Connect with us

kerala

എന്‍.സി.പിയില്‍ പിളര്‍പ്പ് ഉറപ്പായി; മാണി സി. കാപ്പന്‍ യുഡിഎഫില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്‌

നേരത്തെ മാണി സി കാപ്പനെ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തിരുന്നു.

Published

on

തിരുവനന്തപുരം: പാലാ നിയമസഭാ മണ്ഡലം കേരള കോണ്‍ഗ്രസ് ജോസ് പക്ഷത്തിന് വിട്ടു കൊടുക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് എന്‍.സി.പിയില്‍ പിളര്‍പ്പ് ഉറപ്പായി. പാലാ സീറ്റ് നല്‍കാന്‍ കഴിയില്ലെന്ന നിലപാട് എല്‍.ഡി.എഫ്, എന്‍.സി.പിയെ ഔദ്യോഗികമായി അറിയിച്ചതാണ് പിളര്‍പ്പിന് വഴിയൊരുക്കിയത്. മാണി. സി. കാപ്പനോട് കുട്ടനാട് സീറ്റില്‍ മത്സരിക്കാനും എല്‍.ഡി.എഫ് നിര്‍ദേശിച്ചു. പാലാ ഒഴികെയുള്ള മൂന്ന് സീറ്റ് എന്‍.സി.പിക്ക് നല്‍കാമെന്നും കേന്ദ്ര നേതാക്കളെ അറിയിച്ചു.

ഇതോടെ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തേണ്ടതില്ലെന്ന് എന്‍.സി.പി തീരുമാനിച്ചതായാണ് വിവരം. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ നിന്ന് പ്രഫുല്‍ പട്ടേല്‍ പിന്‍വാങ്ങി. ഇതിന് പിന്നാലെ എന്‍.സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരനെ ഡല്‍ഹിക്ക് വിളിപ്പിച്ചിരുന്നു. രണ്ടു ദിവസത്തിനകം അനുകൂല തീരുമാനമായില്ലെങ്കില്‍ മുന്നണി വിടുമെന്ന് എന്‍.സി.പി നേതാവും പാലാ എം.എല്‍.എയുമായ മാണി സി കാപ്പന്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ശരത്പവാറുമായി കാപ്പന്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. പാലാ വിട്ടു കൊടുക്കില്ലെന്നും ദേശീയ നേതൃത്വം തനിക്ക് അനുകൂലമായിരിക്കുമെന്നുമാണ് കാപ്പന്റെ നിലപാട്. സി.പി.എം മുന്നണി മര്യാദ കാണിച്ചില്ലെന്നും മുന്നണി വിടുന്നതടക്കമുള്ള കാര്യങ്ങള്‍ വെള്ളിയാഴ്ച ദേശീയ നേതൃത്വം പ്രഖ്യാപിക്കുമെന്നും മാണി സി കാപ്പന്‍ ഇന്നലെ ഡല്‍ഹിയില്‍ അറിയിച്ചു.

നേരത്തെ മാണി സി കാപ്പനെ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തിരുന്നു. ജോസ് കെ മാണി എല്‍.ഡി.എഫില്‍ എത്തിയതിന് പിന്നാലെ പാലാ സീറ്റിനെ ചൊല്ലി ഉണ്ടായ പ്രശ്നങ്ങളാണ് പുതിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കാരണമായത്. പാലാ സീറ്റ് വിട്ടു നല്‍കാന്‍ കഴിയില്ലെന്ന നിലപാടില്‍ മാണി. സി. കാപ്പന്‍ ഉറച്ചു നിന്നു. പാലാ സീറ്റ് നല്‍കാന്‍ കഴിയില്ലെന്ന നിലപാട് വ്യക്തമാക്കി എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ ടി. പി പീതാംബരന്‍ മാസ്റ്ററും രംഗത്തെത്തി. വിഷയത്തില്‍ ദേശീയ അധ്യക്ഷന്‍ ശരദ് പവാറും ഇടപെട്ട് കാപ്പനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് പീതാബരനും നിലപാട് മയപ്പെടുത്തിയെങ്കിലും കാപ്പന്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.

അതിനിടെ, സീറ്റ് വിട്ടു നല്‍കുന്ന തരത്തില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന് കാപ്പന്‍ വിഭാഗത്തെ എതിര്‍ക്കുന്ന മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. നാല് സീറ്റും വേണമെന്ന് തന്നെയാണ് എന്‍.സി.പി നിലപാട്. മുന്നണി മാറ്റത്തിലൊന്നും ചര്‍ച്ച നടന്നിട്ടില്ലെന്നും ഇടതുമുന്നണിയില്‍ തുടരണമെന്ന് ആവശ്യപ്പെടുന്ന ശശീന്ദ്രന്‍ കോഴിക്കോട് പറഞ്ഞു. സീറ്റ് തര്‍ക്കത്തിന്റെ പേരില്‍ ആരും യു.ഡി.എഫിലേയ്ക്ക് പോകുമെന്ന് കരുതുന്നില്ല. ഊഹാപോഹങ്ങളുടെ കാര്യത്തില്‍ പ്രതികരിക്കാനില്ലെന്നും നേതാക്കള്‍ ദേശീയ നേതൃത്വവുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

india

മുസ്‌ലിം ലീഗ് ദേശീയ കൗണ്‍സില്‍ നാളെ ചെന്നൈയില്‍

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് ദേശീയ കൗണ്‍സില്‍ യോഗം നാളെ ചെന്നൈ അബൂ പാലസ് ഓഡിറ്റോറിയത്തില്‍ നടക്കും.

Published

on

ലുക്മാന്‍ മമ്പാട്

ചെന്നൈ: ദേശീയ തലത്തില്‍ നടത്തിയ മെമ്പര്‍ഷിപ്പ് ക്യാമ്പയിനും സംസ്ഥാന കമ്മിറ്റി രൂപീകരണങ്ങളും പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് നടക്കുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് ദേശീയ കൗണ്‍സില്‍ യോഗം നാളെ ചെന്നൈ അബൂ പാലസ് ഓഡിറ്റോറിയത്തില്‍ നടക്കും. കൗണ്‍സിലിന് മുന്നോടിയായി ദേശീയ നിര്‍വ്വാഹക സമിതി യോഗം ചേര്‍ന്നു. വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന കമ്മിറ്റികള്‍ക്ക് നിര്‍വ്വാഹക സമിതി യോഗം അംഗീകാരം നല്‍കി. ദേശീയ പ്രസിഡന്റ് പ്രൊഫ. കെ എം ഖാദര്‍ മൊയ്തീന്‍ അധ്യക്ഷത വഹിച്ച യോഗം മുസ്ലിം ലീഗ് ദേശീയ അഡൈ്വസറി കമ്മിറ്റി ചെയര്‍മാന്‍ സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ ഉത്ഘാടനം ചെയ്തു. ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, കെ.പി.എ മജീദ് എം.എല്‍.എ, നവാസ് കനി എം.പി, ദേശീയ ഭാരവാഹികളായ ഖുര്‍റം അനീസ് ഉമര്‍, സി.കെ സുബൈര്‍ കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം, തമിഴ്നാട് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ.എം അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു.

കൗണ്‍സിലില്‍ അവതരിപ്പിക്കുന്ന രാഷ്ട്രീയ പ്രമേയങ്ങള്‍ക്ക് യോഗം അന്തിമ രൂപം നല്‍കി. അന്തര്‍ ദേശീയ ദേശീയ വിഷയങ്ങളിലെ പാര്‍ട്ടി നിലപാട് വ്യക്തമാക്കുന്ന പ്രമേയങ്ങള്‍ ദേശീയ കൗണ്‍സില്‍ വിശദമായി ചര്‍ച്ച ചെയ്ത് അംഗീകരിക്കും. അടുത്ത നാല് വര്‍ഷക്കാലത്തേക്കുള്ള മുസ്ലിംലീഗ് പാര്‍ട്ടിയുടെ ദേശീയ കമ്മിറ്റിയെ കൗണ്‍സില്‍ തിരഞ്ഞെടുക്കും. ചെന്നെയില്‍ നടന്ന പ്ലാറ്റിനം ജൂബിലി സമ്മളനത്തിന്റെ ഐതിഹാസിക വിജയത്തിനു ശേഷം ഇവിടെ നടക്കുന്ന കൗണ്‍സില്‍ യോഗത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. പ്ലാറ്റിനം ജൂബിലി സമ്മേളനത്തില്‍ പ്രഖ്യാപിച്ച ഡല്‍ഹിയിലെ ദേശീയ ആസ്ഥാനം എന്ന ചിരകാല സ്വപ്നം വെറും രണ്ട് കൊല്ലത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമാക്കികൊണ്ടാണ് ദേശീയ കൗണ്‍സിലിന് അതേ നഗരം വീണ്ടും വേദിയാകുന്നത്.

Continue Reading

kerala

യുവഅഭിഭാഷകയെ മര്‍ദിച്ച സംഭവം; അഡ്വ. ബെയ്ലിന്‍ ദാസിനെ വിലക്കി ബാര്‍ കൗണ്‍സില്‍

ബെയ്ലിന്‍ ദാസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്നും ബാര്‍ കൗണ്‍സില്‍ അറിയിച്ചു

Published

on

തിരുവനന്തപുരം വഞ്ചിയൂരില്‍ യുവ അഭിഭാഷകയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ അഡ്വ.ബെയ്ലിന്‍ ദാസിനെ വിലക്കി കേരള ബാര്‍ കൗണ്‍സില്‍. അച്ചടക്ക നടപടി അവസാനിക്കും വരെയാണ് പ്രാക്ടീസില്‍ നിന്ന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ സ്ഥിരം വിലക്ക് ഏര്‍പ്പെടുത്തും. സ്വമേധയ സ്വീകരിച്ച നടപടിയിലാണ് ബെയ്ലിന്‍ ദാസിന് ബാര്‍ കൗണ്‍സിലിന്റെ നോട്ടീസ്. ബെയ്ലിന്‍ ദാസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്നും ബാര്‍ കൗണ്‍സില്‍ അറിയിച്ചു

അതേസമയം ബെയ്ലിന്‍ ദാസ് ഇപ്പോഴും ഒളിവിലാണ്. മര്‍ദ്ദനത്തില്‍ കവിളെല്ലിനും കണ്ണിനും ഗുരുതരപരുക്കേറ്റ ശമാലി ഇന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. അതേസമയം ദാസിനെ ഒളിവില്‍ പോകാന്‍ സഹായിച്ചത് ബാര്‍ അസോസിയേഷന്‍ സെക്രട്ടറിയാണെന്ന് അഭിഭാഷക ആരോപിച്ചിരുന്നു. അഭിഭാഷകന്റെ ഓഫീസില്‍ കയറി പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ ആകില്ലെന്ന് പറഞ്ഞ് പൊലീസിനെ മടക്കിയെന്നുമുള്ള ആരോപണം ശാമിലി ആവര്‍ത്തിക്കുന്നു.

ഗര്‍ഭിണിയായിരിക്കെ വക്കീല്‍ ഓഫീസിനകത്ത് വെച്ച് നേരത്തെയും തന്നെ ദാസ് മര്‍ദ്ദിച്ചിരുന്നുവെന്നും അഭിഭാഷക ആരോപിക്കുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടികാട്ടി ബാര്‍ കൗണ്‍സിലിനും, ബാര്‍ സോസിയേഷനും ശാമിലി നേരിട്ടെത്തി ഇന്ന് പരാതി നല്‍കി.

ഉച്ചയോടെ അഭിഭാഷകയുമായി പൊലീസ് വഞ്ചിയൂരിലെ ഓഫീസിലെത്തി തെളിവ് ശേഖരിച്ചു.

അതേസമയം ഇരയ്ക്ക് പരമാവധി നിയമസഹായം ഉറപ്പാക്കുമെന്നും ബെയ്ലിന്‍ ദാസിനെതിരെ അന്വേഷണം നടത്തുമെന്നും ബാര്‍ അസോസിയേഷന്‍ അറിയിച്ചിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് 12:30 ഓടെയായിരുന്നു സംഭവം. വഞ്ചിയൂര്‍ മഹാറാണി ബില്‍ഡിംഗിലെ ഓഫീസില്‍വെച്ചാണ് ശ്യാമിലിയെ ബെയ്‌ലിന്‍ മര്‍ദിച്ചത്.

Continue Reading

kerala

പാലക്കാട് ബെവ്‌കോയ്ക്ക് മുന്നിലുണ്ടായ തര്‍ക്കത്തിനിടെ ഒരാള്‍ കുത്തേറ്റ് മരിച്ചു

കുന്തിപ്പുഴ സ്വദേശി ഇര്‍ഷാദാണ് കൊല്ലപ്പെട്ടത്.

Published

on

പാലക്കാട് മണ്ണാര്‍ക്കാട് ബിവറേജസിന് മുന്നില്‍ ക്യൂ നില്‍ക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ഒരാള്‍ കുത്തേറ്റ് മരിച്ചു. കുന്തിപ്പുഴ സ്വദേശി ഇര്‍ഷാദാണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകുന്നേരത്തോടെയായിരുന്നു സംഭവം. ഇര്‍ഷാദ് ക്യൂവില്‍ നില്‍ക്കുന്നതിനിടെ രണ്ട് പേര്‍ ചേര്‍ന്ന് ബിയര്‍ കുപ്പി കൊണ്ട് കുത്തിക്കൊല്ലുകയായിരുന്നു.

ക്യൂ നില്‍ക്കുന്നതിനിടെയുണ്ടായ തര്‍ക്കം പിന്നീട് ആക്രമണത്തില്‍ കലാശിക്കുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. സംഭവസ്ഥലത്ത് പൊലീസെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു.

യുവാവിനെ കുത്തിയ ശേഷം പ്രതികള്‍ ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. വ്യക്തി വൈരാഗ്യമാകാം ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Continue Reading

Trending