Connect with us

india

മുസ്‌ലിം യുവാക്കളെ മര്‍ദ്ദിച്ചവശരാക്കി പുഴയിലെറിഞ്ഞു കൊന്നു; ഗോരക്ഷാ ഭീകരരുടെ ആള്‍ക്കൂട്ടക്കൊല പൊലീസിന്റെ കുറ്റപത്രത്തില്‍ ‘ആത്മഹത്യ’

സംഭവം അന്വേഷിച്ച പ്രത്യേക സംഘം ആണ് ഹിന്ദുത്വവാദികള്‍ നടത്തിയ ആള്‍ക്കൂട്ട കൊലപാതകം ആത്മഹത്യയാക്കി അവതരിപ്പിച്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിപ്പിക്കുകയായിരുന്നു.

Published

on

റായ്പൂരില്‍ 3 മുസ്‌ലിം യുവാക്കളെ മര്‍ദ്ദിച്ചവശരാക്കി. അവരെ പുഴയിലേക്ക് വലിച്ചെറിഞ്ഞു. ഗോരക്ഷാ ഭീകരരുടെ ആള്‍ക്കൂട്ടക്കൊല പക്ഷേ പൊലീസിന്റെ കുറ്റപത്രത്തില്‍ വന്നത് ആത്മഹത്യയെന്ന്. ഛത്തിസ്ഗഢ് പൊലീസിന്റേതാണ് ഈ മാന്ത്രിക കുറ്റപത്രം. പശുക്കടത്ത് ആരോപിച്ചാണ്മൂന്ന് മുസ്ലിം യുവാക്കളെ തീവ്രഹിന്ദുത്വവാദികള്‍ മര്‍ദിച്ചവശരാക്കിയ ശേഷം പുഴയിലെറിഞ്ഞ് കൊന്നത്. സംഭവം അന്വേഷിച്ച പ്രത്യേക സംഘം ആണ് ഹിന്ദുത്വവാദികള്‍ നടത്തിയ ആള്‍ക്കൂട്ട കൊലപാതകം ആത്മഹത്യയാക്കി അവതരിപ്പിച്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിപ്പിക്കുകയായിരുന്നു.

ഉത്തര്‍പ്രദേശിലെ സഹാറന്‍പൂര്‍ സ്വദേശികളായ ഗുഡ്ഡു ഖാന്‍ എന്ന മുഹമ്മദ് തഹ്സിന്‍ (35), ചന്ദ് മിയ (33), സദ്ദാം ഖുറേഷി എന്നിവര്‍ കഴിഞ്ഞ ജൂണില്‍ കൊല്ലപ്പെട്ടത്. മനഃപൂര്‍വമല്ലാത്ത നരഹത്യ (304), കൊലപാതക ശ്രമം (307) ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരുന്നത്. കേസില്‍ അഞ്ചുപ്രതികളാണുള്ളത്. മൂന്നുപേരും സഞ്ചരിച്ച ട്രക്കിനെ അക്രമികള്‍ പിന്തുടര്‍ന്നതോടെ പുഴയിലേക്ക് ചാടുകയായിരുന്നുവെന്നാണ് ഈ മാസം എട്ടിന് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്.

കഴിഞ്ഞമാസം എട്ടിനാണ് സംഭവം. കന്നുകാലി വ്യാപാരികളായ 3 പേരും ട്രക്കില്‍ ഒഡിഷയില്‍നിന്ന് സഹാറന്‍പൂരിലേക്ക് പോത്തുകളുമായി കൊണ്ടുപോകുന്നതിനിടെയാണ് ഛത്തിസ്ഗഡില്‍വച്ച് ആക്രമിക്കപ്പെട്ടത്. പുലര്‍ച്ചെ 2.20ഓടെ അറാങ്ക് പൊലിസ് സ്റ്റേഷന്‍ പരിധിയിലെ മഹാനദി പുഴയ്ക്ക് കുറുകെയുള്ള പാലത്തിലാണ് സംഭവം.

ഇരുപതോളം വരുന്ന അക്രമിസംഘം ഇവര്‍ സഞ്ചരിച്ച ട്രക്ക് പാലത്തില്‍വച്ച് തടഞ്ഞ് മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തിനൊടുവില്‍ ഇവരെ പുഴയിലേക്ക് എടുത്തെറിയുകയും ചെയ്തു.ഗുരുതരമായി പരിക്കേറ്റ സദ്ദാം ഖുറേഷി ഒരാഴ്ച കഴിഞ്ഞ് ചികിത്സയ്ക്കിടെ മരിച്ചു. കന്നുകാലികളെ കൊണ്ടുപോകാനും വ്യാപാരം നടത്താനുമുള്ള ലൈസന്‍സുള്ള ഗുഡ്ഡു ഖാന്‍, അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് കന്നുകാലികളെ കൊണ്ടുവന്ന് വില്‍പന നടത്തിയാണ് ഉപജീവനമാര്‍ഗം കണ്ടെത്തുന്നത്.

ഇവരുടെ ബന്ധുക്കള്‍ നല്‍കിയ മൊഴിപ്രകാരമാണ് പൊലീസ് കേസെടുത്തത്. ഗോരക്ഷാ ഗുണ്ടാ സംഘം മര്‍ദിക്കുന്ന സമയത്ത് ഗുഡ്ഡു ഖാന്‍ ബന്ധുവിനെ ഫോണില്‍വിളിച്ച് സഹായം തേടുന്ന കോള്‍ റെക്കോഡ് സഹിതമാണ് പരാതി നല്‍കിയിരുന്നത്. സദ്ദാം ഖുറേഷിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മര്‍ദനത്തെ തുടര്‍ന്നുള്ള പരുക്കുകളാണ് മരണകാരണമെന്ന് രേഖപ്പെടുത്തിയിരുന്നില്ല. ഇതാണ് കേസില്‍ നിന്ന് വധശ്രമം സംബന്ധിച്ച വകുപ്പ് നീക്കം ചെയ്യാനുള്ള കാരണമായി പൊലിസ് പറയുന്നത്.

സംഭവത്തെ ആത്മഹത്യ നിലക്കാണ് ദേശീയ മാധ്യമങ്ങളും അവതരിപ്പിച്ചത്. ഭയന്ന് പുഴയിലേക്ക് ചാടുകയായിരുന്നു യുവാക്കളെന്നും അവരെ ആരും മര്‍ദ്ദിച്ചിട്ടില്ലെന്നും ഒരു പ്രമുഖ ദേശിയ മാധ്യമത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 54 കിലോ മീറ്ററോളം അവരെ മൂന്നു കാറുകള്‍ പിന്തുടര്‍ന്നുവെന്നും ഭയന്ന യുവാക്കള്‍ പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടുകയായിരുന്നുവെന്നുമുള്ള കുറ്റപത്രം ശരിവക്കുന്ന രീതിയിലുള്ളതാണ് റിപ്പോര്‍ട്ട്.

india

വീട്ടില്‍ നിന്ന് നോട്ട് കണ്ടെത്തിയ സംഭവം: ആരോപണവിധേയനായ ജഡ്ജിയെ കോടതി കാര്യങ്ങളിൽനിന്ന് ഒഴിവാക്കി ഡൽഹി ഹൈക്കോടതി

സുപ്രീം കോടതിയുടെ നിർദേശം അനുസരിച്ചാണ് ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യയ, യശ്വന്ത് വർമ്മയുടെ ജുഡീഷ്യൽ ചുമതലകൾ പിൻവലിച്ചത്

Published

on

ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമ്മയുടെ ജുഡീഷ്യൽ ചുമതലകൾ പിൻവലിച്ചു. സുപ്രീം കോടതിയുടെ നിർദേശം അനുസരിച്ചാണ് ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യയ, യശ്വന്ത് വർമ്മയുടെ ജുഡീഷ്യൽ ചുമതലകൾ പിൻവലിച്ചത്. യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയിൽ പണം കണ്ടെത്തിയത് സംബന്ധിച്ച് സുപ്രീം കോടതി നിയോഗിച്ച 3 അംഗ ആഭ്യന്തര അന്വേഷണസമിതി ഉടൻ നടപടികൾ ആരംഭിക്കും.

സംഭവസ്ഥലത്തുനിന്നു ഡൽഹി പൊലീസ് പകർത്തി ഡൽഹി ചീഫ് ജസ്റ്റിസിനു കൈമാറിയ വിഡിയോയും ചിത്രങ്ങളും സുപ്രീം കോടതി പുറത്തുവിട്ടിട്ടുണ്ട്. ഈ ദൃശ്യങ്ങളിൽ നോട്ടുകെട്ടുകൾ കത്തുന്നതും അഗ്നിരക്ഷാസേനാംഗങ്ങൾ തീകെടുത്താൻ ശ്രമിക്കുന്നതും വ്യക്തമായി കാണാം. ജസ്റ്റിസ് യശ്വന്ത് വർമയുടെ വസതിയിൽ തീപിടിത്തമുണ്ടായതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഈ സമയം അദ്ദേഹം വീട്ടിലുണ്ടായിരുന്നില്ല.

അതേസമയം, ഹൈക്കോടതി ചീഫ് ജസ്റ്റിസ് നൽകിയ റിപ്പോർട്ടും യശ്വന്ത് വർമ്മയുടെ വിശദീകരണവും പരിശോധിച്ച ശേഷം വസതിയിലെ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തനാണ് തീരുമാനം. പൊലീസും വർമ്മയും നൽകിയ വിവരങ്ങളിലുള്ള വൈരുദ്ധ്യം അന്വേഷണസംഘം വിശദമായി പരിശോധിക്കും.
14 ന് രാത്രി 11.30 ഓടെ പണം കേണ്ടത്തിയെങ്കിലും, അടുത്ത ദിവസം വൈകീട്ട് 4.30 ഓടെ മാത്രമാണ് പൊലീസ് വിവരം ചീഫ് ജസ്റ്റിസിനെ അറിയിച്ചത്. മാത്രമല്ല പൊലീസ് രേഖകളിൽ എവിടെയും പണം കണ്ടെത്തിയ കാര്യം പരാമർശിച്ചിട്ടില്ല.

Continue Reading

india

സെക്കന്ദ്രാബാദില്‍ ട്രെയിന്‍ യാത്രക്കിടെ പീഡന ശ്രമം; ട്രെയിനില്‍ നിന്ന് ചാടിയ യുവതിക്ക് ഗുരുതര പരിക്ക്

രക്ഷപ്പെടാന്‍ വേണ്ടി ട്രെയിനില്‍ നിന്ന് ചാടിയ യുവതിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Published

on

ട്രെയിനില്‍ ലേഡീസ് കമ്പാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിക്കു നേരെ പീഡന ശ്രമം. രക്ഷപ്പെടാന്‍ വേണ്ടി ട്രെയിനില്‍ നിന്ന് ചാടിയ യുവതിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സെക്കന്ദ്രാബാദില്‍ നിന്ന് മേഡ്ചലിലേക്ക് പുറപ്പെട്ട ട്രെയിനിലാണ് യുവാവ് യുവതിയെ കടന്നു പിടിക്കാന്‍ ശ്രമിച്ചത്. ലേഡീസ് കമ്പാര്‍ട്‌മെന്റില്‍ യാത്രക്കാര്‍ കുറഞ്ഞ സമയത്തായിരുന്നു ഇയാള്‍ യുവതിയെ സമീപിച്ചത്. ലൈംഗിക തൊഴിലാളിയാണോ എന്ന് യുവാവ് യുവതിയോട് ചോദിക്കുകയായിരുന്നു. അല്ലെന്നു മറുപടി നല്‍കി യുവതി ഒഴിഞ്ഞു മാറിയതോടെ പ്രതി ബലം പ്രയോഗിച്ചു യുവതിയെ കടന്നു പിടിക്കുകയായിരുന്നു.

പരിഭ്രമിച്ച യുവതി ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് എടുത്തു ചാടുകയായിരുന്നു. തലപൊട്ടി രക്തത്തില്‍ കുളിച്ചു കിടന്ന യുവതിയെ പ്രദേശവാസികള്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

അതേസമയം യുവതി അപകടനില തരണം ചെയ്തിട്ടുണ്ട്. പോലീസും റയില്‍വേ പോലീസുമെത്തി യുവതിയുടെ മൊഴി രേപ്പെടുത്തി. യുവതി നല്‍കിയ തിരിച്ചറിയല്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചു.

 

Continue Reading

india

നീതിയുടെ മേല്‍ പതിഞ്ഞ കരിനിഴല്‍

EDITORIAL

Published

on

ഡല്‍ഹി ഹൈക്കോടതിയിലെ മുതിര്‍ന്ന രണ്ടാമത്തെ ജഡ്ജി യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതയില്‍ നിന്ന് 15 കോടിയോളം രൂപയുടെ നോട്ടുകെട്ടുകള്‍ കണ്ടെടുത്ത സംഭവം ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ ഞെട്ടിച്ചിരിക്കുകയാണ്. ജഡ്ജിയുടെ വീട്ടില്‍ തീപ്പിടിത്തമുണ്ടായതോടെയാണ് സംഭവങ്ങളുടെ തുടക്കം. ജഡ്ജി വിട്ടിലില്ലാതിരുന്ന സമയത്ത് നടന്ന സംഭവത്തില്‍ തീയണച്ചതിന് ശേഷം ഫയര്‍ഫോഴ്‌സസ് സംഘം നടത്തിയ പരിശോധനയിലാണ് നോട്ടുകെട്ടുകള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പണം കണ്ടെത്തിയ വിവരം ഫയര്‍ഫോഴ്സ് മേധാവി അതുല്‍ ഗാര്‍ഗ് തുടക്കത്തില്‍ നിഷേധിച്ചുവെങ്കിലും പിന്നിട് മലക്കം മറിയുകയാണുണ്ടായത്. തീ കെടുത്തിയ ശേഷം സ്ഥലം പൊലീസ് ഏറ്റെടുത്തെന്നായിരുന്നു തുടക്കത്തില്‍ അദ്ദേഹം പറഞ്ഞതെങ്കിലും പിന്നീട് അത് തിരുത്തുകയാ യിരുന്നു. കണ്ടെത്തിയ തുക എത്രയെന്നതിന് ഔദ്യോകിക സ്ഥിരീകരണമുണ്ടായിട്ടില്ലെങ്കിലും ജസ്റ്റിസിനെ അലഹബാദിലേക്ക് മാറ്റുന്നതില്‍ പ്രതിഷേധിച്ച് അവിടുത്തെ ബാര്‍ അസോസിയേഷന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ 15 കോടിയോളം രൂപ കണ്ടെത്തിയെന്ന് ക്യത്യമായി പറയുന്നുണ്ട്. ഡല്‍ഹി ഹൈക്കോടതി ജിഫ് ജസ്റ്റിസ് ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചതിനിടെ തന്നെ സുപ്രീം കോടതി കൊളിജിയം അസാധാരണ യോഗം ചേര്‍ന്നത് സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുന്നതാണ്. വിവാദത്തെ തുടര്‍ന്ന് വര്‍മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാനുള്ള ശ്രമം കൊളീജിയത്തിന്റെ ഭാഗത്തു നിന്നുണ്ടായെങ്കിലും അതിരൂക്ഷമായ വിമര്‍ശനമായിരുന്നു ബാര്‍ അസോസിയേഷന്റെ ഭാഗത്തു നിന്നുണ്ടായത്. സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ അവര്‍ അലഹബാദ് ഹൈക്കോടതി ചവറ്റുകുട്ടയല്ലെന്നും അങ്ങോട് സ്ഥലം മാറ്റിയാല്‍ പണിമുടക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലും നോട്ട് വിഷയം ഉന്നയിക്കപ്പെടുകയുണ്ടായി. സംഭവം നമ്മെയൊന്നാകെ പിടിച്ചുകുലുക്കുന്നതും മനോവീര്യം തകര്‍ത്തു കളയുന്നതും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ഭരണപരമായ ഇടപെടല്‍ വേണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

രാഷ്ട്രീയ വിവാദങ്ങള്‍ സൃഷ്ടിച്ച നിരവധി കേസുകള്‍ പരിഗണിച്ച ജഡ്ജിയാണ് യശ്വന്ത് വര്‍മയെന്നതാണ് ഏറ്റവും ഗൗരവതരമായ വിഷയം. ലോകസഭാ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടി സമ്മാനിച്ച ആദായ നികുതി കേസ് ഉള്‍പ്പെടെ ഒട്ടേറെ വിവാദങ്ങള്‍ക്കാണ് അദ്ദേഹത്തിന്റെ വിധി പ്രസ്താവങ്ങള്‍ വഴിവെച്ചത്. രാജ്യത്തെ പിടിച്ചുലച്ച ഉന്നാവ പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സെന്‍ഗറിന് ജാമ്യം അനുവദിച്ചതും അദ്ദേഹമായിരുന്നു. 22 വര്‍ഷത്തെ അഭിഭാഷക പരിചയമുള്ള അദ്ദേഹം വര്‍ഷങ്ങളോളം ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ അഭിഭാഷകനായിരുന്നു. 2014ല്‍ അലഹബാദ് ഹൈക്കോടതി ജഡ്ജിയായി നിയമിതനായ ശേഷം 2021ലാണ് ഡല്‍ഹി ഹൈക്കോടതിയിലെത്തുന്നത്. ജി.എസ്.ടി ഉള്‍പ്പെടെ നികുതി കേസുകളും കമ്പനികളുടെ അപ്പിലുകളും പരിഗണിക്കുന്ന ഡിവിഷന്‍ ബെഞ്ചിന്റെ അധ്യക്ഷ പദവിയിലാണ് നിലവില്‍ അദ്ദേഹമുള്ളത്.

ജനാധിപത്യത്തിന്റെ മൂന്നാം തൂണായി നിലകൊള്ളുന്നതോടൊപ്പം നിലവിലെ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ രാജ്യത്തിന്റെ ജനാധിപത്യ, മതേതര വിശ്വാസികളുടെ പ്രതീക്ഷയുടെ ഭാരവും നീതിന്യായ വ്യവസ്ഥയില്‍ അര്‍പ്പിതമായി നില്‍ക്കുകയാണ്. എന്നാല്‍ ഈ സംവിധാനത്തില്‍ നിന്നും കൊല്ലന്റെ ആലയിലെ പൂച്ചയെപ്പോലെ രാജ്യത്തെ ജനങ്ങള്‍ നിരന്തരമായി ഞെട്ടിക്കൊണ്ടിരിക്കുകയാണ്. നിലവിലെ സംഭവ വികാസങ്ങളില്‍ പരാമര്‍ശ വിധേയമായിട്ടുള്ള അലഹബാദ് ഹൈക്കോടതി ജഡ്ജ് നടത്തിയ വിദ്വേഷം വമിപ്പിക്കുന്ന പ്രസംഗം ഇതിന്റെ മറ്റൊരുദാഹരണമാണ്. ന്യായാധിപന്‍മാരുടെ തിരഞ്ഞെടുപ്പ് നീതിയുക്തവും ഭരണഘടനാദത്തവുമാക്കി മാറ്റുക എന്നതാണ് ഈ ദാരുണമായ അവസ്ഥാ വിശേഷത്തിനുള്ള ഏക പരിഹാരം, ജഡ്ജിമാരുടെ നിയമനങ്ങള്‍ക്കുള്ള കൊളിജിയം പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് സുപ്രിം കോടതി ചീഫ് ജസ്റ്റിസുമാരും സര്‍ക്കാറുകളും തമ്മില്‍ നിരന്തരമായി എഴുത്തുകുത്തുകള്‍ നടക്കുന്നുവെങ്കിലും ഒരു ധാരണയിലെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. സര്‍ക്കാറിന്റെ താല്‍പര്യങ്ങള്‍ ഒളിച്ചു കടത്തുന്ന രീതിയിലുള്ള നിര്‍ദ്ദേശങ്ങളും നിയമ നിര്‍മാണങ്ങളുമാണ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്ന് ഇക്കാര്യത്തിലുണ്ടാവുന്നത് എന്നതാണ് വസ്തുത. നീതിന്യായ വ്യവസ്ഥയുടെ അടിക്കല്ലിളക്കുന്ന പ്രവണതകള്‍ ഒന്നൊന്നായി ഉയര്‍ന്നു വരുമ്പോള്‍ ഭരണകുടവും പരമോന്നത നിതിപീഠവും ഇക്കാര്യത്തില്‍ ഇനിയും അമാന്തിച്ചു നിന്നാല്‍ നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയാണ് ചോദ്യംചെയ്യപ്പെടുക. അതാകട്ടെ ഭരണഘടനയുടെ അന്തസത്തക്കുനേരെയുള്ള വെല്ലുവിളിയായിരിക്കും.

 

Continue Reading

Trending