columns
സമാധാനത്തിലേക്കുള്ള വഴികള്‍

ടി.എച്ച് ദാരിമി
ഈ വര്‍ഷം ഫെബ്രുവരിയില്‍ തുടങ്ങിയതാണ് യുക്രെയ്‌നെതിരെയുള്ള റഷ്യന്‍ യുദ്ധം. ഓറഞ്ച് വിപ്ലവം പിന്നിട്ട യുക്രെ യ്ന്‍ നാറ്റോ സഖ്യംവഴി അമേരിക്കന്‍ തണലിലേക്ക് ചേക്കേറിയേക്കും എന്ന ഊഹത്തിന്റെ വെളിച്ചത്തില്‍ മാത്രമാണ് റഷ്യയുടെ ഒന്നരലക്ഷം സൈനികര്‍ യു ക്രെയ്‌നിലേക്ക് ഇരച്ചുകയറിയത്. ഊഹം മാത്രമല്ല, അത് ശരിയാണെങ്കില്‍ പോലും ആക്രമണത്തിന്റെ ന്യായമായി അംഗീകരിക്കാന്‍ കഴിയാത്ത ഈ കാരണവും പറഞ്ഞാണ് വ്‌ളാദിമിര്‍ പുട്ടിന്‍ കൊടുംക്രൂരതക്കിറങ്ങിയിരിക്കുന്നത്. അതേസമയം നാറ്റോയില്‍ ചേരാന്‍ ഇതുവരേയും യുക്രെയ്ന് കഴിഞ്ഞിട്ടുമില്ല. കഴിഞ്ഞിരുന്നുവെങ്കില്‍ സഖ്യത്തിന്റെ സഹായവും പിന്തുണയും ഉണ്ടാകുമായിരുന്നു. തല്ലാനും തടുക്കാനും കഴിയാത്ത ഇത്തരമൊരു സാഹചര്യത്തില്‍ ആയിരക്കണക്കിന് നിരപരാധികള്‍ കൊല്ലപ്പെട്ടു കഴിഞ്ഞു. പതിനായിരങ്ങള്‍ ജീവനുംകൊണ്ട് പലായനം ചെയ്തു. വിദ്യാഭ്യാസമടക്കമുള്ള ഭാവിയുടെ സാധ്യതകള്‍ മങ്ങി. യുദ്ധം അന്യായമാണ് എന്നും എത്രയുംവേഗം അവസാനിപ്പിക്കണമെന്നും ഐക്യരാഷ്ട്രസഭ പറഞ്ഞു കഴിഞ്ഞു. പക്ഷേ, റഷ്യയെ പോലുള്ള വലിയ ഏമാന്‍മാര്‍ തങ്ങള്‍ക്ക് പറ്റിയതേ അംഗീകരിക്കൂ. മാര്‍പ്പാപ്പ ഒന്നിലധികം പ്രാവശ്യം യുദ്ധം അവസാനിപ്പിക്കാന്‍ അഭ്യര്‍ഥിച്ചു. പുട്ടിന്‍ കേട്ടില്ല. തങ്ങളുടെ താല്‍പര്യത്തിന് വിരുദ്ധമാണെങ്കില്‍ അതാരും കേള്‍ക്കില്ല, അനുസരിക്കില്ല. മനുഷ്യാവകാശങ്ങളില്‍ വിശ്വസിക്കുന്നവരൊക്കെ പറഞ്ഞു, ആരും കേട്ടില്ല. യുദ്ധം എന്നവസാനിക്കും എന്ന ചോദ്യത്തിന് പുട്ടിന്‍ കരുതുമ്പോള്‍ എന്നാണ് ഉത്തരം. പുട്ടിന്‍ എപ്പോള്‍ കരുതും എന്ന ചോദ്യത്തിന്റെ ഉത്തരമാണെങ്കിലോ ലക്ഷ്യം നേടുമ്പോള്‍ എന്നുമാണ്.
ഒരു മനുഷ്യന്റെ ഇംഗിതത്തിന് വഴങ്ങേണ്ടിവരികയാണ് ലോകം എന്നു വ്യക്തമാകുമ്പോള്‍ യുദ്ധത്തോടുള്ള വെറുപ്പ് ശതഗുണീഭവിക്കുകയാണ്. അതോടൊപ്പം യുദ്ധഭ്രാന്തിനെ ചങ്ങലക്കിടാന്‍ എന്താണ് മാര്‍ഗം എന്ന ചിന്തക്ക് സമാധാനകാംക്ഷികളുടെ മനസ്സില്‍ ചൂടേറുകയുമാണ്. ഈ ചര്‍ച്ച പല വഴിയിലൂടെയും മുന്നോട്ടു കൊണ്ടുപോകാം. അവയിലൊന്നാണ് ഇസ്‌ലാം. പ്രവാചക ചിന്തകള്‍ മനസ്സുകളില്‍ കുന്തിരിക്കം പുകയ്ക്കുന്ന ഈ സമയത്ത് അത്തരമൊരു പ്രസക്തി അതിനുണ്ട്. ഒപ്പം യുദ്ധം, സന്ധി, സമാധാനം, രാഷ്ട്രം, രാഷ്ട്രീയം തുടങ്ങിയ മേഖലകളിലൂടെ കടന്നുപോയതാണല്ലോ പ്രവാചക ജീവിതം. അവ്വിധത്തിലും അതൊരു പഠനമാണ്. ഇതിനെല്ലാം പുറമെ ഇസ്‌ലാമും പ്രവാചകനും ധാരാളം പഴികേള്‍ക്കേണ്ടിവന്നിട്ടുള്ള വിഷയവുമാണ് യുദ്ധം. പുതിയ കാലത്തിന്റെ ആക്ഷേപം പ്രധാനമായും ഇസ്‌ലാമിന് എങ്ങനെ സമാധാനത്തെകുറിച്ച് പറയാനാകും എന്നതാണ്. ഇസ്‌ലാം യുദ്ധത്തെ വിശുദ്ധീകരിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുകയും രക്തസാക്ഷികള്‍ക്ക് പ്രത്യേകത കല്‍പ്പിക്കുകയും ചെയ്യുന്നു, ഇസ്‌ലാം പല പ്രാവശ്യം യുദ്ധം ചെയ്തിട്ടുമുണ്ട് എന്നതൊക്കെയാണ് ഈ ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നവര്‍ ഉയര്‍ത്തുന്ന വാദങ്ങള്‍.
പ്രധാനപ്പെട്ട ചോദ്യവും വേഗത്തില്‍ തെറ്റുധാരണ ഉണ്ടാക്കുന്നതും ഇസ്‌ലാം സമാധാനത്തിന്റെ മതമെങ്കില്‍ പിന്നെ എന്തുകൊണ്ട് യുദ്ധങ്ങള്‍ ചെയ്തു എന്നതാണ്. ഇതു മനസ്സിലാക്കാന്‍ ചില കാര്യങ്ങള്‍ ആദ്യം ഗൃഹിക്കേണ്ടതുണ്ട്. ഇസ് ലാം പൊതുവായും നിരുപാധികമായുമുള്ള യുദ്ധങ്ങള്‍ അനുവദിച്ചിട്ടില്ല. പ്രതിരോധത്തിനും രാഷ്ട്രസംരക്ഷണത്തിനും ഇസ്‌ലാമിക പ്രബോധനത്തിന്റെ മുമ്പിലുള്ള മാര്‍ഗതടസ്സങ്ങള്‍ നീക്കുന്നതിനും അക്രമകാരികളെ അമര്‍ച്ച ചെയ്യുന്നതിനുമൊക്കെ മാത്രമായാണ് ഇസ്‌ലാം യുദ്ധം അനുവദിക്കുന്നത്. അതിലേക്ക് ആളെ കൂട്ടാനോ ഭൂമി ചേര്‍ക്കാനോ യുദ്ധങ്ങള്‍ അനുവദിച്ചിട്ടും ചെയ്തിട്ടുമില്ല. അതുതന്നെ പിടിച്ചുനില്‍ക്കാനുള്ള ചെറിയ കച്ചിത്തുരുമ്പെങ്കിലും സ്വായത്തമാകുമ്പോള്‍ മാത്രം. അതുകൊണ്ടാണല്ലോ ഏറെ അടിച്ചമര്‍ത്തപ്പെട്ടിട്ടും നീണ്ട പതിനഞ്ചോളം വര്‍ഷങ്ങള്‍ എന്തുവന്നാലും ക്ഷമിക്കാനും സഹിക്കാനും മാത്രം ഇസ്‌ലാമും പ്രവാചകനും പറഞ്ഞത്. ആയുധബലം പ്രകടിപ്പിക്കാനോ കൈത്തരിപ്പ് മാറ്റാനോ ശത്രുതാപരമായ കയ്യേറ്റങ്ങള്‍ക്കോ സാമ്രാജ്യം കാക്കാനോ വേണ്ടിയായിരുന്നില്ല ഇസ്‌ലാമിന്റെ യുദ്ധങ്ങള്‍. അങ്ങനെ വല്ലവരും ചെയ്തിട്ടുണ്ടെങ്കില്‍ അത് മുസ്‌ലിം പേരുള്ള ഭരണാധികാരികള്‍ ചെയ്ത തന്നിഷ്ടങ്ങളാണ്. ഇസ്‌ലാമിന്റെ നയമല്ല.
അങ്ങനെയെങ്കില്‍ പ്രതിരോധനീക്കങ്ങള്‍ എന്തുകൊണ്ട് യുദ്ധങ്ങളായി പരിണമിച്ചു എന്ന ചോദ്യമുയരാം. ഇവിടെ ഇസ്‌ലാമിന്റെ നയം വക്തമാണ്. സ്രഷ്ടാവിന്റെ മാര്‍ഗനിര്‍ദേശങ്ങളാകുന്ന ഇസ്‌ലാമിന്റെ സന്ദേശം സര്‍വരിലേക്കും എത്തണമെന്നതും അതുവഴി ചൂഷണങ്ങളില്‍നിന്ന് മനുഷ്യരെ മുഴുവന്‍ രക്ഷപ്പെടുത്തണമെന്നതും ഇസ്‌ലാമിന്റെ അഭിലാഷമാണ്. ഇസ്‌ലാമിന്റെ സൗരഭ്യവും അതിന്റെ പ്രകാശവും എല്ലാവര്‍ക്കും ലഭ്യമാകണം എന്ന് ഇസ്‌ലാം ആഗ്രഹിക്കുന്നു. അത്രമേല്‍ മനുഷ്യന്റെ കാര്യത്തില്‍ താല്‍പര്യവത്തായ ആശയമാണത്. അതിന്റെ ശാന്തിയും സമാധാനവും ആഗ്രഹിക്കുന്ന ഒരാള്‍ക്കും അത് നിഷേധിക്കപ്പെട്ടുകൂടാ. എന്നാല്‍ ബലാല്‍ക്കാരമായി ആരെയും മതത്തില്‍ ചേര്‍ക്കരുതെന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുകയും ചെയ്യുന്നു. അല്ലാഹു പറയുന്നു: മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്മാര്‍ഗം ദുര്‍മാര്‍ഗത്തില്‍നിന്ന് വ്യക്തമായി വേര്‍തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു. ആകയാല്‍ ഏതൊരാള്‍ ദുര്‍മൂര്‍ത്തികളെ അവിശ്വസിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ അവന്‍ പിടിച്ചിട്ടുള്ളത് ബലമുള്ള ഒരു കയറിലാകുന്നു. അത് പൊട്ടിപ്പോകുകയേ ഇല്ല. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു (2: 256). ഈ മൗലികമായ അവകാശത്തിന്മുമ്പില്‍ മാര്‍ഗതടസ്സം സൃഷ്ടിക്കപ്പെട്ട സാഹചര്യത്തിലും അനിവാര്യമായ ഘട്ടത്തിലുമാണ് ഇസ്‌ലാമിന്റെ യുദ്ധങ്ങള്‍ നടന്നിട്ടുള്ളത്. സാമൂഹ്യനീതിയും സമാധാനവും ഉറപ്പാക്കാനും മനുഷ്യന്റെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കാനും ഇസ്‌ലാമും ഇസ്‌ലാമിക രാഷ്ട്രവും പ്രതിജ്ഞാബദ്ധമാണ്. അല്ലാഹു പറയുന്നു: മര്‍ദനം ഇല്ലാതാവുകയും മതം അല്ലാഹുവിന് വേണ്ടിയാവുകയും ചെയ്യുന്നതുവരെ നിങ്ങളവരോട് യുദ്ധം നടത്തിക്കൊള്ളുക. എന്നാല്‍ അവര്‍ (യുദ്ധത്തില്‍നിന്ന്) വിരമിക്കുകയാണെങ്കില്‍ (അവരിലെ) അക്രമികള്‍ക്കെതിരിലല്ലാതെ പിന്നീട് യാതൊരു കയ്യേറ്റവും പാടുള്ളതല്ല (2: 193).
പിന്നെയും ഉപചോദ്യങ്ങള്‍ ഉണ്ട്. എങ്ങനെയാണ് സമാധാനവും ജിഹാദും ഒത്തുപോകുക എന്ന്. കേവലം യുദ്ധമെന്ന അര്‍ഥത്തില്‍നിന്നും ഏറെ വിശാലമാണ് ജിഹാദ് എന്ന പദത്തിന് ഇസ്‌ലാം നല്‍കുന്ന നിര്‍വചനം. പ്രത്യക്ഷവും പരോക്ഷവുമായ വിവിധ ആരാധനാകര്‍മങ്ങളില്‍ പടര്‍ന്നു പന്തലിച്ചുനില്‍ക്കുന്ന ആശയമാണ് ജിഹാദ്. നബി(സ) പറയുന്നു: യഥാര്‍ഥ പോരാളി ദേഹേച്ഛകളോട് പൊരുതുന്നവനാണ്. ജിഹാദ് എന്നത് കേവലം ആയുധപരമോ കായികമോ മാത്രമാണ് എന്ന അര്‍ഥകല്‍പ്പനയില്‍നിന്നാണ് ഈ തെറ്റിദ്ധാരണ ഉണ്ടാകുന്നത്. ഇസ്‌ലാം യുദ്ധം കൊണ്ട് ലക്ഷ്യംവെക്കുന്നത് അതിക്രമങ്ങള്‍ പ്രതിരോധിക്കുക എന്നത് മാത്രമാണ്. ഖുര്‍ആന്‍ പറയുന്നു: നിങ്ങള്‍ക്കെതിരെ ആര് അതിക്രമം കാണിച്ചാലും അവന് നിങ്ങളുടെ നേര്‍ക്ക് കാണിച്ച അതിക്രമത്തിന് തുല്യമായി അവന്റെ നേരെയും അതിക്രമം കാണിച്ചുകൊള്ളുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന് മനസ്സിലാക്കുകയും ചെയ്യുക. (2: 194). അതിനുമപ്പുറം, യുദ്ധം ചെയ്യുന്നതിലേറെ നിങ്ങള്‍ക്ക് ഉത്തമമായമാര്‍ഗം ക്ഷമ ആണ് എന്നുകൂടി ഖുര്‍ആന്‍ കൂട്ടിച്ചേര്‍ക്കുന്നു. അതോടൊപ്പം അനിവാര്യമായി തീരുന്ന സാഹചര്യത്തില്‍ പോലും നിബന്ധനകളേതുമില്ലാതെ യുദ്ധം ഇസ്‌ലാം അനുവദിച്ചുകൊടുക്കുന്നില്ല. യുദ്ധക്കെടുതികള്‍ ഉണ്ടാകാതിരിക്കാനും നിരപരാധര്‍ വേട്ടയാടപ്പെടാതിരിക്കാനും കണിശമായ യുദ്ധനിയമങ്ങള്‍ ഇസ്‌ലാം നിര്‍ദേശിക്കുന്നുണ്ട്. കുട്ടികള്‍, വൃദ്ധര്‍, സ്ത്രീകള്‍ എന്നിവരോട് യുദ്ധം പാടില്ല, ഒരു അവശ്യവസ്തുവിനെയും നശിപ്പിക്കാതിരിക്കുക, ബന്ധനസ്ഥരോട് നല്ല രീതിയില്‍ പെരുമാറുക പോലുള്ള കാര്യങ്ങള്‍.
ഈ ചര്‍ച്ചയില്‍ ചോദ്യോത്തരങ്ങളേക്കാള്‍ പ്രധാനം യുദ്ധമില്ലാത്ത ലോകം എന്ന സങ്കല്‍പ്പത്തിലേക്ക് ലോകത്തെ നയിക്കാന്‍ ഇസ്‌ലാമിന് മുന്നോട്ടുവെക്കാനുള്ള പദ്ധതി എന്താണ് എന്നതാണ്. സാമൂഹ്യ തിന്മകളെ മുഴുവനും ഇസ്‌ലാം നേരിടുന്നത് അവയുടെ ഉറവിടങ്ങള്‍ നശിപ്പിച്ചു കൊണ്ടാണ്. തെറ്റും തിന്മയും ഉണ്ടാകുവാനുള്ള സാധ്യതകള്‍ ഭദ്രമായി അടക്കുകയാണ് ആദ്യം ചെയ്യുന്നത്. യുദ്ധമാണെങ്കില്‍ അത് തുടങ്ങിക്കഴിഞ്ഞതിനുശേഷം അതവസാനിപ്പിക്കാനോ അത് കെടുത്താനോ ശ്രമിക്കുന്നതിന്പകരം അതുണ്ടാകുവാനുള്ള സാധ്യതതന്നെ ഇല്ലാതാക്കുകയാണ് ഇസ്‌ലാം. അതനുസരിച്ച് ഇസ്‌ലാം പ്രശ്‌നത്തിന്റെ ശൃംഖല പരിശോധിക്കുന്നു. അതിലൂടെ കണ്ടെത്തുന്നത് പ്രശ്‌നം ഒരു വ്യക്തിയില്‍നിന്നാണ് തുടങ്ങുന്നത് എന്നാണ്. പിന്നെ കുടുംബത്തിലേക്കും തുടര്‍ന്ന് സമൂഹത്തിലേക്കും അതു വളരുന്നു. അപ്പോള്‍ വ്യക്തിയിലാണ് സമാധാനം ആദ്യമായി ഉണ്ടാകേണ്ടത്. അവിടെനിന്നും കുടുംബത്തിലേക്ക് വ്യാപിക്കണം. പിന്നീട് സമൂഹത്തിലേക്കും ലോകത്തിന്റെ നാനാ ഭാഗങ്ങളിലേക്കും അതു പടരണം. അപ്പോള്‍ ലോകസമാധാനം എന്നത് വ്യക്തിയും സമൂഹവും സംസ്‌കരിക്കുന്നതിലൂടെമാത്രം സാധ്യമാകുന്ന പ്രക്രിയയാണ്. അപ്പോള്‍ ഓരോ വ്യക്തികളിലും സമാധാനത്തിനുള്ള വിത്ത് നട്ടുപിടിപ്പിക്കുകയാണ് ലോകസമാധാന നിര്‍മിതിയില്‍ ഇസ്‌ലാം അനുവര്‍ത്തിക്കുന്ന ഒന്നാമത്തെ പാഠം. അതിനുള്ള മാര്‍ഗത്തിലേക്ക് ആദ്യം ഇസ്‌ലാം വ്യക്തിയെ നയിക്കുന്നു. അതിനാല്‍ ദൈവസ്മരണയിലൂടെ മാത്രമാണ് മനുഷ്യന് സമാധാനവും സുരക്ഷിതത്വവും ലഭിക്കുന്നതെന്നു അവനെ ഓര്‍മപ്പെടുത്തുന്നു. അല്ലാഹു പറയുന്നു: അതായത് വിശ്വസിക്കുകയും അല്ലാഹുവെപറ്റിയുള്ള ഓര്‍മകൊണ്ട് മനസ്സുകള്‍ ശാന്തമായിത്തീരുകയും ചെയ്യുന്നവരെ. ശ്രദ്ധിക്കുക; അല്ലാഹുവെപ്പറ്റിയുള്ള ഓര്‍മ കൊണ്ടത്രെ മനസ്സുകള്‍ ശാന്തമായിത്തീരുന്നത്. (13: 28). ദൈവ സ്മരണ വ്യക്തിയുടെ മനസ്സിനെ പ്രാര്‍ഥനയിലേക്ക് നയിക്കണം. അതോടെ താന്‍ സ്രഷ്ടാവിന്റെ സമീപസ്ഥനായിത്തീര്‍ന്നിരിക്കുന്നു എന്ന സത്യം അവന് ബോധ്യമാകുന്നു.
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.
കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.
ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.

റിയാസ് ഹുദവി പുലിക്കണ്ണി
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്‍മാന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്‍ ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.
ഇറാന്‍, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്‍ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന്‍ ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ
ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.
56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്
(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )
-
news3 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
-
kerala3 days ago
സംസ്ഥാനത്ത് അതിശക്തമായ മഴ; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
-
kerala3 days ago
മുതലപ്പൊഴിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു; എഞ്ചിനീയറിംഗ് ഓഫീസിന്റെ ജനാല അടിച്ചു തകര്‍ത്തു
-
india3 days ago
ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ ധാരണ ഈ മാസം 18 വരെ നീട്ടി
-
local3 days ago
എയ്റോസ്പേസ് നിർമ്മാണത്തിൽ നേട്ടവുമായി അമൃതയിലെ ഗവേഷക വിദ്യാർത്ഥി
-
india3 days ago
തുര്‍ക്കി സ്ഥാപനമായ സെലബിയുടെ സേവനം അവസാനിപ്പിച്ച് കൊച്ചി വിമാനത്താവളം
-
kerala3 days ago
സുരക്ഷിതമായ ക്രോസ്സിംഗ്: വിദ്യാര്‍ത്ഥികള്‍ക്കായി പൊലീസ് ബോധവല്‍ക്കരണം
-
india3 days ago
48 മണിക്കൂറിനിടെ രണ്ട് ഓപ്പറേഷനുകള്‍; ജമ്മു കശ്മീരില്‍ 6 ഭീകരരെ വധിച്ചെന്ന് സുരക്ഷാസേന