Article
സ്‌നേഹമാണഖിലം
പ്രപഞ്ചത്തിലെ മുഴുവന്‍ മനുഷ്യരെയും, സൃഷ്ടി ചരാചരങ്ങളെയും അകമഴിഞ്ഞ് സ്‌നേഹിച്ചാലും ഹൃദയത്തില്‍ സ്ഥലം പിന്നെയും ബാക്കി കാണും. പുതുതായി ഒരാളുമായി പരിചയപ്പെടാന്‍ ഇടവരുമ്പോള്‍ നിങ്ങളിലാരെങ്കിലും ‘ക്ഷമിക്കണം പുതിയ സ്‌നേഹിതരെ ഉള്‍ക്കൊള്ളാന്‍ എന്റെ മനസിലിടമില്ലാത്തതിനാല്‍ ഖേദിക്കുന്നു’ എന്ന് പറഞ്ഞ് മാറിക്കളയുമോ?

പ്രൊഫ. പി.കെ.കെ തങ്ങള്‍
മനുഷ്യന്‍ അവന്റെ സ്വഭാവധാരയില്‍ അലിഞ്ഞു ചേര്‍ന്നുള്ള നിസാരവല്‍ക്കരണ പ്രകൃതത്തില്‍ തൃണവല്‍ഗണിച്ചു തള്ളുന്ന ലളിതവും എന്നാല്‍ ഗംഭീരവുമായ എന്തെന്ത് വസ്തുതകളാണ് ജീവിതം കൈവിട്ടു പോകുമ്പോള്‍ അവനെ നോക്കി പല്ലിളിക്കുകയെന്ന് ആര്‍ക്കാണ് തിരിച്ചറിവുള്ളത്?. ചുണ്ടിനും കപ്പിനുമിടെ ജീവിതം എത്ര ദൂരമെന്നറിയാതിരിക്കെ ആവതും വേഗത്തില്‍ വിവേകപൂര്‍വം അത് നുണഞ്ഞനുഭവിച്ച് ജീവിതം ഫലവത്താക്കുകയെന്നതാണ് ബുദ്ധി. ആകര്‍ഷിപ്പിച്ച് വഴി തെറ്റിച്ച് ദുരന്തത്തില്‍ ചെന്നുപെട്ട് ഗതി കിട്ടാക്കയത്തില്‍ മുങ്ങിത്താഴുന്നത് കണ്ട് ചിരിക്കാന്‍ വിപരീത ശക്തികള്‍ തനിക്ക് ചുറ്റും പാര്‍ത്തും പതുങ്ങിയും നിലയുറപ്പിച്ചിട്ടുണ്ടെന്ന വസ്തുത കൂടി കരുതിയിരിക്കേണ്ടതുണ്ട്. ശൈശവത്തില്‍ ‘കൈവളരുന്നോ കാല്‍വളരുന്നോ’ എന്ന് അനുനിമിഷം കൗതുകപൂര്‍വം നിരീക്ഷിക്കുന്നവര്‍ പോലും, മനമെങ്ങിനെ ഏത് ദിശയിലേക്ക് വളരുന്നുവെന്ന കാര്യത്തില്‍ അധികമൊന്നും ഗൗനിക്കാറില്ല. തൊട്ടാല്‍വാടിക്കരളുള്ളവനോ, മന്ദഗതിക്കാരനോ ആയിരിക്കരുത് മനുഷ്യന്‍. എന്നാല്‍ അവന്‍ കാരിരുമ്പ് ഹൃദയത്തിനുടമയോ യാഗാശ്വത്തിന്‍ വീരുകാണിക്കുന്നവനോ ആയിക്കൂടാ. ലളിതമായി ആസ്വദിച്ചും, ആനന്ദിച്ചും, പിടിച്ചു നിന്നും, തടുത്ത് നിന്നും, സ്വയം രക്ഷയും വിജയവും കണ്ടെത്തേണ്ടതാണ്.
സമാധാനവും അസമാധാനവും മനുഷ്യന്റെ മാനസികാവസ്ഥകളാണ്. കാരണങ്ങളും സാഹചര്യങ്ങളും വ്യത്യസ്തമാവാമെന്ന് മാത്രം. ആ വ്യത്യാസത്തെ ക്രമപ്പെടുത്താനുള്ളതാണല്ലോ ഉദാഹരണങ്ങള്‍ക്കോ ഉപമകള്‍ക്കോ അതീതമായ മനുഷ്യബുദ്ധി (െ്രെബന്‍). മനസിന്റെ നിര്‍ണയങ്ങള്‍ എത്ര ലളിതമാണെങ്കിലും കഠിനതരമാണെങ്കിലും അതില്‍ ഇടപെടുകയാണെന്ന ദൗത്യം ബുദ്ധിയുടേതാണ്. കുരുന്നുകളെ വാര്‍ത്തെടുക്കേണ്ടത് ആസ്വാദ്യകരമായ സ്പര്‍ശന അനുഭവങ്ങള്‍, സ്വരങ്ങള്‍, രുചികള്‍, വര്‍ണങ്ങള്‍ എന്നിവ ആസ്വദിപ്പിച്ചുകൊണ്ടായിരിക്കണം. അങ്ങിനെയാണെങ്കില്‍ പ്രായപൂര്‍ത്തിയും പിന്നീടുള്ള വളര്‍ച്ചയും തദനുസൃതമായിരിക്കും. അനുകൂല (പോസിറ്റീവ്) കാഴ്ചപ്പാടുള്ള ഒരു പൗരനായി കുഞ്ഞ് വളര്‍ന്നുവരും. അതാണ് മനുഷ്യവംശത്തെ മൊത്തമായി നന്മയിലേക്കെത്തിക്കുന്നതിന്റെ അടിത്തറ. വളര്‍ച്ചയിലേക്ക് കുതിക്കുന്ന ഓരോ ശിശുവും ദൃശ്യലോകത്തിന്റെ മുഴുവന്‍ സമ്പത്താണെന്ന വിശാലമായ ആശയമാണ് മാനവരാശിയെ ഒന്നിപ്പിക്കേണ്ടത്.
മനുഷ്യന്റെ ഭൂമിയിലെ നിലനില്‍പ് അസ്ഥിരമാണ്. യാത്ര തിരിക്കേണ്ട നേരമേതാണെന്ന് അവനറിഞ്ഞുകൂടാ. ലോകത്തിന്റെ തിളക്കവും മിനുക്കവും കാത്തിരുന്നാസ്വദിക്കാന്‍ സമയം കിട്ടിക്കൊള്ളണമെന്നില്ല. തിരിച്ചു വിളിയുടെ നേരമേതാണെന്നാര്‍ക്കും അറിയുന്നതല്ല. ദൈര്‍ഘ്യം തീരെ കുറവാണെങ്കിലും അതിനെ സുദീര്‍ഘമായതായിട്ടാണ് മനുഷ്യന്‍ കാണുന്നത്. അക്കാരണത്താലാണ് ചെയ്യാനുള്ളതൊന്നും ചെയ്തു തീര്‍ക്കാതെ അലസമായെന്തെങ്കിലുമെല്ലാം ചെയ്യുന്നതും അന്തിമമായി അത് അപകടത്തില്‍ കലാശിക്കുന്നതും. ശരിയായ സത്യം കണ്ടെത്താനും, ആവശ്യമായ അനുകൂലശക്തി (പോസിറ്റീവ് എനര്‍ജി) സംഭരിക്കാനും അവന്‍ വിദൂരതയിലേക്ക് നോക്കി എന്തിനെയോ കാത്തിരിക്കുന്നു. അത്തരത്തിലുള്ള ആയുസിന്റെ സമയത്തിന്റെ പാഴ്‌ച്ചെലവില്‍ അവന്‍ പൊഴിച്ചു കളയുന്നതു ഫലവത്താക്കാവുന്ന ആയുസിനെയാണെന്ന ബോധ്യം അവനിലുണ്ടാവുന്നില്ല. നാളെയാകാം പിന്നെയാകാം എന്ന നീട്ടിവെപ്പാകുന്ന പൈശാചികതയിലേക്കവന്‍ എത്തിച്ചേരുന്നു. മനുഷ്യന്‍ അവന്റെ സൗഹൃദവലയത്തെ അവഗണിക്കുന്ന സ്വഭാവക്കാരന്‍ കൂടിയാണ്. അതിനു കാരണം അവന്റെ തിരിച്ചറിവുകേടാണ്. ഈ ഘട്ടങ്ങളിലെല്ലാം അവന് തുണയായ് വരേണ്ടത് അവന് കുഞ്ഞുനാളില്‍ കിട്ടിയ മാര്‍ഗ ദര്‍ശനങ്ങളാവേണ്ടിയിരുന്നു. എന്നാല്‍ ഉത്തരവാദപ്പെട്ടവര്‍ കൈവളര്‍ച്ചയും കാല്‍ വളര്‍ച്ചയും മാത്രമേ പരിഗണിച്ചുള്ളൂ. മനോവളര്‍ച്ചയുടെ അതിന്റെ ശക്തിയും ഗതിയും എപ്രകാരമെന്ന് തിരിച്ചറിയുന്നില്ല.
വളര്‍ച്ചയുടെ കാലഘട്ടങ്ങളില്‍ മാതാപിതാക്കള്‍, ബന്ധുക്കള്‍ എന്നിവര്‍ കഴിഞ്ഞാല്‍ പിന്നെ തൊട്ടടുത്ത പങ്കാളികള്‍ കൂട്ടുകാരാണ്. ആ കൂട്ടുകാര്‍ ‘ആല ചാരിയാല്‍ ചാണകം മണക്കും’ എന്ന ഗണത്തില്‍ പെട്ടവരായാലോ?. അതുകൊണ്ടു ആതെരഞ്ഞെടുപ്പിലും മതിയായ പരിഗണന ആവശ്യമുണ്ട്. ‘ചന്ദനം ചാരിയാല്‍ ചന്ദനം മണക്കും’ എന്ന യാഥാര്‍ത്ഥ്യത്തിലേക്ക് ഇളം തലമുറയെ എത്തിക്കേണ്ട ചുമതല മാതാപിതാക്കള്‍ക്കല്ലേ?. കുട്ടികള്‍ പ്രായപൂര്‍ത്തിയാകുന്നതുവരെ അഥവാ അടിസ്ഥാന വിവേകപ്രായം എത്തുന്നതുവരെ അവരുടെ ഇഷ്ടങ്ങളില്‍, തിരഞ്ഞെടുപ്പുകളില്‍ മാതാപിതാക്കള്‍ ഇടപെട്ട് കുഴപ്പമുണ്ടാക്കണമെന്നല്ല, മറിച്ച് നിര്‍ദ്ദോഷമായ നിയന്ത്രണങ്ങള്‍ക്ക് അറച്ചു നിന്നാല്‍ അതിന്റെ ഭവിഷ്യത്തുകള്‍ വലുതായിരിക്കും. മാതാപിതാഗുരുദൈവം എന്ന ദിവ്യ ദര്‍ശനം വെറുതെയുള്ളതല്ല. മനുഷ്യ വംശത്തിന്റെ നല്ല നിലനില്‍പിന്റെ നിദാനമായിട്ടുള്ള ആദര്‍ശമാണത്.
മനുഷ്യവംശം നന്നായിത്തീരാന്‍, സത്യവും സമാധാനവും നിലനില്‍ക്കാന്‍, അത്യന്തം ആവശ്യമായിട്ടുള്ളത് പണത്തെക്കാളും സ്‌നേഹമെന്ന നിസ്തൂല വികാരമാണ്. നിസ്വാര്‍ത്ഥ സ്‌നേഹത്തിന് പകരമായി എടുത്തുപറയാന്‍ ലോകത്ത് മറ്റൊന്നുമില്ല. സ്‌നേഹമില്ലാതെ മറ്റെന്ത് ഉണ്ടായിട്ടും അത് ഫലപ്രദമായിക്കൊള്ളണമെന്നില്ല. സ്‌നേഹം അത് ഉറച്ച സ്‌നേഹമായിരിക്കണം. ചഞ്ചലമായിരിക്കരുത്. അത്തരം സ്‌നേഹം നേരിട്ടുള്ള ശത്രുതയെക്കാള്‍ ദോഷം ചെയ്യും.
കാരണം യഥാര്‍ത്ഥ സ്‌നേഹിതനെയും കപട സ്‌നേഹിയെയും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ വരും. ഇനി അതിലുമുണ്ട് വകതിരിവുകള്‍. നേട്ടങ്ങള്‍ കൊയ്‌തെടുക്കാന്‍ എളുപ്പമാര്‍ഗമായി ചില പ്രത്യേകക്കാരുമായി പടുത്തുയര്‍ത്തുന്ന സ്‌നേഹം. അതിന് ആയുസ് കുറവായിരിക്കും. പേരും പെരുമയുമുള്ളവരുമായി ഉണ്ടാക്കിയെടുക്കുന്ന സ്‌നേഹബന്ധങ്ങള്‍, ഒന്നുകില്‍ കാര്യലാഭത്തിനായി അല്ലെങ്കില്‍ ലോകമാന്യത്തിനായി ഇതും കപട സ്‌നേഹത്തില്‍ പെടുന്നതാണ്. അപ്രകാരം തന്നെ വലിയൊരു ഭൗതിക നേട്ടം കൈവശപ്പെടുത്താന്‍ ചിലരെ പാലമായി ഉപയോഗിച്ചു സ്‌നേഹിക്കുക. ഇത്തരം സ്‌നേഹ നിര്‍മാണങ്ങളെല്ലാം കുറ്റകരമാണ്. ഫലേച്ഛയില്ലാത്ത സ്‌നേഹം അഥവാ നിസ്വാര്‍ത്ഥ സ്‌നേഹം അതാണ് വിലമതിക്കപ്പെടുന്ന സ്‌നേഹം. സ്‌നേഹ ദര്‍ശനത്തിന്റെ നായകരായി ലോകം വിശേഷിപ്പിക്കുന്ന പ്രവാചകവര്യന്‍ മുഹമ്മദ് നബി (സ) യേശു ക്രിസ്തു എന്നിവരെല്ലാം കറയറ്റ സ്‌നേഹത്തിന്റെ പ്രതീകങ്ങളാണ്. സ്വന്തമായി കഷ്ടനഷ്ടങ്ങളും അളവറ്റ യാതനകളും സമൂഹത്തില്‍ നിന്ന് ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളവരാണവര്‍. അങ്ങേയറ്റം മൂല്യവത്തായ മൂലധനമായി പ്രപഞ്ചത്തില്‍ വല്ലതുമുണ്ടെങ്കില്‍ അതാണ് സ്‌നേഹം. അളവിലൊതുങ്ങാത്ത, കൊടുത്താല്‍ തീരാത്ത അക്ഷയനിധി. എന്നാല്‍ അത് ഉപയോഗിക്കുന്നതിലും, കൂടുതലായി വളര്‍ത്തിയെടുക്കുന്നതിലും മിക്കവരും പരാജയപ്പെടുന്നുവെന്നതാണ് ദൗര്‍ഭാഗ്യകരം.
‘ സ്‌നേഹത്തില്‍ നിന്നുദിക്കുന്നൂ
ലോകം
സ്‌നേഹത്താല്‍ വൃദ്ധി നേടുന്നു.
സ്‌നേഹം താന്‍ ജീവിതശ്രീമന്‍
സ്‌നേഹവ്യാഹതി തന്നെ മരണം.’
സ്‌നേഹത്തെക്കുറിച്ച് എത്ര തന്നെ വാഴ്ത്തി പയുമ്പോഴും അവിടെ ഉടലെടുക്കുന്ന ഒരു ചോദ്യമുണ്ട്. മനുഷ്യമനസിന്റെ വിശാലത. ലോകജനതയെ മുഴുവന്‍ സ്‌നേഹിക്കണമെന്നതാണല്ലോ എല്ലാ സച്ചരിത പാഠങ്ങളും. അടുത്തിടെ ഒരു പ്രഭാഷണ വേദിയില്‍ സ്‌നേഹത്തെയും മാനവിക സൗഹൃദത്തെയും ഐക്യത്തെയും കുറിച്ചെല്ലാം പ്രഭാഷണം നടക്കുന്ന വേദിയില്‍ ഒരു പ്രത്യേക നിമിഷം കയറിക്കൂടി. പ്രഭാഷണത്തിനിടെ പ്രഭാഷകന്‍ സദസിന്റെ മുന്‍ നിരയിലിരിക്കുന്ന ഒരാളെ ചൂണ്ടി ഒരു ചോദ്യമുന്നയിച്ചു. താങ്കള്‍ക്ക് തുറന്ന മനസോടെ എത്ര പേരെ സ്‌നേഹിക്കാന്‍ സാധിക്കും?. ചോദ്യം കേട്ട ആള്‍ അമ്പരന്നു. വ്യക്തമായൊന്നും പറഞ്ഞില്ല. അയാള്‍ തികഞ്ഞ ആശയക്കുഴപ്പത്തിലായി. തുടര്‍ന്ന് ഓരോരുത്തരോടായി ചോദ്യം ഉന്നയിച്ചു. ആരും ഊഹങ്ങളല്ലാതെ കൃത്യമായ ഒരു മറുപടി പറഞ്ഞില്ല. ഒടുവില്‍ പ്രഭാഷകന്‍ തന്നെ എല്ലാവര്‍ക്കുമായി ഉത്തരം സ്വയം തന്നെ പറഞ്ഞു. അത് ഇപ്രകാരമായിരുന്നു.
പ്രപഞ്ചത്തിലെ മുഴുവന്‍ മനുഷ്യരെയും, സൃഷ്ടി ചരാചരങ്ങളെയും അകമഴിഞ്ഞ് സ്‌നേഹിച്ചാലും ഹൃദയത്തില്‍ സ്ഥലം പിന്നെയും ബാക്കി കാണും. പുതുതായി ഒരാളുമായി പരിചയപ്പെടാന്‍ ഇടവരുമ്പോള്‍ നിങ്ങളിലാരെങ്കിലും ‘ക്ഷമിക്കണം പുതിയ സ്‌നേഹിതരെ ഉള്‍ക്കൊള്ളാന്‍ എന്റെ മനസിലിടമില്ലാത്തതിനാല്‍ ഖേദിക്കുന്നു’ എന്ന് പറഞ്ഞ് മാറിക്കളയുമോ?. ഒരിക്കലുമില്ല പ്രപഞ്ചത്തിലെ എന്തും ഏതും ഉള്‍ക്കൊള്ളാന്‍ മാത്രം വിശാലമാണ് മനുഷ്യഹൃദയം!. എന്നാല്‍ അതേസമയം എത്ര പേരെ വെറുക്കാന്‍ കഴിയുമെന്നാണ് ചോദ്യമെങ്കിലോ? ഇല്ല ഒരാളെപോലും വെറുക്കാനുള്ള ഇടം നേര്‍ മനസുകളിലുണ്ടാവില്ല എന്നതാണ് ഉത്തരം. കാരണം ഒരാളോട് വെറുപ്പെന്നല്ല അങ്ങിനെയൊരു പരാമര്‍ശത്തിന് പോലും മനസില്‍ ഇടം കാണില്ല. സ്‌കൂള്‍ കുട്ടികള്‍ തമ്മില്‍ ഒരു പെന്‍സില്‍ കഷ്ണത്തിന്റെ പേരിലെങ്കിലും, ഒരു കൊച്ചു പിണക്കമുണ്ടായി വീട്ടില്‍ തിരിച്ചെത്തിയാല്‍ കുട്ടി ഭക്ഷണം കഴിക്കാതെ, ഉറങ്ങാതെ വീട്ടുകാരെ അങ്കലാപ്പിലാക്കുന്നത് നാം കാണാറില്ലേ!. എന്നുവെച്ചാല്‍ സ്‌നേഹത്തിന് വിപരീതമായൊന്നും സ്വീകരിക്കാത്ത തനിമയാര്‍ന്ന പ്രകൃമാണ് മനുഷ്യമനസിന് ഉള്ളത് എന്ന് സാരം. ആകയാല്‍ തിരിച്ചറിയേണ്ടത് ലോകസമാധാനത്തിന് അഥവാ മനുഷ്യസമാധാനത്തിനാവശ്യം നന്മ നിറഞ്ഞ സ്‌നേഹം നിറഞ്ഞ നിര്‍മല മനസുകളാണ് എന്ന സത്യമാണ്.

ഇക്കഴിഞ്ഞ ഞായറാഴ്ച്ച അഗ്‌നിപടര്‍ത്തിയ ഭീതിയിലായിരുന്നു. ഹൈദരാബാദിലെ ചാര്‍മിനാറിനടുത്തുള്ള ഗുല്‍സാര്‍ ഹൗസിലുണ്ടായ അഗ്‌നിയുടെ താണ്ഡവത്തില്‍ 17 ജീവനുകളാണ് പൊലിഞ്ഞു പോയതെങ്കില്‍ കോഴിക്കോട്ടുണ്ടായത് കോടികളുടെ നഷ്ടമാണ്. നഗര മധ്യത്തില്‍, ഏറ്റവും ജനത്തിരക്കേറിയ മൊഫ്യൂസല്‍ ബസ് സ്റ്റാന്റില്‍ ആറുമണിക്കൂറോളം അഗ്‌നി സംഹാരതാണ്ഡവമാടിയപ്പോള്‍ 30 കോടിയോളം രൂപയാണ് ചാമ്പലായിപ്പോയത്.
കോഴിക്കോട് ജില്ലയിലെയും സമീപ പ്രദേശങ്ങളിലേയും 25 ഫയര്‍ യൂണിറ്റുകളും കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ പാന്താര്‍ ഫയര്‍ എഞ്ചി നും ഉള്‍പ്പെടെ മണിക്കൂറുകള്‍ കഠിനാധ്വാനം ചെയ്തതാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പുതിയ ബസ് ബസ്സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്‌സിലെ കാലിക്കറ്റ് ടെക്‌സ്‌റ്റൈല്‍സ് എന്ന മൊത്ത വസ്ത്ര വ്യാപാര സ്ഥാപനം പൂര്‍ണമായി കത്തി നശിച്ചിട്ടുണ്ട്. തൊട്ടടുത്ത റീട്ടെയില്‍ വസ്ത്ര വ്യാപാര സ്ഥാ പനത്തിലേക്കും തീ പടര്‍ന്നു. സ്റ്റാന്റിന്റെ താഴെ നിലയിലെ പടിഞ്ഞാറ് ഭാഗത്തെ കടകളും വെള്ളം നനഞ്ഞും മറ്റും നശിച്ചു. തീ സമീപത്തെ പല കടകളിലേക്കും പടരുകയുണ്ടായി. പുതിയ സ്റ്റാന്റ്, മാവൂര്‍ റോഡ് പ്രദേശമാകെ ആളുകളെ ഒഴിപ്പിച്ചാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. ആളാപയമുണ്ടായില്ല എന്നതുമാത്രമാണ് ആശ്വാസത്തിനുള്ള ഏക വക.
യു.എന്നിന്റെ സാഹിത്യ പദവി ഉള്‍പ്പെടെ അസൂയാവഹമായ അംഗീകാരങ്ങളും വിശേഷണങ്ങളുമുള്ള നഗരമാണ് കോഴിക്കോട്. എന്നാലിപ്പോള്‍ തീപിടിത്തങ്ങളുടെ നഗരം എന്ന കോഴിക്കോട്ടുകാര്‍ ഒരിക്കലും ആഗ്രഹിക്കാത്ത ഒരു വിശേഷണം കൂടി ഈ നഗരത്തിന് വന്നു ചേര്‍ന്നിരിക്കുകയാണ്. കേവലം പതിനെട്ടുവര്‍ഷങ്ങള്‍ക്കിടയില്‍ പത്തു വലിയ അഗ്‌നിബാധകളാണ് നഗരത്തിലുണ്ടായത്. 2007 ല്‍ മിഠായിത്തെരുവിലെ പടക്കക്കടയിലുണ്ടായ തീപിടിത്തം നാടിനെ ഒന്നടങ്കം നടുക്കിക്കളഞ്ഞിരുന്നു. ആറുപേര്‍ സംഭവ സ്ഥലത്തുവെച്ചു മരണപ്പെടുകയും അമ്പതോളം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ അമ്പതിലധികം കടകളാണ് അഗ്‌നിക്കിരയായത്. പത്തു വര്‍ഷങ്ങള്‍ക്കുശേഷം 2017 ല്‍ കോടികളുടെ നഷ്ടം സംഭവിക്കുകയും ചെയ്തു. ഈ മാസം ആദ്യത്തില്‍ മൂന്നു ദിവസത്തെ ഇടവേളയില്‍ രണ്ടുതവണയാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പുകയും പൊട്ടിത്തെറിയുമുണ്ടായത്.
എന്തുകൊണ്ട് കോഴിക്കോട് നഗരം അടിക്കടി അഗ്‌നിബാധക്കിരയാകുന്നുവെന്ന ചോദ്യത്തിനുള്ള ഒന്നാമത്തെ ഉത്തരം നഗരം ഭരിക്കുന്ന കോര്‍പറേഷന്റെ പിടിപ്പുകേടെന്ന് നിസംശയം വിലയിരുത്താന്‍ സാധിക്കും. അഴമിതിയുടെയും സ്വജനപക്ഷപാതത്തിന്റെയും വിളയാട്ടത്തിലൂടെ അനധികൃത നിര്‍മാണങ്ങളുടെ പറുദീസയായി നഗരം മാറിയിരിക്കുകയാണ്. സ്വന്തം ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ കാര്യത്തിലും, മറ്റു കെട്ടിടങ്ങള്‍ക്കുള്ള അനുമതിയിയുടെ കാര്യത്തിലുമെല്ലാം കോര്‍പറേഷന്‍ ഒരുപോലെ കണ്ണടക്കുക യാണ്. പാര്‍ട്ടി നേതൃത്വവും ഉദ്യോഗസ്ഥലോബിയും ചേര്‍ന്നുള്ള മാഫിയ കൂട്ടുകെട്ടിലൂടെയുള്ള നീക്കുപോക്കുക ളില്‍ ഔദ്യോഗിക സംവിധാനങ്ങളെല്ലാം നോക്കുകുത്തികളായി മാറിയ സാഹചര്യം ഇവിടെ പരസ്യമായ രഹസ്യമാണ്. പാര്‍ട്ടിക്കാര്‍ക്കും പണക്കാര്‍ക്കും എന്തുമാകാമെന്നതിനുള്ള തെളിവായി നഗരത്തില്‍ പലനിര്‍മിതികളും അഹങ്കാരത്തോടെ തലയുയര്‍ത്തി നില്‍ക്കുകയാണ്. ഇന്നലെ അഗ്‌നിക്കിരയായ മൊഫ്യൂസല്‍ ബസ്സ്റ്റാന്റിലെ കെട്ടിടം തന്നെ ഈ നിയമലംഘനത്തിന്റെ നിദര്‍ശനമാണ്. കെട്ടിടത്തില്‍ സുരക്ഷാ സംവിധാനങ്ങളുടെ അഭാവത്തെക്കുറിച്ച് ഫയര്‍ ആന്റ് സേഫ്റ്റി വിഭാഗം നാലുവര്‍ഷങ്ങള്‍ക്കു മുമ്പ് കോര്‍പറേഷനെ അറിയിച്ചിരുന്നുവെങ്കിലും ഇതുവരെ ഒ രു നടപടിയും സ്വീകരിച്ചിരുന്നില്ല. മാത്രമല്ല, കെട്ടിടത്തില്‍ നടന്നിട്ടുള്ളത് അശാസ്ത്രീയവും അനധികൃതവുമായ നിര്‍മാണത്തിന്റെ കൂമ്പാരം തന്നെയാണ്.
കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിക്കാന്‍ പ്രധാന കവാടങ്ങളല്ലാതെ ഒരു പഴുതുമില്ലാത്തതിനാല്‍ അഗ്‌നിശമന സേനക്ക് അകത്തേക്ക് കടക്കാനോ ത്വരിത ഗതിയില്‍ തീയണക്കാനോ സാധിക്കാതിരുന്നതാണ് നഷ്ടക്കണക്കുകള്‍ ഇങ്ങനെ വര്‍ധിക്കാന്‍ കാരണമായത്. ഔദ്യോഗിക സംവിധാനങ്ങളുടെ എല്ലാ ദൗര്‍ബല്യവും ഈ അഗ്‌നിബാധയില്‍ പ്രകടമായിരുന്നു.
നഗര മധ്യത്തിലെ ഒരു കെട്ടിടമാണ് ആറുമണിക്കൂറോളം ആര്‍ക്കും നിയന്ത്രിക്കാന്‍ കഴിയാതെ നിന്നു കത്തിയത് എന്നിരിക്കെ അപകടങ്ങളെയും അത്യാഹിതങ്ങളെയും പ്രതിരോധിക്കാന്‍ എന്തുസംവിധാനങ്ങളാണ് നമ്മുടെ ഭരണകൂടത്തിന്റെ കൈവശമുള്ളതെന്ന ചോദ്യമാണ് ഉയരുന്നത്. അ വധിദിനത്തില്‍ ഏറെ കടകളും അടഞ്ഞു കിടന്നതിനാല്‍ ആളപായമുണ്ടായില്ലെന്ന് സമാധാനിക്കുമ്പോഴും നീണ്ട കെട്ടിടം അപ്പാടെ തീ വിഴുങ്ങുമ്പോഴും മണിക്കൂറുകള്‍ ഒന്നും ചെയ്യാനാവാതെ അന്തംവിട്ട് നില്‍ക്കുകയായിരുന്നു അധിക്യതര്‍.
നഗരത്തിലും പരിസരപ്രദേശങ്ങളിലും നിരന്തരം തീപിടുത്തമുണ്ടായിട്ടും നഗരത്തിനകത്തുള്ള ഫയര്‍ സ്‌റ്റേഷന്‍ ഇതുവരെ പുനസ്ഥാപിക്കാത്തതുള്‍പ്പെടെ ആവര്‍ത്തിക്കുന്ന ദുരന്തങ്ങളില്‍ നിന്നും ഒന്നും പഠിക്കാന്‍ ഭരണകൂടം തയ്യാറാവുന്നില്ല. അടിക്കടിയുണ്ടാകുന്ന ദുരന്തങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് നിയമത്തിന്റെയും നീതിയുടെയും പാതയിലൂടെ സഞ്ചരിച്ച് നാടിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ കോര്‍പറേഷന്‍ ഭരണകൂടം തയാറാകേണ്ടതുണ്ട്.

ആതുര ശുശ്രൂഷാ രംഗത്തെ മലബാറിന്റെ അത്താണിയായ കോഴിക്കോട് മെഡിക്കല്‍ കോളജിലുണ്ടായ പൊട്ടിത്തെറിയും പുകയുമെല്ലാം നാടിനെ ആശങ്കയുടെ മുള്‍മുനയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. അടിക്കടിയുണ്ടാകുന്ന ചികിത്സാ പിഴവും മരുന്നുകളുടെയും അനുബന്ധ വസ്തുക്കളുടെയും ലഭ്യതക്കുറവും ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും അഭാവവുമൊക്കെയായി നിരന്തര പരാതികള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നതിനിടയിലാണ് ഇന്നലെയും കഴിഞ്ഞ ദിവസവുമുണ്ടായ അസാധാരണ സംഭവങ്ങള്‍ക്ക് മെഡിക്കല്‍ കോളജ് സാക്ഷ്യം വഹിച്ചിരിക്കുന്നത്. അഞ്ച് ജില്ലകളിലെ സാധാരണക്കാരില്‍ സാധാരണക്കാരായ മനുഷ്യരുടെ അവസാന ആശ്രയവും, ദിനംപ്രതി പതിനായിരങ്ങള്‍ ചികിത്സക്കെത്തുന്ന ഇടവുമായ ഈ ആതുരാലയത്തിലെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളാണ് ഇതുവഴി ചോദ്യചിഹ്നമായി മാറിയിരിക്കുന്നത്.
ആദ്യ ദിവസത്തിലുണ്ടായ പൊട്ടിത്തെറി സംബന്ധിച്ച് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ പരിശോധനയ്ക്കിടെയാണ് ഇന്നലെ വീണ്ടും പുക ഉയര്‍ന്നത്. കാഷ്വാലിറ്റിയിലെ യു.പി.എസ് പൊട്ടിത്തെറിച്ചാണ് ആദ്യ തീപിടുത്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. രാത്രി എട്ടുമണിയോടെ കാഷ്വാലിറ്റിയില്‍ പെട്ടെന്ന് കനത്ത പുക പടര്‍ന്ന തോടെ അഗ്‌നിബാധ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. പല രോഗികള്‍ക്കും അസ്വാസ്ഥ്യം അനുഭവപ്പെടുകയും പൊലീസും ഡോക്ടര്‍മാരും സന്നദ്ധപ്രവര്‍ത്തകരും രോഗികളുടെ കൂട്ടിരിപ്പുകാരും ചേര്‍ന്ന് കാഷ്വാലിറ്റിയിലെ രോഗികളെ പുറത്തെത്തിക്കുകയുമായിരുന്നു.
ഈ സംഭവത്തില്‍ തന്നെ രോഗികളെ മാറ്റുന്നതുള്‍പ്പെടെ അധികൃതരുടെ ഭാഗത്തുനിന്ന് വലിയ വീഴ്ച്ചയുണ്ടാതായി ആരോപണമുയര്‍ന്നിരുന്നു. തീ അണക്കുന്നതില്‍പോലും കാലതാമസം നേരിട്ടുവെന്ന് മാത്രമല്ല, വെള്ളിമാട്കുന്ന്, ബീച്ച് തുടങ്ങിയ സ്റ്റേഷനുകളില്‍ നിന്ന് ഏറെ പരിശ്രമിച്ചായിരുന്നു ഫയര്‍ഫോഴ്‌സ് ടീം പോലും എത്തിച്ചേര്‍ന്നത്. ഒരു അത്യാഹിതമുണ്ടാകുമ്പോള്‍ എന്ത് ചെയ്യണമെന്ന് സര്‍ക്കാറിനോ മെഡിക്കല്‍ കോളേജ് അധികൃതര്‍ക്കോ ഒരു ധാരണയുമില്ലെന്നതിന്റെ നിദര്‍ശനമായിരുന്നു ഈ പൊട്ടിത്തെറി. ഇത്ര വലിയ ഒരു ആശുപത്രി കോമ്പൗണ്ടില്‍ ഒരു ഫയര്‍ യൂണിറ്റ് പോലുമില്ലെന്നത് എത്രമാത്രം ഗൗരവതരമാണെന്ന് അധികൃതര്‍ക്ക് ബോധ്യപ്പെടാന്‍ ഇനി എന്തൊക്കെ സംഭവിക്കണമെന്നാണ് ജനങ്ങളുയര്‍ത്തുന്ന ചോദ്യം.
അധികൃതരുടെ നിസംഗതയുടെ ഏറ്റവും മികച്ച ഉദാഹരണം ഫയര്‍ഫോഴ്‌സ് യൂണിറ്റിന്റെ അഭാവം തന്നെയാണ്. ഫയര്‍ യൂണിറ്റിനായി പ്ലാന്‍ ഉള്‍പ്പെടെ തയ്യാറായിട്ടും അതിനായി 20 സെന്റ് ഭൂമി കൊടുക്കാന്‍ ഏക്കര്‍ കണക്കിന് ഭൂമി കാടുപിടിച്ചുകിടക്കുന്ന ഒരു സ്ഥാപനത്തിന് ഇതുവരെ സാധിച്ചിട്ടില്ലെന്നത് എന്തിന്റെ പേരിലാണ് ന്യായീകരിക്കാനാവുക. വെന്റിലേറ്ററില്‍ കഴിയുന്ന രോഗികളെ കൈകാര്യം ചെയ്യുന്നതിന് പ്രോട്ടോക്കോളുകളൊന്നും പ്രസ്തുത സംഭവത്തില്‍ പാലിക്കപ്പെട്ടിട്ടില്ലെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. അഞ്ചുജീവനുകള്‍ പൊലിഞ്ഞതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒറ്റയടിക്ക് കൈകഴുകാനുള്ള വ്യഗ്രതയായിരുന്നു ഉത്തരവാദപ്പെട്ടവരില്‍ നിന്ന് കാണാനായത്. സാധാരണക്കാരില്‍ സാധാരണക്കാരായവരാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്ക് എത്താറുള്ളത്. അങ്ങനെയുള്ള പാവങ്ങളെയാണ് ഒരു ദയാദാക്ഷിണ്യവുമില്ലാതെ സ്വകാര്യ ആശുപത്രികളിലേക്ക് ഈ സംഭവത്തോടെ തള്ളിവിട്ടത്.
ഈയൊരു പശ്ചാത്തലത്തിലാണ് ഇതേ കെട്ടിടത്തിന്റെ ആറാം നിലയില്‍ ഇന്നലെ വീണ്ടും തീപ്പിടുത്തമുണ്ടായിരിക്കുന്നത്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഓപറേഷന്‍ തിയേറ്ററുകള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിച്ചിരുന്ന സ്ഥലമായിരുന്നു ഇത്. നേരത്തെയുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ കെട്ടിടം മുഴുവന്‍ പരിശോധന നടത്തിയിരുന്നുവെന്നും ഈ ഘട്ടത്തിലുണ്ടായ ഷോര്‍ട് സര്‍ക്യൂട്ടായിരിക്കാം അപകട കാരണമെന്നുമാണ് പ്രാഥമിക നിഗമനം. ഇന്ന് മുതല്‍ കെട്ടിടത്തില്‍ വീണ്ടും ഓപ്പറേഷന്‍ തിയറ്റര്‍ അടക്കം പ്രവര്‍ത്തനം ആരംഭിക്കാനിരിക്കുകയുമായിരുന്നു.
എന്നാല്‍ വലിയൊരു അപകടത്തിനു പിന്നാലെ ഒരു വിധത്തിലുള്ള ജാഗ്രതയുമില്ലാതെയാണ് ഇവിടേക്ക് രോഗികളെ മാറ്റാനും ഓപറേഷന്‍ തിയേറ്ററുള്‍പ്പെടെ സജ്ജീകരിക്കാനും അധികൃതര്‍ തയാറായതെന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. പതിവു പോലെ മുഖ്യമന്ത്രിയുടെ നടുക്കവും ആരോഗ്യമന്ത്രിയുടെ സന്ദര്‍ശനവും പത്രസമ്മേളനവും അന്വേഷണ പ്രഖ്യാപനവുമുള്‍പ്പെടെയുള്ള കലാപരിപാടികളെല്ലാം അരങ്ങേറിയിട്ടുണ്ടെങ്കിലും ഇതെല്ലാം എത്രമാത്രം പ്രഹസനമാണെന്നതാണ് അടിക്കടിയുണ്ടാകുന്ന ഈ ദുരന്തങ്ങള്‍ തെളിയിക്കുന്നത്. ആരോഗ്യ രംഗത്തെക്കുറിച്ചുള്ള ഒന്നും രണ്ടും പിണറായി സര്‍ക്കാറിന്റെ അവകാശവാദങ്ങളിലെ കാപട്യത്തിനുള്ള ഒന്നാമത്തെ ഉദാഹരണമാണ് കോഴിക്കോട് മെഡിക്കല്‍ കോളജ്. ദിവസങ്ങളുടെ ഇടവേളകളിലുണ്ടായ ഈ മുന്നറിയിപ്പുകളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് മെഡിക്കല്‍ കോളജില്‍ ആവശ്യമായ സൗകര്യങ്ങളും സംവിധാനങ്ങളും ഒരു ക്കാനെങ്കിലും സര്‍ക്കാര്‍ ഇനിയെങ്കിലും തയാറാകേണ്ടതുണ്ട്.

നിന്റെ കാലിലൊന്ന് നഷട്മാകുമ്പോള്‍ നീ ഒരു കാലില്‍ നില്‍ക്കണം, കാലുകള്‍ രണ്ടും നഷ്ടമാകുമ്പോള്‍ കൈകളാകണം കരുത്ത്, കൈകളും വിധി കൊണ്ടു പോകുമ്പോള്‍ നീ നിന്റെ ബുദ്ധിയുടെ കരുത്തില്‍ മുന്നേറണം’. വിധിയോട് പൊരുതി ഒരു നാടിന്റെ മാത്രമല്ല, ഒരു ജനതയുടെ തന്നെ വെളിച്ചമായി മാറിയ കെ.വി റാബിയയുടെ വാക്കുകളാണിത്. ആയുസ് മുഴുവന്‍ ചക്രക്കസേരയിലിരുന്ന്, ജീവിതം പോരാട്ടമാക്കിമാറ്റിയ കെ.വി റാബിയയെന്ന പത്മ പുരസ്‌കാര ജേതാവിന്റെ വിയോഗം ഒരു കാലഘട്ടത്തിന്റെ അന്ത്യംകൂടിയാണെന്ന് നിസംശയം പറയാന്‍ കഴിയും. തളര്‍ന്നുപോവാന്‍ കാരണങ്ങള്‍ അനവധിയുണ്ടായിട്ടും തനിക്ക് ചെയ്തുതീര്‍ക്കാനെന്തക്കെയുണ്ടെന്ന് മാത്രം ചിന്തിച്ച അവര്‍ പുതുതലമുറക്ക് സമ്മാനിക്കുന്നത് ഏറ്റവും വലിയ കൗതുകവും പ്രചോദനവുമാണ്. പത്മത്തിളക്കത്തില്‍, തന്റെ കലാലയമായ തിരൂരങ്ങാടി പി.എ സ്.എം.ഒ കോളജ് ഒരുക്കിയ സ്വീകരണ സമ്മേളനത്തില്‍ തിങ്ങിക്കൂടിയ ആബാല വൃദ്ധത്തെനോക്കി അവര്‍ പറഞ്ഞു, ‘നിങ്ങള്‍ക്കുള്ളത് ഞങ്ങള്‍ക്കില്ല, എന്നാല്‍ ഞങ്ങള്‍ക്കുള്ളത് നിങ്ങള്‍ക്കുമില്ല’. അംഗീകാരങ്ങളുടെ അഹന്തയായിരുന്നില്ല, ആത്മവിശ്വാസത്തിന്റെ പിന്‍ബലമായിരുന്നു അവരെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചത്. അവശതയും അനാഥത്വവും പേറുന്നവര്‍ക്ക് ആരോഗ്യമുള്ളവര്‍ പിന്തുണ നല്‍കണമെന്നും ശാരീരിക വൈകല്യങ്ങള്‍ മുഖ്യധാരയില്‍നിന്ന് മാറ്റിനിര്‍ത്താന്‍ കാരണമാവരുതെന്നും അവര്‍ അതിയായി ആഗ്രഹിക്കുകയും അതിനായി പ്രവര്‍ത്തിച്ചു കൊണ്ടേയിരിക്കുകയും ചെയ്തു.
തകര്‍ന്നുപോവാനും തളര്‍ന്നിരിക്കാനും കാരണങ്ങളെമ്പാടുമുണ്ടായിരുന്നു റാബിയക്ക്. ചെറുപ്പത്തിലേ പിടിപെട്ട പോളിയോ, പാതി തളര്‍ന്ന ശരീരം, കാന്‍സര്‍, വീല്‍ചെയര്‍ ജീവിതം അങ്ങനെ പരീക്ഷണങ്ങളുടെ പട്ടിക നീണ്ടു നിവര്‍ന്നു കിടക്കുന്നു. എന്നാല്‍ എല്ലാ പരിമിതികളെയും പ്രതിരോധിക്കാന്‍ അവര്‍ കൂടെ കൂട്ടിയത് ഒരിക്കലും നശിക്കാത്ത അക്ഷരങ്ങളെയായിരുന്നു. ആ കരുത്തില്‍ സ്വന്തം ഗ്രാമമായ വെള്ളിലക്കാടില്‍ നിന്നാരംഭിച്ച വൈജ്ഞാനിക, സാമൂഹിക വിപ്ലവം കേരളവും ഇന്ത്യയും കടന്ന് ലോകത്തോളം ഉയര്‍ന്നുപൊങ്ങുകയായിരുന്നു. പ്രയാസങ്ങളും പരിമിതികളും ഒന്നിന്റെയും ഒടുക്കമല്ലെന്നു മാത്രമല്ല, പലതിന്റെയും തുടക്കം കൂടിയാണെന്ന് അവര്‍ ജീവിതംകൊണ്ട് തെളിയിച്ചു. വേദനകളേയും കൂടെ കൂട്ടിയായിരുന്നു കുഞ്ഞുറാബിയയുടെ ഭൂമുഖത്തേക്കുള്ള കടന്നു വരവു തന്നെ. മുട്ടിലിഴയുമ്പോഴും പിച്ചവെക്കുമ്പോഴും വിടാതെ പിന്തുടര്‍ന്ന വേദനകള്‍ സ്‌കൂള്‍ പ്രായത്തിലും റാബിയയെ വിട്ടുപോകാന്‍ തയാറായില്ല. എന്നാല്‍ അതിന്റെ പേരില്‍ സങ്കടപ്പെട്ട് വീട്ടിലിരിക്കാന്‍ ആ മിടുക്കിക്കുട്ടി തയാറല്ലായിരുന്നു. വേദനകള്‍ കടിച്ചമര്‍ത്തി അക്ഷരങ്ങളെ കൂട്ടുപിടിച്ച് കൂട്ടുകാരികളെ താങ്ങാക്കി അവള്‍ സ്‌കൂളിലേക്ക് നടന്നു നീങ്ങി. പത്താം ക്ലാസിലെത്തിയപ്പോഴേക്കും വിധി പോളിയോയുടെ രൂപത്തിലായിരുന്നു റാബിയയെ പരീക്ഷിച്ചത്. സ്വപ്നങ്ങള്‍ മടക്കിവെച്ച് കിടക്കപ്പായയില്‍ അഭയം തേടിപ്പോകേണ്ടിവരുന്ന അസന്നിഗ്ധ ഘട്ടത്തിലും ആ കൗമാരക്കാരി തോറ്റുകൊടുക്കാന്‍ തയാറായില്ല. കു ടുംബത്തിന്റെ കൂടി പൂര്‍ണ പിന്തുണയില്‍ വേദനകള്‍ കടിച്ചമര്‍ത്തി അവള്‍ സ്‌കൂള്‍ കാലത്തെ മാത്രമല്ല, കോളജ് കാലത്തെയും അതിജയിച്ചു. പരന്ന വായനയുടെ പിന്‍ബലത്തില്‍ ലോകത്തെ അടുത്തറിയുകയും സ്വയം വേദനകള്‍ മാറ്റിവെച്ച്, സങ്കടപ്പെടുന്നവരുടെയും ഒറ്റപ്പെട്ടുപോയ വരുടെയും ഇടയിലേക്ക് ഇറങ്ങിച്ചെല്ലുകയും ചെയ്തു. പിന്നീടങ്ങോട്ട് ഇക്കഴിഞ്ഞ ദിവസം വരയുള്ള ജീവിതമാകട്ടെ ചരിത്രത്തിന്റെ ഭാഗമാവുകയും ചെയ്തു.
സാക്ഷരതാ പ്രവര്‍ത്തനങ്ങളിലൂടെ സ്വയം അനുഭവിച്ചറിഞ്ഞ അക്ഷരങ്ങളുടെ വെളിച്ചം മറ്റുള്ളവരിലേക്കു കൂടി പകര്‍ന്നു നല്‍കിയായിരുന്നു തന്റെ ജീവിത ദൗത്യത്തിന്റെ തുടക്കം. സ്വന്തം വീടിനോട് ചേര്‍ത്ത് കെട്ടിയുണ്ടാക്കിയ വെള്ളിലക്കാട് ട്യൂഷന്‍ സെന്റര്‍ പില്‍ക്കാലത്ത് അക്ഷര വിപ്ലവത്തിന്റെ മാത്രമല്ല, കേരളത്തിലെ സാക്ഷരതാ പ്രസ്ഥാനത്തിന്റെ കൂടി അടയാളപ്പെടുത്തലായി മാറി. 1990 ല്‍ തുടക്കം കുറിച്ച സാക്ഷരതാ പ്രവര്‍ത്തനത്തില്‍ എട്ടു വയസ് മുതല്‍ 80 വയസുവരെയുള്ളവര്‍ പങ്കാളികളായി. അസാധ്യവും അല്‍ഭുതകരവുമായ ഈ ഉദ്യമം ഉദ്യോഗസ്ഥ വൃന്ദത്തെപ്പോലും ഞെട്ടിച്ചുകളഞ്ഞു. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ പ്രശസ്തിയുടെ കൊടുമുടി കയറിയ പ്രസ്ഥാനത്തിന് പിന്തുണയുമായി സംസ്ഥാന സര്‍ക്കാര്‍ തന്നെ രംഗത്തെത്തുകയുണ്ടായി. ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ എന്ന പദ്ധതിയുടെ ഭാഗമായി ട്യൂഷന്‍ സെന്റര്‍, സ്ത്രീകളുടെ ഗ്രന്ഥശാല, സ്വയം തൊഴില്‍ സംരഭങ്ങള്‍, ബോധവല്‍ക്കരണ ശാക്തീകരണ പരിപാടികള്‍ തുടങ്ങിയ പദ്ധതികള്‍ക്കും അവര്‍ തുടക്കം കുറിച്ചു.
അക്ഷര വെളിച്ചം മാത്രമല്ല, അക്ഷരാര്‍ത്ഥത്തില്‍ നാടിന്റെ വെളിച്ചവും വഴികാട്ടിയുമായി മാറാനും അവര്‍ക്ക് സാധിച്ചു. സൗകര്യപ്രദമായ റോഡ്, വൈദ്യുതി കണക്ഷന്‍, ടെലിഫോണ്‍ കണക്ഷന്‍, കുടിവെള്ളം എന്നിവയെല്ലാം റാബിയയിലൂടെയാണ് വെള്ളിലക്കാടിലും പരിസര പ്രദേശ ങ്ങളിലും എത്തിച്ചേര്‍ന്നത്. കടന്നുപോയ പരീക്ഷണങ്ങളെയെല്ലാം അതിജയിച്ച അവര്‍ തന്നെപ്പോലെയുള്ളവരെ കൈപ്പിടിച്ചുയര്‍ത്താനുള്ള ശ്രമങ്ങളിലും മുഴുകുകയുണ്ടായി. ‘ചലനം’ എന്ന സന്നദ്ധ സംഘടനയുടെ രൂപീകരണത്തിലൂടെ ശാരീരിക വെല്ലുവളി നേരിടുന്നവര്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നവരെയെല്ലാം ചേര്‍ത്തുനിര്‍ത്തി. സ്ത്രീധനം തുടങ്ങിയ സാമൂഹ്യ തിന്മകള്‍ക്കെതിരായ പോരാട്ടവും ഇതിലൂടെ അവര്‍ നിര്‍വഹിച്ചു. കഠിനാധ്വാനത്തിനുള്ള അംഗീകാരമായി നാഷണല്‍ യൂത്ത് അവാര്‍ഡ്, സംസ്ഥാന സാക്ഷരതാ മിഷന്‍ അവാര്‍ഡ്, യു.എന്‍ നാഷണല്‍ അവാര്‍ഡ്, ഏറ്റവും ഒടുവില്‍ രാജ്യത്തിന്റെ പരമോന്നത പുരസ്‌കാരമായ പത്മശ്രീ എന്നിവയെല്ലാം അവരെ തേടിയെത്തി. പ്രതിസന്ധികളെ പ്രസന്നതയോടെ നേരിട്ട ഈ ധീരവനിത തന്റെ കാലക്കാര്‍ക്കു മാത്രമല്ല, വരാനിരിക്കുന്ന തലമുറകള്‍ക്കും വലിയ പ്രചോദനം ബാക്കിവെച്ചാണ് ചരിത്രത്തിന്റെ ഭാഗമായിത്തീരുന്നത്.
-
kerala2 days ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india2 days ago
ഐഎസ്ഐ ഏജന്റുമായി രഹസ്യ ചാറ്റ്; ഓപ്പറേഷന്‍ സിന്ദൂറിന്റെ നിര്‍ണ്ണായക വിവരങ്ങള്‍ കൈമാറി’; ജ്യോതി മല്‍ഹോത്രയ്ക്കെതിരെ ഗുരുതര കണ്ടെത്തല്‍
-
kerala3 days ago
പിണറായിയുടെ കൂറ്റന്‍ ഫ്ളക്സിന് 15 കോടി; ധൂര്‍ത്ത് കൊണ്ട് ആറാടി സര്‍ക്കാര്‍ വാര്‍ഷികാഘോഷം
-
india3 days ago
വഖഫ് പ്രക്ഷോഭം; തെലങ്കാനയിലെ വാറങ്കലില്‍ വഖഫ് ഭേദഗതി നിയമത്തിനെതിരെ അണിനിരന്ന് ആയിരങ്ങള്‍
-
kerala3 days ago
ചാവക്കാടും ആറുവരി പാതയില്‍ വിള്ളല്‍ രൂപപ്പെട്ടു
-
kerala3 days ago
ദേശീയപാത തകര്‍ച്ച: ഗഡ്കരിയെ നേരില്‍ കണ്ട് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി
-
kerala2 days ago
റാപ്പ് സംഗീതത്തിന് പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗവുമായി പുലബന്ധമില്ല; വേടനെതിരെ വിവാദ പ്രസ്താവനയുമായി കെ.പി ശശികല
-
india2 days ago
കന്നഡ എഴുത്തുക്കാരി ബാനു മുഷ്താഖിന് ബുക്കര്‍ സമ്മാനം; ഇന്ത്യയിലേക്ക് രണ്ടാം തവണ