Article
നഷ്ടപ്പെടുന്ന വഖ്ഫ് സ്വത്തുക്കള്‍
വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി ഏതാണ്ട് 4.9 ലക്ഷം രജിസ്റ്റര്‍ ചെയ്യപ്പെട്ട വഖഫുകളുണ്ട്. പശ്ചിമ ബംഗാളിലും യു.പിയിലുമാണ് കൂടുതല്‍ വഖഫ് സ്വത്തുകളുള്ളത്. ആറായിരം കോടി രൂപയോളം ആധാര വിലയുള്ള ആറു ലക്ഷത്തോളം ഏക്കര്‍ ഇന്ത്യയില്‍ വഖഫ് ചെയ്യപ്പെട്ടിട്ടുണ്ട്.

എ. മുഹമ്മദ് മാറഞ്ചേരി
ഇന്ത്യയില്‍ വഖഫ് സ്വത്തുകള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. കോടിക്കണക്കിനു മൂല്യമുള്ള സ്വത്തുകള്‍ നഷ്ടപ്പെട്ടിട്ടുമുണ്ട്. ഇത് കണ്ടെത്താന്‍ സച്ചാര്‍ കമ്മീഷനു കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന്റെ സാമൂഹിക, സാമ്പത്തിക, വിദ്യഭ്യാസ സ്ഥിതിയെകുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ 2005 മാര്‍ച്ച് 9 ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഡോ. മന്‍മോഹന്‍ സിംഗ് ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ കമ്മീഷനെ നിയോഗിച്ചിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പതിമൂന്ന് സംസ്ഥാനങ്ങളിലാണ് കമ്മീഷന്‍ സന്ദര്‍ശിച്ചത്. ഈ സംസ്ഥാനങ്ങളിലെ ചിലതിലെ നഷ്ടപ്പെട്ട കണക്കുകളാണ് കമ്മീഷന്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
ബാക്കിയുള്ള സംസ്ഥാനങ്ങളില്‍കൂടി പഠനം നടത്തിയാല്‍ നഷ്ടത്തിന്റെ കണക്കുകള്‍ എത്രയോ ഇരട്ടിയായിരിക്കും. വഖഫ് സ്വത്തുകള്‍ നഷ്ടപ്പെടുന്ന സാഹചര്യങ്ങളും കമ്മീഷന്‍ വിലയിരുത്തിയിട്ടുണ്ട്. സ്വകാര്യ വ്യക്തികള്‍ മാത്രമല്ല സര്‍ക്കാരുകളും സര്‍ക്കാര്‍ ഏജന്‍സികളും വഖഫ് സ്വത്തുകള്‍ അനധികൃതമായി കൈവശംവെച്ച് ഉപയോഗിക്കുന്നുവെന്ന് കമ്മീഷന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വാടക നല്‍കാതെ കെട്ടിടങ്ങള്‍ കൈവശം വെക്കുക, പാട്ടത്തിനെടുത്ത ഭൂമി സ്വന്തമാക്കുക, ഇതിനെല്ലാം ഉദ്യോഗസ്ഥ പ്രഭുക്കള്‍ കൂട്ടുനില്‍ക്കുക ഇതൊക്കെയാണ് നഷ്ടപ്പെടാനുള്ള പ്രധാന കാരണങ്ങള്‍. കേരളത്തില്‍പോലും വഖഫ് ഭൂമി പലരും കൈവശംവെച്ച് ഉപയോഗിക്കുന്നു. അവര്‍ക്ക് അതിന് കരമടക്കാന്‍ സൗകര്യം ചെയ്തുകൊടുക്കുന്നു.
വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി ഏതാണ്ട് 4.9 ലക്ഷം രജിസ്റ്റര്‍ ചെയ്യപ്പെട്ട വഖഫുകളുണ്ട്. പശ്ചിമ ബംഗാളിലും യു.പിയിലുമാണ് കൂടുതല്‍ വഖഫ് സ്വത്തുകളുള്ളത്. ആറായിരം കോടി രൂപയോളം ആധാര വിലയുള്ള ആറു ലക്ഷത്തോളം ഏക്കര്‍ ഇന്ത്യയില്‍ വഖഫ് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ ആധാര വില അര നൂറ്റാണ്ട് മുന്‍പത്തേതാണ്. ഇപ്പോഴത്തെ കണക്കുപ്രകാരം ഏകദേശം 1.2 ലക്ഷം കോടി വില വരുമെന്ന് കമ്മീഷന്‍ പറയുന്നു.
വഖഫ് സ്വത്തിന്റെ സുരക്ഷക്കും വഖഫ് ഭരണം കാര്യക്ഷമാക്കുന്നതിനും 1976 മാര്‍ച്ച് 26 ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി എല്ലാ മുഖ്യമന്ത്രിമാര്‍ക്കും കത്ത് അയക്കുകയുണ്ടായി. അതില്‍ പ്രധാനപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ഇവയാണ്. 1 സാധ്യമായിടത്ത് വഖഫ് സ്വത്തുകള്‍ ഒഴിയുകയും ബന്ധപ്പെട്ട വഖഫ് ബോര്‍ഡിന് കൈമാറുകയും ചെയ്യുക. 2 വിലപിടിപ്പുള്ള കെട്ടിടങ്ങള്‍ പണിയുകയും പ്രയാസമാവുകയും ചെയ്ത, സ്ഥലങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് വഖഫ് ബോര്‍ഡുമായി മാര്‍ക്കറ്റ് വില നല്‍കി സ്ഥിരം പാട്ട കരാറിലേര്‍പ്പെടാം. 3 മാര്‍ക്കറ്റ് വില നല്‍കി വഖഫ് ബോര്‍ഡില്‍ നിന്ന് നേരിട്ടോ മുതവല്ലിയില്‍ നിന്നോ അവരുടെ അനുമതിയോടെ സ്വത്തിന്റെ അവകാശം നേടിയെടുക്കാം. ഇങ്ങനെയുള്ള നിര്‍ദ്ദേശങ്ങളാണ് മുഖ്യമന്ത്രിമാര്‍ക്ക് നല്‍കിയത്. എന്നാല്‍ മുഖ്യമന്ത്രിമാര്‍ വേണ്ടത്ര ഗൗനിച്ചില്ല.
സര്‍ക്കാരുകള്‍ വഖഫ് സ്വത്തുക്കള്‍ കൈയേറ്റം ചെയ്തതിനെ കമ്മീഷന്‍ വിമര്‍ശിച്ചിട്ടുണ്ട്. സ്വകാര്യ കച്ചവടക്കാര്‍ക്ക് ഊര്‍ജ്ജം പകര്‍ന്നുവെന്നാണ് കമ്മീഷന്‍ പറഞ്ഞത്. എന്നാല്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മാര്‍ക്‌സിസ്റ്റ് ഭരണകൂടം ‘തിക്കാ’ നിയമം കൊണ്ടുവന്നു. ‘തിക്കാ ആക്ട്’ എന്ന് പൊതുവെ അറിയപ്പെടുന്ന ‘തിക്കാ ആന്റ് അദര്‍ ടെനന്‍സീസ് ആന്റ് ലാന്റ്‌സ് (അക്യൂസിഷന്‍ ആന്റ് റെഗുലേഷന്‍) ആക്ട് 1981 ല്‍ പശ്ചിമബംഗാള്‍ നിയമസഭ പ്രാബല്യത്തില്‍ കൊണ്ടുവന്നു. ഈ നിയമം വഴി വഖഫ് സ്വത്തുകള്‍ പാട്ടത്തിനെടുത്തവര്‍ സ്വത്തിന്റെ ഉടമസ്ഥരായി, വഖഫ് സ്വത്തുക്കള്‍ നഷ്ടപ്പെടാന്‍ ഇടയാക്കി. വഖഫിന്റെ സ്വത്തുക്കള്‍ വന്‍കിട ഭൂവുടമകള്‍ക്കും കച്ചവടക്കാര്‍ക്കും ലഭ്യമായി. മാര്‍ക്‌സിസ്റ്റ് ഭരണകൂടം അവരുടെ തനിനിറം കാണിച്ചു.
സര്‍ക്കാരും അര്‍ധ സര്‍ക്കാരും മറ്റു ഏജന്‍സികളും കൈയടക്കിവെച്ച വഖഫ് സ്വത്തുക്കളുടെ കണക്കുകള്‍ സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലുണ്ട്. ആര്‍ക്കിയോളജിക്കല്‍ സെര്‍വ് ഓഫ് ഇന്ത്യ ഡല്‍ഹിയിലെ വഖഫ് സ്വത്തു കൈയടക്കിവെച്ചിട്ടുണ്ട്. അവ പള്ളികള്‍ മഖ്ബറകള്‍, മദ്രസകള്‍, ഈദ്ഗാഹുകള്‍ എന്നിവയാണ്. ഡല്‍ഹി വികസന അതോറിറ്റി അനധികൃതമായി ഡല്‍ഹിയിലെ വഖഫ് സ്വത്തു കയ്യടക്കി വെച്ചത് 114 നമ്പര്‍ വസ്തുവഹകളാണ്. അതില്‍ ഖബര്‍സ്ഥാന്‍, മദ്രസ, പള്ളി, ഈദ്ഗാഹ്, എന്നിവയാണ്. ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്റെ കൈവശം എട്ടോളം വഖഫ് സ്വത്തുക്കളുണ്ട്. മദ്രസ, ഈദ്ഗാഹ്, ശ്മശാനം എന്നീ വസ്തുവഹകളാണ്. ഡല്‍ഹി റെയില്‍വേ രണ്ടു വസ്തുവഹകള്‍ കൈവശം വെച്ചിരിപ്പുണ്ട്. ഡല്‍ഹി കന്റോണ്‍മെന്റിന്റെ അനധികൃത കൈവശത്തില്‍ ആറ് പള്ളികളാണുള്ളത്. ഡല്‍ഹി ജല ബോര്‍ഡും അനധികൃതമായി വഖഫ് ഭൂമിയും ഖബര്‍സ്ഥാനും ഈദ്ഗാഹും കൈവശം വെച്ചുകൊണ്ടിരുക്കുന്നു. ഡല്‍ഹി പൊലീസിന്റെ കൈവശത്തില്‍ ദര്‍ഗയും മസ്ജിദും ഉണ്ടെന്നു കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ രേഖ പെടുത്തിയിട്ടുണ്ട്.
മേഘാലയില്‍ 11 ഉം രാജ്യസ്ഥാനില്‍ 17 ഉം സ്വത്തുവഹകള്‍ വിവിധ സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ കൈവശത്തിലുണ്ട്. യു. പിയില്‍ അര്‍ധസര്‍ക്കാര്‍ സ്ഥാപങ്ങള്‍ കൈയടക്കി വെച്ചിരിക്കുന്നത് പത്തോളം സ്വത്തുക്കളാണ്. ഉത്തര്‍പ്രദേശില്‍ 53 സ്വത്തുവഹകളും ബെംഗളൂരു ഗ്രാമത്തില്‍ 3 ഉം ബെംഗളൂരു നഗരത്തില്‍ 9 ഉം ബെല്ലാരി ജില്ലയില്‍ നാലും ബല്‍ഗാം ജില്ലയില്‍ അഞ്ചും ബിജാപൂര്‍ ജില്ലയില്‍ 11 ഉം ബിദാര്‍ ജില്ലയില്‍ ഒമ്പതും ബഗല്‍ കോട്ട ജില്ലയില്‍ എട്ടും ചമരഞ്ച നഗറില്‍ രണ്ടും ചിക്ക് മംഗളൂരു ഒന്നും ചിത്രദുര്‍ഗ ജില്ലയില്‍ എട്ടും മറ്റും ജില്ലകളിലായി അമ്പത്തിയൊന്നും വസ്തുവഹകള്‍ നഷ്ടപെട്ടതായി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കാണുന്നുണ്ട്. കോടികണക്കിന് രൂപ വിലമതിക്കുന്ന അഞ്ഞൂറ്റി പതിനൊന്നു വസ്തുവഹകള്‍ നഷ്ടപ്പെട്ടുവെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.
നഷ്ടപ്പെട്ട വഖഫ് സ്വത്തുക്കള്‍ വഖഫ് ബോര്‍ഡിനെ ഏല്‍പ്പിക്കുകയും വഖഫ് ചെയ്തവരുടെ ഉദ്ദേശവും ലഷ്യവും പ്രാവര്‍ത്തികമാക്കുകയും വേണം. ഇതിനു വേണ്ടി മുസ്‌ലിം ലീഗ് നേതാക്കളും പാര്‍ലമെന്റ് മെമ്പര്‍മാരും ശബ്ദമുയര്‍ത്തിയുണ്ട്. അവരുടെ പ്രവര്‍ത്തനഫലമായി 1996 -2006 കാലഘട്ടത്തില്‍ പാര്‍ലമെന്റ് സമിതി നിലവില്‍വന്നു. സമിതിയുടെ ഉത്തരവാദിത്വങ്ങള്‍ വളരെ ശ്രദ്ധേയമായിരുന്നു. 1 രാജ്യത്തെ വഖഫ് സ്വത്തുക്കള്‍ കണ്ടെത്തുക, കണക്കാക്കുക, ഉറപ്പുവരുത്തുക. 2 വിവിധ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കൈയേറിയ വഖഫ് സ്വത്തുക്കള്‍ തിട്ടപ്പെടുത്തി അവ തിരിച്ചുപിടിക്കാനുള്ള വഴികള്‍ നിര്‍ദ്ദേശിക്കുക.
3 നിയമവിരുദ്ധമായി സമ്മാനിക്കപ്പെടുകയോ കൈമാറ്റം ചെയ്യുകയോ പണയപ്പെടുത്തുകയോ പാട്ടത്തിനുകൊടുക്കുകയോ വില്‍ക്കുകയോ ചെയ്തിട്ടുള്ള ഭൂമികള്‍ കണ്ടെത്തുകയും ഉത്തരവാദികളായവരെ കണ്ടെത്താനും ഭൂമി തിരിച്ചുപിടിക്കാനുള്ള വഴികള്‍ നിര്‍ദ്ദേശിക്കുക. 4 വഖഫ് സ്വത്തുക്കളുടെ ശരിയായ രീതിയിലുള്ള ഉപയോഗത്തിനുള്ള സാധ്യതകള്‍ ആരായുക. 5 1995 ലെ വഖഫ് നിയമം വിവിധ സംസ്ഥാനസര്‍ക്കാരുകള്‍ ഏതളവുവരെ നടപ്പിലാക്കിയെന്നു കണ്ടെത്തുക. 6 വഖഫ് ഭൂമികള്‍ തിരിച്ചുപിടിക്കലുള്‍പ്പെടെയുള്ള ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ സാധ്യമാവുന്നരീതിയില്‍ 1995 ലെ വഖഫ് നിയമത്തിന് യുക്തമായ ഭേദഗതികള്‍ നിദ്ദേശിക്കുക. 7 കേന്ദ്രവഖഫ് കൗണ്‍സിലിന്റെ പ്രവര്‍ത്തനം വിലയിരുത്തി ഫലപ്രദമാക്കാനാവശ്യമായ മാര്‍ഗങ്ങള്‍ നിദ്ദേശിക്കുക. 8 സംസ്ഥാന വഖഫ് ബോര്‍ഡുകളുടെ പ്രവര്‍ത്തനം പരിശോധിച്ച് അവയുടെ സുഗമവും ശരിയാംവണ്ണമുള്ള പ്രവര്‍ത്തനത്തിനുള്ള ശുപാര്‍ശ ചെയുക. 9 മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിനാവശ്യമായ നിര്‍മാണ മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുക.
സമിതിയുടെ സമഗ്രമായ ശുപാര്‍ശകളും നിര്‍ദ്ദേശങ്ങളും പുറത്തുവന്നിട്ടില്ല. ഇന്നത്തെ സാഹചര്യത്തില്‍ വഖഫ് സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ ഇന്ത്യയിലെ മുഴുവന്‍ മുസ്‌ലിം പണ്ഡിതമാരും സംഘടനകളും ഒന്നിച്ചുനില്‍ക്കണം. മാത്രമല്ല, കക്ഷി രാഷ്ട്രീയ ഭേദമെന്യെ മുഴുവന്‍ പാര്‍ലമെന്റ് മെമ്പര്‍മാരെയും ഇതിനുവേണ്ടി സഹകരിപ്പിക്കണം. ഇതൊരു രാഷ്ട്രീയ പ്രശനമല്ല. സാമൂഹ്യ പ്രശ്‌നമാണ്. പ്രത്യേക ഉദ്ദേശ ലക്ഷ്യത്തോടെ മുസ്‌ലിം സമൂഹത്തിന്റെ ഉന്നമനത്തിനായി നീക്കിവെച്ച സ്വത്തുക്കള്‍ മറ്റുള്ളവര്‍ കൈവശംവെക്കുന്നതും കൈയേറ്റം ചെയ്യുന്നതും അനീതിയാണ്.

ഇക്കഴിഞ്ഞ ഞായറാഴ്ച്ച അഗ്‌നിപടര്‍ത്തിയ ഭീതിയിലായിരുന്നു. ഹൈദരാബാദിലെ ചാര്‍മിനാറിനടുത്തുള്ള ഗുല്‍സാര്‍ ഹൗസിലുണ്ടായ അഗ്‌നിയുടെ താണ്ഡവത്തില്‍ 17 ജീവനുകളാണ് പൊലിഞ്ഞു പോയതെങ്കില്‍ കോഴിക്കോട്ടുണ്ടായത് കോടികളുടെ നഷ്ടമാണ്. നഗര മധ്യത്തില്‍, ഏറ്റവും ജനത്തിരക്കേറിയ മൊഫ്യൂസല്‍ ബസ് സ്റ്റാന്റില്‍ ആറുമണിക്കൂറോളം അഗ്‌നി സംഹാരതാണ്ഡവമാടിയപ്പോള്‍ 30 കോടിയോളം രൂപയാണ് ചാമ്പലായിപ്പോയത്.
കോഴിക്കോട് ജില്ലയിലെയും സമീപ പ്രദേശങ്ങളിലേയും 25 ഫയര്‍ യൂണിറ്റുകളും കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ പാന്താര്‍ ഫയര്‍ എഞ്ചി നും ഉള്‍പ്പെടെ മണിക്കൂറുകള്‍ കഠിനാധ്വാനം ചെയ്തതാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പുതിയ ബസ് ബസ്സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്‌സിലെ കാലിക്കറ്റ് ടെക്‌സ്‌റ്റൈല്‍സ് എന്ന മൊത്ത വസ്ത്ര വ്യാപാര സ്ഥാപനം പൂര്‍ണമായി കത്തി നശിച്ചിട്ടുണ്ട്. തൊട്ടടുത്ത റീട്ടെയില്‍ വസ്ത്ര വ്യാപാര സ്ഥാ പനത്തിലേക്കും തീ പടര്‍ന്നു. സ്റ്റാന്റിന്റെ താഴെ നിലയിലെ പടിഞ്ഞാറ് ഭാഗത്തെ കടകളും വെള്ളം നനഞ്ഞും മറ്റും നശിച്ചു. തീ സമീപത്തെ പല കടകളിലേക്കും പടരുകയുണ്ടായി. പുതിയ സ്റ്റാന്റ്, മാവൂര്‍ റോഡ് പ്രദേശമാകെ ആളുകളെ ഒഴിപ്പിച്ചാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. ആളാപയമുണ്ടായില്ല എന്നതുമാത്രമാണ് ആശ്വാസത്തിനുള്ള ഏക വക.
യു.എന്നിന്റെ സാഹിത്യ പദവി ഉള്‍പ്പെടെ അസൂയാവഹമായ അംഗീകാരങ്ങളും വിശേഷണങ്ങളുമുള്ള നഗരമാണ് കോഴിക്കോട്. എന്നാലിപ്പോള്‍ തീപിടിത്തങ്ങളുടെ നഗരം എന്ന കോഴിക്കോട്ടുകാര്‍ ഒരിക്കലും ആഗ്രഹിക്കാത്ത ഒരു വിശേഷണം കൂടി ഈ നഗരത്തിന് വന്നു ചേര്‍ന്നിരിക്കുകയാണ്. കേവലം പതിനെട്ടുവര്‍ഷങ്ങള്‍ക്കിടയില്‍ പത്തു വലിയ അഗ്‌നിബാധകളാണ് നഗരത്തിലുണ്ടായത്. 2007 ല്‍ മിഠായിത്തെരുവിലെ പടക്കക്കടയിലുണ്ടായ തീപിടിത്തം നാടിനെ ഒന്നടങ്കം നടുക്കിക്കളഞ്ഞിരുന്നു. ആറുപേര്‍ സംഭവ സ്ഥലത്തുവെച്ചു മരണപ്പെടുകയും അമ്പതോളം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ അമ്പതിലധികം കടകളാണ് അഗ്‌നിക്കിരയായത്. പത്തു വര്‍ഷങ്ങള്‍ക്കുശേഷം 2017 ല്‍ കോടികളുടെ നഷ്ടം സംഭവിക്കുകയും ചെയ്തു. ഈ മാസം ആദ്യത്തില്‍ മൂന്നു ദിവസത്തെ ഇടവേളയില്‍ രണ്ടുതവണയാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പുകയും പൊട്ടിത്തെറിയുമുണ്ടായത്.
എന്തുകൊണ്ട് കോഴിക്കോട് നഗരം അടിക്കടി അഗ്‌നിബാധക്കിരയാകുന്നുവെന്ന ചോദ്യത്തിനുള്ള ഒന്നാമത്തെ ഉത്തരം നഗരം ഭരിക്കുന്ന കോര്‍പറേഷന്റെ പിടിപ്പുകേടെന്ന് നിസംശയം വിലയിരുത്താന്‍ സാധിക്കും. അഴമിതിയുടെയും സ്വജനപക്ഷപാതത്തിന്റെയും വിളയാട്ടത്തിലൂടെ അനധികൃത നിര്‍മാണങ്ങളുടെ പറുദീസയായി നഗരം മാറിയിരിക്കുകയാണ്. സ്വന്തം ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ കാര്യത്തിലും, മറ്റു കെട്ടിടങ്ങള്‍ക്കുള്ള അനുമതിയിയുടെ കാര്യത്തിലുമെല്ലാം കോര്‍പറേഷന്‍ ഒരുപോലെ കണ്ണടക്കുക യാണ്. പാര്‍ട്ടി നേതൃത്വവും ഉദ്യോഗസ്ഥലോബിയും ചേര്‍ന്നുള്ള മാഫിയ കൂട്ടുകെട്ടിലൂടെയുള്ള നീക്കുപോക്കുക ളില്‍ ഔദ്യോഗിക സംവിധാനങ്ങളെല്ലാം നോക്കുകുത്തികളായി മാറിയ സാഹചര്യം ഇവിടെ പരസ്യമായ രഹസ്യമാണ്. പാര്‍ട്ടിക്കാര്‍ക്കും പണക്കാര്‍ക്കും എന്തുമാകാമെന്നതിനുള്ള തെളിവായി നഗരത്തില്‍ പലനിര്‍മിതികളും അഹങ്കാരത്തോടെ തലയുയര്‍ത്തി നില്‍ക്കുകയാണ്. ഇന്നലെ അഗ്‌നിക്കിരയായ മൊഫ്യൂസല്‍ ബസ്സ്റ്റാന്റിലെ കെട്ടിടം തന്നെ ഈ നിയമലംഘനത്തിന്റെ നിദര്‍ശനമാണ്. കെട്ടിടത്തില്‍ സുരക്ഷാ സംവിധാനങ്ങളുടെ അഭാവത്തെക്കുറിച്ച് ഫയര്‍ ആന്റ് സേഫ്റ്റി വിഭാഗം നാലുവര്‍ഷങ്ങള്‍ക്കു മുമ്പ് കോര്‍പറേഷനെ അറിയിച്ചിരുന്നുവെങ്കിലും ഇതുവരെ ഒ രു നടപടിയും സ്വീകരിച്ചിരുന്നില്ല. മാത്രമല്ല, കെട്ടിടത്തില്‍ നടന്നിട്ടുള്ളത് അശാസ്ത്രീയവും അനധികൃതവുമായ നിര്‍മാണത്തിന്റെ കൂമ്പാരം തന്നെയാണ്.
കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിക്കാന്‍ പ്രധാന കവാടങ്ങളല്ലാതെ ഒരു പഴുതുമില്ലാത്തതിനാല്‍ അഗ്‌നിശമന സേനക്ക് അകത്തേക്ക് കടക്കാനോ ത്വരിത ഗതിയില്‍ തീയണക്കാനോ സാധിക്കാതിരുന്നതാണ് നഷ്ടക്കണക്കുകള്‍ ഇങ്ങനെ വര്‍ധിക്കാന്‍ കാരണമായത്. ഔദ്യോഗിക സംവിധാനങ്ങളുടെ എല്ലാ ദൗര്‍ബല്യവും ഈ അഗ്‌നിബാധയില്‍ പ്രകടമായിരുന്നു.
നഗര മധ്യത്തിലെ ഒരു കെട്ടിടമാണ് ആറുമണിക്കൂറോളം ആര്‍ക്കും നിയന്ത്രിക്കാന്‍ കഴിയാതെ നിന്നു കത്തിയത് എന്നിരിക്കെ അപകടങ്ങളെയും അത്യാഹിതങ്ങളെയും പ്രതിരോധിക്കാന്‍ എന്തുസംവിധാനങ്ങളാണ് നമ്മുടെ ഭരണകൂടത്തിന്റെ കൈവശമുള്ളതെന്ന ചോദ്യമാണ് ഉയരുന്നത്. അ വധിദിനത്തില്‍ ഏറെ കടകളും അടഞ്ഞു കിടന്നതിനാല്‍ ആളപായമുണ്ടായില്ലെന്ന് സമാധാനിക്കുമ്പോഴും നീണ്ട കെട്ടിടം അപ്പാടെ തീ വിഴുങ്ങുമ്പോഴും മണിക്കൂറുകള്‍ ഒന്നും ചെയ്യാനാവാതെ അന്തംവിട്ട് നില്‍ക്കുകയായിരുന്നു അധിക്യതര്‍.
നഗരത്തിലും പരിസരപ്രദേശങ്ങളിലും നിരന്തരം തീപിടുത്തമുണ്ടായിട്ടും നഗരത്തിനകത്തുള്ള ഫയര്‍ സ്‌റ്റേഷന്‍ ഇതുവരെ പുനസ്ഥാപിക്കാത്തതുള്‍പ്പെടെ ആവര്‍ത്തിക്കുന്ന ദുരന്തങ്ങളില്‍ നിന്നും ഒന്നും പഠിക്കാന്‍ ഭരണകൂടം തയ്യാറാവുന്നില്ല. അടിക്കടിയുണ്ടാകുന്ന ദുരന്തങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് നിയമത്തിന്റെയും നീതിയുടെയും പാതയിലൂടെ സഞ്ചരിച്ച് നാടിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ കോര്‍പറേഷന്‍ ഭരണകൂടം തയാറാകേണ്ടതുണ്ട്.

ആതുര ശുശ്രൂഷാ രംഗത്തെ മലബാറിന്റെ അത്താണിയായ കോഴിക്കോട് മെഡിക്കല്‍ കോളജിലുണ്ടായ പൊട്ടിത്തെറിയും പുകയുമെല്ലാം നാടിനെ ആശങ്കയുടെ മുള്‍മുനയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. അടിക്കടിയുണ്ടാകുന്ന ചികിത്സാ പിഴവും മരുന്നുകളുടെയും അനുബന്ധ വസ്തുക്കളുടെയും ലഭ്യതക്കുറവും ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും അഭാവവുമൊക്കെയായി നിരന്തര പരാതികള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നതിനിടയിലാണ് ഇന്നലെയും കഴിഞ്ഞ ദിവസവുമുണ്ടായ അസാധാരണ സംഭവങ്ങള്‍ക്ക് മെഡിക്കല്‍ കോളജ് സാക്ഷ്യം വഹിച്ചിരിക്കുന്നത്. അഞ്ച് ജില്ലകളിലെ സാധാരണക്കാരില്‍ സാധാരണക്കാരായ മനുഷ്യരുടെ അവസാന ആശ്രയവും, ദിനംപ്രതി പതിനായിരങ്ങള്‍ ചികിത്സക്കെത്തുന്ന ഇടവുമായ ഈ ആതുരാലയത്തിലെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളാണ് ഇതുവഴി ചോദ്യചിഹ്നമായി മാറിയിരിക്കുന്നത്.
ആദ്യ ദിവസത്തിലുണ്ടായ പൊട്ടിത്തെറി സംബന്ധിച്ച് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ പരിശോധനയ്ക്കിടെയാണ് ഇന്നലെ വീണ്ടും പുക ഉയര്‍ന്നത്. കാഷ്വാലിറ്റിയിലെ യു.പി.എസ് പൊട്ടിത്തെറിച്ചാണ് ആദ്യ തീപിടുത്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. രാത്രി എട്ടുമണിയോടെ കാഷ്വാലിറ്റിയില്‍ പെട്ടെന്ന് കനത്ത പുക പടര്‍ന്ന തോടെ അഗ്‌നിബാധ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. പല രോഗികള്‍ക്കും അസ്വാസ്ഥ്യം അനുഭവപ്പെടുകയും പൊലീസും ഡോക്ടര്‍മാരും സന്നദ്ധപ്രവര്‍ത്തകരും രോഗികളുടെ കൂട്ടിരിപ്പുകാരും ചേര്‍ന്ന് കാഷ്വാലിറ്റിയിലെ രോഗികളെ പുറത്തെത്തിക്കുകയുമായിരുന്നു.
ഈ സംഭവത്തില്‍ തന്നെ രോഗികളെ മാറ്റുന്നതുള്‍പ്പെടെ അധികൃതരുടെ ഭാഗത്തുനിന്ന് വലിയ വീഴ്ച്ചയുണ്ടാതായി ആരോപണമുയര്‍ന്നിരുന്നു. തീ അണക്കുന്നതില്‍പോലും കാലതാമസം നേരിട്ടുവെന്ന് മാത്രമല്ല, വെള്ളിമാട്കുന്ന്, ബീച്ച് തുടങ്ങിയ സ്റ്റേഷനുകളില്‍ നിന്ന് ഏറെ പരിശ്രമിച്ചായിരുന്നു ഫയര്‍ഫോഴ്‌സ് ടീം പോലും എത്തിച്ചേര്‍ന്നത്. ഒരു അത്യാഹിതമുണ്ടാകുമ്പോള്‍ എന്ത് ചെയ്യണമെന്ന് സര്‍ക്കാറിനോ മെഡിക്കല്‍ കോളേജ് അധികൃതര്‍ക്കോ ഒരു ധാരണയുമില്ലെന്നതിന്റെ നിദര്‍ശനമായിരുന്നു ഈ പൊട്ടിത്തെറി. ഇത്ര വലിയ ഒരു ആശുപത്രി കോമ്പൗണ്ടില്‍ ഒരു ഫയര്‍ യൂണിറ്റ് പോലുമില്ലെന്നത് എത്രമാത്രം ഗൗരവതരമാണെന്ന് അധികൃതര്‍ക്ക് ബോധ്യപ്പെടാന്‍ ഇനി എന്തൊക്കെ സംഭവിക്കണമെന്നാണ് ജനങ്ങളുയര്‍ത്തുന്ന ചോദ്യം.
അധികൃതരുടെ നിസംഗതയുടെ ഏറ്റവും മികച്ച ഉദാഹരണം ഫയര്‍ഫോഴ്‌സ് യൂണിറ്റിന്റെ അഭാവം തന്നെയാണ്. ഫയര്‍ യൂണിറ്റിനായി പ്ലാന്‍ ഉള്‍പ്പെടെ തയ്യാറായിട്ടും അതിനായി 20 സെന്റ് ഭൂമി കൊടുക്കാന്‍ ഏക്കര്‍ കണക്കിന് ഭൂമി കാടുപിടിച്ചുകിടക്കുന്ന ഒരു സ്ഥാപനത്തിന് ഇതുവരെ സാധിച്ചിട്ടില്ലെന്നത് എന്തിന്റെ പേരിലാണ് ന്യായീകരിക്കാനാവുക. വെന്റിലേറ്ററില്‍ കഴിയുന്ന രോഗികളെ കൈകാര്യം ചെയ്യുന്നതിന് പ്രോട്ടോക്കോളുകളൊന്നും പ്രസ്തുത സംഭവത്തില്‍ പാലിക്കപ്പെട്ടിട്ടില്ലെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. അഞ്ചുജീവനുകള്‍ പൊലിഞ്ഞതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒറ്റയടിക്ക് കൈകഴുകാനുള്ള വ്യഗ്രതയായിരുന്നു ഉത്തരവാദപ്പെട്ടവരില്‍ നിന്ന് കാണാനായത്. സാധാരണക്കാരില്‍ സാധാരണക്കാരായവരാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്ക് എത്താറുള്ളത്. അങ്ങനെയുള്ള പാവങ്ങളെയാണ് ഒരു ദയാദാക്ഷിണ്യവുമില്ലാതെ സ്വകാര്യ ആശുപത്രികളിലേക്ക് ഈ സംഭവത്തോടെ തള്ളിവിട്ടത്.
ഈയൊരു പശ്ചാത്തലത്തിലാണ് ഇതേ കെട്ടിടത്തിന്റെ ആറാം നിലയില്‍ ഇന്നലെ വീണ്ടും തീപ്പിടുത്തമുണ്ടായിരിക്കുന്നത്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഓപറേഷന്‍ തിയേറ്ററുകള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിച്ചിരുന്ന സ്ഥലമായിരുന്നു ഇത്. നേരത്തെയുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ കെട്ടിടം മുഴുവന്‍ പരിശോധന നടത്തിയിരുന്നുവെന്നും ഈ ഘട്ടത്തിലുണ്ടായ ഷോര്‍ട് സര്‍ക്യൂട്ടായിരിക്കാം അപകട കാരണമെന്നുമാണ് പ്രാഥമിക നിഗമനം. ഇന്ന് മുതല്‍ കെട്ടിടത്തില്‍ വീണ്ടും ഓപ്പറേഷന്‍ തിയറ്റര്‍ അടക്കം പ്രവര്‍ത്തനം ആരംഭിക്കാനിരിക്കുകയുമായിരുന്നു.
എന്നാല്‍ വലിയൊരു അപകടത്തിനു പിന്നാലെ ഒരു വിധത്തിലുള്ള ജാഗ്രതയുമില്ലാതെയാണ് ഇവിടേക്ക് രോഗികളെ മാറ്റാനും ഓപറേഷന്‍ തിയേറ്ററുള്‍പ്പെടെ സജ്ജീകരിക്കാനും അധികൃതര്‍ തയാറായതെന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. പതിവു പോലെ മുഖ്യമന്ത്രിയുടെ നടുക്കവും ആരോഗ്യമന്ത്രിയുടെ സന്ദര്‍ശനവും പത്രസമ്മേളനവും അന്വേഷണ പ്രഖ്യാപനവുമുള്‍പ്പെടെയുള്ള കലാപരിപാടികളെല്ലാം അരങ്ങേറിയിട്ടുണ്ടെങ്കിലും ഇതെല്ലാം എത്രമാത്രം പ്രഹസനമാണെന്നതാണ് അടിക്കടിയുണ്ടാകുന്ന ഈ ദുരന്തങ്ങള്‍ തെളിയിക്കുന്നത്. ആരോഗ്യ രംഗത്തെക്കുറിച്ചുള്ള ഒന്നും രണ്ടും പിണറായി സര്‍ക്കാറിന്റെ അവകാശവാദങ്ങളിലെ കാപട്യത്തിനുള്ള ഒന്നാമത്തെ ഉദാഹരണമാണ് കോഴിക്കോട് മെഡിക്കല്‍ കോളജ്. ദിവസങ്ങളുടെ ഇടവേളകളിലുണ്ടായ ഈ മുന്നറിയിപ്പുകളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് മെഡിക്കല്‍ കോളജില്‍ ആവശ്യമായ സൗകര്യങ്ങളും സംവിധാനങ്ങളും ഒരു ക്കാനെങ്കിലും സര്‍ക്കാര്‍ ഇനിയെങ്കിലും തയാറാകേണ്ടതുണ്ട്.

നിന്റെ കാലിലൊന്ന് നഷട്മാകുമ്പോള്‍ നീ ഒരു കാലില്‍ നില്‍ക്കണം, കാലുകള്‍ രണ്ടും നഷ്ടമാകുമ്പോള്‍ കൈകളാകണം കരുത്ത്, കൈകളും വിധി കൊണ്ടു പോകുമ്പോള്‍ നീ നിന്റെ ബുദ്ധിയുടെ കരുത്തില്‍ മുന്നേറണം’. വിധിയോട് പൊരുതി ഒരു നാടിന്റെ മാത്രമല്ല, ഒരു ജനതയുടെ തന്നെ വെളിച്ചമായി മാറിയ കെ.വി റാബിയയുടെ വാക്കുകളാണിത്. ആയുസ് മുഴുവന്‍ ചക്രക്കസേരയിലിരുന്ന്, ജീവിതം പോരാട്ടമാക്കിമാറ്റിയ കെ.വി റാബിയയെന്ന പത്മ പുരസ്‌കാര ജേതാവിന്റെ വിയോഗം ഒരു കാലഘട്ടത്തിന്റെ അന്ത്യംകൂടിയാണെന്ന് നിസംശയം പറയാന്‍ കഴിയും. തളര്‍ന്നുപോവാന്‍ കാരണങ്ങള്‍ അനവധിയുണ്ടായിട്ടും തനിക്ക് ചെയ്തുതീര്‍ക്കാനെന്തക്കെയുണ്ടെന്ന് മാത്രം ചിന്തിച്ച അവര്‍ പുതുതലമുറക്ക് സമ്മാനിക്കുന്നത് ഏറ്റവും വലിയ കൗതുകവും പ്രചോദനവുമാണ്. പത്മത്തിളക്കത്തില്‍, തന്റെ കലാലയമായ തിരൂരങ്ങാടി പി.എ സ്.എം.ഒ കോളജ് ഒരുക്കിയ സ്വീകരണ സമ്മേളനത്തില്‍ തിങ്ങിക്കൂടിയ ആബാല വൃദ്ധത്തെനോക്കി അവര്‍ പറഞ്ഞു, ‘നിങ്ങള്‍ക്കുള്ളത് ഞങ്ങള്‍ക്കില്ല, എന്നാല്‍ ഞങ്ങള്‍ക്കുള്ളത് നിങ്ങള്‍ക്കുമില്ല’. അംഗീകാരങ്ങളുടെ അഹന്തയായിരുന്നില്ല, ആത്മവിശ്വാസത്തിന്റെ പിന്‍ബലമായിരുന്നു അവരെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചത്. അവശതയും അനാഥത്വവും പേറുന്നവര്‍ക്ക് ആരോഗ്യമുള്ളവര്‍ പിന്തുണ നല്‍കണമെന്നും ശാരീരിക വൈകല്യങ്ങള്‍ മുഖ്യധാരയില്‍നിന്ന് മാറ്റിനിര്‍ത്താന്‍ കാരണമാവരുതെന്നും അവര്‍ അതിയായി ആഗ്രഹിക്കുകയും അതിനായി പ്രവര്‍ത്തിച്ചു കൊണ്ടേയിരിക്കുകയും ചെയ്തു.
തകര്‍ന്നുപോവാനും തളര്‍ന്നിരിക്കാനും കാരണങ്ങളെമ്പാടുമുണ്ടായിരുന്നു റാബിയക്ക്. ചെറുപ്പത്തിലേ പിടിപെട്ട പോളിയോ, പാതി തളര്‍ന്ന ശരീരം, കാന്‍സര്‍, വീല്‍ചെയര്‍ ജീവിതം അങ്ങനെ പരീക്ഷണങ്ങളുടെ പട്ടിക നീണ്ടു നിവര്‍ന്നു കിടക്കുന്നു. എന്നാല്‍ എല്ലാ പരിമിതികളെയും പ്രതിരോധിക്കാന്‍ അവര്‍ കൂടെ കൂട്ടിയത് ഒരിക്കലും നശിക്കാത്ത അക്ഷരങ്ങളെയായിരുന്നു. ആ കരുത്തില്‍ സ്വന്തം ഗ്രാമമായ വെള്ളിലക്കാടില്‍ നിന്നാരംഭിച്ച വൈജ്ഞാനിക, സാമൂഹിക വിപ്ലവം കേരളവും ഇന്ത്യയും കടന്ന് ലോകത്തോളം ഉയര്‍ന്നുപൊങ്ങുകയായിരുന്നു. പ്രയാസങ്ങളും പരിമിതികളും ഒന്നിന്റെയും ഒടുക്കമല്ലെന്നു മാത്രമല്ല, പലതിന്റെയും തുടക്കം കൂടിയാണെന്ന് അവര്‍ ജീവിതംകൊണ്ട് തെളിയിച്ചു. വേദനകളേയും കൂടെ കൂട്ടിയായിരുന്നു കുഞ്ഞുറാബിയയുടെ ഭൂമുഖത്തേക്കുള്ള കടന്നു വരവു തന്നെ. മുട്ടിലിഴയുമ്പോഴും പിച്ചവെക്കുമ്പോഴും വിടാതെ പിന്തുടര്‍ന്ന വേദനകള്‍ സ്‌കൂള്‍ പ്രായത്തിലും റാബിയയെ വിട്ടുപോകാന്‍ തയാറായില്ല. എന്നാല്‍ അതിന്റെ പേരില്‍ സങ്കടപ്പെട്ട് വീട്ടിലിരിക്കാന്‍ ആ മിടുക്കിക്കുട്ടി തയാറല്ലായിരുന്നു. വേദനകള്‍ കടിച്ചമര്‍ത്തി അക്ഷരങ്ങളെ കൂട്ടുപിടിച്ച് കൂട്ടുകാരികളെ താങ്ങാക്കി അവള്‍ സ്‌കൂളിലേക്ക് നടന്നു നീങ്ങി. പത്താം ക്ലാസിലെത്തിയപ്പോഴേക്കും വിധി പോളിയോയുടെ രൂപത്തിലായിരുന്നു റാബിയയെ പരീക്ഷിച്ചത്. സ്വപ്നങ്ങള്‍ മടക്കിവെച്ച് കിടക്കപ്പായയില്‍ അഭയം തേടിപ്പോകേണ്ടിവരുന്ന അസന്നിഗ്ധ ഘട്ടത്തിലും ആ കൗമാരക്കാരി തോറ്റുകൊടുക്കാന്‍ തയാറായില്ല. കു ടുംബത്തിന്റെ കൂടി പൂര്‍ണ പിന്തുണയില്‍ വേദനകള്‍ കടിച്ചമര്‍ത്തി അവള്‍ സ്‌കൂള്‍ കാലത്തെ മാത്രമല്ല, കോളജ് കാലത്തെയും അതിജയിച്ചു. പരന്ന വായനയുടെ പിന്‍ബലത്തില്‍ ലോകത്തെ അടുത്തറിയുകയും സ്വയം വേദനകള്‍ മാറ്റിവെച്ച്, സങ്കടപ്പെടുന്നവരുടെയും ഒറ്റപ്പെട്ടുപോയ വരുടെയും ഇടയിലേക്ക് ഇറങ്ങിച്ചെല്ലുകയും ചെയ്തു. പിന്നീടങ്ങോട്ട് ഇക്കഴിഞ്ഞ ദിവസം വരയുള്ള ജീവിതമാകട്ടെ ചരിത്രത്തിന്റെ ഭാഗമാവുകയും ചെയ്തു.
സാക്ഷരതാ പ്രവര്‍ത്തനങ്ങളിലൂടെ സ്വയം അനുഭവിച്ചറിഞ്ഞ അക്ഷരങ്ങളുടെ വെളിച്ചം മറ്റുള്ളവരിലേക്കു കൂടി പകര്‍ന്നു നല്‍കിയായിരുന്നു തന്റെ ജീവിത ദൗത്യത്തിന്റെ തുടക്കം. സ്വന്തം വീടിനോട് ചേര്‍ത്ത് കെട്ടിയുണ്ടാക്കിയ വെള്ളിലക്കാട് ട്യൂഷന്‍ സെന്റര്‍ പില്‍ക്കാലത്ത് അക്ഷര വിപ്ലവത്തിന്റെ മാത്രമല്ല, കേരളത്തിലെ സാക്ഷരതാ പ്രസ്ഥാനത്തിന്റെ കൂടി അടയാളപ്പെടുത്തലായി മാറി. 1990 ല്‍ തുടക്കം കുറിച്ച സാക്ഷരതാ പ്രവര്‍ത്തനത്തില്‍ എട്ടു വയസ് മുതല്‍ 80 വയസുവരെയുള്ളവര്‍ പങ്കാളികളായി. അസാധ്യവും അല്‍ഭുതകരവുമായ ഈ ഉദ്യമം ഉദ്യോഗസ്ഥ വൃന്ദത്തെപ്പോലും ഞെട്ടിച്ചുകളഞ്ഞു. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ പ്രശസ്തിയുടെ കൊടുമുടി കയറിയ പ്രസ്ഥാനത്തിന് പിന്തുണയുമായി സംസ്ഥാന സര്‍ക്കാര്‍ തന്നെ രംഗത്തെത്തുകയുണ്ടായി. ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ എന്ന പദ്ധതിയുടെ ഭാഗമായി ട്യൂഷന്‍ സെന്റര്‍, സ്ത്രീകളുടെ ഗ്രന്ഥശാല, സ്വയം തൊഴില്‍ സംരഭങ്ങള്‍, ബോധവല്‍ക്കരണ ശാക്തീകരണ പരിപാടികള്‍ തുടങ്ങിയ പദ്ധതികള്‍ക്കും അവര്‍ തുടക്കം കുറിച്ചു.
അക്ഷര വെളിച്ചം മാത്രമല്ല, അക്ഷരാര്‍ത്ഥത്തില്‍ നാടിന്റെ വെളിച്ചവും വഴികാട്ടിയുമായി മാറാനും അവര്‍ക്ക് സാധിച്ചു. സൗകര്യപ്രദമായ റോഡ്, വൈദ്യുതി കണക്ഷന്‍, ടെലിഫോണ്‍ കണക്ഷന്‍, കുടിവെള്ളം എന്നിവയെല്ലാം റാബിയയിലൂടെയാണ് വെള്ളിലക്കാടിലും പരിസര പ്രദേശ ങ്ങളിലും എത്തിച്ചേര്‍ന്നത്. കടന്നുപോയ പരീക്ഷണങ്ങളെയെല്ലാം അതിജയിച്ച അവര്‍ തന്നെപ്പോലെയുള്ളവരെ കൈപ്പിടിച്ചുയര്‍ത്താനുള്ള ശ്രമങ്ങളിലും മുഴുകുകയുണ്ടായി. ‘ചലനം’ എന്ന സന്നദ്ധ സംഘടനയുടെ രൂപീകരണത്തിലൂടെ ശാരീരിക വെല്ലുവളി നേരിടുന്നവര്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നവരെയെല്ലാം ചേര്‍ത്തുനിര്‍ത്തി. സ്ത്രീധനം തുടങ്ങിയ സാമൂഹ്യ തിന്മകള്‍ക്കെതിരായ പോരാട്ടവും ഇതിലൂടെ അവര്‍ നിര്‍വഹിച്ചു. കഠിനാധ്വാനത്തിനുള്ള അംഗീകാരമായി നാഷണല്‍ യൂത്ത് അവാര്‍ഡ്, സംസ്ഥാന സാക്ഷരതാ മിഷന്‍ അവാര്‍ഡ്, യു.എന്‍ നാഷണല്‍ അവാര്‍ഡ്, ഏറ്റവും ഒടുവില്‍ രാജ്യത്തിന്റെ പരമോന്നത പുരസ്‌കാരമായ പത്മശ്രീ എന്നിവയെല്ലാം അവരെ തേടിയെത്തി. പ്രതിസന്ധികളെ പ്രസന്നതയോടെ നേരിട്ട ഈ ധീരവനിത തന്റെ കാലക്കാര്‍ക്കു മാത്രമല്ല, വരാനിരിക്കുന്ന തലമുറകള്‍ക്കും വലിയ പ്രചോദനം ബാക്കിവെച്ചാണ് ചരിത്രത്തിന്റെ ഭാഗമായിത്തീരുന്നത്.
-
kerala2 days ago
ഹോട്ടലില്‍ മോഷ്ടിക്കാന്‍ എത്തി; കളളന് ഓംലറ്റ് ഉണ്ടാക്കി കഴിച്ചു
-
Health2 days ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: 7 ദിവസത്തിനിടെ തിരുവനന്തപുരത്ത് 2 പേര് മരിച്ചു
-
kerala3 days ago
മരിക്കുന്നതിന്റെ തലേന്നും നാലുവയസുകാരി പീഡിപ്പിക്കപ്പെട്ടു; സ്വകാര്യ ഭാഗത്ത് മുറിവുകള്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
-
kerala2 days ago
രാവിലെ വരെ സിപിഎമ്മായിരുന്നു, മരണം വരെ ബിജെപിയായിരിക്കും; എസ്എഫ്ഐ മുന്‍ നേതാവ് ബിജെപിയിലേക്ക്
-
kerala3 days ago
ആലുവയിലെ നാലുവയസ്സുകാരിയുടെ കൊലപാതകം; അമ്മയെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും
-
News3 days ago
യുഎസില്‍ ജൂത മ്യൂസിയത്തിന് സമീപം വെടിവെപ്പ്; രണ്ട് ഇസ്രാഈല്‍ എംബസി ജീവനക്കാര്‍ കൊല്ലപ്പെട്ടു
-
kerala3 days ago
ഫുട്ബോള്‍ മത്സരത്തിനിടെ തര്‍ക്കം; യുവാവിന് നേരെ ക്രൂരമര്‍ദനം
-
kerala3 days ago
ഓപ്പറേഷന്‍ സിന്ദൂര്‍; രാജ്യത്തിന്റെ നയം വിശദീകരിക്കാന്‍ ഇന്ത്യന്‍ സംഘത്തോടൊപ്പം ഇടി മുഹമ്മദ് ബഷീര്‍ എംപിയും