Connect with us

Culture

പാലാരിവട്ടം പാലം പൊളിച്ചു പണിയാനുള്ള നീക്കം ഐ.ഐ.ടി റിപ്പോര്‍ട്ട് മറികടന്ന്

Published

on

സ്വന്തം ലേഖകന്‍
കൊച്ചി: നിര്‍മാണത്തില്‍ അപാകതകള്‍ കണ്ടെത്തിയ പാലാരിവട്ടം പാലം പൊളിച്ചു പുതിയത് പണിയാനുള്ള സര്‍ക്കാര്‍ തീരുമാനം പാലത്തിലെ നിര്‍മാണ പിഴവുകളെ കുറിച്ച് വിശദമായി പഠിച്ച ചെന്നൈ ഐ.ഐ.ടിയുടെ റിപ്പോര്‍ട്ട് മറികടന്നെന്ന് ആരോപണം. ആറിനം അറ്റകുറ്റപണികള്‍ നടത്തി പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കാമെന്നായിരുന്നു ഐ.ഐ.ടി സംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. ഇതിനെ അവഗണിച്ച് ഇ.ശ്രീധരന്റെ നിര്‍ദേശ പ്രകാരമാണ് പാലം പൊളിക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുന്നതെന്നും ഇത് രൂക്ഷമായ ഗതാഗത കുരുക്കിനും ഖജനാവിന് കൂടുതല്‍ നഷ്ടമുണ്ടാക്കുന്നതിനും മാത്രമേ ഉപകരിക്കുകയുള്ളുവെന്നും കേരള ഗവ.കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
പാലത്തിന്റെ തകരാറുമായി ബന്ധപ്പെട്ട് വിശദമായി പഠിച്ചതും പരിശോധന നടത്തിയതും ചെന്നൈ ഐ.ഐ.ടിയാണ്. ഐ.ഐ.ടി സംഘത്തിന്റെ വിശദമായ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാലത്തിന്റെ മേല്‍ത്തട്ട് കരാറുകാരന്‍ സ്വന്തം ചെലവില്‍ പാലത്തില്‍ അറ്റകുറ്റ പണികള്‍ തുടങ്ങിയിരുന്നതാണ്. ഡെക്ക് സ്ലാബ് കണ്ടിന്യൂറ്റി ജോയിന്റ് സിസ്റ്റം മാറ്റി എക്‌സ്പാന്‍ഷന്‍ ജോയിന്റുകള്‍ നല്‍കുകയും ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസ് (ഐ.ആര്‍.സി) മാനദണ്ഡ പ്രകാരം ഡക്ക് സ്ലാബ് വീണ്ടും ടാര്‍ ചെയ്യുകയും ചെയ്തു. ബിയറിങുകളും മാറ്റി സ്ഥാപിച്ചു. ഗര്‍ഡറുകളിലെ കാര്‍ബര്‍ ഫൈബര്‍ റാപ്പിങും പിയറുകളിലെ കോണ്‍ക്രീറ്റ് ജാക്കറ്റിങും മാത്രമാണ് ഇനി അവശേഷിക്കുന്നത്. ഈ ജോലികള്‍ കൂടി പൂര്‍ത്തീകരിച്ചാല്‍ പാലം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കാനാവും. ഈ അറ്റകുറ്റ പണികള്‍ പൂര്‍ത്തീകരിക്കുന്നതോടെ പാലത്തില്‍ പത്തു മുതല്‍ 20 വര്‍ഷം വരെ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് ഇ.ശ്രീധരനും അഭിപ്രായപ്പെട്ടതാണ്. ഇങ്ങനെയിരിക്കെ പാലം പൊളിച്ചു പണിയാനുള്ള സര്‍ക്കാര്‍ തീരുമാനം പുനപരിശോധിക്കണമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പിള്ളി പറഞ്ഞു.

പാലത്തിന്റെ ഗര്‍ഡറുകള്‍ ബലപ്പെടുത്താന്‍ കാര്‍ബണ്‍ ഫൈബര്‍ റാപ്പിങ് എന്ന അതിനൂതന സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തണമെന്ന് ഈ രംഗത്ത് വൈദഗ്ധ്യം തെളിയിക്കുകയും ഡോക്ടറേറ്റ് നേടുകയും ചെയ്ത പ്രൊഫ. അളകസുന്ദര മൂര്‍ത്തി നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദേശവും സര്‍ക്കാര്‍ അവഗണിച്ചു. എറണാകുളം ജില്ലയിലെ തന്നെ മൂവാറ്റുപുഴ-പെരിമറ്റം ആറിന് കുറുകെ ദേശീയപാതയില്‍ 70 വര്‍ഷം പഴക്കമുള്ള പാലത്തിന് തകരാറുകള്‍ പരിഹരിക്കാന്‍ കാര്‍ബണ്‍ ഫൈബര്‍ റാപ്പിങ് വിദ്യ ഉപയോഗപ്പെടുത്തുകയും വിജയകരമായി നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്. കാര്‍ബണ്‍ ഫൈബര്‍ റാപ്പിങിന് പുറമെ ഐ.ആര്‍.സി മാനദണ്ഡ പ്രകാരമുള്ള ലോഡ് ടെസ്റ്റ് കൂടി ചെയ്ത് ബല ക്ഷമത കൂടി ഉറപ്പ് വരുത്തിയാല്‍ ആഴ്ച്ചകള്‍ക്കുള്ളില്‍ പാലാരിവട്ടം പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കാനാവും.
ഐ.ഐ.ടിയുടെ മേല്‍നോട്ടത്തില്‍ പരിഷ്‌ക്കരിച്ച ഡക്ക് സ്ലാബ് ഇപ്പോള്‍ കുറ്റമറ്റതാണെങ്കിലും പൊളിച്ച് പുനര്‍നിര്‍മിക്കണമെന്നാണ് ഇ.ശ്രീധരന്റെ നിര്‍ദേശം. റീ ഇന്‍ഫോസ്ഡ് സിമന്റ് കോണ്‍ക്രീറ്റ് (ആര്‍.സി.സി) ഗര്‍ഡറുകള്‍ നീക്കം ചെയ്ത് പ്രീ സ്ട്രസ്ഡ് കോണ്‍ക്രീറ്റ് (പി.എസ്.സി) ഗര്‍ഡറുകള്‍ കൊണ്ടുവന്ന് സ്ഥാപിക്കണമെന്നും ശ്രീധരന്‍ നിര്‍ദേശിക്കുന്നു.
എന്നാല്‍ ആര്‍.സി.സി ഗര്‍ഡറുകള്‍ ഇളക്കിമാറ്റുമ്പോഴും പി.എസ്.സി ഗര്‍ഡറുകള്‍ കൊണ്ടുവന്ന് ഉറപ്പിക്കുമ്പോഴും തൂണുകളെ എങ്ങനെ ബാധിക്കുമെന്ന് പറയാനാവില്ല. തകര്‍ച്ച നേരിട്ട പാലം പുനരുദ്ധരിക്കുകയാണെങ്കില്‍ എത്ര കാലം നിലനില്‍ക്കുമെന്ന് ചെന്നൈ ഐ.ഐ.ടി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ലെന്ന കാരണമാണ് പൊളിച്ചുനീക്കലിന് സര്‍ക്കാര്‍ കാരണമായി പറയുന്നത്. എന്നാല്‍ ഒരു നിര്‍മാണവും എത്രകാലം നിലനില്‍ക്കാനാവുമെന്ന് സാങ്കേതികമായി പറയാനാവില്ലെന്ന് ഇവര്‍ പറയുന്നു. പാലങ്ങളുടെ നിര്‍മാണ മാനദണ്ഡങ്ങളില്‍ അവസാന വാക്കായ ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസിന്റെയും ദേശീയ പാതയുടെ അതോറിറ്റിയുടെ നിര്‍ദേശങ്ങളാണ് ഇക്കാര്യത്തില്‍ സ്വീകരിക്കേണ്ടതെന്നും കരാറുകാര്‍ വ്യക്തമാക്കി.

‘അഡ്വാന്‍സ് ആവശ്യപ്പെട്ടത് കാലാവധി കുറച്ചതിനാല്‍’

കൊച്ചി: പാലാരിവട്ടം പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് കരാറുകാരന്‍ അഡ്വാന്‍സ് നല്‍കിയതില്‍ ദുരൂഹതയില്ലെന്ന് കേരള ഗവ.കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍. നിര്‍മാണ കാലാവധി 24 മാസത്തില്‍ നിന്നും 18 മാസമായി കുറയ്ക്കണമെന്ന് റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പറേഷന്‍ തീരുമാനിച്ചത് കൊണ്ടാണ് കരാറുകാരന്‍ മൊബിലൈസേഷന്‍ അഡ്വാന്‍സ് ആവശ്യപ്പെട്ടത്. ബാങ്ക് ഗ്യാരന്റിയും ഏഴു ശതമാനം പലിശയും ഈടാക്കിയാണ് അഡ്വാന്‍സ് നല്‍കിയത്. അഡ്വാന്‍സ് തുകയും പലിശയും പൂര്‍ണമായും തിരിച്ചടച്ച് കരാറുകാരന്‍ ബാങ്ക് ഗ്യാരണ്ടി തിരികെ വാങ്ങിയിട്ടുമുണ്ട്. ജനകീയാസൂത്രണ പദ്ധതിയില്‍ മുന്‍കൂറായി നല്‍കിയ നൂറ് കോടിയിലേറെ രൂപ ഇപ്പോഴും കിട്ടാകടമായി ഉണ്ടെന്നും സര്‍ക്കാര്‍ കരാറുകാര്‍ പറഞ്ഞു.

Film

കഞ്ചാവുമായി സഹ സംവിധായകന്‍ പിടിയില്‍

മൂന്നുകിലോ കഞ്ചാവാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്

Published

on

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കഞ്ചാവുമായി സഹ സംവിധായകന്‍ പിടിയില്‍. നേമം സ്വദേശി അനീഷ് അലിയാണ് പിടിയിലായത്. മൂന്നുകിലോ കഞ്ചാവാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. തുടര്‍ന്ന് വാഹനപരിശോധനയ്ക്കിടെ അനീഷിനെ എക്‌സൈസ് സംഘം പിടികൂടി. നാലോളം സിനിമകളുടെ സഹസംവിധായകനാണ്. ഇയാളുടെ ഒരു സിനിമ പുറത്തിറങ്ങാന്‍ ഇരിക്കുകയാണെന്ന് എക്‌സൈസ് സംഘം അറിയിച്ചു.

അതേസമയം ഇന്ന് കണ്ണൂര്‍ പയ്യന്നൂരിൽ കഞ്ചാവുമായി സിനിമ പ്രവര്‍ത്തകൻ പിടിയിലായി. അസോസിയേറ്റ് ഡയറക്ടറായ നദീഷ് നാരായണനെയാണ് 115 ഗ്രാം കഞ്ചാവുമായി എക്സൈസ് പിടികൂടിയത്. പയ്യന്നൂർ കണ്ടങ്കാളി റെയിൽവേ ഗേറ്റ് സമീപത്തുവെച്ചാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് എക്സൈസ് സംഘം നദീഷിനെ പരിശോധിച്ചത്. തുടര്‍ന്നാണ് നദീഷ് നാരായണന്‍റെ കയ്യിൽ നിന്നും 115 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. ഏറെ നാളായി ഇയാള്‍ എക്സൈസിന്‍റെ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്നാണ് ബൈക്കിൽ പോവുകയായിരുന്ന ഇയാളെ റെയില്‍വെ ഗേറ്റിന് സമീപത്ത് വെച്ച് തടഞ്ഞ് പരിശോധിച്ചത്.

Continue Reading

Features

നാടിനുവെളിച്ചമായ അത്ഭുത പ്രതിഭ

വൈകല്യവും അര്‍ബുദവും ബാധിച്ചപ്പോഴും അതൊന്നും സാരമില്ലെന്ന് പറഞ്ഞ് സാമൂഹിക ജീവിത ശാക്തീകരണ പദ്ധതികള്‍ വിജയകമാരമായി നടപ്പാക്കിയാണ് വെള്ളിലക്കാട് എന്ന കുഗ്രാമത്തില്‍ നിന്ന് ലോകത്തോളം വളര്‍ന്ന റാബിയ കടന്നുപോയിരിക്കുന്നത്.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

അക്ഷരങ്ങളെ ചേര്‍ത്തുവെച്ചു സമൂഹത്തിനു വെളിച്ചം പകര്‍ന്നാണ് പത്മശ്രീ കെ.വി റാബിയ വിടവാങ്ങിയിരിക്കുന്നത്. ജീവിതകാലം മുഴുവന്‍ തന്റെ ചുറ്റും ജ്ഞാനവും ആത്മവിശ്വാസവും പ്രതീക്ഷയും പകര്‍ന്നു നല്‍കി. സംഭവബഹുലമായ ജീവിതമായിരുന്നു അവരുടേത്. കുട്ടിക്കാലത്ത് ഓടിയും ചാടിയും നടന്ന റാബിയ സ്‌കൂള്‍ പഠനകാലത്താണ് പൊടുന്നനെ ശാരിരിക പ്രയാസത്തിലേക്ക് കടന്നത്. തിരൂരങ്ങാടിയിലെ പള്ളിപറമ്പ് നൂറുല്‍ ഹുദ മദ്രസയിലായിരുന്നു ആദ്യ പഠനം. ചന്തപ്പടിയിലെ ജി.എല്‍.പി സ്‌കൂളില്‍ നിന്നും സ്‌കൂള്‍ വിദ്യാഭ്യാസവും തുടങ്ങി. പിന്നീട് തിരുരങ്ങാടി ഗവ ഹൈസ്‌കുളിലായി പഠനം. സഹപാഠികള്‍ക്കൊപ്പം ഉച്ചയൂണിനു വീട്ടിലെത്തുമായിരുന്നു. ഏറെ ദൂരം നടന്നുവേണം വീട്ടി ലെത്താന്‍. ഇതിനിടെ കാലിനു ബാധിച്ച വൈകല്യം പതുക്കെ കുടികൊണ്ടിരുന്നു. അതോടെ ഉച്ചയൂണിനു വീട്ടലെത്താന്‍ കഴിയാതായി. ഉച്ചഭക്ഷണം സ്‌കുളിലേക്കു കൊണ്ടുപോവലായി. പഠിക്കാനുള്ള ആവേശവും ആഗ്രഹവും തിളച്ചുമറിയുന്ന ദിനങ്ങള്‍, എസ്എസ്എല്‍സി ക്ലാസി ലേക്കുള്ള ഒരുക്കത്തിനിടെ കാലിനു വീണ്ടും കലശാലയ വേദന. ഒരു ദിവസം ക്ലാസ് വിട്ടപ്പോള്‍ തിരെ നടക്കാന്‍ കഴിയുന്നില്ല. രണ്ടു കാലുകള്‍ തളര്‍ന്നിരിക്കുന്നു. സഹോദരികളുടെയും സഹപാഠികളുടെയും കഴുത്തിലൂടെ ഇരു കൈകളുമിട്ട് കിലോമീറ്ററോളം നിലം തൊടാതെയാണ് വി ട്ടിലെത്തിയത്.

നടക്കാന്‍ കഴിയാത്തത് റാബിയ വകവെച്ചില്ല. പിതൃസഹോദരന്റെ സഹായത്തോടെ സൈക്കിളിലായിരുന്നു പിന്നീട് സ്‌കൂളിലെത്തിയത്. എസ്എസ്എല്‍സി പരീക്ഷ നല്ല മാര്‍ക്കോടെ വിജയിച്ചു. തുടര്‍ന്ന് തിരൂരങ്ങാടി പി.എസ്.എം.ഒ കോളജില്‍ പ്രീഡിഗ്രി. സെക്കന്റ് ഗ്രൂപ്പ് എടുക്കാനായിരുന്നു റാബിയയുടെ ആഗ്രഹം. പക്ഷേ ലാബില്‍ എണീറ്റ് നില്‍ക്കാന്‍ കഴിയാത്തതിനാല്‍ തേര്‍ഡ് ഗ്രൂപ്പ് എടുത്തു. ഓട്ടോ റിക്ഷയിലായിരുന്നു കോളജില്‍ എത്തിയിരുന്നത്. മുകള്‍ നിലയിലേക്ക് കയറാന്‍ കഴിയാത്തതിനാല്‍ കോളജ് അധിക്യതര്‍ ക്ലാസ് താഴെയാക്കി കൊടുത്തു. എളാപ്പമാരുടെ സൈക്കിളിന്റെ സഹായത്തോടെയായി പിന്നെയും യാത്ര. പ്രീഡിഗ്രി പഠന കാലത്ത് കാലിന്റെ വേദനയും തളര്‍ച്ചയും താങ്ങാവുന്നതിലപ്പുറമായി. രണ്ടാം വര്‍ഷ പ്രീഡിഗ്രി പരീക്ഷ സാഹസപ്പെട്ട് എഴുതിയെങ്കിലും ഔപചാരിക വിദ്യാഭ്യാസത്തിന്റെ അവസാനത്തേത് കൂടിയായി അത്. കോളജില്‍ പഠിക്കാന്‍ മനസ്സ് കൊതിച്ചെങ്കിലും വൈകല്യം പ്രതിസന്ധി സൃഷ്ടിച്ചു.

റാബിയ വെറുതെയിരുന്നില്ല. ക്ലാസിലെ പഠനങ്ങള്‍ക്കപ്പുറത്തായി റാബിയയുടെ പഠനം. റാബിയ വായനയുടെ ചിറകിലേറി. മലയാളം, ഇംഗ്ലിഷ്, അറബി പുസ്തകങ്ങള്‍ റാബിയക്ക് സ്വന്തമായിരുന്നു. സാഹിത്യ, ചരിത്ര ഗവേഷണ പുസ്തകങ്ങള്‍ റാബിയ വായിച്ചുകൊണ്ടേയിരുന്നു. അറിവിന്റെ വലിയൊരു ലോകമായി റാബിയ വളര്‍ന്നത് ആരുമറിഞ്ഞില്ല. റേഷന്‍ കടയില്‍ നിന്ന് പിതാവിനു കിട്ടിയിരുന്ന തുച്ഛമായ വരുമാനം കൊണ്ടായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്. പ്രാരാബ്ധങ്ങള്‍ക്ക് നടുവിലായിരുന്നു റാബിയ. തന്റെ അറിവ് കുട്ടികള്‍ക്ക് പകരാനായി റാബിയ
ട്യൂഷന്‍ തുടങ്ങി. സമീപത്തെ കുട്ടികളെല്ലാം റാബിയയെ തേടിയെത്തി. അപ്പോഴാണ് കേരളത്തില്‍ സാക്ഷരത യജ്ഞം തുടങ്ങുന്നത്. ഇതില്‍ റാബിയക്ക് ഏറെ താല്‍പ്പര്യം തോന്നി. 1990 ജൂണ്‍ 17ന് ഏഴ് പഠിതാക്കളുമായി റാബിയ സാക്ഷരത ക്ലാസ് തുടങ്ങി. റാബിയയുടെ ക്ലാസില്‍ ചേരാന്‍ പരിസരത്തെ പലരും എത്തി. വീല്‍ ചെയറിലിരുന്ന് അവരുടെ കൈപിടിച്ച് അക്ഷരങ്ങള്‍ ചേര്‍ത്തുവെച്ച് പഠിപ്പിച്ചു. അവരെല്ലാം നന്നായി പഠിച്ചു. അന്നത്തെ മലപ്പുറം ജില്ലാ കലക്ടര്‍ കുരുവിള ജോണ്‍ ഐ.എ.എസ് റാബിയയയുടെ സാക്ഷരത ക്ലാസ് കേട്ടറിഞ്ഞ് വെള്ളിലക്കാട് എത്തി. മികവുറ്റ ക്ലാസ് കണ്ട് കലക്ടര്‍ വിസ്മയം കൊണ്ടു. വെള്ളിലക്കാട് പ്രദേശത്തേക്ക് റോഡില്ലാതെ ഒറ്റപ്പെട്ട് കഴിയുന്നതിലെ പ്രയാസം കലക്ടര്‍ക്ക് മുന്നില്‍ റാബിയ നിരത്തി. തുടര്‍ന്ന് റോഡിനായുള്ള കൂട്ടായ്മ. ഒപ്പം വൈദ്യുതിയും. പ്രദേശത്തേക്ക് റോഡ് വന്നപ്പോള്‍ അതൊരു ആഘോഷമായിരുന്നു. അക്ഷര റോഡ് എന്ന പേരിലായിരുന്നു റോഡ് അറിയപ്പെട്ടതും രേഖയില്‍ സ്ഥാനം പിടിച്ചതും.

റാബിയയുടെ ക്ലാസുകളും വിശേഷങ്ങളും പുറത്തേക്കറിയാന്‍ തുടങ്ങി. മാതൃകാപരമായ സാക്ഷരതാ ക്ലാസ് നടക്കുന്ന തറിഞ്ഞ് കാണാനായി സാക്ഷരതാ ലോകം വന്നുകൊണ്ടിരുന്നു. പ്രദേശത്തുകാരെ പഠിക്കാന്‍ മാത്രമല്ല അവരെ ജീവിതം കരുപ്പിടിപ്പിക്കാന്‍ കുടി റാബിയ ചക്രം ഉന്തുകയായിരുന്നു. പാവപ്പെട്ട മണ്‍പാത്ര തൊഴിലാളികള്‍ നിറഞ്ഞ പ്രദേശമാണ് വെള്ളിലക്കാട്. അവര്‍ക്ക് അക്ഷര അഭ്യാസവും അവരുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനും റാബിയ അത്താണിയായി നിന്നു. അക്ഷര സംഘം, മഹിളാസമാജം, വികസന വേദി, വനിതാ വേദി. വിജ്ഞാന വേദി. വിനോദ വേദി, സംസ്‌കാര വേദി തുടങ്ങിയവ റാബിയയുടെ കരുത്തില്‍ പിറന്നു. മഹിളാ സമാജത്തിനു കിഴില്‍ കുടില്‍ വ്യവസായം തുടങ്ങി. തിരുരങ്ങാടി ബ്ലോക്കി ന്റെ സഹായത്തോടെ അക്ഷര കവര്‍ പാക്കേജ് നിര്‍മാണം. ആവശ്യമായ സ്ഥലവും കെട്ടിടം നിര്‍മിക്കാന്‍ തുക പിതാവ് നല്‍കി. മെഡിക്കല്‍ സ്റ്റോറിലേക്ക് ആവശ്യമായ ചെറിയ കവറുകള്‍ നല്‍കുന്ന സഹകരണ സംഘമായി രജിസ്റ്റര്‍ ചെയ്തു. സാക്ഷരതയിലൂടെ ദാരിദ്ര്യ ലഘുകരണവും നടപ്പാക്കി റാബിയ മാതൃക തീര്‍ത്തു. അന്ന് കുടില്‍ വ്യവസായത്തിനു റാബിയക്ക് താങ്ങായി നിന്നത് ചന്ദ്രിക ദിന പത്രമായിരുന്നുവെന്ന് റാബിയ ‘സ്വപ്നങ്ങള്‍ക്ക് ചിറകുകളുണ്ട്’ എന്ന ആത്മകഥയില്‍ എഴുതിയിട്ടുണ്ട്. കിലോ ഒന്നിനു രണ്ടു രൂപ വെച്ച് ചന്ദ്രിക വണ്‍സൈഡ് പ്രിന്റ് പേപ്പര്‍ തന്നു. ഈ സഹായമാണ് പേപ്പര്‍ കവര്‍ കുടില്‍ വ്യവസായത്തിന്റെ മുന്നോട്ടുള്ള പാത സുഗമമാക്കിയത് എന്ന് റാബിയ രേഖപ്പെടുത്തിയിരിക്കുന്നു.

വീടിനോട് ചേര്‍ന്ന് വുമണ്‍സ് ലൈബ്രറിയും തുടങ്ങി. തിരുരങ്ങാടി പഞ്ചായത്ത് ആവശ്യമായ പത്രങ്ങള്‍ നല്‍കി. ഒപ്പം ചലനം എന്ന കൂട്ടായ്മയും റാബിയ ശക്തിപ്പെടുത്തി. ഭിന്നശേഷിക്കാര്‍ക്ക് കരുത്തായി റാബിയ മുന്നില്‍ നിന്നു. ചലനത്തിലൂടെ പ്രസിദ്ധീകരണം ഉള്‍പ്പെടെ വൈവിധ്യ പദ്ധതികള്‍ നടപ്പാക്കി. മികവുറ്റ പ്രവര്‍ത്തനങ്ങള്‍ റാബിയയെ അംഗീകാരങ്ങളിലെത്തിച്ചു. ഡല്‍ഹിയില്‍ നിന്ന് 1994 ജനുവരി 3 ന് ദേശീയ യൂത്ത് അവാര്‍ഡ് റാബിയയെ തേടിയെത്തി. 1995ല്‍ നാലാം ക്ലാസ് പാഠ പുസ്തകത്തില്‍ ഒമ്പതാമത്തെ അധ്യായത്തില്‍ മാര്‍ഗദീപങ്ങള്‍ എന്ന പാഠഭാഗത്ത് റാബിയിയുടെ പേരും ഉള്‍പ്പെട്ടു. വൈകല്യവും അര്‍ബുദവും ബാധിച്ചപ്പോഴും അതൊന്നും സാരമില്ലെന്ന് പറഞ്ഞ് സാമൂഹിക ജീവിത ശാക്തീകരണ പദ്ധതികള്‍ വിജയകമാരമായി നടപ്പാക്കിയാണ് വെള്ളിലക്കാട് എന്ന കുഗ്രാമത്തില്‍ നിന്ന് ലോകത്തോളം വളര്‍ന്ന റാബിയ കടന്നുപോയിരിക്കുന്നത്.

Continue Reading

Film

മലയാളത്തിൽ വീണ്ടുമൊരു സോഷ്യൽ പൊളിറ്റിക്കൽ സറ്റയർ ചിത്രം ‘പിൻവാതിൽ’ ഫസ്റ്റ് ലുക്ക്

Published

on

കഞ്ചനതോപ്പിൽ ഫിലിം ഫാക്ടറിയുടെ ബാനറിൽ തിരക്കഥാകൃത്തും സംവിധായകനുമായ ജെ.സി. ജോർജ് സംവിധാനം ചെയ്യുന്ന ചിത്രം പിൻവാതിലിൻ്റെ (Pinvathil) ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ആയി. തമിഴ് താരം അജിത്ത് ജോർജ്, കന്നഡ താരം മിഹിറ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം സോഷ്യൽ പൊളിറ്റിക്കൽ സറ്റയർ ഡ്രാമയാണ്. ഇരുവരും മലയാളത്തിൽ ആദ്യമായാണ് അഭിനയിക്കുന്നത്. പഞ്ചവടി പാലം, സന്ദേശം, ലാൽസലാം, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, പടവെട്ട് എന്നീ ചിത്രങ്ങൾ സോഷ്യൽ പൊളിറ്റിക്കൽ സറ്റയർ എന്ന നിലയിൽ പ്രേക്ഷകർ സ്വീകരിച്ചിരുന്നു.
വർഷങ്ങൾക്കു മുമ്പ് ജെസി. ജോർജ്‌ കഥയും തിരക്കഥയും സംഭാഷണവും രചിച്ച ‘കരിമ്പന’യുടെ ഷൂട്ടിംഗ് നടന്നത് പാറശ്ശാലയിലും പരിസര പ്രദേശങ്ങളിലുമായാണ്. ദേശീയ പുരസ്കാര ജേതാക്കളായ ഛായാഗ്രാഹകൻ മധു അമ്പാട്ട്, എഡിറ്റർ ബി. ലെനിൻ, സൗണ്ട് എഞ്ചിനീയർ കൃഷ്ണനുണ്ണി എന്നിവർ ഈ പടത്തിൽ ഒരുമിച്ചതും ചിത്രത്തിന്റെ പ്രത്യേകതയാണ്.
അജിത്ത്, മിഹിറ എന്നിവരെ കൂടാതെ കുറവിലങ്ങാട് സുരേന്ദ്രൻ, കെ.പി.എ.സി. രാജേന്ദ്രൻ, സിബി വള്ളൂരാൻ, അനു ജോർജ്, ഷേർളി, അമൽ കൃഷ്ണൻ, അതിശ്വ മോഹൻ, പി.എൽ. ജോസ്, ഹരികുമാർ, ജാക്വലിൻ, ബിനീഷ്, ബിനു കോശി, മാത്യൂ ലാൽ എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.
സൗണ്ട് എഞ്ചിനീയറിംഗ് വിദ്യാർഥിയായ അദ്വൈതിന്റെ ബാൻഡ് ആയ എത്തെനിക് മ്യൂസിക് ആണ് ചിത്രത്തിൻ്റെ സംഗീതം നിർവഹിക്കുന്നത്. എത്തെനിക് മ്യൂസിക്കിൻ്റെ അരങ്ങേറ്റം ചിത്രമാണ് പിൻവാതിൽ. ശ്രീലങ്കൻ ഗായിക ജിഞ്ചർ പടത്തിന്റെ ടൈറ്റിലിനു വേണ്ടി ഒരു ഗാനം ആലപിച്ചിരിക്കുന്നു. സാരേഗമ മലയാളം ആണ് ചിത്രത്തിൻ്റെ മ്യൂസിക്കൽ റൈറ്റ്സ് കരസ്ഥമാക്കിയിരിക്കുന്നത്.
പ്രീതി ജോർജ്, ദീപു ജോർജ് കാഞ്ചനതോപ്പിൽ എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമ്മാതാക്കൾ. നിറം വിജയകുമാർ ആണ് കലാസംവിധാനം നിർവഹിച്ചിരിക്കുന്നത്. വെട്രി, പ്രീതി ജോർജ്, ജെ.സി ജോർജ് എന്നിവരുടെ വരികൾക്ക് ജിഞ്ചർ, ഗോവിന്ദ് പ്രസാദ്, ആദിൽ റഷീദ്, സഞ്ജയ് എ.ആർ.എസ്, തൻവി നായർ, ശ്രദ്ധ ഷൺമുഖൻ എന്നിവർ ആലപിച്ചിരിക്കുന്നു.

Continue Reading

Trending