Connect with us

kerala

വൃക്ക ദാനം ചെയ്താൽ പുതിയ വൃക്ക മുളച്ചുവരുമെന്ന് ദാതാക്കളെ തെറ്റിദ്ധരിപ്പിച്ചും അവയവ കച്ചവടം നടത്തി; സാബിത്തിൽ നിന്ന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ

രണ്ടു വൃക്കയുള്ളതു ശാരീരികവൈകല്യമാണെന്നു തെറ്റിദ്ധരിപ്പിച്ച് ഉത്തരേന്ത്യൻ സ്വദേശികളെ കബളിപ്പിച്ചതായി പൊലീസിന്‍റെ കസ്റ്റഡിയിലുള്ള സാബിത്ത് മൊഴി നൽകി

Published

on

കൊച്ചി: അവയവ മാഫിയ കേസിൽ അറസ്റ്റിലായ സാബിത്തിനെ ചോദ്യം ചെയ്യുന്നത് പൊലീസ് തുടരുന്നതിനിടെ ഇയാളിൽ നിന്ന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ. അറസ്റ്റിലാകുന്നതിനു രണ്ടാഴ്ച മുൻപും ഇയാൾ അവയവ കടത്തിനായി ആൾക്കാരെ വിദേശത്തേക്ക് കടത്തിയതായും തെളിഞ്ഞു.

രണ്ടു വൃക്കയുള്ളതു ശാരീരികവൈകല്യമാണെന്നു തെറ്റിദ്ധരിപ്പിച്ച് ഉത്തരേന്ത്യൻ സ്വദേശികളെ കബളിപ്പിച്ചതായി പൊലീസിന്‍റെ കസ്റ്റഡിയിലുള്ള സാബിത്ത് മൊഴി നൽകി. വൃക്ക ദാനം ചെയ്താൽ പുതിയ വൃക്ക മുളച്ചുവരുമെന്ന് ചിലരെ പറഞ്ഞു വിശ്വസിപ്പിച്ചു. അവയവക്കച്ചവടത്തിന് ഇരകളായവരുടെയും അവയവങ്ങൾ വാങ്ങിയവരുടെയും പട്ടിക സബിത്ത് അന്വേഷണസംഘത്തിനു കൈമാറിയിട്ടുണ്ട്.

ഇറാനിലെ സാഹചര്യങ്ങൾ അവയവ മാഫിയയ്ക്ക് അനുകൂലമാണ്. ഇതാണ് കേരളത്തിലുള്ളവരും ദുരുപയോഗപ്പെടുത്തുന്നത്. വിദേശ ഇൻഷുറൻസ് കമ്പനികളുടെ നിയന്ത്രണത്തിൽ ഇറാൻ കേന്ദ്രീകരിച്ച് അവയവക്കച്ചവട മാഫിയ പ്രവർത്തിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ ഏജൻസിയായ ഗ്ലോബൽ ഒബ്‌സർവേറ്ററി ഓൺ ഡൊണേഷൻ ആൻഡ് ട്രാൻസ്പ്ലാന്‍റെഷൻ (ജിഒഡിടി) റിപ്പോർട്ട് ചെയ്തിരുന്നു. ഇറാനിൽ ഒരുവർഷം 10,000 കോടി രൂപയുടെ അവയവക്കച്ചവടം നടക്കുന്നതായി റിപ്പോർട്ടിലുണ്ടായിരുന്നു. ഇതേത്തുടർന്ന് അവയവദാതാക്കൾക്കുള്ള ഉയർന്ന പ്രതിഫലം 600 പൗണ്ടായി (60,000 രൂപ) ഇറാൻ സർക്കാർ നിജപ്പെടുത്തിയതോടെയാണ് ‘ഓർഗൻ ബ്ലാക് മാർക്കറ്റ്’ സജീവമായത്.

സാബിത്ത് അവയവക്കച്ചവടത്തിന് ഇരയാക്കിയ ആളുകളെ കണ്ടെത്തി പരിശോധിക്കുന്നതിന് മെഡിക്കൽ ബോർഡ് രൂപീകരിക്കാനാണ് തീരുമാനം. മാഫിയയുടെ വലയിൽ കുരുങ്ങി അവയവദാനത്തിനായി ഇറാനിലേക്ക് പോയ നിരവധി പേർ ഇപ്പോഴും തിരിച്ചെത്താത്ത സാഹചര്യവും അന്വേഷിക്കും. ഇവർ ഇപ്പോഴും ജീവനോടെയുണ്ടോയെന്നതും വ്യക്തമല്ല. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെയാണ് സാബിത്ത് ഇരകളാക്കിയത്. ഇവരുടെ യാത്ര, ചികിത്സ, താമസം എല്ലാം മാഫിയയാണ് വഹിക്കുന്നത്. ശസ്ത്രക്രിയ കഴിഞ്ഞ് മടങ്ങുമ്പോൾ 6 ലക്ഷം രൂപ വരെയാണ് ഇരകൾക്ക് നൽകിയിരുന്നത്. ഈ അവയവങ്ങൾ ഏജന്‍റുമാർ വഴി 60 ലക്ഷം രൂപയ്ക്കാണ് കൈമാറ്റം ചെയ്തിരുന്നതെന്നും സാബിത്ത് മൊഴി നൽകിയിട്ടുണ്ട്.

kerala

ആലുവയിലെ നാലുവയസ്സുകാരിയുടെ കൊലപാതകം; അമ്മയെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും

കുട്ടിയെ പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയെന്ന് സമ്മതിച്ചതിനെത്തുടര്‍ന്നാണ് കൊലക്കുറ്റത്തിന് കേസെടുത്ത് അമ്മയെ അറസ്റ്റ് ചെയ്തത്.

Published

on

ആലുവയില്‍ നാലുവയസ്സുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ റിമാന്‍ഡിലായ കുട്ടിയുടെ അമ്മയെ കസ്റ്റഡിയില്‍ വാങ്ങാന്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. ചെങ്ങമനാട് പൊലീസാണ് ഇന്ന് അപേക്ഷ സമര്‍പ്പിക്കുക. കുട്ടിയെ പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയെന്ന് സമ്മതിച്ചതിനെത്തുടര്‍ന്നാണ് കൊലക്കുറ്റത്തിന് കേസെടുത്ത് അമ്മയെ അറസ്റ്റ് ചെയ്തത്. ആലുവ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇവരെ റിമാന്‍ഡ് ചെയ്തു. നിലവില്‍ ഇവര്‍ കാക്കനാട് വനിത സബ്ജയിലിലാണ്. അതിനിടെ, കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ തെളിഞ്ഞതോടെ പിതാവിന്റെ ബന്ധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. പുത്തന്‍കുരിശ് പൊലീസാവും കേസ് അന്വേഷിക്കുക.

തിങ്കളാഴ്ച വൈകീട്ടാണ് മറ്റക്കുഴി അംഗന്‍വാടിയില്‍നിന്ന് വിളിച്ചുകൊണ്ടുപോയ നാലുവയസ്സുകാരിയെ മാതാവ് മൂഴിക്കുളം പാലത്തില്‍നിന്ന് പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയത്.

Continue Reading

kerala

മലക്കപ്പാറയില്‍ വീണ്ടും കാട്ടാന ആക്രമണം; വയോധിക കൊല്ലപ്പെട്ടു

ഷോളയാര്‍ ഡാമിനോട് ചേര്‍ന്ന് താമസിക്കുന്ന മേരി (67) ആണ് കൊല്ലപ്പെട്ടത്.

Published

on

മലക്കപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടു. ഷോളയാര്‍ ഡാമിനോട് ചേര്‍ന്ന് താമസിക്കുന്ന മേരി (67) ആണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെയാണ് സംഭവം. കേരള ചെക്ക്‌പോസ്റ്റില്‍ നിന്ന് 100 മീറ്റര്‍ അകലെ വാല്‍പ്പാറ അതിര്‍ത്തിയിലാണ് സംഭവം.

തമിഴ്‌നാട് പൊലീസും റവന്യൂ അധികൃതരും സ്ഥലത്തെത്തിയിട്ടുണ്ട്. മൃതദേഹം പൊള്ളാച്ചി ആശുപത്രിയിലേക്ക് മാറ്റും. മലക്കപ്പാറയില്‍ ഒരു മാസം മുമ്പും കാട്ടാന ഒരാളെ കൊലപ്പെടുത്തിയിരുന്നു. വനത്തിനുള്ളില്‍ കാട്ടുതേന്‍ ശേഖരിക്കാന്‍ പോയ അടിച്ചില്‍തൊട്ടി ഊരിലെ സെബാസ്റ്റ്യന്‍ (20) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ ഓടിരക്ഷപ്പെടുകയായിരുന്നു.

Continue Reading

kerala

കൊടുവള്ളിയില്‍ 21കാരനെ തട്ടിക്കൊണ്ടുപോയ കേസ്; രണ്ട് പേര്‍ കൂടി അറസ്റ്റില്‍

കൊണ്ടോട്ടി സ്വദേശികളായ മുഹമ്മദ് റിസ്വാന്‍ , അനസ് എന്നിവരാണ് പിടിയിലായത്.

Published

on

കോഴിക്കോട് കൊടുവള്ളിയില്‍ 21കാരനെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. കൊണ്ടോട്ടി സ്വദേശികളായ മുഹമ്മദ് റിസ്വാന്‍ , അനസ് എന്നിവരാണ് പിടിയിലായത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം മൂന്നായി.

പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം പ്രതികള്‍ കര്‍ണാടകയിലേക്ക് കടന്നു എന്ന സൂചനയെ തുടര്‍ന്ന് മൈസൂര്‍, ഷിമോഗ എന്നീ ഭാഗങ്ങളില്‍ തിരച്ചില്‍ നടത്തുകയാണ്. കഴിഞ്ഞദിവസം കേസില്‍ പ്രതികള്‍ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. പ്രതികള്‍ ഉപയോഗിച്ച, വാഹനങ്ങളെ ക്കുറിച്ച് വിവരം ലഭിച്ചാല്‍ അറിയിക്കണം എന്നും നോട്ടീസില്‍ പറയുന്നു.

കൊടുവള്ളി കിഴക്കോത്ത് പരപ്പാറ സ്വദേശി അന്നൂസ് റോഷനെയാണ് തട്ടിക്കൊണ്ടുപോയത്. സഹോദരന്‍ അജ്മല്‍ റോഷന്‍ വിദേശത്ത് വെച്ച് നടത്തിയ സാമ്പത്തിക ഇടപാടുകളാണ് അന്നൂസ് റോഷനെ തട്ടിക്കൊണ്ട് പോകുന്നതിന് പിന്നിലെന്നാണ് പൊലീസ് കണ്ടെത്തല്‍. താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇതിനോടകം പലരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിട്ടുണ്ട്.

Continue Reading

Trending