kerala
നിയമ പോരാട്ടത്തിൽ കൂടെ നിന്നത് യൂത്ത് ലീഗ് മാത്രം അഡ്വ: മുബീൻ ഫാറൂഖി
പെൺകുട്ടിക്ക് നീതി ലഭിക്കാനുള്ള പോരാട്ടത്തിൽ കൂടെ നിന്നത് മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി മാത്രമാണെന്ന് കത്വ പെൺകുട്ടിയുടെ പിതാവിൻ്റെ അഭിഭാഷകൻ അഡ്വ: മുബീൻ ഫാറൂഖി പറഞ്ഞു

കോഴിക്കോട്: കത്വ കേസിൽ മുസ് ലിം യൂത്ത് ലീഗ് ചുമതലപ്പെടുത്തിയ വക്കീലെവിടെ എന്ന് മന്ത്രി കെ ടി ജലീലും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമും വെല്ലുവിളിച്ച് തൊട്ടുപിന്നാലെ പത്താൻ കോട്ട് പ്രത്യേക അതിവേഗ കോടതിയിൽ ഹാജരായ വക്കീലിനെ വാർത്താ സമ്മേളനത്തില്‍ അവതരിപ്പിച്ച് യൂത്ത് ലീഗ്. പെൺകുട്ടിക്ക് നീതി ലഭിക്കാനുള്ള പോരാട്ടത്തിൽ കൂടെ നിന്നത് മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി മാത്രമാണെന്ന് കത്വ പെൺകുട്ടിയുടെ പിതാവിൻ്റെ അഭിഭാഷകൻ അഡ്വ: മുബീൻ ഫാറൂഖി പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.
ഒരുപാട് പ്രതിസന്ധികൾ നിറഞ്ഞ നിയമയുദ്ധത്തിൽ കൂടെ നിന്ന മുസ്ലിം യൂത്ത് ലീഗിനെതിരെ നടക്കുന്ന പ്രചരണങ്ങൾ വേദനാജനകമാണ്. കത്വ പെൺകുട്ടിയുടെ കുടുംബം ചുമതലപ്പെടുത്തിയ അഭിഭാഷകൻ എന്ന നിലയിൽ കേസിൻ്റെ ഭാവിയെ കരുതി കുപ്രചരണങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. പത്താൻകോട്ട് കോടതിയിൽ പ്രതികൾക്കു വേണ്ടി വലിയ സന്നാഹങ്ങളൊരുങ്ങിയിരുന്നു. അപ്പോഴാണ് യൂത്ത് ലീഗ് ദേശീയ കമ്മിറ്റി സഹായത്തിനെത്തിയത്.മുതിർന്ന അഭിഭാഷകരായ കെ കെ പുരി, ഹർഭജൻ സിംഗ് എന്നിവരുടെ നേതൃത്വത്തിൽ കുടുംബത്തെ സഹായിക്കാൻ യൂത്ത് ലീഗ് ഫീസ് നൽകി ചുമതലപ്പെടുത്തിയ അഭിഭാഷക സംഘം വലിയ പങ്കാണ് വഹിച്ചത്. കേസ് വിധി വന്നതിനെ തുടർന്ന് പഞ്ചാബ് ഹരിയാന ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിക്കാനും അഡ്വ: മൻവീന്ദർ സിംഗിനെ യൂത്ത് ലീഗ് ചുമതലപ്പെടുത്തിയിട്ടുണ്ട്. ഹൈക്കോടതിയിൽ ഇനിയും കൂടുതൽ അഭിഭാഷകരുടെ സേവനം ആവശ്യമാണെങ്കിൽ അതും നൽകാനുള്ള സന്നദ്ധതയും യൂത്ത് ലീഗ് അറിയിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ പിതാവിന് യൂത്ത് ലീഗ് അഞ്ച് ലക്ഷം രൂപ കൈമാറിയത് തൻ്റെ സാന്നിദ്ധ്യത്തിലായിരുന്നു. അഭ്യുദയ കാംക്ഷികൾ അയച്ചുകൊടുത്ത തുക അടങ്ങുന്ന അദ്ദേഹത്തിൻ്റെ ബാങ്ക് അക്കൗണ്ട് പോലും മരവിപ്പിച്ച സാഹചര്യത്തിൽ യൂത്ത് ലീഗ് നൽകിയ സഹായം കുടുംബത്തിന് നൽകിയ ആശ്വാസം വലുതായിരുന്നു. കത്വ സംഭവം ലോക ശ്രദ്ധയിലെത്തിച്ച താലിബ് ഹുസൈൻ മുഖേനയാണ് യൂത്ത് ലീഗ് ദേശീയ പ്രതിനിധി സംഘം തന്നെ തേടിയെത്തിയത്. അന്നു മുതൽ ഇന്നുവരെ ഈ കേസുമായി മുന്നോട്ട് പോയതിൻ്റെ പേരിൽ വലിയ ഭീഷണികൾ ഞങ്ങൾക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.കേസുമായി സഹകരിച്ച താലിബ് ഹുസൈൻ, ദീപിക സിംഗ് ര ജാവത്, ഷഹല റാഷിദ് എന്നിവർക്കും തനിക്കും നേരിടേണ്ടി വന്ന ദുരനുഭവത്തിൻ്റെ തുടർച്ചയാണ് യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയും നേരിടേണ്ടി വരുന്നത്.ഈ കേസിൽ മുന്നോട്ട് പോകാനുള്ള ധൈര്യം നൽകിയത് മുസ്ലിം യൂത്ത്ലീഗാണ്. അവസാന നിമിഷം വരെ കൂടെ നിൽക്കും എന്ന യൂത്ത് ലീഗിൻ്റെ ഉറപ്പ് പെൺകുട്ടിയുടെ കുടുംബത്തിനും നൽകിയ പിന്തുണ വിലമതിക്കാനാനാവാത്തതാണെന് അദ്ദേഹം കൂട്ടിച്ചേർത്തു.
യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി കെ സുബൈർ, വൈസ് പ്രസിഡണ്ട് അഡ്വ.വി കെ ഫൈസൽ ബാബു, എക്സിക്യൂട്ടീവ് അംഗങ്ങളായ ഷിബു മീരാൻ, മുഹമ്മദലി ബാബു എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. കത്വ കേസിൽ യൂത്ത് ലീഗ് ഏർപ്പെടുത്തിയ വക്കീലെവിടെ എന്ന് ഡി വൈ എഫ് ഐ വെല്ലുവിളിച്ച് മണിക്കൂറുകൾക്കകം വക്കീലിനെ നേരിട്ടെത്തിച്ച് യൂത്ത് ലീഗ് കേസിൽ വഹിച്ച നിർണായക പങ്ക് കേരളത്തെ ബോധ്യപ്പെടുത്താൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. ഓരോ ദിവസവും യൂത്ത് ലീഗ് ദേശീയ കമ്മിറ്റി പിന്തുടരുന്ന കേസാണിത്.കത്വ കേസ് മാത്രമല്ല ജുനൈദ്, അലീമുദ്ദീൻ അൻസാരി, മുഹമ്മദ് ഉമർ ഖാൻ, തബ് റേസ് അൻസാരി, മുഹമ്മദ് കാസിം തുടങ്ങി ഫാസിസ്റ്റ് വാഴ്ചയുടെ കാലത്ത് ഇരകളാക്കപ്പെട്ട എല്ലാ മനുഷ്യരോടൊപ്പം യൂത്ത് ലീഗ് നിലയുറപ്പിച്ചിട്ടുണ്ട്. ഇത്തരമൊരു ഇടപെടലിൻ്റെയെങ്കിലും ഉദാഹരണം ചൂണ്ടിക്കാണിക്കാൻ ഡി വൈ എഫ് ഐ ദേശീയ കമ്മിറ്റിയെ വെല്ലുവിളിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
kerala
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു; ആക്ടീവ് കേസുകള്‍ 7000 കടന്നു
നിലവില്‍ 2165 ആക്ടീവ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു. രാജ്യത്ത് 24 മണിക്കൂറിനിടെ 33 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും 3 മരണങ്ങളും സ്ഥിരീകരിക്കുകയും ചെയ്തു. നിലവില്‍ ആക്ടീവ് കേസുകളുടെ എണ്ണം 7154 ആയി ഉയര്‍ന്നിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ കോവിഡ് കേസുകള്‍ കുറഞ്ഞിട്ടുണ്ട്. നിലവില്‍ 2165 ആക്ടീവ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം രാജ്യത്ത് കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ രണ്ട് മരണങ്ങളും മധ്യപ്രദേശില്‍ ഒരു മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്.
കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ മന്ത്രി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പ്രായമായവരിലും അനുബന്ധ രോഗമുള്ളവരിലും കോവിഡ് ഗുരുതരമാവാന്‍ സാധ്യതയുള്ളതിനാല്‍ ഇവര്‍ക്ക് പ്രത്യേക ശ്രദ്ധ വേണമെന്ന് മന്ത്രി വ്യക്തമാക്കി.
പൊതുസ്ഥലങ്ങളിലും യാത്രകളിലും മാസ്‌ക്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി. ജലദോഷം, തൊണ്ടവേദന,ചുമ, ശ്വാസതടസ്സം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക്ക് ധരിക്കണം. ആശുപത്രികളില്‍ മാസ്‌ക്ക് നിര്‍ബന്ധമാക്കണമെന്നും അനാവശ്യ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണമെന്നും മന്ത്രി കൂട്ടിചെര്‍ത്തു.
ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ചോ സാനിറ്റൈസര്‍ ഉപയോഗിച്ചോ കൈകള്‍ വൃത്തിയാക്കണമെന്നും ആരോഗ്യമന്ത്രി നിര്‍ദേശിച്ചു. ദക്ഷിണ പൂര്‍വേഷിയന്‍ രാജ്യങ്ങളില്‍ വ്യാപിക്കുന്ന ഒമിക്രോണ്‍ ജെഎന്‍1 വകഭേദങ്ങളായ എല്‍എഫ്7, എക്‌സ്.എഫ്.ജി എന്നിവയാണ് കേരളത്തില്‍ കൂടുതലായി കണ്ടുവരുന്നത്. ഈ വകഭേദങ്ങള്‍ക്ക് തീവ്രത കുറവാണെങ്കിലും രോഗ വ്യാപന ശേഷി കൂടുതലാണ്. കോവിഡ് വകഭേദം തിരിച്ചറിയാനായുള്ള ജിനോമിക് സീക്വന്‍സിങ് നടന്നുവരികയാണെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
kerala
വനിതാ പോലീസുകാര്‍ വസ്ത്രം മാറുന്നിടത്ത് ഒളിക്യാമറ; പൊലീസുകാരന്‍ അറസ്റ്റില്‍
വണ്ടിപ്പെരിയാര്‍ സ്റ്റേഷനിലെ പൊലീസുക്കാരനാണ് പിടിയിലായത്.

ഇടുക്കി: വണ്ടിപ്പെരിയാറില്‍ വനിത പൊലീസുകാര്‍ വസ്ത്രം മാറുന്ന സ്ഥലത്ത് ഒളിക്യാമറ വെച്ച പൊലീസുകാരന്‍ അറസ്റ്റില്‍. വണ്ടിപ്പെരിയാര്‍ സ്റ്റേഷനിലെ പൊലീസുകാരനാണ് പിടിയിലായത്.
വനിതാ പോലീസുകാര്‍ വസ്ത്രം മാറുന്ന സ്ഥലത്ത് പ്രതി ഒളിക്യാമറ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. ഇതിനു ശേഷം ഒരു വനിത ഉദ്യോഗസ്ഥയെ ഇയാള്‍ ഭീഷണിപെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
ഭീഷണിപ്പെടുത്തലിനിരയായ ഉദ്യോഗസ്ഥ വനിത സെല്ലിലും സൈബര്‍ ക്രൈമിലും പരാതി നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് ഇടുക്കി എസ്.പിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടിക്കൂടിയത്. പ്രതിയുടെ ഫോണില്‍ നിന്ന് ഒളിക്യാമറ ഉപയോഗിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ കണ്ടെത്തുകയും ചെയ്തു.
kerala
എംഎസ്‌സി കപ്പല്‍ വിഴിഞ്ഞം തീരം വിടാന്‍ അനുവദിക്കരുത്; ഹൈക്കോടതി
കാഷ്യൂ എക്സ്പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം.

വിഴിഞ്ഞത്ത് നങ്കൂരമിട്ടിട്ടുള്ള എം എസ് സി മാന്‍സ- എഫ് ( MSC Mansa – F ) ചരക്കുകപ്പല്‍ വിഴിഞ്ഞം തീരം വിടാന്‍ അനുവദിക്കരുതെന്ന് ഹൈക്കോടതി ( Kerala Highcourt ) നിര്‍ദേശം. കാഷ്യൂ എക്സ്പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം. കമ്പനിയുടെ എല്‍സ-3 ( MSC Elsa- 3 ) എന്ന ചരക്കുകപ്പല്‍ കൊച്ചി തീരത്തിന് സമീപം മറിഞ്ഞ് അപകടമുണ്ടായതിനാല്‍ നഷ്ടപരിഹാരം ഈടാക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.
അപകടത്തില്‍പ്പെട്ട കപ്പലില്‍ സംസ്ഥാനത്തേക്കുള്ള കശുവണ്ടി ഉണ്ടായിരുന്നു. അപകടത്തില്‍ ഇതു നഷ്ടപ്പെട്ടതിനാല്‍, തങ്ങളുടെ നഷ്ടം നികത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ കശുവണ്ടി വ്യാപാരികള്‍ കോടതിയെ സമീപിക്കുകയായിരുന്നു. നഷ്ടപരിഹാരം ലഭിക്കുന്നതുവരെ എംഎസ്‌സിയുടെ വഴിഞ്ഞത്ത് നങ്കൂരമിട്ടിട്ടുള്ള ചരക്കുകപ്പല്‍ തീരം വിടാന്‍ അനുവദിക്കരുതെന്നും ഇവര്‍ ആവശ്യം ഉന്നയിക്കുകയായിരുന്നു.
ആറു കോടിയുടെ നഷ്ടം കശുവണ്ടി നഷ്ടപ്പെട്ടതിനാല്‍ ഉണ്ടായെന്നാണ് വ്യാപാരികള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ഈ പണം കെട്ടിവെക്കാതെ എംഎസ്‌സിയുടെ കപ്പല്‍ കേരള തീരം വിടാന്‍ അനുവദിക്കരുതെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം അംഗീകരിച്ചായിരുന്നു കോടതി ഉത്തരവ്.
കപ്പല്‍ അപകടത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. പുറംകടലില്‍ കഴിഞ്ഞ ദിവസം തീപിടിച്ച വാന്‍ഹായ് കപ്പലപകടം കൂടി കേസിന്റെ ഭാഗമാക്കാനും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
-
kerala2 days ago
ലക്ഷദ്വീപ് സ്കൂള്‍ ഭാഷാ പരിഷ്കരണം; ഉത്തരവ് ഇറക്കിയത് വിശദമായ പഠനം നടത്താതെ, വിമര്‍ശനവുമായി ഹൈക്കോടതി
-
kerala3 days ago
പാലക്കാട് പൊലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി
-
india2 days ago
കെനിയയില്‍ വാഹനാപകടം; അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു
-
Celebrity1 day ago
‘എന്നെ വേടന് എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്
-
Football3 days ago
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍-നസറില്‍ തുടരും: നേഷന്‍സ് ലീഗ് വിജയത്തിന് പിന്നാലെ നിര്‍ണ്ണായക പ്രഖ്യാപനം
-
Football2 days ago
പാരഗ്വായെ വീഴ്ത്തി ബ്രസീൽ ലോകകപ്പിന്; അർജന്റീനയ്ക്ക് സമനിലക്കുരുക്ക്
-
kerala3 days ago
വേടന്റെ പാട്ട് പാഠ്യവിഷയത്തില്‍ ഉള്‍പ്പെടുത്തി കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകള്‍
-
kerala3 days ago
എറണാകുളം കാക്കനാട് ജുവനൈല്‍ ഹോമിലെ രണ്ട് കുട്ടികള്‍ രക്ഷപ്പെട്ടു