Connect with us

india

കുട്ടിയുടെ കൈപ്പിഴക്ക് കുറ്റം മുസ്‍ലിം അധ്യാപകർക്ക്; ലൗ ജിഹാദ് ആരോപിച്ച് 3 അധ്യാപകർക്ക് സസ്പെൻഷൻ

രാജസ്ഥാനിലെ ബി.ജെ.പി സര്‍ക്കാറിന്റെ വര്‍ഗീയ നടപടിക്കെതിരെ വിദ്യാര്‍ഥികളും അധ്യാപകരും രംഗത്തെത്തി.

Published

on

ഹിന്ദു വിദ്യാര്‍ഥിനിയുടെ ടി.സിയില്‍ മതത്തിന്റെ കോളത്തില്‍ ഇസ്‌ലാം എന്ന് രേഖപ്പെടുത്തിയത് ലൗ ജിഹാദിന്റെ ഭാഗമാണെന്നാരോപിച്ച് കോട്ട ജില്ലയിലെ ഗവ. സ്‌കൂളിലെ മൂന്ന് മുസ്‌ലിം അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്ത നടപടി വിവാദമാകുന്നു. ഫിറോസ് ഖാന്‍, മിര്‍സ മുജാഹിദ്, ഷബാന എന്നീ അധ്യാപകരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

രാജസ്ഥാനിലെ ബി.ജെ.പി സര്‍ക്കാറിന്റെ വര്‍ഗീയ നടപടിക്കെതിരെ വിദ്യാര്‍ഥികളും അധ്യാപകരും രംഗത്തെത്തി. ഫോം പൂരിപ്പിക്കുമ്പോള്‍ മതം രേഖപ്പെടുത്തേണ്ട കോളത്തില്‍ വിദ്യാര്‍ഥിനിക്ക് തന്നെ സംഭവിച്ച കൈപ്പിഴയാണ് ഒരന്വേഷണവും കൂടാതെ സ്‌കൂളിലെ മുസ്‌ലിം അധ്യാപകരുടെ തലയിലിട്ടതെന്ന് ‘ദ വയര്‍’ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി.

2019ല്‍നടന്ന ഈ സംഭവത്തില്‍ ഈ അധ്യാപകര്‍ക്കുള്ള ബന്ധം തെളിയിക്കാന്‍ പോലും വിദ്യാഭ്യാസ വകുപ്പിന് കഴിഞ്ഞിട്ടില്ല. ഇതില്‍ ഷബാനയാകട്ടെ, 3 മാസം മുമ്പാണ് ഈ സ്‌കൂളില്‍ ജോലിയില്‍ പ്രവേശിച്ചത്. തങ്ങളുടെ പ്രിയപ്പെട്ട 3 അധ്യാപകരെയും തിരിച്ചെടുക്കും വരെ തങ്ങള്‍ സ്‌കൂളില്‍ വരില്ലെന്ന് വ്യക്തമാക്കി ജാതിമത ഭേദമന്യേ വിദ്യാര്‍ഥികള്‍ പ്രതിഷേധത്തിലാണ്.

സര്‍വ ഹിന്ദു സമാജ് എന്ന ഹിന്ദുത്വ സംഘടനയുടെ പരാതിയെ തുടര്‍ന്നാണ് അധ്യാപകര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ഹിന്ദു വിദ്യാര്‍ത്ഥികളെ നമസ്‌കരിക്കാനും ഇസ്ലാമിലേക്ക് മതംമാറ്റാനും മൂന്ന് മുസ്‌ലിം അധ്യാപകര്‍ നിര്‍ബന്ധിക്കുന്നതായും ചില നിരോധിത ‘ജിഹാദി സംഘടനകളുമായി’ ഇവര്‍ക്ക് ബന്ധമുണ്ടെന്നും ആരോപിച്ച് സംഘടന ഫെബ്രുവരി 20ന് വിദ്യാഭ്യാസ മന്ത്രി മദന്‍ ദിലാവറിന് പരാതി നല്‍കുകയായിരുന്നു. ഉടനടി ഫിറോസ് ഖാന്‍, മിര്‍സ മുജാഹിദ് എന്നീ അധ്യാപകരെ സസ്പെന്‍ഡ് ചെയ്യാന്‍ മന്ത്രി ഉത്തരവിട്ടു. അധ്യാപികയായ ഷബാനക്കെതിരെ അച്ചടക്കനടപടിയും സ്വീകരിച്ചു.

‘കോട്ട സംഗോഡ് പഞ്ചായത്തിലെ ഖജൂരി സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒരു ഹിന്ദു പെണ്‍കുട്ടിയുടെ മതം ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റില്‍ ഇസ്‌ലാം എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. മതപരിവര്‍ത്തന, ലവ് ജിഹാദ് ഗൂഢാലോചനയുടെ ഭാഗമാണിത്. ഹിന്ദു പെണ്‍കുട്ടികളെ അവിടെ നമസ്‌കരിക്കാന്‍ നിര്‍ബന്ധിക്കുന്നുണ്ട്.

ഇത് എന്റെ ശ്രദ്ധയില്‍പ്പെട്ടയുടന്‍ മൂന്ന് അധ്യാപകര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ തീരുമാനിച്ചു. ഫിറോസ് ഖാന്‍, മിര്‍സ മുജാഹിദ് എന്നീ 2 അധ്യാപകരെ തുടര്‍ നടപടിക്കായി സസ്പെന്‍ഡ് ചെയ്തു. ഷബാനയ്ക്കെതിരെ കേസെടുത്തു. വിശദമായ അന്വേഷണത്തിന് ശേഷം ഞാന്‍ അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. ആവശ്യമെങ്കില്‍ ഞാന്‍ അവരെ പിരിച്ചുവിടും’ -എന്നാണ് ഇതുസംബന്ധിച്ച് മന്ത്രി ദിലാവര്‍ വിഡിയോ സന്ദേശത്തില്‍ പറഞ്ഞത്.

തീവ്ര ഹിന്ദുത്വ സംഘനയുടെ പരാതി കിട്ടിയ ഉടന്‍ പ്രാഥമിക അന്വേഷണം പോലുമില്ലാതെയാണ് മന്ത്രി ശിക്ഷാ നടപടി സ്വീകരിച്ചത്. കടുത്ത ആര്‍എസ്എസ് പശ്ചാത്തലമുള്ള മന്ത്രി തന്റെ ഹിന്ദുത്വ പ്രതിച്ഛായ ഉയര്‍ത്തിപ്പിടിക്കാനാണ് ഇഉത്ര തിടുക്കത്തില്‍ നടപടി സ്വീകരിച്ചതെന്ന് ദ ക്വിന്റ് റിപ്പോര്‍ട്ടില്‍ പറഞ്ഞു. ശരിയായ അന്വേഷണമില്ലാതെ മുസ്‌ലിം അധ്യാപകര്‍ക്കെതിരെ നടപടിയെടുത്തത് പ്രതിഷേധാര്‍ഹമാണെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ പറഞ്ഞു.

ആരോപണങ്ങള്‍ നിഷേധിച്ച് സഹപ്രവര്‍ത്തകരും വിദ്യാര്‍ഥികളും

മുസ്‌ലിം അധ്യാപകര്‍ക്കെതിരായ ആരോപണങ്ങള്‍ സഹപ്രവര്‍ത്തകരും പ്രദേശത്തെ ഭൂരിഭാഗം ആളുകളും തള്ളിക്കളഞ്ഞു. ഈ അധ്യാപകര്‍ക്കെതിരെ ആരോപിക്കപ്പെട്ട കാര്യങ്ങള്‍ കേട്ടുകേള്‍വിയില്ലാത്തതും അടിസ്ഥാനരഹിതവുമാണെന്ന് സ്‌കൂളിലെ ജീവനക്കാരും സ്‌കൂള്‍ മാനേജ്മെന്റ് വികസന കമ്മിറ്റി അംഗങ്ങളും സ്ഥിരീകരിച്ചു.

സ്‌കൂളിലെ 15 അധ്യാപകരില്‍ നടപടി നേരിട്ട മൂന്ന് പേര്‍ മാത്രമാണ് മുസ്‌ലിംകള്‍. മന്ത്രിയുടെയും ഹിന്ദുത്വ സംഘടനയുടെയും ആരോപണങ്ങള്‍ ഹിന്ദുക്കളായ ബാക്കി 12 അധ്യാപകരും നിഷേധിച്ചു. സസ്പെന്‍ഡ് ചെയ്യപ്പെട്ട അധ്യാപകര്‍ നമസ്‌കാരം, ലൗ ജിഹാദ്, മതപരിവര്‍ത്തനം എന്നിവയുമായി ബന്ധപ്പെട്ട ഒരു പ്രവര്‍ത്തനവും നടത്തിയിട്ടില്ലെന്ന് അധ്യാപകര്‍ വിദ്യാഭ്യാസ വകുപ്പിന് അയച്ച പ്രത്യേക കത്തില്‍ വ്യക്തമാക്കി.

മുസ്‌ലിം അധ്യാപകരെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികളും രംഗത്തിറങ്ങി. അധ്യാപകരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ച ശേഷം മാത്രമേ സ്‌കൂളില്‍ പോകൂ എന്ന് ഇവര്‍ പറയുന്ന വിഡിയോ മാധ്യമങ്ങള്‍ പുറത്തുവിട്ടു.

‘ഞങ്ങളുടെ അധ്യാപകരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ച ശേഷം മാത്രമേ ഞങ്ങള്‍ പഠിക്കാന്‍ പോകൂ. ഞങ്ങളുടെ അധ്യാപകരെ എന്ത് വിലകൊടുത്തും തിരികെ കൊണ്ടുവരണം’ -വിദ്യാര്‍ഥികള്‍ പറയുന്നു. ഫെബ്രുവരി 26ന് ഖജൂരി ഗ്രാമത്തിലെ നിരവധി വിദ്യാര്‍ത്ഥികള്‍ സസ്പെന്‍ഷനെതിരെ സാംഗോഡ് ടൗണിലെ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.

അധ്യാപകര്‍ക്കെതിരെ കള്ളമൊഴി നല്‍കാന്‍ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കിയ ഹിന്ദുത്വ സംഘടന തങ്ങളെ നിര്‍ബന്ധിച്ചതായി ചില വിദ്യാര്‍ത്ഥികള്‍ വെളിപ്പെടുത്തി. സസ്പെന്‍ഡ് ചെയ്യപ്പെട്ട അധ്യാപകര്‍ സ്‌കൂളില്‍ നമസ്‌കരിക്കാറുണ്ടായിരുന്നുവെന്ന് ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആരോപിച്ച വിദ്യാര്‍ഥി, അധ്യാപകരെ കള്ളക്കേസില്‍ കുടുക്കാന്‍ തന്നെ നിര്‍ബന്ധിച്ചതാണെന്ന് പിന്നീട് വ്യക്തമാക്കി.

അധ്യാപകര്‍ക്കെതിരെ പരാതിയില്ലെന്നും അവരെ ഉടന്‍ തിരിച്ചെടുക്കണമെന്നും ഈ കുട്ടി ആവശ്യപ്പെട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള ശ്രമമാണ് വിദ്യാഭ്യാസമന്ത്രി നടത്തുന്നതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരും മുസ്‌ലിം സംഘടനകളും ആരോപിച്ചു. ജയ്പൂരിലെ സ്‌കൂളുകളില്‍ തട്ടം നിരോധിച്ചതിനും രാജസ്ഥാനിലുടനീളമുള്ള സ്‌കൂളുകളില്‍ സൂര്യ നമസ്‌കാരം നിര്‍ബന്ധമാക്കിയതിനും പിന്നാലെയാണ് പുതിയനീക്കം.

മന്ത്രി ദിലാവര്‍ നേരത്തെ ക്രിസ്ത്യന്‍ സ്‌കൂളുകളെ ലക്ഷ്യമിട്ടു

കോട്ടയിലെ ഇമ്മാനുവല്‍ മിഷന്‍ ഇന്റര്‍നാഷണല്‍ (ഇഎംഐ) എന്ന ക്രിസ്ത്യന്‍ സംഘടനയുടെ കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഏറ്റെടുക്കാന്‍ 2006-ല്‍ സാമൂഹ്യക്ഷേമ മന്ത്രിയായിരിക്കെ ദിലാവര്‍ നടത്തിയ ശ്രമം വിവാദമായിരുന്നു. ഇഎംഐ സ്‌കൂളുകളും സൊസൈറ്റികളും മതപരിവര്‍ത്തന കേന്ദ്രങ്ങളാണെന്ന് ആരോപിച്ചായിരുന്നു നടപടി. രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നത് ഉള്‍പ്പെടെ സ്ഥാപനങ്ങള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിച്ചെങ്കിലും പിന്നീട് രാജസ്ഥാന്‍ ഹൈക്കോടതി ഉത്തരവിലൂടെ അവ പുനഃസ്ഥാപിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘വിനോദസഞ്ചാരികളെ രക്ഷിക്കുന്നതിനിടെയാണ് മകന് വെടിയേറ്റത്, ആദിലിന്റെ രക്തസാക്ഷിത്വത്തില്‍ തനിക്ക് അഭിമാനമുണ്ട്’; പഹല്‍ഗാം ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിലിന്‍റെ മാതാപിതാക്കൾ

Published

on

ശ്രീനഗര്‍: പഹൽഗാമിലെ ആക്രമണം പ്രദേശവാസികളുടെ ജീവിതത്തെ കൂടി തകര്‍ത്തിരിക്കുകയാണ്. വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ രക്ഷാപ്രവര്‍ത്തകരായ കശ്മീരികൾക്കും ജീവൻ നഷ്ടപ്പെടുത്തേണ്ടി വന്നു. സംഭവസ്ഥലത്ത് നിന്നും സഞ്ചാരികളെ രക്ഷപ്പെടുത്തുന്നതിനിടെയാണ് കുതിരസവാരിക്കാരനായ സയ്യിദ് ആദിൽ ഹുസൈൻ ഷാ കൊല്ലപ്പെടുന്നത്. ആദിലിന്‍റെ രക്തസാക്ഷിത്വത്തിൽ തനിക്ക് അഭിമാനമുണ്ടെന്ന് പിതാവ് സയ്യിദ് ഹൈദർ ഷാ പറഞ്ഞു.

മൂത്ത മകനും കുടുംബത്തിലെ ഏക അത്താണിയുമായിരുന്നു ആദിൽ. മകന്‍റെ അപ്രതീക്ഷിത വിയോഗമുണ്ടാക്കിയ വേദനയിലും ഹൈദറിനെ താങ്ങിനിര്‍ത്തുന്നത് ആദിലിന്‍റെ നിസ്വാര്‍ഥമാണ് ധൈര്യമാണ്. ”ആദിലിനെയും അദ്ദേഹത്തിന്‍റെ രക്തസാക്ഷിത്വത്തെയും കുറിച്ചോര്‍ത്ത് ഞാൻ അഭിമാനിക്കുന്നു. ആ അഭിമാനം കൊണ്ട് മാത്രമാണ് ഞാൻ ജീവിക്കുന്നത്. അല്ലെങ്കിൽ എന്‍റെ മകന്‍റെ നിര്‍ജീവമായ ശരീരം കണ്ട നിമിഷം ഞാൻ മരിച്ചുപോകുമായിരുന്നു” ഹൈദര്‍ ഷാ എഎൻഐയോട് പറഞ്ഞു. ആദിലിന്‍റെ അവസാന ദിവസവും മറ്റേതൊരു ദിവസവും പോലെയായിരുന്നു. പഹൽഗാമിലെ പുൽമേടുകളിലേക്ക് വിനോദസഞ്ചാരികൾക്കായി കുതിരപ്പുറത്ത് കയറി ജോലിക്ക് പോകാൻ അവൻ അതിരാവിലെ തന്നെ പുറപ്പെട്ടു. ഉച്ചകഴിഞ്ഞ് 3 മണിയോടെ, പ്രദേശത്ത് ഒരു ആക്രമണം നടക്കുന്നുണ്ടെന്ന വാർത്ത കുടുംബത്തിന് ലഭിച്ചു. ഉടൻ തന്നെ ആദിലിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ഇടയ്ക്ക് ചെറിയൊരു റിങ് കേട്ടെങ്കിലും പിന്നീട് യുവാവിന്‍റെ ഫോൺ നിശ്ശബ്ദമായി.

ബന്ധുക്കൾ പൊലീസ് സ്റ്റേഷനിലേക്കും ആശുപത്രിയിലേക്കും ഓടി. വിനോദസഞ്ചാരികളെ സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലും അക്രമികളിൽ ഒരാളെ നിരായുധനാക്കാൻ ശ്രമിക്കുന്നതിനിടയിലും ആദിലിന് നിരവധി തവണ വെടിയേറ്റതായി റിപ്പോർട്ടുണ്ട്. “വൈകിട്ട് 6 മണിയോടെ എന്‍റെ മകനും കസിനും ആശുപത്രിയിലാണെന്ന് ഞങ്ങൾ അറിഞ്ഞു. അവനെ അന്വേഷിച്ചു പോയ ആളുകളാണ് സംഭവത്തെക്കുറിച്ച് എന്നെ അറിയിച്ചത്,” ഹൈദർ ഓർമിച്ചു. “ചിലർ രക്ഷപ്പെട്ടത് അവൻ കാരണമാണ്, അതിൽ ഞാൻ അഭിമാനിക്കുന്നു.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തങ്ങളുടെ വീടിന്‍റെ നെടുംതൂണായിരുന്നു ആദിലെന്ന് മാതാവ് പറഞ്ഞു. “അവന് ഒരു ദിവസം 300 രൂപ വരെ സമ്പാദിച്ചിരുന്നു. വൈകിട്ട് ഞങ്ങൾ ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിക്കുന്നത്. ഇനി, ആരാണ് ഭക്ഷണം കൊണ്ടുവരിക? ആരാണ് മരുന്ന് കൊണ്ടുവരിക?” അവര്‍ ഭയവും ഉത്കണ്ഠയും നിറഞ്ഞ സ്വരത്തിൽ പറഞ്ഞു. ”വിനോദസഞ്ചാരികളെ രക്ഷിക്കുന്നതിനിടെയാണ് മകന്‍ കൊല്ലപ്പെട്ടത്. പക്ഷേ നമുക്ക് എന്തുചെയ്യാൻ കഴിയും? അവരും നമ്മുടെ സഹോദരങ്ങളായിരുന്നു.” അവര്‍ കൂട്ടിച്ചേര്‍ത്തു. ആദിലിന്‍റെ വിയോഗം കുടുംബത്തെ ഒന്നാകെ തകര്‍ത്തുകളഞ്ഞു. സംഭവദിവസം നേരത്തെ വീട്ടിലെത്തുമെന്ന് പറഞ്ഞാണ് ആദിൽ ജോലിക്ക് പോയത്. എന്നാൽ പ്രിയപ്പെട്ടവന്‍റെ നിര്‍ജീവമായ ശരീരമാണ് കുടുംബത്തെ കാത്തിരുന്നത്. സുഖമില്ലെന്നും ഒരു ദിവസം അവധിയെടുക്കണമെന്നും ആദിൽ പറഞ്ഞിരുന്നു. പക്ഷെ ഭീകരവാദികളുടെ വെടിയേറ്റ് ആ ചെറുപ്പക്കാരന്‍റെ ജീവിതം കശ്മീര്‍ താഴ്വരയിൽ പൊലിഞ്ഞു. മൂന്ന് വെടിയുണ്ടകൾ അയാളുടെ നെഞ്ചിലും ഒന്ന് തൊണ്ടയിലും തുളച്ചുകയറി.

ആദിലിനെ വീരനായകനായിട്ടാണ് കശ്മീരികൾ കരുതുന്നത്. കുടുംബത്തെ സന്ദര്‍ശിച്ച കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയും അദ്ദേഹത്തിന്‍റെ രക്തസാക്ഷിത്വത്തെ പുകഴ്ത്തി. ഭീകരവാദികളുടെ തോക്ക് തട്ടിയെടുത്ത് ആക്രമണം തടയാൻ ശ്രമിച്ചപ്പോഴാണ് ആദിലിന് വെടിയേറ്റതെന്ന് ഒമര്‍ പറഞ്ഞു. ആദിലിന്‍റെ കുടുംബത്തിന് വേണ്ടി സര്‍ക്കാര്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

Continue Reading

india

ഐഎസ്ആര്‍ഒ മുൻ ചെയര്‍മാൻ കെ. കസ്തൂരിരംഗൻ അന്തരിച്ചു

Published

on

ബെംഗളൂരു: ഐഎസ്ആര്‍ഒ മുൻ ചെയര്‍മാനും പ്രമുഖ ബഹിരാകാശ ഗവേഷകനുമായ കെ. കസ്തൂരിരംഗൻ അന്തരിച്ചു. ബെംഗളൂരുവിലായിരുന്നു അന്ത്യം. 1994 മുതൽ 2003 വരെ 9 വർഷം ഇസ്രോയുടെ മേധാവിയായിരുന്നു. അദ്ദേഹം ഐഎസ്ആർഒ ചെയർമാനായിരിക്കുമ്പോഴാണ് ഇന്ത്യയുടെ ചന്ദ്രയാത്രാ പദ്ധതിയുടെ പ്രാരംഭ ആലോചന നടക്കുന്നത്. 2003 -2009 കാലത്ത് രാജ്യ സഭാംഗമായിരുന്നു. പത്മശ്രീ(1982), പത്മഭൂഷൺ(1992), പത്മ വിഭൂഷൺ(2000) പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

Continue Reading

india

ആളിയാർ ഡാമിൽ മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചു

Published

on

പൊള്ളാച്ചി: ആളിയാർ ഡാമിൽ മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചു. ചെന്നൈയിലെ സ്വകാര്യ എൻജിനീയറിങ് കോളജിലെ വിദ്യാർഥികളാണ് മരിച്ചത്. വിനോദയാത്രക്കെത്തിയതായിരുന്നു ഇവർ. മൂവരും ചെന്നൈ സ്വദേശികളാണ്. ഒരാൾ മുങ്ങിപ്പോയപ്പോൾ മറ്റുള്ളവർ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നെന്നാണ് വിവരം.’

Continue Reading

Trending