Connect with us

india

മണിപ്പൂരില്‍നിന്നു മുഴങ്ങുന്ന അപകട സൂചന

പ്രത്യേക ജന വിഭാഗങ്ങള്‍ക്ക്‌പോലും സ്ഥലം വാങ്ങാന്‍ പറ്റാത്ത വിധത്തിലുള്ള വൈവിധ്യങ്ങള്‍ ഇപ്പോഴും രാജ്യത്ത് നിലനില്‍ക്കുന്നു എന്ന് മണിപ്പൂര്‍ കലാപം ലോകത്തിന് മുന്നില്‍ തുറന്ന്കാട്ടുന്നു. കശ്മീരിന്റെ പ്രത്യേക പദവിയിലും വൈവിധ്യത്തിലും മാത്രമായിരുന്നു ബി.ജെ.പിയുടെ പ്രശ്‌നം.

Published

on

സാബിര്‍ കോട്ടപ്പുറം

‘ഡബിള്‍ എഞ്ചിന്‍’ സര്‍ക്കാറിന് മുന്‍കൂട്ടി കാണാനോ നിയന്ത്രിക്കാനോ സാധിക്കാത്ത തരത്തില്‍ മണിപ്പൂരില്‍ വര്‍ഗീയ ലഹള പടരുന്നു. ജമ്മുകശ്മീരില്‍ സൈനികര്‍ വെടിയേറ്റ് മരിക്കുന്നു. 2023ലെ ഏറ്റവും വലിയ തീവ്രവാദി ആക്രമണങ്ങളിലൊന്നാണ് ജമ്മു കശ്മീരില്‍ നടന്നിരിക്കുന്നത്. അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു. രാജ്യത്തിന്റെ അഭിമാനമായിമാറിയ ഗുസ്തി താരങ്ങള്‍ നീതിക്കായി രാജ്യ തലസ്ഥാനത്ത് സമരം ചെയ്യുന്നു. റോമ നഗരം കത്തുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിയെക്കുറിച്ച് കേട്ടറിവ് മാത്രമേ ഉള്ളൂ. എന്നാല്‍ മണിപ്പൂര്‍ കത്തുമ്പോള്‍ പ്രൊപഗണ്ട സിനിമ ‘കേരള സ്റ്റോറി’ യുടെ പ്രമോഷന്‍ ഏറ്റെടുത്ത് നടത്തുന്ന, കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ റോഡ് ഷോ നടത്തി ആനന്ദം കണ്ടെത്തുന്ന പ്രധാനമന്ത്രിയെ കാണുകയാണ്. സൈനികരുടെ ജീവത്യാഗമോ, രാജ്യത്തെ ജനങ്ങള്‍ കലാപത്തിലേര്‍പ്പെടുന്നതോ അല്ല അദ്ദേഹത്തെ അലട്ടുന്നതും മുന്‍ഗണനയും.

ഒരുപാട് ജാതികളും മതങ്ങളും സംസ്‌കാരങ്ങളുമുള്ള രാജ്യമാണ് ഇന്ത്യ. നാനാത്വത്തില്‍ ഏകത്വം എന്ന മുദ്രാവാക്യത്തിലൂടെയാണ് രാഷ്ട്രശില്‍പികള്‍ രാജ്യം കെട്ടിപ്പെടുത്തതും ഇന്ന് കാണുന്ന നിലയിലെത്തിയതും. പളുങ്ക് പാത്രം കൈകാര്യം ചെയ്യുന്നത്‌പോലെ സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ടതാണ് ഇന്ത്യയിലെ ജനവിഭാഗങ്ങള്‍ക്കിടയിലുള്ള വൈവിധ്യം. എന്നാല്‍ ഇന്ത്യയിലെ ജനങ്ങളെ ഒരുമിച്ച് നിര്‍ത്തേണ്ട പ്രധാനമന്ത്രി യാതൊരു ഉത്തരവാദിത്വവുമില്ലാതെ വര്‍ഗീയ വിഭജനത്തിന് തിരികൊളുത്തുന്ന പ്രസ്താവനകള്‍ നടത്തുന്നു. തീവ്ര വലതുപക്ഷ സംഘടനയായ ബജ്‌റംഗ്ദളിനെ നിരോധിക്കുമെന്ന കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് വാഗ്ദാനത്തെ വളച്ചോടിച്ച് അത് ഹനുമാന്‍ ഭക്തര്‍ക്കെതിരായ നീക്കമായി അവതരിപ്പിക്കുന്നു. മുപ്പത്തിരണ്ടായിരം പെണ്‍കുട്ടികളെ മതം മാറ്റി തീവ്രവാദത്തിനയച്ചു എന്ന ആരോപണം സിനിമയുടെ അണിയറക്കാര്‍തന്നെ പരസ്യമായി സമ്മതിക്കാന്‍ മടിക്കുന്ന, ഇതൊരു ഫിക്ഷന്‍ മാത്രമാണെന്ന് അവകാശപ്പെടുന്ന അവസരത്തിലും പ്രധാനമന്ത്രി ‘കേരള സ്റ്റോറി’ സിനിമയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു.
കര്‍ണാടക ബി.ജെ.പിയുടെ തലമുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസിലെത്തുകയും ബി.എസ് യെദിയൂരപ്പയെ പോലുള്ള അവശേഷിക്കുന്ന നേതാക്കള്‍ ഹിജാബ്, ടിപ്പു പോലെയുള്ള വിഭാഗിയത ഉണ്ടാക്കുന്ന വിഷയങ്ങളല്ല അജണ്ടയാകേണ്ടതെന്നും തുറന്ന് പറയുമ്പോഴും പ്രധാനമന്ത്രി ‘കേരള സ്റ്റോറി’യുടെ പ്രചാരകനായിമാറുന്ന ദുഃഖകരമായ കാഴ്ച. കേരള സന്ദര്‍ശനത്തിനിടയില്‍ കേരളത്തെക്കുറിച്ച് പറഞ്ഞ നല്ല വാക്കുകള്‍ അദ്ദേഹം മറന്ന്‌പോയിരിക്കുന്നു. കശ്മീരിലും മണിപ്പൂരിലും ക്രമസമാധാന പാലനത്തില്‍ തന്റെ ഉത്തരവാദിത്വം മറക്കുകയും വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ചാല്‍ കര്‍ണാടകയിലെ ക്രമസമാധാനം തകരുമെന്ന ആശങ്ക പടര്‍ത്തുകയും ചെയ്യുന്ന വിചിത്രമായ സമീപനമാണ് അദ്ദേഹം പിന്തുടരുന്നത്. ഉത്തരേന്ത്യയില്‍നിന്നും ഇറക്കുമതി ചെയ്യുന്ന സ്മൃതി ഇറാനി, ഹിമന്ത ബിശ്വയെ പോലുള്ള നേതാക്കള്‍ പ്രധാനമന്ത്രിയുടെ പാത പിന്തുടര്‍ന്ന് പ്രിയങ്കഗാന്ധി നമസ്‌കരിക്കും, ഡി.കെ ശിവകുമാര്‍ ടിപ്പുസുല്‍ത്താന്റെ കുടുംബക്കാരാനാണ് പോലുള്ള പ്രസ്താവനകള്‍ നടത്തി എങ്ങനെയെല്ലാം ഒരുമിച്ച് ജീവിക്കുന്ന മനുഷ്യരില്‍ വെറുപ്പിന്റെ ബീജങ്ങള്‍ നിക്ഷേപിക്കാമെന്ന് ഗവേഷണം നടത്തുകയാണ്.

സമുദായങ്ങള്‍ തമ്മിലുള്ള പരസ്പര വിശ്വാസത്തിന് കോട്ടം തട്ടിയതാണ് മണിപ്പൂരില്‍ കലാപമായി വളര്‍ന്നത്. കര്‍ണാടകയില്‍ മുസ്‌ലിം സംവരണം എടുത്ത്കളയുകയും സംവരണ തോതില്‍ മാറ്റങ്ങള്‍ വരുത്തുകയും ചെയ്തപ്പോള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത് മുസ്‌ലിംകള്‍ മാത്രമായിരുന്നില്ല, മറ്റ് ജാതി സംഘടനകളും സമരവുമായി തെരുവിലിറങ്ങി. സാമുദായിക ധ്രുവീകരണം ലക്ഷ്യമിട്ട് നേതാക്കള്‍ നടത്തുന്ന പ്രസ്താവനകളും നടപടികളും രാജ്യത്തിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന തരത്തില്‍ വളരാമെന്ന ഭീതിയോ ഉത്തരവാദിത്വ ബോധമോ ബി.ജെ.പി നേതാക്കളില്‍ നിന്ന് ഉണ്ടാകുന്നില്ല.
ഹിന്ദു ഭൂരിപക്ഷമായ മെയ്‌തേയ് വിഭാഗവും ക്രിസ്ത്യാനികളായ കുക്കി ഗോത്രവിഭാഗവും തമ്മിലുള്ള സംഘര്‍ഷമാണ് മണിപ്പൂരില്‍ നടക്കുന്നത്. ഈ സമൂഹങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്ന വിശ്വാസ്യത തകര്‍ക്കുന്നതില്‍ മണിപ്പൂരിലെ ബി.ജെ.പി സര്‍ക്കാറിന് വലിയ പങ്കുണ്ടായിരുന്നു. ബി.ജെ.പി സര്‍ക്കാര്‍ തങ്ങളുടെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്നു, കുടിയിറക്കാന്‍ ശ്രമിക്കുന്നു തുടങ്ങിയ കുക്കികളുടെ പരാതിക്കിടയിലാണ് മെയ്‌തെയ് വിഭാഗത്തിന് കുക്കികള്‍ക്ക് സമാനമായ ഗോത്ര പദവി നല്‍കാനുള്ള നീക്കം ഭരണകൂടത്തില്‍നിന്നും കോടതിയില്‍ നിന്നും ഉണ്ടായത്. മെയ്‌തേയ് വിഭാഗത്തിന് ഗോത്ര പദവി ലഭിക്കുന്നത് പിന്നാക്കം നില്‍ക്കുന്ന കുക്കി ഗോത്ര വിഭാഗത്തിന് തങ്ങളുടെ അവസരങ്ങള്‍ വീണ്ടും നഷ്ടപ്പെടുത്തുമെന്ന ഭീതിയുണ്ടാക്കി. സാമൂഹിക മുന്നേറ്റ സൂചികയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന വിഭാഗങ്ങളെ ദുര്‍ബലരുമായി താരതമ്യം ചെയ്യുന്നതിന്റെയും അരികുവത്കരിക്കുന്നതിന്റെയും സംവരണത്തിന്റെ ഉദ്ദേശ ശുദ്ധി ചോദ്യം ചെയ്യുന്നതിന്റെയും അപകട സൂചനയാണ് മണിപ്പൂരില്‍നിന്ന് മുഴങ്ങുന്നത്.

മണിപ്പൂര്‍ ജനവിഭാഗങ്ങള്‍ക്കിടയില്‍ ഭരണ ഉദ്യോഗ പ്രാതിനിധ്യത്തിലും മറ്റ് സാമൂഹിക സൂചികയിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന മെയ്‌തേയ് വിഭാഗം ഗോത്രപദവിക്കായി വാദിക്കുന്നതിന്റെ കാരണങ്ങളിലൊന്നായി പറയുന്നത് മണിപ്പൂരിലെ എല്ലാ മേഖലയിലും സ്ഥലം വാങ്ങാനുള്ള അവകാശം കൂടി ലഭിക്കാന്‍ വേണ്ടിയെന്നാണ്. കശ്മീരിന്റെ പ്രത്വേക പദവി എടുത്ത്മാറ്റിയ സമയത്ത് ബി.ജെ.പി ഉയര്‍ത്തിയ പ്രധാന ചോദ്യം ഒരൊറ്റ ഇന്ത്യ ഒരൊറ്റ ജനതയാകുമ്പോള്‍ കശ്മീരിന്മാത്രം എന്തിനാണ് പ്രത്വേക പദവി എന്നതായിരുന്നു. എന്നാല്‍ ഒരു സംസ്ഥാനത്ത്തന്നെ അവിടത്തെ ചില പ്രത്യേക ജന വിഭാഗങ്ങള്‍ക്ക്‌പോലും സ്ഥലം വാങ്ങാന്‍ പറ്റാത്ത വിധത്തിലുള്ള വൈവിധ്യങ്ങള്‍ ഇപ്പോഴും രാജ്യത്ത് നിലനില്‍ക്കുന്നു എന്ന് മണിപ്പൂര്‍ കലാപം ലോകത്തിന് മുന്നില്‍ തുറന്ന്കാട്ടുന്നു. കശ്മീരിന്റെ പ്രത്യേക പദവിയിലും വൈവിധ്യത്തിലും മാത്രമായിരുന്നു ബി.ജെ.പിയുടെ പ്രശ്‌നം.

 

 

 

 

 

 

india

‘സര്‍ബത്ത് ജിഹാദ്’ പരാമര്‍ശം; ബാബാ രാംദേവിനെതിരെ പരാതി നല്‍കി ദിഗ് വിജയ് സിങ്

മതവികാരം ഇളക്കിവിടുന്നതിനും പതഞ്ജലി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിനുമായി രൂപകല്‍പ്പന ചെയ്തതാണ് രാംദേവ് തന്റെ എക്സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വിഡിയോ

Published

on

‘സര്‍ബത്ത് ജിഹാദ്’ പരാമര്‍ശത്തിലൂടെ മതവിദ്വേഷം പ്രചരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി ബാബാ രാംദേവിനെതിരെ പരാതി നല്‍കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്. ഭാരതീയ ന്യായ് സംഹിതയിലെ 196(1)(a), 299 എന്നീ വകുപ്പുകള്‍ പ്രകാരവും വിവരസാങ്കേതിക നിയമപ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദിഗ് വിജയ് സിങ് ഭോപ്പാലിലെ ടി.ടി. നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

മതവികാരം ഇളക്കിവിടുന്നതിനും പതഞ്ജലി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിനുമായി രൂപകല്‍പ്പന ചെയ്തതാണ് രാംദേവ് തന്റെ എക്സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വിഡിയോ. രാംദേവ് ഹംദാര്‍ദ് കമ്പനിയുടെ പേര് പറഞ്ഞില്ലെങ്കിലും അതിനെയാണ് ചൂണ്ടിക്കാണിച്ചതെന്ന് രാജ്യത്തിനറിയാം. കമ്പനിയുടെ ഉടമ ഒരു മുസ്ലിം ആയതുകൊണ്ട് മാത്രമാണ് രാംദേവ് സര്‍ബത്തിനെ എതിര്‍ക്കുന്നത്. വിദ്വേഷ പ്രസംഗമാണെന്ന് രാംദേവ് നടത്തിയിരിക്കുന്നത്. കേസ് രജിസ്റ്റര്‍ ചെയ്ത് ഉചിതമായതും കര്‍ശനവുമായ നടപടി സ്വീകരിക്കണം- ദിഗ് വിജയ് സിങ് പറഞ്ഞു

മതത്തിന്റെയും ദേശീയതയുടെയും സഹായം സ്വീകരിച്ച്, കോടിക്കണക്കിന് രൂപയുടെ സാമ്രാജ്യം കെട്ടിപ്പടുത്ത ബിസിനസുകാരന്‍ രാംദേവ് തന്റെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിച്ചുവെന്ന് സിങ് നേരത്തെ ഒരു പത്രസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. ‘നിങ്ങള്‍ക്ക് സര്‍ബത്ത് നല്‍കുന്ന ഒരു കമ്പനിയുണ്ട്, പക്ഷേ അത് സമ്പാദിക്കുന്ന പണം മദ്രസകളും പള്ളികളും നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നു. നിങ്ങള്‍ ആ സര്‍ബത്ത് കുടിച്ചാല്‍ മദ്രസകളും പള്ളികളും നിര്‍മിക്കപ്പെടും. എന്നാല്‍ നിങ്ങള്‍ പതഞ്ജലിയുടെ റോസ് സര്‍ബത്ത് കുടിച്ചാല്‍ ഗുരുകുലങ്ങളും ആചാര്യകുലവും നിര്‍മിക്കപ്പെടുകയും വികസിപ്പിക്കപ്പെടുകയും ചെയ്യും’ -എന്നാണ് രാംദേവ് പറഞ്ഞത്.

Continue Reading

india

ദലിത് വരന്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് തടഞ്ഞു; ഒടുവില്‍ പൊലീസ് എത്തി പ്രവേശനം

അംബേദ്കറുടെ ജന്മദിനമായ തിങ്കളാഴ്ചയാണ് സംഭവം

Published

on

ഡോ. ബി.ആര്‍ അംബേദ്കറുടെ ജന്മസ്ഥലത്തിനടുത്തുള്ള ക്ഷേത്രത്തില്‍ എത്തിയ ദലിത് യുവാവിനെ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് പൊലീസ് സാന്നിധ്യത്തില്‍ യുവാവ് പ്രാര്‍ഥന നടത്തി. അംബേദ്കറുടെ ജന്മദിനമായ തിങ്കളാഴ്ചയാണ് സംഭവം. മോവില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള സാങ് വി ഗ്രാമത്തില്‍ വിവാഹ ഘോഷയാത്രയുടെ ഭാഗമായി എത്തിയ വരനെയാണ് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് തടഞ്ഞത്.

ക്ഷേത്രത്തില്‍ പുരോഹിതര്‍ക്കും ക്ഷേത്രജീവനക്കാര്‍ക്കും മാത്രമാണ് പ്രവേശനം. വരന്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇതേച്ചൊല്ലി ഇരുവിഭാഗവും തമ്മില്‍ തര്‍ക്കമുണ്ടാവുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയാണ് യുവാവിന് ക്ഷേത്രത്തില്‍ പ്രവേശിച്ച് പ്രാര്‍ഥിക്കാന്‍ അനുമതി നല്‍കിയത്.

Continue Reading

india

മുസ്‌ലിംകള്‍ പഞ്ചറൊട്ടിക്കുന്നവരെന്ന പരാമര്‍ശം; നരേന്ദ്രമോദിക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷം

Published

on

ഡല്‍ഹി: മുസ്‌ലിങ്ങള്‍ പഞ്ചറൊട്ടിക്കുന്നവരെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍. സമൂഹമാധ്യമങ്ങളില്‍ ഉപയോഗിക്കുന്ന ഭാഷ ഉപയോഗിച്ച് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് പ്രധാനമന്ത്രിക്ക് യോജിച്ചതല്ലെന്ന് കോണ്‍ഗ്രസ് എംപി ഇമ്രാന്‍ പ്രതാപ് ഗാര്‍ഗി പറഞ്ഞു. മോദി തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയാണെന്നും അധിക്ഷേപ ട്രോളുകള്‍ പറയുംമുന്‍പ് ചിന്തിക്കണമെന്നും കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രിനേറ്റെ പറഞ്ഞു.

പാവപ്പെട്ട ഹിന്ദുക്കളുടെ നില മെച്ചപ്പെടുത്താന്‍ ക്ഷേത്രഭൂമി ഉപയോഗിച്ചോ എന്നാണ് സമാജ് വാദി പാര്‍ട്ടി നേതാവ് അബു അസ്മി ചോദിച്ചത്. ആര്‍എസ്എസ് അതിന്റെ വിഭവങ്ങള്‍ രാജ്യതാല്‍പ്പര്യത്തിനായി ഉപയോഗിച്ചിരുന്നുവെങ്കില്‍, പ്രധാനമന്ത്രിക്ക് കുട്ടിക്കാലത്ത് ചായ വില്‍ക്കേണ്ടിവരില്ലായിരുന്നുവെന്ന് എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി പരിഹസിച്ചു. ബിജെപി അധികാരത്തിലിരുന്ന 11 വര്‍ഷത്തിനിടെ പ്രധാനമന്ത്രി ഹിന്ദുക്കളിലേയും മുസ്‌ലിംകളിലെയും ദരിദ്രര്‍ക്കുവേണ്ടി എന്താണ് ചെയ്തതെന്നും ഒവൈസി ചോദിച്ചു.

കഴിഞ്ഞ ദിവസം ഹരിയാനയിലെ ഹിസാറില്‍ നടന്ന പൊതുപരിപാടിക്കിടെയാണ് പ്രധാനമന്ത്രി ഈ പരാമര്‍ശം നടത്തിയത്. ‘വഖഫ് സ്വത്തുക്കള്‍ സത്യസന്ധമായി ഉപയോഗിച്ചിരുന്നെങ്കില്‍ മുസ്‌ലിം യുവാക്കള്‍ക്ക് സൈക്കിള്‍ പഞ്ചറുകള്‍ നന്നാക്കി ഉപജീവനമാര്‍ഗം കണ്ടെത്തേണ്ടിവരില്ലായിരുന്നു. എന്നാല്‍ വഖഫ് സ്വത്തുക്കളില്‍ പ്രയോജനമുണ്ടാക്കിയത് ഭൂമാഫിയകളാണ്. ഈ മാഫിയ ദളിത്, പിന്നാക്ക വിഭാഗങ്ങള്‍, വിധവകള്‍ എന്നിവരുടെ ഭൂമി കൊളളയടിക്കുകയായിരുന്നു’ എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.

ഭേദഗതി നടത്തിയ വഖഫ് നിയമത്തിലൂടെ പാവപ്പെട്ടവരെ കൊളളയടിക്കുന്നത് അവസാനിപ്പിക്കും. പുതിയ വഖഫ് നിയമപ്രകാരം ഏതെങ്കിലും ആദിവാസിയുടെ ഉടമസ്ഥതയിലുളള ഭൂമിയോ സ്വത്തോ വഖഫ് ബോര്‍ഡിന് സ്വന്തമാക്കാന്‍ കഴിയില്ല. പാവപ്പെട്ട മുസ്‌ലിങ്ങള്‍ക്ക് അവരുടെ അവകാശങ്ങള്‍ ലഭിക്കും. ഇതാണ് യഥാര്‍ത്ഥ സാമൂഹിക നീതിയെന്നും നരേന്ദ്രമോദി പറഞ്ഞിരുന്നു.

Continue Reading

Trending