kerala
വീണ്ടും പിളര്‍പ്പ്; ഇത്തവണ മാണിയില്ല- കേരള കോണ്‍ഗ്രസിന് എന്തു സംഭവിക്കും?
കേരള കോണ്‍ഗ്രസിലെ അതികായനായിരുന്ന കെഎം മാണിയുടെ മരണത്തിന് ഒന്നര വര്‍ഷത്തിന് ശേഷമാണ് പാര്‍ട്ടി ഒരിക്കല്‍ക്കൂടി രണ്ടു വിഭാഗമായി പോകുന്നത്.

വളരുന്തോറും പിളരും, പിളരുന്തോറും വളരും എന്നത് രാഷ്ട്രീയത്തില്‍ കേരള കോണ്‍ഗ്രസിന് മാത്രമുള്ള ചൊല്ലാണ്. അത്രയ്ക്ക് പിളര്‍പ്പിനും വളര്‍ച്ചയ്ക്കും സാക്ഷിയായിട്ടുണ്ട് കേരള കോണ്‍ഗ്രസ് എന്ന രാഷ്ട്രീയകക്ഷി. ഇപ്പോഴിതാ, ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് (എം) പിളര്‍ന്ന് എല്‍ഡിഎഫിനൊപ്പം പോകുകയാണ്. കെഎം മാണിയെ അപമാനിച്ചു എന്ന് ആരോപിച്ചാണ് ജോസ് കെ മാണി വിഭാഗം യുഡിഎഫില്‍ നിന്ന് പുറത്തു പോകുന്നത്. ഒരിക്കല്‍ കൂടി ഒരു പിളര്‍പ്പ് യാഥാര്‍ത്ഥ്യമായിരിക്കുന്നു എന്ന് ചുരുക്കം.
കേരള കോണ്‍ഗ്രസിലെ അതികായനായിരുന്ന കെഎം മാണിയുടെ മരണത്തിന് ഒന്നര വര്‍ഷത്തിന് ശേഷമാണ് പാര്‍ട്ടി ഒരിക്കല്‍ക്കൂടി രണ്ടു വിഭാഗമായി പോകുന്നത്. പിജെ ജോസഫ് വിഭാഗവും ജോസ് കെ മാണി വിഭാഗവും തമ്മിലുള്ള സംഘടനാപരമായ പ്രശ്‌നങ്ങളാണ് പാര്‍ട്ടിയെ പുതിയ പിളര്‍പ്പിലേക്ക് നയിക്കുന്നത്.
കെഎം മാണി
ബാര്‍കോഴക്കേസില്‍ കെഎം മാണിയെ വേട്ടയാടിയ ഇടതുപക്ഷത്തിന്റെ ആലയിലേക്കാണ് ജോസ് കെ മാണി പക്ഷം പോകുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. അക്കാലത്ത് കരിങ്കൊടിയും വഴി തടയലുമായാണ് സിപിഎം കെ എം മാണിയെ വരവേറ്റിരുന്നത്. നിയമസഭയില്‍ മാണി ബജറ്റ് അവതരിപ്പിക്കാന്‍ വന്ന വേളയില്‍ സഭയിലെ അന്തസ്സിനെ തന്നെ കളങ്കപ്പെടുത്തും വിധം ഇടതുപക്ഷം അഴിഞ്ഞാടിയത് കേരള രാഷ്ട്രീയ ചരിത്രത്തിലെ തന്നെ കറുത്ത അധ്യായമായിരുന്നു.
ബാര്‍ കേസിലെ കോടതി പരാമര്‍ശത്തെ തുടര്‍ന്ന് മാണിക്ക് രാജിവയ്‌ക്കേണ്ടി വന്നു. ബാര്‍ കേസില്‍ ഗൂഢാലോചന ആരോപിച്ച് 2016 ഓഗസ്റ്റില്‍ ചരല്‍ക്കുന്ന് ക്യാമ്പിന് ശേഷം കേരള കോണ്‍ഗ്രസ് യുഡിഎഫ് വിട്ടു. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പാര്‍ട്ടി യുഡിഎഫിലേക്ക് തിരിച്ചെത്തി. ഒഴിവു വന്ന രാജ്യസഭാ കേരള കോണ്‍ഗ്രസിന് വിട്ടു നല്‍കി. ജോസ് കെ മാണി ആ സീറ്റില്‍ നിന്ന് രാജ്യസഭയിലെത്തുകയും ചെയ്തു. ഇടതുപക്ഷത്തേക്ക് കൂടുമാറിയതിനു പിന്നാലെ എംപി സ്ഥാനം ജോസ് കെ മാണി രാജിവയ്ക്കുകയും ചെയ്തിട്ടുണ്ട്.
പിളര്‍പ്പുകളുടെ ചരിത്രം
1963ലെ പീച്ചി സംഭവവും അതേത്തുടര്‍ന്നുണ്ടായ, ആഭ്യന്തര മന്ത്രി പിടി ചാക്കോയുടെ രാജിയുമാണ് കേരള കോണ്‍ഗ്രസിന് വിത്തിട്ടത്. രാജിക്ക് പിന്നാലെ 1964 സെപ്തംബര്‍ രണ്ടിന് പതിനഞ്ച് എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. കെഎം ജോര്‍ജ്, തോമസ് ജോണ്‍, കെ നാരായണക്കുറുപ്പ്, ടി കൃഷ്ണന്‍, എംഎ ആന്റണി, പി ചാക്കോ, ആര്‍ രാഘവമേനോന്‍, ആര്‍ ബാലകൃഷ്ണപിള്ള, ടിഎ ധര്‍മരാജയ്യര്‍, എം രവീന്ദ്രനാഥ്, എന്‍ ഭാസ്‌കരന്‍ നായര്‍, സിഎ മാത്യു, വയലാ ഇടിക്കുള, കുസുമം ജോസഫ്, കെആര്‍ സരസ്വതി അമ്മ എന്നിവരാണ് രാജിവച്ചവര്‍. ഇതില്‍ ഏതാനും പേര്‍ ചേര്‍ന്നാണ് പിന്നീട് കേരള കോണ്‍ഗ്രസിന് രൂപം നല്‍കിയത്. പിടി ചാക്കോയുടെ മരണ ശേഷം.
പി ടി ചാക്കോ
കേരളാ പ്രദേശ് കോണ്‍ഗ്രസ് സമുദ്ധാരണ സമിതി എന്ന പേര് ആദ്യ ഘട്ടത്തില്‍ സ്വീകരിച്ചെങ്കിലും പിന്നീട് അതു ചുരുക്കി കേരളാ കോണ്‍ഗ്രസ് എന്നാക്കി. 1964 ഒക്ടോബര്‍ ഒമ്പതിന് കേരളാ കോണ്‍ഗ്രസിന്റെ ഈറ്റില്ലമെന്ന് ഇന്ന് അറിയപ്പെടുന്ന കോട്ടയം ജില്ലയിലെ തിരുനക്കര മൈതാനത്തു വെച്ച് മന്നത്ത് പത്മനാഭന്‍ പതാക ഉയര്‍ത്തി.
ശേഷം സഭ ചേരാതിരുന്ന 1965ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 54 സീറ്റില്‍ മത്സരിച്ച കേരള കോണ്‍ഗ്രസ് 23 സീറ്റ് നേടിയിരുന്നു. ആ നേട്ടം പിന്നീട് സ്വന്തമാക്കാനായിട്ടില്ല. അതിനു ശേഷം ഇന്നുവരെ കേരളാ കോണ്‍ഗ്രസ് പിളര്‍ന്നത് പത്തിലേറെ തവണയാണ്. ആദ്യ പിളര്‍പ്പ് 1977ലായിരുന്നു. ആര്‍. ബാലകൃഷ്ണ പിള്ള വക. അങ്ങനെ കേരളാ കോണ്‍ഗ്രസ് (ബി) ജനിച്ചു. രണ്ടാം പിളര്‍പ്പ് 1979ല്‍. പാലായിലെ തിരഞ്ഞെടുപ്പ് കേസിനെ തുടര്‍ന്ന് മാണിക്ക് 1977ല്‍ മന്ത്രിസ്ഥാനം രാജി വെയ്‌ക്കേണ്ടി വന്നിരുന്നു. അതേത്തുടര്‍ന്ന് പി.ജെ ജോസഫ് ആന്റണി മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായി. പിന്നീട് ജോസഫുമായുള്ള അഭിപ്രായ ഭിന്നതയില്‍ മാണി കേരള കോണ്‍ഗ്രസ് എമ്മിന് രൂപം നല്‍കി. അടിയന്തരാവസ്ഥയ്ക്ക് ശേഷം മാണിയും പിള്ളയും ഇടതുപക്ഷത്തെത്തി. ജോസഫ് യുഡിഎഫിലും. 1982ല്‍ മൂന്നു പേരും ഐക്യജനാധിപത്യ മുന്നണിയില്‍ ഒന്നിച്ചെത്തുകയും ചെയ്തു.
ജോസഫും ജോസ് കെ മാണിയും
1985ല്‍ മാണിയും ജോസഫും ഒന്നിച്ചത് കേരള കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തി. യുഡിഎഫിലെ വലിയ ശക്തിയാകുകയും നാലു മന്ത്രിപദം വരെ പാര്‍ട്ടി കൈവശം വയ്ക്കുകയും ചെയ്തു. 1987ല്‍ ജോസഫ് പാര്‍ട്ടി വിട്ടു. എന്നാല്‍ അന്നു വരെ ജോസഫിനൊപ്പമുണ്ടായിരുന്ന ടിഎം ജേക്കബ് മാണിക്കൊപ്പം ചേര്‍ന്നു. ജോസഫ് എല്‍ഡിഎഫിലേക്ക് ചേക്കേറി.
1993ല്‍ വീണ്ടും പിളര്‍പ്പ്. ടിഎം ജേക്കബാണ് തെറ്റിപ്പിരിഞ്ഞത്. കേരള കോണ്‍ഗ്രസ് (ജെ) രൂപം കൊണ്ടു. പിന്നീട് ബാലകൃഷ്ണ പിള്ള നേതൃത്വം കൊടുത്ത കേരള കോണ്‍ഗ്രസ് ബി പിളര്‍ന്നു. ജോസഫ് എം പുതുശ്ശേരി മാണി പാളയത്തിലെത്തി. 2001ല്‍ മാണിയുമായി ഇടഞ്ഞ് പിടി ചാക്കോയുടെ മകന്‍ പിസി തോമസ് ഇന്ത്യന്‍ ഫെഡറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുണ്ടാക്കി. 2004ല്‍ എന്‍ഡിഎയ്‌ക്കൊപ്പം ചേര്‍ന്നു. പിന്നീട് പിജി ജോര്‍ജിന്റെ ഊഴമായിരുന്നു, 2003ല്‍. ജോസഫുമായി തെറ്റിപ്പിരിഞ്ഞ ജോര്‍ജ് കേരള കോണ്‍ഗ്രസ് സെക്യുലര്‍ ഉണ്ടാക്കി.
ആര്‍ ബാലകൃഷ്ണപിള്ള
ഇതിനിടെ ലയനശ്രമങ്ങളുണ്ടായി പലകുറി. പിസി തോമസും പി സി ജോര്‍ജും പിള്ളയും മാണിയുമെല്ലാം ലയനച്ചര്‍ച്ചകള്‍ അങ്ങോട്ടുമിങ്ങോട്ടും നടത്തിയെങ്കിലും പലതും യാഥാര്‍ത്ഥ്യമായില്ല. പിള്ള ഇപ്പോഴും അങ്ങനെ നില്‍ക്കുന്നു. അതിനിടെ, പിസി ജോര്‍ജ് തിരികെ വന്ന് വീണ്ടും ഇറങ്ങിപ്പോയി. അതിനിടെ, 2010ല്‍ ഒരിക്കലും നടക്കില്ലെന്ന് കരുതിയ ജോസഫ്-മാണി ലയനം യാഥാര്‍ത്ഥ്യമായി. രണ്ടരപ്പതിറ്റാണ്ട് നീണ്ട ശത്രുത മറന്നായിരുന്നു ഇരുവരും പരസ്പരം കൈ കൊടുത്തത്.
അതിനിടെ, 2015ല്‍ ബാര്‍കോഴ വിവാദം. പിജി ജോര്‍ജ് ഇതോടെ പാര്‍ട്ടിവിട്ടു. കേരള ജനപക്ഷം എന്ന പേരില്‍ വീണ്ടും പാര്‍ട്ടി രൂപീകരിച്ചു. തൊട്ടടുത്ത വര്‍ഷം വീണ്ടും പിളര്‍പ്പ്. ഇത്തവണ പുറത്തു പോയത് പാര്‍ട്ടി സ്ഥാപകന്‍ കെഎം ജോര്‍ജിന്റെ മകന്‍ ഫ്രാന്‍സിസ് ജോര്‍ജ്. അങ്ങനെ ജനാധിപത്യ കേരള കോണ്‍ഗ്രസ് പിറവിയെടുത്തു. അങ്ങനെയിരിക്കെയാണ് മാണിയുടെ മരണവും പിന്നീട് ജോസ് കെ മാണിയും ജോസഫും തമ്മിലുള്ള തര്‍ക്കങ്ങള്‍ ഉടലെടുക്കുന്നത്. തൊട്ടുപിന്നാലെ അനിവാര്യമായ വിധി പോലെ പിളര്‍പ്പും.
kerala
കെനിയ വാഹനാപകടം; മരിച്ച അഞ്ചുപേരുടെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു

കൊച്ചി: കെനിയയില്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച അഞ്ച് പേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ട് നൽകി. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ ഇന്ന് രാവിലെയാണ് മൃതദേഹങ്ങൾ എത്തിച്ചത്. തിരുവല്ല സ്വദേശിനി ഗീത ഷോജി(58), പാലക്കാട് മണ്ണൂര്‍ സ്വദേശിനി റിയ ആന്‍ (41), മകള്‍ ടൈറ (8), മൂവാറ്റുപുഴ സ്വദേശിനി ജസ്‌ന (29), മകള്‍ റൂഹി മെഹ്‌റിന്‍ (ഒന്നര വയസ്) എന്നിവരുടെ മൃതദേഹങ്ങളാണ് കേരളത്തിലേക്ക് എത്തിച്ചിരിക്കുന്നത്.
മൂവാറ്റുപുഴ സ്വദേശിനി ജസ്നയുടെ സംസ്കാരം ഇന്ന് നടത്തും. ഇവർക്കൊപ്പം അപകടത്തിൽ പരിക്കേറ്റവരെ കൊച്ചിയിൽ എത്തിച്ച ശേഷം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കെനിയയില്‍ അവധി ആഘോഷിക്കുന്നതിനായി ഖത്തറില്‍ നിന്നുള്ള പ്രവാസി സംഘം ബലിപെരുന്നാള്‍ ദിനമായ ജൂണ്‍ ആറിനാണ് യാത്ര തിരിച്ചത്. കേരളത്തിന് പുറമേ തമിഴ്‌നാട്, ഗോവ, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നത്.
ഖത്തറിലെ സ്വകാര്യ ട്രാവല്‍ ഏജന്‍സിയുടെ പാക്കേജ് മുഖേനയായിരുന്നു ഇവരുടെ യാത്ര. രണ്ട് ടൂറിസ്റ്റ് ഗൈഡുമാരും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. കെനിയയിലെ പ്രശസ്തമായ വന്യജീവി സഞ്ചാര കേന്ദ്രമായ മസായ്മാര സന്ദര്‍ശിച്ച ശേഷം ന്യാഹുരുവിലെ വെള്ളച്ചാട്ടം കാണുന്നതിനായി പോകുന്നതിനിടെ ജൂണ്‍ ഒന്‍പതിന് പ്രാദേശിക സമയം വൈകിട്ട് നാല് മണിയോടെയായിരുന്നു സംഘം അപകടത്തില്‍പ്പെട്ടത്. സാങ്കേതിക തകരാറിനെ തുടര്‍ന്ന് ബസ് പത്ത് അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.
kerala
തിരുവനന്തപുരത്ത് ബ്രിട്ടന്റെ യുദ്ധവിമാനത്തിന് അടിയന്തര ലാന്‍ഡിങ്ങ്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ യുദ്ധവിമാനം അടിയന്തരമായി ഇറക്കി. ബ്രിട്ടീഷ് യുദ്ധവിമാനമാണ് എമർജൻസി ലാൻഡിങ് നടത്തിയത്. 100 നോട്ടിക്ക് മൈൽ അകലെയുള്ള യുദ്ധകപ്പലില്‍ നിന്നും പറന്നുയർന്ന വിമാനം പരിശീലന പറക്കലിന് ശേഷം ലാൻഡിങ്ങിന് വേണ്ടി ശ്രമിക്കുമ്പോൾ കടൽ പ്രക്ഷുബ്ധമായ അവസ്ഥയിലായിരുന്നു. മദർഷിപ്പിൽ പലതവണ ലാൻഡിങ്ങിന് ശ്രമിച്ചിരുന്നുവെങ്കിലും അത് സാധിക്കാതെ വരികയായിരുന്നു.
ഈ സമയത്ത് വിമാനത്തില്‍ ഇന്ധനവും കുറവായിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ നേവിയുടെ അനുമതി ചോദിച്ച് തൊട്ടടുത്ത വിമാനത്താവളമായ തിരുവനന്തപുരത്ത് എമര്‍ജന്‍സി ലാന്‍ഡിങ് നടത്തുകയായിരുന്നു എന്നാണ് വിവരം. പ്രതിരോധ വകുപ്പിന്റെ നടപടിക്രമങ്ങളും പരിശോധനകളും പൂര്‍ത്തിയാക്കിയ ശേഷമാകും യുദ്ധവിമാനം തിരിച്ചുപോകാന്‍ അനുവദിക്കുക.
അതേസമയം വിമാനത്തിൽ ഒരു പൈലറ്റ് മാത്രമായിരുന്നുവെന്നും പൈലറ്റിന് എമിഗ്രേഷൻ ക്ലിയറൻസില്ലാത്തതിനാൽ എയർ സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങാൻ സാധിക്കാതെ വരികയായിരുന്നു. വിമാനത്തിൽ ഇന്ധനം നിറച്ച ശേഷം വീണ്ടും മടങ്ങി പോകും എന്നാണ് അറിയിപ്പ് ലഭിച്ചിരിക്കുന്നത്. അതേസമയം ഇന്ധനം നിറയ്ക്കണമെങ്കിൽ കേന്ദ്ര സർക്കാരിന്റെ അനുമതി വേണ്ടതുണ്ട്. അതിനാൽ പ്രതിരോധ വകുപ്പിൻ്റെ നടപടികൾക്ക് ശേഷമായിരിക്കും വിമാനം തിരിച്ച് പറക്കുക.
kerala
കഴുത്തിൽ കുരുക്കിട്ടു, അനസ്തേഷ്യ നൽകിയതിന് പിന്നാലെ പൂച്ച ചത്തു; നാദിർഷയുടെ പരാതിയിൽ പെറ്റ് ഹോസ്പിറ്റലിനെതിരെ കേസ്

കൊച്ചി: വളര്‍ത്തുപൂച്ച ചത്തതിന് പിന്നില്‍ പെറ്റ് ആശുപത്രി അധികൃതരുടെ അനാസ്ഥയെന്ന് നടനും സംവിധായകനുമായ നാദിര്‍ഷ. എറണാകുളം പാലാരിവട്ടത്തുള്ള പെറ്റ് ആശുപത്രിക്കെതിരെയാണ് നാദിര്‍ഷയുടെ ആരോപണം. നാദിര്‍ഷയും കുടുംബവും ഏറെ ഓമനിച്ചുവളര്‍ത്തിയ നൊബേല്‍ എന്ന് പേരുള്ള പൂച്ചയാണ് ചത്തത്. ഒന്നു കുളിപ്പിക്കാന്‍ കൊണ്ടുപോയതാണെന്നും എന്നാല്‍ ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം തന്റെ പൂച്ച ചാകുകയായിരുന്നുവെന്നും നാദിര്‍ഷ പറയുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു നാദിര്‍ഷ ആരോപണങ്ങള്‍ ഉന്നയിച്ചത്. സംഭവത്തില്‍ നാദിര്‍ഷ പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കി. പൂച്ച അക്രമാസക്തമാകാതിരിക്കാന്‍ ഗ്രൂം ചെയ്യുന്നതിന് മുന്നോടിയായി അനസ്‌തേഷ്യ നല്‍കാറുണ്ട്. ഇതിനിടെ പൂച്ച ചത്തുവെന്നാണ് നാദിര്‍ഷയുടെ ആരോപണം.
ഇന്നലെയായിരുന്നു സംഭവം. പൂച്ചയെ ഗ്രൂം ചെയ്യുന്നതിനായി നാദിര്‍ഷയും മകളുമായിരുന്നു പാലാരിവട്ടത്തുള്ള പെറ്റ് ആശുപത്രിയില്‍ എത്തിയത്. ഇതേ ആശുപത്രിയില്‍ മുന്‍പ് പോയിട്ടുണ്ടെന്നും ഇത്തവണ പരിചയമില്ലാത്ത ചിലരെയാണ് കണ്ടതെന്നും നാദിര്‍ഷ പറഞ്ഞു. പരിചയമില്ലാത്തവർ അനസ്‌തേഷ്യ നല്‍കുന്നതിൽ ആശങ്കയുണ്ടായിരുന്നു. ഇതിനേക്കാള്‍ വലുതിനെ തങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ടെന്നാണ് അവര്‍ പറഞ്ഞത്. തുടര്‍ന്ന് അനസ്‌തേഷ്യ ചെയ്യുന്നതിന് മുന്നോടിയായി അവര്‍ പൂച്ചയുടെ കഴുത്തില്‍ കുരുക്കിട്ടു. പിന്നീട് കാണുന്നത് പൂച്ചയുടെ ജഡമായിരുന്നു. സഡേറ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ പൂച്ച ചത്തു എന്നായിരുന്നു ആശുപത്രി അധികൃതര്‍ പറഞ്ഞത്. ഇതിന് ശേഷം താന്‍ ആശുപത്രിയിലെ ഡോക്ടറെ വിളിച്ചു. സംഭവം നടക്കുമ്പോള്‍ താന്‍ അവിടെ ഉണ്ടായിരുന്നില്ലെന്നാണ് ആ ഡോക്ടര്‍ പറഞ്ഞത്. മറ്റൊരു ലേഡി ഡോക്ടര്‍ അവിടെ ഉണ്ടായിരുന്നുവെന്നും അവരാണ് അനസ്‌തേഷ്യ നല്‍കിയതെന്നും പറഞ്ഞു. എന്നാല്‍ അത് താന്‍ വിശ്വസിക്കുന്നില്ല. അനസ്‌തേഷ്യയാണോ കഴുത്തില്‍ കുരുക്കിട്ടതാണോ മരണകാരണമെന്ന് അറിയണം. പൂച്ചയുടെ ജഡം പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്നും നാദിര്‍ഷ ആവശ്യപ്പെട്ടു.
നാദിര്‍ഷ ഇന്നലെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്
ERNAKULAM PET Hospital, Near Renai medictiy, Palarivattom ( mamangalam ) നല്ല ആരോഗ്യവാനായ ഞങ്ങളുടെ ക്യാറ്റിനെ ഒന്നു കുളിപ്പിക്കാന്‍ കൊണ്ടുപോയതിന്റെ പേരില്‍ ഒന്നുമറിയാത്ത കുറെ ബംഗാളികളുടെ (ഒപ്പം മലയാളികളും ഉണ്ട്) കയ്യില്‍ കൊടുത്ത് കൊന്നുകളഞ്ഞ ദുഷ്ടന്മാര്‍ ഉള്ള ഈ ഹോസ്പിറ്റലില്‍ ദയവുചെയ്ത് നിങ്ങളാരും നിങ്ങളുടെ പ്രിയപ്പെട്ട Pet മായി ചെന്ന് അബദ്ധം സംഭവിക്കരുത്. ഇവിടെ ഉള്ളവര്‍ക്ക് ഒരു തേങ്ങയും അറിയില്ല. ഒരു വിവരവുമില്ലാത്ത വിദ്യാഭ്യാസമില്ലാത്ത ഡോക്ടര്‍മാര്‍ എന്ന് പറഞ്ഞിരിക്കുന്ന ഈ വൃത്തികെട്ടവന്മാരുടെ കയ്യില്‍ നിങ്ങളുടെ പ്രിയപ്പെട്ട pestനെ നല്‍കരുതേ…
ഞാന്‍ കേസ് കൊടുത്തിട്ടുണ്ട്
-
kerala3 days ago
പടിയൂര്‍ ഇരട്ടക്കൊലപാതകം; പ്രതി പ്രേംകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി
-
gulf3 days ago
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
-
india3 days ago
അഹമ്മദാബാദില്‍ വിമാനം തകര്‍ന്ന് വീണ മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ചു
-
india3 days ago
അഹമ്മദാബാദിലെ വിമാനദുരന്തം; ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
-
kerala2 days ago
മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞു; രണ്ടുപേര്‍ക്ക് പരിക്ക്
-
india3 days ago
അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണു, വിമാനത്തില്‍ 242 യാത്രക്കാര്‍
-
india3 days ago
അഹമ്മദാബാദില്‍ യാത്രാവിമാനം തകര്‍ന്നുവീണു
-
kerala3 days ago
എംഎസ്സി കപ്പല്‍ വിഴിഞ്ഞം തീരം വിടാന്‍ അനുവദിക്കരുത്; ഹൈക്കോടതി