More
ഹോണ്ട ഡിയോയില്‍ മലപ്പുറത്ത് നിന്ന് കശ്മീരിലേക്ക്; 18കാരന്‍ നബീല്‍ കീഴടക്കിയത് സ്വപ്നങ്ങളുടെ കൊടുമുടി

ഫസ്‌ന ഫാത്തിമ
ലോകം മുഴുവന്‍ ചുറ്റിക്കാണുക, അതായിരിക്കും ‘പറക്കാന്‍’ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിയുടെയും ആഗ്രഹം. അതു തന്നെയായിരുന്നു മലപ്പുറത്തുകാരനായ നബീല്‍ ലാലുവും സ്വപ്‌നം കണ്ടത്. എന്നാല്‍ നബീലിന്റെ സ്വപ്‌നത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു. സ്വയം അധ്വാനിച്ച് ഉണ്ടാക്കിയ പണം കൊണ്ടൊരു ബൈക്ക് വാങ്ങി അതില്‍ രാജ്യം മുഴുവന്‍ സഞ്ചരിക്കുക. ഓര്‍മവെച്ച നാള്‍ മുതലുള്ള സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ നബീലിന് വേണ്ടിയിരുന്നത് ഒരു കുഞ്ഞു ഡിയോ സ്‌കൂട്ടര്‍ മാത്രമായിരുന്നു. ഡിയോ വെറുമൊരു സ്‌കൂട്ടര്‍ അല്ലായിരുന്നു നബീലിന്. സ്വന്തം വിയര്‍പ്പിന്റെയും അധ്വാനത്തിന്റെയും പ്രതീകമായിരുന്നു ആ കുഞ്ഞു സ്‌കൂട്ടര്‍.
ഇക്കഴിഞ്ഞ സെപ്തംബര്‍ 15നാണ് നബീല്‍ ആഗ്രഹങ്ങളുടെ കൊടുമുടി കീഴടക്കാനായി മലപ്പുറത്തെ കോട്ടക്കല്‍ പൊന്മളത്തു നിന്ന് യാത്ര തിരിച്ചത്. സേവ് നേച്ചര്‍ സേവ് വൈല്‍ഡ് ലൈഫ് എന്ന സന്ദേശമുയര്‍ത്തിയാണ് നബീല്‍ രാജ്യത്തുടനീളം യാത്ര നടത്തുന്നത്. ഹൈദരാബാദ്-മണാലി-റോത്താങ് പാസ് വഴി ലഡാക്ക്. അവിടുന്ന് തിരിച്ച് ശ്രീനഗര്‍-ജമ്മു-പഞ്ചാബ് വഴി ഡല്‍ഹിയിലെത്തിയ നബീല്‍ ഇതുവരെ 7000 കിലോമീറ്റര്‍ സഞ്ചരിച്ചു. വെള്ളിയാഴ്ച രാവിലെ ജയ്പൂരിലേക്ക് പുറപ്പെട്ട നബീല്‍ ഈ മാസം 11ന് നാട്ടില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കശ്മീരിലെ മഞ്ഞുകട്ടകള്‍ക്കിടയിലൂടെയും തുരങ്ക പാതങ്ങള്‍ക്കിടയിലൂടെയും റൈഡ് നടത്തണമെങ്കില്‍ ബുള്ളറ്റു തന്നെ വേണമെന്ന പൊതുധാരണ കൂടിയാണ് നബീല്‍ ഈ യാത്രയിലൂടെ തിരുത്തി കുറിച്ചത്.
ഓരോ നാട്ടിലെത്തുമ്പോഴും യാത്രാപ്രേമികള്‍ ഏറെ കൗതുകത്തോടെയാണ് നബീലിനെ കാണുന്നത്. ഇത്രയും കിലോമീറ്റര്‍ വെറുമൊരു സ്‌കൂട്ടറില്‍ എന്ന ചോദ്യമാണ് നബീലിനു നേരെ ആദ്യമുയരുക. എന്നാല്‍ മനസ്സില്‍ അരക്കിട്ടുറപ്പിച്ച ആഗ്രഹം പതിനെട്ടാം വയസ്സില്‍ ഒറ്റക്ക് കീഴടക്കിയ നബീലിനെ പ്രശംസിക്കാനും യാത്രാപ്രേമികള്‍ മറക്കാറില്ല. തങ്ങള്‍ക്കെല്ലാവര്‍ക്കും മാതൃകയാണ് ഈ കൊച്ചു മിടുക്കനെന്നാണ് ഓരോരുത്തരും പറയുന്നത്.
സ്‌കൂട്ടറിനുള്ള പണം കണ്ടെത്തുന്നതിലും തന്റേതായ പരീക്ഷണം നടത്തിയിരുന്നു നബീല്‍. സാധാരണ ഒരു വ്യവസായം തുടങ്ങുന്നതിനേക്കാള്‍ എന്തെങ്കിലും വ്യത്യസ്തത വേണമെന്ന് നബീലിന് നിര്‍ബന്ധമുണ്ടായിരുന്നു. അതിനായി കോഴിമുട്ട വിരിയിക്കുന്ന യന്ത്രം (എഗ് ഇന്‍ക്യുബേറ്റര്‍) വിപണിയിലെത്തിച്ച് തന്റെ സാങ്കേതിക മികവും നാടിനു മുന്നില്‍ തെളിയിച്ചു. യന്ത്ര നിര്‍മാണത്തിനായി തിരുവനന്തപുരത്തേക്ക് ഒരു യാത്ര തന്നെ വേണ്ടി വന്നു നബീലിന്. ഇത്തരത്തില്‍ നിര്‍മിക്കുന്ന എഗ് എന്‍ക്യുബേറ്റര്‍ ഒ.എല്‍.എക്‌സ് പോലുള്ള ഓണ്‍ലൈന്‍ വ്യാപാര മാധ്യമങ്ങളിലൂടെ വിപണനം നടത്തിയാണ് സ്‌കൂട്ടര്‍ വാങ്ങാനുള്ള പണം കണ്ടെത്തിയത്.
കോട്ടക്കല്‍ പൊന്മളയില്‍ അബ്ദുറഹിമാന്‍ കടവത്ത്-ഹൗവ്വാ ഉമ്മ ദമ്പതികളുടെ രണ്ടു മക്കളില്‍ ഇളയവനായി 1999 മാര്‍ച്ച് 28ന് ജനിച്ച നബീല്‍ പഠനത്തോടൊപ്പം തന്നെ കാട ഫാം നടത്തിയും വരുമാനം കണ്ടെത്തിയിരുന്നു. മൂത്ത സഹോദരി നാജിയയാണ് നബീലിന്റെ പ്രധാന സഹായി. കേരളം മുതല്‍ കശ്മീരെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കി നാട്ടില്‍ തിരിച്ചെത്തും മുമ്പേ നബീലിന്റെ മനസ്സില്‍ മറ്റൊരു ആഗ്രഹം കൂടി മൊട്ടിട്ടിട്ടുണ്ട്.
കാസര്‍കോട് മുതല്‍ കന്യാകുമാരി വരെ ഒരു മാസത്തെ യാത്ര. നാട്ടിലെത്തിയാല്‍ ഇതിനാവശ്യമായ പണം സ്വരൂപിക്കാന്‍ വീണ്ടും വ്യവസായത്തിലേക്ക് തിരിയാനാണ് ഈ പതിനെട്ടുകാരന്റെ തീരുമാനം. ഒപ്പം ലഡാക്ക് യാത്രയില്‍ പിന്തുണയും സഹായവും നല്‍കിയ ഓരോ പ്രദേശത്തെയും നല്ലവരായ സുഹൃത്തുക്കള്‍ക്കുള്ള നന്ദിയും നബീല്‍ പങ്കുവെക്കുന്നു.
india
കന്നഡ വിവാദം; തഗ് ലൈഫിന് കര്‍ണാടകയില്‍ വിലക്ക്; മാപ്പ് പറയില്ലെന്ന് കമല്‍ഹാസന്‍

കര്‍ണാടകയില്‍ കമല്‍ഹാസന്‍ ചിത്രമായ തഗ് ലൈഫിന്റെ റിലീസിന് വിലക്ക്. കന്നഡയെ കുറിച്ചുള്ള കമല്‍ഹാസന്റെ പരാമര്‍ശത്തിന് പിന്നാലെയാണ് ചിത്രത്തിന്റെ റിലീസ് കര്‍ണാടക ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്‌സ് വിലക്കിയിരിക്കുന്നത്. തെറ്റ് ചെയ്താലേ തിരുത്താറുള്ളൂവെന്നും അതിനാല്‍ തന്നെ താന്‍ മാപ്പ് പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വിലക്കിന് ശേഷം കമല്‍ഹാസന്‍ പ്രതികരിച്ചു. മുന്‍പും തനിക്ക് ഇത്തരം പല ഭീഷണികള്‍ വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തഗ് ലൈഫ് സിനിമയുടെ ചെന്നൈയിലെ പ്രൊമോഷന്‍ പരിപാടിക്കിടെയാണ് കമല്‍ഹാസന്‍ കന്നഡ ഭാഷയെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയത്. കന്നഡ തമിഴില്‍ നിന്നാണ് രൂപം കൊണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതിനെതിരെ പിന്നീട് രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ രംഗത്തെത്തി.
കന്നഡയുമായി ബന്ധപ്പെട്ട കമല്‍ഹാസന്റെ പരാമര്‍ശങ്ങള്‍ കര്‍ണാടകയിലാകെ പ്രതിഷേധങ്ങള്‍ക്ക് കാരണമാകുകയും ആള്‍ക്കൂട്ടം തഗ് ലൈഫ് സിനിമയുടെ പോസ്റ്ററുകള്‍ വ്യാപകമായി നശിപ്പിക്കുകയും ചെയ്തിരുന്നു. താരത്തിന്റെ പരാമര്‍ശങ്ങള്‍ തങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതെന്ന് ചൂണ്ടിക്കാട്ടി കര്‍ണാടക രക്ഷണ വേദികെ ഔദ്യോഗികമായി പരാതി സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
kerala
‘ഇടത് സ്ഥാനാര്‍ത്ഥിയുടെ വലിപ്പമൊക്കെ വോട്ടെണ്ണി കഴിയുമ്പോള്‍ അറിയാം’: പി.വി അന്‍വര്‍

നിലമ്പൂർ: ഇടതു സ്ഥാനാർത്ഥി ശക്തനാണോ അല്ലയോ എന്ന് തിരഞ്ഞെടുപ്പ് കഴിയുമ്പോൾ അറിയാമെന്ന് പി.വി. അൻവർ. മത്സരത്തിന്റെ കടുപ്പവും സ്ഥാനാര്‍ഥിയുടെ വലുപ്പവും എൽ.ഡി.എഫ് രാഷ്ട്രീയത്തിന്റെ വലുപ്പവുമൊക്കെ 23ാം തിയതി വോട്ടെണ്ണുമ്പോഴാണ് അറിയുകയെന്നും അതുവരെ എല്ലാവരും സമന്‍മാരല്ലെ എന്നും പി.വി അന്‍വര്‍ ചോദിച്ചു.
താൻ ഉയർത്തിക്കൊണ്ടുവന്ന പിണറായി വിരുദ്ധവികാരം നാട്ടിൽ ഉണ്ട്. ജനങ്ങളുടെ മനസല്ലേ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്നത്. ആ മനസ് എന്താണെന്നത് 23ാം തിയതി അറിയാം. ആ മനസ് ഞാന്‍ ഉയര്‍ത്തിക്കൊണ്ടുവന്ന പിണറായിസത്തിന് എതിരാണ്.
എം. സ്വരാജിന് മത്സരിക്കുന്നതിന് എന്താ കുഴപ്പം? എത്ര ശക്തിയുണ്ട് എന്ന് തിരഞ്ഞെടുപ്പ് കഴിയുമ്പോൾ അറിയാം. ഓരോ ദിവസത്തെയും മനുഷ്യനെ നിത്യജീവിതത്തിൽ ബാധിക്കുന്ന വിഷയങ്ങൾ തിരഞ്ഞെടുപ്പ് ദിവസം ആളുകളുടെ മനസിനെ സ്വാധീനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Health
2 സാമ്പിളുകള്‍ നെഗറ്റീവ് ആയതോടെ സാങ്കേതികമായി രോഗി നിപ അണുബാധ വിമുക്തയായി: മന്ത്രി വീണാ ജോർജ്
രോഗിയെ വരും ദിവസങ്ങളിൽ തീവ്ര പരിചരണ വിഭാഗത്തിൽ നിന്നും മാറ്റാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു

മലപ്പുറം ജില്ലയില്‍ വളാഞ്ചേരി മുനിസിപ്പാലിറ്റി ഏരിയയില്‍ കണ്ടെത്തിയ നിപ വൈറസ് ബാധിച്ച വ്യക്തിയുടെ 2 സാമ്പിളുകള്‍ നെഗറ്റീവ് ആയതോടെ സാങ്കേതികമായി രോഗി നിപ അണുബാധ വിമുക്തയായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഗുരുതര രോഗാവസ്ഥ തരണം ചെയ്തിട്ടില്ലെങ്കിലും രോഗിയുടെ ആരോഗ്യ സൂചകങ്ങള്‍ തുടര്‍ച്ചയായി മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 12 ദിവസമായി രോഗി വെന്റിലേറ്ററിന്റെ സഹായം കൂടാതെയാണ് ശ്വാസോച്ഛ്വാസം ചെയ്യുന്നത്. ഇപ്പോള്‍ പൂര്‍ണമായും അന്തരീക്ഷവായുവാണ് ശ്വസിക്കുന്നത്, ഒരു ശ്വസന സഹായിയുടെ ആവശ്യമില്ല.
ഹൃദയമിടിപ്പ്, രക്തസമ്മര്‍ദ്ദം, ഓക്സിജന്‍ സാച്ചുറേഷന്‍ തുടങ്ങിയ അടിസ്ഥാന സൂചകങ്ങള്‍ എല്ലാം സാധാരണ നിലയിലാണ്. കരള്‍, വൃക്കകള്‍ തുടങ്ങിയ ആന്തരിക അവയവങ്ങളും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നു. രോഗി ബോധത്തിലേക്ക് തിരിച്ചു വന്നിട്ടില്ലെങ്കിലും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളും പതിയെ മെച്ചപ്പെടുന്നതായിട്ടാണ് കാണുന്നത്. ചിലപ്പോഴെങ്കിലും കണ്ണുകള്‍ ചലിപ്പിക്കുന്നുണ്ട്, രണ്ട് ദിവസമായി താടിയെല്ലുകള്‍ ചലിപ്പിക്കുകയും വേദനയോട് ചെറിയ രീതിയില്‍ പ്രതികരിച്ചു തുടങ്ങുകയും ചെയ്തിട്ടുണ്ട്. തുടര്‍ എംആര്‍ഐ പരിശോധനകളില്‍ അണുബാധ കാരണം തലച്ചോറില്‍ ഉണ്ടായ പരിക്കുകള്‍ ഭേദമായി വരുന്നതായി കാണുന്നുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
കൂടുതല്‍ വ്യാപനമില്ലാതെ രോഗബാധ കെട്ടടങ്ങും എന്ന് കരുതുന്നു. ആദ്യ അണുബാധ കണ്ടെത്തിക്കഴിഞ്ഞ് ഒരു പൂര്‍ണമായ ഇന്‍കുബേഷന്‍ പീരീഡ് (ആദ്യ രോഗിയില്‍ നിന്നും മറ്റൊരാള്‍ക്ക് അണുബാധ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പ്രകടമാക്കാന്‍ എടുക്കുന്ന പരമാവധി സമയം) പിന്നിട്ടു കഴിഞ്ഞു. എങ്കിലും കോള്‍ സെന്ററും മറ്റ് സൗകര്യങ്ങളും കുറച്ച് നാള്‍ കൂടി തുടരേണ്ടി വരും.
-
india3 days ago
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന് കുറ്റക്കാരനെന്ന് ചെന്നൈ കോടതി
-
kerala12 hours ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
kerala3 days ago
സര്‍വകലാശാല ഭേദഗതി ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിട്ടേക്കില്ല; രാഷ്ട്രപതിക്ക് അയക്കാന്‍ ആലോചന
-
News3 days ago
യുഎസിന്റെ 51-ാമത് സംസ്ഥാനമാകട്ടെ, ഗോള്‍ഡന്‍ ഡോം ഫ്രീയെന്ന് ട്രംപ്; ഓഫര്‍ നിരസിച്ച് കാനഡ
-
film3 days ago
രാജ്യസഭയിലേക്ക് കമല്‍ ഹാസന്; സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് എംഎന്‍എം
-
india3 days ago
സ്പേസ് എക്‌സ് സ്റ്റാര്‍ഷിപ്പിന്റെ പരീക്ഷണ വിക്ഷേപണം വീണ്ടും പരാജയം
-
kerala3 days ago
അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മര്‍ദിച്ച കേസ്; പ്രതികള്‍ കസ്റ്റഡിയില്‍
-
kerala3 days ago
ഇടപ്പള്ളിയില്‍ നിന്ന് വിദ്യാര്‍ത്ഥിയെ കാണാതായ സംഭവം; കൈനോട്ടക്കാരന് കസ്റ്റഡിയില്‍, പോക്സോ ചുമത്തി പൊലീസ്