Connect with us

columns

പിണറായിയുടെ മഴുവും കലോത്സവത്തിലെ മെനുവും

ആര്‍.എസ്.എസിന് മഴുവുണ്ടാക്കി നല്‍കുന്നത് സി.പി.എം തുടരുന്നതിന്റെ ഭാഗമാണ് സ്വാഗതഗാനമായും മോണോ ആക്ടായും സംഘനൃത്തമായും ഇസ്ലാമോഫോബിയ അരങ്ങിലെത്തുന്നത്.

Published

on

ലുഖ്മാന്‍ മമ്പാട്

ജുതിത്ത് മേയറും മിച്ചലെ ഡിഫെയും ചേര്‍ന്ന് ഗ്രാമീണ ഉത്സവങ്ങളെ സൈദ്ധാന്തികമായി വിശകലനം ചെയതെഴുതിയ പുസ്തകമാണ് ഫെസ്റ്റിവെല്‍ എന്‍കൗണ്ടേഴ്സ്. സംസ്‌കാരങ്ങളുടെ കൊള്ളകൊടുക്കലുകളുകള്‍ വലുപ്പ ചെറുപ്പമില്ലാതെ സാധ്യമാവുന്നു എന്നതാണ് നിരൂപണത്തിന്റെ ആകെത്തുക. കലയായാലും ഭക്ഷണമായാലും കായികമായാലും മതമായാലും ഉത്സവങ്ങളുടെ നീക്കിബാക്കി അതാണ്. ആശയ വിനിമയത്തിന്റെ ആഘോഷമായി സ്‌കൂള്‍ കലോത്സവവും മാറാതെ തരമില്ലല്ലോ. ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമാമാങ്കം കോഴിക്കോട് കൊടിയിറങ്ങുമ്പോള്‍ ഇതാദ്യമായി ആശങ്കയുടെ ഭാവം ബാക്കിയായതെങ്ങിനെയാണ്.

സ്‌കൂള്‍ കലോത്സവത്തിന് തീം ഗാനം ഒരുക്കുമ്പോള്‍ സ്വാഭാവികമായും കോഴിക്കോടിന്റെ സവിശേഷ ദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളിക്കുമല്ലോ. വിദ്യാര്‍ത്ഥികള്‍ നഗരത്തിലെ സി.എച്ച് ഓവര്‍ബ്രിഡ്ജിനു താഴെയുള്ള കടയില്‍ മില്‍ക് സര്‍ബത്ത് കുടിക്കുന്ന ഒരു രംഗവുമുണ്ടായിരുന്നു. സ്‌ക്രീനിങ് കമ്മിറ്റിയുടെ പരിശോധനയില്‍ അതു വെട്ടിമാറ്റി. കുട്ടികള്‍ കള്ള് കുടിക്കുകയാണോയെന്ന് സംശയമുണ്ടാക്കുമെന്നാണ് കാരണം പറഞ്ഞത്. സര്‍ബതിന്റെ നിറം കള്ളാണെന്ന് തോന്നിപ്പിക്കുന്നതിനാല്‍ ആ ദൃശ്യം നീക്കിയത് നല്ല കാര്യം.

സ്‌കൂള്‍ കലോത്സവ ഉദ്ഘാടന ചടങ്ങില്‍ അവതരിപ്പിച്ച സംഗീത ശില്‍പം കാണുക: മാനവ സ്നേഹത്തിന്റെയും ഐക്യത്തിന്റെയും സന്ദേശമോതുന്ന നൃത്ത ചുവടുകളുമായി ഏതാനും വിദ്യാര്‍ത്ഥികള്‍ അരങ്ങില്‍. കുരിശില്‍ തറക്കപെട്ട യേശുവിന്റെ രൂപ സാദൃശ്യത്തില്‍ രണ്ട് കലാകാരന്മാരുടെ സ്റ്റില്‍. പ്രാര്‍ത്ഥനാപൂര്‍വം കൈകൂപ്പി സ്ത്രീ കലാകാരി. പെട്ടെന്ന് തീവ്രവാദി ആക്രമണമുണ്ടാവുന്നു. വെടിയേറ്റ് ഒരു പട്ടാളക്കാരന്‍ കൊല്ലപ്പെടുന്നു. മറ്റു പട്ടാളക്കാര്‍ ചേര്‍ന്ന് തികഞ്ഞൊരു മുസ്ലിം പണ്ഡിതന്റെ വേഷമുള്ള തീവ്രവാദിയെ പിടികൂടുന്നു. ദേശീയ പതാകയുയരുന്നു. മുസ്ലിം തീവ്രവാദി ഒഴികെയുള്ളവര്‍ സല്യൂട്ട് ചെയ്യുന്നു. സംഗീത ശില്‍പം അവസാനിക്കുമ്പോള്‍ ഇസ്ലാമോഫോബിയ ‘മഴു’വില്‍ നിന്ന് സദസ്സില്‍ നിന്നുയരുന്ന കരഘോഷങ്ങളിലേക്ക് കണ്ണുകള്‍ പായിക്കുക. മുമ്പില്‍ തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍, സംഘാടക സമിതി ചെയര്‍മാനും മരുമകനുമായ മന്ത്രി മുഹമ്മദ് റിയാസ്, സ്പീക്കര്‍ എ.എന്‍ ഷംസീര്‍, വിദ്യാഭ്യാസ മന്ത്രി ശിവന്‍ കുട്ടി, ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്റ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍.. കയ്യടിക്കാരുടെ സംതൃപ്തി മുഖത്തുനിന്ന് വായിച്ചെടുക്കാം.

അപ്പോഴും ഒന്നര ദിവസം മുമ്പുള്ള പ്രസംഗത്തിന്റെ അലയൊലി ഒന്നര കിലോമീറ്റര്‍ അകലെയുള്ള സ്വപ്ന നഗരിയില്‍ നിന്നു മുഴങ്ങുന്നുണ്ടായിരുന്നു. മുജാഹിജ് സംസ്ഥാന സമ്മേളന സമാപനം ഉദ്ഘാടനംചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നോക്കിവായിച്ചത് ഇപ്രകാരമായിരുന്നു: ‘എതിര്‍ക്കേണ്ടതിനെ എതിര്‍ത്ത് പോകണം. അവിടെ നിശബ്ദത പാലിച്ച് മൂകസാക്ഷികളായിമാറരുത്. മതനിരപേക്ഷ കക്ഷികളുടെ ഐക്യനിര ശക്തിപ്പെടുത്താനാണ് ശ്രമിക്കേണ്ടത്. അവര്‍ മഴുവോങ്ങി നില്‍ക്കുന്നുണ്ട്. അതിന്റെ താഴെ പോയി തല കാണിച്ചുകൊടുക്കരുത്’. അദ്ദേഹത്തിന്റെ മാധ്യമ ഉപദേഷ്ടാവും പാര്‍ട്ടി ചാനല്‍ മേധാവിയുമായ ജോണ്‍ ബ്രിട്ടാസ് അതേ വേദിയില്‍ രണ്ടു ദിവസം മുമ്പ് ആര്‍.എസ്.എസുകാരനായ ഗോവ ഗവര്‍ണര്‍ ശ്രീധരന്‍പിള്ളയെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ച സംഘാടകരെ നിശിതമായി വിമര്‍ശിച്ച് (എന്തോ) ഉണ്ടോ, ഉണ്ടോ എന്നു ചോദിച്ചതുപോലുള്ളൊരു വൈരുദ്ധ്യാധിഷ്ഠിത തടിതപ്പലാണത്. ഇതേ ശ്രീധരന്‍പിള്ളയുമായി വേദി പങ്കിട്ട് പരസ്പരം പുറംചൊറിഞ്ഞ്, ‘സംഘ്പരിവാറിന്റെ പത്മവ്യൂഹത്തിലേക്കാണ് എന്നറിഞ്ഞിട്ടും ഞാന്‍ ഈ പരിപാടിയില്‍ പങ്കെടുത്തത് കേരളത്തിന്റെ രാഷ്ട്രീയ സംസ്‌കാരത്തിന് അടിവരയിടാനാണ്. വിയോജിപ്പുകള്‍ ഉണ്ടെങ്കിലും ഒരുമിച്ചിരിക്കാന്‍ കഴിയുന്നത് ഇന്ന് കേരളത്തില്‍ മാത്രമാണ്. അതുകൂടി നഷ്ടപ്പെടുത്തരുത്. രാഷ്ട്രീയ സൗമനസ്യവും സൗഹൃദവും തിരിച്ചുവിളിക്കേണ്ടതുണ്ട്. എതിര്‍ചേരിയിലുള്ള രാഷ്ട്രീയ നേതാക്കളെ ബഹുമാനിക്കാനും അംഗീകരിക്കാനും കെ.ജി മാരാര്‍ കാണിച്ച മര്യാദ ഏവരും സ്മരിക്കുന്നതാണ്. കണ്ണൂര്‍ ജയിലില്‍ കഴിയവെ ഒപ്പമുണ്ടായിരുന്ന മുസ്ലിം തടവുകാര്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ പായ വിരിച്ചു നല്‍കിയ രാഷ്ട്രീയ സൗഹൃദത്തിന് ഉടമയായിരുന്നു കെ.ജി മാരാര്‍…’ എന്നിങ്ങനെ വാഴ്ത്തിപ്പാടിയ ജോണ്‍ ബ്രിട്ടാസ് മുജാഹിദ് വേദിയിലേക്ക് ആരെയൊക്കെ ക്ഷണിക്കണമെന്ന് എ.കെ.ജി സെന്ററില്‍ നിന്നു തീരുമാനിക്കണമെന്നോ മോഹന്‍ ഭഗവതിലേക്ക് കേരളത്തില്‍ നിന്നുള്ള പാലം ബി.ജെ.പിക്കാരേക്കാള്‍ പിണറായിയാണെന്നോ പറയാതെ പറയുകയാണ്.

എല്ലാ മുസ്ലിം സംഘടനകളും സി.പി.എമ്മിന്റെ ആജ്ഞാനുവര്‍ത്തികളായിമാറണമെന്ന തിട്ടൂരത്തെ കുറിച്ച് മനസ്സിലാകാത്തവര്‍ക്ക് കഴിഞ്ഞദിവസം സമസ്ത സമ്മേളനം റിപ്പോര്‍ട്ട് ചെയ്ത ദേശാഭിമാനി വായിച്ചാല്‍ കാര്യം ബോധ്യപ്പെടും. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ തുടക്കത്തില്‍തന്നെ മുസ്ലിം ഉമ്മത്തിനെ തീവ്രവാദിയായി ചിത്രീകരിച്ച് പിന്നീട് മോണോആക്ടായി പണ്ഡിതരെ പരിഹസിക്കുന്ന സമീപനം സ്വീകരിക്കുമ്പോള്‍, സര്‍ക്കാര്‍ ചെലവില്‍ പൊതുസംവിധാനത്തില്‍ ഒരു സമുദായത്തിന്റെ മുഖം വികൃതമാക്കാന്‍ ശ്രമിച്ചാല്‍ അതിനെതിരെ സമൂഹം ശക്തമായി പ്രതികരിക്കുമെന്ന പ്രഖ്യാപനത്തെ തക്ബീര്‍ ധ്വനികളോടെ എതിരേറ്റ പതിനായിരങ്ങളെയും പണ്ഡിത നേതൃത്വത്തെയും കൊച്ചാക്കി ദേശാഭിമാനി മുസ്ലിംലീഗിന്റെ നെഞ്ചില്‍ ചവിട്ടി പടച്ച നുണ ഇങ്ങനെയാണ്: സംഘാടക സമിതി ട്രഷററും മുസ്്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ എം.സി മായിന്‍ഹാജി ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കളുടെ അസാന്നിധ്യം ശ്രദ്ധേയമായി. ലീഗിന്റെ വിലക്കു മൂലമാണ് മായിന്‍ഹാജി വിട്ടുനിന്നതെന്നാണ് സൂചന. (ദേശാഭിമാനി, 2023 ജനുവരി 9).

വരക്കല്‍ മഖാം സിയാറത്തു മുതല്‍ പതാക ഉയര്‍ത്തുന്നതുവരെയും സമ്മേളനം തീരുന്നതുവരെ സ്റ്റേജിലുമിരുന്ന എം. സി മായിന്‍ഹാജിയുടെ അസാന്നിധ്യം പുതിയ വിവാദത്തിന് തിരികൊളുത്തുമെന്ന് പറയുന്ന ദേശാഭിമാനിക്കാരന്‍ വിദേശത്തുള്ള മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വീഡിയോ കോണ്‍ഫ്രന്‍സ് വഴിയും മലപ്പുറം ജില്ലാ പ്രസിഡന്റ് അബ്ബാസലി തങ്ങള്‍ ഉടലോടെയും സമ്മേളനത്തെ അഭിസംബോധന ചെയ്തതൊന്നും കണ്ടില്ല. സമസ്ത നേതൃരംഗത്തുള്ളവര്‍ സംസാരിച്ചാല്‍ മതിയെന്ന സംഘാടകസമിതി തീരുമാനത്തെതുടര്‍ന്നാണ് ട്രഷററായ മായിന്‍ ഹാജി ഉള്‍പ്പെടെ സംസാരിക്കാതിരുന്നത്. മുജാഹിദ് സമ്മേളനത്തിലും സമസ്ത സമ്മേളനത്തിലും ആരൊക്കെ സംസാരിക്കണമെന്ന് എ.കെ.ജി സെന്റര്‍ തീരുമാനിക്കാന്‍ നടക്കും മുമ്പ്, സംഘ്പരിവാറിനേക്കാള്‍ ആവേശത്തില്‍ ആര്‍.എസ്.എസ് അജണ്ട നടപ്പാക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ സമ്മേളനത്തില്‍ ഉദ്ഘാടകനാക്കാമെങ്കില്‍ ബി.ജെ.പിക്കാരായ ഗോവ ഗവര്‍ണ്ണര്‍ ശ്രീധരന്‍ പിള്ളയെയും കേന്ദ്ര സഹമന്ത്രി വി മുരളീധരനെയും ക്ഷണിച്ചുകൂടെയെന്ന് സംഘാടകര്‍ ചിന്തിച്ചതിനെ കുറ്റം പറയുംമുമ്പ് സി.പി.എമ്മുകാര്‍ കണ്ണാടിയില്‍ നോക്കുന്നത് നല്ലതാണ്.

നാലുകഷ്ണം ബീഫ് വരട്ടിയത് വിതരണം ചെയ്യലാണ് സമുദായത്തിന്റെ അട്ടിപ്പേറിനുള്ള മാര്‍ഗമെന്ന് സ്വയം ധരിച്ചുവെച്ച സി.പി.എം വിവിധ മുസ്ലിം സമുദായ സംഘടകളെയും മുസ്ലിംലീഗിനെയും തമ്മില്‍ തല്ലിക്കാന്‍ എന്തു നുണയും പടച്ചുവിടുമെന്നത് പുതുമയുള്ളതല്ല. മുസ്ലിംലീഗില്‍ സുന്നിയും മുജാഹിദും തബ്ലീഗും ത്വരീഖത്തുകാരും ഒന്നിലും പെടാത്തവരുമെല്ലാമുണ്ട്. അവരവര്‍ അംഗങ്ങളായ സംഘടനകളുടെ സമ്മേളനങ്ങള്‍ ആര്‍ക്കും പങ്കെടുക്കാമെന്നതാണ് ഇന്നേവരെയുള്ള രീതി. സുന്നിയും മുജാഹിദുമെല്ലാമായിരിക്കുമ്പോള്‍ തന്നെയാണ് അവര്‍ മുസ്ലിംലീഗ് എന്ന പൊതു പ്ലാറ്റ്ഫോമില്‍ അണിനിരന്നതും. അവരവരുടെ സ്വത്വം നിലനിര്‍ത്തി പതിനായിരക്കണക്കിന് മുസ്ലിം ഇതര വിശ്വാസികളും മുസ്ലിംലീഗില്‍ അംഗത്വമെടുത്തവരാണ്. ഇവരെയെല്ലാം കള്ളികളിലാക്കി തിരിച്ച് തമ്മില്‍ തല്ലിക്കുന്നവര്‍ എല്ലാ അവസരത്തിലും സമുദായത്തെ കുത്തുന്നു എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഒടുവില്‍ നടന്ന കലോത്സവം പോലും വിളിച്ചു പറയുന്നത്.

കലോത്സവ ഭക്ഷണത്തില്‍ പോലും ‘വിഷം’കലര്‍ത്തുന്നതും അതിന്റെ ഭാഗമാണ്. മാധ്യമ പ്രവര്‍ത്തകനായും കവിയായും കുപ്പായമിട്ട സി.പി.എം ബുദ്ധിജീവികളായ ഡോ. അരുണും അശോകന്‍ ചരുവിലും കലോത്സവ ഭക്ഷണ മെനുവില്‍ പച്ചക്കറി ഇതര വിഭവങ്ങള്‍ക്കായി മതവും ജാതിയും കലര്‍ത്തി നടത്തിയ പോര്‍വിളി വിദ്യാഭ്യാസ മന്ത്രി ഏറ്റെടുത്തത് പോലും ദുഷ്ട ലാക്കോടെയാണ്. 61 കലോത്സവങ്ങളിലുമില്ലാത്തവിധം അടുത്ത തവണ പോത്ത് ബിരിയാണി വിളമ്പുമെന്ന് വ്യാമോഹിപ്പിക്കുന്നതിന്റെ അപകടം ബീഫ് വരട്ടി മുസ്ലിം വോട്ടു തട്ടാമെന്ന പൂതിയാണെന്ന് പറയുന്നവരെ കുറ്റപ്പെടുത്താനാവില്ല. അഞ്ചു ദിവസങ്ങളിലായി 1.94 ലക്ഷം പേര്‍ക്ക് വെച്ചുവിളമ്പിയ 70 പേര്‍ ജോലി ചെയ്ത പാചകപ്പുരയുടെ മേല്‍നോട്ടക്കാരന്‍ പഴയിടം മോഹനന്‍ നമ്പൂതിരിയെ സമാപന സമ്മേളനത്തില്‍ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. സി.പി.എം ബുദ്ധിജീവി പ്രഹരത്തില്‍ ഇനി കലോത്സവത്തിലേക്കില്ലെന്ന് പ്രഖ്യാപിച്ച മോഹനന്‍ നമ്പൂതിരി പൊന്നാട അണിയിച്ചപ്പോഴേക്കും ഉപഹാരം വേദിയില്‍ മറന്നുവെച്ച് സദസ്സിനു മുമ്പിലിരിക്കുന്നൊരു രംഗമുണ്ട്.

തൊട്ടടുത്ത ദിവസം പച്ചക്കറിയല്ലാത്തതെല്ലാം അപകടമാണെന്നും ‘നവോത്ഥാനം സംഭവിക്കണമെങ്കില്‍ മാറ്റത്തിന്റെ ചങ്ങലയിലെ കണ്ണിയാകണമെന്നും പഴയ ഇടങ്ങള്‍ പുതിയ ഇടങ്ങളാകണം’ എന്ന സംഘ്പരിവാര്‍ തീസീസ് ഏറ്റുപിടിച്ച് കാസര്‍കോട് തലക്ലായിയിലെ കോളജ് വിദ്യാര്‍ഥിനി അഞ്ജുശ്രീയു കുഴിമന്തി കഴിച്ച് മരിച്ചു എന്ന നുണ വാര്‍ത്ത വന്നതിനുപിന്നാലെ സംഘ്പരിവാറുകാരേക്കാള്‍ മുമ്പില്‍ ഓടിയെത്തി ഹോട്ടല്‍ അടിച്ചുതകര്‍ത്തതു ഡി.വൈ.എഫ്.ഐക്കാരായിരുന്നു. ആ ഹോട്ടലിന്റെ പേര് ‘അല്‍ റൊമാന്‍സിയ’ എന്നായാല്‍ മറ്റെന്ത് ചിന്തിക്കാന്‍. മരണം ഭക്ഷ്യവിഷബാധ മൂലമല്ലെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനുപിന്നാലെ പെണ്‍കുട്ടിയുടെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തപ്പോഴും പാവം ഹോട്ടലുടമ ജയിലിലായിരുന്നു.

ആര്‍.എസ്.എസിന് മഴുവുണ്ടാക്കി നല്‍കുന്നത് സി.പി.എം തുടരുന്നതിന്റെ ഭാഗമാണ് സ്വാഗതഗാനമായും മോണോ ആക്ടായും സംഘനൃത്തമായും ഇസ്ലാമോഫോബിയ അരങ്ങിലെത്തുന്നത്. സ്‌കൂള്‍ കലോത്സവ സ്വാഗതഗാന ദൃശ്യാവിഷ്‌കാരത്തിന് ഉപഹാരം ലഭിച്ച സതീഷ് ബാബു അറിയപ്പെട്ട സംഘപരിവാറുകാരനാണ് എന്നതിനോട് കൂട്ടിവായിക്കേണ്ടതാണ്, ഏറ്റവും മികച്ചതും ആര്‍.എസ്.എസിനെ പൊളിച്ചടുക്കിയതുമായ നാടകമത്സരത്തിന് സി ഗ്രേഡിട്ട് അപമാനിച്ച വിധികര്‍ത്താക്കളെ നടപ്പാതിര നേരത്ത് തല്ലിയോടിച്ച ജനത്തിന്റെ ‘ജാഗ്രത’.

 

columns

കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

Published

on

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.

കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.

ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.

 

Continue Reading

columns

ഗസ്സ മരണ മുനമ്പാക്കിയത് ആര്

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.

Published

on

റിയാസ് ഹുദവി പുലിക്കണ്ണി

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്‍മാന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്‍ ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.

ഇറാന്‍, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്‍ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന്‍ ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.

 

Continue Reading

columns

പ്രവാചക നാമത്തിൻ്റെ പൊരുൾ

ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.

Published

on

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ

ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.

56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്

(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )

Continue Reading

Trending