columns
മെഴ്‌സിയും മ്യായാവിയും ഒരു സ്മാര്‍ത്ത വിചാരം
ഓടുന്ന കാറില്‍ ബലാല്‍സംഗം, കാറില്‍ ചാരി നിന്നാല്‍ ഇടി, മദ്രസ്സ വിട്ടുവരുന്ന പെണ്‍കുട്ടിയെ ആകാശത്തെറിഞ്ഞു കളി, നരബലി, കഷായവധം, പൊതുമേഖലാ സ്ഥാപനങ്ങളിലുടനീളം ഇഷ്ടക്കാരെ നിയമിക്കല്‍, മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ നാടുമുഴുക്കെ അവിഹിത നിയമനം, സര്‍വകലാശാലകളിലെ അയോഗ്യ അനധികൃത നിയമനങ്ങള്‍, ആരെയും വിസിയാക്കുന്ന മന്ത്രവാദം, പൊലീസാഫീസര്‍മാരുടെ പോക്‌സോ പരിപാടികള്‍ തുടങ്ങിയ എണ്ണിയാലൊടുങ്ങാത്ത കുറ്റകൃത്യങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന ഈ സര്‍ക്കാറിനെ ജനം തിരിച്ചറിയാതിരിക്കാന്‍ ഗവര്‍ണ്ണറും മുഖ്യമന്ത്രിയും പാര്‍ട്ടിയും ചേര്‍ന്നു നടത്തുന്ന ഈ നാടകമോ, പോരാട്ടമോ, ഒക്കെ തുടരുന്നത് നല്ലതാണെന്ന് ഭരണകക്ഷി കരുതുന്നു.

കെ.എന്‍.എ ഖാദര്‍
കണ്ണൂര്‍ സര്‍വകലാശാലയിലെ ഒരു പരിപാടിയുടെ വേദിയില്‍ വെച്ച്, സ്വന്തം സീറ്റില്‍ നിന്ന് എഴുന്നേറ്റു വന്ന, ഇടതുപക്ഷക്കാരനായ പ്രഗത്ഭ ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ്, സംസാരിച്ചുകൊണ്ടുനില്‍ക്കുകയായിരുന്ന ഗവര്‍ണ്ണറെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്നും ആയതിന് പരാതി കൊടുത്തിട്ടും പിണറായി സര്‍ക്കാര്‍ കേസ്സെടുത്തില്ലെന്നും ഗവര്‍ണ്ണര്‍ കുറച്ചു മുമ്പ് ആരോപിക്കുകയുണ്ടായി. പിണറായി-ആരിഫ് മുഹമ്മദ്ഖാന്‍ തര്‍ക്കം വികസിച്ചുവരുന്ന വേളയായിരുന്നു അത്. പിന്നീട് തര്‍ക്കം മൂര്‍ദ്ധന്യാവസ്ഥയിലെത്തി. ആദ്യമൊക്കെ ഈ തര്‍ക്കം നീണ്ടുപോകാതെ നോക്കണമെന്ന് കേരള സര്‍ക്കാരിന് തോന്നിയിരുന്നു. ഇപ്പോള്‍ ഈ തര്‍ക്കം നല്ലതാണെന്നും തുടരണമെന്നും സര്‍ക്കാരിനും സി.പി.എമ്മിനും തോന്നിയിരിക്കുന്നു. തര്‍ക്കം മൂത്ത് സര്‍ക്കാര്‍ അതിന്റെ ജോലികള്‍ പോലും മറന്നതുപോലെയായി. ഇതിനെ ഇനി വേണമെങ്കില്‍ കേരള തര്‍ക്കാര്‍ എന്നും വിളിക്കാം. രാഷ്ട്രീയ നേട്ടം തന്നെയാണ് ലക്ഷ്യം. മുഖ്യമന്ത്രിയും പരിവാരങ്ങളും ചേര്‍ന്നു നടത്തിയ വിദേശ സഞ്ചാരങ്ങളും വിനോദയാത്രാ ആരോപണങ്ങളും മാഞ്ഞുപോയതും സ്വര്‍ണ്ണക്കടത്തു കേസും ബിരിയാണി ചെമ്പുകളും വിസ്മൃതമാക്കിയതും പൊലീസ് അതിക്രമങ്ങളും പീഢനങ്ങളും ഒതുക്കിയതും ആയിരക്കണക്കിന് ബന്ധു നിയമനങ്ങളും പിന്‍വാതില്‍ നിയമനങ്ങളും കഴുകികളഞ്ഞതും ഗവര്‍ണ്ണറും മുഖ്യമന്ത്രിയും തമ്മിലുള്ള പോരാണല്ലോ.
കേന്ദ്രം വരും, തല്ലും, കൊല്ലും, പിരിച്ചുവിടും എന്നൊക്കെ സ്വപ്‌നം കണ്ടും പ്രചരിപ്പിച്ചും നടന്ന കേരള ബി.ജെ.പിയുടെ ഫ്യൂസ് ഊരിക്കളയാനും പിണറായിക്കു സാധിച്ചിരിക്കാം. ലാവ്‌ലിന്‍ കേസ്സുള്‍പ്പെടെ മുഖ്യമന്ത്രിക്കെതിരെ ഒരു കേസ്സും പൊടിതട്ടിയെടുക്കാന്‍ കേന്ദ്ര ബി.ജെ.പി തയ്യാറല്ലെന്ന് അരിയാഹാരം കഴിക്കുന്ന സകലര്‍ക്കും അറിയാമായിരുന്നു. അരിവില റോക്കറ്റ് പോലെ കുതിച്ച് കയറിയതിനാല്‍ മരച്ചീനി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന പാവങ്ങള്‍ക്കും ഇതൊക്കെ മനസ്സിലാവും. സുരേന്ദ്രന്റെയും മുരളി മന്ത്രിയുടെയും കിളിപോയെങ്കില്‍ അതിനെ തുറന്നുവിട്ടത് പിണറായി മാത്രമല്ല ഡല്‍ഹി ഭരിക്കുന്ന വന്‍കിടക്കാരുടെ സഹായത്തോടെയായിരുന്നല്ലോ. ഓടുന്ന കാറില്‍ ബലാല്‍സംഗം, കാറില്‍ ചാരി നിന്നാല്‍ ഇടി, മദ്രസ്സ വിട്ടുവരുന്ന പെണ്‍കുട്ടിയെ ആകാശത്തെറിഞ്ഞു കളി, നരബലി, കഷായവധം, പൊതുമേഖലാ സ്ഥാപനങ്ങളിലുടനീളം ഇഷ്ടക്കാരെ നിയമിക്കല്‍, മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ നാടുമുഴുക്കെ അവിഹിത നിയമനം, സര്‍വകലാശാലകളിലെ അയോഗ്യ അനധികൃത നിയമനങ്ങള്‍, ആരെയും വിസിയാക്കുന്ന മന്ത്രവാദം, പൊലീസാഫീസര്‍മാരുടെ പോക്‌സോ പരിപാടികള്‍ തുടങ്ങിയ എണ്ണിയാലൊടുങ്ങാത്ത കുറ്റകൃത്യങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന ഈ സര്‍ക്കാറിനെ ജനം തിരിച്ചറിയാതിരിക്കാന്‍ ഗവര്‍ണ്ണറും മുഖ്യമന്ത്രിയും പാര്‍ട്ടിയും ചേര്‍ന്നു നടത്തുന്ന ഈ നാടകമോ, പോരാട്ടമോ, ഒക്കെ തുടരുന്നത് നല്ലതാണെന്ന് ഭരണകക്ഷി കരുതുന്നു. കാര്യങ്ങള്‍ ഇങ്ങിനെ ആയിരിക്കെ ഗവര്‍ണ്ണറും, മുഖ്യമന്ത്രിയും ഒന്നുകൂടി കത്തിക്കേറി കൊത്തിയാല്‍ ജനം അബോധാവസ്ഥയില്‍ ഇനിയും ദീര്‍ഘനാള്‍ കിടന്നുകൊള്ളും. സ്വപ്‌നാ സുരേഷിന്റെ ഞെട്ടിക്കുന്ന ആരോപണങ്ങളെ നേരിട്ടതും അവര്‍ക്കു നിയമനം നല്‍കിയ എച്ച്.ആര്‍.ഡി.എസിനെ കേസുകളില്‍ കുരുക്കി നാടുകടത്തുന്നതിനും കേരളം സാക്ഷിയായി. കേന്ദ്രത്തിന്റെ പിന്തുണ അവരോട് ചാഞ്ഞുനില്‍ക്കുന്നവര്‍ക്കും കിട്ടിയില്ലല്ലോ. അപ്പോഴും പിണറായിക്കൊപ്പമാണ് കേന്ദ്രമെന്ന് വ്യക്തമാണ്.
ഫിന്‍ലാന്റിലും നോര്‍വ്വേയിലും നടക്കുന്ന വിദ്യാഭ്യാസത്തെക്കുറിച്ച് അഗാധമായി പഠിക്കാനും അടുത്തറിയാനും പോയ ശിവന്‍ക്കുട്ടി കണ്ടത് അവിടെ സൈക്കിളുകള്‍ക്ക് പോകാന്‍ അങ്ങാടിയില്‍ ചെറു റോഡുകളുണ്ടെന്ന സത്യമാണ്. അദ്ദേഹം മടങ്ങിയെത്തിയപ്പോഴേക്ക് ബിരുദാനന്തര ബിരുദങ്ങള്‍ രണ്ടെണ്ണം വീതം ഒറ്റയടിക്ക് നേടിയെടുത്ത കുട്ടികളെയാണ് കേരളം നിറയെ കണ്ടു ഞെട്ടിയത്.
പണ്ടൊക്കെ എം.എയെന്ന ഒറ്റ ബിരുദക്കാരെയും എം.ഡിയെന്ന മറ്റൊരു ബിരുദം നേടിയവരെയും നാം കണ്ടിരുന്നു. ഇപ്പോഴത്തെ മക്കളധികവും എം.ഡി.എം.എ എന്ന ഇരട്ടബിരുദം നേടിയിട്ട് നാളുകള്‍ ഏറെയായി. മുഖ്യമന്ത്രിയും ശിവന്‍കുട്ടിയും വീണയുമൊക്കെ നേരിട്ടുപോയി നേര്‍വ്വെയിലും ഫിന്‍ലാന്റിലും ലണ്ടനിലുമൊക്കെ ചുറ്റിയടിച്ചു പതിവുപോലെ ദുബായി വഴി നാട്ടില്‍ മടങ്ങിയെത്താന്‍ നാളേറെ വേണ്ടിവന്നു. നല്ല പണച്ചിലവും നാട്ടുകാര്‍ സഹിക്കേണ്ടി വന്നു. എം.ഡി.എം.എ ബിരുദധാരികള്‍ കേരളത്തില്‍ തന്നെ സൗകര്യപ്രദമായ വെളിമ്പറമ്പുകളിലും മലക്കപ്പാറകയിലുമിരുന്ന് എല്ലാ രാജ്യങ്ങളിലും ചുറ്റിയടിക്കുന്നു. മനോമണ്ഡലത്തിലും സ്വപ്‌നലോകത്തിലും ലോകം കാണാനുള്ള ഈ വിദ്യ ശിവന്‍കുട്ടി അവരോട് ചോദിക്കട്ടെ. മയക്കുമരുന്നിന്റെ മഹാമായാലോകത്തു പറന്നു നടക്കുന്ന നമ്മുടെ കുട്ടികള്‍ ദിവസവും ലോകം കണ്ടു ആനന്ദതുന്ദിലരാകുന്നു. ജീവിതം ഹോമിക്കുന്ന സ്വന്തം മക്കളോട് എന്തുപറയാനാണ് നോര്‍വ്വെക്കാര് പഠിപ്പിച്ചത്. ഈ മ്യായാവിയെ എങ്ങിനെ നേരിടാനാവുമെന്ന് ഇതുവരെ ആലോചിച്ചുവോ.? നാഷണല്‍ ഹൈവേ വഴി നടത്തുന്ന തെക്കുവടക്ക ജാഥയും ചങ്ങലയും കൊണ്ട് ഈ മയക്കു പിശാചിനെ ബന്ധിക്കാനാവില്ല. കുന്തവും കുടച്ചക്ക്രവും ഒക്കെ എഴുതിവെച്ച ഭരണഘടനയില്‍ വല്ലതുമുണ്ടോയെന്ന് സജിചെറിയാന്‍ പറയട്ടെ.
ഖത്തര്‍ ലോകകപ്പിന്റെ സമയമായതിനാല്‍ മത്സരാര്‍ത്ഥികളും കാഴ്ച്ചക്കാരും മുഴുവന്‍ ദോഹയിലാണ്. നെയ്മറേയും മെഴ്‌സിയേയും (മെസ്സി) അനുകൂലിന്നവരും പ്രതികൂലിക്കുന്നവരും അവിടെയാണ്. പോപ്പുലര്‍ ഫ്രണ്ടാണെന്ന് കരുതി പോര്‍ച്ചുഗല്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെന്നാക്കി മഹത്തായൊരു രാഷ്ട്രത്തിന്റെ പതാക കീറിയെറിഞ്ഞ വിവര ദോഷികളും അവിടെയെത്തിക്കാണും. വാസ്‌കോഡഗാമയോട് കുഞ്ഞാലിമരക്കാര്‍ അപ്പഴേ പറഞ്ഞതാണ് പോരണ്ടാ പോരണ്ടാന്ന്. റൊണാള്‍ഡോമാര്‍ രണ്ടെണ്ണമുണ്ടെങ്കിലും മലയാളികള്‍ക്ക് ആശയക്കുഴപ്പമുണ്ടാകില്ല. മൂന്നു ജയരാജന്‍മാരുടെ നാട്ടില്‍ നിന്നാണവര്‍ പോയിട്ടുള്ളത്. എന്തായാലും ഏറെ നാള്‍ മലയാളികളുടെ ആത്മാവും ശരീരവും ഖത്തറിലാണ്. ആ നിലയില്‍ ബഹുമാന്യരായ നമ്മുടെ മുഖ്യമന്ത്രിയും ഗവര്‍ണ്ണറും കൂടി ഖത്തറിലെ കളക്കളത്തിലെത്തിയാല്‍ കാല്‍പന്തിന്റെ ഇടവേളകളില്‍ മലയാളികള്‍ക്കായി ഈ മഹാപോരാളികളുടെ ‘കുലുകുലുമച്ചം’ നേരിട്ടു സംപ്രേക്ഷണം ചെയ്യാമല്ലോ. അസോസിയേറ്റ് പ്രഫസറായി വിലസിയ നേരത്ത് കൂടെയുണ്ടായിരുന്ന ബിന്ദു മന്ത്രിവരെ ഇപ്പോള്‍ പറയുന്നതും അവരെ വെച്ചത് സര്‍ക്കാരല്ലെന്നാണ്. സര്‍വകലാശാല വിസി പറയുന്നത് ഒരു ദിവസം അവിടെ ഇരിക്കുന്നതായി കണ്ടുവെന്നാണ്. ആരാണ് വെച്ചതെന്നാര്‍ക്കുമറിയില്ല. പാര്‍ട്ടിയല്ലെന്ന് ജയരാജനും പറഞ്ഞു കഴിഞ്ഞു. ഈ സ്ഥിതിക്ക് അത് ചെയ്തതും വി.ഡി സതീശന്റെ കത്തുപ്രകാരം സുധാകരനാവാണ് സാധ്യത. എന്തായാലും ഗവര്‍ണ്ണര്‍ സകലവിധ അഴിമതിയും സ്വജനപക്ഷപാതവും നേരിടാനാണ് തീരുമാനിച്ചു കാണുന്നത്. ഇത്തരം മുഖ്യമന്ത്രിമാരുള്ള നാട്ടില്‍ ഇമ്മാതിരി ഗവര്‍ണ്ണര്‍മാര്‍ സ്വാഭാവികമായും എത്തിച്ചേരും. അതും പ്രകൃതിനിയമമാണ്. പ്രതിരോധനിരയില്‍ കളിക്കുന്നതും ന്യായീകരണത്തിനായി മാത്രം ജനിച്ച കാപ്‌സ്യൂള്‍ സഖാക്കളാണ്. ശാസ്ത്രീയമായി എങ്ങിനെ ദുഷ്‌ചെയ്തികളെ ന്യായീകരിക്കാമെന്ന ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ തന്നെ ഇപ്പോള്‍ നടന്നുവരുന്നുണ്ട്.
ഏക സിവില്‍കോഡ്, ശരീഅത്ത്, ഹിജാബ്, ഹലാല്‍ ഭക്ഷണം, വഖഫ് ജോലികള്‍, മുത്തലാഖ് തുടങ്ങിയ ചില പ്രത്യേക വിഷയങ്ങള്‍ വരുമ്പോള്‍ ഇ.എം.എസ്സ് നമ്പൂതിരിപ്പാടിനെയും പിണറായിയെയും ആരിഫ് മുഹമ്മദ്ഖാനെയും ഇര്‍ഫാന്‍ ഹബീബിനെയും ഓരേ വേദിയില്‍ കണ്ടിട്ടുണ്ട്. ആകയാല്‍ ജനങ്ങളേ! സര്‍ക്കാരും ഗവര്‍ണ്ണറും തമ്മില്‍ കേരളത്തില്‍ കാണപ്പെടുന്ന ഒരു പ്രത്യേകതരം ശബ്ദമുണ്ടാക്കുന്ന ബ്രണ്ണന്‍ സ്റ്റൈല്‍ ഏക്ഷന്‍ അവസാനിപ്പിക്കാനുള്ള ഏക മരുന്ന് ഇസ്‌ലാമോഫോബിയ വാക്‌സിന്റെ രണ്ടാം ഡോസ് എടുക്കലാണ്. രണ്ട് കിലോമീറ്റര്‍ അകലം പാലിക്കുന്നതും ഹെല്‍മറ്റ് ധരിക്കുന്നതും ഇടക്കിടെ കൈകാലുകള്‍ സോപ്പിട്ട് കഴുകുന്നതും ഓരോ വീട്ടിലേക്കും ഓരോ കിറ്റുകൂടി നേര്‍ച്ച നേരുന്നതും നല്ലതാണ്. മേല്‍പ്രസ്താവിച്ച ഫോബിയയുടെ ഇരകള്‍ക്ക് ഇതിനൊന്നും സമയമില്ലെന്നറിയാമല്ലോ. അവര്‍ ചികഞ്ഞെടുക്കുന്ന ചീളു കേസ്സുകള്‍ കെട്ടിപ്പിടിച്ചും പരസ്പരം കടിപിടി കൂടുന്നതിനാല്‍ നേരം തികയില്ല. ഹോളോകാസ്റ്റിലേക്ക് പോകുന്ന ബസ്സില്‍ സൈഡ് സീറ്റുതന്നെ തരപ്പെടുത്താനുള്ള തര്‍ക്കത്തിലാണവര്‍ ബദ്ധശ്രദ്ധയിരിക്കുന്നത്. പ്രപഞ്ചനാഥന്‍ നമ്മെ കാത്തുരക്ഷിക്കട്ടെ.
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.
കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.
ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.

റിയാസ് ഹുദവി പുലിക്കണ്ണി
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്‍മാന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്‍ ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.
ഇറാന്‍, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്‍ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന്‍ ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ
ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.
56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്
(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )
-
kerala23 hours ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india2 days ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
kerala3 days ago
പിണറായിക്കാലം, കാലിക്കാലം; സർക്കാരിനെ വിചാരണ ചെയ്ത് മുസ്ലിം യൂത്ത് ലീഗ് സമരക്കോലം
-
kerala3 days ago
ദേശീയപാത തകർന്നിടിഞ്ഞ സംഭവം ഏറെ ആശങ്കാജനകം: സമദാനി
-
Health2 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കൊവിഡ് വ്യാപനം കൂടുന്നു
-
kerala2 days ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
kerala2 days ago
റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
-
Cricket2 days ago
പ്രതികൂല കാലാവസ്ഥ; ആര്‍സിബി-എസ്ആര്‍എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലേക്ക് മാറ്റി