Connect with us

Article

കേരളവും അസ്തമിക്കാത്ത അറബി ഭാഷയും

പ്രീ പ്രൈമറി മുതല്‍ സര്‍വകലാശാല തരം വരെ അറബി ഭാഷാ വിദ്യാഭ്യാസം നേടാനുള്ള സൗകര്യങ്ങളും സംവിധാനങ്ങളും ഇന്ന് കേരളത്തിലുണ്ട്. പൊതുവിദ്യാഭ്യാസ മേഖലയില്‍ പ്രൈമറി സെക്കന്‍ഡറി ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി പന്തീരായിരത്തോളം അറബി അധ്യാപകര്‍ ജാതിമതഭേദമന്യേ ഇപ്പോള്‍ സേവനമനുഷ്ഠിക്കുന്നുണ്ട്. 18 ലക്ഷത്തില്‍പരം വിദ്യാര്‍ത്ഥികള്‍ ഈ വിഭാഗങ്ങളിലായി പഠിക്കുന്നുമുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്തും ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിക്കുകയും ഗവേഷണം നടത്തുകയും ചെയ്യുന്നു

Published

on

എം. തമീമുദ്ദീന്‍

സാമ്പത്തിക, സാംസ്‌കാരിക, സാങ്കേതിക, വൈജ്ഞാനിക, തൊഴില്‍ മേഖലകളില്‍ അനുദിനം വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്ന ഭാഷ എന്ന നിലയില്‍ ലോകത്ത് അറബി ഭാഷയുടെ തൊഴില്‍ സാധ്യതകളും പഠനവും ഒട്ടേറെ പ്രാധാന്യമര്‍ഹിക്കുന്നു. ലോകത്ത് പല ഭാഷകളും കാലഹരണപ്പെടുകയും മാറ്റങ്ങള്‍ക്ക് വിധേയമാക്കപ്പെടുകയും ചെയ്യുമ്പോഴും നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള അറബി ഭാഷ മൂലഭാഷയുടെ തനിമ നിലനിര്‍ത്തി ആധുനിക മാറ്റങ്ങളെ ഉള്‍ക്കൊണ്ടുതന്നെ വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്നു. വിശുദ്ധ ഖുര്‍ആനിന്റെ ഭാഷയായതിനാലാണ് അറബി ഭാഷ ആഗോള തലത്തില്‍ പ്രചരിച്ചത്. വിവരസാങ്കേതിക മേഖലയിലെ എല്ലാ കണ്ടുപിടുത്തങ്ങള്‍ക്കും മാറ്റങ്ങള്‍ക്കും പുതിയ പദങ്ങളും പ്രയോഗങ്ങളും സംഭാവന ചെയ്യാന്‍ കഴിയുന്ന ഏക ഭാഷയാണ് അറബി. ലോകത്ത് 22 രാഷ്ട്രങ്ങളുടെ ഔദ്യോഗിക ഭാഷയും 50 കോടി ജനങ്ങള്‍ ജീവിതത്തില്‍ ഉപയോഗിക്കുന്ന ഭാഷയുമാണത്. കേരളത്തില്‍ മാത്രം 50 ലക്ഷം ജനങ്ങള്‍ അറബി ഭാഷയില്‍ സാക്ഷരരാണ്.

കേരളവും അറബിഭാഷയും തമ്മില്‍ നൂറ്റാണ്ടുകളുടെ ചരിത്ര ബന്ധമാണുള്ളത.്അറബി രാഷ്ട്രഭാഷ അല്ലാത്ത നാടുകളില്‍ ആ ഭാഷയും സംസ്‌കാരവും ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയതും പ്രചാരം നേടിയതും കേരളത്തിലാണ്. അതുകൊണ്ടുതന്നെ അറബി ഭാഷാ സാഹിത്യ രംഗത്തും തൊഴില്‍ രംഗത്തും അനന്ത അവസരങ്ങളും സാധ്യതകളുമാണ് മലയാളികള്‍ക്കുള്ളത്. അറബി ഭാഷാ പഠനം കേരളത്തിലെ സ്‌കൂളുകളില്‍ ഔദ്യോഗികമായി ആരംഭിച്ചിട്ട് 110 വര്‍ഷം പിന്നിട്ടിരിക്കുന്നു. 1912 ല്‍ തിരുവിതാംകൂറിലെ വിദ്യാലയങ്ങളില്‍ ചരിത്ര നിയോഗം എന്ന പോലെയാണ് വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയുടെ വിദ്യാഭ്യാസപരമായ ഇടപെടലുകളുടെ ഫലമായി ശ്രീമൂലം തിരുനാള്‍ മഹാരാജാവ് അറബി ഭാഷാ പഠനത്തിന് സംവിധാനവും വ്യവസ്ഥയും ഉണ്ടാക്കിയത്. പ്രാരംഭ നാളുകളില്‍ ഖുര്‍ആന്‍ ടീച്ചര്‍ എന്ന തസ്തികയിലായിരുന്നു അറബി അധ്യാപകര്‍ നിയമിക്കപ്പെട്ടിരുന്നത്. സി.എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായിരുന്ന 1967 ലാണ് ഖുര്‍ആന്‍ അധ്യാപകര്‍ ഭാഷാ അധ്യാപകരുടെ ഗണത്തില്‍ ഉള്‍പ്പെട്ടത്.

പ്രീ പ്രൈമറി മുതല്‍ സര്‍വകലാശാല തരം വരെ അറബി ഭാഷാ വിദ്യാഭ്യാസം നേടാനുള്ള സൗകര്യങ്ങളും സംവിധാനങ്ങളും ഇന്ന് കേരളത്തിലുണ്ട്. പൊതുവിദ്യാഭ്യാസ മേഖലയില്‍ പ്രൈമറി സെക്കന്‍ഡറി ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി പന്തീരായിരത്തോളം അറബി അധ്യാപകര്‍ ജാതിമതഭേദമന്യേ ഇപ്പോള്‍ സേവനമനുഷ്ഠിക്കുന്നുണ്ട്. 18 ലക്ഷത്തില്‍പരം വിദ്യാര്‍ത്ഥികള്‍ ഈ വിഭാഗങ്ങളിലായി പഠിക്കുന്നുമുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്തും ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിക്കുകയും ഗവേഷണം നടത്തുകയും ചെയ്യുന്നുണ്ട്. ഭാഷാ സാഹിത്യ വിവര്‍ത്തന മേഖലകളില്‍ ഗണ്യമായ സംഭാവനകള്‍ ആണ് മലയാളികള്‍ അറബിഭാഷക്കും അറബി സാഹിത്യം മലയാളത്തിനും നല്‍കിയിട്ടുള്ളത്. മലയാള ഭാഷ പിറവിയെടുക്കും മുമ്പ് എഴുതപ്പെട്ടതും നിരവധി ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടതും വിദേശ രാജ്യങ്ങളില്‍ വലിയ സ്വീകാര്യത ലഭിച്ചതുമായ മലയാളിയായ അറബി ഭാഷാ പണ്ഡിതന്‍ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ തുഹ്ഫത്തുല്‍ മുജാഹിദീന്‍ വിവിധ രാജ്യങ്ങളില്‍ ആധികാരിക റഫറന്‍സ് ഗ്രന്ഥമാണ്.

സഊദി പൗരത്വം നല്‍കിയ മലയാളി പണ്ഡിതന്‍ ശൈഖ് അബ്ദുസമദ് അല്‍ഖാത്തിബ്, ഈജിപ്തിലെ വിവിധ സര്‍വകലാശാലകളില്‍ അധ്യാപകനും നിരവധി അറബി പത്ര പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരുമായിരുന്ന ഡോക്ടര്‍ മുഹിയുദ്ദീന്‍ ആലുവായി, അസ്ഹരി തങ്ങള്‍ തുടങ്ങിയ നിരവധി പണ്ഡിതന്മാരുടെ കൃതികള്‍ ഇന്നും വിവിധ വിദേശ രാജ്യങ്ങളിലെ സര്‍വകലാശാലകളിലെ പാഠപുസ്തകങ്ങളാണ്. മഹാത്മാഗാന്ധി, മൗലാനാ അബ്ദുല്‍ കലാം ആസാദ് തുടങ്ങിയ പ്രമുഖരുടെയും കുമാരനാശാന്‍, തകഴി ശിവശങ്കരപ്പിള്ള, പെരുമ്പടവം ശ്രീധരന്‍, ശശി തരൂര്‍, കമലാസുരയ്യ, കെ.കെ.എന്‍ കുറുപ്പ് തുടങ്ങിയ മലയാളി എഴുത്തുകാരുടെ രചനകള്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഡോക്ടര്‍ ത്വാഹ ഹുസൈന്‍ നോബല്‍ സമ്മാന ജേതാവ് നജീബ് മഹ്ഫൂള്, ഖലീല്‍ജിബ്രാന്‍, അല്‍ബിറൂനി, ഇമാം റാസി, ഇബ്‌നുസീന, ഇബ്‌നു ഖല്‍ദൂന്‍ തുടങ്ങിയ പ്രശസ്ത എഴുത്തുകാരുടെ മിക്ക ഗ്രന്ഥങ്ങളും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയും കേരളത്തിലെ സര്‍വകലാശാലകളില്‍ ഗവേഷണത്തിന് വിധേയമാവുകയും ചെയ്തിട്ടുണ്ട്. ആധുനിക അറബി സാഹിത്യത്തിലെ എഴുത്തുകാരായ ശിഹാബ് ഗാനം, മറിയം അശിനാസി തുടങ്ങിയവരുടെ രചനകളുടെ വിവര്‍ത്തനങ്ങള്‍ മലയാള ഭാഷയെ സമ്പന്നമാക്കിയിട്ടുണ്ട്. ഇവരുടെ രചനകളെ ആസ്പദമാക്കി കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികള്‍ക്കുകീഴില്‍ സമീപകാലത്തായി നടന്ന സെമിനാറുകള്‍ അറബ് സാഹിത്യ ലോകത്തേക്ക് മലയാളിക്ക് കൂടുതല്‍ അവസരം ഒരുക്കിയിട്ടുണ്ട്.

അറബ് കവിതാ മേഖലയില്‍ അറബ് രാജ്യങ്ങളുടെ വേഗതയിലാണ് മലയാളികളുടെ രചനകള്‍ നടന്നിട്ടുള്ളത്. വെളിയങ്കോട് ഉമര്‍ഖാസി, അബുലൈല, എന്‍.കെ അഹ്മദ് മൗലവി തുടങ്ങിയ നിരവധി കവികള്‍ അറബി കവിതയില്‍ വിസ്മയങ്ങള്‍ തീര്‍ത്തവരാണ്. ഫലസ്തീന്‍ പ്രശ്‌നം, റോഹിങ്ക്യന്‍ അഭയാര്‍ത്ഥി പ്രവാഹം, ഹര്‍ത്താല്‍, കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍, നോട്ട് നിരോധനം, ബ്ലൂ വെയില്‍ ഗെയിം മുതല്‍ ജി.എസ്.ടി വരെ വിഷയമാക്കിയ നിരവധി കവിതകള്‍ മലയാളികളായ അറബി അധ്യാപകരാല്‍ രചിക്കപ്പെടുകയും കലോത്സവങ്ങളിലും മത്സരങ്ങളിലും ആലപിക്കപ്പെടുകയും ചെയ്യുന്നുണ്ട്. പ്രൈമറി തലം മുതല്‍ ഗവേഷണ രംഗം വരെ അറബി ഭാഷ പഠിക്കാന്‍ നിരവധി അവസരങ്ങളുള്ള കേരളത്തില്‍ മുസ്‌ലിംകളല്ലാത്ത നിരവധി പേര്‍ പഠന അധ്യാപന രംഗങ്ങളിലേക്ക് കടന്നുവരുന്നത് അഭിനന്ദനീയമാണ്. കേരളത്തിലെ എല്ലാ യൂണിവേഴ്‌സിറ്റികളിലും കേരളത്തിന് പുറത്ത് ഇരുപതിലധികം യൂണിവേഴ്‌സിറ്റികളിലും വിദേശരാജ്യങ്ങളില്‍ സ്റ്റൈപ്പന്റോട്കൂടിയും മലയാളികള്‍ക്ക് അറബി ഭാഷയില്‍ ഉപരിപഠനത്തിന് അവസരം ഉണ്ട്. അറബി ഭാഷയില്‍ പ്രാവീണ്യം നേടുന്നവര്‍ക്ക് വാര്‍ത്താമാധ്യമങ്ങള്‍ എംബസികള്‍, ഐ.ടി മേഖല, യൂണിവേഴ്‌സിറ്റി ലൈബ്രറികള്‍ ഐക്യരാഷ്ട്രസഭയുടെ വിവിധ ഏജന്‍സികള്‍ തുടങ്ങിയ നിരവധി മേഖലകളില്‍ തൊഴില്‍ അവസരങ്ങള്‍ ഏറെയാണ്. ഗള്‍ഫ് രാജ്യങ്ങളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍, പത്രസ്ഥാപനങ്ങള്‍, ട്രാവലിംഗ്, ടൂറിസം, പെട്രോളിയം മേഖലകള്‍ ആതുരാലയങ്ങള്‍ തുടങ്ങിയവയില്‍ ഭാഷാപരിജ്ഞാനികള്‍ക്ക് അവസരങ്ങള്‍ തുറന്നു കിടക്കുകയാണ്.

മലയാളിയുടെ ജീവിതത്തിലെ എല്ലാ രംഗങ്ങളിലും അവിഭാജ്യഘടകമായ ഭാഷ എന്ന നിലയ്ക്ക് അറബി ഭാഷാപഠനം കേരളത്തിലെ എല്ലാ മേഖലയിലുമുള്ള മലയാളികള്‍ക്ക് ഉപകാരപ്പെടും എന്നതില്‍ തര്‍ക്കമില്ല. കേരളത്തിലെ ഭാഷാസാഹിത്യ മേഖലയിലും സാമ്പത്തിക അഭിവൃദ്ധിയിലും ഗണ്യമായ പങ്കു വഹിക്കാന്‍ കഴിയുന്ന അറബി ഭാഷയ്ക്ക് കൂടുതല്‍ അവസരമൊരുക്കുന്നതിലൂടെ അറബ് രാജ്യങ്ങളുമായുള്ള ബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമാക്കി കേരളത്തിലെ സര്‍വതോന്മുഖമായ വികസനത്തില്‍ അവരുടെ പങ്കാളിത്തം ദൃഢമാക്കുന്നതിന് സാധിക്കും. അറബി ഭാഷാ സാഹിത്യ പഠനം വ്യാപകമാകുന്നതിനും ടൂറിസം, വ്യവസായം, ചികിത്സ തുടങ്ങിയ തൊഴില്‍ മേഖലകളിലേക്ക് വിദേശികളെ ആകര്‍ഷിക്കുന്നതിനും ഈ രംഗത്ത് സ്വദേശത്തും വിദേശത്തും മലയാളികള്‍ക്ക് തൊഴിലവസരം ഒരുക്കുന്നതിനും എല്ലാവര്‍ക്കും പ്രാപ്യമായ രൂപത്തില്‍ ആധുനിക സംവിധാനങ്ങളോടുകൂടിയ കൂടുതല്‍ പഠന പരിശീലന കേന്ദ്രങ്ങള്‍ കേരളത്തില്‍ ആരംഭിക്കുന്നതിനും നിലവിലുള്ള പഠന സംവിധാനങ്ങളെ പരിപോഷിപ്പിക്കുന്നതിനും സര്‍ക്കാര്‍ തലത്തിലുള്ള നീക്കങ്ങളാണ് ഇനി ആവശ്യമായിട്ടുള്ളത്.

അറബി ഭാഷയുടെ കാര്യത്തില്‍ വളരെ പരിമിതമായ റഫറന്‍സ് സൗകര്യം മാത്രമാണ് കേരളത്തിലുള്ളത്. ആധുനിക ലോകത്ത് വാണിജ്യ വ്യാവസായിക മേഖലകളില്‍ അറബി ഭാഷാ പരിജ്ഞാനവും കഴിവും അനിവാര്യമായി വരികയാണ്. അതുകൊണ്ട്തന്നെ ജാതി, മത, വര്‍ഗ വര്‍ണ വ്യത്യാസമില്ലാതെ അറബി പഠനം ജീവിതമാര്‍ഗമായി മാറികഴിഞ്ഞിരിക്കുകയാണ്. പശ്ചാത്യ ലോകത്ത് അറബി ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം ഉള്ളവര്‍ക്ക് വിവിധ തൊഴില്‍ സാധ്യതകള്‍ തുറന്നുകിടക്കുന്നു. സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തിന്റെ മൂന്നിരട്ടി അറബ് രാജ്യങ്ങളിലെ പ്രവാസികളില്‍നിന്ന് മാത്രം കേരളത്തിലെത്തുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് ഉപകരിക്കുന്ന പ്രവാസലോകത്തെ തൊഴില്‍ ഉദ്യോഗ രംഗം വര്‍ധിപ്പിക്കുന്നതിന് അറബി ഭാഷാപഠനം അത്യന്താപേക്ഷിതമാണ്. അറബി ഭാഷയ്ക്ക് സര്‍വകലാശാല കേരളത്തില്‍ സ്ഥാപിക്കുന്നത് വിദേശത്ത് മെച്ചപ്പെട്ട ഉദ്യോഗ തൊഴിലവസരങ്ങള്‍ക്കും വിദേശ നിക്ഷേപങ്ങള്‍ക്കും അത്യന്താപേക്ഷിതമാണ്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച പാലൊളി കമ്മിറ്റി ശുപാര്‍ശ ചെയ്തതും, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അംഗീകരിച്ചതും, നിയമസഭ അംഗീകാരം നല്‍കിയതും എല്‍.ഡി.എഫ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തതുമായ അറബിക് സര്‍വകലാശാല യാഥാര്‍ഥ്യമാക്കുന്നതിന് ഗവണ്‍മെന്റ് തലത്തില്‍ അടിയന്തര തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും ഭാഷാസ്‌നേഹികള്‍.
(കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Article

അറുതിവേണം ഈ അഴിഞ്ഞാട്ടത്തിന്

EDITORIAL

Published

on

അഞ്ചുവര്‍ഷത്തിനിടെ കേരളത്തില്‍ കൊലപാതകങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുവെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2016 – 17 വര്‍ഷങ്ങളില്‍ 305 കൊലപാതകങ്ങളായിരുന്നു സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നതെങ്കില്‍ കഴിഞ്ഞവര്‍ഷമായപ്പോഴേക്കും അത് 350 ല്‍ എത്തിയിരിക്കുകയാണ്. ലഹരിയും അക്രമവാസനകള്‍ പ്രോത്സാഹിപ്പിക്കുന്ന സിനിമകളുമാണ് കൊലപാതകങ്ങളുടെ പെരുംവര്‍ധനവിന് ഇടയാക്കിയിരിക്കുന്നതെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

എന്നാല്‍ സിനിമയും ലഹരിയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ തുറന്നുകാണിച്ചിരിക്കുകയാണ് കഴിഞ്ഞ ദിവസമുണ്ടായ സംഭവവികാസങ്ങള്‍. നടന്‍ ഷൈന്‍ടോം ചാക്കോ ലഹരിക്കേ സില്‍ അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ സിനിമാ മേഖലയില്‍ അരങ്ങുവാണുകൊണ്ടിരിക്കുന്ന ലഹരിയുടെ മായാലോകത്തിലോക്കുള്ള വിരല്‍ചൂണ്ടലായി അത് മാറിയിരിക്കുകയാണ്. സമൂഹത്തെ, പ്രത്യേകിച്ച് യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ആഴത്തില്‍ സ്വാധീനിച്ചു കൊണ്ടിരിക്കുന്ന ക ലാരൂപമാണ് സിനിമ.

സിനിമാ താരങ്ങള്‍ക്കു സമൂഹത്തിലുള്ള അംഗീകാരവും ആരാധനയും ഈ യാഥാര്‍ത്ഥ്യത്തിനുള്ള തെളിവാണ്. സമീപകാലത്തുണ്ടായ ദൗര്‍ഭാഗ്യകരമായ പല സംഭവങ്ങള്‍ക്കും പിന്നില്‍ സിനിമ പ്രസരിപ്പിക്കുന്ന സന്ദേശങ്ങള്‍ വഹിക്കുന്ന പങ്ക് ഗൗരവതരമായി ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ്, കഥയേക്കാള്‍ വലിയ സ്വാധീനശക്തിയായ കഥാപാത്രങ്ങളില്‍ നിന്നും ഇത്തരം തിക്താനുഭവങ്ങള്‍ പുറത്തുവരുന്നത്.

സംസ്ഥാനത്ത് ലഹരി വ്യാപകമായിക്കൊണ്ടിരിക്കുമ്പോള്‍ അതിന്റെ ഏറ്റവും വലിയ സങ്കേതങ്ങളിലൊന്നായി സിനിമാ മേഖല മാറിക്കഴിഞ്ഞിട്ടുണ്ട്. ലോകത്ത് ലഭ്യമാവുന്ന എല്ലാത്തരം ലഹരികളും ഏറിയും കുറഞ്ഞും മലയാള സിനിമ മേഖലയിലും ലഭിക്കുമെന്നത് ഇന്ന് പരസ്യമായ രഹസ്യമാണ്. മദ്യത്തിന്റെയും കഞ്ചാവിന്റെയുമെല്ലാം ഉപയോഗം സര്‍വസാധാരണമായിരുന്ന ഷൂട്ടിങ് സെറ്റുകളില്‍ രാസല ഹരിയുടെ കടന്നുവരവോടെ കാര്യങ്ങള്‍ അപ്പാടെ മാറിമറിഞ്ഞതായാണ് പുതിയ വെളിപ്പെടുത്തലുകള്‍.

ആരൊക്കെ എന്തോക്കെ ലഹരികള്‍ ഉപയോഗിക്കുന്നുവെന്നത് എല്ലാവര്‍ക്കും പരസ്പരം അറിയാവുന്ന സ്ഥിതി വിശേഷം വരെ നിലനില്‍ക്കുന്നു. സ്ത്രീയെന്നോ പുരുഷനെന്നോ വ്യ ത്യാസമില്ലാതെ ലഹരിയുടെ ഉപയോഗവും വിപണനവുമെല്ലാം തകൃതിയായി നടക്കുമ്പോള്‍ അതിനെ നിര്‍ലജ്ജം ന്യായീകരിക്കാനും ആളുകളുണ്ടെന്നത് ഏറെ ഗൗരവതര വും, ലഹരി ഈ മേഖലയിലുണ്ടാക്കിയിരിക്കുന്ന സ്വാധീ നത്തിന്റെ തെളിവുമാണ്. യാഥാര്‍ത്ഥ്യങ്ങള്‍ തുറന്നുപറഞ്ഞാല്‍ പിന്നെ ഈ വ്യവസായത്തില്‍ തന്നെ ഇടമില്ല എന്നതാണ് അവസ്ഥ. അവസരങ്ങള്‍ ലഭിക്കുന്നതിനുവേണ്ടിയും ഫീല്‍ഡില്‍ പിടിച്ചുനില്‍ക്കുന്നതിനുവേണ്ടിയും എല്ലാ സഹിക്കുകയും ക്ഷമിക്കുകയും ചെയ്യേണ്ടിവരുന്ന സ്ഥിതിയാണ് പല നടീനടന്‍മാര്‍ക്കും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

ഈ ദുഷ്പ്രവണതക്കെതിരെ പ്രതിഷേധിക്കുകയും പ്രതികരിക്കുകയും ചെയ്തവരുടെ അനുഭവങ്ങള്‍ ഇരകളാക്കപ്പെട്ടവരെ നിശബ്ദരും നിഷ്‌ക്രിയരുമാക്കാന്‍ പ്രേരിപ്പിക്കുകയാണ്. ഷൈന്‍ ടോം ചാക്കോക്കെതിരായ ആരോപണത്തില്‍പോലും ഈ പിന്‍വലിയല്‍ പ്രകടമാണ്. അതുപോലെ ഇത്തരം കൃത്യങ്ങള്‍ക്കെതിരെ ന്യായീകരണവുമായെത്തുന്നവരുടെയും ലക്ഷ്യം അവസരവും അം ഗീകാരവും തന്നെയാണ്.

ലഹരിയുടെ ഉപയോഗം ഷൂട്ടിങ്ങ് സെറ്റുകളില്‍ വലിയ പ്രയാസം സൃഷ്ടിക്കുന്നതായുള്ള പരാതികള്‍ വര്‍ഷങ്ങളായി ഉയര്‍ന്നുകേള്‍ക്കുന്നുണ്ടെങ്കിലും പ്രസ്താവനകളും പ്രഖ്യാപനങ്ങളുമല്ലാതെ ഈ പ്രവണതക്കെതിരെ ഒരുനടപടിയു മുണ്ടായിട്ടില്ല എന്നതാണ് വാസ്തവം. ഷൂട്ടിങ് സെറ്റുകളില്‍ ലഹരി ഉപയോഗിച്ച് പ്രശ്നമുണ്ടാക്കുന്നവരുടെ പട്ടിക തയ്യാറാക്കാന്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തീരുമാനിക്കുകയും അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയതിരുന്നു.

സിനിമാ സെറ്റുകളില്‍ ഷാഡോ പൊലീസിനെ നിയമിക്കുന്നതിനെയും സംഘടന അംഗീകരിച്ചിരുന്നു. സെറ്റുകളിലെ ലഹരിയുടെ വ്യാപനത്തിനെതിരെ തങ്ങള്‍ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടും സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഒരു അനുകൂല സമീപനവും ഉണ്ടാവുന്നില്ലെന്നാണ് ഇവരുടെ പരാതി.

സിനിമാ രംഗത്തുമാത്രമല്ല, കേരളത്തിന്റെ സാമൂഹ്യ മണ്ഡലത്തില്‍ തന്നെ വലിയകോളിളക്കങ്ങള്‍ സൃഷ്ടിച്ച ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിലും സിനിമയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് വന്‍പരാമര്‍ശങ്ങളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ഇത് അവസാനിപ്പിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ പോലും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ആലില അനങ്ങിയില്ലെന്നുള്ളതാണ് പിന്നീടുണ്ടായ യാഥാര്‍ത്ഥ്യം. സമൂഹത്തെ ഏറെ സ്വാധീനിക്കുന്ന മേഖലയെന്ന നിലയില്‍ സിനിമയും സിനിമാ മേഖലയും ശുദ്ധീകരിക്കുകയെന്നത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്.

എന്നാല്‍ ലഹരിയുടെ വ്യാപനത്തിന് എല്ലാം അനുകൂല സാഹചര്യങ്ങളും ഒരുക്കിക്കൊടുക്കുന്ന ഒരുഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഇക്കാര്യത്തില്‍ എന്തെങ്കിലും നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുക വയ്യ. പുതിയ സാഹചര്യങ്ങള്‍ വിഷയത്തിന്റെ രൗദ്രത വരച്ചുകാണിക്കുമ്പോള്‍ ഇനിയെങ്കിലും ഇടപെടാന്‍ ഭരണകൂടത്തിന് കഴിയേണ്ടതുണ്ട്.

Continue Reading

Article

വഖഫില്‍ തൊടാന്‍ സമ്മതിക്കില്ല

EDITORIAL

Published

on

കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ വഖഫ് ഭേദഗതി നിയമത്തിനെതിരെ മുസ്ലിം ലീഗ് ഉള്‍പ്പെടെ സമര്‍പ്പിച്ച ഹരജിയില്‍ സുപ്രിംകോടതി നടത്തിയിട്ടുള്ള നിരീക്ഷണങ്ങള്‍ പ്രതിക്ഷാ നിര്‍ഭരവും കരിനിയമത്തിന്റെ അന്തസത്ത ചോദ്യം ചെയ്യപ്പെടുന്നതുമാണ്. കേസ് കൂടുതല്‍ വാദം കേള്‍ക്കാനായി ഇന്നത്തേക്ക് മാറ്റിവെക്കുമ്പോള്‍ തീര്‍ത്തും ഭരണഘടനാവിരുദ്ധമായ നിയമനിര്‍മാണത്തിന്റെ പേരില്‍ സര്‍ക്കാറിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഉത്തരംമുട്ടി നില്‍ക്കുകയും ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകര്‍ കോടതിയില്‍ ആഞ്ഞടിക്കുകയുമായിരുന്നു. ഇന്നലെ തന്നെ ഇടക്കാല ഉത്തരവ് പറയാതിരിക്കാന്‍ സോളിസിറ്റര്‍ ജനറലിന് കോടതിക്കു മുന്നില്‍ കേണപേക്ഷിക്കേണ്ട സ്ഥിതിയിലായിരുന്നു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ പി.വി. സഞ്ജയ് കുമാര്‍, കെ.വി.വിശ്വനാഥന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുന്ന കേസില്‍ മുസ്ലിം ലീഗും കോണ്‍ഗ്രസും ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സമസ്ത ഉള്‍പ്പെടെ സാമുദായിക സംഘടനകളും വ്യക്തികളും അടക്കം 73 ഓളം ഹരജികളാണ് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. മുസ്ലിം ലീഗിന് വേണ്ടി ഹാജരായ കബില്‍ സിബല്‍ ഉയര്‍ത്തിയ വാദങ്ങളിലാണ് നിയമവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാറിനോട് നിര്‍ണായക ചോദ്യങ്ങളും സംശയങ്ങളുമെല്ലാം സുപ്രീംകോടതി ചോദിച്ചിരിക്കുന്നത്. വഖഫ് ബൈയൂസര്‍ നിയമത്തിലെ ആശങ്കകളാണ് ഇതില്‍ ഏറ്റവും പ്രധാനം.

മുസ്ലിം ലീഗിനുവേണ്ടി ഹാജരായ കബില്‍ സിബലും അഡ്വ. വി.കെ ഹാരിസ് ബീരാനും പ്രധാനമായും നിരത്തിയ വാദം പുതിയ നിയമത്തിലെ വ്യവസ്ഥകളില്‍ പലതും മതപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 26 ന്റെ ലംഘനമാണ് എന്ന തായിരുന്നു. വഖഫ് വിഷയങ്ങളില്‍ കലക്ടര്‍ക്ക് അമിതാധികാരങ്ങള്‍ നല്‍കുന്ന നിയമത്തിലെ വ്യവസ്ഥയെയും അദ്ദേഹം ചോദ്യം ചെയ്തു. കലക്ടര്‍ സര്‍ക്കാറിന്റെ ഭാഗമാണെന്നും അദ്ദേഹത്തിന് ഒരു ജഡ്ജിയുടെ അവകാശാധികാരങ്ങള്‍ നല്‍കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം തുറന്നുകാട്ടി. വഖഫ് ബൈയൂസര്‍ വിഷയത്തില്‍ സിബല്‍ ഉന്നയിച്ചിട്ടുള്ള വാദങ്ങളായിരുന്നു ഏറ്റവും ശ്രദ്ധേയം. പുതിയ വ്യവസ്ഥ പ്രകാരം 3000 വര്‍ഷങ്ങള്‍ക്കുമുമ്പ് വഖഫ് സ്ഥാപിക്കപ്പെട്ട വസ്തുക്കളുടെ പോലും രേഖകള്‍ ഹാജരാക്കേണ്ട അവസ്ഥയാണ് ഉണ്ടാ യിത്തീരുകയെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതേ തുടര്‍ന്ന് വഖഫ് ബൈ യൂസര്‍ പ്രകാരം ദീര്‍ഘകാലമായി നിലനില്‍ക്കുന്ന വഖഫ് സ്വത്തുക്കള്‍ എങ്ങിനെ രജിസ്റ്റര്‍ ചെയ്യുമെന്നും അവക്ക് എന്തു രേഖകളാണ് ഉണ്ടാക്കുകയെന്നും ചീഫ് ജസ്റ്റിസ് കേന്ദ്ര സര്‍ക്കാറിനോട് ചോദിച്ചിരിക്കുകയാണ്. ഡല്‍ഹി ജുമാ മസ്ജിദ് പോലുള്ള ചരിത്രപ്രസിദ്ധമായ നിര്‍മിതികള്‍ വഖഫ് ബൈ യൂസര്‍ പ്രകാരം നിലവില്‍ വന്നതാണെന്നും പുതിയ നിയമമനുസരിച്ച് ഇത്തരം സ്ഥാപനങ്ങള്‍ വഖഫ് ബോര്‍ഡിന്റെ പരിധിയില്‍ നിന്ന് പുറത്തുപോകാന്‍ സാധ്യതയുണ്ടെന്നുമുള്ള കോടതിയുടെ ചൂണ്ടിക്കാട്ടലും ഏറെ ശ്രദ്ധേയമാണ്.

വഖഫ് കൗണ്‍സിലില്‍ മുസ്ലിമേതര അംഗങ്ങളെ ഉള്‍പ്പെടുത്തുന്ന വിഷയത്തിലും ഇടപെട്ട കോടതി എക്‌സ് ഒഫീഷ്യാ അംഗങ്ങളൊഴികെയുള്ളവരെല്ലാം ഇസ്ലാംമത വിശ്വാസികളായിരിക്കണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ഹിന്ദു എന്റോവ്മെന്റ് ബോര്‍ഡുകളില്‍ മുസ്ലിം സമുദായത്തില്‍ പെട്ടവരെ ഉള്‍പ്പെടുത്താന്‍ നിങ്ങള്‍ തയാറുണ്ടോയെന്ന സര്‍ക്കാര്‍ അഭിഭാഷകനോടുള്ള കോടതിയുടെ ചോദ്യം കേന്ദ്രത്തിന്റെ ഉദ്ദേശ ശുദ്ധിയിലുള്ള കോടതിയുടെ സംശയത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. കോടതി നടത്തിയിട്ടുള്ള നിര്‍ണായക നിരീക്ഷണങ്ങള്‍ ഇന്നത്തെ ഇടക്കാല വിധിയെ സ്വാധീനിക്കുമെന്നു തന്നെയാണ് നിയമവിദഗ്ധരുടെ വിലയിരുത്തല്‍. പ്രത്യേകിച്ച് മുസ്ലിം ന്യൂനപക്ഷത്തെ ഏറെ പ്രതിസന്ധിയിലേക്ക് തള്ളി വിടുന്ന വഖഫ് ബൈ യൂസര്‍, വഖഫ് ബോര്‍ഡിലെ അമുസ്ലിം പ്രാതിനിധ്യം തുടങ്ങിയ വിഷയങ്ങളില്‍. നീതിയും നിയമവും നോക്കു കുത്തിയാക്കി സര്‍ക്കാര്‍ നിര്‍മിച്ചിട്ടുള്ള നിയമത്തിന്റെ അസാംഗത്യത്തെ കോടതി തുറന്നുകാ ട്ടുമ്പോള്‍ നിയമപോരാട്ടത്തിന് വലിയ പ്രതീക്ഷയാണ് ലഭിക്കുന്നത്. അനധികൃതമായി വഖഫില്‍ തൊടാന്‍ ആരെയും അനുവദിക്കില്ല എന്ന ശക്തമായ മുന്നറിയിപ്പായിരുന്നു ഇന്നലെ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച മഹാറാലി. അന്തിമവിധിയിലും കോടതി ഇന്നലെ നടത്തിയ നിരീക്ഷണങ്ങളുടെ പ്രതിഫലനമുണ്ടാകുമെന്നു തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Continue Reading

Article

ചരിത്ര ദൗത്യവുമായി മുസ്ലിംലീഗ്

EDITORIAL

Published

on

സമാനതകളില്ലാത്ത ദുരന്തത്തിന്റെ അടയാളപ്പെടുത്തലാണ് ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍. ഒരു നാട് ഒന്നാകെയാണ് ഇല്ലാതായിപ്പോയത്. ഗ്രാമീണ വിശുദ്ധിയുടെയും പ്രകൃതി സൗന്ദര്യത്തിന്റെയും മടിത്തട്ടില്‍ പ്രാരാബ്ധങ്ങളെയും പ്രതിസന്ധികളെയും വകഞ്ഞുമാറ്റി പകലന്തിയോളം പണിയെടുത്ത് ജീവിതം കെട്ടിപ്പടുത്ത ഒരുജനത പതിവുപോലെ കിടന്നുറങ്ങിയപ്പോള്‍ ജീവനും ജീവിതവും മാത്രമല്ല, ആ നാടൊന്നടങ്കം മണ്ണില്‍പുതഞ്ഞുപോവുകയായിരുന്നു. കേള്‍വിയില്‍ പോലും ഇടംനേടിയില്ലാത്ത വിധം മണ്ണും മനുഷ്യനും കുത്തിയൊലിച്ചുപോയ ഒരു ദുരന്തം സ്വന്തംകണ്‍മുന്നില്‍ കാണേണ്ടിവന്നപ്പോള്‍ വയനാടു മാത്രമല്ല, മലയാളക്കരയൊന്നടങ്കം ഒരുവേള വിറങ്ങലിച്ചുപോയി.

എവിടെ തുടങ്ങണം, എങ്ങിനെ നേരിടണമെന്നറിയാതെ പകച്ചുപോയ ഏതാനും നിമിഷങ്ങള്‍ക്കുശേഷം പിന്നെ നടന്നത് കൂട്ടായ്മയുടെ കരുത്തിലുള്ള ദുരിതാശ്വാസത്തിന്റെ മഹാ വിപ്ലവം തന്നെയായിരുന്നു. ദുരന്തത്തിന്റെ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സര്‍ക്കാര്‍ സംവിധാനങ്ങളും രാഷ് ട്രീയ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും തുടങ്ങി മുഴുവന്‍ ജന വിഭാഗങ്ങളും രക്ഷാ പ്രവര്‍ത്തനമെന്ന ആ പോരാട്ടത്തില്‍ ഭാഗവാക്കായിത്തീര്‍ന്നു. ജീവന്റെ തുടിപ്പുതേടി ഒഴുകിയെത്തിയ മണ്ണിലേക്കും ചെളിയിലേക്കും എടുത്തു വെച്ച കാല്‍ അവര്‍ പിറകോട്ടുവലിക്കുമ്പോഴേക്കും ആഴ്ച്ച കള്‍ പിന്നിട്ടു കഴിഞ്ഞിരുന്നു. എത്തിപ്പെടാനാകുന്നിടത്തെല്ലാം അവര്‍ തിരഞ്ഞുകൊണ്ടേയിരുന്നു. ചൂരല്‍ മല മുതല്‍ ചിലായാറിന്റെ ഓരങ്ങളിലൂടെ ആ അന്വേഷണങ്ങള്‍ നീണ്ടു. മുപ്പതും നാല്‍പ്പതു കിലോമീറ്ററുകള്‍ക്കിപ്പുറത്തുനിന്നുവരെ മനുഷ്യന്റെ ശരീരഭാഗങ്ങള്‍ കണ്ടെത്തി.

ചരിത്രപരമായ നിയോഗമായിട്ടായിരുന്നു ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗും പോഷകസംഘടനകളും ഈ ദുരന്ത നിവാരണത്തെ ഏറ്റെടുത്തത്. ശരവേഗത്തില്‍ ദുരന്തഭൂമിയില്‍ പാഞ്ഞെത്തി കൈമെയ്മറന്നുള്ള പ്രയത്‌നങ്ങളിലേര്‍പ്പെടുമ്പോള്‍തന്നെ, രക്ഷാപ്രവര്‍ത്തകര്‍ക്ക് ഭക്ഷണവും വെള്ളവും ഒരുക്കി സേവനത്തിന്റെ മഹത്തായ പാതയിലൂടെയായിരുന്നു ഇളംപച്ചക്കുപ്പായക്കാരായ വൈറ്റുഗാര്‍ഡുകളുടെ സഞ്ചാരം. ജീവനോടെയും അല്ലാതെയും പുറത്തെത്തുന്ന മനുഷ്യ ശരീരങ്ങളുമായി ശിഹാബ് തങ്ങളുടെ പേരിലുള്ള ആംബുലന്‍സുകള്‍ ചീറിപ്പാഞ്ഞുകൊണ്ടേയിരുന്നു. തിരിച്ചറിഞ്ഞതും അറിയപ്പെടാത്തതുമായി മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിലും മണ്ണോടുചേര്‍ത്തുവെക്കുന്നതിലും അവര്‍ മുന്‍പന്തിയില്‍ നിലയുറപ്പിച്ചു. സാധ്യതകളുടെ മുഴുവന്‍ വഴികളിലൂടെയുമുള്ള അന്വേഷണങ്ങളില്‍ കൊക്കില്‍ ജീവനുള്ള എല്ലാ ജീവികള്‍ക്കും അവര്‍ സ്‌നേഹവും സാന്ത്വനവുമായി. ഉടമയെ ഉരുള്‍കൊണ്ടുപോയ പശുവിന്റെ അകിടിലെ പാല്‍ അവര്‍ കറന്നെടുത്തു. വളര്‍ത്തുമൃഗങ്ങളെയും ദുരന്ത ഭൂമിയിലൂടെ അലഞ്ഞുതിരിഞ്ഞ തെരുവ് നായകളിലേക്കു പോലും ആ കാരുണ്യ ഹസ്തങ്ങള്‍ നീണ്ടു.

എല്ലാം നഷ്ടപ്പെട്ട്, ബാക്കിയായ ജീവന്‍ ഒരു ഭാരമായിമാറിയവരിലൂടെയായിരുന്നു പിന്നീട് ആ കാരുണ്യയാത്ര. ഒരു സംവിധാനത്തെയും കാത്തുനില്‍ക്കാതെ, ഒരു നിമിഷംപോലും പാഴാക്കാതെ സ്വന്തമായി പണം കണ്ടെത്തി നഷ്ടപ്പെട്ടത് ഒന്നൊന്നായി തിരികെ നല്‍കി അവരെ ജീവിതത്തി ലേക്ക് കൊണ്ടുവരാനുള്ള ഭഗീരത പ്രയത്‌നമായിരുന്നു പിന്നീട് കണ്ടത്. ഒറ്റപ്പെട്ടുപോയി എന്ന തോന്നല്‍ ഇല്ലാതാക്കാന്‍, ഞങ്ങളുണ്ട് കൂടെ എന്നുറപ്പുവരുത്താന്‍ ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്തുനല്‍കി. ദുരന്തബാധിതരായ 691 കുടുംബങ്ങള്‍ക്ക് ആശ്വാസ ധനമായി 15000 രൂപ വീതം നല്‍കി. വ്യാപാര സ്ഥാപനങ്ങള്‍ നഷ്ടപ്പെട്ട 56 കച്ചവടക്കാര്‍ക്ക് 50000 രൂപയും. ടാക്സി ജീപ്പ് നഷ്ടപ്പെട്ട നാലു പേര്‍ക്ക് ജിപ്പും ഓട്ടോറിക്ഷ നഷ്ടപ്പെട്ട മൂന്നുപേര്‍ക്ക് ഓട്ടോയും സ്‌കൂട്ടറുകളും നല്‍കി അവരെ ചേര്‍ത്തുപിടിച്ചു. പുനരധിവാസ മെന്ന മഹാദൗത്യത്തിലേക്കായിരുന്നു പിന്നീടുള്ള നീക്കം. വീടുനിര്‍മിച്ചു നല്‍കാന്‍ സ്ഥലത്തിനായി സര്‍ക്കാറിനെ അല്‍പംകാത്തുനിന്നു. ചിറ്റമ്മ നയം ബോധ്യമായപ്പോള്‍ സ്ഥലവും സ്വന്തമായി കണ്ടെത്തി. ദുരന്തബാധിതരുടെ ആവശ്യം മുഖവിലക്കെടുത്ത് അവരുടെ സ്വന്തം പഞ്ചായത്തില്‍തന്നെ കണ്ണായ സ്ഥലം കണ്ടെത്തി. വിലക്കെടുത്ത 11 ഏക്കര്‍ ഭൂമിയില്‍ 105 പേര്‍ക്ക് സ്വപ്നഭവനങ്ങള്‍ ഉയരും. 1000 സ്‌ക്വയര്‍ഫീറ്റ് വീടുകളാണ് നിര്‍മിച്ചുനല്‍കുന്നത്. കുടിവെള്ളവും വൈദ്യുതിയും വഴിയുമെല്ലാം ഉറപ്പാക്കിയിട്ടുണ്ട്. കേരളത്തിലെ മികച്ച ആര്‍കിടെക്റ്റിനെ തന്നെ നിര്‍മാണ ചുമതല ഏല്‍പ്പിച്ചുകഴിഞ്ഞു. എട്ട് മാസങ്ങള്‍കൊണ്ട് പദ്ധതി പൂര്‍ത്തീകരിച്ച് കൈമാറാനാണ് ആഗ്രഹം. സയ്യിദ് സാദിഖലി തങ്ങളുടെ അനുഗ്രഹിത കരങ്ങളാല്‍ ആ മഹാ ദൗത്യത്തിന് ശിലയിടുമ്പോള്‍ ദുരിതബാധിതര്‍ക്ക് ഉയരുന്നത് സ്വപ്‌ന ഭവനങ്ങളാണെങ്കില്‍ മുസ്ലിം ലീഗ് നിര്‍വഹിക്കുന്നത് ചരിത്ര ദൗത്യമാണ്.

Continue Reading

Trending