kerala
പാലക്കാട്ടെ സി.പി.എം ചോദിച്ചു വാങ്ങിയ മണ്ടത്തരം

കെ പി ജലീൽ
സിദ്ധാന്തവും പ്രത്യയശാസ്ത്രവുമാണ് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ അടിത്തറ എന്നുപറയുന്നത്. തൊഴിലാളിവർഗ്ഗ സിദ്ധാന്തവും വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദവുമാണ് അവ. മുതലാളിത്തത്തിനെതിരെ സമൂഹത്തിലെ ദുർബല ജനവിഭാഗങ്ങളെ ചേർത്തുനിർത്തുകയാണ് കമ്മ്യൂണിസം കൊണ്ട് അടിസ്ഥാനപരമായി ലക്ഷ്യമിടുന്നത്. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഈ സിദ്ധാന്തങ്ങൾ അധികാരത്തിനു വേണ്ടി കൈയൊഴിഞ്ഞിട്ട് ഏതാണ്ട് ഒരു നൂറ്റാണ്ടായി. ഇന്ത്യയിൽ കമ്മ്യൂണിസത്തിൽ അധിഷ്ഠിതമായ വർഗ്ഗവിപ്ലവം സാധ്യമല്ലെന്ന് തിരിച്ചറിഞ്ഞു കൊണ്ടാണ് 1925ൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകൃതമാകുന്നതും പാർലമെൻററി രാഷ്ട്രീയത്തിലേക്ക് ചുവടൂന്നുന്നതും. ശേഷം ഇന്ത്യൻ കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി അതിൻറെ പ്രത്യയശാസ്ത്ര വാദങ്ങളെല്ലാം അറബിക്കടലിലേക്ക് പറത്തിയെറിയുന്നതാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ ,പ്രത്യേകിച്ച് പാലക്കാട്ട് കണ്ടത്. പാലക്കാട്ട് രാഹുൽ മാങ്കുട്ടത്തിൽ ആദ്യഘട്ടത്തിൽ തന്നെ വിജയം ഉറപ്പിച്ചതോടെ സി.പി.എമ്മിനും ബി.ജെ.പിക്കും കനത്ത തിരിച്ചടിയാണ് സംഭവിച്ചിരിക്കുന്നത്.
1964ൽ കോൺഗ്രസ് അനുകൂലആശയത്തിന്റെ പേരിൽ ഇതേ പാലക്കാട്ടാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾ രണ്ട് പേരിലായി പിളർന്നത് – സി.പി.ഐയും സി.പി.എമ്മും. എസ്. എ ഡാങ്കേയുടെ നേതൃത്വത്തിൽ സി.പി.ഐയും ഇ.എം എസ്സിൻ്റെ നേതൃത്വത്തിൽ സി.പി.എമ്മും. ചൈനയെയും റഷ്യയും പിന്തുണക്കുന്ന രണ്ട് വിഭാഗങ്ങളുടെ പേരിൽ അവതരിപ്പിക്കപ്പെട്ട ‘കൽക്കത്ത തിസീസ്’ എന്ന കുപ്രസിദ്ധ രേഖയുടെ പേരിലായിരുന്നു അത്. കോൺഗ്രസിനെ പിന്തുണച്ചു കൊണ്ടു മാത്രമേ ഇന്ത്യയിൽ പാർലമെൻ്ററി ജനാധിപത്യം വിജയിപ്പിച്ചെടുക്കാനാകൂ എന്ന് റഷ്യൻ അനുകൂല ഡാങ്കേയും കൂട്ടരും വാദിച്ചപ്പോൾ മറിച്ചുള്ള വാദമാണ് ഇ.എം.എസ്സിൻ്റെ നേതൃത്വത്തിലുള്ള ചൈനീസ് അനുകൂല മാർക്സിസ്റ്റുകാർ മുന്നോട്ടുവെച്ചത്. ഇന്ത്യ – ചൈന യുദ്ധത്തിൽ പോലും പരോക്ഷമായി ചൈനയെ പിന്തുണക്കാനും നെഹ്രുവിനെ എതിർക്കാനും സി.പി.എമ്മുകാർ തയ്യാറായി. അന്ധമായ കോൺഗ്രസ് വിരോധം മാത്രമായിരുന്നു അതിന് പിന്നിൽ.
അതേ പാലക്കാട്ട് തന്നെയാണ് പ്രത്യയശാസ്ത്രങ്ങളെല്ലാം അറബിക്കടലിലേക്ക് എറിഞ്ഞ അനുഭവം ഇന്ന് ഇന്ത്യൻ ജനതയ്ക്ക് നേരിൽ കാണാനും കഴിഞ്ഞിരിക്കുന്നത്. ബൂർഷ്വാ പാർട്ടിയെന്ന് സിപിഎം വിശേഷിപ്പിക്കുന്ന കോൺഗ്രസ് പാർട്ടിയിൽ നിന്ന് ഒരാളെ പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പിന് തലേദിവസം സ്ഥാനാർത്ഥിയാക്കി സ്വന്തം ചിഹ്നം പോലും ഉപേക്ഷിച്ച് മത്സരിപ്പിച്ചു എന്നതാണ് മാർക്സിസ്റ്റ് പാർട്ടി നേരിട്ട ഏറ്റവുംവലിയ ചരിത്രപരമായ രണ്ടാം വിഡ്ഢിത്തരം. കോൺഗ്രസിന്റെ കേരളത്തിലെ ഡിജിറ്റൽ മീഡിയ തലവനായ ഡോ. പി സരിനെയാണ് സിപിഎം പാലക്കാട് പോലെ അവരുടെ ഒരു കാലത്തെ കുത്തകയായിരുന്ന സീറ്റിലേക്ക് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചത്. യാതൊരുവിധ തത്വമോ സിദ്ധാന്തമോ ഇതിനായി സരിനോ സി.പി.എമ്മോ മുന്നോട്ടുവെച്ചില്ല. ‘ അരിവാൾ ചുറ്റിക നക്ഷത്രം’ എന്ന തങ്ങളുടെ പരമ്പരാഗതചിഹ്നം പോലും അതിനുവേണ്ടി അവർ ബലികഴിച്ചു. ഒരു പ്രത്യേക സമുദായത്തെ ഉന്നം വെച്ച് കടുത്ത വർഗീയക്കാർഡ് കളിക്കാൻ പോലും അവർ തയ്യാറായി. ഡോ. സരിൻ ഒരിക്കൽപോലും കമ്മ്യൂണിസ്റ്റ് തത്വശാസ്ത്രം അംഗീകരിച്ചതായി വെളിപ്പെടുത്തിയിട്ടില്ല എന്ന് മാത്രമല്ല , താൻ കോൺഗ്രസിനെ നന്നാക്കാനാണ് ശ്രമിക്കുന്നത് എന്ന് വോട്ടെടുപ്പിന് ശേഷവും പലകുറി അദ്ദേഹം ആവർത്തിക്കുകയും ചെയ്തു.
സ്വന്തം സ്ഥാനാർത്ഥിക്ക് ഒരു ചിഹ്നം പോലും അനുവദിച്ചു കിട്ടാൻ പ്രചാരണരംഗത്ത് സിപിഎമ്മിന് കാത്തിരിക്കേണ്ടി വന്നു .സിപിഎം പതിവായി പറയാറുള്ള വികസനനേട്ടങ്ങൾ ഒന്നും പറഞ്ഞില്ലെന്ന് മാത്രമല്ല ‘ ഇടതാണ് ശരി’ എന്ന് പോലും ആവർത്തിക്കാൻ അവർക്ക് കഴിഞ്ഞില്ല .അവരുടെ പോസ്റ്റുകളിൽ മുഖ്യമന്ത്രിയോ പാർട്ടി നേതാക്കളോ ഉണ്ടായില്ല .പകരം സ്ഥാനാർത്ഥിയുടെ ചിത്രം മാത്രം. അതിൽ തന്നെ ഇടതുമുന്നണി ശരി എന്നല്ല ‘ സരിനാണ് ശരി’ എന്നാണ് അവർ എഴുതിവെച്ചത് .ഇത്രയും ഭീകരമായ ഒരു പ്രചാരണ തന്ത്രം സിപിഎം മുമ്പേതെങ്കിലും തെരഞ്ഞെടുപ്പുകളിൽ ഏറ്റെടുത്തിട്ടുണ്ടോ എന്ന് സംശയമാണ്. അതുകൊണ്ടുതന്നെ ആവണം പാർട്ടി അംഗങ്ങളും അനുഭാവികളും വലിയതോതിൽ സിപിഎമ്മിനെ കയ്യൊഴിഞ്ഞ അനുഭവമാണ് പ്രചാരണരംഗത്ത് കണ്ടത്. ഇതുതന്നെയാണ് ഇന്നത്തെ ഫലത്തിലും പ്രതിഫലിക്കുക. കമ്മ്യൂണിസത്തിന് എല്ലാ കാലത്തും പ്രത്യയ ശാസ്ത്ര പടുക്കൾ ഉണ്ടായിട്ടുണ്ട് .എ കെ ഗോപാലനും പി.കൃഷ്ണപിള്ളയും ഇ.എം.എസ്സും മറ്റും നയിച്ച പ്രസ്ഥാനമാണ് കേരളത്തിൽ ഭരണത്തിനും ബഹുജന പിന്തുണയ്ക്കും അവർക്ക് സഹായകമായത് .എന്നാൽ ഇ എം എസ്സിൻ്റെ വിയോഗത്തോടെ തീർത്തും വലിയ പ്രത്യയശാസ്ത്ര പ്രതിസന്ധി നേരിടുകയാണവർ . ഏറ്റവും കൂടുതൽ കാലം പശ്ചിമബംഗാൾ ഭരിച്ച ജ്യോതിബസുവിനെ പ്രധാനമന്ത്രിയാക്കാമെന്ന് നിർദേശം വന്നപ്പോൾ അതിനെ പുറം കാൽ കൊണ്ട് തട്ടിത്തെറിപ്പിച്ച പാർട്ടിയാണ് സി.പി.എം. ‘ ചരിത്രപരമായ വിഡ്ഢിത്തം’ എന്നാണ് ജ്യോതി ബസു ഇതിനെ വിശേഷിപ്പിച്ചത്. കോൺഗ്രസിനെ അനുകൂലിക്കുന്ന അഖിലേന്ത്യാ സെക്രട്ടറി സീതാറാം യച്ചൂരി കൂടി മണ്മറഞ്ഞതോടെ അവശേഷിക്കുന്ന സൈദ്ധാന്തിക തരി പോലും നഷ്ടപ്പെട്ട അവസ്ഥയിലാണ് പാർട്ടി. കേരളത്തിൽ മാത്രം ഒതുങ്ങുന്ന ഒരു പ്രസ്ഥാനമായി സി.പി.എം ഇന്ന് അധപ്പതിച്ചിരിക്കുന്നു .അതുതന്നെ ഏത് നിമിഷവും അലിഞ്ഞില്ലാതാകുന്ന അവസ്ഥയിലും .
സിപിഎമ്മിനാണ് പാലക്കാട് ഒരുകാലത്ത് വലിയ വിജയങ്ങൾ കൊയ്യാനായിരുന്നത്. എ.കെ.ജി തന്നെ പാലക്കാട് നിന്ന് വിജയിച്ച് ലോക്സഭയിൽ പോയിട്ടുണ്ട്. മണ്ഡലത്തിൽ നിന്ന് ഉന്നത നേതാവ് ടി.ശിവദാസമേനോനെ പോലുള്ള നേതാക്കൾ നിയമസഭയിൽ എത്തിയിട്ടുണ്ട്. അദ്ദേഹം ധനമന്ത്രി വരെ ആയി. പാലക്കാട് ജില്ലയിൽ നിന്നു തന്നെ ഇ.കെ നായനാരും വി.എസ്സും നിയമസഭയിലെത്തുകയും മുഖ്യമന്ത്രിമാരാവുകയും ചെയ്തിട്ടുണ്ട്. എന്നാൽ അവരൊന്നും ഇത്രയും വലിയ പ്രത്യയശാസ്ത്ര വീഴ്ച പാർട്ടിക്ക് വരുത്താൻ അനുവദിച്ചിരുന്നില്ല .ബിജെപിയാണ് പാലക്കാട് മുഖ്യ ശത്രു എന്ന ആവർത്തിക്കുമ്പോഴും ഇത്തവണ കോൺഗ്രസിനെയും ഐക്യ ജനാധിപത്യമുന്നണിയുമാണ് സിപിഎം അടിമുടി വിമർശിച്ചുകൊണ്ടിരുന്നത് .തീരെ തരംതാണ പ്രചാരണം ആയിരുന്നു സിപിഎമ്മിന്റെത് .സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു ചിറ്റൂരിലെ കോൺഗ്രസ് നേതാക്കളെ തങ്ങളുടെ പാളയത്തിൽ എത്തിച്ചു എന്ന് അവകാശപ്പെടുന്ന ആളാണ് .പക്ഷേ അവിടെ അദ്ദേഹത്തിനെതിരെ തന്നെ 600 ഓളം വരുന്ന സിപിഎം സഖാക്കൾ വിമത കൺവെൻഷൻ നടത്തിയ അനുഭവവും കഴിഞ്ഞ ദിവസങ്ങളിൽ കാണാനിടയായി. പ്രത്യയശാസ്ത്രം വലിച്ചറിഞ്ഞാൽ സ്വത്വം നഷ്ടപ്പെടുന്നത് പോലെയാണ്. ഒരു വ്യക്തി വ്യക്തിത്വം ഉപേക്ഷിക്കുന്ന പോലെയും. പിന്നെ അതൊരു ജീവി മാത്രമാണ് .ഏതൊരു മൃഗത്തെയും പോലെ യും . സിപിഎം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് അത് .അതാണ് പാലക്കാട് അവർ പൊതുജനത്തിന് മുന്നിൽ കഴിഞ്ഞ മാസംവരച്ചുവെച്ചത്.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നാൾവഴികളിൽ ഇത്തരം ചരിത്രപരമായ വിഡ്ഢിത്തങ്ങൾ ഒരുപാട് അവർ പ്രദർശിപ്പിച്ചിട്ടുണ്ട്. ജ്യോതിബസു വിടപറഞ്ഞ ശേഷം കുറച്ചുകാലം മാത്രമാണ് സിപിഎമ്മിന് ബംഗാളിലെ ഭരണം തുടർന്നു കൊണ്ടുപോകാൻ കഴിഞ്ഞത് .ഇന്ന് കേരളത്തിൽ മാത്രം അവശേഷിക്കുന്ന സിപിഎമ്മിന് പിണറായി വിജയൻറെ നേതൃത്വത്തിൽ രണ്ടാം ഭരണം നേടാനായെങ്കിലും അതിൻറെ ഏറ്റവും വലിയ പതനത്തിനാണ് കേരളം ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത് . കമ്യൂണിസ്റ്റ് പാർട്ടി പ്രത്യയ ശാസ്ത്രം ഉപേക്ഷിച്ചാൽ വർഗീയ പാർട്ടികളെക്കാൾ മ്ലേച്ഛമാകുമെന്ന് പറഞ്ഞത് ആരാണെന്ന് അറിയില്ല .ഒരു വ്യക്തി അവന്റെ വ്യക്തിത്വം ഉപേക്ഷിക്കുന്ന പോലെയും പണ്ഡിതൻ പാമരൻ ആകുന്നതു പോലെയുമാണത്. പിണറായി വിജയൻറെ സർക്കാർ അതിന്റെ ബഹുജന പിന്തുണ ഏറ്റവും താഴ്ന്നനിലയിലാണ് ഇപ്പോൾ. കേരളത്തിലെ തന്നെ കഴിഞ്ഞ രണ്ടു ഉപതെരഞ്ഞെടുപ്പുകളിൽ – തൃക്കാക്കരയിലും പുതുപ്പള്ളിയിലും – കാൽലക്ഷത്തിലധികം വോട്ടുകൾക്കാണ് ഇടതുപക്ഷം പരാജയപ്പെട്ടത്. അതേ ഫലമാണ് ഏതാണ്ട് പാലക്കാട്ടും പ്രതീക്ഷിക്കപ്പെടുന്നത്.
എൻ.എൻ. കൃഷ്ണദാസും എം.ബി. രാജേഷും യഥാക്രമം നാലും രണ്ടും തവണ വിജയിച്ച മണ്ഡലമാണ് പാലക്കാട് ലോക്സഭ. അഹങ്കാരം , ഗുണ്ടായിസം , ധാർഷ്ട്യം , സ്വജനപക്ഷപാതം എന്നിവ കാരണമാണ് ഈ രണ്ടുപേരെയും പാലക്കാടൻ ജനത കയ്യൊഴിഞ്ഞത്. പാർട്ടി കേഡർമാർക്കപ്പുറം ബഹുജനങ്ങളുമായി ബന്ധം സ്ഥാപിക്കാതിരുന്നതും തിരിച്ചടിക്ക് കാരണമായി. ഈ വിലയിരുത്തലിൻ്റെ ഫലമാണ് ഒരർത്ഥത്തിൽ സരിൻ്റെ സ്ഥാനാർത്ഥിത്വം. എന്നാൽ ഇത് പാർട്ടി കേഡർമാരെ തീർത്തും അവഗണിച്ചുകൊണ്ടായതാണ് തിരിച്ചടിക്ക് കാരണം . വി.എസ് – പിണറായി വിഭാഗീയതയും പാർട്ടിയുടെ കണ്ണാടി ,മാത്തൂർ കോട്ടകളുടെ അടിത്തറ ഇളക്കി. പക്ഷേ നിർഭാഗ്യവശാൽ ബി.ജെ.പിയുടെ വേര് പടരുന്നതാണ് ഈ പശ്ചാത്തലത്തിൽ പകരം കാണാനാവുന്നത്. 25 ശതമാനമുണ്ടായിരുന്ന ബി.ജെ.പി വോട്ടുകൾ 36 ശതമാനത്തിലേക്ക് വരെ ഉയർന്നപ്പോൾ 35ൽ നിന്ന് 25 ശതമാനത്തിലേക്കും ഒന്നിൽ നിന്ന് മൂന്നാം സ്ഥാനത്തേക്കും സി.പി.എം നിലം പതിച്ചു കൊണ്ടിരിക്കുന്നത് സി.പി.എമ്മിൻ്റെ പതനം ആസന്നമായെന്നതിന് സൂചനയാണ്. 50000 വരെയായി ബി.ജെ.പി വോട്ടുകൾ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ വർധിച്ചപ്പോൾ 35000 ത്തിലേക്ക് സി.പി.എം ചുരുങ്ങിപ്പോയി. പാർട്ടി പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന് യുവ നേതാവ് സി.പി. പ്രമോദിൻ്റെയത്ര പോലും -36000 – നേടാനായില്ല എന്നത് ചിന്തനീയം . കോൺഗ്രസിനേക്കാൾ വർഗീയപാർട്ടിയായ ബി.ജെ.പി യെയാണ് പാർട്ടി സഖാക്കളും അനുഭാവികളും പരിഗണിക്കുന്നത് എന്നത് ഭാവി കേരളവും കമ്യൂണിസ്റ്റ് പാർട്ടികളും ബംഗാൾ – ത്രിപുര വഴിയേ തന്നെയാണ് സഞ്ചരിക്കുന്നത് എന്നാണ് തെളിയിക്കുന്നത്.
kerala
മദ്യലഹരിയിലെത്തിയ കൊച്ചുമകന്‍ 88കാരിയെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി
സംഭവത്തില്‍ കൊച്ചുമകന്‍ റിജുവിനെതിരെ പയ്യന്നൂര്‍ പൊലീസ് കേസെടുത്തു.

കണ്ണൂരില്‍ മദ്യലഹരിയിലെത്തിയ കൊച്ചുമകന്‍ 88കാരിയെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. പയ്യന്നൂര്‍ കണ്ടങ്കാളി സ്വദേശി കാര്‍ത്ത്യായനിക്ക് നേരെയാണ് മര്‍ദ്ദനം ഉണ്ടായത്. സംഭവത്തില്‍ കൊച്ചുമകന്‍ റിജുവിനെതിരെ പയ്യന്നൂര്‍ പൊലീസ് കേസെടുത്തു. ഹോം നേഴ്‌സിന്റെ പരാതിയിലാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
മെയ് 11നാണ് കേസിന് ആസ്പദമായ സംഭവം. മദ്യലഹരിയിലെത്തിയ റിജു മുത്തശ്ശിയെ അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. കാര്‍ത്യായനി പരിയാരം മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയാണ്.
kerala
മലപ്പുറത്ത് യുവാവിനെ കൊലപ്പെടുത്തിയ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം ആരംഭിച്ചു
കടുവയെ പിടികൂടുന്നതിന് പ്രത്യേക പരിശീലനം നേടിയ കുംകി ആനയെയും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.

മലപ്പുറത്ത് യുവാവിനെ കൊലപ്പെടുത്തിയ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം ആരംഭിച്ചു. ഡോക്ടര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കാളികാവ് അടക്കാകുഴിയില്‍ എത്തി. കടുവയെ മയക്കുവെടി വയ്ക്കാനാണ് തീരുമാനം. കടുവയെ പിടികൂടുന്നതിന് പ്രത്യേക പരിശീലനം നേടിയ കുംകി ആനയെയും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.
കടുവയെ പിടികൂടുന്നതിനായി പ്രത്യേക പരിശീലനം ലഭിച്ച രണ്ട് കുങ്കി ആനകളെയാണ് ഉപയിഗിക്കുക. കുഞ്ചു എന്ന ആനയെ ഇന്ന് സംഭവ സ്ഥലത്ത് എത്തിച്ചു. പ്രമുഖ എന്ന മറ്റൊരു ആനയെ നാളെ എത്തിക്കും. പ്രദേശത്ത് കടുവയെ കണ്ടെത്താനായി 50 ക്യാമറ ട്രാപ്പുകളാണ് സ്ഥാപിക്കുക.
ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള 25 അങ്ക പ്രത്യേക സംഘവും ഇതിനുപുറമേ അമ്പതോളം വരുന്ന ആര്‍ ആര്‍ ടി സംഘങ്ങളും ഇന്ന് രാത്രിയില്‍ തന്നെ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമം നടത്താനാണ് തീരുമാനം .നാളെ രാവിലെ ഡ്രോണ്‍ സംഘം എത്തും. വിശദമായ പരിശോധനയാകും നടക്കുക. അതേസമയം കടുവയുടെ ആക്രമണത്തില്‍ മരിച്ച ഗഫൂര്‍ അലിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കു ശേഷം ബന്ധങ്ങള്‍ക്ക് വിട്ടു നല്‍കി. ഇന്ന് രാത്രി കല്ലമ്പലം ജുമാ മസ്ജിദില്‍ ഖബറടക്കും.
kerala
ജയന്തി രാജനും, ഫാത്തിമ മുസഫറും തിരഞ്ഞെടുക്കപ്പെട്ടത് പാര്‍ട്ടിയുടെ സ്ത്രീ ദളിത് മുന്നേറ്റങ്ങള്‍ക്ക് കരുത്ത് പകരുന്ന തീരുമാനം; പികെ കുഞ്ഞാലിക്കുട്ടി
സ്ത്രീ, ദളിത് പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനം എല്ലാ കാലത്തും പാര്‍ട്ടിയുടെ സുപ്രധാന അജണ്ടകളിലൊന്ന് തന്നെയാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ജയന്തി രാജനും, ഫാത്തിമ മുസഫറും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് പാര്‍ട്ടിയുടെ ദേശീയ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് പാര്‍ട്ടിയുടെ സ്ത്രീ ദളിത് മുന്നേറ്റങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുന്ന തീരുമാനമെന്ന് മുസ്‌ലിംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. സ്ത്രീ, ദളിത് പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനം എല്ലാ കാലത്തും പാര്‍ട്ടിയുടെ സുപ്രധാന അജണ്ടകളിലൊന്ന് തന്നെയാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
സ്ത്രീ പ്രാതിനിധ്യം പാര്‍ട്ടിയില്‍ ഉറപ്പ് വരുത്തി സംഘടനരംഗത്ത് നേതൃ പരമായ പങ്ക് വഹിക്കാന്‍ അവസരമൊരുക്കുക എന്നത് പാര്‍ട്ടിയുടെ അജണ്ടയില്‍പെട്ടതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാര്‍ട്ടി അതിന്റെ ആശയ ആദര്‍ശങ്ങളല്‍ വെള്ളം ചേര്‍ക്കാതെ തന്നെ കാലാനുസൃതമായ അജണ്ടകള്‍ രൂപപ്പെടുത്തിയും പ്രയോഗവല്‍കരിച്ചും തന്നെയാണ് മുന്നോട്ട് പോയിട്ടുള്ളത്. അതിന്റെ ഭാഗം തന്നെയാണ് സ്ത്രീ പങ്കാളിത്തം സംബന്ധിച്ച പുതിയ തീരുമാനങ്ങളെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീ സമൂഹത്തിന്റെ പ്രാതിനിധ്യം വഹിക്കാന്‍ ശേഷിയുള്ള രണ്ട് പ്രഗല്‍ഭരെ തന്നെയാണ് കൗണ്‍സില്‍ യോഗം തിരഞ്ഞെടുത്തിരിക്കുന്നത്. ജയന്തി രാജന്‍ ദളിത് വിഭാഗത്തില്‍ നിന്നും കര്‍മ്മ ശേഷി കൊണ്ടും, ആത്മ സമര്‍പ്പണം കൊണ്ടും പൊതുരംഗത്തേക്ക് ഉയര്‍ന്നു വന്ന വനിത നേതാവാണ്. ജയന്തി മുസ്ലീം ലീഗ് പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തിലേക്ക് വരുമ്പോള്‍ സ്ത്രീ സമൂഹത്തോടൊപ്പം ദളിത് പിന്നോക്ക വിഭാഗങ്ങള്‍ക്ക് കുടിയുള്ള അംഗീകാരമായി മാറുകയാണത്. ഫാത്തിമ മുസഫറും പ്രാഗല്ഭ്യവും നേതൃശേഷിയും, കര്‍മ്മ പാരമ്പര്യവുമുള്ള വ്യക്തിത്വമാണ്. രാജ്യത്തെ ന്യൂനപക്ഷ രാഷ്ട്രീയ സംഘാടനത്തില്‍ ശ്രദ്ധേയമായ വനിത മുഖമാണ്- കുഞ്ഞാലിക്കുട്ടി പറഞ്ഞു.
-
News14 hours ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
india3 days ago
സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും
-
kerala2 days ago
തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെ റോഡ് അടച്ച നടപടി; കേന്ദ്ര മന്ത്രിക്ക് സന്ദേശമയച്ച് അബ്ദുസ്സമദ് സമദാനി എം.പി
-
india1 day ago
‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്‍
-
kerala3 days ago
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ കഞ്ചാവ് വേട്ട; 18 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി
-
india1 day ago
‘ഞങ്ങള്‍ രാഷ്ട്രത്തോടൊപ്പം നില്ക്കുന്നു’: ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി തുര്‍ക്കിയിലെ സര്‍വകലാശാലയുമായുള്ള കരാര്‍ റദ്ദാക്കി ജെഎന്‍യു
-
india1 day ago
ഇന്ത്യയുടെ എതിര്‍പ്പിനു പിന്നാലെ പാകിസ്ഥാന് വീണ്ടും ഐഎംഎഫ് സഹായം
-
GULF1 day ago
മസ്കത്ത് കെ എം സി സി അല്‍ ഖൂദ് ഏരിയയുടെ പുതിയ കമ്മിറ്റി രൂപീകരിച്ചു