Connect with us

Health

കോവിഡ് വാക്‌സിന്‍ 100 ശതമാനം ഫലപ്രദം; ഉപയോഗിക്കാന്‍ അനുമതി തേടി

അനുമതി തേടി ഇന്ന് തന്നെ അപേക്ഷ നല്‍കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്

Published

on

വാഷിങ്ടണ്‍: തങ്ങള്‍ നിര്‍മിച്ച കോവിഡ് വാക്‌സിന്‍ 100 ശതമാനം ഫലപ്രദമെന്ന അവകാശവാദവുമായി മൊഡേണ. അമേരിക്കയിലും യൂറോപ്പിലും വാക്‌സിന്‍ അടിയന്തരമായി ഉപയോഗിക്കാന്‍ അനുമതി തേടി അധികൃതരെ സമീപിക്കുമെന്നും നിര്‍മാതാക്കളായ മൊഡേണ വ്യക്തമാക്കി. അനുമതി തേടി ഇന്ന് തന്നെ അപേക്ഷ നല്‍കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.

അവസാനഘട്ട പരീക്ഷണത്തില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ വാക്‌സിന്‍ 94 ശതമാനവും ഫലപ്രദമാണെന്നാണ് വ്യക്തമാക്കുന്നത്. ഗുരുതര സുരക്ഷാ പ്രശ്‌നങ്ങളൊന്നും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും മൊഡേണ അവകാശപ്പെടുന്നു.

30,000 പേരില്‍ നടത്തിയ പരീക്ഷണത്തിനിടെ വാക്‌സിന്‍ സ്വീകരിച്ച 11 പേര്‍ക്കും മറ്റു വസ്തു നല്‍കിയ 185 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ ഗുരുതര രോഗം ബാധിച്ച 30 പേരും വാക്‌സിന് പകരം മറ്റു വസ്തുക്കള്‍ നല്‍കിയ വിഭാഗത്തില്‍പ്പെട്ടവര്‍ ആയിരുന്നു. ഇതില്‍ നിന്നാണ് ഗുരുതര രോഗബാധ തടയുന്നതില്‍ വാക്‌സിന്‍ 100 ശതമാനവും ഫലപ്രദമാണെന്ന് കണ്ടെത്തിയത് എന്നാണ് മൊഡേണ വ്യക്തമാക്കിയത്.

അമേരിക്കയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിക്കുന്ന രണ്ടാമത്തെ കോവിഡ് വാക്‌സിനായിരിക്കും മൊഡേണയുടേത്. കോവിഡ് വാക്‌സിന്‍ ഫലപ്രദമാണെന്ന് തെളിയിക്കാന്‍ കഴിയുന്ന എല്ലാ വിവരങ്ങളും കൈവശമുണ്ടെന്നാണ് മോഡേണ അവകാശപ്പെടുന്നത്.

കോവിഡ് വ്യാപനം തടയുന്നതില്‍ തങ്ങള്‍ക്ക് സുപ്രധാന പങ്ക് വഹിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു മൊഡേണയുടെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ടാല്‍ സാക്‌സ് പറഞ്ഞു. കോവിഡ് വാക്‌സിന്‍ 94 ശതമാനം ഫലപ്രദമാണെന്ന് വ്യക്തമായതോടെ താന്‍ വികാരാധീനനായെന്ന് അദ്ദേഹം പറഞ്ഞു. ഫലപ്രാപ്തി തെളിഞ്ഞതോടെ താന്‍ കരഞ്ഞു പോയെന്നും സാക്‌സ് പറയുന്നു.

തങ്ങളുടെ വാക്‌സിന്‍ 95 ശതമാനം ഫലപ്രദമാണെന്ന് അമേരിക്കന്‍ കമ്പനിയായ ഫൈസറും ജര്‍മന്‍ പങ്കാളിയായ ബയോന്‍ടെക്കും നേരത്തെ പ്രഖ്യാപിച്ചിരുന്നു. അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഫൈസര്‍ ഒരാഴ്ച മുമ്പുതന്നെ അധികൃതരെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അടിയന്തര ഉപയോഗത്തിന് അനുമതി തേടി യൂറോപ്യന്‍ അധികൃതരെയും സമീപിക്കുമെന്നാണ് മോഡേണ വ്യക്തമാക്കിയിട്ടുള്ളത്.

മൊഡേണയുടെ വാക്‌സിന്‍ 94.5 ശതമാനം ഫലപ്രദമാണെന്ന് ആയിരുന്നു നവംബര്‍ 16 ന് പുറത്തുവന്ന ഇടക്കാല പരീക്ഷണ ഫലങ്ങള്‍ വ്യക്തമാക്കിയിരുന്നത്. അതേക്കാള്‍ അല്‍പ്പം ഫലപ്രാപ്തി കുറവാണെന്ന് വ്യക്തമാക്കുന്നതാണ് ഒടുവില്‍ പുറത്തുവന്ന അന്തിമ ഫലങ്ങള്‍. എന്നാല്‍ അതില്‍ ആശങ്ക വേണ്ടെന്നാണ് മോഡേണ പറയുന്നത്. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നിശ്ചയിച്ചിട്ടുള്ള ഗുണനിലവാരത്തെക്കാള്‍ അധികമാണ് ഫൈസറിന്റെയും മോഡേണയുടെയും വാക്‌സിനുകളുടെ ഫലപ്രാപ്തിയെന്നാണ് വ്യക്തമായിട്ടുള്ളത്.

മൊഡേണയുടെ പരീക്ഷണ ഫലം വിലയിരുത്താന്‍ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ഡിസംബര്‍ 17 ന് യോഗം ചേരുന്നുണ്ട്. ഡിസംബര്‍ പത്തിനാണ് ഫൈസറിന്റെ പരീക്ഷണ ഫലം വിലയിരുത്താനുള്ള യോഗം. അടിയന്തര അനുമതി ലഭിച്ചാലുടന്‍ മൊഡേണയുടെ വാക്‌സിന്‍ അമേരിക്കയുടെ വിവിധ ഭാഗങ്ങളിലേക്ക് വിതരണത്തിനായി അയയ്ക്കും.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ചൈനയില്‍ വീണ്ടും പകര്‍ച്ചവ്യാധി വ്യാപിക്കുന്നുവോ?, ആശുപത്രികള്‍ രോഗികളാല്‍ തിങ്ങിനിറയുന്നു, ആശങ്കയോടെ ലോകം

രാജ്യത്തുടനീളം ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) പടരുന്നതായി സാമൂഹ്യ മാധ്യമ പോസ്റ്റുകളില്‍ പറയുന്നു

Published

on

കോവിഡ് മഹാമാരി സ്ഥിരീകരിച്ച് അഞ്ച് വര്‍ഷം പൂര്‍ത്തീകരിക്കുന്നതിനിടെ ചൈനയില്‍ വീണ്ടും ആശങ്ക പരത്തി പുതിയ പകര്‍ച്ചവ്യാധി വ്യാപിക്കുന്നു. രാജ്യത്തുടനീളം ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) പടരുന്നതായി സാമൂഹ്യ മാധ്യമ പോസ്റ്റുകളില്‍ പറയുന്നു. ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ്, ഇന്‍ഫ്‌ലുവന്‍സ എ, കോവിഡ്19 വൈറസുകള്‍ എന്നിങ്ങനെ ഒന്നിലധികം വൈറസ് ബാധകള്‍ ചൈനയിലുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

പുതിയ വൈറസ് വ്യാപിച്ചതിനെ തുടര്‍ന്ന് മരണസംഖ്യ വര്‍ധിച്ചിരിക്കുകയാണ്. അതേസമയം പുതിയ മഹാമാരി സ്ഥിരീകരിക്കുകയോ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കുകയോ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയൊ ചൈനീസ് ആരോഗ്യ അധികാരികളും ലോകാരോഗ്യ സംഘടനയും ചെയ്തിട്ടില്ല. ചൈനയിലേതാണെന്ന അടിക്കുറിപ്പോടെ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയില്‍ ഒരു ആശുപത്രിയില്‍ മാസ്‌ക് ധരിച്ച രോഗികള്‍ തിങ്ങിനിറഞ്ഞിരിക്കുന്നത് കാണാം. ചിലര്‍ ചുമയ്ക്കുന്നുമുണ്ട്. എന്നാല്‍ ചിത്രീകരണത്തിന്റെ ഉറവിടമൊ തിയതിയോ വ്യക്തമല്ല. മറ്റൊരു വീഡിയോയില്‍ ആശുപത്രിയിലെ ഇടനാഴി മുഴുവന്‍ മുതിര്‍ന്ന ആളുകളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. 12 മില്യണ്‍ പേരാണ് ഈ വീഡിയേ കണ്ടിരിക്കുന്നത്. ”ഇന്‍ഫ്‌ലുവന്‍സ എ, ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് എന്നീ വൈറസുകളുടെ വ്യാപനത്തെ തുടര്‍ന്ന് ചൈനയിലെ ആശുപത്രികള്‍ നിറഞ്ഞിരിക്കുന്നു. മൂന്ന് വര്‍ഷം മുന്‍പത്തെ ചൈനയിലെ കോവിഡ് കാലത്തെയാണ് ഇത് സൂചിപ്പിക്കുന്നത്” എന്ന് പോസ്റ്റില്‍ പറയുന്നു.

ഉറവിടം വ്യക്തമല്ലാത്ത ന്യുമോണിയ കേസുകള്‍ നിരീക്ഷിച്ചു വരിയാണെന്നാണ് ചൈനയുടെ രോഗ നിയന്ത്രണ അതോറിറ്റി റോയിട്ടേഴ്‌സിനോട് വ്യക്തമാക്കി. നാഷണല്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അഡ്മിനിസ്ട്രേഷന്‍ ലബോറട്ടറികള്‍ക്ക് കേസുകള്‍ പരിശോധിക്കാനും സ്ഥിരീകരിക്കാനുമുള്ള ചട്ടവും മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും നിര്‍ദേശം നല്‍കിയതായും അധികൃതര്‍ വ്യക്തമാക്കി.

അക്യൂട്ട് റെസ്പിറേറ്ററി രോഗങ്ങളുടെ ഡാറ്റ ഡിസംബര്‍ 16 മുതല്‍ 22 വരെയുള്ള വാരത്തില്‍ അണുബാധകളുടെ വര്‍ധനവ് കാണിക്കുന്നതായി വ്യാഴാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ നല്‍കിയിട്ടുണ്ട്. ശൈത്യകാലത്തും വസന്തകാലത്തും ചൈനയെ വിവിധ ശ്വാസകോശ സംബന്ധമായ പകര്‍ച്ചവ്യാധികള്‍ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് മറ്റൊരു ഉദ്യോഗസ്ഥനായ കന്‍ ബിയാവോ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അടുത്തിടെ കണ്ടെത്തിയ കേസുകളില്‍ റിനോവൈറസ്, ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് തുടങ്ങിയ രോഗാണുക്കളും ഉള്‍പ്പെടുന്നു. പ്രത്യേകിച്ച് വടക്കന്‍ പ്രവിശ്യകളില്‍ 14 വയസിന് താഴെയുള്ളവരില്‍ ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് കേസുകള്‍ വര്‍ധിച്ചിട്ടുണ്ട്. ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് ബാധിച്ചവര്‍ക്ക് ആന്റിവൈറല്‍ മരുന്നുകള്‍ നല്‍കുന്നതിനെതിരെ ഷാങ്ഹായ് ആശുപത്രിയിലെ ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (HMPV) സാധാരണയായി ജലദോഷത്തിന് സമാനമായ ലക്ഷണങ്ങള്‍ ഉണ്ടാക്കുന്ന ഒരു വൈറസാണ്. ചെറിയ കുട്ടികള്‍, പ്രായമായവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരില്‍ രോഗം ഗുരുതരമാകാന്‍ സാധ്യതയുണ്ട്. ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്തുവരുന്ന സ്രവങ്ങളിലൂടെ പടരുന്നതിനാല്‍ പെട്ടെന്ന് രോഗം പകരാനുള്ള സാധ്യത കൂടും. രോഗബാധിതരുമായുള്ള അടുത്ത സമ്പര്‍ക്കം മൂലവും രോഗം പകരാം. ചുമ, പനി, ശ്വാസം മുട്ടല്‍ തുടങ്ങിയവയാണ് രോഗത്തിന്റെ ലക്ഷണങ്ങള്‍. എച്ച്എംപിവിക്കെതിരെ വാക്‌സിന്‍ ലഭ്യമല്ല. നിലവില്‍ രോഗലക്ഷണങ്ങള്‍ കുറയ്ക്കാനുള്ള ചികില്‍സയാണ് നല്‍കി വരുന്നത്.

Continue Reading

Health

‘പനിക്ക് സ്വയം ചികിത്സ തേടരുത്’: ആരോഗ്യമന്ത്രി

സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്‌ക്കെതിരെ ജാഗ്രത പാലിക്കണം

Published

on

തിരുവനന്തപുരം: ഏത് പനിയും പകര്‍ച്ചപ്പനിയാകാന്‍ സാധ്യതയുള്ളതിനാല്‍ പനിക്ക് സ്വയം ചികിത്സ തേടരുതെന്ന് മന്ത്രി വീണ ജോര്‍ജ്. സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്‌ക്കെതിരെ ജാഗ്രത പാലിക്കണം. പ്രാരംഭ ഘട്ടത്തില്‍ ചികിത്സിക്കാത്തത് കൊണ്ടാണ് എലിപ്പനി മരണങ്ങള്‍ പലപ്പോഴും ഉണ്ടാകുന്നത്.

എലിപ്പനി സാധ്യതയുള്ളവര്‍ക്ക് പ്രോട്ടോകോള്‍ അനുസരിച്ചുള്ള ചികിത്സ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ ഉറപ്പാക്കണം. മലിന ജലത്തിലിറങ്ങിയവരില്‍ ഡോക്‌സിസൈക്ലിന്‍ കഴിക്കാത്തവരില്‍ മരണനിരക്ക് കൂടുതലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതിനാല്‍ മലിന ജലത്തിലിറങ്ങിയവര്‍ നിര്‍ബന്ധമായും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളിക കഴിക്കണം.

കൈകാലുകളില്‍ മുറിവുകളുള്ളവര്‍ മലിനജലവുമായി സമ്പര്‍ക്കം വരാതെ നോക്കുകയോ, വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയോ ചെയ്യണം. കൊതുകിന്റെ ഉറവിട നശീകരണം പ്രത്യേകം ശ്രദ്ധിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

Continue Reading

Health

ഇരുപതുകാരനില്‍ ഡെങ്കിപ്പനിയുടെ അപൂര്‍വ്വ വകഭേദം

ഒരാഴ്ചയോളം തുടര്‍ന്ന പനിയും പേശിവേദനയുമായാണ് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Published

on

ഡെങ്കിപ്പനിയുടെ അപൂര്‍വ്വ വകഭേദം കണ്ടെത്തിയതായി കോലഞ്ചേരി മെഡിക്കല്‍ കോളജ്. ചികിത്സയ്ക്കുവെണ്ടി എത്തിയ ഇരുപത് വയസ്സുകാരനിലാണ് വകഭേദം കണ്ടെത്തിയത്.

ഒരാഴ്ചയോളം തുടര്‍ന്ന പനിയും പേശിവേദനയുമായാണ് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സാധാരണ ഒരാഴ്ചയ്ക്കപ്പുറം ഡെങ്കിപ്പനി നീണ്ടുനില്‍ക്കാറില്ല. എന്നാല്‍ ഒരാഴ്ച കഴിഞ്ഞിട്ടും ശക്തമായ പനി തുടര്‍ന്നതിനാല്‍ രോഗിയെ മറ്റു പരിശോധനകള്‍ക്ക് വിധേയമാക്കി. പല അവയവങ്ങളെയും ഒരേസമയം ബാധിക്കുന്ന നീര്‍ക്കെട്ട് രോഗിക്കുള്ളതായി പരിശോധനയിലൂടെ കണ്ടെത്തി.

തുടര്‍ന്നുള്ള പരിശോധനകളില്‍ രോഗിക്ക് ഡെങ്കിപ്പനിയുടെ അപൂര്‍വ്വ രോഗാവസ്ഥയായ എച്ച്എല്‍എച്ച് സിന്‍ഡ്രോം(ഹീമോഫാഗോസൈറ്റിക് ലിംഫോഹിസ്റ്റിയോസൈറ്റോസിസ്) ഉണ്ടെന്ന് സ്ഥിരീകരിച്ചു. ചികിത്സ പൂര്‍ത്തിയാക്കി രോഗി ആശുപത്രി വിട്ടതായും കോലഞ്ചേരി മെഡിക്കല്‍ കോളജ് പറഞ്ഞു. എച്ച്എല്‍എച്ച് സിന്‍ഡ്രോം ഡെങ്കിപ്പനിയില്‍ വളരെ അപൂര്‍വ്വമായേ കാണാറുള്ളൂവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

 

Continue Reading

Trending