Culture
വെറും ജയമല്ല; ബ്രസീലിന്റേത് കപ്പിന്മേലുള്ള അവകാശവാദം

മുഹമ്മദ് ഷാഫി
ബ്രസീല്‍ 2 – മെക്‌സിക്കോ 0
കളിയിലായാലും ജീവിതത്തിലായാലും അധികഗുണങ്ങള്‍ ഉള്ളവര്‍ സാധാരണക്കാരെ അതിജയിക്കും. മെക്‌സിക്കോ ഒരു സാധാരണ ഫുട്‌ബോള്‍ ടീമാണ്; ബ്രസീലാകട്ടെ അധികഗുണ സമ്പന്നവും. എന്നാല്‍, ലോകകപ്പ് പ്രീക്വാര്‍ട്ടറിലെ ബ്രസീലിന്റെ വിജയത്തില്‍ ഈ ആനുകൂല്യം മാത്രമല്ല പ്രവര്‍ത്തിച്ചത്; യാഥാര്‍ത്ഥ്യബോധത്തോടെയുള്ള ചിന്തയും പ്രവൃത്തിയും കൂടിയാണ്. മികച്ച കളിക്കാരുള്ള ജര്‍മനിയും സ്‌പെയിനുമെല്ലാം മുടന്തിവീണ ടൂര്‍ണമെന്റില്‍ ഓരോ മത്സരത്തിലും ബ്രസീല്‍ എങ്ങനെ കളിക്കുന്നു എന്നത് ഫുട്‌ബോള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പാഠപുസ്തകമാണ്. സത്യത്തില്‍ ഇന്നത്തെ കളി പൊതുവില്‍ – അധികവും രണ്ടാം പകുതിയില്‍ – വരണ്ടതായാണ് എനിക്കനുഭവപ്പെട്ടത്. പക്ഷേ, കളി കാണുന്നവരില്‍ മതിപ്പുണ്ടാക്കുന്ന വിധമുള്ള സമഗ്രത ബ്രസീല്‍ പുലര്‍ത്തുകയും അര്‍ഹിച്ച വിജയം സ്വന്തമാക്കുകയും ചെയ്തു.
സെര്‍ബിയക്കെതിരെ കളിച്ച ടീമിലും ഫോര്‍മേഷനിലും കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിരുന്നില്ലെങ്കിലും ബ്രസീല്‍ കോച്ച് ടിറ്റേ, എതിരാളികളുടെ ശക്തിദൗര്‍ബല്യങ്ങള്‍ വിലയിരുത്തി തന്റെ ടീമിന്റെ കേളീശൈലിയുടെ അലകും പിടിയുമെല്ലാം ഒന്നഴിച്ചു പണിഞ്ഞതായി തോന്നി. ടൂര്‍ണമെന്റിലാദ്യമായി മെക്‌സിക്കോ കോച്ച് ഒസോറിയോ 4-3-3 ഫോര്‍മേഷന്‍ പ്രഖ്യാപിച്ചപ്പോള്‍ മെക്‌സിക്കോ മുച്ചൂടും ആക്രമിക്കുന്ന ഒരു മത്സരമാണ് ഞാന്‍ സ്വപ്‌നം കണ്ടത്.. 39 വയസ്സുള്ള റാഫേല്‍ മാര്‍ക്വേസ് – അതും മിഡ്ഫീല്‍ഡറായി – കളി തുടങ്ങിയതായിരുന്നു മെക്‌സിക്കന്‍ കേളീതന്ത്രത്തിലെ കൗതുകകരമായ കാര്യം. എന്നാല്‍, ഏതാണ്ട് കളിയൊന്ന് സെറ്റായപ്പോള്‍ തന്നെ ഒരുകാര്യം വ്യക്തമായി: സ്വന്തം ടീമിന്റെയല്ല, ബ്രസീലിന്റെ കരുത്ത് ഗണിച്ചാണ് ഒസോറിയോ ഇന്ന് കളിയൊരുക്കിയിരിക്കുന്നത്. ബ്രസീലിന്റെ പിഴവുകളിലേക്കാണ് അവരുടെ നോട്ടം. മെക്‌സിക്കോയുടെ ഇതുവരെയുള്ള മത്സരങ്ങള്‍ മുഴുവന്‍ കുത്തിയിരുന്ന് കണ്ടിട്ടുണ്ടെന്ന പോലെയായിരുന്നു ടിറ്റേ അതിനു കരുതിയിരുന്ന മറുമരുന്ന്. അതു വിജയിക്കാതിരിക്കാന്‍ തരമില്ലായിരുന്നു.
ഏതു നിമിഷവും അപകടം സൃഷ്ടിച്ചേക്കാവുന്ന നെയ്മറിനെ തളക്കുക എന്നതായിരുന്നു മാര്‍ക്വേസില്‍ ഏല്‍പ്പിക്കപ്പെട്ട ദൗത്യം. ആദ്യപകുതിയില്‍ അതദ്ദേഹം ഏറെക്കുറെ ഭംഗിയായി നിറവേറ്റി. നെയ്മര്‍ സ്വതന്ത്രനല്ലെന്നു വന്നതോടെ നേരെ എതിര്‍ദിശയില്‍ വില്ല്യനില്‍ ബ്രസീലിന്റെ നീക്കങ്ങള്‍ കേന്ദ്രീകരിച്ചു. എതിരാളികളെ കരുത്തുകൊണ്ടും വേഗത കൊണ്ടും പിന്നിലാക്കാന്‍ കഴിവുള്ള വില്ല്യന്‍ കുറ്റമറ്റ രീതിയിലാണ് കളിച്ചത്. പന്തുമായി മുന്നോട്ടു കയറാന്‍ മാത്രമല്ല, പിന്നിലേക്കിറങ്ങി റിക്കവര്‍ ചെയ്യാനും അയാള്‍ സമര്‍ത്ഥനായിരുന്നു. പൗളിഞ്ഞോ വില്ല്യനുമായി നന്നായി കണക്ട് ചെയ്തു.
മുന്നില്‍ ഒറ്റക്കു നില്‍ക്കുന്ന ഗബ്രിയേല്‍ ജീസസിനെ മെക്‌സിക്കന്‍ ഡിഫന്‍സ് തടവിലാക്കിയിരുന്നതിനാല്‍ ആദ്യപകുതിയില്‍ തുറന്ന ഗോളവസരങ്ങളൊന്നും വന്നില്ല. ആദ്യഘട്ടങ്ങളില്‍ ബോക്‌സിലെ മതില്‍ക്കെട്ടിനകത്തേക്ക് നുഴഞ്ഞു കയറുന്നതിനു പകരം പുറത്തുനിന്ന് ഭാഗ്യം പരീക്ഷിക്കാനാണ് ബ്രസീല്‍ കളിക്കാര്‍ക്ക് നിര്‍ദേശം ലഭിച്ചിരുന്നതെന്ന് തോന്നി. അരമണിക്കൂറിനോടടുക്കവെ നെയ്മര്‍ പൊസിഷന്‍ മാറി മധ്യത്തിലേക്കു കയറുകയും ബ്രസീല്‍ സമ്മര്‍ദം ശക്തമാക്കുകയും ചെയ്തപ്പോള്‍ മെക്‌സിക്കന്‍ ബോക്‌സില്‍ ഭീതിയുടെ നിമിഷങ്ങള്‍ പിറന്നു. പക്ഷേ, ആവശ്യത്തിലധികമാളും കൂടെ ഒച്ചോവയുടെ കൈസഹായവുമുണ്ടായതോടെ പ്രതിസന്ധി മെക്‌സിക്കോ അതിജീവിച്ചു. വില്ല്യനു പുറമെ, മുമ്പത്തെ കളികളിലെയത്ര ‘ടച്ച്’ കിട്ടാത്ത കുട്ടിന്യോയും ചില ലോങ് റേഞ്ച് ശ്രമങ്ങള്‍ നടത്തി.
ആദ്യപകുതിയില്‍ ആരും ഗോളടിക്കേണ്ടതില്ലെന്നായിരുന്നു മെക്‌സിക്കോയുടെ തീരുമാനമെന്ന് തോന്നി. എങ്കിലും, സ്വന്തം ബോക്‌സ് മാത്രം പ്രതിരോധിച്ചു കൊണ്ടുള്ള പൂര്‍ണമായ ബാക്ക്ഫുട്ട് ഡിഫന്‍സിന് അവര്‍ മുതിര്‍ന്നില്ല. മിഡ്ഫീല്‍ഡര്‍മാര്‍ കയറിക്കളിച്ചപ്പോള്‍ കളി സ്വന്തം ഹാഫിലാണെങ്കിലും കളിയുടെ നിയന്ത്രണം 50:50 ആക്കാന്‍ അവര്‍ക്കായി. റിക്കവര്‍ ചെയ്യുന്ന പന്തുകളില്‍ വേഗത്തില്‍ ആക്രമിക്കുക എന്നതായിരുന്നു അവരുടെ ഗെയിംപ്ലാന്‍. എന്നാല്‍ വലതുഭാഗത്ത് കളിച്ച കാര്‍ലോസ് വേല അതിനു ചേര്‍ന്ന കളിക്കാരനായിരുന്നില്ല. ബ്രസീല്‍ ഡിഫന്‍സുകളില്‍ പഴുതുകള്‍ കാണപ്പെട്ട അപൂര്‍വമായ കൗണ്ടര്‍ അറ്റാക്ക് നിമിഷങ്ങളില്‍ അയാളുടെ സെക്കന്റ് ടച്ചുകള്‍ ഡിഫന്റര്‍മാര്‍ക്ക് റീപൊസിഷന്‍ ചെയ്യാനുള്ള അവസരം നല്‍കി. സെന്‍ട്രല്‍ സ്‌ട്രൈക്കറായ ഹെര്‍ണാണ്ടസിനെ കാസമിറോയും പൗളിഞ്ഞോയും ചേര്‍ന്ന് പൂട്ടിയിരുന്നതിനാല്‍ ലൊസാനോ ബോക്‌സിലേക്കു തൊടുത്ത ക്രോസുകളിലൊന്നും കാല്‍വെക്കാന്‍ ആളുമുണ്ടായിരുന്നില്ല. ഗോളടിച്ചേ തീരൂ എന്ന വാശി ബ്രസീലും പുലര്‍ത്താത്തതിനാല്‍ ആദ്യപകുതിയുടെ അവസാന നിമിഷങ്ങള്‍ മന്ദഗതിയിലായി. അപകടകരമാം വിധം അഡ്വാന്‍സ് ചെയ്യാതെയും പൊസിഷന്‍ കൃത്യമായി പാലിച്ചും ബ്രസീല്‍ ഡിഫന്‍സ് ഉറച്ചു നിന്നതോടെ കളിച്ചേ ഗോളടിക്കാനാവൂ എന്ന സ്ഥിതി വന്നു. ഫാഗ്നര്‍ ചെറിയ വീഴ്ചകള്‍ വരുത്തിയെങ്കിലും മിറാന്‍ഡ, സില്‍വ, ഫിലിപ് ലൂയിസ് എന്നിവര്‍ക്ക് നല്ലൊരു മത്സരമായിരുന്നു ഇത്.
പ്രതീക്ഷിച്ചതു പോലെ, ഇടവേള കഴിഞ്ഞെത്തിയതോടെ പന്തിന്റെ നിയന്ത്രണം ബ്രസീല്‍ സ്വന്തമാക്കി. എങ്ങനെയും ഗോളടിക്കണമെന്ന വാശി അവരുടെ നീക്കങ്ങളില്‍ തെളിഞ്ഞുനിന്നു. അഞ്ചുമിനുട്ടിനുള്ളില്‍ ഗോള്‍വരികയും ചെയ്തു. നെയ്മറും വില്ല്യനും ചേര്‍ന്ന് സൃഷ്ടിച്ച മനോഹരമായൊരു കളിയായിരുന്നു അത്. പന്തുമായി ഡി സര്‍ക്കിളിലേക്കു കയറുകയും വലതുവശത്തേക്ക് നീങ്ങുകയും ചെയ്ത നെയ്മര്‍ സ്വാഭാവികമായും മൂന്ന് ഡിഫന്റര്‍മാരെ തന്റെ കൂടെ കൂട്ടി. നെയ്മറിന്റെ ഉദ്ദേശ്യം മനസ്സിലാക്കിയ വില്ല്യന്‍ നേരെ ബോക്‌സിന്റെ എതിര്‍വശത്തേക്കു ക്ഷണത്തില്‍ നീങ്ങി ബാക്ക്ഹീല്‍ പാസ് പിടിച്ചെടുത്തു. പന്ത് കാലില്‍ കിട്ടുമ്പോള്‍ വില്ല്യനു മുന്നില്‍ ബോക്‌സ് മിക്കവാറും തുറന്നുകിടക്കുകയായിരുന്നു. ശേഷിച്ച ഡിഫന്റര്‍ക്കു പിടികനല്‍കാതെ അയാള്‍ സമര്‍ത്ഥമായി പന്ത് മുന്നിലേക്കു തട്ടി മിന്നല്‍വേഗത്തില്‍ അതിലൊരു ക്രോസ് തൊടുത്തു. അവസാനത്തെ ഡിഫന്റര്‍ക്കും ഒച്ചോവക്കുമിടയിലെ ഇടനാഴിയിലൂടെ ശരംപോലെ പോയ പന്ത് ജീസസിനു തൊടാനായില്ലെങ്കിലും നെയ്മറിന് പിഴച്ചില്ല. ഹീല്‍പാസ് നല്‍കിയ നെയ്മറിനെ പിന്നീട് വെറുതെ വിട്ടതിന് മെക്‌സിക്കന്‍ ഡിഫന്‍സ് നല്‍കേണ്ടിവന്ന വലിയ വില. പെന്‍സിലും സ്‌കെയിലുമുപയോഗിച്ച് വരച്ചതു പോലുള്ള ഇത്തരം ഗോളുകള്‍ കളിക്കാരുടെ കാലുകളില്‍ മാത്രമല്ല മികച്ച കോച്ചുമാരുടെ തലയില്‍ കൂടിയാണ് പിറക്കുന്നത്. നെയ്മറും പന്ത് മിസ്സാക്കിയിരുന്നെങ്കില്‍ തൊട്ടപ്പുറത്ത് പൗളിഞ്ഞോ ഉണ്ടായിരുന്നു എന്നതില്‍ നിന്നു മനസ്സിലാക്കാം ബ്രസീല്‍ ടീം എത്രമാത്രം അച്ചടക്കത്തോടെയാണ് കളിക്കുന്നതെന്ന്.
ആ ഗോളില്‍ നിന്ന് കരകയറാന്‍ മെക്‌സിക്കോയ്ക്ക കഴിയില്ലെന്ന്, അവരുടെ ഒന്നാം പകുതിയിലെ പ്രകടനം വിലയിരുത്തുന്ന ആര്‍ക്കും മനസ്സിലാക്കാമായിരുന്നു. ഒന്നില്‍ നിര്‍ത്താന്‍ മനസ്സില്ലെന്നു വെളിപ്പെടുത്തി ബ്രസീല്‍ തുടര്‍ന്നും ആക്രമിച്ചതോടെ മെക്‌സിക്കോ വശംകെട്ടു. ലീഡ് സംരക്ഷിക്കുന്നതിനു പകരം ഇനിയും ഗോളടിക്കാനുള്ള വാശിയാണ് ബ്രസീലിന് രക്ഷയായതെന്നു പറയാം. ഒറ്റ ഗോളില്‍ മത്സരം കൊന്നുകളയാന്‍ അവര്‍ തീരുമാനിച്ചിരുന്നെങ്കില്‍ എതിര്‍ടീമിന് അത് അവസരം തുറക്കുമായിരുന്നു, പ്രത്യേകിച്ചും മെക്‌സിക്കന്‍ മുന്‍നിര പ്രത്യാക്രമണത്തില്‍ വിദഗ്ധരാണെന്നതിനാല്‍. ഒപ്പം നെയ്മറിന്റെ അഭിനയ പാടവം കൂടി രക്ഷക്കെത്തിയതോടെ സമയം ഉന്തിത്തള്ളി നീക്കാനും മെക്‌സിക്കന്‍ കളിക്കാരിലെ തീ കെടുത്താനും അവര്‍ക്കായി. അവസാന മിനുട്ടുകളില്‍ എല്ലാം മറന്ന് ആക്രമിക്കുകയല്ലാതെ രക്ഷയില്ലെന്ന് മെക്‌സിക്കോ തിരിച്ചറിഞ്ഞെങ്കിലും ചെറിയ പിഴവിനു വരെ വലിയ വിലനല്‍കേണ്ടി വരുമെന്നുറപ്പായിരുന്നു. അത് സംഭവിക്കുകയും ചെയ്തു. ഡിഫന്ററുമായുള്ള വണ്‍ വണ്‍ സിറ്റ്വേഷന്‍ മുതലെടുക്കുന്നതില്‍ നെയ്മര്‍ വിദഗ്ധനാണ്. ഒച്ചോവ പരമാവധി ജാഗ്രത പാലിച്ചെങ്കിലും പന്ത് വലയിലാക്കാന്‍ ഫിര്‍മിനോ കൃത്യമായി എത്തിച്ചേരുകയും ചെയ്തു.
കളിച്ച രീതി ഇഷ്ടപ്പെട്ടെങ്കിലും സമയം കൊല്ലാന്‍ ബ്രസീല്‍ പുറത്തെടുത്ത അനാവശ്യ അടവുകള്‍ എനിക്ക് ഇറിറ്റേറ്റിങ് ആയിരുന്നു. പ്രായോഗിക ഫുട്‌ബോളില്‍ അതിന് വലിയ പ്രാധാന്യമുണ്ടായിരിക്കാം. പക്ഷേ, ഇത്രയധികം വിഭവങ്ങളും അനുകൂല സാഹചര്യങ്ങളുമുള്ളൊരു ടീം ഇത്തരം തറവേലകള്‍ കാണിക്കുന്നത് ബോറാണ്. 50:50 ബോഡിചലഞ്ചുകളില്‍ പോലും ഉരുണ്ടുവീണ് നിലവിളിക്കുന്ന നെയ്മറിനെ കാണുന്നത് എന്റെ കൂടെ കളികണ്ട ബ്രസീല്‍ ആരാധകനു പോലും അരോചകമായിരുന്നു. മിക്കപ്പോഴും അയാള്‍ എതിരാളിയുടെ ഫുട്ട് മൂവ്‌മെന്റില്‍ കുടുങ്ങുന്നതിനായി അഡ്വാന്‍സ് ചെയ്യുന്നതായി പോലും തോന്നി. ത്രോലൈനിനു പുറത്ത് മൂന്നു മിനുട്ടോളം കളഞ്ഞ ആ സംഭവം ഉദാഹരണം. പന്തെടുക്കാന്‍ വന്ന പ്ലെയറുടെ കോണ്‍ടാക്ട് മനഃപൂര്‍വമാണെന്നു സമ്മതിച്ചാല്‍ തന്നെയും നെയ്മറിന്റേത് നാടകമായിരുന്നുവെന്ന് പറയാന്‍ വയ്യ. കാസമിറോയും ഈ അടവെടുക്കുന്നതില്‍ സമര്‍ത്ഥനാണ്; അതിന്റെ ആവശ്യമെന്താണെന്നാണ് മനസ്സിലാകാത്തത്.
മുമ്പ് പറഞ്ഞത് ഒരിക്കല്‍ക്കൂടി പറയട്ടെ; ഈ ടൂര്‍ണമെന്റില്‍ ഏറ്റവും ആത്മവിശ്വാസത്തോടെ ഫുട്‌ബോള്‍ കളിക്കുന്ന ടീം ബ്രസീലാണ്. തുടര്‍ച്ചയായ രണ്ട് മത്സരങ്ങളിലെ രണ്ടുഗോള്‍ വിജയത്തോടെ ഇപ്പോള്‍ തന്നെ അവര്‍ കപ്പില്‍ അവകാശവാദം ഉന്നയിച്ചു കഴിഞ്ഞു. എതിര്‍ ടീമിന്റെ ശക്തിദൗര്‍ബല്യങ്ങളെ ശരിയായി വിലയിരുത്തുന്ന ടിറ്റേക്ക് തന്റെ പ്ലാനുകള്‍ നടപ്പാക്കാന്‍ കഴിവുള്ള കളിക്കാരും അവരുടെ സന്നദ്ധതയുമുണ്ട്. കൃത്യമായ പ്ലാനിങ്ങോടെയും ഉള്‍ക്കരുത്തോടെയുമേ ബ്രസീലിനെ തോല്‍പ്പിക്കാന്‍ കഴിയൂ. വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ തമ്മിലുള്ള അവരുടെ കമ്മ്യൂണിക്കേഷന്‍ ഭേദിച്ചുകളയാതെ അത് സാധ്യമല്ല. ഒരേ രീതിയില്‍ കളിക്കാത്ത ബ്രസീലാകട്ടെ അങ്ങനെയൊരു സാധ്യത നല്‍കുന്നുമില്ല.
Film
മാത്യു തോമസ് നായകനാകുന്ന ‘നൈറ്റ് റൈഡേഴ്സ്’; നെല്ലിക്കാംപൊയിൽ എന്ന ഗ്രാമത്തിലെ കഥ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
ഹൊറർ കോമഡി ജോണറിൽ ഒരുങ്ങിയ “നൈറ്റ് റൈഡേഴ്‌സ്” രചിച്ചത് “പ്രണയവിലാസം” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ്.

എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന “നൈറ്റ് റൈഡേഴ്സ്” ൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്. പ്രശസ്ത ചിത്രസംയോജകനായ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഹൊറർ കോമഡി ജോണറിൽ ഒരുങ്ങിയ “നൈറ്റ് റൈഡേഴ്‌സ്” രചിച്ചത് “പ്രണയവിലാസം” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ്. വമ്പൻ പ്രേക്ഷക – നിരൂപക പ്രശംസ നേടിയ നീലവെളിച്ചം, അഞ്ചക്കള്ളകോക്കാൻ, ഹലോ മമ്മി തുടങ്ങിയ ചിത്രങ്ങളുടെ സഹനിർമാണത്തിനു ശേഷം എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന സിനിമ കൂടിയാണിത്. വിമൽ ടി.കെ, കപിൽ ജാവേരി, ഗുർമീത് സിംഗ് എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാണം.
യുവതാരം മാത്യു തോമസ് ആണ് ചിത്രത്തിലെ നായകൻ. മീനാക്ഷി ഉണ്ണികൃഷ്ണൻ, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷൻ ഷാനവാസ്, ശരത് സഭ, മെറിൻ ഫിലിപ്പ്, സിനിൽ സൈനുദ്ധീൻ, നൗഷാദ് അലി, നസീർ സംക്രാന്തി, ചൈത്ര പ്രവീൺ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Film
ഇരുപതാം ദിവസം പിന്നിട്ട് പ്രേക്ഷകഹൃദയങ്ങൾ കവർന്ന് ‘നരിവേട്ട’ മുന്നോട്ട്

ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അബിൻ ജോസഫിന്റെ തിരക്കഥയിൽ അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട ഗംഭീര പ്രദർശന വിജയം നേടി മുന്നേറുന്നു. ഇതിനോടകം മൂന്നാം ആഴ്ച പിന്നിട്ടിരിക്കുന്ന നരിവേട്ടയുടെ പ്രദർശനം ഭാഷാഭേദമില്ലാതെ ഏവർക്കും ആസ്വദിക്കാവുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്. അതോടൊപ്പം ആഗോള ബോക്സ് ഓഫീസില്‍ 22 കോടിയിലധികം നരിവേട്ട നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഒന്നിലധികം യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിരിക്കുന്ന ചിത്രത്തിൽ വർഗീസ് പീറ്റർ എന്ന ചെറുപ്പക്കാരന്റെ ജീവിതയാത്ര കൂടിയാണ് പറയുന്നത്. മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച പൊളിറ്റിക്കല്‍ സോഷ്യോ ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന നരിവേട്ട നോണ്‍ ലീനിയറായാണ് ആവിഷ്കരിച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക – നിരൂപക പ്രശംസയും അതോടൊപ്പം ഓസ്ട്രേലിയയിൽ നടന്ന പ്രീമിയർ ഷോയിൽ മികച്ച പ്രതികരണവും കരസ്ഥമാക്കിയ ചിത്രമിപ്പോൾ ടോവിനോ തോമസ് എന്ന നടന്റെയും സ്റ്റാറിന്റെയും കരിയർ ഗ്രാഫ് വളർച്ചയുടെയും കാരണമായി മാറിയിരിക്കുകയാണ്.
ആദിവാസി ഭൂമി പ്രശ്നം എന്ന സാമൂഹിക വിഷയത്തെ മുന്നില്‍ നിര്‍ത്തി തന്നെ 2003 ഫെബ്രുവരി 19ന് വയനാട്ടിലെ മുത്തങ്ങയില്‍ നടന്ന സംഭവങ്ങളെ കഥാകാരന്റെ ഭാവന കൂടി ചേര്‍ത്തുവെച്ച് അവതരിപ്പിക്കുകയാണ് നരിവേട്ട. മുത്തങ്ങ സമര കാലത്ത് പരക്കെ പറയപ്പെട്ടിരുന്ന സംശയങ്ങളാണ് സിനിമയുടെ അടിത്തട്ടിലൂടെ സഞ്ചരിക്കുന്നത്. അതോടൊപ്പം ചെങ്ങര സമരം, പൂയംകുട്ടി സമരം തുടങ്ങിയ സകല സമരങ്ങളോടും ഐക്യപ്പെടുന്ന തരത്തില്‍ അതിലെ കണ്ടെന്റുകളെയെല്ലാം നീതിപൂര്‍വമായി സമീപിച്ചിരിക്കുന്ന സിനിമ കൂടിയാണിത്. ചിത്രത്തിൽ ബഷീറായി എത്തിയ സുരാജ് വെഞ്ഞാറമൂട്, ഡിഐജി കേശവദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചേരൻ, ആര്യ സലീം, പ്രിയംവദ കൃഷ്ണൻ എന്നിവർ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.
ഇന്ത്യൻ സിനിമ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിചിരിക്കുന്നത്. ഇഷ്ഖില്‍ നിന്നും നരിവേട്ടയിലെത്തുമ്പോഴുള്ള അനുരാജ് മനോഹറെന്ന സംവിധായകന്റെ സംവിധാന മികവും , ജേക്സ് ബിജോയുടെ സംഗീത മികവുമാണ് ചിത്രത്തെ ഏറെ ആകർഷകമാക്കിയത്. അബിൻ്റെ എഴുത്തിനും അനുരാജിന്റെ മേക്കിങ്ങിനും ഒപ്പംനിന്നുകൊണ്ട് ഒരു സിംഫണിതന്നെ തീർക്കുകയായിരുന്നു ജേക്സ് ബിജോയ്. ഛായാഗ്രഹണം നിർവഹിച്ച വിജയ്, സംഗീതം നൽകിയ ജേക്സ് ബിജോയ്, എഡിറ്റർ ഷമീർ മുഹമ്മദ്, ആർട്ട് ചെയ്ത ബാവ എന്നിവരുടെ സംഭാവനകളും ഗംഭീരമായി തന്നെ പ്രതിഫലിക്കുന്നുണ്ട്.
Film
വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
-
News14 hours ago
ഇസ്രാഈലിനെതിരെ ഇറാന്റെ മിസൈല്‍ ആക്രമണം; നെതന്യാഹുവിന്റെ കുടുംബ വീട് തകര്‍ന്നു
-
News3 days ago
ഇറാന് തിരിച്ചടി; ഇസ്രാഈലില്‍ മരണസംഖ്യ ഉയരുന്നു
-
More2 days ago
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം ദക്ഷിണാഫ്രിക്കയ്ക്ക്
-
News2 days ago
ഇസ്രാഈല്‍ ചെയ്തത് ഗുരുതരമായ തെറ്റ്; ഒരു തരത്തിലുമുള്ള ദയയും കാണിക്കില്ല; ഇനി അവരുടെ ജീവിതം ഇരുളടഞ്ഞതായിരിക്കും; ആയത്തുല്ല ഖാംനഇ
-
kerala2 days ago
പീരുമേട്ടില്‍ ആദിവാസി യുവതി മരിച്ചത് കാട്ടാന ആക്രമണത്തിലല്ലെന്ന് കണ്ടെത്തല്‍; ഭര്‍ത്താവ് കസ്റ്റഡിയില്‍
-
kerala2 days ago
നീറ്റ് യുജി 2025; ആദ്യ നൂറില്‍ കേരളത്തില്‍ നിന്നും ആരുമില്ല
-
india2 days ago
ഇറാനുമേല്‍ ഇസ്രായേല്‍ കയ്യേറ്റം ഇന്ത്യയും ലോകരാഷ്ട്രങ്ങളും ഇടപെടണം: മുസ്ലിം ലീഗ്
-
india2 days ago
ഇസ്രാഈലിന് അനുകൂലമായ ഇന്ത്യയുടെ നിലപാട്: മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ മഹത്തായ പൈതൃകം തകര്‍ത്തു: കോണ്‍ഗ്രസ്