Connect with us

News

മുപ്പത് മിനിറ്റിനുള്ളില്‍ ഹൈഫയിലെത്തിയത് 100ലേറെ റോക്കറ്റുകള്‍; ഇസ്രാഈലില്‍ വന്‍ വ്യോമാക്രമണം

വടക്കൻ ഗസ്സ അതിർത്തിയിൽ ഹമാസ് ആക്രമണത്തിൽ ഒരു ഇസ്രായേൽ സൈനികൻ കൂടി കൊല്ലപ്പെട്ടു

Published

on

ലെബനാനില്‍ നിന്ന് ഇസ്രാഈലിനെ ലക്ഷ്യമിട്ട് റോക്കറ്റ് വര്‍ഷം. ഇന്നു രാവിലെ മുതല്‍ വടക്കന്‍ ഇസ്രാഈല്‍ നഗരമായ ഹൈഫയില്‍ വന്‍ വ്യോമാക്രമണമാണു നടക്കുന്നത്. അരമണിക്കൂറിനകം 100ലേറെ റോക്കറ്റുകള്‍ നഗരം ലക്ഷ്യമാക്കി എത്തിയതായി ഇസ്രാഈല്‍ സൈന്യം സ്ഥിരീകരിച്ചു. അതിനിടെ, ഹമാസ് ആക്രമണത്തില്‍ ഒരു ഇസ്രായേല്‍ സൈനികന്‍ കൂടി കൊല്ലപ്പെട്ടു.

ഇന്നു രാവിലെ മുതല്‍ ഹൈഫയുടെ വിവിധ ഭാഗങ്ങളില്‍ നിരന്തരം അപായ സൈറണ്‍ മുഴങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ഇസ്രാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അപ്പര്‍ ഗലീലി, സെന്‍ട്രല്‍ ഗലീലി, ഹൈഫ ബേ എന്നീ ഭാഗങ്ങളിലാണ് ആക്രമണമുണ്ടായത്. കിര്‍യത് യാം, കിര്‍യത് മോസ്‌കിന്‍ എന്നിവിടങ്ങളില്‍ നാശനഷ്ടങ്ങളുണ്ടായതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഹൈഫയുടെ വിവിധ ഭാഗങ്ങളിലായി ഉഗ്രസ്‌ഫോടന ശബ്ദം കേട്ടതായി നാട്ടുകാരും സ്ഥിരീകരിച്ചിട്ടുണ്ട്.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹിസ്ബുല്ല ഏറ്റെടുത്തു. ഇന്നു രാവിലെ മുതല്‍ ഹൈഫ ലക്ഷ്യമാക്കി നിരവധി റോക്കറ്റുകള്‍ അയച്ചതായി ഹിസ്ബുല്ല പ്രസ്താവനയില്‍ അറിയിച്ചു. ഒക്ടോബര്‍ ഏഴ് ആക്രമണത്തിനുശേഷം വടക്കന്‍ ഇസ്രാഈല്‍ ലക്ഷ്യമിട്ടു നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിതെന്നാണ് ‘ടൈംസ് ഓഫ് ഇസ്രാഈല്‍’ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഭൂരിഭാഗം റോക്കറ്റുകളും ഐഎഎഫ് വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തതായി ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടിട്ടുണ്ട്. ഒരു സ്ത്രീക്ക് പരിക്കേറ്റിട്ടുണ്ട്. ചില വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി ടൈംസ് ഓഫ് ഇസ്രാഈല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഭൂമിയില്‍ പതിച്ച റോക്കറ്റുകള്‍ കാര്യമായ നഷ്ടങ്ങളുണ്ടാക്കിയിട്ടില്ലെന്ന് ഐഡിഎഫ് അവകാശപ്പെടുന്നു.

അതിനിടെ, വടക്കന്‍ ഗസ്സ അതിര്‍ത്തിയിലുണ്ടായ കരയാക്രമണത്തിനിടെയാണ് 20കാരനായ ഇസ്രാഈല്‍ സൈനികന്‍ കൊല്ലപ്പെട്ടത്. ബിസ്ലാമാഷ് ബ്രിഗേഡിന്റെ 17ാം ബറ്റാലിയന്‍ അംഗമായ സ്റ്റാഫ് സര്‍ജന്റ് നോം ഇസ്രാഈല്‍ അബ്ദു ആണു കൊല്ലപ്പെട്ടത്. ജബാലിയയില്‍ ഹമാസ് പോരാളികളുമായുള്ള ഏറ്റുമുട്ടലിലാണു സംഭവം. ഇന്നലെ ഹിസ്ബുല്ല ആക്രമണത്തില്‍ രണ്ടു സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

crime

വീട്ടില്‍ ഉറങ്ങിക്കിടന്ന 6 മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; നാടോടി സ്ത്രീകള്‍ പിടിയില്‍

തൊട്ടിലില്‍ നിന്ന് കുഞ്ഞിനെ എടുത്ത് ഷാളില്‍ പൊതിഞ്ഞ് സ്ത്രീകള്‍ പുറത്തിറങ്ങുകയായിരുന്നു

Published

on

കോട്ടയം: വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ആറ് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച നാടോടി സ്ത്രീകള്‍ പിടിയില്‍. കോട്ടയം പുതുപ്പള്ളിയില്‍ ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. വീടിനകത്ത് തൊട്ടിലില്‍ ഉറങ്ങിക്കിടന്നിരുന്ന കുട്ടിയെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.

തൊട്ടിലില്‍ നിന്ന് കുഞ്ഞിനെ എടുത്ത് ഷാളില്‍ പൊതിഞ്ഞ് സ്ത്രീകള്‍ പുറത്തിറങ്ങുകയായിരുന്നു. ഇത് കണ്ട് വന്ന അമ്മ ഇവര്‍ക്ക് പിന്നാലെ ഓടി ഇവരുടെ കയ്യില്‍ നിന്ന് കുഞ്ഞിനെ രക്ഷപ്പെട്ടുത്തി. സ്ത്രീകള്‍ നേരത്തെയും വീടിന്റെ പരിസരത്തെത്തിയിരുന്നുവെന്നാണ് വിവരം. നേരത്തെ വന്ന് വീടും പരിസരവും കുഞ്ഞിനെയും നോക്കി വെച്ച ശേഷം പിന്നീട് വന്ന് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു.

സംഭവത്തില്‍ കോട്ടയം ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊലീസ് കസ്റ്റഡിയില്‍ എടുത്ത മൂന്ന് നാടോടി സ്ത്രീകളെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു. ഇവര്‍ക്ക് പിന്നില്‍ മറ്റാരെങ്കിലുമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

 

Continue Reading

kerala

വയനാട്ടിൽ പ്രിയങ്ക തന്നെ; പാലക്കാട്ട് രാഹുൽ മാങ്കൂട്ടത്തിലും ചേലക്കരയിൽ രമ്യ ഹരിദാസും യുഡിഎഫ്‌ സ്ഥാനാർത്ഥികൾ

വയനാട്ടില്‍ നേരത്തെ തന്നെ പ്രിയങ്ക ഗാന്ധിയെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചിരുന്നു

Published

on

തിരുവനന്തപുരം: കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. വയനാട് ലോക്‌സഭ മണ്ഡലത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി സ്ഥാനാര്‍ഥിയാകും. പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കരയില്‍ രമ്യാ ഹരിദാസുമാണ് സ്ഥാനാര്‍ഥി. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. മുന്‍ ആലത്തൂര്‍ എംപിയും കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിന് നല്‍കിയ പട്ടികയില്‍ ഓരോ മണ്ഡലത്തിലും ഓരോ സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ മാത്രമാണ് നല്‍കിയത്. വയനാട്ടില്‍ നേരത്തെ തന്നെ പ്രിയങ്ക ഗാന്ധിയെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചിരുന്നു.

Continue Reading

kerala

ഭരണകൂടം ചോദ്യങ്ങളെ ഭയക്കുന്നു : മുനവ്വറലി ശിഹാബ് തങ്ങൾ

ജയിൽ മോചിതരായ യു.ഡി.വൈ.എഫ് നേതാക്കൾക്ക് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങൾ

Published

on

കോഴിക്കോട് : ഭരണകൂടം ചോദ്യങ്ങളെ ഭയക്കുന്നതിനാലാണ് ന്യായമായ സമരം ചെയ്തവരെ ജയിലിലടക്കുന്നതെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. ജയിൽ മോചിതരായ യു.ഡി.വൈ.എഫ് നേതാക്കൾക്ക് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങൾ.

ഫാസിസവുമായി കൂട്ട് ചേർന്ന് കേരളത്തെ വിദ്വേഷ പ്രദേശമാക്കാനുള്ള ശ്രമം ഇടത് പക്ഷത്തിൻ്റെ പ്രത്യയശാസ്ത്ര പരാജയമാണ് വ്യക്തമാക്കുന്നത്. ക്രമസമാധാനം തകർച്ചയിലായ കേരളത്തെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന ന്യായമായ സമരങ്ങള അടിച്ചമർത്താനും നേതാക്കളെ ജയിലിലടക്കാനും ഉത്സാഹം കാണിക്കുന്ന സർക്കാർ, അനീതിക്കെതിരെ ഉയരുന്ന ശബ്ദങ്ങളെ പൊലീസിനെ കൂട്ടുപിടിച്ച് നിർവീര്യമാക്കാൻ ശ്രമിക്കുകയാണ്. എന്നാൽ ജനങ്ങളുടെ സ്വൈര്യ ജീവിതത്തെ പോലും താറുമാറാക്കുന്ന തരത്തിൽ ഭരണം തുടരുന്ന സർക്കാറിനെതിരെ ശക്തമായ യുവ രോഷം ഉയർത്തി കൊണ്ട് വരുമെന്നും തങ്ങൾ കൂട്ടി ചേർത്തു.

Continue Reading

Trending