Connect with us

Video Stories

ബി.ജെ.പി സര്‍ക്കാറിന്റെ വര്‍ഗീയ അജണ്ടകളുടെ പുതിയ വേര്‍ഷന്‍: പി.കെ കുഞ്ഞാലിക്കുട്ടി

മുസ്ലിം ലീഗ് രാഷ്ട്രീയമായും, നിയമപരമായും ഇതിനെ നേരിടുക തന്നെ ചെയ്യും.

Published

on

രാജ്യത്തെ പൗരന്മാരുടെ മൗലിക അവകാശത്തിന്മേൽ കത്തിവെച്ച് ഭരണഘടന ഉന്മൂലനം ചെയ്യാനുള്ള കേന്ദ്ര സർക്കാരിന്റെ വർഗീയ അജണ്ടകളുടെ മറ്റൊരു വേർഷനാണ് മദ്രസകൾക്കെതിരെയുള്ള ബാലാവകാശ കമ്മീഷന്റെ നീക്കമെന്ന് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി.

ഇഷ്ടപ്പെട്ട മതം വിശ്വസിക്കാനും അതനുസരിച്ചു ജീവിക്കാനും അത് പഠിക്കാനുമുള്ള അവകാശം ഭരണ ഘടന അനുവദിച്ചതാണ്. രാജ്യത്തെ ഇസ്ലാം മത വിശ്വാസികൾക്ക് ഒരു വിശ്വാസി എന്ന നിലയിലുള്ള ആചാരങ്ങളും, അനുഷ്ടാനങ്ങളും, മത മൂല്യങ്ങളും തത്വങ്ങളും, വിധി വിലക്കുകളും സ്വായത്തമാക്കി ഒരു നല്ല മുസ്ലിമും അതിലൂടെ ഒരു നല്ല മനുഷ്യനിലേക്കുമെത്താൻ വഴിയൊരുക്കുന്ന കേന്ദ്രങ്ങളായിട്ടാണ് മദ്രസകൾ പ്രവർത്തിക്കുന്നത്. അതൊരിക്കലും രാജ്യ വിരുദ്ധമല്ലെന്ന് മാത്രമല്ല ഉത്തമ പൗരന്മാരെ സൃഷ്ടിക്കുന്ന ഇടം കൂടിയാണ്. ഇതിനെതിരെയുള്ള നീക്കങ്ങൾ ദുരുദ്ദേശപരം തന്നെയാണ്.

വിദ്യാഭ്യാസത്തിൻറെ ഗുണ നിലവാരം വർധിപ്പിക്കാനെന്ന വാദമാണ് ഇവർ ഉയർത്തുന്നത്. നിലവിൽ മത വിദ്യാഭ്യാസത്തോടൊപ്പം സ്കൂൾ വിദ്യാഭ്യാസവും നൽകുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ മദ്രസ സംവിധാനങ്ങളെ ചൂണ്ടിക്കാട്ടിയാണ് അവർ ഈ വാദം ഉന്നയിക്കുന്നത്. സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഗുണ നിലവാരം മെച്ചപ്പെടുത്താൻ വേണ്ട സൗകര്യങ്ങൾ വികസിപ്പിക്കുകയല്ലേ വേണ്ടത്. അല്ലാതെ മദ്രസകൾ അടച്ചു പൂട്ടി ഒരു സമുദായത്തിന്റെ അവകാശങ്ങളെ ഹനിക്കുകയാണോ ചെയ്യേണ്ടത്. ഇതിലൂടെ അടച്ചു പൂട്ടുന്ന മദ്റസകളിൽ കൂടി ലഭ്യമായിരുന്ന സ്കൂൾ വിദ്യാഭ്യാസവും കൂടി ഇല്ലാതാക്കുകയല്ലേ തത്വത്തിൽ സംഭവിക്കുന്നത്.

കാര്യം വ്യക്തമാണ്, വിദ്യാഭ്യാസ നിലവാരത്തിന്റെ പേര് പറഞ്ഞു കൃത്യമായി ആസൂത്രണം ചെയ്ത ഒരു വർഗീയ അജണ്ട ഒളിച്ചു കടത്തുകയാണ് ബാലാവകാശ കമ്മിഷന്റെ ചിലവിൽ കേന്ദ്ര സർക്കാർ നടത്തുന്നത്. ഒരു വിശ്വാസി സമൂഹം അവരുടെ ജീവിത സഞ്ചാരത്തിന്റെ ഭാഗമായി കൊണ്ട് നടക്കുന്ന മദ്രസ സംവിധാനങ്ങളെ തുടച്ചു നീക്കാനുള്ള ശ്രമമാണിത്. മത സംവിധാനങ്ങൾക്ക് നേരെയുള്ള കടന്ന് കയറ്റത്തിന്റെ തുടക്കമായി ഇതിനെ കാണേണ്ടതുണ്ട്. മതേതര സമൂഹം ഇതിനെതിരെ ശക്തമായി പ്രതികരിക്കേണ്ടതുണ്ട്. മുസ്ലിം ലീഗ് രാഷ്ട്രീയമായും, നിയമപരമായും ഇതിനെ നേരിടുക തന്നെ ചെയ്യും.

india

ജമ്മു കശ്മീരില്‍ രാഷ്ട്രപതി ഭരണം പിന്‍വലിച്ചു; ഒമര്‍ അബ്ദുള്ളയുടെ സത്യപ്രതിജ്ഞ ഉടന്‍

നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ വെള്ളിയാഴ്ച സർക്കാർ രൂപവത്കരണത്തിനായി അവകാശമുന്നയിച്ച് നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്‍റ് ഉമർ അബ്ദുല്ല ലഫ്റ്റനന്‍റ് ഗവർണറെ കണ്ടിരുന്നു.

Published

on

ജമ്മു കശ്മീരിൽ ആറ് വർഷത്തോളമായി തുടരുന്ന രാഷ്ട്രപതി ഭരണം പിൻവലിക്കുന്നതായി കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചു. സംസ്ഥാനത്തിന് മുഖ്യമന്ത്രിയെ നിയമിക്കുന്നതിന് മുന്നോടിയായാണ് രാഷ്ട്രപതി ഭരണം അവസാനിപ്പിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം ഞായറാഴ്ച രാത്രി പ്രസിദ്ധീകരിച്ച ഗസറ്റ് വിജ്ഞാപനത്തിൽ വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ വെള്ളിയാഴ്ച സർക്കാർ രൂപവത്കരണത്തിനായി അവകാശമുന്നയിച്ച് നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്‍റ് ഉമർ അബ്ദുല്ല ലഫ്റ്റനന്‍റ് ഗവർണറെ കണ്ടിരുന്നു. ഇതിനു പിന്നാലെയാണ് രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പിട്ട ഉത്തരവ് പുറത്തിറങ്ങിയത്.

2018ൽ അന്നത്തെ രാഷ്ട്രപതി റാംനാഥ് കോവിന്ദാണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചത്. ഗവർണർ ഭരണം ആറ് മാസം പിന്നിട്ട വേളയിലായിരുന്നു നടപടി. അതേവർഷം ജൂണിൽ മെഹബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി സർക്കാർ തകർന്നതോടെയാണ് ഗവർണർ ഭരണം ഏറ്റെടുത്തത്. 1996നു ശേഷം ആദ്യമായായിരുന്നു കശ്മീരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ച ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണ് കഴിഞ്ഞുപോയത്. 2019ലാണ് സംസ്ഥാനത്തിന്‍റെ പ്രത്യേക പദവി റദ്ദാക്കുകയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കുകയും ചെയ്തത്. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച നടക്കും. രണ്ടാം തവണയാണ് ഉമര്‍ അബ്ദുല്ല മുഖ്യമന്ത്രിയാവുന്നത്. നാഷണല്‍ കോണ്‍ഫറന്‍സ് നിയമസഭാ കക്ഷി യോഗത്തിലായിരുന്നു ഈ തീരുമാനം. ഫാറൂഖ് അബ്ദുല്ലയാണ് ഉമര്‍ അബ്ദുല്ലയെ മുഖ്യമന്ത്രിയാക്കിയുള്ള തീരുമാനം പ്രഖ്യാപിച്ചത്.

നിയമസഭാ തെരഞ്ഞടുപ്പിൽ ഇന്‍ഡ്യ സഖ്യം വൻ വിജയം നേടിയിരുന്നു. 90 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസുമായി ചേർന്ന് ഇൻഡ്യാ മുന്നണിയുടെ ഭാ​ഗമായാണ് നാഷണൽ കോൺഫറൻസ് മത്സരിച്ചത്. 48 സീറ്റുകളിൽ ഇൻഡ്യാ മുന്നണി വിജയിച്ചപ്പോൾ 29 സീറ്റുകൾ മാത്രമാണ് ബി.ജെ.പിക്ക് നേടാൻ കഴിഞ്ഞത്. സ്വതന്ത്രരും ഉമർ അബ്ദുല്ലക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പി.ഡി.പി മൂന്ന് സീറ്റുകൾ നേടി. പത്ത് വർഷങ്ങൾക്ക് ശേഷമാണ് ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് നടന്നത്.

Continue Reading

india

കോണ്‍ഗ്രസ് ഉന്നയിച്ച പരാതികളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം നല്‍കണം: കപില്‍ സിബല്‍

തെരഞ്ഞെടുപ്പില്‍ ഇ.വി.എം മെഷീനുകളുടെ ദുരുപയോഗം നടക്കുന്നുണ്ടെന്നും കപില്‍ സിബല്‍ പറഞ്ഞു.

Published

on

ഹരിയാന തെരഞ്ഞെടുപ്പില്‍ ഇ.വി.എമ്മിനെ സംബന്ധിച്ചുണ്ടായ കോണ്‍ഗ്രസിന്റെ ചോദ്യങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നയം വ്യക്തമാക്കണമെന്ന് രാജ്യസഭാ എം.പിയും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍. തെരഞ്ഞെടുപ്പില്‍ ഇ.വി.എം മെഷീനുകളുടെ ദുരുപയോഗം നടക്കുന്നുണ്ടെന്നും കപില്‍ സിബല്‍ പറഞ്ഞു.

ഇ.വി.എമ്മിലെ ക്രമക്കേടുകള്‍ ഉന്നയിച്ചുള്ള കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് തെളിവുകള്‍ നല്‍കുന്നുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും കപില്‍ സിബല്‍ പറഞ്ഞു.

ഇ.വി.എമ്മുകളുടെ ദുരുപയോഗം എത്രത്തോളം സംഭവിക്കുമെന്ന് തനിക്ക് പറയാന്‍ കഴിയില്ലെന്നും അതിനെ കുറിച്ച് തനിക്ക് കൂടുതല്‍ അറിവുകളില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമായിരുന്നുവെന്നും ചില സീറ്റുകളില്‍ പൊരുത്തക്കേടുകളുണ്ടെന്നും കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ ഉന്നയിച്ചിരുന്നു.

തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ദിവസത്തിലുണ്ടായ പ്രശ്‌നങ്ങളും ക്രമക്കേടുകളും കാണിച്ച് മെമ്മോ സമര്‍പ്പിച്ചിട്ടുള്ളതായും ഉചിതമായ നിര്‍ദേശങ്ങള്‍ കമ്മീഷന്റെ ഭാഗത്ത് നിന്നുമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് എക്‌സ് പോസ്റ്റിലൂടെ അറിയിച്ചിരുന്നു.

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ സമയത്ത് ഇ.വി.എം മെഷീനുകള്‍ക്ക് ക്രമക്കേടുകള്‍ ഉണ്ടായിരുന്നുവെന്ന് കാണിച്ച് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.

വോട്ടെണ്ണല്‍ സമയത്ത് ചില ഇ.വി.എമ്മുകള്‍ക്ക് സാങ്കേതിക തടസ്സങ്ങളുണ്ടായിരുന്നതായും 20 നിയമസഭാ മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ കമ്മീഷന് പരാതി നല്‍കിയിരുന്നു. പത്ത് വര്‍ഷത്തെ ബി.ജെ.പി ഭരണത്തിന് ശേഷവും ഹരിയാനയില്‍ കോണ്‍ഗ്രസിന് ഭരണം തിരിച്ചു പിടിക്കാന്‍ കഴിയാത്തതില്‍ സംസ്ഥാനത്തിനകത്ത് നിന്നും പുറത്ത് നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

Continue Reading

Video Stories

ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്തേക്ക് വി.എ അരുണ്‍ കുമാറിന് യോഗ്യതയില്ല: സത്യവാങ്മൂലം സമര്‍പ്പിച്ച് എഐസിടിഇ

നേരത്തെ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടറാക്കാന്‍ യോഗ്യതകളില്‍ ഇളവ് വരുത്തിയതായുള്ള ആക്ഷേപം ഉയര്‍ന്നിരുന്നു.

Published

on

ഐഎച്ച്ആര്‍ഡി ഡയറക്ടറായി നിയമിക്കാനുള്ള യോഗ്യത വി.എ അരുണ്‍ കുമാറിനില്ലെന്ന് എഐസിടിഇ. ഇക്കാര്യം വ്യക്തമാക്കി എഐസിടിഇ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ മകനാണ് അരുണ്‍ കുമാര്‍. നേരത്തെ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടറാക്കാന്‍ യോഗ്യതകളില്‍ ഇളവ് വരുത്തിയതായുള്ള ആക്ഷേപം ഉയര്‍ന്നിരുന്നു.

അതേസമയം അരുണ്‍കുമാറിന് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനുള്ള യോഗ്യതയില്ലെന്നാണ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നത്. എഞ്ചിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദവും 15 വര്‍ഷത്തെ അധ്യാപന പരിചയവും പിഎച്ച്ഡി ഗൈഡ്ഷിപ്പും രണ്ട് പേരെ ഗൈഡ് ചെയ്ത പരിചയവുമുള്ളവര്‍ക്ക് മാത്രമാണ് എഐസിടിഇയുടെ വ്യവസ്ഥ പ്രകാരം ഐഎച്ച്ആര്‍ഡി ഡയറക്ടറാകാന്‍ കഴിയൂ. എന്നാല്‍ സര്‍ക്കാര്‍ ഇതില്‍ ഭേദഗതി വരുത്തുകയായിരുന്നു.

വി.എ അരുണ്‍ കുമാറിനെ കൂടാതെ അഞ്ച് പേരാണ് ഇന്റര്‍വ്യൂവില്‍ പങ്കെടുത്തത്. എന്നാല്‍ ബാക്കിയെല്ലാവരും ഐഎച്ച്ആര്‍ഡിയുടെ കീഴിലുള്ള വിവിധ എഞ്ചിനീയറിങ് കോളേജുകളില്‍ പ്രിന്‍സിപ്പല്‍മാരായും സീനിയര്‍ പ്രൊഫസര്‍മാരായും സേവനമനുഷ്ഠിച്ചിട്ടവരാണ്.

Continue Reading

Trending