Connect with us

More

റോഡില്‍ പൊലിയുന്ന ജീവനുകള്‍

Published

on

പാലക്കാട് പനയമ്പാടത്ത് നാലു വിദ്യാര്‍ത്ഥികളുടെ ജീവനെടുത്ത അപകടത്തിന്റെ ഞെട്ടല്‍ മാറുന്നതിന് മുമ്പാണ് ഇന്നലെ ദമ്പതികളും അവരുടെ പിതാക്കളും അപകടത്തില്‍പെട്ട് മരണമടഞ്ഞത്. മറ്റൊരു ലോറിയുമായി കൂട്ടിയിടിച്ച് നിയന്ത്രണംവിട്ട ലോറിക്കടിയില്‍പെട്ടാണ് കൂട്ടുകാരികളും സഹപാഠികളുമായ ഇര്‍ഫാന ഷെറിന്‍, റിദഫാത്തിമ, നിദ ഫാത്തിമ, ആയിഷ എന്നീ വിദ്യാര്‍ത്ഥികളാണ് തീരാ നോവായി മാറിയതെങ്കില്‍ കഴിഞ്ഞ ദിവസം പുനലൂര്‍ മുവാറ്റുപുഴ സംസ്ഥാന പാതയിലുണ്ടായ അപകടത്തില്‍ മ രണപ്പെട്ടത് ദമ്പതികളായ നിഖില്‍, അനു ഇവരുടെ പിതാക്കളായ മത്തായി ഈപ്പന്‍, ബിജു ജോര്‍ജ് എന്നിവരാണ്. 15 ദിവസംമുമ്പ് മാത്രം വിവാഹിതരായ നിഖില്‍, അനു ദമ്പതികള്‍ മലേഷ്യയില്‍ മധുവിധു ആഘോഷിച്ചു മടങ്ങിവരികയായിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇവരെ സ്വീകരിക്കാനെത്തിയാതിയിരുന്നു മത്തായി ഈപ്പനും ബിജു ജോര്‍ജും, വീട്ടിലേക്കുള്ള മടക്ക യാത്രയാണ് നാലുപേരുടെയും അന്ത്യയാത്രയായി മാറിയത്. ഈ അപകടങ്ങള്‍ക്ക് വെറും ഒരാഴ്ച്ച മുമ്പുമാത്രമാണ് ആലപ്പുഴ ജില്ലയില്‍ കാര്‍ അപകടത്തില്‍പെട്ട് അഞ്ച് വിദ്യാര്‍ത്ഥികള്‍ തല്‍ക്ഷണവും പിന്നിട് ഒരു വിദ്യാര്‍ത്ഥി ചികിത്സക്കിടെയും മരിച്ചത്. ഈ മൂന്ന് അപകടങ്ങള്‍ക്കിടയില്‍ തന്നെ നിരവധി അപകടങ്ങള്‍ വേറെയും കേരളത്തിലുണ്ടായി. പലതിലും തലനാരിഴക്ക് മാത്രമാണ് ആളുകള്‍ ജീവഹാനിയില്‍ നിന്ന് രക്ഷപ്പെടുന്നത്. ഒരു അറുതുയുമില്ലാതെ നിരന്തരമായി സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ അപകട പരമ്പര ഒരു മഹാമാരിപോലെ മലയാളികളുടെ ഉറക്കം കെടുത്തിക്കൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണ് സംസ്ഥാനത്ത് നിലവിലുള്ളത്. ഡ്രൈവിങ്ങിലെ അശ്രദ്ധ, റോഡു നിര്‍മാണത്തിലെ അശാസ്ത്രീയത, നിയമം നടപ്പിലാക്കുന്നതിലെ ഉദാസീനത തുടങ്ങിയ നിരവധി കാരണങ്ങള്‍ അപകടത്തിനു നിദാനമായി ചൂണ്ടിക്കാണിക്കാനുണ്ടെങ്കിലും ഭയാനകമായ ഈ സാഹചര്യത്തിന് നേരിയരീതിയിലെങ്കിലും അറുതിവരുത്താന്‍ നമുക്ക് കഴിയുന്നില്ല എന്നത് ഗൗരവതരമായ കാര്യമാണ്. ജീവന്‍പോലിഞ്ഞതിനുശേഷം കണ്ണീര്‍ പൊഴിക്കുന്നതിനും ആശ്വാസവാക്കുകള്‍ ഉരുവിടുന്നതിനുമൊന്നും ഒരു പഞ്ഞവുമില്ലെങ്കിലും പൊലിഞ്ഞുപോവുന്ന ജീവനുകള്‍ക്ക് ഇവയൊന്നും പരിഹാരമല്ല.

ഒരു നാടിന്റെ മഹത്വം അത് ഒരു പൗരന്റെ ജീവനു കൊടുക്കുന്ന വിലയനുസരിച്ചാണെങ്കില്‍, നമ്മള്‍ അധികമൊന്നും അഭിമാനിക്കാന്‍ വകയില്ലാത്തവരായിത്തീര്‍ന്നിരിക്കുകയാണ്. ഒരു അപകടത്തെക്കുറിച്ചു ചിന്തിക്കാന്‍ സമയം കിട്ടുന്നതിനു മുമ്പ്, അടുത്തത് വരുന്നു. ഭീകര പ്രവര്‍ത്തകരും, നക്‌സലുകളും ഒന്നുമല്ല, നമ്മുടെ ഏറ്റവും വലിയ കൊലക്കളങ്ങള്‍ സൃഷ്ടിക്കുന്നത് നമ്മുടെ റോഡുകളാണ്. തിരിച്ചുവരുമെന്ന് ഉറപ്പില്ലാതെ ഉറ്റവരെ എല്ലാ ദിവസവും നമ്മള്‍ യാത്രയാക്കുന്നു. റോഡപകടത്തിനു നമുക്ക് അറിയാവുന്ന ഏറ്റവും എളുപ്പമുള്ള ഒരു പരിഹാരം, അത് കഴിഞ്ഞു നഷ്ട പരിഹാരം കൊടുക്കുക എന്നതാണ്. പക്ഷെ എത്ര വലിയ തുകയും, ഒരു ജീവന് പകരമാവില്ലല്ലോ. ഒരുപക്ഷെ, അപകടത്തില്‍ മരിച്ചവര്‍ക്ക് കൊടുക്കാന്‍ പറ്റുന്ന ഏറ്റവും വലിയ ആദരാഞ്ജലി ഇങ്ങനെയുള്ള ഒരു അപകടം എങ്കിലും ഒഴിവാക്കാന്‍ സാധിക്കുക എന്നതായിരിക്കും. വളരെയേറെ ഏജന്‍സികള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കേണ്ട ഒരു മേഖലയാണ് റോഡ് സുരക്ഷിതത്വം. ഇതില്‍ ഒരു ഭാഗത്തു നിന്നും ഉണ്ടാകുന്ന ചെറിയ ഒരു പാളിച്ച മതി വലിയ ഒരു ദുരന്തം ക്ഷണിച്ചു വരുത്താന്‍. ഏറ്റവും പ്രധാനമായി നമ്മള്‍ മനസിലാക്കേണ്ട ഒരു സംഗതി ഡ്രൈവിംഗ് എന്നത് വളരെ ഉത്തരവാദിത്വമുള്ള ഒരു ജോലിയാണ് എന്നതാണ്. ഡ്രൈവിംഗ് ലൈസന്‍സ് കൊടുക്കുന്നതില്‍ ഉള്ള തിരിമറികള്‍ നിസാരമല്ല. അതോടൊപ്പം തന്നെ, ഡ്രൈവര്‍മാര്‍ക്ക് ഉണ്ടാകുന്ന വീഴ്ചകളില്‍ മദ്യം ഒരു പ്രധാന വില്ലനാണ്. അതിശക്തമായ ബോധവല്‍ക്കരണവും, കര്‍ശനമായ പോലീസ് ചെക്കിങ്ങും ഇവിടെ അത്യാവശ്യമാണ്.

റോഡുകളുടെയും വാഹനങ്ങളുടെയും, സുരക്ഷാഘടകങ്ങള്‍ ആണ് വേറൊരു പ്രധാനപ്പെട്ട ഘടകം. റോഡ് നിര്‍മ്മാണത്തില്‍, സുരക്ഷാവിദഗ്ധരുടെ അഭിപ്രായങ്ങള്‍ നിര്‍ബന്ധമായും പരിഗണിക്കേണ്ടതുണ്ട്. വാഹനങ്ങളുടെ നിര്‍മാണത്തില്‍ സുരക്ഷയ്ക്ക് കൊടുക്കേണ്ട പ്രാധാന്യം ആണ് മറ്റൊന്ന്. നമ്മുടെ ഹൈവേകളില്‍, മെച്ചപ്പെട്ട, വളരെ പെട്ടെന്ന് ലഭ്യമാകുന്ന ചികിത്സാസൗകര്യങ്ങള്‍ റോഡപകടങ്ങളില്‍ നിന്നുമുള്ള മരണങ്ങള്‍ കുറയ്ക്കുന്നതില്‍ വളരെ പ്രധാനമാണ്. പലപ്പോഴും, വളരെ പെട്ടെന്ന് ചികിത്സ കിട്ടിയാല്‍ പലരും രക്ഷപ്പെടാനുള്ള സാധ്യത കൂടുതലാണ്. നിയമത്തിന്റെ നൂലാമാലകള്‍ നോക്കാതെ, ആശുപത്രികള്‍ ഇക്കാര്യത്തില്‍ സഹകരിക്കേണ്ടതുണ്ട്. റോഡപകടങ്ങളില്‍ ഏറ്റവും കൂടുതല്‍ മരിക്കുന്നത് കാല്‍നടക്കാരും, സൈക്കിള്‍, ഇരുചക്ര വാഹനക്കാരും ആണ്. ഒരാള്‍ നന്നായി ഓടിച്ചതു കൊണ്ടു കാര്യമായില്ല. മറിച്ചു എല്ലാവരും നിയമങ്ങള്‍ പാലിച്ചു നന്നായി വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ ആണ് അപകടം കുറയുക. ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള ശിക്ഷയുടെ കാര്യത്തില്‍ ഒരു ഇളവുകള്‍ക്കും ഇനി പ്രസക്തിയില്ല. നിയമങ്ങള്‍ പാലിച്ചു കൊണ്ട് ഉത്തരവാദിത്വപൂര്‍വം ചെയ്യേണ്ട ഒന്നാണ് ഡ്രൈവിങ് എന്നത് എല്ലാവര്‍ക്കും മനസിലാകുമ്പോള്‍ മാത്രമേ നമ്മുടെ റോഡുകള്‍ സുരക്ഷിതമാവൂ. അതോടൊപ്പം തന്നെ റോഡുകള്‍ സുരക്ഷിതമാക്കുന്നതില്‍ എല്ലാ ഏജന്‍സികളും തങ്ങളുടെ പങ്കു ഉത്തരവാദിത്വപൂര്‍വം നിര്‍വ്വഹിക്കുകയും ചെയ്യേണ്ടതുണ്ട്. റോഡപകടങ്ങളില്‍ മരിച്ചവരോട് നാം ആദരം കാണിക്കുന്നത് അങ്ങനെ ആയിരിക്കട്ടെ.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഫ്‌ളോ മീറ്റര്‍ പൊട്ടിതെറിച്ച് അപകടം; ടെക്‌നീഷ്യന് പരിക്കേറ്റു

ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം സംഭവിച്ചത്

Published

on

തിരുവനന്തപുരം; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ സിലിണ്ടറിലെ ഫ്‌ളോ മീറ്റര്‍ പൊട്ടിത്തെറിച്ചു. അനസ്‌തേഷ്യ വിഭാഗത്തിലെ ജീവനക്കാരിക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം സംഭവിച്ചത്. മെഡിക്കല്‍ കോളേജില്‍ ഇത് രണ്ടാം തവണയാണ് ഫ്‌ളോ മീറ്റര്‍ പൊട്ടിതെറിക്കുന്നത്.

മുന്‍പും തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ഓക്‌സിജന്‍ സിലിണ്ടറിലെ ഫ്‌ളോ മീറ്റര്‍ പൊട്ടിതെറിച്ച് പരിക്കേറ്റിരുന്നു. ആശുപത്രിയിലെ നഴ്‌സിങ് അസിസ്റ്റന്റ ഷൈലക്കാണ് പരിക്കേറ്റത്. ഇവരുടെ കണ്ണിന്് ഗുരുതരമായ പരിക്കേറ്റു. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് അപകടമുണ്ടായത്.

Continue Reading

Health

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ഈ മാസം റിപ്പോര്‍ട്ട് ചെയ്തത് 273 കേസുകള്‍

കേരളത്തില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കോട്ടയത്താണ്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വീണ്ടും കുത്തനെ കൂടി. ഇതുവരെ മെയ് മാസത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് 273 കോവിഡ് കേസുകളാണ്.തിങ്കളാഴ്ച്ച ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ 59 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളതെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് ബാധിച്ച് ഒരാള്‍ മരണപ്പെടുകയും ചെയ്തു. ഈ മാസം രണ്ടാമത്തെ ആഴ്ചയില്‍ 69 പേര്‍ക്ക് കോവിഡ് സ്ഥിരികരിച്ചു. രാജ്യത്തൊട്ടകെ ചികിത്സ തേടിയത് 164 പേരാണ്.

അതേസമയം കോവിഡ് കേസുകള്‍ ഇടവേളകളില്‍ വര്‍ധിക്കുന്നത് സ്വാഭാവികമാണെന്നും ആശങ്ക വേണ്ടന്നും ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കി. ആരോഗ്യമന്ത്രാലയം കണക്കുകള്‍ പ്രകാരം കുടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്. മറ്റു സംസ്ഥാനങ്ങളായ തമിഴ്‌നാട് 34, മഹാരാഷ്ട്ര-44 കാവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളത്തില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കോട്ടയത്താണ്. കോട്ടയം-82,തിരുവനന്തപുരം-73,എറണാകുളം-49,പത്തനംതിട്ട-30,തൃശ്ശൂര്‍-26 എന്നിങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Continue Reading

kerala

മഴ മുന്നറിയിപ്പില്‍ മാറ്റം; 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, കാസര്‍കോടും കണ്ണൂരും റെഡ് അലേര്‍ട്ട് തുടരും

കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് തുടരും

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയില്‍ മാറ്റം. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് തുടരും. ബാക്കിയുള്ള 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.

നാളെ (25-05-2025) അഞ്ച് വടക്കന്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോടിനും കണ്ണൂരിനും പുറമെ മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലേര്‍ട്ട് മുന്നറിയിപ്പ് നല്‍കിയത്. മറ്റ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. അതേസമയം തിങ്കളാഴ്ച്ച (26-5-2025) ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലൊഴികെ ബാക്കി ജില്ലകളിലെല്ലാം റെഡ് അലേര്‍ട്ടാണ്. ഈ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് തുടരും.

പതിവ് തെറ്റിച്ച് സംസ്ഥാനത്ത് ഇത്തവണ നേരത്തെ മണ്‍സൂണ്‍ എത്തിയിരിക്കുകയാണ്.പതിനാറ് വര്‍ഷത്തിന് ശേഷമാണ് സംസ്ഥാനത്ത് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. 2009 ലും 2001 ലും മെയ് 23 ഓടെ കേരളത്തില്‍ മണ്‍സൂണ്‍ എത്തിയിരുന്നു. ജൂണ്‍ 1 നാണ് സാധാരണഗതിയില്‍ കാലാവര്‍ഷത്തിന്റെ വരവ് കണക്കാക്കുന്നത്. 1918ലാണ് ഏറ്റവും നേരത്തെ (മെയ് 11 ന്) മണ്‍സൂണ്‍ എത്തിയത്. ഏറ്റവും വൈകി മണ്‍സൂണ്‍ എത്തിയത് 1972ലായിരുന്നു. അന്ന് ജൂണ്‍ 18നാണ് മണ്‍സൂണ്‍ കേരള തീരം തൊട്ടത്. കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഏറ്റവും വൈകി കാലവര്‍ഷം എത്തിയത് 2016 ലായിരുന്നു. ജൂണ്‍ 9 നായിരുന്നു 2016 ല്‍ മണ്‍സൂണ്‍ എത്തിയത്. 1975ന് ശേഷമുള്ള തീയതികള്‍ പരിശോധിക്കുമ്പോള്‍ മണ്‍സൂണ്‍ ആദ്യമായി നേരത്തെ എത്തിയത് 1990ലായിരുന്നു.

Continue Reading

Trending