Connect with us

Article

സ്‌നേഹമാണഖിലം

പ്രപഞ്ചത്തിലെ മുഴുവന്‍ മനുഷ്യരെയും, സൃഷ്ടി ചരാചരങ്ങളെയും അകമഴിഞ്ഞ് സ്‌നേഹിച്ചാലും ഹൃദയത്തില്‍ സ്ഥലം പിന്നെയും ബാക്കി കാണും. പുതുതായി ഒരാളുമായി പരിചയപ്പെടാന്‍ ഇടവരുമ്പോള്‍ നിങ്ങളിലാരെങ്കിലും ‘ക്ഷമിക്കണം പുതിയ സ്‌നേഹിതരെ ഉള്‍ക്കൊള്ളാന്‍ എന്റെ മനസിലിടമില്ലാത്തതിനാല്‍ ഖേദിക്കുന്നു’ എന്ന് പറഞ്ഞ് മാറിക്കളയുമോ?

Published

on

പ്രൊഫ. പി.കെ.കെ തങ്ങള്‍

മനുഷ്യന്‍ അവന്റെ സ്വഭാവധാരയില്‍ അലിഞ്ഞു ചേര്‍ന്നുള്ള നിസാരവല്‍ക്കരണ പ്രകൃതത്തില്‍ തൃണവല്‍ഗണിച്ചു തള്ളുന്ന ലളിതവും എന്നാല്‍ ഗംഭീരവുമായ എന്തെന്ത് വസ്തുതകളാണ് ജീവിതം കൈവിട്ടു പോകുമ്പോള്‍ അവനെ നോക്കി പല്ലിളിക്കുകയെന്ന് ആര്‍ക്കാണ് തിരിച്ചറിവുള്ളത്?. ചുണ്ടിനും കപ്പിനുമിടെ ജീവിതം എത്ര ദൂരമെന്നറിയാതിരിക്കെ ആവതും വേഗത്തില്‍ വിവേകപൂര്‍വം അത് നുണഞ്ഞനുഭവിച്ച് ജീവിതം ഫലവത്താക്കുകയെന്നതാണ് ബുദ്ധി. ആകര്‍ഷിപ്പിച്ച് വഴി തെറ്റിച്ച് ദുരന്തത്തില്‍ ചെന്നുപെട്ട് ഗതി കിട്ടാക്കയത്തില്‍ മുങ്ങിത്താഴുന്നത് കണ്ട് ചിരിക്കാന്‍ വിപരീത ശക്തികള്‍ തനിക്ക് ചുറ്റും പാര്‍ത്തും പതുങ്ങിയും നിലയുറപ്പിച്ചിട്ടുണ്ടെന്ന വസ്തുത കൂടി കരുതിയിരിക്കേണ്ടതുണ്ട്. ശൈശവത്തില്‍ ‘കൈവളരുന്നോ കാല്‍വളരുന്നോ’ എന്ന് അനുനിമിഷം കൗതുകപൂര്‍വം നിരീക്ഷിക്കുന്നവര്‍ പോലും, മനമെങ്ങിനെ ഏത് ദിശയിലേക്ക് വളരുന്നുവെന്ന കാര്യത്തില്‍ അധികമൊന്നും ഗൗനിക്കാറില്ല. തൊട്ടാല്‍വാടിക്കരളുള്ളവനോ, മന്ദഗതിക്കാരനോ ആയിരിക്കരുത് മനുഷ്യന്‍. എന്നാല്‍ അവന്‍ കാരിരുമ്പ് ഹൃദയത്തിനുടമയോ യാഗാശ്വത്തിന്‍ വീരുകാണിക്കുന്നവനോ ആയിക്കൂടാ. ലളിതമായി ആസ്വദിച്ചും, ആനന്ദിച്ചും, പിടിച്ചു നിന്നും, തടുത്ത് നിന്നും, സ്വയം രക്ഷയും വിജയവും കണ്ടെത്തേണ്ടതാണ്.

സമാധാനവും അസമാധാനവും മനുഷ്യന്റെ മാനസികാവസ്ഥകളാണ്. കാരണങ്ങളും സാഹചര്യങ്ങളും വ്യത്യസ്തമാവാമെന്ന് മാത്രം. ആ വ്യത്യാസത്തെ ക്രമപ്പെടുത്താനുള്ളതാണല്ലോ ഉദാഹരണങ്ങള്‍ക്കോ ഉപമകള്‍ക്കോ അതീതമായ മനുഷ്യബുദ്ധി (െ്രെബന്‍). മനസിന്റെ നിര്‍ണയങ്ങള്‍ എത്ര ലളിതമാണെങ്കിലും കഠിനതരമാണെങ്കിലും അതില്‍ ഇടപെടുകയാണെന്ന ദൗത്യം ബുദ്ധിയുടേതാണ്. കുരുന്നുകളെ വാര്‍ത്തെടുക്കേണ്ടത് ആസ്വാദ്യകരമായ സ്പര്‍ശന അനുഭവങ്ങള്‍, സ്വരങ്ങള്‍, രുചികള്‍, വര്‍ണങ്ങള്‍ എന്നിവ ആസ്വദിപ്പിച്ചുകൊണ്ടായിരിക്കണം. അങ്ങിനെയാണെങ്കില്‍ പ്രായപൂര്‍ത്തിയും പിന്നീടുള്ള വളര്‍ച്ചയും തദനുസൃതമായിരിക്കും. അനുകൂല (പോസിറ്റീവ്) കാഴ്ചപ്പാടുള്ള ഒരു പൗരനായി കുഞ്ഞ് വളര്‍ന്നുവരും. അതാണ് മനുഷ്യവംശത്തെ മൊത്തമായി നന്മയിലേക്കെത്തിക്കുന്നതിന്റെ അടിത്തറ. വളര്‍ച്ചയിലേക്ക് കുതിക്കുന്ന ഓരോ ശിശുവും ദൃശ്യലോകത്തിന്റെ മുഴുവന്‍ സമ്പത്താണെന്ന വിശാലമായ ആശയമാണ് മാനവരാശിയെ ഒന്നിപ്പിക്കേണ്ടത്.

മനുഷ്യന്റെ ഭൂമിയിലെ നിലനില്‍പ് അസ്ഥിരമാണ്. യാത്ര തിരിക്കേണ്ട നേരമേതാണെന്ന് അവനറിഞ്ഞുകൂടാ. ലോകത്തിന്റെ തിളക്കവും മിനുക്കവും കാത്തിരുന്നാസ്വദിക്കാന്‍ സമയം കിട്ടിക്കൊള്ളണമെന്നില്ല. തിരിച്ചു വിളിയുടെ നേരമേതാണെന്നാര്‍ക്കും അറിയുന്നതല്ല. ദൈര്‍ഘ്യം തീരെ കുറവാണെങ്കിലും അതിനെ സുദീര്‍ഘമായതായിട്ടാണ് മനുഷ്യന്‍ കാണുന്നത്. അക്കാരണത്താലാണ് ചെയ്യാനുള്ളതൊന്നും ചെയ്തു തീര്‍ക്കാതെ അലസമായെന്തെങ്കിലുമെല്ലാം ചെയ്യുന്നതും അന്തിമമായി അത് അപകടത്തില്‍ കലാശിക്കുന്നതും. ശരിയായ സത്യം കണ്ടെത്താനും, ആവശ്യമായ അനുകൂലശക്തി (പോസിറ്റീവ് എനര്‍ജി) സംഭരിക്കാനും അവന്‍ വിദൂരതയിലേക്ക് നോക്കി എന്തിനെയോ കാത്തിരിക്കുന്നു. അത്തരത്തിലുള്ള ആയുസിന്റെ സമയത്തിന്റെ പാഴ്‌ച്ചെലവില്‍ അവന്‍ പൊഴിച്ചു കളയുന്നതു ഫലവത്താക്കാവുന്ന ആയുസിനെയാണെന്ന ബോധ്യം അവനിലുണ്ടാവുന്നില്ല. നാളെയാകാം പിന്നെയാകാം എന്ന നീട്ടിവെപ്പാകുന്ന പൈശാചികതയിലേക്കവന്‍ എത്തിച്ചേരുന്നു. മനുഷ്യന്‍ അവന്റെ സൗഹൃദവലയത്തെ അവഗണിക്കുന്ന സ്വഭാവക്കാരന്‍ കൂടിയാണ്. അതിനു കാരണം അവന്റെ തിരിച്ചറിവുകേടാണ്. ഈ ഘട്ടങ്ങളിലെല്ലാം അവന് തുണയായ് വരേണ്ടത് അവന് കുഞ്ഞുനാളില്‍ കിട്ടിയ മാര്‍ഗ ദര്‍ശനങ്ങളാവേണ്ടിയിരുന്നു. എന്നാല്‍ ഉത്തരവാദപ്പെട്ടവര്‍ കൈവളര്‍ച്ചയും കാല്‍ വളര്‍ച്ചയും മാത്രമേ പരിഗണിച്ചുള്ളൂ. മനോവളര്‍ച്ചയുടെ അതിന്റെ ശക്തിയും ഗതിയും എപ്രകാരമെന്ന് തിരിച്ചറിയുന്നില്ല.

വളര്‍ച്ചയുടെ കാലഘട്ടങ്ങളില്‍ മാതാപിതാക്കള്‍, ബന്ധുക്കള്‍ എന്നിവര്‍ കഴിഞ്ഞാല്‍ പിന്നെ തൊട്ടടുത്ത പങ്കാളികള്‍ കൂട്ടുകാരാണ്. ആ കൂട്ടുകാര്‍ ‘ആല ചാരിയാല്‍ ചാണകം മണക്കും’ എന്ന ഗണത്തില്‍ പെട്ടവരായാലോ?. അതുകൊണ്ടു ആതെരഞ്ഞെടുപ്പിലും മതിയായ പരിഗണന ആവശ്യമുണ്ട്. ‘ചന്ദനം ചാരിയാല്‍ ചന്ദനം മണക്കും’ എന്ന യാഥാര്‍ത്ഥ്യത്തിലേക്ക് ഇളം തലമുറയെ എത്തിക്കേണ്ട ചുമതല മാതാപിതാക്കള്‍ക്കല്ലേ?. കുട്ടികള്‍ പ്രായപൂര്‍ത്തിയാകുന്നതുവരെ അഥവാ അടിസ്ഥാന വിവേകപ്രായം എത്തുന്നതുവരെ അവരുടെ ഇഷ്ടങ്ങളില്‍, തിരഞ്ഞെടുപ്പുകളില്‍ മാതാപിതാക്കള്‍ ഇടപെട്ട് കുഴപ്പമുണ്ടാക്കണമെന്നല്ല, മറിച്ച് നിര്‍ദ്ദോഷമായ നിയന്ത്രണങ്ങള്‍ക്ക് അറച്ചു നിന്നാല്‍ അതിന്റെ ഭവിഷ്യത്തുകള്‍ വലുതായിരിക്കും. മാതാപിതാഗുരുദൈവം എന്ന ദിവ്യ ദര്‍ശനം വെറുതെയുള്ളതല്ല. മനുഷ്യ വംശത്തിന്റെ നല്ല നിലനില്‍പിന്റെ നിദാനമായിട്ടുള്ള ആദര്‍ശമാണത്.

മനുഷ്യവംശം നന്നായിത്തീരാന്‍, സത്യവും സമാധാനവും നിലനില്‍ക്കാന്‍, അത്യന്തം ആവശ്യമായിട്ടുള്ളത് പണത്തെക്കാളും സ്‌നേഹമെന്ന നിസ്തൂല വികാരമാണ്. നിസ്വാര്‍ത്ഥ സ്‌നേഹത്തിന് പകരമായി എടുത്തുപറയാന്‍ ലോകത്ത് മറ്റൊന്നുമില്ല. സ്‌നേഹമില്ലാതെ മറ്റെന്ത് ഉണ്ടായിട്ടും അത് ഫലപ്രദമായിക്കൊള്ളണമെന്നില്ല. സ്‌നേഹം അത് ഉറച്ച സ്‌നേഹമായിരിക്കണം. ചഞ്ചലമായിരിക്കരുത്. അത്തരം സ്‌നേഹം നേരിട്ടുള്ള ശത്രുതയെക്കാള്‍ ദോഷം ചെയ്യും.

കാരണം യഥാര്‍ത്ഥ സ്‌നേഹിതനെയും കപട സ്‌നേഹിയെയും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ വരും. ഇനി അതിലുമുണ്ട് വകതിരിവുകള്‍. നേട്ടങ്ങള്‍ കൊയ്‌തെടുക്കാന്‍ എളുപ്പമാര്‍ഗമായി ചില പ്രത്യേകക്കാരുമായി പടുത്തുയര്‍ത്തുന്ന സ്‌നേഹം. അതിന് ആയുസ് കുറവായിരിക്കും. പേരും പെരുമയുമുള്ളവരുമായി ഉണ്ടാക്കിയെടുക്കുന്ന സ്‌നേഹബന്ധങ്ങള്‍, ഒന്നുകില്‍ കാര്യലാഭത്തിനായി അല്ലെങ്കില്‍ ലോകമാന്യത്തിനായി ഇതും കപട സ്‌നേഹത്തില്‍ പെടുന്നതാണ്. അപ്രകാരം തന്നെ വലിയൊരു ഭൗതിക നേട്ടം കൈവശപ്പെടുത്താന്‍ ചിലരെ പാലമായി ഉപയോഗിച്ചു സ്‌നേഹിക്കുക. ഇത്തരം സ്‌നേഹ നിര്‍മാണങ്ങളെല്ലാം കുറ്റകരമാണ്. ഫലേച്ഛയില്ലാത്ത സ്‌നേഹം അഥവാ നിസ്വാര്‍ത്ഥ സ്‌നേഹം അതാണ് വിലമതിക്കപ്പെടുന്ന സ്‌നേഹം. സ്‌നേഹ ദര്‍ശനത്തിന്റെ നായകരായി ലോകം വിശേഷിപ്പിക്കുന്ന പ്രവാചകവര്യന്‍ മുഹമ്മദ് നബി (സ) യേശു ക്രിസ്തു എന്നിവരെല്ലാം കറയറ്റ സ്‌നേഹത്തിന്റെ പ്രതീകങ്ങളാണ്. സ്വന്തമായി കഷ്ടനഷ്ടങ്ങളും അളവറ്റ യാതനകളും സമൂഹത്തില്‍ നിന്ന് ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളവരാണവര്‍. അങ്ങേയറ്റം മൂല്യവത്തായ മൂലധനമായി പ്രപഞ്ചത്തില്‍ വല്ലതുമുണ്ടെങ്കില്‍ അതാണ് സ്‌നേഹം. അളവിലൊതുങ്ങാത്ത, കൊടുത്താല്‍ തീരാത്ത അക്ഷയനിധി. എന്നാല്‍ അത് ഉപയോഗിക്കുന്നതിലും, കൂടുതലായി വളര്‍ത്തിയെടുക്കുന്നതിലും മിക്കവരും പരാജയപ്പെടുന്നുവെന്നതാണ് ദൗര്‍ഭാഗ്യകരം.

‘ സ്‌നേഹത്തില്‍ നിന്നുദിക്കുന്നൂ
ലോകം
സ്‌നേഹത്താല്‍ വൃദ്ധി നേടുന്നു.
സ്‌നേഹം താന്‍ ജീവിതശ്രീമന്‍
സ്‌നേഹവ്യാഹതി തന്നെ മരണം.’

സ്‌നേഹത്തെക്കുറിച്ച് എത്ര തന്നെ വാഴ്ത്തി പയുമ്പോഴും അവിടെ ഉടലെടുക്കുന്ന ഒരു ചോദ്യമുണ്ട്. മനുഷ്യമനസിന്റെ വിശാലത. ലോകജനതയെ മുഴുവന്‍ സ്‌നേഹിക്കണമെന്നതാണല്ലോ എല്ലാ സച്ചരിത പാഠങ്ങളും. അടുത്തിടെ ഒരു പ്രഭാഷണ വേദിയില്‍ സ്‌നേഹത്തെയും മാനവിക സൗഹൃദത്തെയും ഐക്യത്തെയും കുറിച്ചെല്ലാം പ്രഭാഷണം നടക്കുന്ന വേദിയില്‍ ഒരു പ്രത്യേക നിമിഷം കയറിക്കൂടി. പ്രഭാഷണത്തിനിടെ പ്രഭാഷകന്‍ സദസിന്റെ മുന്‍ നിരയിലിരിക്കുന്ന ഒരാളെ ചൂണ്ടി ഒരു ചോദ്യമുന്നയിച്ചു. താങ്കള്‍ക്ക് തുറന്ന മനസോടെ എത്ര പേരെ സ്‌നേഹിക്കാന്‍ സാധിക്കും?. ചോദ്യം കേട്ട ആള്‍ അമ്പരന്നു. വ്യക്തമായൊന്നും പറഞ്ഞില്ല. അയാള്‍ തികഞ്ഞ ആശയക്കുഴപ്പത്തിലായി. തുടര്‍ന്ന് ഓരോരുത്തരോടായി ചോദ്യം ഉന്നയിച്ചു. ആരും ഊഹങ്ങളല്ലാതെ കൃത്യമായ ഒരു മറുപടി പറഞ്ഞില്ല. ഒടുവില്‍ പ്രഭാഷകന്‍ തന്നെ എല്ലാവര്‍ക്കുമായി ഉത്തരം സ്വയം തന്നെ പറഞ്ഞു. അത് ഇപ്രകാരമായിരുന്നു.

പ്രപഞ്ചത്തിലെ മുഴുവന്‍ മനുഷ്യരെയും, സൃഷ്ടി ചരാചരങ്ങളെയും അകമഴിഞ്ഞ് സ്‌നേഹിച്ചാലും ഹൃദയത്തില്‍ സ്ഥലം പിന്നെയും ബാക്കി കാണും. പുതുതായി ഒരാളുമായി പരിചയപ്പെടാന്‍ ഇടവരുമ്പോള്‍ നിങ്ങളിലാരെങ്കിലും ‘ക്ഷമിക്കണം പുതിയ സ്‌നേഹിതരെ ഉള്‍ക്കൊള്ളാന്‍ എന്റെ മനസിലിടമില്ലാത്തതിനാല്‍ ഖേദിക്കുന്നു’ എന്ന് പറഞ്ഞ് മാറിക്കളയുമോ?. ഒരിക്കലുമില്ല പ്രപഞ്ചത്തിലെ എന്തും ഏതും ഉള്‍ക്കൊള്ളാന്‍ മാത്രം വിശാലമാണ് മനുഷ്യഹൃദയം!. എന്നാല്‍ അതേസമയം എത്ര പേരെ വെറുക്കാന്‍ കഴിയുമെന്നാണ് ചോദ്യമെങ്കിലോ? ഇല്ല ഒരാളെപോലും വെറുക്കാനുള്ള ഇടം നേര്‍ മനസുകളിലുണ്ടാവില്ല എന്നതാണ് ഉത്തരം. കാരണം ഒരാളോട് വെറുപ്പെന്നല്ല അങ്ങിനെയൊരു പരാമര്‍ശത്തിന് പോലും മനസില്‍ ഇടം കാണില്ല. സ്‌കൂള്‍ കുട്ടികള്‍ തമ്മില്‍ ഒരു പെന്‍സില്‍ കഷ്ണത്തിന്റെ പേരിലെങ്കിലും, ഒരു കൊച്ചു പിണക്കമുണ്ടായി വീട്ടില്‍ തിരിച്ചെത്തിയാല്‍ കുട്ടി ഭക്ഷണം കഴിക്കാതെ, ഉറങ്ങാതെ വീട്ടുകാരെ അങ്കലാപ്പിലാക്കുന്നത് നാം കാണാറില്ലേ!. എന്നുവെച്ചാല്‍ സ്‌നേഹത്തിന് വിപരീതമായൊന്നും സ്വീകരിക്കാത്ത തനിമയാര്‍ന്ന പ്രകൃമാണ് മനുഷ്യമനസിന് ഉള്ളത് എന്ന് സാരം. ആകയാല്‍ തിരിച്ചറിയേണ്ടത് ലോകസമാധാനത്തിന് അഥവാ മനുഷ്യസമാധാനത്തിനാവശ്യം നന്മ നിറഞ്ഞ സ്‌നേഹം നിറഞ്ഞ നിര്‍മല മനസുകളാണ് എന്ന സത്യമാണ്.

Article

ഭാഷാ യുദ്ധത്തിന്റെ രാഷ്ട്രീയം

EDITORIAL

Published

on

ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട് ഹിന്ദി അടിച്ചേല്‍പിക്കാനുള്ള ത്രിഭാഷാ നീക്കത്തില്‍ തമിഴ്നാടും കേന്ദ്ര സര്‍ക്കാറും തമ്മിലുള്ള പോരാട്ടം കടുക്കുമ്പോള്‍ തമിഴ് നാടിന്റെ ഭാഷായുദ്ധം വീണ്ടും ചര്‍ച്ചയാവുകയാണ്. ഡി.എം.കെ സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളുടെ ഭാവി നശിപ്പിക്കു കയാണെന്നും സംസ്‌കാര ശൂന്യ നടപടിയാണ് ഡി.എം.കെ പിന്തുടരുന്നതെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രഥാന്‍ പാര്‍ലമെന്റില്‍ പറഞ്ഞപ്പോള്‍ കേന്ദ്ര മന്ത്രി വാക്കുകള്‍ സൂക്ഷിക്കണമെന്നും വിദ്യാഭ്യാസ മന്ത്രി രാജാവാണെന്ന് കരുതി ധിക്കാരം പറയാതെ അച്ചടക്കം പാലിക്കണമെന്നുമായിരുന്നു സ്റ്റാലിന്റെ തിരിച്ചടി.

2020 ലെ ദേശീയ പാഠ്യക്രമം അഥവാ എന്‍.ഇ.പി നടപ്പാക്കിയില്ലെങ്കില്‍ തമിഴ്നാടിന് സമഗ്ര ശിക്ഷാ പദ്ധതിക്ക് കീഴിലുള്ള കേന്ദ്രഫണ്ട് ലഭിക്കുകയില്ല എന്ന കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനത്തോടെയാണ് ഹിന്ദി തമിഴ് പോരിന് മൂര്‍ച്ച ഏറുന്നത്. എന്‍.ഇ.പി ഒക്കെ നടപ്പിലാക്കാം, പക്ഷേ ത്രിഭാഷ രീതി വേണ്ട ദ്വിഭാഷ തന്നെ മതി എന്നതായിരുന്നു തമിഴ്നാടിന്റെ നിലപാട്. കേന്ദ്ര സര്‍ക്കാര്‍ 10,000 കോടി രൂപ വാഗ്ദാനം ചെയ്താല്‍ കൂടിയും തമിഴ്നാട്ടില്‍ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാനുള്ള മോഹം മനസിലിരിക്കട്ടെ എന്നായിരുന്നു സ്റ്റാലിന്റെ പ്രതികരണം. തമിഴ്നാടിനെ 2,000 വര്‍ഷം പിന്നോട്ടടിക്കാന്‍ കാരണമാകുന്ന തെറ്റ് എന്ന് വിശേഷിപ്പിച്ച് കൊണ്ടാണ് കേന്ദ്രസര്‍ക്കാരിന്റെ ത്രിഭാഷ നയത്തിനെതിരെ തമിഴ്നാട് ഒന്നടങ്കം പ്രതിഷേധിക്കുന്നത്.

ബി.ജെ.പി ഒഴികെയുള്ള തമിഴ്നാട്ടിലെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിന് എതിരാണ്. പുതിയ രാഷ്ട്രീയ കക്ഷിയുണ്ടാക്കിയ നടന്‍ വിജയ് കൂടി ഹിന്ദി വിഷയത്തില്‍ പ്രതിഷേധം അറിയിച്ചതോടെ തമിഴ്മണ്ണിന്റെ രോഷാഗ്നി കേന്ദ്രം വരെയും അലയടിക്കുന്നുണ്ട്. തമിഴ്നാട് ബി.ജെ.പിയിലെ തന്നെ പല നേതാക്കളും കേന്ദ്ര നയത്തില്‍ പ്രതിഷേധിച്ച് രാജിവയ്ക്കാനും തുടങ്ങിയതായാണ് വിവരം.

തമിഴ്നാടിന്റെ ഹിന്ദി വിരുദ്ധ പോരാട്ടത്തിന് ഏതാണ്ട് ഒമ്പത് പതിറ്റാണ്ടിന്റെ ചരിത്രമുണ്ട്. 2014ല്‍ ബി.ജെ.പി അധികാരത്തിത്തെിയതോടെയാണ് സംസ്ഥാനത്ത് ഹിന്ദി സാര്‍വത്രികമാക്കാനുള്ള ശക്തമായ ശ്രമങ്ങള്‍ ആരംഭിച്ചത്. തങ്ങളുടെ ആത്മാഭിമാനത്തിനേല്‍പ്പിക്കുന്ന മുറിവായാണ് കേന്ദ്ര സര്‍ക്കാറിന്റെ നീക്കത്തെ തമിഴ്നാട് സര്‍ക്കാര്‍ വിലയിരുത്തുന്നത്. ഹിന്ദിയുടെ കടന്നുകയറ്റം പല സംസ്ഥാനങ്ങളിലും അവരുടെ സ്വന്തം ഭാഷയെ ഇല്ലാതാക്കാന്‍ കാരണമായിട്ടുണ്ടെന്നും ബീഹാര്‍ പോലെയുള്ള സംസ്ഥാനങ്ങള്‍ ഇതിന് ഉദാഹരണമാണെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

ഒരു രാജ്യം ഒരുതിരഞ്ഞെടുപ്പ് ഒരുഭാഷ എന്നതാണ് മോദി സര്‍ക്കാറിന്റെ ലക്ഷ്യമെന്നും ബഹുസ്വരതയുടെ കടക്കല്‍ കത്തിവെക്കാനുള്ള സംഘ്പരിവാര്‍ ശ്രമത്തിന്റെ ഭാഗമായി ഇതിനെ അവര്‍ വിലയിരുത്തുന്നു. ഇതൊരു രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമാണെന്നും തമിഴ് സര്‍ക്കാര്‍ കരു തുന്നു. തമിഴ്നാട്ടില്‍ ഇടംനേടാനുള്ള ബി.ജെ.പിയുടെ തന്ത്രമാണ് കേന്ദ്രത്തിന്റെ പുതിയ ശ്രമമെന്നാണ് മുഖ്യമന്ത്രി സ്റ്റാലിനും ഡി.എം.കെയും വിശ്വസിക്കുന്നത്. ആഭ്യന്തരമന്ത്രി അമിത്ഷാ തന്നെ ഇക്കാര്യത്തില്‍ നേരിട്ട് ഇടപെടുന്നത് ഇതിന്റെ തെളിവായി അവര്‍ കാണുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം ഭരണഘടനാ വിരുദ്ധമാണെന്നാണ് സര്‍ക്കാറിന്റെ വാദം.

ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിന്റെ മറവില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നത് മുന്‍കൂട്ടി ആസൂത്രണം ചെയ്ത ഒരു രാഷ്ട്രീയ നീക്കമാണെന്നും അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഹിന്ദി സംസാരിക്കാത്തവരെ ഹിന്ദി സംസാരിക്കുന്നവരാക്കി മാറ്റുക എന്നതാണ് പ്രധാനമന്ത്രി ശ്രീ ഭാരതി പദ്ധതി പ്രകാരം, മൂന്ന് ഭാഷകള്‍ പഠിപ്പിക്ക ണമെന്ന് നിര്‍ബന്ധിക്കുന്ന സ്‌കൂളുകള്‍ കേന്ദ്രം സ്ഥാപിക്കുന്നതിന്റെ പിന്നിലെന്നും ഭരണകക്ഷി ആരോപിക്കുന്നു. ഇതോടൊപ്പം തന്നെയാണ് ജനസംഖ്യാനുപാതികമായി ലോക്‌സഭാ മണ്ഡലങ്ങള്‍ പുനര്‍നിര്‍ണയിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെയും സര്‍ക്കാര്‍ കാണുന്നത്. അതു കൊണ്ടുതന്നെ ഫെഡറലിസത്തിനെതിരായ പോരാട്ടം കടുപ്പിക്കാനാണ് സ്റ്റാലിന്റെയും കൂട്ടരുടെയും തീരുമാനം. പുനര്‍നിര്‍ണയത്തില്‍ മണ്ഡലങ്ങള്‍ നഷ്ടമാകുന്ന മറ്റു സംസ്ഥാനങ്ങളെ ഒപ്പം നിര്‍ത്തി കേന്ദ്രത്തിനെതിരെ പടപ്പുറപ്പാടിന് ഒരുങ്ങുകയാണ് മുഖ്യമന്ത്രി. ഇതിന്റെ ഭാഗമായി ഏഴു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് അദ്ദേഹം കത്തയച്ചു കഴിഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ നീക്കം ഫെഡറലിസത്തിനെതിരായ ആക്രമണമാണെന്ന് കേരള, കര്‍ണാടക, ആന്ധ്ര, പശ്ചിമബംഗാള്‍, തെലങ്കാന, പഞ്ചാബ്, ഒഡീഷ മുഖ്യമന്ത്രി മാര്‍ക്ക് അയച്ച കത്തില്‍ പറയുന്നത്.

ജനസംഖ്യാനുപാതികമായി മണ്ഡല പുനര്‍നിര്‍ണയം നടന്നാല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കും ജനസംഖ്യാ നിയന്ത്രണം കര്‍ശനമായി നടപ്പാക്കിയ മറ്റു സംസ്ഥാനങ്ങള്‍ക്കും വന്‍ തിരിച്ചടിയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. കേരളവും തമിഴ്‌നാടും കര്‍ണാടകയും അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് ലോക്‌സഭയിലെ പ്രാതിനിധ്യം കുത്തനെ കുറയും. അതേ സമയം ബി.ജെ.പിക്ക് മുന്‍തൂക്കമുള്ള, ജനസംഖ്യാ നിയന്ത്രണ പദ്ധതികളോട് എല്ലാ കാലത്തും പുറംതിരിഞ്ഞു നിന്ന സംസ്ഥാനങ്ങള്‍ക്ക് വലിയ തോതില്‍ നേട്ടമുണ്ടാവുകയും സീറ്റുകള്‍ വര്‍ധിക്കുകയും ചെയ്യും. ഇക്കാര്യവും തുറന്നുകാട്ടി ശക്തമായ പ്രതിരോധം തീര്‍ക്കാനുള്ള ഒരുക്കത്തിലാണ് തമിഴ്നാട്.

Continue Reading

Article

സര്‍ക്കാര്‍ ഇനിയെങ്കിലും ഉണരണം

EDITORIAL

Published

on

വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് നിര്‍മിക്കുന്ന ടൗണ്‍ഷിപ്പിന് ഈ മാസം 27ന് തറക്കല്ലിടുമെന്ന് റവന്യൂ മന്ത്രി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ദുരന്തത്തിന് എട്ടുമാസം പിന്നിടുമ്പോള്‍ ഭരണകൂടങ്ങള്‍ ഇക്കാലമത്രയും എവിടെയായിരുന്നു എന്ന ചോദ്യമാണ് ദുരിതബാധിതര്‍ ഉയര്‍ത്തുന്നത്. രാജ്യം ദര്‍ശിച്ചതില്‍ വെച്ചേറ്റവും വലിയ ദുരന്തത്തിന് വയനാട് സാക്ഷ്യം വഹിച്ചപ്പോള്‍ ഭരണകൂടങ്ങളില്‍ നിന്നുണ്ടായിരിക്കുന്നത് ചരിത്രത്തില്‍ തുല്ല്യതയില്ലാത്തത്രയും വലിയ അവഗണനയാണ്. കേന്ദ്ര -കേരള സര്‍ക്കാറുകള്‍ പരസ്പരം കുറ്റപ്പെടുത്തിയും ചെളിവാരിയെറിഞ്ഞും കാലം കഴിച്ചുകൂട്ടിയപ്പോള്‍ ദുരിതപര്‍വങ്ങളുടെ നടുക്കടലില്‍ അകപ്പെട്ടുപോയ ഒരു ജനത തീ തിന്നു കൊണ്ടിരിക്കുകയായിരുന്നു.

ഇതിനിടെ സര്‍ക്കാര്‍ നടത്തുന്ന ഓരോ നീക്കങ്ങളും ദുരിത ബാധിതര്‍ക്കിടയില്‍ വേര്‍തിരിവ് സൃഷ്ടിക്കുന്നതും അവര്‍ക്ക് ഇരുട്ടടി സമ്മാനിക്കുന്ന തരത്തിലുള്ളതുമായിരുന്നു. സര്‍ക്കാറിന്റെ നടപടികളിലുള്ള ജനങ്ങളുടെ അതൃപ്തിയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇന്നലെ വയനാട്ടിലുണ്ടായത്. ജില്ലാ കലക്ടറുമായുള്ള കൂടിക്കാഴ്ച്ച നടത്തിയ 89 ദുരിത ബാധിതരില്‍ വെറും എട്ടുപോര്‍ മാത്രമാണ് സമ്മത പത്രം ഒപ്പിട്ടു നല്‍കിയത്. ഗുണഭോക്താക്കളുടെ അന്തിമ പട്ടിക ഏപ്രില്‍ 20ന് പ്രസിദ്ധീകരിക്കുമെന്ന് കലക്ടര്‍ പ്രഖ്യാപിച്ചിരിക്കെ ആകെ കൂടിക്കാഴ്ച നടത്തിയ 125 പേരില്‍ 13 പേര്‍ മാത്രമാണ് സമ്മതപത്രം നല്‍കിയത്.

ദുരന്തം അതിജീവിച്ചവര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ അമ്പേ പരാജയമാണ്. ദുരന്തം നടന്ന് അഞ്ച് മാസം കഴിഞ്ഞതിന് ശേഷം ഏറെ പ്രതിഷേധങ്ങള്‍ക്കും മുറവിളികള്‍ക്കും ഒടുവിലാണ് ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്ന ടൗണ്‍ഷിപ്പ് പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയത്. ഇരകള്‍തന്നെ തെരുവിലിറങ്ങുകയും വീടുകളും മറ്റും വാഗ്ദാനം ചെയ്ത കര്‍ണാടക സര്‍ക്കാര്‍ ഉള്‍പ്പെടെ കേരളത്തെ കുറ്റപ്പെടുത്തുകയും ചെയ്ത ശേഷം മാത്രമാണ് ഇടതു സര്‍ക്കാര്‍ അല്‍പമെങ്കിലും അനങ്ങിയത്.

പുനരധിവാസത്തിന് സന്നദ്ധത അറിയിച്ചവരുമായി കൂടിക്കാഴ്ച്ച നടത്താന്‍പോലും മുഖ്യമന്ത്രിക്ക് അഞ്ചുമാസം വേണ്ടിവന്നു. ദുരിത ബാധിതരുടെ കടങ്ങള്‍ പൂര്‍ണമായും എഴുതിത്തള്ളണമെന്ന ആവശ്യം പോലും പരിഗണിക്കപ്പെട്ടില്ല എന്നു സാങ്കേതികത്വത്തിന്റെ പുകമറ സൃഷ്ടിക്കാനാണ് ഭരണ കൂടങ്ങള്‍ ശ്രമിച്ചത്. അവര്‍ക്ക് അനുവദിച്ച 300 രൂപ അലവന്‍സ് കേവലം മൂന്നുമാസം കൊണ്ടാണ് സര്‍ക്കാര്‍ അവസാനിപ്പിച്ചത്. ടൗണ്‍ഷിപ്പ് നിര്‍മിച്ചു നല്‍കാനുള്ള ഭൂമി കണ്ടെത്തുന്നതില്‍ പോലും സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത് അമ്പരപ്പിക്കുന്ന ഉദാസീനതയായിരുന്നു. ഒടുവില്‍ ഹൈക്കോടതിയുടെ ഭാഗത്തുനിന്നുള്ള ഇടപെടലിലാണ് അനങ്ങാപ്പാറ നയം ഉപേക്ഷിക്കാന്‍ തയാറായത്. ദുരിതബാധിതര്‍ക്കുള്ള സഹായവിതരണത്തില്‍ പോലും കെടുകാര്യസ്ഥത നിറഞ്ഞുനില്‍ക്കുകയുണ്ടായി. ദീര്‍ഘ നാളത്തെ മുറവിളിക്കു ശേഷം മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിത പ്രദേശങ്ങളുടെ പുനര്‍നിര്‍മാണത്തിനായി വായ്പയായി പണം അനുവദിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയാകട്ടെ ദുരന്തബാധിതരോടുള്ള വെല്ലുവിളിയായിരുന്നു.

ടൗണ്‍ഷിപ് ഉള്‍പ്പെടെയുള്ളവയുടെ നിര്‍മാണ പ്രവൃത്തികള്‍ക്കാണ് പണം അനുവദിച്ചത്. എന്നാല്‍ 529.50 കോടി രൂപയുടെ പുനര്‍നിര്‍മാണം ഒന്നര മാസം കൊണ്ടു പൂര്‍ത്തിയാക്കണമെന്ന വിചിത്രമായ നിര്‍ദേശമാണ് ഇതോടൊപ്പം സര്‍ക്കാര്‍ നടത്തിയിട്ടുള്ളത്. സംസ്ഥാനത്തിന് പ്രത്യേക പാക്കേജ് അനുവദിച്ചില്ലെന്നു മാത്രമല്ല, വിഷയം കേന്ദ്ര ബജറ്റില്‍ പരാമര്‍ശിക്കാന്‍ പോലും സര്‍ക്കാര്‍ തയാറായില്ല.

പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാറിന് ലഭിച്ചിരുന്നത് വലിയ വാഗ്ദാനങ്ങളും പിന്തുണയുമായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സഹയം ഒഴുകിയെത്തുകയും നൂറുക്കണക്കായ വീടുകള്‍ സ്‌പോണ്‍സര്‍ ചെയ്യപ്പെടുകയും ചെയ്യുകയുണ്ടായി. എന്നാല്‍ ഇതൊന്നും കൃത്യമായി ഉപയോഗപ്പെടുത്താന്‍ സര്‍ക്കാറിന് കഴിയാത്ത സാഹചര്യത്തില്‍ എല്ലാം ഒന്നില്‍ നിന്ന് തന്നെ തുടങ്ങേണ്ട അവസ്ഥയാണുള്ളത്. മുസ്ലിം ലീഗ് പാര്‍ട്ടി സ്വന്തമായി ഫണ്ട് ശേഖരണം നടത്തുകയും പുനരധിവാസ, സഹായ പ്രവര്‍ത്തനങ്ങളുമായി ബഹുദൂരം മുന്നേറുകയും ചെയ്തിരിക്കുകയാണ്.

സര്‍ക്കാര്‍ തയാറാക്കിയ ലിസ്റ്റ് അനുസരിച്ചുതന്നെ ഒരു പരാതിക്കും ഇടനല്‍കാതെ സഹായ വിതരണങ്ങള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം ഇനിയും സര്‍ക്കാറിനെ കാത്തുനില്‍ക്കുന്നതില്‍ അര്‍ത്ഥമില്ലെന്നുറപ്പായതോടെ സ്വന്തമായി ഭൂമി ഏറ്റെടുത്ത് പുനരധിവാസ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുകയാണ്. ചടുലമായ ഈ നീക്കങ്ങള്‍ പാര്‍ട്ടി ഫണ്ടുശേഖരണത്തില്‍ പങ്കാളികളായ മുഴുവനാളുകള്‍ക്കും പ്രതീക്ഷയും അഭിമാനവും സമ്മാനിക്കുകയാണ്.

Continue Reading

Article

പിണറായി കണ്ണടച്ചാൽ വസ്തുത ഇരുട്ടിലാവില്ല

EDITORIAL

Published

on

കോണ്‍ഗ്രസ് വിരുദ്ധതയേക്കാളുപരി സി.പി.എമ്മിന്റെ സംഘപരിവാര്‍ പ്രീണനം അരക്കിട്ടുറപ്പിക്കുകയാണ് പാര്‍ട്ടി സമ്മേളനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റേതായി വന്ന ലേഖനം. ബി.ജെ.പിക്ക് മണ്ണൊരുക്കുന്ന കോണ്‍ഗ്രസ് എന്ന തലക്കെട്ടിലുള്ള ലേഖനം ഇന്ത്യയിലെ നിലവിലെ രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങളെയെല്ലാം കണ്ണടച്ച് ഇരുട്ടാക്കുമ്പോള്‍ പാര്‍ട്ടി നേതാവെന്നതിനപ്പുറം സംസ്ഥാന മുഖ്യമന്ത്രി പദവിയിലിരിക്കുന്ന വ്യക്തിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനങ്ങള്‍ ജനാധിപത്യ കേരളത്തിനു തന്നെ നാണക്കേടായിമാറിയിരി ക്കുകയാണ്. ഡല്‍ഹിയിലും ഹരിയാനയിലും ബി.ജെ.പിയുടെ ജയം ഉറപ്പാക്കിയ കോണ്‍ഗ്രസിനെ യഥാര്‍ത്ഥ മത നിരപേക്ഷ കക്ഷികള്‍ക്കു വിശ്വസിക്കാനാകുമോയെന്ന് മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ആലോചിക്കണമെന്നാണ് ലേഖനത്തില്‍ പറയുന്നത്. ഭൂരിപക്ഷ വര്‍ഗീ യതയോടുള്ള എതിര്‍പ്പ് ദുര്‍ബലപ്പെടുത്തുന്നതാണ് കോണ്‍ഗ്രസിന്റെ നയം. തങ്ങള്‍ക്കാണ് ബി.ജെ.പിയെ തോല്‍പിക്കാന്‍ കെല്‍പുള്ളതെന്ന് മേലില്‍ പറയാതിരിക്കുകയെങ്കിലും വേണം. ഉത്തരേന്ത്യയില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്കെതിരെ ഐക്യനിര കെട്ടിപ്പടുക്കാന്‍ എസ്.പിക്കും ആര്‍.ജെ.ഡിക്കുമാണ് സാധിക്കുക. അവര്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യേണ്ടത് എന്നിങ്ങനെ തുടരുന്നു അദ്ദേഹത്തിന്റെ പതിവു സ്വതസിദ്ധമായ ശൈലിയിലുള്ള സാരോപദേശങ്ങള്‍.

യഥാര്‍ത്ഥത്തില്‍ മുഖ്യമന്ത്രിയുടെ ചോദ്യങ്ങളും ഉപദേശങ്ങളുമെല്ലാം സ്വന്തം മനസാക്ഷിയോടുതന്നെയാണ് വേണ്ടതെന്ന് ലേഖനം ഒരാവര്‍ത്തി വായിക്കുന്ന ആര്‍ക്കും ബോധ്യപ്പെടും. പാര്‍ട്ടി സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ പോളിറ്റ് ബ്യൂറോ കോര്‍ഡിനേറ്റര്‍ തയ്യാറാക്കിയ രാഷ്ട്രീയ പ്രമേയത്തിന്റെ കരട് വലിയ ആശയക്കുഴപ്പങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. മോദി സര്‍ക്കാറിനെ ഫാസിസ്റ്റെന്നോ നവ ഫാസിസ്റ്റെന്നോ നാം വിളിക്കുന്നില്ലെന്നാണ് കാരാട്ട് പ്രസ്താവിച്ചിരിക്കുന്നത്. സി.പി.എം അണികളെ മാത്രമല്ല, സി.പി.ഐ, സി.പി.ഐ (എം.എല്‍) തുടങ്ങിയ ഘടകകക്ഷികളെയും ഈ പ്രസ്താവന ഞെട്ടിച്ചരിക്കുകയാണ്. പ്രകാശ് കാരാട്ട് മുമ്പും ഈ പ്രസ്താവനയുമായി രം ഗത്തെത്തിയിരുന്നുവെങ്കിലും അന്നത്തെ പാര്‍ട്ടി സെക്രട്ടറി സീതാറാം യെച്ചൂരി ബി.ജെ.പിയുടെ ഫാസിസ്റ്റ് സമീപനത്തിനെതിരെ ശക്തമായ നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. ഈ ആശയ പോരാട്ടത്തില്‍ ബംഗാള്‍ ഘടകം യെച്ചൂരിക്കൊപ്പം നിന്നപ്പോള്‍ പിണറായി വിജയന്റെ നേതൃ ത്വത്തിലുള്ള കേരള ഘടകം പ്രകാശ് കാരാട്ടിനൊപ്പം ഉറച്ചുനില്‍ക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ബി.ജെ.പിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സഖ്യം രൂപപ്പെടണമെന്ന് യെച്ചൂരിയും ബംഗാള്‍ ഘടകവും നിലപാടെടുത്തപ്പോള്‍ കോണ്‍ഗ്രസും ബി.ജെ.പി യുമില്ലാത്ത മൂന്നാം മുന്നണിയുണ്ടാക്കുന്നതിലായിരുന്നു കാരാട്ടിന്റെയും കേരള ഘടകത്തിന്റെയും താല്‍പര്യം. സത്യത്തില്‍ യാഥാര്‍ത്ഥ്യബോധം തൊട്ടുതീണ്ടിയിട്ടില്ലാത്ത മൂന്നാം മുന്നണി നിലപാടിനു പിന്നില്‍ പരോക്ഷമായി ബി.ജെ.പിയെ സഹായിക്കുകയെന്നതായിരുന്നു ലക്ഷ്യമെന്നത് വര്‍ത്തമാനകാല രാഷ്ട്രീയ സാഹചര്യങ്ങള്‍ കൃത്യമായി അനാവരണം ചെയ്യുന്നുണ്ട്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ഫാസിസ്റ്റ് ഗവണ്‍മെന്റിനെ എന്തുവിലകൊടുത്തും അധികാരത്തില്‍നിന്ന് താഴെയിറക്കണമെന്ന ലക്ഷ്യത്തോടെ ആശയപരമായ വിവിധ ധ്രുവങ്ങളില്‍ നില്‍ക്കുന്നവരായിട്ടുപോലും ജനാധിപത്യ ത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന ഇന്ത്യയിലെ ഇരുപത്തിനാല് പാര്‍ട്ടികളും ഒരുമിച്ച് നിന്നിട്ടും അതിനോട് മുഖം തിരിഞ്ഞുനില്‍ക്കാനായിരുന്നു കാരാട്ടും പിണറായിയുമെല്ലാം താല്‍പര്യപ്പെട്ടത്. ഗതികിട്ടാതെ വന്നപ്പോള്‍ ഇന്ത്യാ സഖ്യത്തിന്റെ പുറമ്പോക്കില്‍ നിലയുറപ്പിക്കുകയാണ് ആ നിര്‍ണായക ഘട്ടത്തില്‍ സി.പി.എം ചെയ്തത്. ഇരക്കൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം നില്‍ക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജനം തിരിച്ചറിയുകയും അവരെ പിണ്ഡം വെച്ച് പടിയടക്കുകയും ചെയ്തപ്പോള്‍ പ്രത്യക്ഷമായിതന്നെ വര്‍ഗീയ ശക്തികളോട് ചേര്‍ന്നുനില്‍ക്കുകയാണ് ഇന്ത്യയില്‍ അവശേഷിക്കുന്ന ഏക തുരുത്തായ കേരളത്തില്‍ സി.പി.എം ചെയ് തുകൊണ്ടിരിക്കുന്നത്. സ്‌കോളര്‍ഷിപ്പുകളിലുള്‍പ്പെടെ കടുംവെട്ടിന് ശ്രമിക്കുകയും ഒരേ തരത്തിലുള്ള കേസുകളില്‍ ന്യൂനപക്ഷങ്ങളുടെമേല്‍ കൈയ്യാമം വെക്കുമ്പോള്‍ വര്‍ഗീയ ശക്തികള്‍ക്ക് പൂമാല ചാര്‍ത്തിക്കൊടുക്കുന്നതുമെല്ലാം രാഷ്ട്രീയപരമായും ഭരണപരമായുമുള്ള ഈ ഒ ത്തുകളിയുടെ ഭാഗമാണ്. സി.ജെ.പി എന്ന പുതിയ കൂട്ടു കെട്ട് ജനം തിരച്ചറിഞ്ഞ പശ്ചാത്തലത്തിലും തന്റെ അപ്രമാദിത്തത്തിനെതിരെ പാര്‍ട്ടി സമ്മേളനത്തിലുയര്‍ന്നേക്കാവുന്ന വിമര്‍ശനങ്ങളെ മുന്‍കൂട്ടികണ്ടും പിണറായി വിജയന്‍ നടത്തിയ ഒരുമുഴം മുന്നേയുള്ള ഏറാണ് പ്രസ്തുത ലേഖനം. ഇരുട്ട്‌കൊണ്ട് ഓട്ടമറക്കാനുള്ള ഈ ശ്രമം തിരിച്ചറിയാതിരിക്കാന്‍ മാത്രം രാഷ്ട്രീയ കേരളത്തിന്റെ പ്രബുദ്ധത നഷ്ടപ്പെട്ടു പോയിട്ടില്ലെന്ന് ഇനിയെപ്പോഴാണ് അദ്ദേഹം തിരിച്ചറിയുക.

Continue Reading

Trending