Connect with us

kerala

പിണറായി ലക്ഷ്യമിടുന്നത് മന്ത്രിസഭയിലും സമ്പൂര്‍ണാധിപത്യം, കരുനീക്കങ്ങള്‍ തകൃതി

Published

on

മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയിലും സിപിഎമ്മിലും ചര്‍ച്ചകള്‍ തകൃതിയായി പുരോഗമിക്കവെ ശക്തമായ കരു നീക്കങ്ങളുമായി മുഖ്യ മന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയതായി റിപ്പോര്‍ട്ട്. തനിക്ക് കീഴ്‌വണങ്ങി നില്‍ക്കുമെന്ന് ഉറപ്പുള്ളവരെ മാത്രം സി.പി.എം മന്ത്രിമാരായി ഉള്‍ക്കൊള്ളിക്കുന്നതിന് വേണ്ടിയുള്ള ചരടു വലികളാണ് പിണറായി വിജയന്‍ നടത്തുന്നത്.ഇതിന്റെ ഭാഗമായി ഇതിനകം മന്ത്രിസഭാ ബര്‍ത്ത് ഉറപ്പാക്കിയ പി.രാജീവിനെ പോലുള്ളവര്‍ക്ക് മന്ത്രിസ്ഥാനം ലഭിക്കാനിടയില്ലെന്നാണറിയുന്നത് തന്റെ രണ്ടാം മന്ത്രിസഭ നിലവിലേതിനെ അപേക്ഷിച്ച് വേറിട്ടതാകണമെന്ന് പിണറായിക്ക് നിര്‍ബന്ധമുണ്ട്. ഇതിന് വേണ്ടിയാണ് മന്ത്രിസഭയില്‍ കൂടുതല്‍ പുതുമുഖങ്ങളെ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കുന്നത് . തുടക്കം നന്നായി എന്ന് മുഴുവന്‍ പേരെ കൊണ്ടും പറയിച്ച് കയ്യടി നേടാനുള്ള ശ്രമത്തിന്റെ ഭാഗമായാണിത്. ഇതോടൊപ്പം സിപിഎമ്മിന് ലഭിക്കുന്ന മന്ത്രിമാര്‍ പൂര്‍ണ്ണമായും തന്റെ വരുതിയില്‍ നില്‍ക്കുന്നവരാണെന്ന് ഉറപ്പാക്കുകയും വേണം. എറണാകുളത്തു നിന്നുള്ള മന്ത്രിസ്ഥാനം കളമശേരിയിലെ നിയുക്ത എം.എല്‍.എ പി.രാജീവ് തുടക്കത്തില്‍ തന്നെ ഉറപ്പാക്കിയിരുന്നു.

പിണറായി വീണ്ടും അധികാരത്തിലെത്തിയാല്‍ പി.രാജീവ് ധനമന്ത്രിയാകുമെന്ന് തെരഞ്ഞടുപ്പ് വേളയില്‍ തന്നെ അവര്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സി പി എമ്മിലെ എം എ ബേബി – തോമസ് ഐസക്ക് വിഭാഗത്തിന്റെ വക്താവായ പി.രാജീവിനെ പിണറായിക്ക് അത്ര പഥ്യമല്ലാത്തതിനാല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കൂടിയായ പി.രാജീവിനെ വെട്ടിനിരത്താനാണ് ശ്രമം നടക്കുന്നത്.

ആദ്യം ശക്തനായ പിണറായി ഭക്തനായിരുന്ന പി രാജീവ് ഇടക്കാലം കൊണ്ടാണ് എം എ ബേബിയുടെയും തോമസ് ഐസക്കിന്റേയും പാളയത്തിലെ ശക്തനായ വക്താവായി മാറിയത്. ഇത്തരത്തിലുള്ള വരെ മന്ത്രിസഭയില്‍ എടുത്താല്‍ തന്റെ സര്‍വ്വാധിപത്യത്തിന് ഗുണകരമാകില്ലെന്നാണ് പിണറായി വിജയന്റെ കണക്കുകൂട്ടല്‍. എന്നാല്‍ പി രാജീവിനെ മന്ത്രിസഭയില്‍ എടുത്തില്ലെങ്കില്‍ എംഎ ബേബിയും തോമസ് ഐസക്കും വട്ടം ഉടക്കുമെന്ന് ഉറപ്പാണ്. ഇതേ തുടര്‍ന്ന് പി രാജീവിന് സ്പീക്കര്‍ സ്ഥാനം നല്‍കി പ്രശ്‌നം പരിഹരിക്കുകയാണ് പിണറായി വിജയന്റെ ലക്ഷ്യം. രാജീവിന് പകരം എറണാകുളത്തുനിന്ന് വൈപ്പിന്‍ എംഎല്‍എ കെ.എന്‍ ഉണ്ണികൃഷ്ണനെയോ കോതമംഗലത്തിന്റെ പ്രതിനിധി ആന്റണി ജോണിനെയൊ ഉള്‍പ്പെടുത്താനും പിണറായി നീക്കങ്ങള്‍ നടത്തുന്നുണ്ട്. ഈ രണ്ടുപേരില്‍ ആരെ എടുത്താലും ഒരു സമുദായത്തിന്റെ പ്രാതിനിധ്യം ഉറപ്പാക്കാമെന്ന ന്യായമാണ് പിണറായി ക്യാമ്പ് ഉയര്‍ത്തുന്നത്.
പുതിയ നിയമസഭയില്‍ സിപിഎമ്മിന് മാത്രം 68 എം.എല്‍എ മാര്‍ ഉള്ളതിനാല്‍ 13 മന്ത്രിസ്ഥാനം നേടിയെടുക്കാനാണ് നീക്കം നടക്കുന്നത്. ഈ 13 മന്ത്രിമാരും തന്റെ ചൊല്‍പ്പടിക്ക് നില്‍ക്കുന്നവര്‍ ആയിരിക്കണമെന്ന് പിണറായിക്ക് നിര്‍ബന്ധമുണ്ട്. വ്യക്തമായ കണക്കു കൂട്ടലുകളോടെയാണ് മുഴുവന്‍ സി,പി.എം മന്ത്രിമാരേയും നിശ്ചയിക്കുന്നതില്‍ പിണറായി വിജയന്‍ കരുനീക്കങ്ങള്‍ നടത്തുന്നത്. ഇതിനെതിരെ സിപിഎമ്മിലെ പിണറായി വിരുദ്ധര്‍ ശക്തമായി രംഗത്തുണ്ടെങ്കിലും സഭയിലെ തന്റെ അപ്രമാദിത്തം ഉറപ്പാക്കാന്‍ ദീര്‍ഘദൃഷ്ടിയോടെയുള്ള കളികളാണ് പിണറായി നടത്തുന്നത്. കഴിഞ്ഞ മന്ത്രിസഭയില്‍ സിപിഎമ്മിന് 12 മന്ത്രിമാരും സിപിഐക്ക് നാല് മന്ത്രിമാരുമാണ് ഉണ്ടായിരുന്നത്. ഇത്തവണ സിപിഐ മന്ത്രിമാര്‍ എല്ലാവരും പുതുമുഖങ്ങള്‍ ആണെന്ന് ധാരണ ഉണ്ടായിരിക്കെ അവരില്‍ നിന്ന് കാര്യമായ എതിര്‍ ശബ്ദം ഉണ്ടാകില്ലെന്നാണ് പിണറായിയുടെ കണക്കുകൂട്ടല്‍.

ഇതേസമയം ചെലവുചുരുക്കലിന്റെ ഭാഗമായി മുന്‍ വിഎസ് സര്‍ക്കാരും പിണറായി സര്‍ക്കാരും മന്ത്രിമാരുടെ എണ്ണം 20 ആയി പരിമിതപ്പെടുത്തിയിരുന്നെങ്കില്‍ ഇത്തവണ 21 മന്ത്രിമാരും ഇതിനു പുറമേ ചീഫ് വിപ്പ് പദവിയും എന്ന നിലയിലാകാനാണ് സാധ്യത. ഒരു എംഎല്‍എ മാത്രമുള്ള ഘടകകക്ഷികള്‍ക്ക് അടക്കം മന്ത്രിസ്ഥാനം നല്‍കുകയും സിപിഎമ്മിന് 13 മന്ത്രിമാരെ ഉള്‍ക്കൊള്ളിക്കുകയും ചെയ്യണമെങ്കില്‍ ഇത്തരത്തില്‍ ജംബോ മന്ത്രിസഭ അനിവാര്യമാകും

തെരഞ്ഞെടുപ്പില്‍ ഇടതു പക്ഷത്തിന്റെ പ്രത്യേകിച്ച് സി.പി.എമ്മിന്റെ വിജയത്തിന് വേണ്ടി വന്‍തോതില്‍ വോട്ട് മറിച്ച ബിഡിജെഎസിന്റെ താല്‍പര്യം കൂടി പരിഗണിച്ചാണ് നിയുക്ത വൈപ്പിന്‍ എംഎല്‍എ കെ.എന്‍ ഉണ്ണികൃഷ്ണനെ മന്ത്രിസഭയില്‍ എടുക്കാന്‍ സിപിഎമ്മും പിണറായി വിജയനും തയ്യാറാകുന്നത് എന്ന് ശക്തമായ ആക്ഷേപമുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണ കാലത്ത് മന്ത്രി തോമസ് ഐസക് ഉള്‍പ്പെടെയുള്ളവര്‍ എന്‍ഡിഎ വൈപ്പിന്‍ നിയോജക മണ്ഡലം കണ്‍വീനര്‍ രഞ്ജിത്ത് രാജ്‌വിയുടെ വീട്ടില്‍ അത്താഴവിരുന്ന് നടത്തിയത് വന്‍ വിവാദമായിട്ടുണ്ട്. രഞ്ജിത്തിന്റെ ഭാര്യ കൃഷ്ണകുമാരി എസ്എന്‍ഡിപി യോഗം വനിതാ സംഘം സംസ്ഥാന പ്രസിഡണ്ട് ആണ്. വൈപ്പിന്‍ ഉള്‍പ്പെടെ ബിഡിജെഎസ് മത്സരിച്ച 21 മണ്ഡലങ്ങളിലും അവര്‍ ഇടതുമുന്നണിക്ക് അനുകൂലമായി വോട്ടു മറിച്ചെന്ന് ബിജെപി ശക്തമായ ആക്ഷേപവും പരാതിയും ഉന്നയിക്കുന്നതിനിടെയാണ് ഈ ആക്ഷേപങ്ങളില്‍ കഴമ്പുണ്ടെന്ന് തെളിയിക്കുന്ന തരത്തില്‍ ഉണ്ണികൃഷ്ണനെ മന്ത്രിസഭയിലേക്ക് എടുക്കാന്‍ നീക്കങ്ങള്‍ നടക്കുന്നത്.
തനിക്കെതിരെ രഹസ്യമായി പോലും ഒരക്ഷരം ഉരിയാടില്ല എന്ന് ഉറപ്പുള്ളവരെ മാത്രം മന്ത്രിസഭയില്‍ എത്തിക്കുക എന്നതാണ് പിണറായിയുടെ അജണ്ട.കഴിഞ്ഞ മന്ത്രിസഭയില്‍ കെ.ടി ജലീല്‍ പ്രശ്‌നത്തിലടക്കം നിരവധി വിഷയങ്ങളില്‍ മന്ത്രിസഭയിലുള്ളവര്‍ തന്നെ തന്റെ നിലപാടുകളെ ചോദ്യം ചെയ്ത അനുഭവത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടാണ് തുടക്കം മുതലേ ജാഗ്രത പാലിക്കാന്‍ പിണറായി തീരുമാനിച്ചിരിക്കുന്നത്.

 

kerala

‘സല്യൂട്ട് പ്രിയപ്പെട്ട ശാരദ മുരളീധരന്‍, കറുത്ത നിറമുള്ള ഒരമ്മ എനിക്കുമുണ്ടായിരുന്നു’; പിന്തുണയുമായി വി.ഡി. സതീശന്‍

തന്റെ ഭര്‍ത്താവും മുന്‍ ചീഫ് സെക്രട്ടറിയുമായ വേണുവിന്റെയും തന്റെയും നിറവ്യത്യാസത്തെ കുറിച്ച് സുഹൃത്ത് താരതമ്യം ചെയ്‌തെന്നും ചീഫ് സെക്രട്ടറിയായി ചുമതല ഏറ്റെടുത്തത് മുതല്‍ ഇത്തരം പരിഹാസം നേരിടേണ്ടി വരുന്നുണ്ടെന്നും ശാരദ കുറിച്ചിരുന്നു.

Published

on

നിറത്തിന്റെ പേരില്‍ അപമാനിക്കപ്പെട്ടെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയ ചീഫ് സെക്രട്ടറി ശാരദ മുരളീധരന് പിന്തുണയുമായി വി.ഡി. സതീശന്‍.

തന്റെ ഭര്‍ത്താവും മുന്‍ ചീഫ് സെക്രട്ടറിയുമായ വേണുവിന്റെയും തന്റെയും നിറവ്യത്യാസത്തെ കുറിച്ച് സുഹൃത്ത് താരതമ്യം ചെയ്‌തെന്നും ചീഫ് സെക്രട്ടറിയായി ചുമതല ഏറ്റെടുത്തത് മുതല്‍ ഇത്തരം പരിഹാസം നേരിടേണ്ടി വരുന്നുണ്ടെന്നും ശാരദ കുറിച്ചിരുന്നു. ശാരദ എഴുതിയ ഓരോ വാക്കും ഹൃദയസ്പര്‍ശിയാണെന്നും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെന്നും വി ഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

‘സല്യൂട്ട് പ്രിയപ്പെട്ട ശാരദ മുരളീധരന്‍. നിങ്ങള്‍ എഴുതിയ ഓരോ വാക്കും ഹൃദയസ്പര്‍ശിയാണ്. ചര്‍ച്ച ചെയ്യപ്പെടേണ്ടതുമാണ്. കറുത്ത നിറമുള്ള ഒരമ്മ എനിക്കുമുണ്ടായിരുന്നു’ -എന്നായിരുന്നു സതീശന്റെ പോസ്റ്റ്. അതേസമയം ശാരദ മുരളീധരനു പിന്തുണയുമായി നിരവധി പേരാണ് രംഗത്തുവരുന്നത്.

കഴിഞ്ഞദിവസം തന്നെ കാണാനെത്തിയ ഒരു സുഹൃത്താണ് ഇത്തരത്തില്‍ അധിക്ഷേപ പരാമര്‍ശം നടത്തിയതെന്ന് ശാരദ പറഞ്ഞിരുന്നു.

ശാരദയുടെ ഫേസ്ബുക്ക് കുറിപ്പില്‍നിന്ന്;

”ഇന്ന് രാവിലെ (ബുധനാഴ്ച) ഞാന്‍ ഇട്ട ഒരു പോസ്റ്റാണിത്, പിന്നീട് പ്രതികരണങ്ങളുടെ ബാഹുല്യം കണ്ട് ഞാന്‍ അസ്വസ്ഥനായി ഡിലീറ്റ് ചെയ്തു. ചര്‍ച്ച ചെയ്യേണ്ട ചില കാര്യങ്ങള്‍ അവിടെയുണ്ടെന്ന് ചില അഭ്യുദയകാംക്ഷികള്‍ പറഞ്ഞതിനാലാണ് ഞാന്‍ ഇത് വീണ്ടും പോസ്റ്റ് ചെയ്യുന്നത്.

എന്തിനാണ് ഞാന്‍ ഇക്കാര്യം പ്രത്യേകം ചൂണ്ടിക്കാട്ടി പ്രതിഷേധിക്കുന്നത്. അതേ, എന്റെ മനസിന് മുറിവേറ്റു. കഴിഞ്ഞ ഏഴ് മാസം മുഴുവന്‍ എന്റെ മുന്‍ഗാമിയുമായുള്ള ഇത്തരം താരതമ്യങ്ങളുടെ ഘോഷയാത്രയിലായിരുന്നു.

തീവ്രമായ നിരാശയോടെ നാണക്കേട് തോന്നേണ്ട ഒരു കാര്യമാണെന്ന രീതിയില്‍ കറുത്ത നിറമുള്ള ഒരാള്‍ എന്നു മുദ്ര ചാര്‍ത്തപ്പെടുന്നതിനെപ്പറ്റിയാണിത് (വനിതായായിരിക്കുക എന്ന നിശബ്ദമായ ഉപവ്യാഖ്യാനത്തിനൊപ്പം). കറുപ്പെന്നാല്‍ കറുപ്പ് എന്ന മട്ടില്‍. നിറമെന്ന നിലയില്‍ മാത്രമല്ലിത്.

കറുപ്പ് വെറുമൊരു നിറം മാത്രമല്ല, നല്ലതല്ലാത്ത കാര്യങ്ങളെ, അസ്വസ്ഥതയെ, തണുത്ത സ്വേച്ഛാധിപത്യത്തെ, ഇരുട്ടിന്റെ ഹൃദയത്തെ… പക്ഷേ കറുപ്പിനെ ഇങ്ങനെ നിന്ദിക്കുന്നത് എന്തിനാണ്. കറുപ്പ് എന്നത് പ്രപഞ്ചത്തിലെ സര്‍വവ്യാപിയായ സത്യമാണ്. എന്തിനെയും ആഗിരണം ചെയ്യാന്‍ കഴിവുള്ള, മനുഷ്യകുലത്തിന് അറിയാവുന്ന ഏറ്റവും കരുത്തുറ്റ ഊര്‍ജത്തിന്റെ തുടിപ്പ്. എല്ലാവര്‍ക്കും ചേരുന്ന നിറപ്പൊരുത്തം. ഓഫിസിലേക്കുള്ള ഡ്രസ് കോഡ്, സായാഹ്നവേളയിലെ ഉടയാടയഴക്, കണ്‍മഷിയുടെ കാതല്‍, മഴയുടെ വാഗ്ദാനം, എന്നിങ്ങനെ

നാലുവയസുള്ളപ്പോള്‍ ഞാന്‍ അമ്മയോട് ചോദിച്ചിട്ടുണ്ട്, വീണ്ടും ഗര്‍ഭപാത്രത്തിലേക്ക് തിരിച്ചെടുത്ത് എന്നെ വെളുത്ത നിറമുള്ള കുട്ടിയായി ഒന്നുകൂടെ ജനിപ്പിക്കുമോ എന്ന്. നല്ല നിറമില്ലെന്ന വിശേഷണത്താലാണ് കഴിഞ്ഞ അമ്പത് വര്‍ഷമായി ജീവിക്കുന്നത്.

കറുപ്പിലെ ഭംഗി തിരിച്ചറിയാത്തതില്‍, വെളുത്ത തൊലിയില്‍ ആകൃഷ്ടയായതില്‍ ഉള്‍പ്പെടെ ഇത്തരം വിശേഷണത്തില്‍ ജീവിച്ചതില്‍ എനിക്ക് പ്രായശ്ചിത്വം ചെയ്യേണ്ടതുണ്ട്.

കറുപ്പില്‍ ഞാന്‍ കണ്ടെത്താത്ത സൗന്ദര്യം എന്റെ മക്കളാണ് കണ്ടെത്തിയത്. കറുപ്പിന്റെ പാരമ്പര്യത്തോട് അവര്‍ക്ക് ആരാധനയായിരുന്നു. ഞാന്‍ കാണാതിരുന്ന ഭംഗി അവരതില്‍ കണ്ടത്തിക്കൊണ്ടേയിരുന്നു. കറുപ്പെന്നാല്‍ അതിസുന്ദരമാണെന്ന് അവര്‍ കരുതി. കറുപ്പിന്റെ അഴക് എനിക്കവര്‍ കാട്ടിത്തന്നു. ആ കറുപ്പ് മനോഹരമാണ്, കറുപ്പ് അതിമനോഹരമാണ് ”

 

 

 

Continue Reading

kerala

‘പണം വാങ്ങി രാജീവ് ചന്ദ്രശേഖറിനെ തോൽപ്പിച്ചു’;ബിജെപി നേതാവ് വി.വി രാജേഷിനെതിരെ തിരുവനന്തപുരത്ത് പോസ്റ്റർ

ബിജെപി പ്രതികരണ വേദിയുടെ പേരിലാണ് പോസ്റ്റർ. 

Published

on

തിരുവനന്തപുരം ബിജെപി മുൻ ജില്ലാ പ്രസിഡൻ്റ് വി.വി. രാജേഷിനെതിരെ പോസ്റ്റർ പ്രതിഷേധം. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നിലും രാജേഷിൻ്റെ വീടിന് മുന്നിലുമാണ് പോസ്റ്ററുകളുടെ പ്രത്യക്ഷപ്പെട്ടത്.

രാജീവ് ചന്ദ്രശേഖറിന്റെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദി രാജേഷാണെന്നാണ് പോസ്റ്ററിലെ പ്രധാന ആരോപണം. ഇയാളുടെ അനധികൃത സ്വത്ത് സമ്പാദനത്തെ കുറിച്ച് അന്വേഷിക്കണമെന്നും പോസ്റ്ററിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപി പ്രതികരണ വേദിയുടെ പേരിലാണ് പോസ്റ്റർ.

തിരുവനന്തപുരം പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിൽ നിന്നും പണം പറ്റിയ വി.വി. രാജേഷ്, ബിജെപി സ്ഥാനാർഥിയെ പരാജയപ്പെടുത്തിയെന്നാണ് പോസ്റ്ററിലെ ആരോപണം. രാജേഷിനെ പാർട്ടിയിൽ നിന്നും പുറത്താക്കണമെന്നും ആവശ്യമുണ്ട്.

തെരഞ്ഞെടുപ്പില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ രാജേഷിനെതിരെ പാര്‍ട്ടി നടപടിയെടുക്കുക, രാജേഷ് അനധികൃതമായി സമ്പാദിച്ച സ്വത്ത് കണ്ടു കെട്ടുക, രാജേഷിന്റെ 15 വര്‍ഷത്തിനുള്ളിലെ സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച് പാര്‍ട്ടി വിശദമായി അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങളാണ് പോസ്റ്ററില്‍ ഉന്നയിച്ചിരിക്കുന്നത്.

സംസ്ഥാന നേതൃത്വത്തിലേക്ക് തിരുവനന്തപുരത്ത് നിന്നും മുൻ ജില്ലാ പ്രസിഡൻ്റ് വി.വി. രാജേഷിനെ പരിഗണിക്കാനിരിക്കെയാണ് ഈ വാർത്ത പുറത്തെത്തുന്നത്.

Continue Reading

gulf

ഹജ്ജ് യാത്രക്കാരോട് എന്തിനീ അനീതി

കേരളത്തില്‍ നിന്നുള്ള മറ്റു രണ്ട് ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റുകളായ കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങളിലേക്കാളും 41000 രൂപയാണ് ഇത്തവണ കോഴിക്കോട് വഴി ഹജ്ജിന് പോകുന്നവര്‍ നല്‍കേണ്ടിവരുന്നത്.

Published

on

കോഴിക്കോട് നിന്നുള്ള ഹജ്ജ് യാത്രാ നിരക്കു വര്‍ധനവ് ഇത്തവണയും തുടരുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയിരിക്കുകയാണ്. കേരളത്തില്‍ നിന്നുള്ള മറ്റു രണ്ട് ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റുകളായ കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങളിലേക്കാളും 41000 രൂപയാണ് ഇത്തവണ കോഴിക്കോട് വഴി ഹജ്ജിന് പോകുന്നവര്‍ നല്‍കേണ്ടിവരുന്നത്. കഴിഞ്ഞ തവണ ഇത് 35000 ലധികം രൂപയായിരുന്നു. വ്യാപകമായ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ കഴിഞ്ഞ തവണ തന്നെ നിരക്കില്‍ മാറ്റമുണ്ടാകുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും അതുണ്ടായില്ലെന്നു മാത്രമല്ല, ഇത്തവണ അതിനേക്കാള്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കോഴിക്കോട് 135828 രൂപ, കൊച്ചി 93231 രൂപ, കണ്ണൂര്‍ 94248 രൂപ എന്നിങ്ങനെയാണ് ഇത്തവണത്തെ യാത്രാ നിരക്ക്. കേരളത്തിലെ എംബാര്‍ക്കേഷന്‍ പോയിന്റുകളായ കണ്ണൂര്‍, കൊച്ചി എന്നിവിടങ്ങളെ അപേക്ഷിച്ച് കോഴിക്കോട് നിന്നുള്ള തീര്‍ത്ഥാടകര്‍ നല്‍കേണ്ടി വരുന്ന അമിത യാത്രാക്കൂലിയെ ചോദ്യം ചെയ്തുകൊണ്ട് ഹാരിസ് ബി രാന്‍ എം.പി കേന്ദ്ര വ്യോമയാന വകുപ്പ് സെക്രട്ടറിയെ നേരില്‍ കണ്ടിരുന്നു. മലബാറില്‍ നിന്നുള്ള സാധാരണക്കാരായ ഹജ്ജ് യാത്രക്കാര്‍ക്കാര്‍ക്ക് താങ്ങാനാവാത്ത യാത്രക്കൂലിയില്‍ ഇളവ് അനുവദിക്കണമെന്ന് ആവഷ്യപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ നിവേദനം. എന്നാല്‍ ഒരു തരത്തിലുള്ള നി രക്കുമാറ്റവുമുണ്ടാകുകയില്ലെന്നാണ് വ്യോമയാന മന്ത്രാലയം അറിയിച്ചത്. ഭൂമിശാസ്ത്രപരമായ വ്യത്യാസം, റൂട്ടുകളിലെ പ്രത്യേകത, വിമാന ലഭ്യത തുടങ്ങിയ വ്യത്യസ്ത ഘടകങ്ങള്‍ കാരണം വ്യത്യസ്ത എമ്പാര്‍ക്കേഷന്‍ പോയന്റുകളെ നേരിട്ട് താരതമ്യം ചെയ്യാന്‍ കഴിയില്ലന്നും കേരളത്തിലെ മറ്റു വിമാനത്താവളങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കോഴിക്കോട്ടെ ഉയര്‍ന്ന വിമാന നിരക്കുകള്‍ ഭൂമി ശാസ്ത്രപരമായ പരിമിതികളുടെയും (ടേബിള്‍ടോപ്പ് റണ്‍ വേ), കുറഞ്ഞ യാത്രക്കാരുടെ എണ്ണം, വൈഡ്‌ബോഡി വിമാന പ്രവര്‍ത്തനങ്ങളെ തടയുന്ന റണ്‍വേ നിയന്ത്രണങ്ങള്‍, സീറ്റുകളുടെയും യാത്രക്കാരുടെയും എണ്ണക്കുറവ് തുടങ്ങിയ കാരണങ്ങളാണ് നിരക്കുവര്‍ധനവിന്റെ ആധാരമെന്നുമാണ് സര്‍ക്കാറിന്റെ ഭാഷ്യം. കോഴിക്കോട് നിന്നും 2024ല്‍ ഹജ്ജിന് നിര്‍ദേശിക്കപ്പെട്ട തീര്‍ത്ഥാടകരുടെ എണ്ണം 9770 ആയിരുന്നുവെന്നും എന്നാല്‍ 2025ല്‍ ഇത് 5591 മാത്രമായി കുറഞ്ഞതുവഴി തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് ഉണ്ടായിട്ടും വിമാനചാര്‍ജ്ജില്‍ മാറ്റമില്ലതെ തുടരു കയാണെന്നും കേന്ദ്രം പറയുന്നു.

എന്നാല്‍ ഒരു നീതീകരണവുമില്ലാത്ത വിമാന ചാര്‍ജ് വര്‍ധനയാണ് കോഴിക്കോട് വിമാനത്താവളം വഴിയുള്ള ഹജ്ജ് യാത്രക്ക് താര്‍ത്ഥാടകര്‍ താല്‍പര്യപ്പെടാത്തത് എന്നതാണ് വസ്തുത. നിരക്ക് വര്‍ധന ഇത്തവണയും തുടരുമെന്നുറപ്പായതോടെ കോഴിക്കോട് വഴിയാത്ര ഉദ്ദേശിച്ച 3000ത്തോളം പേര്‍ യാത്ര കണ്ണൂര്‍ വഴിയാക്കാന്‍ ഇപ്പോള്‍ തന്നെ ആവശ്യപ്പെട്ടുകഴിഞ്ഞിരിക്കുകയാണ്. കോഴിക്കോട് നിന്ന് വലിയ വിമാനങ്ങള്‍ പറത്താനുള്ള സൗകര്യമില്ലാത്തതിനാല്‍ എയര്‍ ഇന്ത്യ മാത്രമാണ് ടെണ്ടറില്‍ പങ്കെടുക്കുന്നതെന്നും അവര്‍ ക്വാട്ട് ചെയ്യുന്ന തുകക്ക് കരാര്‍ ഉറപ്പിക്കുകയാണ് ചെയ്യുന്നതെന്നും അതിനാല്‍ നിരക്കിന്റെ കാര്യത്തില്‍ ഒന്നും ചെയ്യാനില്ലെന്ന് പറഞ്ഞ് കൈമലര്‍ത്തുകയാണ് ഇതുമായി ബന്ധപ്പെട്ടുള്ള എല്ലാ ആവശ്യങ്ങളോടുമുള്ള കേന്ദ്ര സര്‍ക്കാറിന്റെ സമീപനം. പാര്‍ലമെന്റംഗങ്ങളുള്‍ പ്പെടെയുള്ള ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടികളും ഇതര സംഘടനകളുമെല്ലാം ഇക്കാര്യത്തില്‍ നിരന്തരമായി സര്‍ക്കാറിനെ സമീപിക്കുമ്പോഴും അവരോടെല്ലാമുള്ള സര്‍ക്കാര്‍ സമീപനം നിസംഗതയുടേതാണ്. വിഷയം സുപ്രീംകോടതിയില്‍ വരെയെത്തിയത് കാര്യത്തിന്റെ ഗൗരവം അ ധികൃതര്‍ക്ക് വ്യക്തമാകാന്‍ പര്യാപ്തമാണ്.

കോഴിക്കാട് വിമാനത്താവള വികസനം പൂര്‍ത്തീകരിക്കേണ്ടതും വലിയ വിമാനങ്ങളുള്‍പ്പെടെയുള്ളവ ഇറങ്ങാനുള്ള സാഹചര്യം ഒരുക്കേണ്ടതും ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പു വരുത്തുകയെന്ന ഭരണഘടനാപരമായ ഉത്തരവാദിത്തത്തിന്റെ ഭാഗാമായാണ് അതിനെ കാണേണ്ടത്. എന്നാല്‍ ആ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചക്ക് ജനങ്ങള്‍ ബലിയാടായി മാറുന്ന അവസ്ഥയാണ് കോഴിക്കോട് വിമാനത്താവളത്തിന്റെ കാര്യത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. നിരന്തരം വിമാനങ്ങളും നിറയെ യാത്രക്കാരുമുണ്ടായിരുന്ന കരിപ്പൂരിനെ ഇന്നത്തെ അവസ്ഥയിലേക്കെത്തിച്ചത് കേന്ദ്ര സര്‍ക്കാറിന്റെ അവഗണനാപരമായ സമീപനം കൊണ്ടാണെന്നത് അവിതര്‍ക്കിതമാണ്. പശ്ചാത്തല സൗകര്യങ്ങളെല്ലാം ഒരുക്കിക്കൊടുത്തിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതിന്റെ ഭാഗമാണ്, ഒരു കാലത്ത് കേരളത്തിലെ ഒരേയൊരു ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റായിരുന്ന കരിപ്പൂരിനുണ്ടായിരിക്കുന്ന ഈ ദുസ്ഥിതി. ഇനിയെങ്കിലും ഈ അനീതിക്കെതിരെ കണ്ണുതുറക്കുകയും ഇത്തവണ തന്നെ ഇതിന് പരിഹാരം കാണാനുള്ള ശ്രമവും വ്യോമയാന മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നുണ്ടാകേണ്ടതുണ്ട്. ഹജ്ജ് കര്‍മം നിര്‍വഹിക്കുകയെന്നത് ഓരോ വിശ്വാസിയുടെയും ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നാണ്. അതിനായി സൊരുക്കൂട്ടുന്ന പണത്തിന് ഒരായുസിന്റെ തന്നെ മൂല്യമുണ്ട്. ആ പണം ചൂഷണം ചെയ്യപ്പെടുന്നത് ഒരിക്കലും പൊറുക്കാനാകാത്ത അപരാധമാണെന്ന് തിരിച്ചറിയാന്‍ ഭരണകൂടത്തിന് സാധിക്കേണ്ടതുണ്ട്.

Continue Reading

Trending