Connect with us

kerala

ക്രൈസ്തവ വേട്ടയില്‍ മൗനം തുടര്‍ന്ന് മോദി; കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ ദീപികയുടെ മുഖപ്രസംഗം

Published

on

കൊച്ചി: ക്രൈസ്തവ വേട്ടയില്‍ കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ ദീപികയുടെ മുഖപ്രസംഗം. ക്രൈസ്തവര്‍ക്കെതിരായ അക്രമം കുത്തനെ വര്‍ധിച്ചിട്ടും പ്രധാനമന്ത്രി മൗനം പാലിക്കുകയാണ്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ വെറുപ്പ് പടര്‍ത്തുന്നവര്‍ക്ക് കേന്ദ്രത്തിന്റെ പിന്തുണയുണ്ടെന്നും ലേഖനത്തില്‍ പറയുന്നു.

ബിജെപി അധികാരത്തിലെത്തിയതോടെ രാജ്യമെമ്പാടും ക്രൈസ്തവര്‍ക്കെതിരേ സംഘപരിവാര്‍ നടത്തുന്ന ആക്രമണങ്ങള്‍ ദിവസവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. വെറുപ്പും വിദ്വേഷവും പരത്തുന്ന സംഘടനകളുടെ ന്യൂനപക്ഷവിരുദ്ധതയ്ക്ക് കേന്ദ്രസര്‍ക്കാര്‍ കൊടുക്കുന്ന മൗനസമ്മതം അക്രമോത്സുകമായ മതവിദ്വേഷത്തെ വളര്‍ത്തിക്കഴിഞ്ഞു. വിഷയം സര്‍ക്കാരിന്റെയും നിയമ സംവിധാനങ്ങളുടെയും ശ്രദ്ധയില്‍ പെടുത്താന്‍ തുടങ്ങിയിട്ട്ഏറെനാളായെങ്കിലും ഒരു ഫലവും ഉണ്ടായിട്ടില്ല.

യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ബിജെപി അധികാരത്തില്‍ വന്ന 2014ല്‍ 127 ആക്രമണങ്ങളാണ് ക്രൈസ്തവര്‍ക്കെതിരേ ഉണ്ടായത്. പിന്നീടുള്ള ഓരോ വര്‍ഷവും അതു വര്‍ധിച്ചു. 2015ല്‍ 142, 2016ല്‍ 226, 2017ല്‍ 248, 2018ല്‍ 292, 2019ല്‍ 328, 2020ല്‍ 279, 2021ല്‍ 505, 2022ല്‍ 601, 2023ല്‍ 734, 2024 നവംബര്‍ വരെ 745 എന്നിങ്ങനെയാണ് അതു വര്‍ധിച്ചത്. യുസിഎഫിന്റെ ഹോട്ട്‌ലൈനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പട്ടവ മാത്രമാണിത്. ഇതില്‍, വംശീയതയുടെ മറവില്‍ മണിപ്പുരില്‍ നടത്തിയ ക്രൈസ്തവ വേട്ട ഉള്‍പ്പെടുത്തിയിട്ടില്ല.

ശാരീരികാക്രമണം, കൊലപാതകം, ലൈംഗികാക്രമണം, ഭീഷണി, സാമൂഹിക ബഹിഷ്‌കരണം, ആരാധനാലയങ്ങള്‍ക്കു നേരേയുള്ള ആക്രമണം, പ്രാര്‍ഥന തടയല്‍, തിരുരൂപങ്ങള്‍ തകര്‍ക്കല്‍തുടങ്ങിയവയൊക്കെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഛത്തീസ്ഗഡിലെ സുഖ്മ ജില്ലയിലെ എട്ടു ഗ്രാമങ്ങളില്‍ ക്രൈസ്തവരെ വിലക്കുന്നത് വില്ലേജ് കൗണ്‍സിലുകളുടെ തീരുമാനപ്രകാരമാണത്രെ. ചില സംസ്ഥാനങ്ങളില്‍ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമമാണ് ക്രൈസ്തവപീഡനത്തിന് ഉപയോഗിക്കുന്നത്.

വര്‍ഗീയവത്കരിക്കപ്പെട്ട പോലീസില്‍നിന്ന് ഇരകള്‍ക്കു നീതി പ്രതീക്ഷിക്കാനാവില്ല. എങ്ങനെയാണ് ഒരു ജനാധിപത്യമതേതര രാജ്യത്തെ ഭരണകൂടത്തിന് ഇങ്ങനെ കാഴ്ചക്കാരായി നില്‍ക്കാനാകുന്നത്. പാലക്കാട് നല്ലേപ്പിള്ളിയിലെ സ്‌കൂളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ അലങ്കോലമാക്കിയത് വിശ്വഹിന്ദു പരിഷത്തിന്റെ ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ള ഭാരവാഹികളാണ്. അതിനടുത്ത ദിവസം എട്ട് കിലോമീറ്റര്‍ അകലെയുള്ള തത്തമംഗലത്ത് സ്‌കൂളിലെത്തിയ വര്‍ഗീയവാദികള്‍ ക്രിസ്മസ് ട്രീയും പുല്‍ക്കൂടും നക്ഷത്രവുമെല്ലാം നശിപ്പിച്ചു. ആലപ്പുഴ ഹരിപ്പാട് മുതുകുളത്ത് ക്രിസ്മസ് സന്ദേശം നല്‍കാനെത്തിയവരെ ഭീഷണിപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുണ്ട്.

തൃശൂര്‍ പാലയൂര്‍ പള്ളിയില്‍ മൈക്കിന് അനുമതി വാങ്ങിയില്ലെന്ന കാരണത്തിന് കരോള്‍ ഗാനം മുടക്കിയ എസ്‌ഐ വിജിത്തിനെ വീടിനടുത്തേക്ക് സ്ഥലം മാറ്റി പരാതിക്കാരെ അവഹേളിച്ചത് കേരളാ പോലീസാണ്. ഈ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്, കേരളത്തിലും സംഘപരിവാറിന്റെ പരീക്ഷണങ്ങള്‍ക്കു തടയിടാന്‍ കഴിയുന്നില്ലെന്നാണ്. സംഘപരിവാര്‍ രാജ്യമൊട്ടാകെ വിതച്ച വര്‍ഗീയ വിദ്വേഷത്തിന്റെയും മതധ്രുവീകരണത്തിന്റെയും വിത്തുകള്‍ കേരളത്തിലും മുളച്ചുതുടങ്ങിയെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ മതേതര ചെറുത്തുനില്‍പ്പും അവകാശവാദങ്ങളില്‍ ഒതുങ്ങുകയാണ്.

ബിജെപി മറ്റു സംസ്ഥാനങ്ങളില്‍നിന്നുവ്യത്യസ്തമായ നിലപാട് കേരളത്തിലെ ക്രൈസ്തവരോടു സ്വീകരിക്കുന്നുണ്ടെങ്കില്‍ അതു വോട്ട് രാഷ്ട്രീയത്തെ മുന്‍നിര്‍ത്തിയുള്ള അടവുനയമായി വെളിപ്പെടുകയാണ്.

ഇതൊക്കെ കണ്ടില്ലെന്നു നടിക്കുകയോ ന്യായീകരിക്കുയോ ചെയ്യുന്ന വ്യക്തികളോ ക്രൈസ്തവ നാമധാരികളുടെ സംഘടനകളോ ഉണ്ടായിരിക്കാം. അത്തരം നിക്ഷിപ്ത താത്പര്യക്കാരുടെ പിന്തുണയോ ന്യായീകരണങ്ങളോ അല്ല വര്‍ധിക്കുന്ന ക്രൈസ്തവപീഡനങ്ങള്‍ക്കുള്ള മറുപടി. ന്യൂനപക്ഷങ്ങള്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടത്, സംഘപരിവാര്‍ സംഘടനകളെ നിയന്ത്രിക്കുകയാണ്; എളുപ്പമല്ലെങ്കിലും. അത്തരമൊരു നീക്കം ഇതുവരെയില്ല… മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നു.

kerala

വാര്‍ഡ് വിഭജന അന്തിമ വിജ്ഞാപനത്തില്‍ സര്‍ക്കാര്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്തു: പിഎംഎ സലാം

കരട് വിജ്ഞാപനത്തിലെ ആക്ഷേപങ്ങള്‍ പരിഹരിക്കാതെയാണ് ഗ്രാമപഞ്ചായത്തുകളുടെ അന്തിമ വാര്‍ഡ് വിഭജന വിജ്ഞാപനം പുറത്തിറക്കിയതെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം ആരോപിച്ചു.

Published

on

കരട് വിജ്ഞാപനത്തിലെ ആക്ഷേപങ്ങള്‍ പരിഹരിക്കാതെയാണ് ഗ്രാമപഞ്ചായത്തുകളുടെ അന്തിമ വാര്‍ഡ് വിഭജന വിജ്ഞാപനം പുറത്തിറക്കിയതെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം ആരോപിച്ചു. ആക്ഷേപം സ്വീകരിക്കലും പരിശോധനയും ഹിയറിംഗുമെല്ലാം പ്രഹസനമാണെന്ന് വ്യക്തമായിരിക്കുകയാണ്. ഭരണത്തിന്റെ ബലത്തില്‍ സി.പി.എം നടത്തിയ ജനാധിപത്യക്കശാപ്പാണിത്. ഗുരതരമായ ആക്ഷേപങ്ങളൊന്നും പരിഗണിക്കാതെ ചില പഞ്ചായത്തുകളില്‍ മാത്രം നിസാരമായ മാറ്റങ്ങള്‍ വരുത്തിയാണ് അന്തിമ വിജ്ഞാപനം തയ്യാറാക്കിയത്- അദ്ദേഹം കുറ്റപ്പെടുത്തി.

വാര്‍ഡ് വിഭജനത്തിന്റെ കരട് വിജ്ഞാപനത്തിനെതിരെ വ്യാപക പരാതികളാണ് സംസ്ഥാനത്തുടനീളം ഉയര്‍ന്നത്. മാനദണ്ഡങ്ങളൊന്നും പാലിക്കാതെ സി.പി.എമ്മിന്റെ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് മിക്കയിടങ്ങളിലും റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പാര്‍ട്ടി ഓഫീസില്‍ നിന്നും തയ്യാറാക്കിയ റിപ്പോര്‍ട്ട് ഭരണസ്വാധീനത്തില്‍ ഉദ്യോഗസ്ഥരില്‍ അടിച്ചേല്‍പ്പിക്കുകയാണുണ്ടായത്. പതിനാറായിരത്തിലേറെ പരാതികള്‍ കമ്മീഷന്‍ മുമ്പാകെ എത്തിയിട്ടുണ്ട്. ഇതില്‍ നടത്തിയ പരിശോധനയും ജില്ല തലങ്ങളില്‍ നടത്തിയ ഹിയറിംഗുമെല്ലാം ജനങ്ങളെ കബളിപ്പിക്കുന്ന നടപടി മാത്രമായിരുന്നു. പരിശോധന ഉദ്യോഗസ്ഥരുടെ ഭേദഗതി നിര്‍ദ്ദേശം സംബന്ധിച്ച് സെക്രട്ടറിമാരുടെ അഭിപ്രായം തേടിയ നടപടിയും വിചിത്രമാണ്.-പി.എം.എ സലാം പറഞ്ഞു.

സിപിഎം നിര്‍ദ്ദേശ പ്രകാരം റിപ്പോര്‍ട്ട് തയ്യാറാക്കിയ സെക്രട്ടറിമാര്‍ ഭേദഗതി സംബന്ധിച്ചും പാര്‍ട്ടിയുടെ താല്‍പ്പര്യപ്രകാരമാണ് മറുപടി നല്‍കിയത്. ഇതിനെ വിശ്വാസത്തിലെടുത്ത നിലപാട് പരിഹാസ്യമാണ്. സര്‍ക്കാറിനെതിരായ ജനവികാരം സംസ്ഥാനത്ത് ശക്തമാണ്. ഇത് മൂലം തദ്ദേശ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നേരിടുമെന്ന് സി.പി.എം കണക്കുകൂട്ടുന്നു. ഇത് മറികടക്കാന്‍ കൃത്രിമ മാര്‍ഗ്ഗത്തിലൂടെ ജനാധിപത്യ അട്ടിമറിക്കാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇതെല്ലാം ജനം വിലയിരുത്തുന്നുണ്ടെന്നും തെരഞ്ഞെടുപ്പില്‍ വലിയ ആഘാതമാണ് സി.പി.എമ്മിനെ കാത്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

kerala

സംസ്ഥാനത്ത് നദികളില്‍ നിന്ന് മണല്‍വാരല്‍ പുനരാരംഭിക്കാന്‍ റവന്യു വകുപ്പിന്റെ അനുമതി

കേരളത്തില്‍ ഒന്‍പത് വര്‍ഷത്തിന് ശേഷം വീണ്ടും നദികളില്‍ നിന്ന് മണല്‍വാരല്‍ പുനരാരംഭിക്കുന്നു.

Published

on

കേരളത്തില്‍ ഒന്‍പത് വര്‍ഷത്തിന് ശേഷം വീണ്ടും നദികളില്‍ നിന്ന് മണല്‍വാരല്‍ പുനരാരംഭിക്കുന്നു. ഐ.എല്‍.ഡി.എം സമര്‍പ്പിച്ച എസ്.ഒ.പി യ്ക്ക് റവന്യു വകുപ്പ് അംഗീകാരം നല്‍കി. സാന്‍ഡ് ഓഡിറ്റിംഗില്‍ 11 ജില്ലകളിലായി ഒഴുകുന്ന 17 നദികളില്‍ നിന്ന് മണല്‍ വാരാനാണ് ശുപാര്‍ശ നല്‍കിയത്.

2016ന് ശേഷം സംസ്ഥാനത്ത് നദികളില്‍ നിന്ന് മണല്‍ വാരാന്‍ അനുമതിയുണ്ടായിരുന്നില്ല. മാറ്റിയ കേന്ദ്ര മാര്‍ഗനിര്‍ദ്ദേശം അനുസരിച്ച് നദികളില്‍ നിന്ന് വീണ്ടും മണല്‍ വാരാന്‍ അനുമതി ലഭിച്ചിരിക്കുകയാണ്. 36 നദികളില്‍ 17 നദികളില്‍ വന്‍ തോതില്‍ മണല്‍ നിക്ഷേപമുണ്ടെന്നാണ് കണ്ടെത്തല്‍.

സാന്‍ഡ് ഓഡിറ്റില്‍ 464 ലക്ഷം ക്യുബിക് മീറ്റര്‍ മണലാണ് നദികളിലുളളത്. ഇതില്‍ 141 ലക്ഷം ക്യുബിക് മീറ്റര്‍ മണല്‍ ഖനനം ചെയ്യാണമെന്നാണ് റിപ്പോര്‍ട്ട്. ജില്ല സര്‍വെ റിപ്പോര്‍ട്ടിന്റെ അന്തിമ അനുമതി കടി ലഭിക്കുന്ന മുറക്ക് മണല്‍വാരല്‍ പുനരാരംഭിക്കാന്‍ കഴിയും.

Continue Reading

kerala

ഡിഎപിഎല്‍ സംസ്ഥാന കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍

ഡിഫറന്റ്ലി ഏബിള്‍ഡ് പീപ്പിള്‍സ് ലീഗ് (ഡി.എ.പി.എല്‍) സംസ്ഥാന കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.

Published

on

ഡിഫറന്റ്ലി ഏബിള്‍ഡ് പീപ്പിള്‍സ് ലീഗ് (ഡി.എ.പി.എല്‍) സംസ്ഥാന കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രസിഡന്റ്: ബഷീര്‍ മമ്പുറം (മലപ്പുറം), ജനറല്‍ സെക്രട്ടറി: കുഞ്ഞബ്ദുള്ള കൊളവയല്‍ (കാസര്‍ക്കോട്), ഓര്‍ഗനൈസിംഗ് സെക്രട്ടറി: സി.കെ നാസര്‍ (കോഴിക്കോട്), ട്രഷറര്‍: യൂനുസ് വാഫി (വയനാട്), വൈസ് പ്രസിഡന്റുമാര്‍: സിദ്ദീഖ് പള്ളിപ്പുഴ (കാസര്‍ഗോഡ്), ഇസ്മായില്‍ കൂത്തുപറമ്പ് (കണ്ണൂര്‍), യൂസുഫ് മാസ്റ്റര്‍ (പാലക്കാട്), കരീം പന്നിത്തടം (തൃശ്ശൂര്‍), അലി മൂന്നിയൂര്‍ (മലപ്പുറം), സുധീര്‍ അസീസ് (എറണാകുളം), ഹംസ (വയനാട്) സെക്രട്ടറിമാര്‍: ബഷീര്‍ കൈനാടന്‍ (മലപ്പുറം), അബ്ദുല്‍ അസീസ് നമ്പ്രത്തുകര (കോഴിക്കോട്), നജ്മുദ്ധീന്‍ കെ.ഐ (കൊല്ലം), മുസ്തഫ പയ്യന്നൂര്‍ (കണ്ണൂര്‍), അസീസ് ചേളാരി (മലപ്പുറം), നൗഷാദ് എസ്.എന്‍ പുരം (തിരുവനന്തപുരം), അശ്റഫ് കന്നാംപറമ്പില്‍ (കോട്ടയം). കോഴിക്കോട് ലീഗ് ഹൗസില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. റിട്ടേണിംഗ് ഓഫീസര്‍ മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉമര്‍ പാണ്ടികശാല, നിരീക്ഷകന്‍ വി.എം ഉമ്മര്‍ മാസ്റ്റര്‍ തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി .മുന്നോടിയായി നടന്ന സംസ്ഥാന സമ്മേളനം പ്രതിനിധികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ,മുസ്ലിംലീഗ് സംസ്ഥാനപ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായി.

Continue Reading

Trending