Connect with us

News

പാക്കിസ്താന്‍ ഇന്ന് ദക്ഷിണാഫ്രിക്കക്കെതിരെ

കളി ഉച്ചക്ക് രണ്ട് മുതല്‍.

Published

on

ചെന്നൈ:സമ്മര്‍ദ്ദപ്പുകയിലാണ് പാക്കിസ്താന്‍. ജയം എന്ന ഒരേ ഒരു ലക്ഷ്യത്തില്‍ മാത്രമാണ് അവര്‍ക്കിനി ലോകകപ്പില്‍ സാധ്യത. മുന്നില്‍ നാലേ നാല് മല്‍സരങ്ങള്‍. നാലിലും വിജയിക്കുക. സെമി ഫൈനല്‍ വാതിലുകള്‍ തുറക്കുന്നതിനായി കാത്തിരിക്കുക. പക്ഷേ ഇന്ന് ചെപ്പോക്കില്‍ പ്രതിയോഗികള്‍ ദക്ഷിണാഫ്രിക്ക എന്ന അതിശക്തരാണ്. അഞ്ചില്‍ നാല് മല്‍സരങ്ങളും തകര്‍പ്പന്‍ ഫോമില്‍ വിജയിച്ചവര്‍. പോയിന്റ് ടേബിളില്‍ ഇന്ത്യക്ക് പിറകില്‍ രണ്ടാമത് നില്‍ക്കുന്നവര്‍. ഈ ലോകകപ്പില്‍ മാത്രമല്ല ലോകകപ്പ് ചരിത്രത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന സ്‌ക്കോര്‍ ഇതിനകം സമ്പാദിച്ചവര്‍. ഒരു ഏകദിന ഇന്നിംഗ്‌സില്‍ മൂന്ന് സെഞ്ച്വറികള്‍ സ്വന്തമാക്കി കരുത്തരായി കളിക്കുന്നവര്‍. അതിവേഗ ബാറ്റിംഗിന്റെ പുത്തന്‍ രൂപമായ ഹെന്‍ട്രിച് കാള്‍സണെ പോലുള്ളവരുടെ സംഘം. അവരെ തോല്‍പ്പിക്കുക എന്നത് നിലവിലെ പ്രതിസന്ധി മുഖത്ത് പാക്കിസ്താന് കനത്ത വെല്ലുവിളിയാണ്.

ഇതിനകം കളിച്ച അഞ്ച് മല്‍സരങ്ങളില്‍ രണ്ടില്‍ മാത്രം ജയിച്ച് നാല് പോയിന്റ് സമ്പാദ്യത്തില്‍ ടേബിളില്‍ ഓസ്‌ട്രേലിയക്കും ലങ്കക്കും താഴെ ആറാം സ്ഥാനത്താണ് പാക്കിസ്താന്‍. ബാറ്റിംഗും ബൗളിംഗും ഫീല്‍ഡിംഗുമെല്ലാം പ്രശ്‌നം. ടീമിലും നാട്ടിലും കലാപം. നായകന്‍ ബബര്‍ അസമിന് ആക്രമണ വാസന ഇല്ലെന്നതാണ് സീനിയേഴ്‌സിന്റെ പരാതി. എല്ലാവര്‍ക്ക് മുന്നിലും തല കുനിക്കുന്ന ഭീരുവായാണ് മുന്‍ കളിക്കാര്‍ ബബറിനെ കുറ്റപ്പെടുത്തുന്നത്. അതിനിടെ പാക്കിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ മുന്നറിയിപ്പും ഇന്നലെയെത്തി. സെമി ഫൈനല്‍ ബെര്‍ത്ത് സ്വന്തമാക്കാന്‍ കഴിയാത്തപക്ഷം ബബറിന്റെ കസേരയുണ്ടാവില്ല എന്നതാണ് പി.സി.ബി വകയുള്ള താക്കീത്. നായകനും സെലക്ഷന്‍ കമ്മിറ്റി തലവന്‍ ഇന്‍സസാമുല്‍ ഹഖിനും എല്ലാ സ്വാതന്ത്ര്യവും നല്‍കിയിട്ടും ലോകകപ്പില്‍ ടീമിന്റെ പ്രകടനം ആശാവഹമല്ല എന്നാണ് പി.സി.ബി വിലയിരുത്തല്‍. ബൗളിംഗാണ് ബബറിന് തലവേദന. ഷഹിന്‍ഷാ അഫ്രീദി എന്ന ഏക സീമറാണ് നായകന്റെ വജ്രായുധം. ഇടം കൈയ്യന്‍ സീമറാവട്ടെ പ്രതീക്ഷിച്ച കരുത്തില്‍ വരുന്നുമില്ല. അഞ്ച് വിക്കറ്റ് നേട്ടം ഒരു മല്‍സരത്തിലുണ്ടായി. അപ്പോഴും പ്രതിയോഗികളെ വെല്ലുവിളിക്കുന്ന പ്രഹര ശേഷിയില്‍ പന്ത് എറിയാനാവുന്നില്ല. നസീം ഷാ എന്ന മറ്റൊരു അതിവേഗക്കാരന് പരുക്കേറ്റതിനെ തുടര്‍ന്ന് അവസരം ലഭിച്ച ഹസന്‍ അലിയും ഹാരിസ് റൗഫുമെല്ലാം നിറം മങ്ങിയിരിക്കുന്നു. പാക്കിസ്താന്‍ ബൗളിംഗ് കരുത്തിന് എന്നും പിന്‍ബലമാവുന്ന സ്പിന്‍ ഡിപ്പാര്‍ട്ട്‌മെന്റും ദുര്‍ബലം. ഉപനായകന്‍ ഷദാബ് ഖാനും ഉസാമ മിറും മുഹമ്മദ് നവാസുമെല്ലാം ശരാശരിയില്‍. ബാറ്റിംഗില്‍ ബബര്‍ അവസാന മല്‍സരത്തില്‍ അര്‍ധശതകം പിന്നിട്ടെങ്കില്‍ വിശ്വസ്ത തുടക്കം നല്‍കാന്‍ അബ്ദുല്ല ഷഫീഖിനും ഇമാമുല്‍ഹഖിനുമാവുന്നില്ല. മുഹമ്മദ് റിസ്‌വാനാണ് വിശ്വസ്തന്‍. പക്ഷേ അഫ്ഗാനിസ്താനെതിരായ മല്‍സരത്തില്‍ വിക്കറ്റ് കീപ്പറും നിരാശപ്പെടുത്തി. മധ്യനിരയും വാലറ്റവുമെല്ലാം പ്രതിസന്ധി ഘട്ടത്തില്‍ പതറി നില്‍ക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക കരുത്തിന്റെ വിസ്മയമാണ് മൈതാനങ്ങളില്‍ പ്രകടിപ്പിക്കുന്നത്. ഈ ലോകകപ്പില്‍ മൂന്ന് സെഞ്ച്വറികളാണ് ഇതിനകം ക്വിന്റണ്‍ ഡികോക്ക് എന്ന ഓപ്പണര്‍ സ്വന്തമാക്കിയിരിക്കുന്നത്. ഐദന്‍ മാര്‍ക്ക്‌റാം അതിവേഗം സ്‌ക്കോര്‍ ചെയ്യുന്നു. ഏത് ബൗളിംഗിനെയും നിഷ്പ്രയാസം ഗ്യാലറിയിലെത്തിക്കുന്ന വിസ്മയമാണ് ക്ലാസണ്‍. വാന്‍ഡര്‍ഡര്‍, ഡേവിഡ് മില്ലര്‍ തുടങ്ങിയവരും നന്നായി ബാറ്റ് ചെയ്യുന്നവര്‍. ബൗളിംഗില്‍ കാഗിസോ റബാദയും ലുന്‍ഗി എന്‍ഗിടിയും മാര്‍കോ ജാന്‍സണും ലിസാര്‍ഡ് വില്ല്യംസും കേശവ് മഹാരാജുമെല്ലാം…. മല്‍സരത്തില്‍ വ്യക്തമായ സാധ്യത ദക്ഷിണാഫ്രിക്കക്കാണ്. ചെപ്പോക്ക് നല്‍കുന്ന സ്പിന്‍ പിന്തുണ ഉപയോഗപ്പെടുത്തി ചാമ്പ്യന്‍ഷിപ്പില്‍ ആദ്യമായി പാക് സ്പിന്നര്‍മാര്‍ ഫോമിലെത്തിയാല്‍ പാക്കിസ്താന് നേരിയ പ്രതീക്ഷ മാത്രം. കളി ഉച്ചക്ക് രണ്ട് മുതല്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കേരള തീരത്ത് വീണ്ടും ചരക്കുകപ്പലില്‍ തീപ്പിടിത്തം; നിയന്ത്രണവിധേയമാക്കി

സിംഗപ്പൂര്‍ പതാകയുള്ള എംവി ഇന്ററേഷ്യ ടെനാസിറ്റി എന്ന ചരക്കുകപ്പലിലാണ് തീപിടിച്ചത്.

Published

on

കേരള തീരത്ത് ചരക്കുകപ്പലില്‍ വീണ്ടും തീപ്പിടിത്തം. കോസ്റ്റ് ഗാര്‍ഡിന്റെ സമയോചിതമായ ഇടപെടലില്‍ തീ നിയന്ത്രണവിധേയമാക്കി. സിംഗപ്പൂര്‍ പതാകയുള്ള എംവി ഇന്ററേഷ്യ ടെനാസിറ്റി എന്ന ചരക്കുകപ്പലിലാണ് തീപിടിച്ചത്. കഴിഞ്ഞ ദിവസം രാവിലെയാണ് കപ്പലിലെ ഡെക്കില്‍ സൂക്ഷിച്ചിരുന്ന ഒരു കണ്ടെയ്‌നറില്‍ തീപിടിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

മലേഷ്യയിലെ പോര്‍ട്ട് ക്ലാങ്ങില്‍ നിന്നാണ് സിംഗപ്പൂര്‍ പതാകയുള്ള എംവി ഇന്ററേഷ്യ ടെനാസിറ്റി എന്ന ചരക്കുകപ്പല്‍ പുറപ്പെട്ടത്. കപ്പലില്‍ 1387 കണ്ടെയ്‌നറുകളും 25 ഫിലിപ്പീന്‍സ് സ്വദേശികളായ ജീവനക്കാരും ഉണ്ടായിരുന്നു. വിവരം ലഭിച്ചയുടനെ കോസ്റ്റ് ഗാര്‍ഡിന്റെ ഓഫ്‌ഷോര്‍ പട്രോള്‍ വെസ്സലായ ഐസ്ജിഎസ് സാചേത് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ആകാശനിരീക്ഷണത്തിനായി കോസ്റ്റ് ഗാര്‍ഡിന്റെ ഡോര്‍ണിയര്‍ വിമാനവും സ്ഥലത്ത് വിന്യസിച്ചിരുന്നു.

Continue Reading

india

അഹമ്മദാബാദില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ തകരാറുകള്‍ ചൂണ്ടിക്കാട്ടി യുവാവ്; വീഡിയോ വൈറല്‍

ഡല്‍ഹിയില്‍ നിന്ന് അഹമ്മദാബാദിലേക്ക് യാത്ര ചെയ്ത ആകാശ് വത്സയാണ് വിമാനത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയുള്ള വീഡിയൊ എക്‌സില്‍ പങ്കുവെച്ചത്.

Published

on

ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍പ്പെട്ടതുമായി ബന്ധപ്പെട്ട് ആകാശ് വത്സ എന്ന യാത്രക്കാരന്‍ പകര്‍ത്തിയ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണിപ്പോള്‍ പുറത്ത് വരുന്നത്. ഡല്‍ഹിയില്‍ നിന്ന് അഹമ്മദാബാദിലേക്ക് യാത്ര ചെയ്ത ആകാശ് വത്സയാണ് വിമാനത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയുള്ള വീഡിയൊ എക്‌സില്‍ പങ്കുവെച്ചത്.

അഹമ്മദാബാദില്‍ നിന്നും ലണ്ടനിലേക്ക് പോവേണ്ടിയിരുന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ഇതിനും രണ്ട് മണിക്കൂര്‍ മുന്‍പ് ഇതേ വിമാനത്തില്‍ ഡല്‍ഹിയില്‍ നിന്നും അഹമ്മദാബാദിലേക്ക് യാത്രചെയ്ത യാത്രക്കാരനാണ് ആകാശ് വത്സ.

വിമാനത്തില്‍ നിരവധി സാങ്കേതിക തകരാറുകളുള്ളതായി ആകാശ് ഈ വീഡിയോയിലൂടെ പറയുന്നുണ്ട്. വിമാനത്തിലെ ടിവി സ്‌ക്രീനുകള്‍ പ്രവര്‍ത്തിക്കുന്നില്ല, ക്യാബിന്‍ ക്രൂവിനെ വിളിക്കാനുള്ള ബട്ടണോ ലൈറ്റോ ഒന്നും തന്നെ പ്രവര്‍ത്തിക്കുന്നില്ല. യാത്രക്കാര്‍ ചൂടുകാരണം അതിലുള്ള മാസിക ഉപയോഗിച്ചാണ് വീശുന്നത്. ഈ വിമാനത്തില്‍ ഒന്നും തന്നെ പ്രവര്‍ത്തിക്കുന്നില്ല, ഞാന്‍ വീണ്ടും എന്തിനാണ് ഈ വിമാനം തന്നെ ബുക്ക് ചെയ്തതന്നും വീഡിയോയിലൂടെ ആകാശ് പറയുന്നതായി കാണാം.

എയര്‍ ഇന്ത്യയിലെ ഈ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി ആകാശ് വത്സ എക്‌സില്‍ പോസ്റ്റ് ഇട്ടിരുന്നു. പിന്നീട് അത് പിന്‍വലിക്കുകയും ചെയ്തു. ഇതിന് പിന്നാലെ വീഡിയോ പങ്കുവെച്ചതിന്റെ ലക്ഷ്യം എയര്‍ ഇന്ത്യയെ താറടിക്കാനാണോ എന്ന ചോദ്യവും ഉയര്‍ന്നിരുന്നു.

ഇന്ന് ഉച്ചയ്ക്കാണ് അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണത്. സംഭവത്തില്‍ 242 പേര്‍ മരണപ്പെട്ടപ്പോള്‍ ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. മരിച്ചവരില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളി നഴ്‌സ് രഞ്ജിത ഗോപകുമാറും ഉള്‍പ്പെടുന്നു. 169 ഇന്ത്യക്കാര്‍, 53 ബ്രിട്ടീഷ് പൗരന്മാര്‍, ഏഴ് പോര്‍ച്ചുഗീസുകാര്‍, ഒരു കനേഡിയന്‍ പൗരന്‍ എന്നിവരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.

 

Continue Reading

kerala

അഹമ്മദാബാദിലെ വിമാനദുരന്തം ഞെട്ടിപ്പിക്കുന്നത്; സാദിഖലി ശിഹാബ് തങ്ങള്‍

അഹമ്മദാബാദിലെ വിമാന അപകടത്തില്‍ അനുശോചിച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍.

Published

on

അഹമ്മദാബാദിലെ വിമാന അപകടത്തില്‍ അനുശോചിച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. അഹമ്മദാബാദിലെ വിമാനദുരന്തം ഞെട്ടിപ്പിക്കുന്നതെന്നും സ്വപ്നങ്ങളിലേക്ക് ചിറക് വിരിച്ചുയരുകയായിരുന്ന നിരവധി ജീവനുകളാണ് ആകാശ ദുരന്തത്തില്‍ നഷ്ടമായതെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

യാത്രക്കാര്‍ക്ക് പുറമെ കെട്ടിടത്തിലുണ്ടായിരുന്നവര്‍ക്കും ജീവാപായം സംഭവിച്ചുവെന്ന വാര്‍ത്തകളാണ് കേള്‍ക്കുന്നത്. ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ വിമാന ദുരന്തങ്ങളിലൊന്നിനാണ് രാജ്യം സാക്ഷിയായത്. വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെ വേദനയില്‍ പങ്കുചേരുന്നു.- സാദിഖലി ശിഹാബ് തങ്ങള്‍ ഫേസ്ബുക്കില്‍ കുറിച്ചു

Continue Reading

Trending