Connect with us

Article

ഇസ്‌ലാം വിമര്‍ശകന്റെ പതനംകണ്ട സംവാദം

ഇത് സത്യാന്വേഷികള്‍ക്കുള്ള ചൂണ്ടുപലകയാണെന്നും ദൈവികമാണെന്നുറപ്പുള്ള ഖുര്‍ആന്‍ കയ്യിലുള്ള കാലത്തോളം ആര്‍ക്കുമുന്നിലും അത് തെളിയിക്കാന്‍ മുസ്‌ലിംകള്‍ക്ക് ലവലേശം പ്രയാസമില്ലെന്നുമുള്ള പ്രഖ്യാപനത്തോടെ സംവാദത്തിന് തിരശീല വീണതോടെ കേരളത്തിലെ സംവാദ ചരിത്രത്തില്‍ സമാനതകളില്ലാത്ത ഒരാധ്യായം രചിക്കപ്പെട്ടുകഴിഞ്ഞിരുന്നു.

Published

on

ഡോ. അബ്ദുല്ല ബാസില്‍ സി.പി

കേരളത്തിലെ ഏറ്റവും അറിയപ്പെടുന്ന ഇസ്‌ലാം വിമര്‍ശകനാണ് ഇ.എ ജബ്ബാര്‍. മൂന്ന് പതിറ്റാണ്ടിലേറേയായി ഇസ്‌ലാമിനെയും ഖുര്‍ആനിനെയും വിമര്‍ശിക്കുക എന്നത് ജീവിതദൗത്യമായി ഏറ്റെടുത്ത് ഇസ്‌ലാം വിമര്‍ശനരംഗത്ത് സജീവമാണ് അദ്ദേഹം. ‘ഖുര്‍ആനിലെ അബദ്ധങ്ങള്‍, അശാസ്ത്രീയതകള്‍, അധാര്‍മികതകള്‍, പ്രവാചകന്റെ വിവാഹം, യുദ്ധം…’ എന്നിങ്ങനെ അദ്ദേഹം ഇസ്‌ലാമിനെ വിമര്‍ശിക്കാത്ത മേഖലകളില്ല എന്ന്തന്നെ വേണമെങ്കില്‍ പറയാം. മതപണ്ഡിതര്‍ക്കും ഇസ്‌ലാമിക പ്രബോധകര്‍ക്കുമൊന്നും ഖുര്‍ആനും ഇസ്‌ലാമും മനസ്സിലായിട്ടില്ല, മറിച്ച് ഇദ്ദേഹമാണ് അവയെല്ലാം ഗവേഷണംചെയ്ത് മുങ്ങിത്തപ്പി കാര്യങ്ങള്‍ മനസ്സിലാക്കിയ ഏക വ്യക്തി എന്നതാണ് അനുയായികളുടെ ധാരണ.
ഇദ്ദേഹവുമായാണ് കേരളത്തിലെ അറിയപ്പെടുന്ന ഇസ്‌ലാമിക പ്രബോധകനായ എം. എം അക്ബര്‍ നേരിട്ടൊരു സംവാദത്തിന് തയാറാകുന്നതും അതിന് മലപ്പുറത്തെ റോസ് ലോഞ്ച് ഹാള്‍ വേദിയാകുന്നതും. ഇരു ഭാഗത്തും ഏറ്റവും അറിയപ്പെടുന്ന വ്യക്തിത്വങ്ങളാണ് എന്നത് കൊണ്ടുതന്നെ കേരളം മുഴുക്കെ ശ്രദ്ധിക്കുന്ന സംവാദമായി അത് മാറുകയും ചെയ്തു. പതിനായിരങ്ങളാണ് വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ സംവാദം തത്സമയം വീക്ഷിച്ചത്.
ഖുര്‍ആനില്‍ അവതരണ കാലഘട്ടമായ ആറാം നൂറ്റാണ്ടിലുള്ള ആളുകള്‍ക്ക് അറിവില്ലാത്ത, പിന്നീട് ശാസ്ത്രം കണ്ടെത്തിയ എന്തെങ്കിലും ഒരു അറിവ് കാണിച്ചുതന്നാല്‍ താന്‍ ഇസ്‌ലാം വിമര്‍ശനം അവസാനിപ്പിച്ച് മുസ്‌ലിമാകാന്‍ തയാറാണ് എന്ന ഇ.എ ജബ്ബാറിന്റെ വെല്ലുവിളിയായിരുന്നു സംവാദത്തിലേക്ക് നയിച്ചത്. അങ്ങനെ തെളിയിക്കാന്‍ താന്‍ ഒരുക്കമാണെന്നും താന്‍ പറയുന്ന ശാസ്ത്രീയ അറിവ് കൃത്യമാണോ എന്ന് പരിശോധിക്കാന്‍ ശാസ്ത്രജ്ഞന്മാരുടെ പാനലിനെ അടക്കം നിയോഗിക്കണം എന്നുമാവശ്യപ്പെട്ടാണ് എം.എം അക്ബര്‍ വെല്ലുവിളി ഏറ്റെടുത്തത്. എന്നാല്‍ അത്തരം ഒരു പാനല്‍ ആവശ്യമില്ലെന്ന് പറഞ്ഞ് യുക്തിവാദിപക്ഷം അതിനെ എതിര്‍ക്കുകയായിരുന്നു. സംവാദ സംഘാടകര്‍ കേരള യുക്തിവാദി സംഘം ആയതുകൊണ്ട്തന്നെ തികച്ചും ഏകപക്ഷീയമായ രീതിയിലായിരുന്നു സംവാദഘടന നിശ്ചയിക്കപ്പെട്ടത്. മുസ്‌ലിം പക്ഷത്ത് നിന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും സംവാദഘടനയില്‍ യാതൊരു മാറ്റവും വരുത്താന്‍ യുക്തിവാദി സംഘം തയാറായില്ല. എന്നാല്‍ തങ്ങളുടെ നിബന്ധനകള്‍ പൂര്‍ണമായും അവഗണിക്കപ്പെട്ടെങ്കിലും സംവാദത്തിന് പങ്കെടുക്കാന്‍തന്നെ തീരുമാനിക്കുകയായിരുന്നു മുസ്‌ലിം പക്ഷം.
സംവാദവേദിയില്‍ ആദ്യം വിഷയം അവതരിപ്പിച്ചത് വെല്ലുവിളി ഉയര്‍ത്തിയ ഇ.എ ജബ്ബാറായിരുന്നു. ഒരു മണിക്കൂര്‍ അവതരണത്തില്‍ പകുതിയിലേറെ സമയം അദ്ദേഹം ചെലവഴിച്ചത് തന്റെ വെല്ലുവിളി ഒരു സംവാദ വെല്ലുവിളി ആയിരുന്നില്ല എന്നും തന്റെ യുക്തിവാദി സുഹൃത്തുക്കള്‍ പോലും ഈ വെല്ലുവിളി യുക്തിരഹിതമാണെന്ന് തന്നോട് ബോധ്യപ്പെടുത്തി എന്നുമെല്ലാം വിശദീകരിക്കാനായിരുന്നു. ബാക്കി സമയം താന്‍ ഇത്രയുംകാലം ഉന്നയിച്ചുകൊണ്ടിരുന്ന ഖുര്‍ആന്‍ ശാസ്ത്ര വിഷയത്തിലെ വിമര്‍ശനങ്ങളുടെ പവര്‍പോയിന്റ് പ്രസന്റേഷന്‍ പ്രദര്‍ശിപ്പിക്കാനും അദ്ദേഹം വിനിയോഗിച്ചു. ഖുര്‍ആനില്‍ എല്ലാ ശാസ്ത്രവും ഉണ്ട് എന്നാണ് മുസ്‌ലിംകളുടെ വാദമെന്നും അത് അബദ്ധമാണ് എന്നുമാണ് അദ്ദേഹം പറഞ്ഞുവെക്കാന്‍ ശ്രമിച്ചത്.
എം.എം അക്ബറിന്റെ വിഷയാവതരണത്തില്‍ ആദ്യം തന്നെ അദ്ദേഹം ചെയ്തത് ഖുര്‍ആനില്‍ എല്ലാ ശാസ്ത്രവും ഉണ്ട് എന്നോ ഖുര്‍ആന്‍ ശാസ്ത്രം പഠിപ്പിക്കാനിറങ്ങിയ ഗ്രന്ഥമാണെന്നോ മുസ്‌ലിംകള്‍ക്ക് വാദമില്ലെന്നും, മറിച്ച് ശാസ്ത്രം ഏറെ മുന്നോട്ടു കുതിച്ച ഈ കാലഘട്ടത്തിലും ഒരു അബദ്ധം പോലും ഖുര്‍ആനിലില്ല എന്നതാണ് അതിന്റെ അമാനുഷികത എന്നും പറഞ്ഞുകൊണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇ.എ ജബ്ബാര്‍ നടത്തിയ പ്രസന്റേഷന്‍ മുസ്‌ലിംകള്‍ക്ക് ഇല്ലാത്ത വാദം അവരുടെമേല്‍ വെച്ചുകെട്ടി മറുപടി പറയല്‍ മാത്രമാണെന്നും അക്ബര്‍ വാദിച്ചു.
അതിന് ശേഷം തന്നെ ഏല്‍പ്പിക്കപ്പെട്ട ദൗത്യം ഖുര്‍ആനില്‍ നിന്ന് ആറാം നൂറ്റാണ്ടിലുള്ള മനുഷ്യര്‍ക്ക് അറിവില്ലാത്ത, പിന്നീട് ശാസ്ത്രം കണ്ടെത്തിയ ഒരറിവ് സമര്‍ത്ഥിക്കലാണെന്നും അതിലേക്ക് കടക്കുകയാണെന്നും പറഞ്ഞുഖുര്‍ആനിലെ സൂറത്തുന്നൂറിലെ 40 ാം ആയത്ത് സദസ്സിനെ കേള്‍പ്പിച്ചു. ആഴക്കടലിലെ അന്ധകാരങ്ങളെപറ്റിയും ആന്തരിക തിരമാലകളെ പറ്റിയുമെല്ലാം ഖുര്‍ആന്‍ പരാമര്‍ശിക്കുന്നുണ്ടെന്ന് അദ്ദേഹം അര്‍ത്ഥസഹിതം വിശദീകരിച്ചു. ഈ ആയത്തിന് താന്‍ സ്വന്തം വകയില്‍ അര്‍ത്ഥം പറയുന്നതല്ലെന്നും അതിനായി ഇംഗ്ലീഷ് അറബിക് ലെക്‌സിക്കോണുകള്‍ എതിര്‍ സംവാദകനോ മറ്റുള്ളവര്‍ക്കോ പരിശോധിക്കാം എന്നുപറഞ്ഞു എട്ടു വാല്യങ്ങള്‍ അടങ്ങിയ ലക്‌സിക്കോണുകള്‍ മേശപ്പുറത്ത് സമര്‍പ്പിക്കുകയും ശേഷം ഖുര്‍ആന്‍ ഈ പറഞ്ഞ കാര്യങ്ങള്‍ പൂര്‍ണമായും കൃത്യമാണ് എന്നതിന് ഓഷ്യനോളജിയിലെ ഏറ്റവും പുതിയ പഠനങ്ങള്‍ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു എം. എം അക്ബര്‍ വിഷയം അവതരിപ്പിച്ചത്. ഇക്കാര്യങ്ങള്‍ ആറാം നൂറ്റാണ്ടിലേതെന്നല്ല ഒരു നൂറ്റാണ്ടിലെയും നാടോടികള്‍ക്ക് അറിവില്ലായിരുന്നുവെന്നും ഇരുപതാം നൂറ്റാണ്ടില്‍ മാത്രം നാം മനസ്സിലാക്കിയ വസ്തുതകളാണെന്നും മറിച്ച് തെളിയിക്കാന്‍ എതിര്‍ സംവാദകന് ബാധ്യതയുണ്ടെന്നും പറഞ്ഞു എം.എം അക്ബര്‍ നാല്പത് മിനുട്ടില്‍ വിഷയാവതരണം അവസാനിപ്പിച്ചപ്പോള്‍ എല്ലാ ശ്രദ്ധയും ഇ.എ ജബ്ബാറിലേക്ക് തിരിയുകയായിരുന്നു.
അക്ബര്‍ ഉദ്ധരിച്ച കാര്യം അബദ്ധമാണെന്നോ, അതല്ലെങ്കില്‍ ആറാം നൂറ്റാണ്ടിലുള്ളവര്‍ക്ക് അറിവുണ്ടെന്നോ സമര്‍ത്ഥിക്കാന്‍ ഇ.എ ജബ്ബാറിന് കഴിയുമോ എന്ന ആകാംക്ഷയില്‍ കാത്തിരുന്ന സദസ്സിനെ പൂര്‍ണ നിരാശയിലേക്ക് തള്ളിവിട്ടു ‘അക്ബര്‍ ഉദ്ധരിച്ചതിന് താന്‍ ഇപ്പോള്‍ മറുപടി പറയുന്നില്ല, അടുത്ത അവസരത്തില്‍ ചെയ്യാം’ എന്നു പറഞ്ഞ് താന്‍ നേരത്തെ പ്രദര്‍ശിപ്പിച്ച പവര്‍പോയിന്റ് പ്രസന്റേഷന്‍ തുടരുകയായിരുന്നു അദ്ദേഹം! നേര്‍ക്കുനേര്‍ സംവാദവേദിയില്‍ എതിരാളിയെ ലഭിച്ചിട്ടും ഖണ്ഡിക്കാനുള്ള അവസരമായിരുന്നിട്ടും അതിന് ശ്രമിക്കുകപോലും ചെയ്യാതെ മുന്‍പേ തയാറാക്കി കൊണ്ടുവന്ന കാര്യം അവതരിപ്പിക്കുന്ന സംവാദകനെ സംവാദചരിത്രത്തില്‍തന്നെ കാണാന്‍ സാധിക്കുമോ എന്നത് സംശയമാണ്. ഇദ്ദേഹത്തെ പോലുള്ളവരുടെ മുന്നില്‍ ഇസ്‌ലാം മതപണ്ഡിതരെ നേരിട്ട് സംവാദത്തിന് കിട്ടിയാല്‍ പലതും സംഭവിക്കും എന്ന് കരുതിയ അനുയായികള്‍പോലും ഒരുവേള മൂക്കത്ത് കൈവെച്ച് ഇരുന്നിട്ടുണ്ടാകാം!
തന്റെ ഒന്നാം ഖണ്ഡന വേളയില്‍ എം.എം അക്ബര്‍ വസ്തുനിഷ്ഠമായി ജബ്ബാറിന്റെ വാദങ്ങളെ ഖണ്ഡിക്കാന്‍തന്നെ തയാറായപ്പോള്‍ തെളിവുകളും രേഖകളും ഉന്നയിക്കാന്‍ കഴിയുന്നവരും കേവലം ഇസ്‌ലാം വിമര്‍ശന സൈറ്റുകളില്‍ ഉള്ളത് അപ്പടി വിഴുങ്ങാന്‍ മാത്രമറിയാവുന്ന എതിര്‍ സംവാദകന്‍ ഉന്നയിക്കുന്ന വാദങ്ങളോട് പ്രതികരിക്കാന്‍ പോലുമാകാത്തവരും തമ്മിലുള്ള അന്തരം പ്രേക്ഷകര്‍ തിരിച്ചറിയുകയായിരുന്നു.
തന്റെ രണ്ടാം ഖണ്ഡന അവസരമായപ്പോഴേക്ക് എം.എം അക്ബര്‍ ഉദ്ധരിച്ച വിഷയത്തിന് ഒരു പ്രമുഖ ഇസ്‌ലാം വിമര്‍ശന വെബ്‌സൈറ്റില്‍ കൊടുത്ത മറുപടി അപ്പടി ഉദ്ധരിക്കാന്‍ ശ്രമിച്ചു ഇ.എ ജബ്ബാര്‍. ബൈബിളില്‍ തിരമാല, അഴക്കടല്‍ എന്നീ പദങ്ങള്‍ ഒരുമിച്ച് ഒരു വാചകത്തില്‍ വന്നിട്ടുണ്ടെന്നും അതുകൊണ്ട് ഇത് ഖുര്‍ആനില്‍ മാത്രമുള്ള അത്ഭുതമല്ലെന്നും പറയാന്‍ ശ്രമിച്ചു അദ്ദേഹം. എന്നാല്‍ ആ വെബ്‌സൈറ്റ് അടക്കം പരിശോധിച്ചിട്ടാണ് താന്‍ വരുന്നതെന്നും ബൈബിളിലെ യോനായിലെ പ്രസ്തുത വാചകത്തില്‍ ഖുര്‍ആനിലേത് പോലെ ആഴക്കടലിലെ അടുക്കുകളുള്ള ഇരുട്ടിനെ പറ്റിയോ, അവിടേക്ക് പ്രകാശം എത്താത്തതിനെ പറ്റിയോ ആന്തരിക തിരമാലകളെ പറ്റിയോ ഒന്നും സൂചന പോലുമില്ലെന്നും കേവലം തിരമാല എന്നും ആഴക്കടല്‍ എന്നുമുള്ള പദങ്ങള്‍ ഉണ്ട് എന്നത്‌കൊണ്ട് മാത്രം വെബ്‌സൈറ്റ് നോക്കി അത് പൊക്കിപ്പിടിച്ചുവരുന്നത് നാണക്കേടാണെന്നും എം.എം അക്ബര്‍ പറഞ്ഞതോടെ ഖണ്ഡിക്കാനുള്ള ചെറുശ്രമവും ജബ്ബാറിന് ഉപേക്ഷിക്കേണ്ടിവന്നു.
ഇത്രയും കാലം കേരളത്തില്‍ ഖുര്‍ആനിനെ പറ്റി ആധികാരികമായി പറയാന്‍ അര്‍ഹതയുള്ള വ്യക്തിയെന്ന് വാദിച്ചു നടന്ന ഇസ്‌ലാം വിമര്‍ശകന്റെ അനിവാര്യമായ പതനത്തിനായിരുന്നു മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയവും ഓണ്‍ലൈനിലൂടെ പതിനായിരങ്ങളും സാക്ഷിയായത്. ഇസ്‌ലാമിനെ വിമര്‍ശിക്കാന്‍ ജീവിതം ഒഴിഞ്ഞുവെച്ചവര്‍ക്ക് ഖുര്‍ആനിനെ പറ്റിയോ ആധുനിക ശാസ്ത്രത്തെ പറ്റിയോ ഒരുവേള താന്‍ ഉന്നയിക്കുന്ന വിമര്‍ശനങ്ങളെപറ്റി പോലുമോ ഉള്ള പ്രാഥമിക വിവരം പോലുമില്ലെന്ന് നിഷ്പക്ഷര്‍ക്ക്‌പോലും ബോധ്യപ്പെടുന്ന തരത്തിലായിരുന്നു സംവാദം അവസാനിച്ചത്. ഇസ്‌ലാം വിരോധം തലയില്‍ കയറി വിഭ്രാന്തി പിടിച്ചവരെപോലെ പെരുമാറുന്ന ഇസ്‌ലാം വിരുദ്ധ പക്ഷത്തെ സദസ്യരുടെ വികാരപ്രകടനങ്ങളും ഒച്ചവെക്കലുകളും അക്ബറിന്റെ സംസാരത്തിനിടയില്‍ പോലുമുള്ള ഉച്ചത്തിലുള്ള കമന്റടികളും രണ്ട് സംസ്‌കാരങ്ങള്‍ തമ്മിലുള്ള വ്യത്യാസംകൂടി വിളിച്ചുപറയുന്നതായിരുന്നു. ‘ഞങ്ങളുടെ കയ്യിലുള്ളത് തെളിവുകളാണ്, നിങ്ങളുടെ കൈമുതല്‍ വികാരം മാത്രമാണ്’ എന്നായിരുന്നു അക്ബര്‍ അതിനോട് പ്രതികരിച്ചത്.
ഇത് സത്യാന്വേഷികള്‍ക്കുള്ള ചൂണ്ടുപലകയാണെന്നും ദൈവികമാണെന്നുറപ്പുള്ള ഖുര്‍ആന്‍ കയ്യിലുള്ള കാലത്തോളം ആര്‍ക്കുമുന്നിലും അത് തെളിയിക്കാന്‍ മുസ്‌ലിംകള്‍ക്ക് ലവലേശം പ്രയാസമില്ലെന്നുമുള്ള പ്രഖ്യാപനത്തോടെ സംവാദത്തിന് തിരശീല വീണതോടെ കേരളത്തിലെ സംവാദ ചരിത്രത്തില്‍ സമാനതകളില്ലാത്ത ഒരാധ്യായം രചിക്കപ്പെട്ടുകഴിഞ്ഞിരുന്നു.

 

Article

മെഡിക്കല്‍ കോളജിലെ പുകയും പൊട്ടിത്തെറിയും

EDITORIAL

Published

on

ആതുര ശുശ്രൂഷാ രംഗത്തെ മലബാറിന്റെ അത്താണിയായ കോഴിക്കോട് മെഡിക്കല്‍ കോളജിലുണ്ടായ പൊട്ടിത്തെറിയും പുകയുമെല്ലാം നാടിനെ ആശങ്കയുടെ മുള്‍മുനയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. അടിക്കടിയുണ്ടാകുന്ന ചികിത്സാ പിഴവും മരുന്നുകളുടെയും അനുബന്ധ വസ്തുക്കളുടെയും ലഭ്യതക്കുറവും ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും അഭാവവുമൊക്കെയായി നിരന്തര പരാതികള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നതിനിടയിലാണ് ഇന്നലെയും കഴിഞ്ഞ ദിവസവുമുണ്ടായ അസാധാരണ സംഭവങ്ങള്‍ക്ക് മെഡിക്കല്‍ കോളജ് സാക്ഷ്യം വഹിച്ചിരിക്കുന്നത്. അഞ്ച് ജില്ലകളിലെ സാധാരണക്കാരില്‍ സാധാരണക്കാരായ മനുഷ്യരുടെ അവസാന ആശ്രയവും, ദിനംപ്രതി പതിനായിരങ്ങള്‍ ചികിത്സക്കെത്തുന്ന ഇടവുമായ ഈ ആതുരാലയത്തിലെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളാണ് ഇതുവഴി ചോദ്യചിഹ്നമായി മാറിയിരിക്കുന്നത്.

ആദ്യ ദിവസത്തിലുണ്ടായ പൊട്ടിത്തെറി സംബന്ധിച്ച് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ പരിശോധനയ്ക്കിടെയാണ് ഇന്നലെ വീണ്ടും പുക ഉയര്‍ന്നത്. കാഷ്വാലിറ്റിയിലെ യു.പി.എസ് പൊട്ടിത്തെറിച്ചാണ് ആദ്യ തീപിടുത്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. രാത്രി എട്ടുമണിയോടെ കാഷ്വാലിറ്റിയില്‍ പെട്ടെന്ന് കനത്ത പുക പടര്‍ന്ന തോടെ അഗ്‌നിബാധ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. പല രോഗികള്‍ക്കും അസ്വാസ്ഥ്യം അനുഭവപ്പെടുകയും പൊലീസും ഡോക്ടര്‍മാരും സന്നദ്ധപ്രവര്‍ത്തകരും രോഗികളുടെ കൂട്ടിരിപ്പുകാരും ചേര്‍ന്ന് കാഷ്വാലിറ്റിയിലെ രോഗികളെ പുറത്തെത്തിക്കുകയുമായിരുന്നു.

ഈ സംഭവത്തില്‍ തന്നെ രോഗികളെ മാറ്റുന്നതുള്‍പ്പെടെ അധികൃതരുടെ ഭാഗത്തുനിന്ന് വലിയ വീഴ്ച്ചയുണ്ടാതായി ആരോപണമുയര്‍ന്നിരുന്നു. തീ അണക്കുന്നതില്‍പോലും കാലതാമസം നേരിട്ടുവെന്ന് മാത്രമല്ല, വെള്ളിമാട്കുന്ന്, ബീച്ച് തുടങ്ങിയ സ്റ്റേഷനുകളില്‍ നിന്ന് ഏറെ പരിശ്രമിച്ചായിരുന്നു ഫയര്‍ഫോഴ്‌സ് ടീം പോലും എത്തിച്ചേര്‍ന്നത്. ഒരു അത്യാഹിതമുണ്ടാകുമ്പോള്‍ എന്ത് ചെയ്യണമെന്ന് സര്‍ക്കാറിനോ മെഡിക്കല്‍ കോളേജ് അധികൃതര്‍ക്കോ ഒരു ധാരണയുമില്ലെന്നതിന്റെ നിദര്‍ശനമായിരുന്നു ഈ പൊട്ടിത്തെറി. ഇത്ര വലിയ ഒരു ആശുപത്രി കോമ്പൗണ്ടില്‍ ഒരു ഫയര്‍ യൂണിറ്റ് പോലുമില്ലെന്നത് എത്രമാത്രം ഗൗരവതരമാണെന്ന് അധികൃതര്‍ക്ക് ബോധ്യപ്പെടാന്‍ ഇനി എന്തൊക്കെ സംഭവിക്കണമെന്നാണ് ജനങ്ങളുയര്‍ത്തുന്ന ചോദ്യം.

അധികൃതരുടെ നിസംഗതയുടെ ഏറ്റവും മികച്ച ഉദാഹരണം ഫയര്‍ഫോഴ്‌സ് യൂണിറ്റിന്റെ അഭാവം തന്നെയാണ്. ഫയര്‍ യൂണിറ്റിനായി പ്ലാന്‍ ഉള്‍പ്പെടെ തയ്യാറായിട്ടും അതിനായി 20 സെന്റ് ഭൂമി കൊടുക്കാന്‍ ഏക്കര്‍ കണക്കിന് ഭൂമി കാടുപിടിച്ചുകിടക്കുന്ന ഒരു സ്ഥാപനത്തിന് ഇതുവരെ സാധിച്ചിട്ടില്ലെന്നത് എന്തിന്റെ പേരിലാണ് ന്യായീകരിക്കാനാവുക. വെന്റിലേറ്ററില്‍ കഴിയുന്ന രോഗികളെ കൈകാര്യം ചെയ്യുന്നതിന് പ്രോട്ടോക്കോളുകളൊന്നും പ്രസ്തുത സംഭവത്തില്‍ പാലിക്കപ്പെട്ടിട്ടില്ലെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. അഞ്ചുജീവനുകള്‍ പൊലിഞ്ഞതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒറ്റയടിക്ക് കൈകഴുകാനുള്ള വ്യഗ്രതയായിരുന്നു ഉത്തരവാദപ്പെട്ടവരില്‍ നിന്ന് കാണാനായത്. സാധാരണക്കാരില്‍ സാധാരണക്കാരായവരാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്ക് എത്താറുള്ളത്. അങ്ങനെയുള്ള പാവങ്ങളെയാണ് ഒരു ദയാദാക്ഷിണ്യവുമില്ലാതെ സ്വകാര്യ ആശുപത്രികളിലേക്ക് ഈ സംഭവത്തോടെ തള്ളിവിട്ടത്.

ഈയൊരു പശ്ചാത്തലത്തിലാണ് ഇതേ കെട്ടിടത്തിന്റെ ആറാം നിലയില്‍ ഇന്നലെ വീണ്ടും തീപ്പിടുത്തമുണ്ടായിരിക്കുന്നത്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഓപറേഷന്‍ തിയേറ്ററുകള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിച്ചിരുന്ന സ്ഥലമായിരുന്നു ഇത്. നേരത്തെയുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ കെട്ടിടം മുഴുവന്‍ പരിശോധന നടത്തിയിരുന്നുവെന്നും ഈ ഘട്ടത്തിലുണ്ടായ ഷോര്‍ട് സര്‍ക്യൂട്ടായിരിക്കാം അപകട കാരണമെന്നുമാണ് പ്രാഥമിക നിഗമനം. ഇന്ന് മുതല്‍ കെട്ടിടത്തില്‍ വീണ്ടും ഓപ്പറേഷന്‍ തിയറ്റര്‍ അടക്കം പ്രവര്‍ത്തനം ആരംഭിക്കാനിരിക്കുകയുമായിരുന്നു.

എന്നാല്‍ വലിയൊരു അപകടത്തിനു പിന്നാലെ ഒരു വിധത്തിലുള്ള ജാഗ്രതയുമില്ലാതെയാണ് ഇവിടേക്ക് രോഗികളെ മാറ്റാനും ഓപറേഷന്‍ തിയേറ്ററുള്‍പ്പെടെ സജ്ജീകരിക്കാനും അധികൃതര്‍ തയാറായതെന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. പതിവു പോലെ മുഖ്യമന്ത്രിയുടെ നടുക്കവും ആരോഗ്യമന്ത്രിയുടെ സന്ദര്‍ശനവും പത്രസമ്മേളനവും അന്വേഷണ പ്രഖ്യാപനവുമുള്‍പ്പെടെയുള്ള കലാപരിപാടികളെല്ലാം അരങ്ങേറിയിട്ടുണ്ടെങ്കിലും ഇതെല്ലാം എത്രമാത്രം പ്രഹസനമാണെന്നതാണ് അടിക്കടിയുണ്ടാകുന്ന ഈ ദുരന്തങ്ങള്‍ തെളിയിക്കുന്നത്. ആരോഗ്യ രംഗത്തെക്കുറിച്ചുള്ള ഒന്നും രണ്ടും പിണറായി സര്‍ക്കാറിന്റെ അവകാശവാദങ്ങളിലെ കാപട്യത്തിനുള്ള ഒന്നാമത്തെ ഉദാഹരണമാണ് കോഴിക്കോട് മെഡിക്കല്‍ കോളജ്. ദിവസങ്ങളുടെ ഇടവേളകളിലുണ്ടായ ഈ മുന്നറിയിപ്പുകളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് മെഡിക്കല്‍ കോളജില്‍ ആവശ്യമായ സൗകര്യങ്ങളും സംവിധാനങ്ങളും ഒരു ക്കാനെങ്കിലും സര്‍ക്കാര്‍ ഇനിയെങ്കിലും തയാറാകേണ്ടതുണ്ട്.

Continue Reading

Article

അക്ഷര വിപ്ലവത്തിന്റെ ദീപശിഖ

EDITORIAL

Published

on

നിന്റെ കാലിലൊന്ന് നഷട്മാകുമ്പോള്‍ നീ ഒരു കാലില്‍ നില്‍ക്കണം, കാലുകള്‍ രണ്ടും നഷ്ടമാകുമ്പോള്‍ കൈകളാകണം കരുത്ത്, കൈകളും വിധി കൊണ്ടു പോകുമ്പോള്‍ നീ നിന്റെ ബുദ്ധിയുടെ കരുത്തില്‍ മുന്നേറണം’. വിധിയോട് പൊരുതി ഒരു നാടിന്റെ മാത്രമല്ല, ഒരു ജനതയുടെ തന്നെ വെളിച്ചമായി മാറിയ കെ.വി റാബിയയുടെ വാക്കുകളാണിത്. ആയുസ് മുഴുവന്‍ ചക്രക്കസേരയിലിരുന്ന്, ജീവിതം പോരാട്ടമാക്കിമാറ്റിയ കെ.വി റാബിയയെന്ന പത്മ പുരസ്‌കാര ജേതാവിന്റെ വിയോഗം ഒരു കാലഘട്ടത്തിന്റെ അന്ത്യംകൂടിയാണെന്ന് നിസംശയം പറയാന്‍ കഴിയും. തളര്‍ന്നുപോവാന്‍ കാരണങ്ങള്‍ അനവധിയുണ്ടായിട്ടും തനിക്ക് ചെയ്തുതീര്‍ക്കാനെന്തക്കെയുണ്ടെന്ന് മാത്രം ചിന്തിച്ച അവര്‍ പുതുതലമുറക്ക് സമ്മാനിക്കുന്നത് ഏറ്റവും വലിയ കൗതുകവും പ്രചോദനവുമാണ്. പത്മത്തിളക്കത്തില്‍, തന്റെ കലാലയമായ തിരൂരങ്ങാടി പി.എ സ്.എം.ഒ കോളജ് ഒരുക്കിയ സ്വീകരണ സമ്മേളനത്തില്‍ തിങ്ങിക്കൂടിയ ആബാല വൃദ്ധത്തെനോക്കി അവര്‍ പറഞ്ഞു, ‘നിങ്ങള്‍ക്കുള്ളത് ഞങ്ങള്‍ക്കില്ല, എന്നാല്‍ ഞങ്ങള്‍ക്കുള്ളത് നിങ്ങള്‍ക്കുമില്ല’. അംഗീകാരങ്ങളുടെ അഹന്തയായിരുന്നില്ല, ആത്മവിശ്വാസത്തിന്റെ പിന്‍ബലമായിരുന്നു അവരെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചത്. അവശതയും അനാഥത്വവും പേറുന്നവര്‍ക്ക് ആരോഗ്യമുള്ളവര്‍ പിന്തുണ നല്‍കണമെന്നും ശാരീരിക വൈകല്യങ്ങള്‍ മുഖ്യധാരയില്‍നിന്ന് മാറ്റിനിര്‍ത്താന്‍ കാരണമാവരുതെന്നും അവര്‍ അതിയായി ആഗ്രഹിക്കുകയും അതിനായി പ്രവര്‍ത്തിച്ചു കൊണ്ടേയിരിക്കുകയും ചെയ്തു.

തകര്‍ന്നുപോവാനും തളര്‍ന്നിരിക്കാനും കാരണങ്ങളെമ്പാടുമുണ്ടായിരുന്നു റാബിയക്ക്. ചെറുപ്പത്തിലേ പിടിപെട്ട പോളിയോ, പാതി തളര്‍ന്ന ശരീരം, കാന്‍സര്‍, വീല്‍ചെയര്‍ ജീവിതം അങ്ങനെ പരീക്ഷണങ്ങളുടെ പട്ടിക നീണ്ടു നിവര്‍ന്നു കിടക്കുന്നു. എന്നാല്‍ എല്ലാ പരിമിതികളെയും പ്രതിരോധിക്കാന്‍ അവര്‍ കൂടെ കൂട്ടിയത് ഒരിക്കലും നശിക്കാത്ത അക്ഷരങ്ങളെയായിരുന്നു. ആ കരുത്തില്‍ സ്വന്തം ഗ്രാമമായ വെള്ളിലക്കാടില്‍ നിന്നാരംഭിച്ച വൈജ്ഞാനിക, സാമൂഹിക വിപ്ലവം കേരളവും ഇന്ത്യയും കടന്ന് ലോകത്തോളം ഉയര്‍ന്നുപൊങ്ങുകയായിരുന്നു. പ്രയാസങ്ങളും പരിമിതികളും ഒന്നിന്റെയും ഒടുക്കമല്ലെന്നു മാത്രമല്ല, പലതിന്റെയും തുടക്കം കൂടിയാണെന്ന് അവര്‍ ജീവിതംകൊണ്ട് തെളിയിച്ചു. വേദനകളേയും കൂടെ കൂട്ടിയായിരുന്നു കുഞ്ഞുറാബിയയുടെ ഭൂമുഖത്തേക്കുള്ള കടന്നു വരവു തന്നെ. മുട്ടിലിഴയുമ്പോഴും പിച്ചവെക്കുമ്പോഴും വിടാതെ പിന്തുടര്‍ന്ന വേദനകള്‍ സ്‌കൂള്‍ പ്രായത്തിലും റാബിയയെ വിട്ടുപോകാന്‍ തയാറായില്ല. എന്നാല്‍ അതിന്റെ പേരില്‍ സങ്കടപ്പെട്ട് വീട്ടിലിരിക്കാന്‍ ആ മിടുക്കിക്കുട്ടി തയാറല്ലായിരുന്നു. വേദനകള്‍ കടിച്ചമര്‍ത്തി അക്ഷരങ്ങളെ കൂട്ടുപിടിച്ച് കൂട്ടുകാരികളെ താങ്ങാക്കി അവള്‍ സ്‌കൂളിലേക്ക് നടന്നു നീങ്ങി. പത്താം ക്ലാസിലെത്തിയപ്പോഴേക്കും വിധി പോളിയോയുടെ രൂപത്തിലായിരുന്നു റാബിയയെ പരീക്ഷിച്ചത്. സ്വപ്നങ്ങള്‍ മടക്കിവെച്ച് കിടക്കപ്പായയില്‍ അഭയം തേടിപ്പോകേണ്ടിവരുന്ന അസന്നിഗ്ധ ഘട്ടത്തിലും ആ കൗമാരക്കാരി തോറ്റുകൊടുക്കാന്‍ തയാറായില്ല. കു ടുംബത്തിന്റെ കൂടി പൂര്‍ണ പിന്തുണയില്‍ വേദനകള്‍ കടിച്ചമര്‍ത്തി അവള്‍ സ്‌കൂള്‍ കാലത്തെ മാത്രമല്ല, കോളജ് കാലത്തെയും അതിജയിച്ചു. പരന്ന വായനയുടെ പിന്‍ബലത്തില്‍ ലോകത്തെ അടുത്തറിയുകയും സ്വയം വേദനകള്‍ മാറ്റിവെച്ച്, സങ്കടപ്പെടുന്നവരുടെയും ഒറ്റപ്പെട്ടുപോയ വരുടെയും ഇടയിലേക്ക് ഇറങ്ങിച്ചെല്ലുകയും ചെയ്തു. പിന്നീടങ്ങോട്ട് ഇക്കഴിഞ്ഞ ദിവസം വരയുള്ള ജീവിതമാകട്ടെ ചരിത്രത്തിന്റെ ഭാഗമാവുകയും ചെയ്തു.

സാക്ഷരതാ പ്രവര്‍ത്തനങ്ങളിലൂടെ സ്വയം അനുഭവിച്ചറിഞ്ഞ അക്ഷരങ്ങളുടെ വെളിച്ചം മറ്റുള്ളവരിലേക്കു കൂടി പകര്‍ന്നു നല്‍കിയായിരുന്നു തന്റെ ജീവിത ദൗത്യത്തിന്റെ തുടക്കം. സ്വന്തം വീടിനോട് ചേര്‍ത്ത് കെട്ടിയുണ്ടാക്കിയ വെള്ളിലക്കാട് ട്യൂഷന്‍ സെന്റര്‍ പില്‍ക്കാലത്ത് അക്ഷര വിപ്ലവത്തിന്റെ മാത്രമല്ല, കേരളത്തിലെ സാക്ഷരതാ പ്രസ്ഥാനത്തിന്റെ കൂടി അടയാളപ്പെടുത്തലായി മാറി. 1990 ല്‍ തുടക്കം കുറിച്ച സാക്ഷരതാ പ്രവര്‍ത്തനത്തില്‍ എട്ടു വയസ് മുതല്‍ 80 വയസുവരെയുള്ളവര്‍ പങ്കാളികളായി. അസാധ്യവും അല്‍ഭുതകരവുമായ ഈ ഉദ്യമം ഉദ്യോഗസ്ഥ വൃന്ദത്തെപ്പോലും ഞെട്ടിച്ചുകളഞ്ഞു. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ പ്രശസ്തിയുടെ കൊടുമുടി കയറിയ പ്രസ്ഥാനത്തിന് പിന്തുണയുമായി സംസ്ഥാന സര്‍ക്കാര്‍ തന്നെ രംഗത്തെത്തുകയുണ്ടായി. ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ എന്ന പദ്ധതിയുടെ ഭാഗമായി ട്യൂഷന്‍ സെന്റര്‍, സ്ത്രീകളുടെ ഗ്രന്ഥശാല, സ്വയം തൊഴില്‍ സംരഭങ്ങള്‍, ബോധവല്‍ക്കരണ ശാക്തീകരണ പരിപാടികള്‍ തുടങ്ങിയ പദ്ധതികള്‍ക്കും അവര്‍ തുടക്കം കുറിച്ചു.

അക്ഷര വെളിച്ചം മാത്രമല്ല, അക്ഷരാര്‍ത്ഥത്തില്‍ നാടിന്റെ വെളിച്ചവും വഴികാട്ടിയുമായി മാറാനും അവര്‍ക്ക് സാധിച്ചു. സൗകര്യപ്രദമായ റോഡ്, വൈദ്യുതി കണക്ഷന്‍, ടെലിഫോണ്‍ കണക്ഷന്‍, കുടിവെള്ളം എന്നിവയെല്ലാം റാബിയയിലൂടെയാണ് വെള്ളിലക്കാടിലും പരിസര പ്രദേശ ങ്ങളിലും എത്തിച്ചേര്‍ന്നത്. കടന്നുപോയ പരീക്ഷണങ്ങളെയെല്ലാം അതിജയിച്ച അവര്‍ തന്നെപ്പോലെയുള്ളവരെ കൈപ്പിടിച്ചുയര്‍ത്താനുള്ള ശ്രമങ്ങളിലും മുഴുകുകയുണ്ടായി. ‘ചലനം’ എന്ന സന്നദ്ധ സംഘടനയുടെ രൂപീകരണത്തിലൂടെ ശാരീരിക വെല്ലുവളി നേരിടുന്നവര്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നവരെയെല്ലാം ചേര്‍ത്തുനിര്‍ത്തി. സ്ത്രീധനം തുടങ്ങിയ സാമൂഹ്യ തിന്മകള്‍ക്കെതിരായ പോരാട്ടവും ഇതിലൂടെ അവര്‍ നിര്‍വഹിച്ചു. കഠിനാധ്വാനത്തിനുള്ള അംഗീകാരമായി നാഷണല്‍ യൂത്ത് അവാര്‍ഡ്, സംസ്ഥാന സാക്ഷരതാ മിഷന്‍ അവാര്‍ഡ്, യു.എന്‍ നാഷണല്‍ അവാര്‍ഡ്, ഏറ്റവും ഒടുവില്‍ രാജ്യത്തിന്റെ പരമോന്നത പുരസ്‌കാരമായ പത്മശ്രീ എന്നിവയെല്ലാം അവരെ തേടിയെത്തി. പ്രതിസന്ധികളെ പ്രസന്നതയോടെ നേരിട്ട ഈ ധീരവനിത തന്റെ കാലക്കാര്‍ക്കു മാത്രമല്ല, വരാനിരിക്കുന്ന തലമുറകള്‍ക്കും വലിയ പ്രചോദനം ബാക്കിവെച്ചാണ് ചരിത്രത്തിന്റെ ഭാഗമായിത്തീരുന്നത്.

Continue Reading

Article

വിഴിഞ്ഞം പദ്ധതിയില്‍ സര്‍ക്കാറിന്റെ നിഴല്‍ യുദ്ധം

EDITORIAL

Published

on

സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം ലോകത്തിനു സമര്‍പ്പിക്കുന്നതിനായി പ്രതീക്ഷയോടെ കാത്തിരിക്കുമ്പോള്‍ പിണറായി സര്‍ക്കാറിന്റെ നെറികെട്ട രാഷ്ട്രീയക്കളികള്‍ അതിനുമേല്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ടിരിക്കുന്നത് കേരളത്തിനാകെ അപമാനം വരുത്തിവെച്ചിരിക്കുകയാണ്. സങ്കുചിത രാഷ്ട്രീയ താല്‍പര്യത്തിന്റെ പേരില്‍ സി.പി.എമ്മും ഇടതുപക്ഷവും വിഴിഞ്ഞം പദ്ധതിയോട് കാണിച്ചിട്ടുള്ള എതിര്‍പ്പ് ചരിത്രത്തിന്റെ ഭാഗമാണ്. അവയെല്ലാം തൃണവല്‍ക്കരിച്ച്‌കൊണ്ട് പദ്ധതിക്ക് അടിത്തറപാകിയത് 2011-16 കാലത്തെ യു.ഡി.എഫ് സര്‍ക്കാറിന്റെ വികസന കാഴ്ച്ചപ്പാടും അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഇഛാശക്തിയുമാണ് എന്നത് പകല്‍ വെളിച്ചം പോലെയുള്ള യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ 2016 ല്‍ അധികാരത്തിലേറിയ ഒന്നാം പിണറായി സര്‍ക്കാര്‍ ഈ പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കാനും യു.ഡി.എഫിന്റെ പരിശ്രമങ്ങളെ ഇല്ലാതാക്കാനും നടത്തിക്കൊണ്ടിരിക്കുന്ന ഹീനശ്രമങ്ങള്‍ കണ്ടാമൃഗത്തെ പോലും നാണിക്കുന്ന തൊലിക്കട്ടിയോടെയാണ്. ഒരു ജനാധിപത്യ സംവിധാനത്തില്‍ വികസനപ്രവര്‍ത്തനങ്ങള്‍ തുടര്‍ പ്രകിയയാണെന്ന പ്രാഥമിക ധാരണ പോലുമില്ലാതെയുള്ള ഈ ചെയ്തികള്‍ നാണക്കേടിന്റെ അങ്ങേയറ്റത്തെത്തി നില്‍ക്കുന്നു.

വിഴിഞ്ഞം പദ്ധതിയെക്കുറിച്ചുള്ള ആലോചനകള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ആ ചരിത്രത്തിന് കേരളത്തേക്കാളും പഴക്കമുണ്ട്. 1940 ല്‍ വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകളെ കുറിച്ച് പരിശോധിക്കുകയും തുടര്‍ന്ന് സര്‍വെ നടത്താന്‍ തീരുമാനം എടുക്കുകയും ചെയ്തത് തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീചിത്തിര തിരുന്നാള്‍ ബാലരാമവര്‍മയാണ്. തിരുവിതാംകൂറിന്റെ പല വികസന പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ച ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യര്‍ തന്നെയാണ് ഇതിനുവേണ്ടി ഇംഗ്ലണ്ടിലെ ഒരു തുറമുഖ കമ്പനിയുമായി ചര്‍ച്ചകള്‍ തുടങ്ങിയത്. പലകാരണങ്ങള്‍ ആ ചര്‍ച്ചകള്‍ നിലച്ചുപോയെങ്കിലും 1991 ല്‍ കെ. കരുണാകരന്‍ സര്‍ക്കാര്‍ വിഴിഞ്ഞം പദ്ധതി പൊടിതട്ടിയെടുക്കുകയായിരുന്നു. അന്ന് തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന എം.വി. രാഘവനാണ് തുറമുഖ നിര്‍മാണത്തെക്കുറിച്ച് പഠിക്കാന്‍ കുമാര്‍ ഗ്രൂപ്പുമായി ചര്‍ച്ചകള്‍ നടത്തിയത്. 2001 ല്‍ എ.കെ. ആന്റണി മന്ത്രിസഭയിലും തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന എം.വി. രാഘവന്‍ വീണ്ടും തുറമുഖ നിര്‍മാണത്തിന് ആഗോള ടെന്‍ഡര്‍ വിളിച്ചു. 2011ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന് അസ്ഥിവാരമിട്ടത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, തുറമുഖ വ കുപ്പ് മന്ത്രി കെ. ബാബു എന്നിവരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തുകയും പദ്ധതിയുമായി മുന്നോട്ടു പോകാന്‍
തീരുമാനിക്കുകയുമായിരുന്നു. എന്നാല്‍ സി.പി.എം ഉള്‍പ്പെടെയുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ പദ്ധതിക്കെതിരെ പ്രതിഷേധം ആളിക്കത്തിക്കുന്ന തിരക്കിലായിരുന്നു. സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ച്, പാവപ്പെട്ട മത്സ്യത്തൊഴിലാളികളെയുള്‍പ്പെടെ ഇളക്കി വിടാനുള്ള ആസൂത്രിത നീക്കങ്ങളാണ് സംഘടനാപരമായി തന്നെ സി.പി.എം നടത്തിയിട്ടുള്ളത്. അന്നത്തെ പാര്‍ട്ടി സെക്രട്ടറിയുടെയും പ്രതിപക്ഷ നേതാവിന്റെയുമെല്ലാം പ്രതികരണങ്ങള്‍ ഇതിന് സാക്ഷിയാണ്. അദാനി ഗ്രൂപ്പിന് അവിഹിതമായ ഔദാര്യം നല്‍കിയിരിക്കുന്നു എന്നായിരുന്നു അവരുടെ ആരോപണം.

പദ്ധതിക്കായി അഹോരാത്രം പരിശ്രമിച്ച ഉമ്മന്‍ചാണ്ടിയുടെ ഓര്‍മകളെ പോലും മായ്ച്ചുകളയുന്ന പിണറായി സര്‍ക്കാര്‍ ട്രയല്‍ റണ്ണിന്റെ സമയത്ത് അദ്ദേഹത്തിന്റെ സംഭാവനകളെ വിസ്മരിക്കുകയും പ്രതിപക്ഷ നേതാവിന് സംസാരിക്കാനുള്ള അവസരം പോലും നിഷേധിക്കുകയുമായിരുന്നു. ഇപ്പോള്‍ ഉദ്ഘാടനച്ചടങ്ങിലും അതേ നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. പ്രതിപക്ഷ നേതാവിനെ ചടങ്ങില്‍ നിന്ന് ഒഴിവാക്കാനുള്ള നീക്കം തിരിച്ചിയായപ്പോള്‍ തൊടിന്യായങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. തുറമുഖ മന്ത്രിയുടെ വിശദീകരണങ്ങളാകട്ടെ വെളുക്കാന്‍ തേച്ചത് പാണ്ടായ മട്ടിലുമാണ്. ഏതായാലും സി.പി.എമ്മിന്റെ ഈ നിഴല്‍ യുദ്ധങ്ങള്‍ തന്നെയാണ് കേരളത്തിന്റെ സ്വപ്ന പദ്ധതിയില്‍ യു.ഡി.എഫിനുള്ള പങ്കിന്റെ ഏറ്റവും വലിയ തെളിവ്.

Continue Reading

Trending