Connect with us

Video Stories

അമ്മയെ അധിക്ഷേപിക്കുന്നത് മോദിയുടെ നിലവാരം: രാഹുല്‍

Published

on

ബംഗളൂരു: അമ്മയെ അധിക്ഷേപിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സന്തോഷിക്കുന്നുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ നിലവാരമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സോണിയയെ ഇപ്പോഴും മോദിയും ബി.ജെ.പി നേതാക്കളും ഇറ്റലിക്കാരിയായി വിശേഷിപ്പിക്കുന്നതായി മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, അമ്മയെ അധിക്ഷേപിക്കുന്നതില്‍ പ്രധാനമന്ത്രി ആഹ്ലാദം കണ്ടെത്തുന്നുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ നിലവാരത്തെ കുറിച്ചാണ് സൂചിപ്പിക്കുന്നതെന്നും പറഞ്ഞു.

മറ്റു പലരേക്കാളും മികച്ച ഇന്ത്യക്കാരിയാണ് സോണിയാ ഗാന്ധി. അവര്‍ രാജ്യത്തിന് വേണ്ടിയാണ് ജീവിക്കുന്നതെന്നും, ജീവിതത്തിന്റെ ഏറിയ പങ്കും ഇന്ത്യയില്‍ ജീവിച്ച അവര്‍ രാജ്യത്തിന് വേണ്ടി ഒരുപാട് സഹനങ്ങളും ത്യാഗങ്ങളും അനുഭവിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ബംഗളൂരുവിലെ ലളിത് അശോക് ഹോട്ടലില്‍ നടത്തിയ പത്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സംസ്ഥാന സര്‍ക്കാറിനെതിരെ ഭരണ വിരുദ്ധ വികാരമില്ലെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകയുടെ ഭാവിയെ കുറിച്ചോ കര്‍ഷകരെ കുറിച്ചോ ഒന്നും പറയാനില്ലാത്തതിനാലാണ് മോദി വ്യക്തിപരമായ അധിക്ഷേപങ്ങള്‍ക്ക് മുതിരുന്നതെന്നും രാഹുല്‍ പറഞ്ഞു.

എതിര്‍ക്കുന്ന എല്ലാവരേയും മോദി ഭീഷണിയായാണ് കാണുന്നത്. തന്നെയും അത്തരത്തില്‍ ഭീഷണിയായി അദ്ദേഹം കാണുന്നു. ദേഷ്യവും പകയും ഉള്ളില്‍ സൂക്ഷിക്കുന്നയാളാണ് പ്രധാനമന്ത്രിയെന്ന് പറഞ്ഞ രാഹുല്‍, ബുദ്ധന്റെ കഥ ഉദാഹരിച്ചു കൊണ്ട് മോദിയുടെ ദേഷ്യമെന്ന സമ്മാനം താന്‍ ഏറ്റെടുക്കുന്നില്ലെന്നും പറഞ്ഞു.

കര്‍ഷകരുടേയും ന്യൂനപക്ഷങ്ങളുടേയും, ദളിതരുടേയും പ്രശ്‌നങ്ങളെ കുറിച്ച് മിണ്ടാന്‍ മോദിക്ക് സമയമില്ലെന്ന് രാഹുല്‍ ആവര്‍ത്തിച്ചു. പുരോഗമന ചിന്താഗതിക്കാരായ കന്നഡികര്‍ക്ക് വിദ്വേഷ ചിന്താഗതിക്കാരായ ആര്‍.എസ്.എസിനാല്‍ നിയന്ത്രിക്കപ്പെടണമോ എന്നത് അവര്‍ക്ക് തന്നെ തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. താന്‍ ക്ഷേത്രങ്ങളും ക്രിസ്ത്യന്‍, മുസ്്‌ലിം പള്ളികളടക്കം എല്ലാ മതത്തിന്റെ ആരാധനാലയങ്ങളും സന്ദര്‍ശിക്കാറുണ്ട്. അത് എല്ലാ മതങ്ങളേയും ആദരിക്കുന്നതിനാലാണ്. തെരഞ്ഞെടുപ്പ് സമയത്തെ ഹിന്ദുവാണ് താനെന്ന ബി.ജെ.പിയുടെ ആരോപണം ഹിന്ദുവെന്ന വാക്കിന്റെ അര്‍ത്ഥം അവര്‍ക്ക് അറിയാത്തതിനാലാണെന്നും രാഹുല്‍ വ്യക്തമാക്കി. കര്‍ണാടകയില്‍ വ്യക്തമായ ഭൂരിപക്ഷം കോണ്‍ഗ്രസ് നേടും. ബി.ജെ. പി ഭയപ്പെടുന്നുണ്ടെന്നതിന്റെ കൃത്യമായ സൂചനയാണ് അവസാന ദിവസം പ്രധാനമന്ത്രിയും അമിത് ഷായും 22 കേന്ദ്രമന്ത്രിമാരും പ്രചാരണത്തിനായി ഇറങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സീപ്ലെയിനും ബുള്ളറ്റ് ട്രെയിനും പ്രചരണ വിഷയമാക്കുന്ന മോദിക്ക് ബലാത്സംഗവും സ്ത്രീകള്‍ക്കെതിരായ അതിക്രമവുമൊന്നും വിഷയമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ വിദേശ നയം ബി.ജെ.പി ഭരണത്തില്‍ പൂര്‍ണമായും തകര്‍ന്നതായും അദ്ദേഹം ആരോപിച്ചു. കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതൃത്വത്തെ മുഴുവന്‍ ഒരേ വേദിയില്‍ അവതരിപ്പിച്ചായിരുന്നു രാഹുല്‍ പത്ര സമ്മേളനം നടത്തിയത്.

മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡി. കെ ശിവകുമാര്‍, കെ.പി.സി. സി പ്രസിഡന്റ് പി പരമേശ്വരയ്യ, എ.ഐ. സി.സി ജന. സെക്രട്ടറി കെ.സി വേണുഗോപാല്‍, മല്ലികാര്‍ജ്ജുന ഖാര്‍ഗെ, റഹ്മാന്‍ ഖാന്‍, രണ്‍ദീപ് സിങ് സുര്‍ജേവാല എന്നിവരും രാഹുലിനൊപ്പമുണ്ടായിരുന്നു.

film

റീ എഡിറ്റഡ് എമ്പുരാന്‍ തീയറ്ററുകളിലേക്ക്; ലൈസന്‍സ് ലഭിച്ചാല്‍ നാളെ രാവിലെ മുതല്‍ പ്രദര്‍ശനം തുടങ്ങും

ഡൗണ്‍ലോഡിങ് പ്രശ്‌നം നേരിടുന്ന തിയേറ്ററുകളില്‍ സിനിമ നേരിട്ട് എത്തിക്കാനാണ് തീരുമാനം.

Published

on

റീ എഡിറ്റഡ് എമ്പുരാന്‍ തീയറ്ററുകളില്‍ ഡൗണ്‍ലോഡിങ് തുടങ്ങി. ലൈസന്‍സ് ലഭിച്ചാല്‍ നാളെ രാവിലെ മുതല്‍ പ്രദര്‍ശനം ആരംഭിക്കും. അതേസമയം ഡൗണ്‍ലോഡിങ് പ്രശ്‌നം നേരിടുന്ന തിയേറ്ററുകളില്‍ സിനിമ നേരിട്ട് എത്തിക്കാനാണ് തീരുമാനം.

ഇരുപത്തിനാല് വെട്ടിനു ശേഷമാണ് എമ്പുരാന്റെ റീ എഡിറ്റഡ് പതിപ്പ് തിയേറ്ററുകളിലേക്ക് എത്തുന്നത്. വില്ലന്റെ പേരടക്കം മാറ്റം വരുത്തിയിട്ടുണ്ട്.

അതേസമയം സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയല്ല റീ എഡിറ്റെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞിരുന്നു. പ്രധാന വില്ലന്‍ കഥാപാത്രത്തിന്റെ പേര് ബല്‍രാജ് ബജ്‌റംഗിക്ക് പകരം ബല്‍ദേവ് എന്നും നന്ദി കാര്‍ഡില്‍ നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പേര് നീക്കിയിട്ടുമുണ്ട്.

കൂടാതെ സ്ത്രീകള്‍ക്കെതിരായ അതിക്രമ രംഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്. മതചിഹ്നങ്ങളുടെ പശ്ചാത്തലത്തില്‍ വാഹനം കടന്നുപോകുന്ന രംഗങ്ങളും, പൃഥ്വിരാജിന്റെ കഥാപാത്രവും അച്ഛന്‍ കഥാപാത്രവുമായുള്ള സംഭാഷണം ഒഴിവാക്കിയിട്ടുണ്ട്. എന്‍ഐഎ യെ കുറിച്ച് പറയുന്ന ഭാഗം മ്യൂട്ട് ചെയ്തു. 2 മിനിറ്റ് 8 സെക്കന്‍ഡ് ആണ് ചിത്രത്തില്‍ നിന്ന് വെട്ടിയത്.

Continue Reading

kerala

എമ്പുരാന്‍ സംഘപരിവാറിന്റെ പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിഞ്ഞുള്ള സിനിമയെന്ന് കെ സി വേണുഗോപാല്‍; സംഘടിത ആക്രമണത്തിന്റെ ഉത്തരം കിട്ടിയെന്നും എംപി

എമ്പുരാന് പിന്നിലുള്ളവർ ഉദ്ദേശിക്കാത്ത മാനത്തിലേക്ക് സിനിമ എത്തിയത് സംഘപരിവാറിന്റെ എതിർപ്പിന്റെ കാഠിന്യം കൂടിയത് കൊണ്ടാണ്.

Published

on

എമ്പുരാനെതിരെ എന്തിനാണ് ഈ സംഘടിത ആക്രമണം നടത്തുന്നതെന്നതിന് ഉത്തരം ഈ സിനിമ കണ്ടപ്പോൾ തനിക്ക് ലഭിച്ചെന്ന് കെ.സി. വേണുഗോപാൽ എംപി. സാങ്കൽപ്പികമാണെന്ന് പറയുന്നുണ്ടെങ്കിൽപ്പോലും, സംഘപരിവാറിന്റെ പ്രവർത്തനങ്ങൾ തിരിച്ചറിഞ്ഞുള്ള സിനിമയാണ് എമ്പുരാൻ എന്നതിൽ അവർക്കുള്ള അമർഷവും കേരളത്തെ ചുറ്റിപ്പറ്റി സംഘപരിവാർ നടത്താൻ ഉദ്ദേശിക്കുന്ന ചില മായികമായ, വസ്തുതക്ക് നിരക്കാത്ത കാര്യങ്ങൾ സിനിമയിലൂടെ പുറത്ത് വന്നിട്ടുണ്ടോ എന്നുള്ള ആശങ്കയുമാണ് സംഘപരിവാറിന്റെ ആക്രമണത്തിന് പിന്നിൽ. ഈ രണ്ടിന്റെയും ആഘാതത്തിൽ നിന്നുണ്ടായിട്ടുള്ള വൻ കേന്ദ്രങ്ങളിൽ നിന്നുള്ള ഗൂഢാലോചനയാണ് സിനിമക്കെതിരായ ആക്രമണം. എമ്പുരാന് പിന്നിലുള്ളവർ ഉദ്ദേശിക്കാത്ത മാനത്തിലേക്ക് സിനിമ എത്തിയത് സംഘപരിവാറിന്റെ എതിർപ്പിന്റെ കാഠിന്യം കൂടിയത് കൊണ്ടാണ്.

ഭൂരിപക്ഷ വർഗ്ഗീയതയും ന്യൂനപക്ഷ വർഗ്ഗീയതയും ഒരുപോലെ ഈ സിനിമയിൽ പരാമർശിക്കപ്പെടുന്നുണ്ട്. അവ രണ്ടും ഒരുപോലെ അപകടകരവും സാധാരണക്കാരായ മനുഷ്യരെ തകർക്കുന്നതുമാണ്. കേരളത്തിൽ കുറെക്കാലമായി സംഘപരിവാർ സ്വയം പ്രചരിപ്പിക്കുന്നത് അവർ വിശുദ്ധപശുക്കളും ഹിന്ദുക്കളുടെ സംരക്ഷകരും സമാധാനകാംക്ഷികളുമാണെന്ന നരേറ്റീവാണ്. ആ നരേറ്റീവിനെ ഇല്ലാതാക്കുന്നതാണ് ഈ സിനിമ. അതുകൊണ്ട് ഈ സിനിമ ആളുകൾ കാണുന്നതിനെ സംഘപരിവാർ ഭയപ്പെടുന്നു. ഈ സിനിമയുടെ ആവിഷ്കാരം സംഘപരിവാറിന്റെ അജണ്ടകൾക്ക് എതിരാണ്.

തങ്ങൾക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ പറഞ്ഞാൽ ആടിനെ പട്ടിയാക്കി, പട്ടിയെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലുന്ന സമീപനമാണ് സംഘപരിവാറിന്റേത്. പൃഥ്വിരാജിനെതിരെ സംഘപരിവാർ മാധ്യമങ്ങൾ അഴിച്ചുവിട്ടത് കൃത്യമായ ആക്രമണം. ആർ.എസ്.എസ് മുഖപത്രം ഓർഗനൈസർ നേരിട്ട് മൂന്ന് എഡിറ്റോറിയലുകളാണ് എമ്പുരാനെതിരെ ഇറക്കിയത്.

കേരളാ സ്റ്റോറിക്കും എമർജൻസിക്കും കശ്മീർ ഫയൽസിനും ആക്സിഡന്റൽ പ്രൈം മിനിസ്റ്ററിനും അനുമതി കൊടുത്ത സെൻസർബോർഡ് തന്നെയാണ് എമ്പുരാനും അനുമതി നൽകിയത്. അനുമതി നൽകി സിനിമ പുറത്തിറക്കിയ ശേഷം, അഭിനേതാക്കളെയും സംവിധായകനെയും തിരക്കഥാകൃത്തിനെയും ഭീഷണിപ്പെടുത്തി സിനിമയിലെ ഭാഗങ്ങൾ വെട്ടിക്കളയുമ്പോൾ അവർ മനസ്സിലാക്കാത്തത്, വെട്ടിക്കളയുന്ന ഭാഗങ്ങൾ ജനം തിരഞ്ഞുപിടിച്ചു കാണും എന്നതാണ്. ഈ ജനാധിപത്യ രാജ്യത്ത് ഇ.ഡി.യെയും സി.ബി.ഐ.യെയും മറ്റ് ഏജൻസികളെയും ഉപയോഗിച്ച് എല്ലാവരെയും തീർത്തുകളയാമെന്നാണ് സംഘപരിവാറിന്റെ ചിന്തയെങ്കിൽ അത് നടക്കില്ല.

സിനിമ കാണുന്നവരെല്ലാം ഗോദ്ര സംഭവത്തെ കുറിച്ചുള്ള സത്യവും അന്വേഷിക്കും. സംഘപരിവാർ വിവക്ഷിക്കുന്നത് മാത്രമല്ല രാജ്യസ്നേഹം. സംഘപരിവാറിന് സിനിമയെ സിനിമയായി കാണാൻ പറ്റുന്നില്ല. അവരുടെ അജണ്ട വെളിച്ചത്ത് വരുന്നതിൽ ഭയന്നാണ് അവർക്കതിന് കഴിയാത്തത്. കോൺഗ്രസിനെതിരെയും ധാരാളം സിനിമകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ആ സിനിമകൾക്കെതിരെ ആരും അക്രമം അഴിച്ചുവിട്ടിട്ടില്ലെന്ന് കെ. സി. വേണുഗോപാൽ പറഞ്ഞു.

Continue Reading

film

‘എമ്പുരാന്‍ കാണില്ല, ഇത്തരം സിനിമാ നിര്‍മ്മാണത്തില്‍ നിരാശന്‍’: രാജീവ് ചന്ദ്രശേഖര്‍

മോഹന്‍ലാലിനെ നായകനാക്കി പ്രിഥ്വിരാജ് സുകുമാരന്‍ ഒരുക്കിയ ചിത്രം എമ്പുരാനെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.

Published

on

മോഹന്‍ലാലിനെ നായകനാക്കി പ്രിഥ്വിരാജ് സുകുമാരന്‍ ഒരുക്കിയ ചിത്രം എമ്പുരാനെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. എമ്പുരാന്‍ കാണില്ലെന്നും ഇത്തരം സിനിമാനിര്‍മ്മാണത്തില്‍ നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മോഹന്‍ലാല്‍ ആരാധകരും അസ്വസ്ഥരാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യുമെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ചിത്രത്തിന്റെ ഉള്ളടക്കം പുറത്ത് വരുന്നതിന് മുമ്പ് എമ്പുരാന്‍ കാണുമെന്ന് രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

എന്നാല്‍ സിനിമ റിലീസായതിനു പിന്നാലെ മോഹന്‍ലാലിനും പൃഥ്വിരാജിനുമെതിരെ വ്യാപക സൈബര്‍ ആക്രമണങ്ങളും പ്രതിഷേധങ്ങളും നടക്കുകയാണ്. പിന്നാലെ ചിത്രത്തില്‍ മാറ്റങ്ങള്‍ വരുത്തുമെന്നും വിവാദഭാഗങ്ങള്‍ നീക്കം ചെയ്യുമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.

രാജീവ് ചന്ദ്രശേഖറിന്റെ ഫേസ്ബുക്ക് കുറിപ്പ്

ലൂസിഫര്‍ കണ്ടിരുന്നു, എനിക്ക് അത് ഇഷ്ടപ്പെട്ടു. ലൂസിഫറിന്റെ തുടര്‍ച്ചയാണെന്ന് കേട്ടപ്പോള്‍ എമ്പുരാന്‍ കാണുമെന്ന് ഞാന്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഇപ്പോള്‍ സിനിമയുടെ നിര്‍മ്മാതാക്കള്‍ തന്നെ സിനിമയില്‍ 17 ഭേദഗതികള്‍ വരുത്തിയിട്ടുണ്ടെന്നും ചിത്രം വീണ്ടും സെന്‍സര്‍ഷിപ്പിന് വിധേയമാകുന്നുണ്ടെന്നും എനിക്ക് മനസ്സിലായി. മോഹന്‍ലാല്‍ ആരാധകരെയും മറ്റ് പ്രേക്ഷകരെയും അസ്വസ്ഥരാക്കുന്ന വിഷയങ്ങള്‍ സിനിമയിലുണ്ടെന്ന് എനിക്ക് മനസ്സിലായി.
ഒരു സിനിമയെ ഒരു സിനിമയായി കാണണം. അതിനെ ചരിത്രമായി കാണാന്‍ കഴിയില്ല. സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യും.
അപ്പോള്‍, ലൂസിഫറിന്റെ ഈ തുടര്‍ച്ച ഞാന്‍ കാണുമോ?- ഇല്ല.
ഇത്തരത്തിലുള്ള സിനിമാനിര്‍മ്മാണത്തില്‍ ഞാന്‍ നിരാശനാണോ? – അതെ.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു എമ്പുരാന്‍ തിയേറ്ററുകളില്‍ എത്തിയത്. ചിത്രത്തിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. എന്നാല്‍ പിന്നാലെ വിവാദവും ഉയര്‍ന്നിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചിത്രത്തിലെ ചില പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി എമ്പുരാനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി സംഘപരിവാര്‍ രംഗത്തെത്തി. ബുക്ക് ചെയ്ത ടിക്കറ്റുകള്‍ വരെ ചിലര്‍ ക്യാന്‍സല്‍ ചെയ്തിരുന്നു. ചിത്രത്തിനെതിരെ ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറും രംഗത്തെത്തിയിരുന്നു.

എമ്പുരാനിലുളളത് ഹിന്ദു വിരുദ്ധ അജണ്ടയെന്നാണ് ആര്‍എസ്എസ് മുഖപത്രത്തില്‍ പറയുന്നത്. 2002ലെ കലാപത്തില്‍ ഹിന്ദുക്കളെ വില്ലന്മാരായി ചിത്രീകരിക്കുന്നതിലൂടെ പൃഥ്വിരാജ് നടപ്പിലാക്കിയത് രാഷ്ട്രീയ അജണ്ടയാണെന്നും മോഹന്‍ലാലിന്റെ വേഷം ആരാധകരെ ചതിക്കുന്നതെന്നും ഓര്‍ഗനൈസര്‍ ലേഖനത്തില്‍ കുറിച്ചിരുന്നു.

 

Continue Reading

Trending