Connect with us

News

കെ.എ.എസ് ഫയല്‍ നിയമവകുപ്പ് പൂഴ്ത്തിവെക്കുന്നു

Published

on

ഫിര്‍ദൗസ് കായല്‍പ്പുറം

തിരുവനന്തപുരം: കേരളാ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് (കെ.എ.എസ്) ചട്ടം ഭേദതി ചെയ്യുന്നത് വൈകുന്നു. ഇതുമായി ബന്ധപ്പെട്ട ഫയല്‍ നാലുമാസമായി നിയമവകുപ്പില്‍ പൂഴ്ത്തിവെച്ചിരിക്കുകയാണ്. രണ്ടും മൂന്നും സ്ട്രീമുകളില്‍ കൂടി സംവരണം ബാധകമാക്കി ചട്ടം ഭേദഗതി ചെയ്യാനുള്ള സര്‍ക്കാര്‍ തീരുമാനമാണ് കടമ്പകള്‍ ബാക്കിയാക്കി ചുവപ്പുനാടയില്‍ കുരുങ്ങുന്നത്.
മുസ്‌ലിം ലീഗിന്റെ നേതൃത്വത്തില്‍ പിന്നാക്ക ദലിത് ന്യൂനപക്ഷങ്ങള്‍ നടത്തിയ നിരന്തരമായ സമരങ്ങള്‍ക്കൊടുവില്‍ ഇക്കഴിഞ്ഞ മാര്‍ച്ച് അഞ്ചിനാണ് സംവരണം ബാധകമാക്കി മന്ത്രിസഭായോഗ തീരുമാനമുണ്ടായത്. തുടര്‍ന്ന് ഫയല്‍ നിയമവകുപ്പിന് കൈമാറി. സര്‍ക്കാര്‍ തീരുമാനത്തിന് നിയമവകുപ്പ് അംഗീകാരം നല്‍കേണ്ടതുണ്ട്. ഇതാണ് വെച്ചുതാമസിപ്പിക്കുന്നത്. നിയമവകുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഫയല്‍ വീണ്ടും മുഖ്യമന്ത്രിയുടെ ഓഫീസിലെത്തണം. രണ്ട് സ്ട്രീമുകളില്‍ കൂടി സംവരണം നല്‍കാനുള്ള പുതിയ ചട്ടം എഴുതിച്ചേര്‍ത്ത ഫയല്‍ മുഖ്യമന്ത്രി പി.എസ്.സിക്ക് നല്‍കണം.
സര്‍ക്കാര്‍ റൂള്‍ അനുസരിച്ച് കെ.എ.സ് റിക്രൂട്ട്‌മെന്റ് നടത്താനാകുമെന്ന് രേഖപ്പെടുത്തി പി.എസ്.സി ഈ ഫയല്‍ സര്‍ക്കാരിന് തിരിച്ചയക്കണം. വീണ്ടും ഇത് മന്ത്രിസഭായോഗത്തില്‍ വെച്ച് അന്തിമാനുമതി നല്‍കേണ്ടതുണ്ട്. തുടര്‍ന്ന് പുതിയ ചട്ടം ഉള്‍പെടുത്തിയ കെ.എ.എസ് ഫയല്‍ നിയമസഭയുടെ മേശപ്പുറത്ത് വെക്കണം. ഇത്രയും ഘട്ടങ്ങള്‍ കടന്നുകിട്ടിയാല്‍ മാത്രമേ സര്‍ക്കാരിന് വിജ്ഞാപനം പുറപ്പെടുവിക്കാനാകൂ എന്നിരിക്കെയാണ് നിയമവകുപ്പ് ഫയല്‍ പൂഴ്ത്തിവെച്ചിരിക്കുന്നത്.
കെ.എ.എസിന്റെ രണ്ടും മൂന്നും സ്ട്രീമുകളില്‍ സംവരണം നിഷേധിച്ച സര്‍ക്കാര്‍ നടപടി 2017 നവംബര്‍ 24ന് ‘ചന്ദ്രിക’ പ്രധാന വാര്‍ത്തയായി പ്രസിദ്ധീകരിച്ചതോടെയാണ് കേരളത്തിലെ ഏറ്റവും വലിയ കേഡറിലെ സംവരണ അട്ടിമറി പുറത്തുവന്നത്. കെ.എ.എസിലെ രണ്ടും മൂന്നും സ്ട്രീമുകളില്‍ സംവരണം നല്‍കാനാവില്ലെന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍. തുടര്‍ന്ന് വിവിധ സംഘടനകള്‍ സമരരംഗത്തിറങ്ങി. മുസ്‌ലിം ലീഗിന്റെ നേതൃത്വത്തില്‍ ഒന്നര വര്‍ഷത്തോളം നീണ്ടുനിന്ന സമരപോരാട്ടങ്ങള്‍ നടത്തി. ഇക്കഴിഞ്ഞ ജനുവരി 22നാണ് സര്‍ക്കാര്‍ നിലപാടില്‍ അയവുവരുത്താന്‍ തയാറായത്. ഇതനുസരിച്ച് കെ.എ.എസിലെ 150 തസ്തികകളിലും പിന്നാക്ക വിഭാഗങ്ങള്‍ക്ക് നിലവിലുള്ള സംവരണം ഉറപ്പാക്കുന്ന തരത്തില്‍ 2017 ഡിസംബര്‍ 29 നിറക്കിയ ചട്ടത്തില്‍ ഭേദഗതി വരുത്താനാണ് തീരുമാനം. ചട്ടഭേദഗതി വരുന്നതോടെ എല്ലാ വകുപ്പുകളിലെയും നോണ്‍ ഗസറ്റഡും അതിനു താഴെയുമുള്ള ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷിക്കാവുന്ന സ്ട്രീം-2, ഗസറ്റഡ് തസ്തികയിലുള്ളവര്‍ക്ക് അപേക്ഷിക്കാവുന്ന സ്ട്രീം-3 വിഭാഗങ്ങളിലും സംവരണമുണ്ടാകും. പിന്നാക്ക, ന്യൂനപക്ഷ അധസ്ഥിത വിഭാഗങ്ങള്‍ക്ക് ഇത് വലിയ അനുഗ്രഹമാകും.
ചീഫ്‌സെക്രട്ടറിയായിരുന്ന എസ്.എം വിജയാനന്ദ് തയ്യാറാക്കിയ കരടുവിജ്ഞാപനത്തില്‍ 100 തസ്തികകളില്‍ സംവരണമുണ്ടായിരുന്നു. എന്നാല്‍ ഇത് സംവരണ വിരുദ്ധ ലോബി ഇടപെട്ട് പിന്നീട് സ്ട്രീം-1ലെ 50 തസ്തികകളിലേക്ക് ചുരുക്കുകയായിരുന്നു. തസ്തികമാറ്റത്തിലൂടെ (ബൈട്രാന്‍സ്ഫര്‍) നിയമനത്തിന് വ്യവസ്ഥയുണ്ടാക്കിയാണ് സംവരണം ഒഴിവാക്കിയത്. പിന്നാക്കക്കാര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും അര്‍ഹതപ്പെട്ട സംവരണം നല്‍കണമെന്ന് ന്യൂനപക്ഷ കമ്മിഷനും സ്ട്രീം-2, സ്ട്രീം-3 എന്നിവയിലും സംവരണം ബാധകമാക്കി നിയമഭേദഗതി കൊണ്ടുവരണമെന്ന് പട്ടിജാതി, പട്ടിക ഗോത്രവര്‍ഗ കമ്മിഷനും സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു.

india

‘വിനോദസഞ്ചാരികളെ രക്ഷിക്കുന്നതിനിടെയാണ് മകന് വെടിയേറ്റത്, ആദിലിന്റെ രക്തസാക്ഷിത്വത്തില്‍ തനിക്ക് അഭിമാനമുണ്ട്’; പഹല്‍ഗാം ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിലിന്‍റെ മാതാപിതാക്കൾ

Published

on

ശ്രീനഗര്‍: പഹൽഗാമിലെ ആക്രമണം പ്രദേശവാസികളുടെ ജീവിതത്തെ കൂടി തകര്‍ത്തിരിക്കുകയാണ്. വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ രക്ഷാപ്രവര്‍ത്തകരായ കശ്മീരികൾക്കും ജീവൻ നഷ്ടപ്പെടുത്തേണ്ടി വന്നു. സംഭവസ്ഥലത്ത് നിന്നും സഞ്ചാരികളെ രക്ഷപ്പെടുത്തുന്നതിനിടെയാണ് കുതിരസവാരിക്കാരനായ സയ്യിദ് ആദിൽ ഹുസൈൻ ഷാ കൊല്ലപ്പെടുന്നത്. ആദിലിന്‍റെ രക്തസാക്ഷിത്വത്തിൽ തനിക്ക് അഭിമാനമുണ്ടെന്ന് പിതാവ് സയ്യിദ് ഹൈദർ ഷാ പറഞ്ഞു.

മൂത്ത മകനും കുടുംബത്തിലെ ഏക അത്താണിയുമായിരുന്നു ആദിൽ. മകന്‍റെ അപ്രതീക്ഷിത വിയോഗമുണ്ടാക്കിയ വേദനയിലും ഹൈദറിനെ താങ്ങിനിര്‍ത്തുന്നത് ആദിലിന്‍റെ നിസ്വാര്‍ഥമാണ് ധൈര്യമാണ്. ”ആദിലിനെയും അദ്ദേഹത്തിന്‍റെ രക്തസാക്ഷിത്വത്തെയും കുറിച്ചോര്‍ത്ത് ഞാൻ അഭിമാനിക്കുന്നു. ആ അഭിമാനം കൊണ്ട് മാത്രമാണ് ഞാൻ ജീവിക്കുന്നത്. അല്ലെങ്കിൽ എന്‍റെ മകന്‍റെ നിര്‍ജീവമായ ശരീരം കണ്ട നിമിഷം ഞാൻ മരിച്ചുപോകുമായിരുന്നു” ഹൈദര്‍ ഷാ എഎൻഐയോട് പറഞ്ഞു. ആദിലിന്‍റെ അവസാന ദിവസവും മറ്റേതൊരു ദിവസവും പോലെയായിരുന്നു. പഹൽഗാമിലെ പുൽമേടുകളിലേക്ക് വിനോദസഞ്ചാരികൾക്കായി കുതിരപ്പുറത്ത് കയറി ജോലിക്ക് പോകാൻ അവൻ അതിരാവിലെ തന്നെ പുറപ്പെട്ടു. ഉച്ചകഴിഞ്ഞ് 3 മണിയോടെ, പ്രദേശത്ത് ഒരു ആക്രമണം നടക്കുന്നുണ്ടെന്ന വാർത്ത കുടുംബത്തിന് ലഭിച്ചു. ഉടൻ തന്നെ ആദിലിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ഇടയ്ക്ക് ചെറിയൊരു റിങ് കേട്ടെങ്കിലും പിന്നീട് യുവാവിന്‍റെ ഫോൺ നിശ്ശബ്ദമായി.

ബന്ധുക്കൾ പൊലീസ് സ്റ്റേഷനിലേക്കും ആശുപത്രിയിലേക്കും ഓടി. വിനോദസഞ്ചാരികളെ സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലും അക്രമികളിൽ ഒരാളെ നിരായുധനാക്കാൻ ശ്രമിക്കുന്നതിനിടയിലും ആദിലിന് നിരവധി തവണ വെടിയേറ്റതായി റിപ്പോർട്ടുണ്ട്. “വൈകിട്ട് 6 മണിയോടെ എന്‍റെ മകനും കസിനും ആശുപത്രിയിലാണെന്ന് ഞങ്ങൾ അറിഞ്ഞു. അവനെ അന്വേഷിച്ചു പോയ ആളുകളാണ് സംഭവത്തെക്കുറിച്ച് എന്നെ അറിയിച്ചത്,” ഹൈദർ ഓർമിച്ചു. “ചിലർ രക്ഷപ്പെട്ടത് അവൻ കാരണമാണ്, അതിൽ ഞാൻ അഭിമാനിക്കുന്നു.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തങ്ങളുടെ വീടിന്‍റെ നെടുംതൂണായിരുന്നു ആദിലെന്ന് മാതാവ് പറഞ്ഞു. “അവന് ഒരു ദിവസം 300 രൂപ വരെ സമ്പാദിച്ചിരുന്നു. വൈകിട്ട് ഞങ്ങൾ ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിക്കുന്നത്. ഇനി, ആരാണ് ഭക്ഷണം കൊണ്ടുവരിക? ആരാണ് മരുന്ന് കൊണ്ടുവരിക?” അവര്‍ ഭയവും ഉത്കണ്ഠയും നിറഞ്ഞ സ്വരത്തിൽ പറഞ്ഞു. ”വിനോദസഞ്ചാരികളെ രക്ഷിക്കുന്നതിനിടെയാണ് മകന്‍ കൊല്ലപ്പെട്ടത്. പക്ഷേ നമുക്ക് എന്തുചെയ്യാൻ കഴിയും? അവരും നമ്മുടെ സഹോദരങ്ങളായിരുന്നു.” അവര്‍ കൂട്ടിച്ചേര്‍ത്തു. ആദിലിന്‍റെ വിയോഗം കുടുംബത്തെ ഒന്നാകെ തകര്‍ത്തുകളഞ്ഞു. സംഭവദിവസം നേരത്തെ വീട്ടിലെത്തുമെന്ന് പറഞ്ഞാണ് ആദിൽ ജോലിക്ക് പോയത്. എന്നാൽ പ്രിയപ്പെട്ടവന്‍റെ നിര്‍ജീവമായ ശരീരമാണ് കുടുംബത്തെ കാത്തിരുന്നത്. സുഖമില്ലെന്നും ഒരു ദിവസം അവധിയെടുക്കണമെന്നും ആദിൽ പറഞ്ഞിരുന്നു. പക്ഷെ ഭീകരവാദികളുടെ വെടിയേറ്റ് ആ ചെറുപ്പക്കാരന്‍റെ ജീവിതം കശ്മീര്‍ താഴ്വരയിൽ പൊലിഞ്ഞു. മൂന്ന് വെടിയുണ്ടകൾ അയാളുടെ നെഞ്ചിലും ഒന്ന് തൊണ്ടയിലും തുളച്ചുകയറി.

ആദിലിനെ വീരനായകനായിട്ടാണ് കശ്മീരികൾ കരുതുന്നത്. കുടുംബത്തെ സന്ദര്‍ശിച്ച കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയും അദ്ദേഹത്തിന്‍റെ രക്തസാക്ഷിത്വത്തെ പുകഴ്ത്തി. ഭീകരവാദികളുടെ തോക്ക് തട്ടിയെടുത്ത് ആക്രമണം തടയാൻ ശ്രമിച്ചപ്പോഴാണ് ആദിലിന് വെടിയേറ്റതെന്ന് ഒമര്‍ പറഞ്ഞു. ആദിലിന്‍റെ കുടുംബത്തിന് വേണ്ടി സര്‍ക്കാര്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

Continue Reading

kerala

സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന നടിമാരുടെ പരാതി; സന്തോഷ് വർക്കി അറസ്റ്റിൽ

Published

on

കൊച്ചി: സാമൂഹ്യമാധ്യമത്തിലൂടെ അശ്ലീല പരാമര്‍ശം നടത്തിയെന്ന പരാതിയിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വര്‍ക്കി കസ്റ്റഡിയിൽ. എറണാകുളം നോര്‍ത്ത് പൊലീസാണ് സന്തോഷ് വര്‍ക്കിയെ കസ്റ്റഡിയിലെടുത്തത്. സിനിമ നടിമാർക്കെതിരെ ഫേസ് ബുക്ക്‌ പേജിലൂടെ അശ്ലീല പരാമർശം നടത്തിയ സംഭവത്തിലാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

നടി ഉഷാ ഹസീന, ചലച്ചിത്ര പ്രവര്‍ത്തകരായ ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വരന്‍ തുടങ്ങിയവരാണ് സന്തോഷ് വര്‍ക്കിക്കെതിരെ പരാതി നല്‍കിയത്. സന്തോഷ് വര്‍ക്കിയുടെ നിരന്തരമുളള പരാമര്‍ശങ്ങള്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് കാട്ടിയായിരുന്നു നടിമാരുടെ പരാതി.

ആറാട്ട് എന്ന മോഹൻലാൽ ചിത്രത്തിന്‍റെ റിവ്യു പറഞ്ഞ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയ ആളാണ് സന്തോഷ് വർക്കി. ഇതിന് പിന്നാലെ ആറാട്ടണ്ണൻ എന്ന വിളിപ്പേരിലാണ് സന്തോഷ് അറിയപ്പെടാൻ തുടങ്ങിയത്. കൊച്ചിയിലെ പ്രധാന തിയറ്ററിൽ സന്തോഷ് റിവ്യു പറയാൻ എത്താറുണ്ട്. നേരത്തെ സിനിമ കാണാതെ റിവ്യു പറഞ്ഞതിന്‍റെ പേരില്‍ സന്തോഷ് വര്‍ക്കിയെ ആളുകള്‍ മര്‍ദ്ദിച്ചിരുന്നു. വിഷുവിന് റിലീസ് ചെയ്ത മമ്മൂട്ടി നായകനായ ബസൂക്കയില്‍ സന്തോഷ് വര്‍ക്കി അഭിനയിച്ചിരുന്നു.

Continue Reading

kerala

എസ്എസ്എൽസി പരീക്ഷാ ഫലം മെയ് ഒൻപതിന്

Published

on

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം മേയ് ഒൻപതിന് പ്രഖ്യാപിക്കാൻ സാധ്യത. മൂല്യനിർണയം പൂർത്തിയായെന്നും ടാബുലേഷൻ ഉൾപ്പെടെയുള്ള നടപടികളേ പൂർത്തിയാകാനുള്ളൂവെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അധികൃതർ വ്യക്തമാക്കി.

എസ്എസ്എൽസി ഫലം പ്രഖ്യാപിച്ച ശേഷം അടുത്ത ദിവസങ്ങളിൽ ഹയർ സെക്കൻഡറി ഫലവും പ്രസിദ്ധീകരിക്കും. മേയ് മൂന്നാം വാരത്തിനുള്ളിൽ എസ് എസ് എൽ സി, ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രസിദ്ധീകരിക്കുമെന്നായിരുന്നു നേരത്തേയുള്ള പ്രഖ്യാപനം.

Continue Reading

Trending