Connect with us

kerala

‘പിണറായി രാഹുൽ ഗാന്ധിയെ എന്നും വിമർശിക്കും; പ്രചാരണത്തിനിടെ മോദിയെ വിമർശിക്കുന്ന ഒറ്റ പ്രസംഗം കേൾപ്പിക്കാമോ’: ഷിബു ബേബി ജോൺ

ഈ തിരഞ്ഞെടുപ്പു പ്രചാരണം തുടങ്ങിയശേഷം എല്ലാ ദിവസവും പിണറായി വിജയൻ വാ തുറക്കുന്നത് രാഹുൽ ഗാന്ധിയെ അധിക്ഷേപിക്കാനാണ് ഷിബു ബേബി ജോൺ ചൂണ്ടിക്കാട്ടി

Published

on

കൊല്ലം∙ രാഹുൽ ഗാന്ധിയെ ദിവസവും വിമർശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ മോദിയെ ഒരിക്കലും പേരെടുത്തു വിമർശിക്കുന്നില്ലെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. നട്ടാൽ കുരുക്കാത്ത നുണകളാണു മുഖ്യമന്ത്രി പറയുന്നത്. പൗരത്വ നിയമത്തിൽ യുഡിഎഫ് എംപിമാർ പ്രതികരിച്ചില്ലെന്നതിനു പുറമെയാണ് ഇപ്പോൾ രാഹുൽ ഗാന്ധി മണിപ്പുർ സന്ദർശിച്ചില്ലെന്ന നുണ പറയുന്നത്. 4 സീറ്റുകൾ നേടുക എന്നതിനാണു മോദിയെ അധികാരത്തിൽനിന്നു പുറത്താക്കുന്നതിനെക്കാൾ സിപിഎം പ്രാധാന്യം നൽകുന്നത്. ബിജെപിയെ വിമർശിക്കുകയും എന്നാൽ അവരോടു വിധേയപ്പെടുകയും ചെയ്യുകയാണു സിപിഎം എന്നു ഷിബു ബേബി ജോൺ ചൂണ്ടിക്കാട്ടി.

‘‘ദേശീയ തലത്തിൽ ബിജെപിയെ താഴെയിറക്കാനുള്ള പോരാട്ടമാണ് ഇത്തവണത്തേത്. കഴിഞ്ഞ ദിവസം പിണറായി വിജയൻ തന്നെ പറഞ്ഞു, ബിജെപിയെ താഴെയിറക്കണം. ബിജെപിയെ താഴെയിറക്കിയാൽ അവിടെ കയറാൻ രാഹുൽ ഗാന്ധിയേ ഉള്ളൂ. അതെന്താ സമ്മതിക്കാത്തത്? പൗരത്വ സംരക്ഷണ ജാഥയോ സദസോ എല്ലാം ഇവർ നടത്തിയല്ലോ. അവിടെയെല്ലാം എന്താണ് പിണറായി വിജയൻ പറയുന്നത്? ഈ പ്രശ്നത്തിനു പരിഹാരമെന്നു പറയുന്നത്, മോദി അധികാരത്തിൽനിന്നു മാറണം. അതോടെ ഇതെല്ലാം റദ്ദാക്കും. അവിടെ സിപിഎം ചിത്രത്തിലുണ്ടോ?

ഈ തിരഞ്ഞെടുപ്പു പ്രചാരണം തുടങ്ങിയശേഷം എല്ലാ ദിവസവും പിണറായി വിജയൻ വാ തുറക്കുന്നത് രാഹുൽ ഗാന്ധിയെ അധിക്ഷേപിക്കാനാണ്. നരേന്ദ്ര മോദിയെ പേരെടുത്തു വിമർശിക്കുന്നതു നിങ്ങൾ എവിടെയെങ്കിലും കേട്ടോ? മോദിയുടെ പേരെടുത്തു വിമർശിക്കുന്ന പിണറായി വിജയന്റെ ഒരു പ്രസംഗം നിങ്ങൾക്കാർക്കെങ്കിലും കേൾപ്പിച്ചു തരാമോ? ഒരെണ്ണം? പക്ഷേ, രാഹുൽ ഗാന്ധിയെ എന്നും വിമർശിക്കും.

റിയാസ് മൗലവി കേസിൽ പൊലീസിനു വീഴ്ച ഉണ്ടായെന്നു കോടതി വരെ സമ്മതിച്ചു. അതിനെ നിസ്സാരമായ, ഒറ്റപ്പെട്ട സംഭവമായി കാണാനാണു പിണറായി ശ്രമിക്കുന്നത്. ബിജെപിക്കാർ പ്രതികളാവുന്ന കേസുകൾക്ക് എന്താണു സംഭവിക്കുന്നത്. കോടിയേരിയെ ആർഎസ്എസുകാർ ബോംബ് എറിഞ്ഞ കേസും കൊടകര കള്ളപ്പണ കേസുമെല്ലാം എന്തായി? അധികാരത്തിനു വേണ്ടി എന്തും ചെയ്യുന്ന നിലയിലേക്കു സിപിഎം അധഃപതിച്ചു. വർഗീയ ശക്തികൾക്ക് അഴിഞ്ഞാടാനുള്ള ഇടമൊരുക്കുന്ന അപകടകരമായ രാഷ്ട്രീയമാണു സിപിഎം നടത്തുന്നത്.

ഈ തിരഞ്ഞെടുപ്പ് ഒരേസമയം കേന്ദ്ര, സംസ്ഥാന ഭരണങ്ങൾക്കെതിരായ വിലയിരുത്തലാകും. ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാതെ സുപ്രീം കോടതിയിൽ പോയി തിരിച്ചടി വാങ്ങുകയാണു സംസ്ഥാന സർക്കാർ. ഈ വർഷം കേരളം എങ്ങനെയാണ് അതിജീവിക്കാൻ പോകുന്നത്. ഒരു വർഷമായി ഇന്ധനത്തിനു പ്രത്യേക സെസ് ഏർപ്പെടുത്തിയിട്ടും പെൻഷൻ നൽകാൻ സാധിക്കുന്നില്ല. ശ്രീലങ്കയ്ക്കു സമാനമായ സ്ഥിതിയിലേക്കാണു സംസ്ഥാനം പോകുന്നത്.

400 സീറ്റ് നേടുമെന്ന് വീമ്പിളക്കുന്ന ബിജെപിക്ക് കേവല ഭൂരിപക്ഷം പോലും തികയ്ക്കില്ലെന്ന ബോധ്യം വന്നപ്പോഴാണ് കേജ്‌രിവാളിനെ അറസ്റ്റ് ചെയ്യാനും കോൺഗ്രസിനെ ആദായനികുതിയുടെ പേരിൽ ആക്രമിക്കാനും തുനിഞ്ഞത്. കഴിഞ്ഞ തവണ ബിജെപി നേട്ടമുണ്ടാക്കിയ ബിഹാർ, മഹാരാഷ്ട്ര, കർണാടക, തെലങ്കാന എന്നീ ഇടങ്ങളിൽ നേട്ടമുണ്ടാക്കാൻ ഇത്തവണ സാധിക്കില്ല.

കേരളത്തിലെ വിവിധ സംഘടനകൾ ഓരോ തിരഞ്ഞെടുപ്പിലും വിവിധ മുന്നണികൾക്കു പിന്തുണ പ്രഖ്യാപിക്കാറുണ്ട്. എസ്ഡിപിഐ പിന്തുണയും അതുപോലെയാണ്. ആരുടെയും വോട്ട് വേണ്ടെന്നു പറയില്ല. എല്ലാ മുന്നണികളും അതു മാറിമാറി സ്വീകരിക്കുന്നതാണെന്നും ഷിബു ബേബി ജോൺ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സെക്രട്ടേറിയറ്റിന് മുന്നില്‍ മുടി മുറിച്ച് ആശമാരുടെ പ്രതിഷേധം; സമരം കടുപ്പിച്ച് ആശമാർ

Published

on

തിരുവനന്തപുരം:  മുഖം തിരിക്കുന്ന ഭരണകൂടത്തിന്റെ മുഖത്തേക്ക് ആശമാർ  മുടിമുറിച്ചെറിയുന്നു. വേതനവർധന ആവശ്യപ്പെട്ട് 50 ദിവസമായി തുടരുന്ന സമരത്തിനോട് അനുഭാവപൂർവമായ സമീപനം ഉണ്ടാകാത്ത സാഹചര്യത്തിലാണു സമരം കടുപ്പിച്ച് മുടിമുറിക്കൽ പ്രതിഷേധത്തിലേക്ക് കടക്കാൻ ആശാ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ തീരുമാനിച്ചത്.

കഴിഞ്ഞ മാസം 10ന് ആണ് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സമരം ആരംഭിച്ചത്. ഓണറേറിയം 21000 ആക്കുക, വിരമിക്കൽ ആനുകൂല്യമായി അഞ്ച് ലക്ഷം രൂപ നൽകുക, ഇൻസെൻടീവിലെ വ്യവസ്ഥകൾ ഒഴിവാക്കുക തുടങ്ങിയതായിരുന്നു ആവശ്യങ്ങൾ. ഭൂരിപക്ഷം വരുന്ന ആശമാരും ഭരണാനുകൂല സംഘടനയിൽപ്പെട്ടവർ. ഇടതുപക്ഷം ഒഴികെയുള്ള രാഷ്ട്രീയ നേതാക്കൾ സമരവേദിയിലെത്തി പിന്തുണ പ്രഖ്യാപിച്ചു. സമരം പൊളിക്കാൻ മറുസമരവുമായി സിഐടിയു രംഗത്തെത്തിയെങ്കിലും വിജയിച്ചില്ല.

അധികാരികളുടെ കണ്ണുതുറപ്പിക്കാൻ വേണ്ടിയാണ് ഇത്തരത്തിലൊരു സമരമെന്ന് സമരസമിതി നേതാവ് എസ്.മിനി പറഞ്ഞു. പ്രതിഷേധത്തിന്റെ ഭാഗമായി ആദ്യം മുടി അഴിച്ചിട്ട് പ്രകടനം നടത്തി. പിന്നാലെ മുടി മുറിച്ച് പ്രതിഷേധിച്ചു. ഒരാൾ തല മുണ്ഡനം ചെയ്തു. പലരും വിതുമ്പിക്കരയുകയായിരുന്നു.

ആശമാർ കേന്ദ്രസ്കീമിലെ ജീവനക്കാർ ആണെന്നും ഓണറേറിയം കൂട്ടേണ്ടത് കേന്ദ്ര സർക്കാർ ആണെന്നും സംസ്ഥാന സർക്കാർ വാദിച്ചു. കേന്ദ്രവും സംസ്ഥാനവും പരസ്പരം വിരൽചൂണ്ടുമ്പോഴും സമരം ചെയ്തവരുടെ ആവശ്യം മാത്രം ആരും ഗൗനിച്ചില്ല. സെക്രട്ടേറിയേറ്റ് ഉപരോധം, നിരാഹാര സമരം അങ്ങനെ മുറകൾ ആശമാർ മാറ്റി മാറ്റി പരീക്ഷിച്ചു. ഇതിന് പിന്നാലെയാണ് മുടി മുറിച്ചും പ്രതിഷേധിക്കാൻ ആശമാർ തീരുമാനിച്ചത്.

Continue Reading

kerala

വർക്കലയിൽ ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചു കയറി; അമ്മയും മകളും മരിച്ചു

ഞായറാഴ്ച രാത്രി 10 മണിക്ക് വര്‍ക്കല കവലയൂര്‍ റോഡില്‍ കൂട്ടിക്കട ജംഗ്ഷന് സമീപമാണ് അപകടം നടന്നത്

Published

on

തിരുവനന്തപുരം വർക്കലയിൽ ക്ഷേത്ര ഉത്സവം കഴിഞ്ഞ് മടങ്ങിവരുന്നവർക്കിടയിലേക്ക് അമിത വേഗതയിലെത്തിയ റിക്കവറി വാഹനം ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ അമ്മയും മകളും മരിച്ചു. വർക്കല പേരേറ്റിൽ സ്വദേശിനിയായ രോഹിണി(53), മകൾ അഖില(19) എന്നിവരാണ് മരിച്ചത്. ഇവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 5 പേർക്ക് പരിക്കേറ്റു.

ഞായറാഴ്ച രാത്രി 10 മണിക്ക് വര്‍ക്കല കവലയൂര്‍ റോഡില്‍ കൂട്ടിക്കട ജംഗ്ഷന് സമീപമാണ് അപകടം നടന്നത്. പേരേറ്റിൽ കൂട്ടിക്കട തൊടിയിൽ ഭഗവതിക്ഷേത്രത്തിലെ ഉത്സവം കണ്ട് മടങ്ങിയവർക്കിടയിലേക്കാണ് വാഹനം പാഞ്ഞു കയറിയത്.

അമിതവേഗതയിലെത്തിയ വാഹനം ഒരു സ്കൂട്ടറിലിടിച്ച ശേഷം റോഡിലൂടെ നടന്നു പോകുന്ന ആളുകൾക്കിടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. ആളുകളെ ഇടിച്ച ശേഷം വാഹനം സമീപത്തെ കടയുടെ തിട്ടയിലും ശേഷം നിറുത്തിയിട്ടിരുന്ന കാറിലുമിടിച്ചാണ് നിന്നത്. വാഹനത്തിന്റെ ഡ്രൈവർ ചെറുന്നിയൂർ മുടിയക്കോട് സ്വദേശി ടോണി അപകടശേഷം ഓടിരക്ഷപ്പെട്ടു.

Continue Reading

kerala

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കുള്ള സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Published

on

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തിൽ കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ഏപ്രിൽ 2 ,3 തീയതികളിലാണ് ശക്തമായ മഴയ്‌ക്കുള്ള സാധ്യതയുള്ളത്. ഈ ദിവസങ്ങളിൽ പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ഇന്ന് 14 ജില്ലകളിൽ മഴ സാധ്യത നിലനിൽക്കുന്നുണ്ട്. അതേസമയം, അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കണ്ണൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Continue Reading

Trending