Connect with us

Health

പാര്‍ക്കിന്‍സണ്‍സിനെ അറിയാം, അതിജീവിക്കാം

Published

on

ഇന്ന് ലോക പാര്‍ക്കിന്‍സണ്‍സ് ദിനമാണ്. ദൈനംദിന ജീവിതത്തെ ദുരിതപൂര്‍ണ്ണമാക്കുന്ന രോഗാവസ്ഥകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഏതാണെന്ന് ചോദിച്ചാല്‍ പാര്‍ക്കിന്‍സണ്‍സ് എന്ന് ഉത്തരം പറയാന്‍ പലപ്പോഴും രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരാറില്ല. ഒരു കൊതുക് വന്നിരുന്ന് കടിച്ചാല്‍ പോലും വേദന സഹിച്ചിരിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാന്‍ സാധിക്കാത്ത ദുസ്സഹമായ അവസ്ഥയെക്കുറിച്ചൊന്ന് ആലോചിച്ച് നോക്കൂ. സമീപകാലം വരെ വലിയ ചികിത്സയൊന്നും ഇല്ലാതിരുന്ന രോഗം കൂടിയായിരുന്നു പാര്‍ക്കിന്‍സണ്‍സ്. എന്നാല്‍ ഡി ബി എസ് പോലുള്ള ചികിത്സാ രീതികളുടെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥ പാടേ മാറിയിരിക്കുന്നു.

എന്താണ് പാര്‍ക്കിന്‍സണ്‍സ്

ചില പ്രത്യേക കാരണങ്ങള്‍ കൊണ്ട് മസ്തിഷ്‌കത്തിന്റെ ചില ഭാഗങ്ങളിലെ നാഡികള്‍ക്ക് ക്ഷയം സംഭവിക്കുന്നത് കൊണ്ടാണ് പാര്‍ക്കിന്‍സണ്‍സ് രോഗമുണ്ടാകുന്നത്. നൈഗ്രോ സ്ട്രയേറ്റല്‍ പാത്ത്വേ എന മസ്തിഷ്‌ക നാഡീ പാതയിലെ കോശ സന്ധികളില്‍ ഡോപ്പമിന്‍ എന്ന ന്യൂറോ ട്രാന്‍സ്മിറ്ററിന്റെ സാന്നിദ്ധ്യം ഇല്ലാതാവുകയോ കുറയുകയോ ചെയ്യുന്നത് മൂലമാണ് പ്രധാനമായും പാര്‍ക്കിന്‍സണ്‍സ് ഉണ്ടാകുന്നത്. കൃത്യമായി ഏതെങ്കിലും ഒരു കാരണം മാത്രമായി ചൂണ്ടിക്കാണിക്കുവാന്‍ ശാസ്ത്രലോകത്തിന് ഇന്നും സാധിച്ചിട്ടില്ല എന്നതും പാര്‍ക്കിന്‍സണ്‍സിനെ സംബന്ധിച്ചുള്ള വസ്തുതയാണ്. 35 വയസ്സ് മുതല്‍ മുകളിലേക്ക് പ്രായമുള്ളവരില്‍ ഈ രോഗാവസ്ഥ കാണപ്പെടാറുണ്ടെങ്കിലും പ്രധാനമായും രോഗനിര്‍ണ്ണയം നടക്കാറുള്ളത് 50കളിലാണ്. അപൂര്‍വ്വമായി കുഞ്ഞുങ്ങളിലും (ജുവൈനല്‍ പാര്‍ക്കിന്‍സണ്‍സ്) കാണപ്പെടാറുണ്ട്.

വിറയല്‍ തന്നെയാണ് പാര്‍ക്കിന്‍സണ്‍സിന്റെ പ്രധാന ബുദ്ധിമുട്ടും ലക്ഷണവുമായി അനുഭവപ്പെടുന്നത്. എന്നാല്‍ ഇതോടൊപ്പം തന്നെ ഉറക്കം നഷ്ടപ്പെടുക, വിഷാദരോഗത്തിനടിമപ്പെടുക, അമിതമായ ഉത്കണ്ഠ കാണപ്പെടുക, ആഹാരം ഇറക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെടുക, പേശികളുടെ അയവ് നഷ്ടപ്പെടുകയും തന്മൂലം ശരീരഭാഗങ്ങള്‍ ദൃഢമായി മാറുകയും ചെയ്യുക, ചലനശേഷി കുറയുക തുടങ്ങിയ പ്രശ്‌നങ്ങളും കാണപ്പെടാറുണ്ട്.

ചികിത്സ

ഡോപ്പമിന്റെ അഭാവമാണ് രോഗകാരണമെന്നതിനാല്‍ മരുന്നുകള്‍ ഉപയോഗിച്ചുള്ള ചികിത്സയുടെ പ്രധാന ലക്ഷ്യം ഡോപ്പമിനെ ശരിയായ നിലയില്‍ എത്തിക്കുക എന്നതാണ്. ഡോപ്പമിന്‍ നശിപ്പിക്കപ്പെടാതിരിക്കാനുള്ള മരുന്നുകളും ഡോപ്പമിന്‍ ഉത്തേജിപ്പിക്കാനുള്ള മരുന്നുകളും നല്‍കാറുണ്ട്. മസ്തിഷ്‌കത്തെ ഉത്തേജിപ്പാനുള്ള ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ എന്ന രീതി കൂടുതല്‍ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. തലച്ചോറിനകത്ത് ശസ്ത്രക്രിയ വഴി ഇലക്ട്രോഡുകള്‍ സ്ഥാപിച്ച് രോഗബാധിതമായ മേഖലയെ ഉത്തേജിപ്പിക്കുകയാണ് ഡി ബി എസിലൂടെ

ചെയ്യുന്നത്.
ഏറ്റവും പ്രധാനം ബന്ധുക്കളുടേയും കൂട്ടിരിപ്പുകാരുടേയും ക്ഷമയും സ്‌നേഹത്തോടെയുള്ള മനോഭാവവുമാണ്. ദൈനംദിന ജീവിതത്തെ പാടെ ദുരിതത്തിലാക്കുന്ന രോഗാവസ്ഥ എന്ന നിലയില്‍ രോഗിയുടെ മനോനിലയില്‍ വളരെ പെട്ടെന്ന് തന്നെ വലിയ മാറ്റങ്ങളുണ്ടാകുവാന്‍ സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ നിരാശ, മാനസിക സംഘര്‍ഷം തുടങ്ങിയവ രോഗി അഭിമുഖീകരിക്കേണ്ടി വരും. സ്വാഭാവികമായും ബന്ധുക്കളുടെ സ്‌നേഹത്തോടെയും അനുകമ്പയോടെയുമുള്ള പരിചരണം രോഗിയുടെ തുടര്‍ജീവിതത്തെ വലിയ രീതിയില്‍ സ്വാധീനിക്കും എന്ന് ഓര്‍മ്മിക്കുക.

തയാറാക്കിയത്
Dr. Jim Mathew
കൺസൽട്ടൻ്റ് ന്യൂറോ സർജൻ
ആസ്‌റ്റർ മിംസ് ഹോസ്പിറ്റൽ – കോഴിക്കോട്

Health

നിപ: 7 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്; 166 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍

Published

on

മലപ്പുറം ജില്ലയില്‍ നിപ ബാധിച്ച രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 7 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതോടെ 56 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ഇന്ന് 14 പേരെയാണ് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതോടെ ആകെ 166 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. 65 പേര്‍ ഹൈ റിസ്‌കിലും 101 പേര്‍ ലോ റിസ്‌കിലുമാണുള്ളത്. മലപ്പുറം 119, പാലക്കാട് 39, കോഴിക്കോട് 3, എറണാകുളം, ഇടുക്കി, തിരുവനന്തപുരം, തൃശൂര്‍, കണ്ണൂര്‍ ഒന്ന് വീതം പേര്‍ എന്നിങ്ങനെയാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. നിലവില്‍ ഒരാള്‍ക്കാണ് നിപ സ്ഥിരീകരിച്ചിട്ടുള്ളത്. 6 പേര്‍ ചികിത്സയിലുണ്ട്. ഒരാള്‍ ഐസിയുവില്‍ ചികിത്സയിലാണ്.

നിപ ബാധിച്ച് ചികിത്സയിലുള്ള രോഗി ഗുരുതരാവസ്ഥയില്‍ തുടരുന്നു. ഹൈറിസ്‌ക് പട്ടികയിലുള്ള 11 പേര്‍ക്ക് പ്രൊഫൈലാക്സിസ് ചികിത്സ നല്‍കി വരുന്നു. ഫീവര്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആകെ 4749 വീടുകളാണ് സന്ദര്‍ശിച്ചത്.

പുതുതായി കേസ് റിപ്പോര്‍ട്ട് ചെയ്തില്ലെങ്കിലും പ്രോട്ടോകോള്‍ അനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ മന്ത്രി നിര്‍ദേശം നല്‍കി. സ്‌കൂള്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ അവബോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരാനും നിര്‍ദേശം നല്‍കി.

 

Continue Reading

Health

സംസ്ഥാനത്ത് വീണ്ടും നിപ; വൈറസ് ബാധ വളാഞ്ചേരി സ്വദേശിക്ക്

പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍

Published

on

മലപ്പുറം: കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ചു. വളാഞ്ചേരി സ്വദേശിയായ 42കാരിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍. കഴിഞ്ഞ നാലുദിവസമായി പനിയും ശ്വാസതടസ്സവും നേരിട്ടതിനെ തുടര്‍ന്നാണ് യുവതിയെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിപ ലക്ഷണങ്ങള്‍ കണ്ടതോടെ സ്രവം പരിശോധനയ്ക്കായി പുനെയിലേക്ക് അയക്കുകയായിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

ചികിത്സയില്‍ തുടരുന്ന യുവതിക്ക് കടുത്ത പനി തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഒരുവര്‍ഷത്തിനിടെ മൂന്നാം തവണയാണ് മലപ്പുറത്ത് നിപ സ്ഥിരികരിച്ചത്. നേരത്തെ വണ്ടൂരില്‍ നിപ ബാധിച്ച് യുവാവ് മരിച്ചിരുന്നു.

Continue Reading

GULF

രക്താര്‍ബുദത്തിനുള്ള നിര്‍ണ്ണായക ചികിത്സയ്ക്കുള്ള ചിലവ് 90% വരെ കുറയ്ക്കാനുള്ള പ്രഖ്യാപനവുമായി ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ്

•കാര്‍-ടി സെല്‍ തെറാപ്പിക്കുള്ള ചിലവ് കുറയ്ക്കാന്‍ യുഎസ് ആസ്ഥാനമായ കെയറിങ് ക്രോസുമായുള്ള പങ്കാളിത്തം പ്രഖ്യാപിച്ചത് അബുദാബി ഗ്ലോബല്‍ ഹെല്‍ത്ത് വീക്കില്‍. •എഐ സാങ്കേതിക വിദ്യ ആരോഗ്യ മേഖലയില്‍ കൊണ്ടുവരുന്നതിനായുള്ള നിരവധി പ്രഖ്യാപനങ്ങളുമായി ബുര്‍ജീല്‍

Published

on

അബുദാബി: രക്താര്‍ബുദ ചികിത്സയിലെ നാഴികക്കല്ലായ കാര്‍-ടി സെല്‍ തെറാപ്പിക്കുള്ള ഭാരിച്ച ചെലവ് ഗണ്യമായി കുറയ്ക്കുന്നതിനുള്ള സുപ്രധാന പദ്ധതിയുമായി ബുര്‍ജീല്‍ ഹോള്‍ഡിങ്സ്. അബുദാബി ഗ്ലോബല്‍ ഹെല്‍ത്ത് വീക്കിന്റെ ആദ്യ ദിനം പ്രഖ്യാപിച്ച പദ്ധതി അമേരിക്കന്‍ സന്നദ്ധ സ്ഥാപനമായ കെയറിങ് ക്രോസുമായി ചേര്‍ന്നാണ് നടപ്പാക്കുന്നത്. പങ്കാളിത്തത്തിന്റെ ഭാഗമായി കിമേറിക് ആന്റിജന് റിസെപ്റ്റര്‍ ടി- സെല്‍ തെറാപ്പി ബുര്‍ജീല്‍ ഹോള്‍ഡിങ്സ് പ്രാദേശികതലത്തില്‍ നിര്‍മിക്കും.
ശരീരത്തിലെ പ്രതിരോധ കോശങ്ങളായ ടി കോശങ്ങളില്‍ ജനിതക മാറ്റങ്ങള്‍ വരുത്തി അര്‍ബുദത്തിനെതിരെ പോരാടാന്‍ സഹായിക്കുന്ന നൂതന അര്‍ബുദ ചികിത്സാ രീതിയായ കാര്‍-ടി സെല്‍ തെറാപ്പിക്ക് യുഎസിലും യൂറോപ്പിലും 350,000 മുതല്‍ 1 മില്യണ്‍ യുഎസ് ഡോളറിലധികം വരെയാണ് ചിലവ്. ലുക്കീമിയ, ലിംഫോമ, തുടങ്ങിയ രക്താര്‍ബുദങ്ങളുടെ ചികിത്സയില്‍ പ്രധാന പങ്ക് വഹിക്കുന്ന തെറാപ്പി പൊതുവെ മറ്റു ചികിത്സാ മാര്‍ഗങ്ങള്‍ ഫലിക്കാതെ വരുമ്പോളാണ് നടത്തുന്നത്. എന്നാല്‍, ഉയര്‍ന്ന ചികിത്സാചിലവ്കാരണം ആഗോളതലത്തില്‍ ഇതിന്റെ ലഭ്യത പരിമിതമാണ്. ബുര്‍ജീല്‍-കെയറിങ് ക്രോസ് പങ്കാളിത്തത്തിലൂടെ ചിലവ് 90 ശതമാനം വരെ കുറയ്ക്കാന്‍ സാധിക്കും.
പ്രാദേശികമായി കാര്‍-ടി സെല്‍തെറാപ്പി
വികസിപ്പിക്കുന്നതിനുള്ള സാങ്കേതിക വിദ്യ, അസംസ്‌കൃത വസ്തുക്കള്‍, പ്രത്യേക പരിശീലന ക്ലാസുകള്‍, ക്ലിനിക്കല്‍ ഡവലപ്‌മെന്റിന് ആവശ്യമായ ലെന്റിവൈറല്‍ വെക്റ്റര്‍ എന്നിവ കെയറിങ് ക്രോസ് ലഭ്യമാക്കും. ആളുകള്‍ക്ക് താങ്ങാവുന്ന നിരക്കില്‍ ചികിത്സ നല്‍കുന്നതിലൂടെയും
പ്രാദേശിക ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിലൂടെയും, ഇത്തരം അത്യാധുനിക ജീവന്‍രക്ഷാ പരിചരണത്തിന്റെ ലഭ്യതക്ക് പരിമിതികളുള്ള മേഖലകളിലെ രോഗികളിലേക്ക് ഇവ വേഗത്തില്‍ എത്തിക്കാന്‍ സാധിക്കും.
പദ്ധതിയുടെ പ്രഖ്യാപനം ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലില്‍, ബുര്‍ജീല്‍ ഹെമറ്റോളജി, ഓങ്കോളജി ആന്‍ഡ് സെല്ലുലാര്‍ തെറാപ്പി സെന്റര്‍ ഡയറക്ടര്‍ ഡോ. അജ്‌ലാന്‍ സാക്കി, കെയറിങ് ക്രോസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബോറോ ഡ്രോപ്പ്യുലിച്ച് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.
‘ആഗോള പങ്കാളിത്തങ്ങളിലൂടെ നൂതന ആരോഗ്യ സാങ്കേതികവിദ്യകള്‍ ജനാധിപത്യവല്‍ക്കരിക്കാനാണ് ബുര്‍ജീല്‍ ശ്രമിക്കുന്നത്. ഈ നിര്‍ണായക പങ്കാളിത്തം മെഡിക്കല്‍ നവീകരണം ഉറപ്പ് വരുത്തുന്നതിലും അടിയന്തര ആരോഗ്യ സേവനങ്ങള്‍ വിപുലീകരിക്കുന്നതിലും പ്രധാന പങ്ക് വഹിക്കും,’ ബുര്‍ജീല്‍ ഹോള്‍ഡിങ്സ് ഗ്രൂപ്പ് സിഇഒ ജോണ്‍ സുനില്‍ അഭിപ്രായപ്പെട്ടു.
ആഗോളതലത്തില്‍ നൂതന ആരോഗ്യ സംരക്ഷണത്തിന്റെ വര്‍ദ്ധിച്ചുവരുന്ന ആവശ്യകത പരിഹരിക്കുന്നതിലും കാന്‍സര്‍ ചികിത്സകളുടെ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിലും ഈ പങ്കാളിത്തം പ്രധാന പങ്ക് വഹിക്കും,’ ബുര്‍ജീല്‍ ഹെമറ്റോളജി, ഓങ്കോളജി ആന്‍ഡ് സെല്ലുലാര്‍ തെറാപ്പി സെന്റര്‍ ഡയറക്ടര്‍ ഡോ. അജ്‌ലാന്‍ സാക്കി പറഞ്ഞു.
പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ ലുക്കീമിയ, ലിംഫോമ തുടങ്ങിയ രക്താര്‍ബുദങ്ങള്‍ക്കായുള്ള കാര്‍-ടി സെല്‍തെറാപ്പിയില്‍ശ്രദ്ധ കേന്ദ്രീകരിക്കും. ഭാവിയില്‍ എച്ച്‌ഐവി പോലുള്ള പോലുള്ള രോഗങ്ങള്‍ക്കുള്ള ചികിത്സയും പരീക്ഷിക്കും.
പ്രമേഹരോഗികള്‍ക്ക് ബഹിരാകാശ യാത്ര സാധ്യമാക്കുന്നതിന്റെ സാധ്യതകളെ കുറിച്ച് പഠിക്കുന്നതിനായി അമേരിക്കന്‍ സ്‌പേസ് കമ്പനിയായ ആക്‌സിയം സ്‌പേസുമായി ചേര്‍ന്ന് ബുര്‍ജീല്‍ നടത്തുന്ന ഗവേഷണത്തിന്റെ വിശദാംശങ്ങളും മേളയുടെ ആദ്യ ദിനം പ്രദര്‍ശിപ്പിച്ചു.
ആരോഗ്യ സംരക്ഷണം പുനര്‍നിര്‍വ്വചിക്കുന്ന ചര്‍ച്ചകള്‍, നൂതന ആശയങ്ങള്‍ എന്നിവയ്ക്ക് വരും ദിവസങ്ങളില്‍ ബുര്‍ജീല്‍ ബൂത്ത് വേദിയാകും. അബുദാബി ഗ്ലോബല്‍ ഹെല്‍ത്ത് വീക്കിന്റെ ഒഫിഷ്യല്‍ ഹെല്‍ത്ത്‌കെയര്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ പാര്‍ട്ണറായ ബുര്‍ജീല്‍ നിര്‍മിത ബുദ്ധി (എഐ), സങ്കീര്‍ണ പരിചരണം, പ്രിസിഷന്‍ ഡയഗ്‌നോസ്റ്റിക്‌സ്, അര്‍ബുദ പരിചരണം, സ്‌പേസ് മെഡിസിന്‍ തുടങ്ങിയ മേഖലകളിലെ സംഭാവനകളാണ് ബൂത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.
Continue Reading

Trending