Connect with us

Video Stories

കത്വയില്‍ നീതി പുലരുമ്പോള്‍

Published

on


ഡല്‍ഹിയില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനി നിര്‍ഭയ ഓടുന്ന വാഹനത്തില്‍ വെച്ച് പീഡനത്തിനിരയായി കൊല്ലപ്പെട്ട ശേഷം രാജ്യം മുഴുവന്‍ പ്രതിഷേധാഗ്നി പുകഞ്ഞ മറ്റൊരു സംഭവമായിരുന്നു കത്വയില്‍ എട്ടു വയസുകാരിയുടെ ക്രൂരവും പൈശാചികവുമായ കൊലപാതകം. രാജ്യം ഇന്നോളം കേട്ടിട്ടില്ലാത്ത ക്രൂരതയാണ് കത്വയിലെ എട്ടു വയസുകാരിയോട് എട്ടംഗ സംഘം ചെയ്തത്. രാജ്യത്തിന്റെ കണ്ണീര്‍ തുള്ളിയായി കത്വയിലെ എട്ടുവയസുകാരി മാറിയപ്പോള്‍ അവളെ ഓര്‍ത്ത് ഹൃദയവും മനുഷ്യത്വവുമുള്ളവരെല്ലാം ഒരിറ്റ് കണ്ണീരെങ്കിലും വാര്‍ത്തു എന്നതാണ് സത്യം. അവള്‍ക്ക് നീതി തേടി ജനലക്ഷങ്ങള്‍ തെരുവിലിറങ്ങിയപ്പോള്‍ പ്രതിഷേധത്തിന്റെ അലയൊലി രാജ്യമെങ്ങും മുഴങ്ങുകയും ചെയ്തു.
എട്ടു വയസിനുള്ളില്‍ ഒരു ആയുഷ്‌കാലം മുഴുവന്‍ അനുഭവിക്കേണ്ടതിലും വലിയ ക്രൂരതയ്ക്കിരയായി ആ പിഞ്ചു കുഞ്ഞ് അലിഞ്ഞില്ലാതെയായെങ്കിലും മരണാനന്തരമെങ്കിലും ആ കുഞ്ഞിന് നീതി വേണമെന്നത് ഓരോ മനുഷ്യന്റേയും ആവശ്യമായിരുന്നു. ഒടുവില്‍ ഒരു വര്‍ഷത്തിനിപ്പുറം കേസില്‍ വിധി പുറത്ത് വരുമ്പോഴും അതി ക്രൂരതക്ക് നേതൃത്വം നല്‍കിയ നരാധമന്‍മാര്‍ക്ക് ഇത് മതിയോ എന്ന ചോദ്യമാണ് അവശേഷിക്കുന്നത്. 2018 ജനുവരി പത്തിനാണ് കത്വയില്‍ എട്ടു വയസുകാരിയെ കാണാതാവുന്നത്. ബകര്‍വാള്‍ വിഭാഗത്തില്‍പെട്ട നാടോടി മുസ്്‌ലിംകളെ പ്രദേശത്ത് നിന്നും ഓടിക്കുന്നതിനായി മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയറിയാതെ ഒരു എട്ടുവയസുകാരി വനത്തില്‍ മേയാന്‍ വിട്ട കുതിരകളെ അന്വേഷിച്ച് അലയുന്നു. പെണ്‍കുട്ടിയെ സഹായിക്കാമെന്നു വാഗ്ദാനം ചെയ്ത പ്രതികളിലൊരാള്‍, ബലമായി പിടിച്ചു കൊണ്ടു പോകുന്നു. പിന്നീട് ലഹരി നല്‍കി പീഡിപ്പിച്ചു. പിന്നീടു തൊട്ടടുത്ത ചെറുക്ഷേത്രത്തിലെ മുറിക്കുള്ളില്‍ ഒരാഴ്ച തടവില്‍വെച്ചും പീഡിപ്പിച്ചു. ഈ സമയമത്രയും ഭക്ഷണം നല്‍കാതെ ലഹരി നല്‍കി മയക്കിക്കിടത്തി ആ കുട്ടിയോട് പ്രതികള്‍ കാണിച്ച ക്രൂരത മനസാക്ഷി മരവിപ്പിക്കുന്നതാണ്.
മൃതപ്രായയായ പെണ്‍കുട്ടിയെ പിന്നീടു ക്ഷേത്രത്തിന് അടുത്തുള്ള കലുങ്കിനടിയില്‍ ഒളിപ്പിച്ചു. പ്രതികളിലൊരാള്‍ കൊലപ്പെടുത്തും മുന്‍പു പെണ്‍കുട്ടിയെ ഒരിക്കല്‍ക്കൂടി ക്രൂരമായി പീഡിപ്പിച്ചു. പിന്നീട്, കല്ലുകൊണ്ടു പെണ്‍കുട്ടിയുടെ തലയില്‍ ഇടിക്കുകയായിരുന്നു. ശേഷം മൃതദേഹം അടുത്തുള്ള വനത്തില്‍ ഉപേക്ഷിച്ചു. ജനുവരി 12ന് കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ ഹിരാനഗര്‍ പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു. ജനുവരി 17ന് മൃതദേഹം വനത്തിനുള്ളില്‍ കണ്ടെത്തി. ഈ സമയമെല്ലാം കാണാതായ പെണ്‍കുട്ടിക്കു വേണ്ടി പ്രദേശത്ത് തെരച്ചില്‍ തുടരുകയായിരുന്നു. പെണ്‍കുട്ടി അതിക്രൂരമായ പീഡനത്തിന് ഇരയായതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞിരുന്നു.
പ്രാദേശിക പൊലീസിന്റെ അന്വേഷണത്തില്‍ പരാതി ഉയര്‍ന്നതോടെ ജനുവരി 23നു കേസ് ക്രൈംബ്രാഞ്ചിനു കൈമാറി. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതോടെയാണു വിവരങ്ങള്‍ പുറത്തുവന്നത്. ജമ്മുകശ്മീര്‍ പൊലീസ് ക്രൈംബ്രാഞ്ച് ആരെയും കൂസാതെ നടത്തിയ അന്വേഷണം എടുത്ത് പറയേണ്ടത് തന്നെയാണ്. സമ്മര്‍ദ്ദത്തിന് അടിമപ്പെടാതെ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ പോരാട്ടം ചരിത്രം കൂടിയാണ്. പക്ഷേ ജനാധിപത്യ ഇന്ത്യയെ നാണം കെടുത്തുന്ന പ്രവര്‍ത്തനങ്ങളായിരുന്നു പിന്നീട് ജമ്മുകശ്മീരില്‍ കണ്ടത്. പ്രതികളെ സഹായിക്കാനായി കുറ്റപത്രം സമര്‍പ്പിക്കുന്നതിനെതിരെ ജമ്മു കശ്മീര്‍ കോടതിയില്‍ അഭിഭാഷകര്‍ രംഗത്തെത്തിയത് നാണക്കേടായി. പ്രതികള്‍ക്കു വേണ്ടി ജമ്മുകശ്മീരിലെ പി.ഡി.പി-ബി.ജെ.പി സഖ്യ സര്‍ക്കാറില്‍ മന്ത്രിമാരായിരുന്ന രണ്ട് പേര്‍ തന്നെ പരസ്യമായി രംഗത്തു വന്നതോടെ കേസിന് രാഷ്ട്രീയ മാനവും കൈവന്നു.
ബകര്‍വാള്‍ വിഭാഗക്കാരെ കത്വയിലെ രസാനയില്‍ നിന്നും ഓടിക്കാനായാണ് ബാലികയെ തട്ടിക്കൊണ്ടു പോയി ദിവസങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചു കൊന്നതെന്നാണു പ്രോസിക്യൂഷന്‍ കേസ്. ഗ്രാമത്തിലെ പൗരപ്രമുഖനും മുന്‍ റവന്യൂ ഉദേ്യാഗസ്ഥനുമായ സഞ്ജി റാമാണു മുഖ്യ ഗൂഢാലോചകന്‍. ഇയാളുടെ അധീനതയിലുള്ള ക്ഷേത്രത്തിലാണു പീഡനം നടന്നത്. റാമിന്റെ മകന്‍ വിശാല്‍ ജംഗോത്ര, പ്രായപൂര്‍ത്തിയെത്താത്ത അനന്തരവന്‍ (15), സുഹൃത്ത് പര്‍വേഷ് കുമാര്‍, സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍ ദീപക് ഖജൂരിയ എന്നിവര്‍ കൃത്യങ്ങളില്‍ നേരിട്ട് പങ്കെടുത്തു. കേസ് ആദ്യം അന്വേഷിച്ച എസ്‌ഐ ആനന്ദ് ദത്ത, ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ്, സ്‌പെഷ്യല്‍ പൊലീസ് ഓഫിസര്‍ സുരീന്ദര്‍ കുമാര്‍ എന്നിവര്‍ തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നു. ഇതില്‍ സഞ്ജി റാം, പര്‍വേശ് കുമാര്‍, ദീപക് ഖജൂരിയ എന്നിവരെ പത്താന്‍കോട്ടിലെ സെഷന്‍സ് കോടതി ജീവപര്യന്തം തടവിനും, മറ്റു മൂന്നു പേരെ അഞ്ചു വര്‍ഷം കഠിന തടവിനും ശിക്ഷിച്ചപ്പോള്‍ സഞ്ജി റാമിന്റെ മകനെ തെളിവുകളുടെ ്അഭാവത്തില്‍ വെറുതെ വിടുകയും ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ വിചാരണയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. കേസില്‍ പ്രതി ഭാഗത്തിനായി അഭിഭാഷകരുടെ നിര തന്നെ വാദിക്കാനായി എത്തിയപ്പോള്‍ ആദ്യഘട്ടത്തില്‍ പെണ്‍കുട്ടിയുടെ കുടുംബത്തിനായി രംഗത്തു വരാന്‍ അഭിഭാഷകര്‍ പോലും തയാറായിരുന്നില്ല. ഈ സന്ദര്‍ഭത്തില്‍ അഭിഭാഷകയായ ദീപിക സിങ് രജാവത്ത് ധൈര്യസമേതം ഇതിന് തയാറായെന്നത് അഭിനന്ദനീയം തന്നെയാണ്. എന്നാല്‍ സുപ്രീം കോടതി നിര്‍ദേശ പ്രകാരം കേസിന്റെ വാദം പത്താന്‍കോട്ടിലേക്ക് മാറ്റിയപ്പോള്‍ വാദം കേള്‍ക്കാന്‍ ദീപിക സിങ് ഹാജരാവാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബം കേസ് ഇവരില്‍ നിന്നും മാറ്റുകയായിരുന്നു. രാജ്യത്തെ നടുക്കിയ ക്രൂരകൊലപാതകത്തില്‍ ഇരക്ക് നീതിയുറപ്പാക്കാന്‍ അവസാനം വരെ കുടുംബത്തോടപ്പം നിലയുറപ്പിച്ച മുസ്്‌ലിം യൂത്ത് ലീഗ് ദേശീയ കമ്മറ്റിയും പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്.
പ്രതികള്‍ക്ക് രാഷ്ട്രീയ-ഉദ്യോഗസ്ഥ പിന്തുണ ആദ്യം മുതല്‍ ലഭിച്ച കേസില്‍ നിര്‍ധന കുടുംബത്തിന് നിയമ സഹായമടക്കം ഉറപ്പാക്കിയാണ് യൂത്ത് ലീഗ് കേസില്‍ നീതിക്കൊപ്പം നിലകൊണ്ടത്. സംഭവം നടന്നതിന് തൊട്ടുപിന്നാലെ മുസ്്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ എംപി ജമ്മുകാശ്മീരിലെത്തി ഇരയുടെ കുടുംബത്തെ സമാശ്വസിപ്പിക്കുകയും എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. ഡല്‍ഹിയില്‍ നിയമ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്‌സിംഗുമായി വിഷയത്തില്‍ അദ്ദേഹം കൂടിക്കാഴ്ച്ചയും നടത്തി. തുടര്‍ന്ന് യൂത്ത് ലീഗ് ദേശീയ കമ്മറ്റി പ്രതിനിധികള്‍ ദേശീയ ജനറല്‍ സെക്രട്ടറി സികെ സുബൈറിന്റെ നേതൃത്വത്തില്‍ ജമ്മുവിലെത്തി കുടുംബത്തിന്റെ നിയമപോരാട്ടത്തിനായുള്ള ചെലവ് ഏറ്റെടുക്കുകയായിരുന്നു. ഒരു വര്‍ഷക്കാലം നീണ്ടുനിന്ന നിയമ പോരാട്ടത്തില്‍ നിതാന്ത ജാഗ്രതയോടെ നീതി അട്ടിമറിക്കപ്പെടുന്നില്ലന്ന് യൂത്ത് ലീഗ് നേതൃത്വം കുടുംബത്തോടും അഭിഭാഷകരോടും ചേര്‍ന്ന് ഉറപ്പാക്കുകയും ചെയ്തു.
കേസില്‍ ഒരു പ്രതിയെ വെറുതെ വിട്ടതിനെതിരെ അടക്കം ഇനിയും ഉന്നത കോടതികളില്‍ നിയമ പോരാട്ടം നടക്കേണ്ടതുണ്ട്. ഈ പോരാട്ടം ഇവിടെ അവസാനിക്കരുത്. ഇത്തരത്തിലുള്ള നരാധമന്‍മാരെ മാതൃകപരമായി ശിക്ഷിക്കുകയും ഇനി ഒരാള്‍ക്കും ഇത്തരമൊരു വിധി ഉണ്ടാവാതിരിക്കാനുള്ള ജാഗ്രതയും ഉണ്ടാവേണ്ടതുണ്ട്. കത്വയിലെ പെണ്‍കുട്ടിക്ക് മരണാനന്തരമെങ്കിലും നീതി പുലരേണ്ടതുണ്ട്. അതിനായുള്ള പോരാട്ടത്തില്‍ അവരുടെ കുടുംബത്തിന് ജനാധിപത്യ ഇന്ത്യയുടെ പിന്തുണ കൂടിയേ തീരൂ.

news

കാത്തിരുന്ന തിരിച്ചുവരവ്

അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

Published

on

സുനിതാ വില്യംസും ബുച്ച് വില്‍മോറും രണ്ടു സഹപ്രവര്‍ത്തകര്‍ക്കൊപ്പം സ്‌പെയ്‌സ് എക്‌സിന്റെ ഡ്രാഗണ്‍ കാപ്ള്‍ ഫ്‌ളോറിഡക്കു സമീപം അറ്റ്‌ലാന്റിക് സമുദ്രത്തില്‍ പതിക്കുമ്പോള്‍ വിരാമമായത് ഭൂമിയുടെയൊന്നാകെയുള്ള ഒമ്പതുമാസത്തെ കാത്തിരിപ്പിനാണ്. എട്ടുദിവസത്തെ നിരീക്ഷണ പരീക്ഷണങ്ങള്‍ക്കായി 2024 ജൂണ്‍ അഞ്ചിനാണ് സുനിതയും സംഘവും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് തിരിച്ചത്. ബോയിങ്ങിന്റെ സ്റ്റാര്‍ലൈനറിന്റെ പരീക്ഷണദൗത്യത്തിന്റെ ഭാഗമായിട്ടായിരുന്നു ഇവരുടെ യാത്ര. സ്റ്റാര്‍ലൈനറിലുണ്ടായ ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകളുടെ തകരാറും കാരണം മടക്കയാത്ര അനിശ്ചിതത്വത്തിലാവുകയായിരുന്നു. മൂന്നാമത്തെ യാത്രയോടെ സുനിത വില്യംസ് ആകെ 608 ദിവസമാണ് ബഹിരാകാശ നിലയത്തില്‍ സഞ്ചരിച്ചത്. 675 ദിവസം ബഹിരാ കാശത്തു ജീവിച്ച പെഗി വറ്റ്‌സന്‍ മാത്രമാണ് ഇക്കാര്യത്തില്‍ സുനിതക്കു മുന്നിലുള്ള ഏക വനിത. ഒമ്പതുമാസത്തോളം അനിശ്ചിതത്വത്തിന്റെ ആകാശത്തു കഴിച്ചു കൂട്ടേണ്ടി വന്നിട്ടും ആത്മവിശ്വാസം ഊര്‍ജമാക്കി തിരിച്ചെത്തുമ്പോള്‍ സുനിത വില്യംസ് എന്ന ഇന്ത്യന്‍ വംശജ ച്ചെത്തുനേ പ്രചോദനത്തിന്റെ പ്രതീകമായിത്തീരുകയാണ്. ക്രിസ്മസ് ആഘോഷം, പിറന്നാള്‍ ആഘോഷം, അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ വോട്ടു രേഖപ്പെടുത്തല്‍ അങ്ങനെ സംഭവ ബഹുലമായിരുന്നു സുനിതയുടെ ആകാശ ജീവിതം. അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

സുനിതാ വില്യംസിന്റെ ഇന്ത്യന്‍ വേരുകള്‍ അവരുടെ ആകാശവാസം രാജ്യത്തിനും നല്‍കിയത് ചങ്കിടിപ്പിന്റെ നാ ുകളായിരുന്നു. ആഘോഷങ്ങളിലും ആഹ്ലാദങ്ങളിലും ലോകത്തെപ്പോലെ രാജ്യവും അവരെ ഓര്‍ത്തുകൊണ്ടേയിരുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ധീരതയുടെ മറുനാമമായി രാജ്യത്തെ മാധ്യമങ്ങള്‍ അവരെ വാഴ്ത്തി ക്കൊണ്ടേയിരുന്നു. എന്തു പ്രതിസന്ധിയുണ്ടെങ്കിലും അവള്‍ തിരിച്ചുവരും, കാരണം അവളുടെ പേര് സുനിതയാണെന്ന് എല്ലാവരും ആത്മവിശ്വാസത്തോടെ ഉരുവിട്ടുകൊണ്ടേയിരുന്നു. ഗുജറാത്തില്‍ നിന്നും യു.എസിലേക്ക് കുടിയേറിയ ഡോകട്ര്‍ ദീപക് പാണ്ഡ്യയുടെയും സ്ലോവെനിയന്‍ വംശജയായ ബോട്യുടെയും മകളായി 1965 ലായിരുന്നു അവരുടെ ജനനം. യു.എസ് നേവല്‍ അക്കാദമിയില്‍ പൈലറ്റായിരുന്ന അവര്‍ 1998ലാണ് നാസ ബഹിരാകാശ യാത്രികയായി അംഗീകരിച്ചത്. കഠിന പരിശീലനങ്ങള്‍ക്കൊടുവില്‍ 2006 ല്‍ ആണ് ആദ്യമായി ബഹിരാകാശത്ത് എത്തുന്നത്. 2012 ല്‍ രണ്ടാം ബഹിരാകാശ യാത്ര. പിന്നീട് 2024ല്‍ എട്ടുദിവസത്തേക്ക് നടത്തിയ യാത്രയാണ് ഇപ്പോള്‍ ഒമ്പതുമാസത്തിലേക്ക് നീണ്ടത്. സുനിതയ്‌ക്കൊപ്പം ബുച്ച് വില്‍മോറും സുരക്ഷിതമായി ഇന്നലെ രാവിലെ ഭൂമിയില്‍ മടങ്ങി എത്തി. തുടക്കത്തില്‍ വൈമാനി കനായിരുന്നു ബുച്ച്. പിന്നീടാണ് ബഹിരാകാശത്തേക്കുള്ള സ്വപ്നസഞ്ചാരം തുടങ്ങിയത്. ഉറച്ചവിശ്വാസവും സാഹസികതയ്ക്കു മുതിരാനുള്ള മനോഭാവാവും ഒരാളെ ജീവിത വിജയത്തിലെത്തിക്കുമെന്നതിന്റെ ഉദാഹരണമാണ് ബുച്ച്. യുഎസ് നാവികസേനാ ഓഫീസറായിരുന്ന വില്‍ മോറിനെ 2000ലാണ് നാസ ബഹിരാകാശ യാത്രയ്ക്ക് തി രഞ്ഞെടുത്തത്. 2009ല്‍ എസ്ടിഎസ്129 സ്‌പെയ്‌സ് ഷട്ടില്‍ ദൗത്യത്തിന്റെ ഭാഗമായായിരുന്നു ആദ്യ ബഹിരാകാശയാത്ര. 2014ല്‍ വീണ്ടും നിലയത്തിലേക്ക്. അക്കുറി ഐഎസ് എസില്‍ ഫ്‌ളൈറ്റ് എന്‍ജിനീയറായും കമാന്‍ഡറായും പ്ര വര്‍ത്തിച്ചു.

സുനിതാ വില്യംസിനെയും ബുച്ച് വില്‍മോറിനേയും കാത്തിരിക്കുന്നത് ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങളാണ്. ശരീരം പഴയ രീതിയിലേക്ക് തിരിച്ചെത്താന്‍ മാസങ്ങള്‍ എടുക്കും. ടെക്‌സസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോണ്‍സണ്‍ ബഹിരാകാശ കേന്ദ്രത്തിലേക്കാണ് ഇരുവരെയും കൊണ്ടുപോയത്. അവിടെ അവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. ഒന്‍പതുമാസത്തോളം മൈക്രോ ഗ്രാവിറ്റിയില്‍ കഴിഞ്ഞ അവര്‍ക്ക് ഭൂമിയുടെ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെടുത്തുന്നതിനുള്ള പിന്തുണയും സഹായവും അവിടെ നല്‍കും. ബഹിരാകാശത്തു തങ്ങി മടങ്ങുന്നവര്‍ക്ക് ഭൂമിയില്‍ ജീവിക്കുന്നതിന് അനുഗുണമായ ശാരീരിക, മാനസികാവസ്ഥ വീണ്ടെടുക്കല്‍ പ്രക്രിയയ്ക്ക് നാളുകളെടുക്കും. ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥയില്‍ ജീവിക്കുന്നതിനാല്‍ അവരുടെ കൈകാലുകളിലെ പേശികള്‍ ക്ഷയിച്ചിട്ടുണ്ടാകും. അതി സാഹസിക മായ ഈ യാത്രകള്‍ കൊണ്ട് എന്തുഗുണം എന്ന ചോദ്യത്തിനുള്ള ഒരേയൊരുത്തരം ഈ കഷ്ടപ്പാടും സങ്കീര്‍ണ്ണതകളുമെല്ലാം വരുംതലമുറക്കുവേണ്ടിയുള്ള കരുതലാണ്. ഈ യാത്രകള്‍ കണ്ടുമനസ്സിലാക്കിയവരേക്കാളും വായിച്ചറിഞ്ഞവരേക്കാളും വളര്‍ന്നുവരുന്ന ഒരു തലമുറയായിരിക്കും ഇവരെ നെഞ്ചേറ്റുക.

Continue Reading

Video Stories

അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി

പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും കഞ്ചാവ് ചെടിയും കണ്ടെത്തി.

Published

on

ആലപ്പുഴ അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരെയാണ് അരൂര്‍ പൊലീസ് പിടികൂടിയത്. അതേസമയം പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും പത്ത് സെന്റി മീറ്റര്‍ നീളമുള്ള കഞ്ചാവ് ചെടിയും കണ്ടെത്തി. പിടിയിലായ മൂന്ന് വിദ്യാര്‍ത്ഥികളില്‍ രണ്ട് പേര്‍ പ്ലസ് വണ്ണില്‍ പഠിക്കുന്നവരാണ്.

 

 

Continue Reading

kerala

വർഗീയ പരാമർശം: പി.സി ജോർജിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി യൂത്ത് ലീഗ്

കാസയുടെ വർഗീയ ഇടപെടലും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു.

Published

on

വർഗീയ പരാമർശത്തിൽ ബിജെപി നേതാവ് പി.സി ജോർജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് യൂത്ത് ലീഗ് പരാതി നൽകി. പരാതി നൽകിയിട്ടും പാലാ പൊലീസ് കേസെടുക്കുന്നില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. കാസയുടെ വർഗീയ ഇടപെടലും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു.

ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയെന്ന് പ്രവർത്തകർ പറഞ്ഞു. പി.സി ജോര്‍ജ് തുടര്‍ച്ചയായി വര്‍ഗീയ പരാമര്‍ശം നടത്തുകയാണെന്നും ജാമ്യ വ്യവസ്ഥ ലംഘിച്ചുകൊണ്ട് വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുന്നുണ്ടെന്നും യൂത്ത് ലീ​ഗിന്റെ പരാതിയില്‍ പറഞ്ഞു.

Continue Reading

Trending