Connect with us

india

നാഷണൽ മെഡിക്കൽ കമ്മീഷൻ ലോഗോ മാറ്റി; അശോക സ്തംഭത്തിന് പകരം ഹിന്ദു ദൈവം, ഇന്ത്യയ്ക്ക് പകരം ‘ഭാരത്’

കേന്ദ്ര സര്‍ക്കാരിന്റെ ഇന്ത്യ പേര് മാറ്റത്തിനെതിരെ വിമര്‍ശനമുയരുന്നതിനിടെയാണ് മെഡിക്കല്‍ കമ്മീഷന്റെ ലോഗോ മാറ്റവുമുണ്ടാകുന്നത്.

Published

on

നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ലോഗോയില്‍ മാറ്റം. ലോഗോയുടെ നടുവില്‍ അശോകസ്തംഭം ഉണ്ടായിരുന്നിടത്ത് ധന്വന്തരിയുടെ കളര്‍ ചിത്രം ചേര്‍ത്തു. ഇന്ത്യ എന്ന് എഴുതിയിരിന്നിടത്ത് ഭാരത് എന്നും മാറ്റിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഇന്ത്യ പേര് മാറ്റത്തിനെതിരെ വിമര്‍ശനമുയരുന്നതിനിടെയാണ് മെഡിക്കല്‍ കമ്മീഷന്റെ ലോഗോ മാറ്റവുമുണ്ടാകുന്നത്.

ഇന്ത്യ ആതിഥേയരായ ജി20 ഉച്ചകോടിയില്‍ രാഷ്ട്രപതി ഒരുക്കിയ അത്താഴവിരുന്നിന്റെ ക്ഷണക്കത്തില്‍ ഭാരത് എന്ന് ചേര്‍ത്തതോടെയാണ് വലിയ തോതില്‍ ചര്‍ച്ചകള്‍ തുടങ്ങിയത്. മെഡിക്കല്‍ കമ്മീഷന്റെ സൈറ്റിലാണ് പുതിയ ലോഗോ പ്രത്യക്ഷപ്പെട്ടത്. പുതിയ ലോഗോക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നിട്ടുള്ളത്.

എന്നാല്‍, ഈ മാറ്റം സംബന്ധിച്ച് മെഡിക്കല്‍ കമ്മീഷന്റെ വിശദീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല. ഇന്ത്യയുടെ പേര് ഔദ്യോഗികമായി ഭാരത് എന്നാക്കണമെന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ രാജ്യത്ത് സജീവമാകുന്നിതിനിടെയാണ് പുതിയ നീക്കം.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നെയിംപ്ലേറ്റിലും ഭാരത് എന്ന് ആയിരുന്നു ചേര്‍ത്തത്. കേന്ദ്രമന്ത്രിമാര്‍ തങ്ങളുടെ എക്‌സ് അക്കൗണ്ട് ബയോയിലും ഭാരത് എന്നാക്കിയിട്ടുണ്ട്.

 

india

കുട്ടികളെ കൊണ്ട് കാലു തിരുമിച്ചു; ആന്ധ്രയില്‍ അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

കസേരയിലിരുന്ന അധ്യാപികയുടെ കാല്‍ നിലത്തിരുന്ന കുട്ടികള്‍ തിരുമി കൊടുക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

Published

on

ആന്ധ്രാപ്രദേശില്‍ ക്ലാസ്മുറിയില്‍ വച്ച് കുട്ടികളെ കൊണ്ട് കാലു തിരുമിച്ച സംഭവത്തില്‍ അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍. കസേരയിലിരുന്ന അധ്യാപികയുടെ കാല്‍ നിലത്തിരുന്ന കുട്ടികള്‍ തിരുമി കൊടുക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ശ്രീകാകുളം മെലിയാപ്പുട്ടിയിലെ ബന്ദപ്പള്ളി ഗേള്‍സ് ട്രൈബല്‍ ആശ്രമം സ്‌കൂളിലാണ് സംഭവം.

അധ്യാപികയെ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയാണ് സസ്‌പെന്‍ഡ് ചെയ്തത്. വകുപ്പ് തല അന്വേഷണം അവസാനിക്കുന്നത് വരെയാണ് സസ്‌പെന്‍ഷന്‍. കുട്ടികളെ കൊണ്ട് കാലു തിരുമിച്ചതിന്റെ തലേ ദിവസം തെന്നി വീണെന്നും ഇതേ തുടര്‍ന്ന് കാല്‍മുട്ടിനു കടുത്ത വേദനയായിരുന്നുവെന്നും അധ്യാപിക പറയുന്നു. വേദനയുടെ വിവരം അറിഞ്ഞ് കുട്ടികള്‍ സ്വയമേ വേദന മാറ്റാന്‍ സഹായിച്ചതാണെന്നാണ് കാരണം കാണിക്കല്‍ നോട്ടിസിനു അധ്യാപിക നല്‍കിയ മറുപടി.

Continue Reading

india

കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എ എച്ച്.വൈ മേട്ടി അന്തരിച്ചു

ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Published

on

കര്‍ണാടക കോണ്‍ഗ്രസ് മുന്‍ മന്ത്രിയും ബാഗല്‍കോട്ട് എംഎല്‍എയുമായ എച്ച്.വൈ മേട്ടി (79) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് അന്ത്യകര്‍മങ്ങള്‍ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

2013ല്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് മന്ത്രിസഭയില്‍ എക്‌സൈസ് മന്ത്രിയായിരുന്നു മേട്ടി. മുഖ്യമന്ത്രി സിദ്ധരാമയ്യ ആശുപത്രിയിലെത്തി മേട്ടിക്ക് അന്ത്യാഞ്ജലിയര്‍പ്പിച്ചു. ദീര്‍ഘകാലം പൊതുരംഗത്ത് പ്രവര്‍ത്തിച്ച മേട്ടി ജനപക്ഷ രാഷ്ട്രീയത്തിന്റെ വക്താവായിരുന്നുവെന്ന് സിദ്ധരാമയ്യ അനുസ്മരിച്ചു.

Continue Reading

india

സുഡാനില്‍ രക്തച്ചൊരിച്ചില്‍: എല്‍ ഫാഷര്‍ നഗരം ആര്‍.എസ്.എഫ് പിടിച്ചെടുത്തു, ആയിരങ്ങള്‍ കൊല്ലപ്പെട്ടു

2000ഓളം പേര്‍ കൊല്ലപ്പെട്ടതായും, 60,000 പേര്‍ കാണാതായതായും വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

Published

on

ഖാര്‍ത്തും: ആഭ്യന്തര യുദ്ധം ഭീഷണിയാകുന്ന സുഡാനില്‍ കൂട്ടക്കൊലപാതകങ്ങള്‍. വടക്കന്‍ ഡാര്‍ഫറിലെ തലസ്ഥാനമായ എല്‍ ഫാഷര്‍ നഗരം അര്‍ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സസ് സര്‍ക്കാര്‍ സേനയില്‍ നിന്ന് പിടിച്ചെടുത്തതോടെ സ്ഥിതിഗതികള്‍ അതീവ രൂക്ഷമായി.

സുഡാന്‍ സര്‍ക്കാരിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2000ഓളം പേര്‍ കൊല്ലപ്പെട്ടതായും, 60,000 പേര്‍ കാണാതായതായും വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍, യഥാര്‍ത്ഥ മരണസംഖ്യ ഇതിലും കൂടുതലാണെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

അന്താരാഷ്ട്ര ഏജന്‍സികള്‍ വ്യക്തമാക്കുന്നത് അനുസരിച്ച്, രണ്ട് ലക്ഷം പേരെ ആര്‍.എസ്.എഫ് തടവിലിട്ടിരിക്കുകയാണ്.
കൂട്ടക്കൊലകള്‍, ബലാത്സംഗം, മര്‍ദനം, പണം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോകല്‍ എന്നിവ വ്യാപകമാണെന്ന് രക്ഷപ്പെട്ടവര്‍ വെളിപ്പെടുത്തി.

ഒക്ടോബര്‍ 26ന് എല്‍ ഫാഷറിലെ നിയന്ത്രണം പിടിച്ചെടുത്ത ശേഷം, 70,000ഓളം പേര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും, അതില്‍ 10,000 പേര്‍ മാത്രമാണ് സുരക്ഷിത കേന്ദ്രങ്ങളിലെത്തിയത്.

അന്താരാഷ്ട്ര പട്ടിണി നിരീക്ഷണ ഏജന്‍സിയായ ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷന്‍ അനുസരിച്ച്, എല്‍ ഫാഷറില്‍ പട്ടിണി സ്ഥിരീകരിച്ചിരിക്കുകയാണ്.

ഒരു കാലത്ത് സര്‍ക്കാര്‍ സേനയുടെ പിന്തുണയ്ക്കായി രൂപീകരിച്ചിരുന്ന ആര്‍.എസ്.എഫ്, പിന്നീട് സര്‍ക്കാരിനെതിരായ യുദ്ധത്തിലേക്ക് തിരിഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷമായി നീളുന്ന ആഭ്യന്തര യുദ്ധത്തില്‍ 40,000ല്‍പ്പരം പേര്‍ കൊല്ലപ്പെടുകയും, ഒരു കോടിയിലധികം പേര്‍ ഭവനരഹിതരാവുകയും ചെയ്തതായി ഐക്യരാഷ്ട്ര സഭ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇപ്പോള്‍ ആര്‍.എസ്.എഫ് വടക്കന്‍ കൊര്‍ദോഫാന്‍ സംസ്ഥാനത്തിലെ തലസ്ഥാനമായ എല്‍ ഒബെയ്ദ് പിടിച്ചെടുക്കുമെന്ന ഭീഷണി മുഴക്കിയിരിക്കുകയാണ്.

Continue Reading

Trending