Connect with us

india

ദേശീയപാത 66 ഉം ഗ്രീന്‍ഫീല്‍ഡ് ഹൈവേയും സംബന്ധിച്ച ജനകീയ ആവശ്യങ്ങള്‍ അനുവദിക്കണം: എന്‍.എച്ച് അതോറിറ്റി ചെയര്‍ പേഴ്‌സന് സമദാനി നിവേദനം നല്‍കി

ദേശീയ പാത 66 ല്‍ ആവശ്യമായ സ്ഥലങ്ങളില്‍ ഓവര്‍പാസുകളും അണ്ടര്‍ പാസുകളും അനുവദിച്ചു കൊണ്ടായിരിക്കണം റോഡ് നിര്‍മ്മാണം മുന്നോട്ടു കൊണ്ടുപോകേണ്ടത്.

Published

on

ദേശീയപാത 66 ല്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് പ്രദേശവാസികളായ ജനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഉണ്ടാകുന്ന പ്രയാസങ്ങള്‍ പരിഹരിക്കാനായി സമര്‍പ്പിക്കപ്പെട്ട നിര്‍ദ്ദേശങ്ങള്‍ എത്രയും പെട്ടെന്ന് പരിഗണിച്ച് നടപ്പിലാക്കണമെന്നും കോഴിക്കോട് പാലക്കാട് ഗ്രീന്‍ഫീല്‍ഡ് ഹൈവേ നിര്‍മ്മാണത്തെ തുടര്‍ന്ന് ഭൂമി നഷ്ടപ്പെടുന്നവരുടെ ദുരിതങ്ങള്‍ ഒഴിവാക്കാനും പരാതികള്‍ പരിഹരിക്കാനും അടിയന്തിര നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി നാഷനല്‍ ഹൈവേ അഥോറിറ്റി ചെയര്‍പേഴ്‌സണ്‍ അല്‍ക്കാ ഉപാദ്ധ്യായയെ കണ്ട് നിവേദനം നല്‍കി.

മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ ദേശീയ പാത 66 കടന്നുപോകുന്ന വിവിധ സ്ഥലങ്ങളിലെ ജനങ്ങളുടെ പ്രയാസങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി സമര്‍പ്പിക്കപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊണ്ടു കൊണ്ടായിരിക്കണം റോഡ് നിര്‍മ്മാണപ്രവൃത്തി മുന്നോട്ടു കൊണ്ടുപോകേണ്ടത്. ഈ ജനകീയ ആവശ്യങ്ങള്‍ കേന്ദ്ര ഗതാഗത മന്ത്രിയുടെയും നാഷനല്‍ ഹൈവേ അതോറിറ്റിയുടെ കേന്ദ്രത്തിലെയും സംസ്ഥാനത്തിലെയും ഉന്നതാധികൃതരുടെയും ശ്രദ്ധയില്‍ നേരത്തെ തന്നെ കൊണ്ടുവന്നതാണ്. പ്രസ്തുത ആവശ്യങ്ങള്‍ താമസംവിനാ അനുവദിക്കണമെന്നും ചെയര്‍പേഴ്‌സനോട് സമദാനി ആവശ്യപ്പെട്ടു.

ഗ്രീന്‍ഫീല്‍ഡ് ഹൈവേ പദ്ധതി സംബന്ധിച്ച് ജനങ്ങള്‍ക്കുള്ള പരാതികള്‍ പരിഹരിക്കണം. സ്ഥലം നഷ്ടപ്പെടുന്നവര്‍ക്ക് നിലവിലുള്ള മാര്‍ക്കറ്റ് നിരക്കിന്റെ മൂന്നിരട്ടി നഷ്ടപരിഹാരം പ്രഖ്യാപിക്കുക, ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളും ആരാധനാലയങ്ങളും ശ്മശാനങ്ങളും പരിസ്ഥിതി ആഘാതമുള്ള മേഖലകളും ഒഴിവാക്കിക്കൊണ്ടുള്ള അലൈന്‍മെന്റ് നടപ്പാക്കുക, കാര്‍ഷിക മേഖലകള്‍ക്ക് പ്രത്യേക പരിഗണന നല്‍കുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തില്‍ ഉന്നയിച്ചു. ജനപ്രതിനിധികളും ജനകീയ സംഘടനകളും മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ കണക്കിലെടുക്കണം. പദ്ധതിയെ സംബന്ധിച്ച് ജനങ്ങള്‍ക്ക് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയും വിധം അതിന്റെ സുതാര്യത ഉറപ്പുവരുത്തുകയും ചെയ്യണം.

ദേശീയ പാത 66 ല്‍ ആവശ്യമായ സ്ഥലങ്ങളില്‍ ഓവര്‍പാസുകളും അണ്ടര്‍ പാസുകളും അനുവദിച്ചു കൊണ്ടായിരിക്കണം റോഡ് നിര്‍മ്മാണം മുന്നോട്ടു കൊണ്ടുപോകേണ്ടത്. തേഞ്ഞിപ്പലം, മൂന്നിയൂര്‍, എ.ആര്‍. നഗര്‍, ചേലേമ്പ്ര, വാഴയൂര്‍ പഞ്ചായത്തുകളിലൂടെ ഹൈവേ കടന്നുപോകുന്ന സ്ഥലങ്ങളിലെ രൂക്ഷമായ പ്രശ്‌നങ്ങള്‍ ഓരോന്നും സമദാനി ചെയര്‍പേഴ്‌സന്റെ ശ്രദ്ധയില്‍പ്പെടുത്തി. ഈ സ്ഥലങ്ങളില്‍ താനടക്കമുള്ള ജനപ്രതിനിധികള്‍ അധികൃതരുടെ മുമ്പില്‍വച്ച നിര്‍ദ്ദേശങ്ങളെക്കുറിച്ചും വിശദമായി ചര്‍ച്ച നടത്തി. അതില്‍ ചില നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചുകൊണ്ട് അധികൃതരില്‍ നിന്നും മറുപടി ലഭിക്കുകയുണ്ടായി. അത് പെട്ടെന്ന് നടപ്പിലാക്കുകയും ബാക്കിയുള്ള നിര്‍ദ്ദേശങ്ങളും പരിഗണിച്ച് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ആവശ്യങ്ങള്‍ താന്‍ ഉള്‍ക്കൊള്ളുന്നുവെന്നും പരമാവധി അത് അംഗീകരിച്ച് നടപ്പാക്കാന്‍ ശ്രമിക്കുമെന്നും ചെയര്‍പേഴ്‌സണ്‍ പ്രതികരിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

യുപിയില്‍ ഹോളി ദിനത്തില്‍ സ്വകാര്യ സര്‍വകലാശാലയുടെ മൈതാനത്ത് നിസ്‌കരിച്ച വിദ്യാര്‍ഥി അറസ്റ്റില്‍

പ്രദേശത്തെ ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധത്തിന് പിന്നാലെയായിരുന്നു വിദ്യാര്‍ഥിയുടെ അറസ്റ്റ്

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ സ്വകാര്യ സര്‍വകലാശാലയുടെ മൈതാനത്ത് ഹോളി ദിനത്തില്‍ നിസ്‌കരിച്ച വിദ്യാര്‍ഥി അറസ്റ്റില്‍. ഖാലിദ് പ്രധാന്‍ എന്ന വിദ്യാര്‍ഥിയെയാണ് അറസ്റ്റ് ചെയ്തത്. പ്രദേശത്തെ ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധത്തിന് പിന്നാലെയായിരുന്നു വിദ്യാര്‍ഥിയുടെ അറസ്റ്റ്. സ്വകാര്യ സര്‍വകലാശാലയായ ഐഐഎംടിയുടെ മൈതാനത്ത് ഹോളി ദിനത്തില്‍ വിദ്യാര്‍ഥി നിസ്‌കരിക്കുന്ന വീഡിയോ പ്രചരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥിയെയും മൂന്ന് സുരക്ഷാ ജീവനക്കാരെയും നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.

കാര്‍ത്തിക് ഹിന്ദു എന്ന വ്യക്തി നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് ഗംഗാ നഗര്‍ എസ്എച്ച്ഒ പറഞ്ഞു. ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 299 ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സാമുദായിക സൗഹാര്‍ദം തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് പൊതുസ്ഥലത്ത് നിസ്‌കരിക്കുകയും അതിന്റെ വീഡിയോ അപ്ലോഡ് ചെയ്യുകയും ചെയ്തതെന്ന് ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നതായി സര്‍വകലാശാല വക്താവ് പറഞ്ഞു.

Continue Reading

india

ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം; മാതാവിന്റെ രൂപം തകർത്തു, സംഭവം ഡല്‍ഹിയില്‍

സെന്റ് മേരീസ് സിറോ മലബാർ കത്തോലിക്കാ പള്ളിയിലെ മാതാവിന്റെ പ്രതിമയാണ് തകർത്തത്.

Published

on

ഡൽഹി മയൂർ വിഹാറിലെ ക്രിസ്ത്യൻ പള്ളിക്കു നേരെ ആക്രമണം. മാതാവിന്റെ പ്രതിമ തകർത്തു. സെന്റ് മേരീസ് സിറോ മലബാർ കത്തോലിക്കാ പള്ളിയിലെ മാതാവിന്റെ പ്രതിമയാണ് തകർത്തത്. ബൈക്കിൽ എത്തിയ ആൾ രൂപക്കൂടിനു നേരെ ഇഷ്ടിക എറിയുകയായിരുന്നു.

ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം. ആക്രമണത്തിൽ രൂപക്കൂടിന്റെ ചില്ലും തകർന്നു. ഉള്ളിലിരുന്ന മാതാവിന്റെ പ്രതിമ മറ്റൊരിടത്തേക്ക് മാറ്റിയിട്ടുണ്ട്. ബൈക്കിലെത്തിയ ആളെക്കുറിച്ച് കൃത്യമായ വിവരമൊന്നും ലഭിച്ചിട്ടില്ല. സിസിടിവി ദൃശ്യങ്ങളടക്കം പൊലീസിന് ലഭിച്ചിട്ടുണ്ട്.

എന്നാൽ പള്ളിയുടെ ഭാഗത്തുനിന്നും ഔദ്യോഗിക പരാതി പൊലീസിന് ലഭിച്ചിട്ടില്ല. ഇപ്പോൾ പരാതി നൽകുന്നില്ലെന്നാണ് പള്ളി അധികൃതർ പറയുന്നത്. അക്രമി ഹെൽമറ്റ് ധരിച്ചിരുന്നില്ലെന്നും എന്നാൽ ആരാണെന്ന് അറിയില്ലെന്നുമാണ് ചർച്ചിന് സമീപത്തെ കച്ചവടക്കാർ പറയുന്നത്.

ഇവരിൽനിന്നും സമീപവീടുകളിൽ നിന്നും പൊലീസ് വിവരങ്ങൾ തേടിയിട്ടുണ്ട്. മലയാളികൾ താമസിക്കുന്ന മയൂർ വികാസിൽ സിറോ മലബാർ സഭയുടെ കീഴിലുള്ളതാണ് ആക്രമണത്തിന് ഇരയായ ചർച്ച്. ഉത്തരേന്ത്യയുടെ വിവിധഭാ​ഗങ്ങളിൽ നിരവധി ക്രിസ്ത്യൻ ദേവാലയങ്ങൾക്കു നേരെ മുമ്പും ആക്രമണങ്ങൾ നടന്നിട്ടുണ്ട്.

Continue Reading

india

ഹോളി ആഘോഷത്തിനിടെ മുസ്‌ലിം പള്ളി ആക്രമിച്ച സംഭവം: മഹാരാഷ്ട്രയിൽ യുവാക്കൾക്കെതിരെ കേസ്

മുംബൈയിൽനിന്ന് ഏകദേശം 400 കിലോമീറ്റർ അകലെയുള്ള രജാപുർ ഗ്രാമത്തിലാണ് സംഭവം.

Published

on

മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിൽ ഹോളി ആഘോഷത്തിനിടെ മുസ്‌ലിം പള്ളി ആക്രമിച്ചവർക്കെതിരെ പൊലീസ് കേസെടുത്തു. ഹോളി ദിനത്തിലെ പ്രാദേശിക ആഘോഷത്തിനിടെയാണ് ഒരുകൂട്ടം യുവാക്കൾ പള്ളിക്ക് നേരെ ആക്രമണം നടത്തിയത്. മുംബൈയിൽനിന്ന് ഏകദേശം 400 കിലോമീറ്റർ അകലെയുള്ള രജാപുർ ഗ്രാമത്തിലാണ് സംഭവം.

ധോപേശ്വർ ക്ഷേത്രത്തിലെ പ്രത്യേക ആചാരത്തിന്റെ ഭാഗമായാണ് ഹോളി ദിനത്തിൽ ഷിംഗ എന്ന ആഘോഷം നടത്തിവരുന്നത്. കൊങ്കണി വിഭാഗങ്ങൾക്കിടയിൽ വ്യാപകമായ ആഘോഷത്തിൽ അമ്പലത്തിലേക്ക് മരക്കൊമ്പുമായി പോകുന്ന ഘോഷയാത്രകളാണ് പ്രധാന പരിപാടി.

അതുനടക്കുന്നതിനിടെയാണ്, ഒരുകൂട്ടം ചെറുപ്പക്കാർ സമീപത്തുള്ള പള്ളിയുടെ ഗേറ്റിലേക്ക് മരക്കൊമ്പ് കൊണ്ട് പലതവണ ഇടിച്ചത്. പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയാണ് ഗേറ്റിൽ ഇടിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കൊങ്കൺ മേഖലയിലെ ആചാരത്തിനിടെ ഇത്തരമൊരു സംഭവം ഞെട്ടിച്ചുവെന്ന് പ്രദേശവാസികൾ മാധ്യമങ്ങളോട് പറഞ്ഞു. പള്ളിയുടെ ഗേറ്റ് പൂട്ടിയിരുന്നില്ല. എന്നിട്ടും അവർ പലതവണ മരക്കൊമ്പ് ഉപയോഗിച്ച് ഇടിക്കുകയായിരുന്നുവെന്നും പ്രദേശവാസി പറയുന്നു. യുവാക്കൾ മദ്യം കഴിച്ചിരുന്നുവെന്ന് രത്‌നഗിരി എസ് പി ധനഞ്ജയ് കുൽക്കർണി പറഞ്ഞു. അവർക്കെതിരെ മഹാരാഷ്ട്ര പൊലീസ് ആക്ടിലെ 135-ാം വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

പള്ളിക്കെതിരായ ആക്രമണം ആസൂത്രിയതമല്ലന്നാണ് പ്രാഥമിക നിഗമനം. ചിലർ ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് സമൂഹത്തിൽ വിഭജനം ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞിരുന്നു. അത്തരക്കാരെക്കുറിച്ച് അന്വേഷണം നടക്കുന്നതായും ഉദ്യോഗസ്ഥർ അറിയിച്ചു.

Continue Reading

Trending