Connect with us

Culture

സ്വിസ്സുകാർ തുലച്ചു കളഞ്ഞ വലിയ അവസരം

Published

on

സ്വീഡന്‍ 1 – സ്വിറ്റ്‌സര്‍ലാന്റ് 0

#SWESUI

#WCReviewShafi

‘ഇതിനെപ്പറ്റിയൊക്കെ എന്തുപറയാന്‍?’ എന്നു തോന്നിക്കുന്ന മത്സരങ്ങള്‍ അധികമുണ്ടായിട്ടില്ല എന്നതാണ് റഷ്യ 2018 ലോകകപ്പിന്റെ പ്രധാന പ്രത്യേകതകളിലൊന്നായി എനിക്കു തോന്നിയിട്ടുള്ളത്. ഫുട്‌ബോള്‍ എന്ന വികാരത്തെ അതിന്റെ പരകോടിയിലെത്തിച്ച ബെല്‍ജിയം – ജപ്പാന്‍ മത്സരത്തിനു പിന്നാലെ അത്തരമൊരു വിരസ മത്സരം കാണേണ്ടി വന്നു എന്നത് കഷ്ടമാണ്. താരപ്പൊലിമയുടെ ഭാരമില്ലാത്ത രണ്ട് യൂറോപ്യന്‍ ടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ കളി ആകര്‍ഷകമാവില്ലെന്ന് അറിയാമായിരുന്നുവെങ്കിലും ഷഖീരിയുടെയും ഗ്രാനിത് ഷാക്കയുടെയുമൊക്കെ സ്വിറ്റ്‌സര്‍ലാന്റ് ജയിച്ചു കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അതിനവര്‍ക്ക് അര്‍ഹതയുമുണ്ടായിരുന്നു. പക്ഷേ, എങ്ങനെയോ അടിച്ച ഒരു ഗോളില്‍ ജയിച്ച് സ്വീഡന്‍ അവസാന എട്ടിലേക്ക് ടിക്കറ്റ് നേടി. സമീപകാലത്തെ ഏറ്റവും മികച്ച ടീമുമായി വന്നിട്ടും ക്വാര്‍ട്ടറില്‍ കയറാതെ സ്വിസ്സുകാര്‍ മടങ്ങുകയും ചെയ്തു.

മൈതാനമധ്യത്തില്‍ കളി മെനയ്തും ആസൂത്രിത നീക്കങ്ങളിലൂടെ ബോക്‌സില്‍ കയറിയും കുറ്റമറ്റ രീതിയില്‍ ഫിനിഷ് ചെയ്തും കൊണ്ടുള്ള പന്തുകളിക്ക് ഉന്നത ശേഷിയുള്ള കളിക്കാരും അതിനനുസരിച്ചുള്ള കേളീശൈലിയും വേണം. ഇന്നത്തെ കളിയില്‍ ഇരുടീമുകള്‍ക്കും അസാധാരണ മികവുള്ള താരങ്ങളോ ശൈലീകാരന്മാരായ കോച്ചുമാരോ ഇല്ലായിരുന്നു. കളിക്കു മുമ്പ് വ്യക്തമായ മുന്‍തൂക്കമുണ്ടായിരുന്നെങ്കിലും കിട്ടിയ അവസരങ്ങള്‍ തുലച്ചു കളഞ്ഞ് സ്വിറ്റ്‌സര്‍ലാന്റ് സ്വന്തം ശവക്കുഴി തോണ്ടി. ഉയരക്കാരായ മുന്നേറ്റക്കാര്‍ക്ക് വായുവിലൂടെ പന്തെത്തിച്ചു നല്‍കിയ സ്വീഡനാകട്ടെ, നിരന്തരമായ ശ്രമങ്ങള്‍ക്കൊടുവില്‍ പന്ത് വലയിലാക്കി, ആ ലീഡ് സംരക്ഷിക്കാന്‍ ആവശ്യമായതെല്ലാം ചെയ്യുകയും ചെയ്തു.

ഗൂഢതന്ത്രങ്ങളൊന്നുമില്ലാതെയുള്ള ഓപണ്‍ ഗെയിമുകളില്‍, മത്സരത്തിന്റെ വിധി നിര്‍ണയിക്കപ്പെടാന്‍ ഒരൊറ്റ ഗോള്‍ ധാരാളമാണ്. തമ്മില്‍ ഭേദപ്പെട്ട ടീമുകള്‍ക്ക് തുടക്കം മുതലേ മത്സരം കൈവശപ്പെടുത്തിയില്ലെങ്കില്‍ എങ്ങനെയെങ്കിലും ഒരു ഗോളടിച്ച് എതിരാളി ഭാഗ്യം തങ്ങളുടേതാക്കും. കട്ടപ്പാടങ്ങളിലെ സെവന്‍സ് മുതല്‍ ലോകകപ്പ് വേദി വരെ അതില്‍ കാര്യമായ മാറ്റമില്ല. ഗോളടിക്കുകയും അത് സംരക്ഷിക്കാന്‍ പിന്നില്‍ കോട്ടകെട്ടുകയും ചെയ്യുന്ന ശൈലിയും ഫുട്‌ബോളിന്റെ ഭാഗമാകയാല്‍ അതിനെ കുറ്റംപറയാനുമില്ല. നിരന്തരമായ ആക്രമണങ്ങളിലൂടെ ആ കോട്ട ഭേദിച്ച് സമനില കണ്ടെത്തുകയും മത്സരത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കുകയുമാണ് പിന്നെ എതിര്‍ടീമിന് ചെയ്യാനുണ്ടായിരുന്നത്. ഷര്‍ദാന്‍ ഷഖീരി ഡീപ്പില്‍ നിന്നും റോഡ്രിഗസ് ഇടതുഭാഗത്തു നിന്നുമൊക്കെ തൊടുക്കുന്ന ക്രോസുകള്‍ ബോക്‌സില്‍ അപകടകരമായ രീതിയില്‍ താണിറങ്ങിയെങ്കിലും അവയില്‍ തലവെക്കാന്‍ പാകത്തിലുള്ള ക്വാളിറ്റി സ്‌ട്രൈക്കര്‍മാര്‍ ഇല്ലാതിരുന്നതാണ് സ്വിറ്റ്‌സര്‍ലാന്റിന് തിരിച്ചടിയായത്. അര്‍ധാവസരങ്ങളില്‍ അവര്‍ ഷോട്ടുതിര്‍ക്കാന്‍ മുതിര്‍ന്നപ്പോഴൊക്കെ ശരീരം കൊണ്ട് നിരപ്പലകയിട്ട് സ്വീഡന്‍കാര്‍ അത് വിഫലമാക്കുകയും ചെയ്തു.

സ്വിറ്റ്‌സര്‍ലാന്റിന് അനായാസം തോല്‍പ്പിക്കാമായിരുന്ന ടീമായിരുന്നു സ്വീഡന്‍. ഗോളൊഴികെ എല്ലാ മേഖലയിലും അവര്‍ മുന്‍തൂക്കം പുലര്‍ത്തുകയും ചെയ്തു. 1954-നു ശേഷം ആദ്യമായി ക്വാര്‍ട്ടറിലെത്താനുള്ള സുവര്‍ണാവസരം പാഴാക്കിയെന്ന കുറ്റബോധത്തില്‍ അവര്‍ക്ക് റഷ്യയില്‍ നിന്നു മടങ്ങാം. അതേസമയം, 1958-നു ശേഷം ഇതാദ്യമായി തുടര്‍ച്ചയായി രണ്ട് ലോകകപ്പ് മത്സരങ്ങള്‍ ജയിക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തില്‍ സ്വീഡന് ക്വാര്‍ട്ടര്‍ ഫൈനലിനൊരുങ്ങാം. അവിടെ എതിരാളികള്‍ ഇംഗ്ലണ്ടോ കൊളംബിയയോ, ആരായിരുന്നാലും മുന്നോട്ടുള്ള ഗമിക്കണമെങ്കില്‍ ഇന്നത്തെ കളി കളിച്ചാല്‍ മതിയാവില്ല. വേറൊരു രീതിയില്‍, പ്രീക്വാര്‍ട്ടര്‍ ജയിച്ചാല്‍ സെമിബെര്‍ത്ത് എന്ന സാധ്യതയിലേക്കാണ് ഇംഗ്ലണ്ടും കൊളംബിയയും ബൂട്ടുകെട്ടുന്നത് എന്നും പറയാം.

Film

വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

Published

on

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.

അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Continue Reading

Film

സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല

പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

Published

on

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.

പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.

പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.

സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.

‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.

രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.

Continue Reading

Art

ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

Published

on

ആരാധകരെ ആവേശത്തിലാഴ്ത്താൻ വേടൻ വീണ്ടുമെത്തുന്നു. ഇത്തവണ തെരുവിന്റെ മോൻ എന്ന ഗാനത്തിന്റെ മ്യൂസിക്ക് വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്. വേടന്റെ തന്നെ ഏറെ ജനപ്രിയമായ ‘കരയല്ലേ നെഞ്ചേ കരയല്ലേ, ഇന്നു വീണ മുറിവ് നാളെ അറിവല്ലേ…’ എന്ന ഗാനമാണ് സംവിധായകൻ ജാഫർ അലിയും സൈന മ്യൂസിക്ക് ഇന്റിയുടെ ബാനറിൽ ആഷിഖ് ബാവയും ചേർന്ന് ഇപ്പോൾ മ്യൂസിക് വീഡിയോയായി ഇറക്കിയിരിക്കുന്നത്.
വേടന്റെ മറ്റ് ഗാനങ്ങളെപ്പോലെത്തന്നെ ഏറെ ആരാധകരുള്ള ഗാനമാണ് ‘തെരുവിന്റെ മോൻ’. റാപ്പ് സംഗീതാസ്വാധകരുടെ പ്ലേലിസ്റ്റിൽ ഉള്ള ഗാനമാണിത്. അതിനാണ് ഇപ്പോൾ ദൃശ്യഭാഷ്യം വന്നിരിക്കുന്നത്. നേരത്തെ പുറത്തിറക്കിയ ഇതിന്റെ ടീസറിന് ഊഷ്മളമായ പ്രതികരണമായിരുന്നു ആരാധകരിൽ നിന്നും ലഭിച്ചത് എന്ന് അണിയറപ്രവർത്തകർ. ‘തെരുവിന്റെ മോന്റെ’ മ്യൂസിക്ക് പ്രൊഡ്യൂസർ ഋഷിയാണ്. വേടന്റേയും ഋഷിയുടേയും കൂടെ ഒരു നായയും പാട്ടിൽ കഥാപാത്രമായി വരുന്നുണ്ട്.
ഹൃധ്വിക്ക് ശശികുമാർ ആണ് ഛായാഗ്രഹണം. എഡിറ്റർ- കശ്യപ് ഭാസ്ക്കർ. മലയാളത്തിൽ ഈയിടെയായി ഉയർന്നു വരുന്ന സ്വതന്ത്ര സംഗീത മുന്നേറ്റത്തിന് പ്രധാന വേദി നൽകിവരുന്ന പ്ലാറ്റ്ഫോം ആണ് സൈന മ്യൂസിക് ഇൻഡി. അതിലൂടെയാണ് നേരത്തെ വേടന്റെ തന്നെ ‘ഉറങ്ങട്ടെ’ എന്ന ജനപ്രിയ ഗാനവും പുറത്തിറക്കിയിരുന്നത്.
Continue Reading

Trending