Connect with us

kerala

സി.പി.എമ്മില്‍ ചേര്‍ന്ന കാപ്പാ കേസ് പ്രതി ‘ഇഡ്ഡലി’യെ ഒരു വര്‍ഷത്തേക്ക് പത്തനംതിട്ട ജില്ലയില്‍ നിന്ന് നാടുകടത്തി

‘ഇഡ്ഡലി’ എന്നറിയപ്പെടുന്ന ഡിവൈഎഫ്‌ഐ മലയാലപ്പുഴ മേഖലാ കമ്മിറ്റി വൈസ് പ്രസിഡന്റായ ശരണ്‍ ചന്ദ്രനെയാണ് നാടുകടത്തി ജില്ലാ പൊലീസ് മേധാവി ഉത്തരവായത്.

Published

on

ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെയും പത്തനംതിട്ട ജില്ലാ സെക്രട്ടറി അടക്കമുള്ള നേതാക്കളുടെയും സാന്നിധ്യത്തില്‍ സിപിഎമ്മില്‍ ചേര്‍ന്ന കാപ്പാ കേസ് പ്രതിയെ ഒരു വര്‍ഷത്തേക്ക് നാടുകടത്തി. ‘ഇഡ്ഡലി’ എന്നറിയപ്പെടുന്ന ഡിവൈഎഫ്‌ഐ മലയാലപ്പുഴ മേഖലാ കമ്മിറ്റി വൈസ് പ്രസിഡന്റായ ശരണ്‍ ചന്ദ്രനെയാണ് നാടുകടത്തി ജില്ലാ പൊലീസ് മേധാവി ഉത്തരവായത്. ഫെബ്രുവരി ഏഴാം തീയതി മുതല്‍ ഒരുവര്‍ഷത്തേക്കാണ് നാടുകടത്തിയത്.

കഴിഞ്ഞ ജൂലൈയില്‍ കുമ്പഴയില്‍ നടന്ന പരിപാടിയിലായിരുന്നു ശരണ്‍ അടക്കം 60 പേര്‍ ബിജെപി വിട്ട് സിപിഎമ്മില്‍ ചേര്‍ന്നത്. മന്ത്രി വീണാ ജോര്‍ജാണ് ശരണ്‍ ചന്ദ്രനെ മാലയിട്ട് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. അന്നത്തെ ജില്ലാസെക്രട്ടറി കെ പി ഉദയഭാനു അടക്കമുള്ള നേതാക്കള്‍ ചടങ്ങിലെത്തിയിരുന്നു. പാര്‍ട്ടിയില്‍ ചേരുന്നതിന് ഒന്നരയാഴ്ച മുമ്പായിരുന്നു ശരണ്‍ ജയിലില്‍ നിന്നിറങ്ങിയത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.

സിപിഎമ്മില്‍ എത്തിയശേഷം മലയാലപ്പുഴയില്‍ പൊലീസ് സ്‌റ്റേഷനടുത്ത് നടുറോഡില്‍ വെച്ച് കേക്ക് മുറിച്ച് ശരണിന്റെ പിറന്നാള്‍ ആഘോഷിച്ചത് വിവാദമായിരുന്നു. അന്നത്തെ ആഘോഷത്തില്‍ പിടികിട്ടാപ്പുള്ളികളടക്കം പങ്കെടുത്തിരുന്നു. അടുത്തിടെ മലയാലപ്പുഴയില്‍ ഉണ്ടായ കേസിലും ശരണിന്റെ പങ്കാളിത്തം ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

ആര്‍എസ്എസിനുവേണ്ടിയാണ് ശരണ്‍ ചന്ദ്രന്‍ കേസുകളില്‍ പ്രതിയായതെന്നും പൊതുപ്രവര്‍ത്തകര്‍ക്കെതിരേ എടുക്കേണ്ട കേസല്ല കാപ്പാ എന്നുമാണ് നേരത്തെ സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന കെ പി ഉദയഭാനു പറഞ്ഞിരുന്നത്. ശരണ്‍ ചന്ദ്രന്‍ സാമൂഹിക വിരുദ്ധനല്ലെന്നും നാടുകടത്തേണ്ട ആവശ്യമില്ലെന്നും അന്ന് ജില്ലാ സെക്രട്ടറി വാദിച്ചിരുന്നു.

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ സ്വയം തിരുത്തി പാര്‍ട്ടിയിലേക്ക് വന്നാല്‍ സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്നായിരുന്നു സിപിഎം നിലപാട്. ജില്ലാ സമ്മേളനത്തിലും ഇതേ നിലപാടാണ് എടുത്തിരുന്നത്. എന്നാല്‍, ശരണ്‍ ചന്ദ്രന്‍ പാര്‍ട്ടിയില്‍ എത്തിയിട്ടും പൊലീസിന് തലവേദന ഉണ്ടാക്കുന്നത് പതിവായതോടെ നാടുകടത്തലല്ലാതെ വേറേ വഴിയില്ലാത്ത സ്ഥിതിയിലേക്കെത്തുകയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ലഹരിക്കേസ്: ഷൈൻ നാളെ ഹാജരാകേണ്ട; മൊഴിയെടുപ്പ് വിശദമായി പരിശോധിച്ച ശേഷം

Published

on

കൊച്ചി:ലഹരി കേസില്‍ നടന്‍ ഷൈൻ ടോം ചാക്കോ നാളെ ഹാജരാകേണ്ടതില്ലെന്ന് പൊലീസ്. മൊഴികൾ വിശദമായി പരിശോധിച്ച ശേഷം ഇനി ഷൈന്‍ ടോം ചാക്കോയെ വിളിപ്പിച്ചാൽ മതിയെന്ന് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തൽ. സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ അന്വേഷണം സംഘം യോഗം ചേരും. ഷൈനെ എപ്പോൾ ചോദ്യം ചെയ്യണമെന്ന കാര്യത്തിൽ യോഗത്തിന് ശേഷമായിരിക്കും തീരുമാനമെടുക്കുക.

ഷൈനുമായി ഫോണിൽ ബന്ധപ്പെട്ടിട്ടുള്ളവരുടെയും ലഹരിസംഘങ്ങളുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നവരുടെയും കൂടുതൽ വിവരങ്ങൾ ശേഖരിക്കാനും പൊലീസിന് സമയം ആവശ്യമാണ്. അവധിയിലായിരുന്ന സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ തിരികെ ജോലിയിൽ പ്രവേശിച്ചതിനാൽ, കേസിൽ ഇതുവരെ ലഭ്യമായ വിവരങ്ങളും തെളിവുകളും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പരിശോധിച്ചു ചർച്ച ചെയ്ത ശേഷമാകും രണ്ടാംഘട്ട മൊഴിയെടുപ്പ്. നേരത്തേ 21 അല്ലെങ്കിൽ 22ന് രണ്ടാംഘട്ട തെളിവെടുപ്പിന് ഹാജരാകണമെന്നാണു ഷൈനിന് പൊലീസ് നൽകിയിരുന്ന നിർദേശം. ഇതിൽ 21 തിരഞ്ഞെടുത്തത് ഷൈൻ തന്നെയായിരുന്നു.

അതേസമയം, ശരീര സ്രവങ്ങളുടെ ശാസ്ത്രീയ പരിശോധനയില്‍ ലഹരി ഉപയോഗം തെളിഞ്ഞില്ലെങ്കില്‍ എഫ്ഐആര്‍ റദ്ദാക്കാന്‍ കോടതിയെ സമീപിക്കാമെന്ന് ഷൈന്‍ ടോം ചാക്കോയ്ക്ക് ലഭിച്ച നിയമോപദേശം. പൊലീസ് ചുമത്തിയ വകുപ്പുകള്‍ ദുര്‍ബലമാണെന്നും ലഹരി കണ്ടെടുക്കാത്തതിനാല്‍ കോടതിയില്‍ കേസ് പൊളിയുമെന്നുമാണ് ഷൈനിന്‍റെ അഭിഭാഷകരുടെ വിലയിരുത്തല്‍. എന്നാല്‍, കേസ് ബലപ്പെടുത്താന്‍ ഷൈനിനെതിരെ കൂടുതല്‍ തെളിവുകള്‍ സമാഹരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. അതിനിടെ, സിനിമാ മേഖലയില്‍ ലഹരി ഉപയോഗം വ്യാപകമാണെന്ന ഷൈനിന്‍റെ മൊഴിയും പുറത്തുവന്നു.

Continue Reading

kerala

പുനലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പതിമൂന്നുകാരിക്ക് പാമ്പുകടിയേറ്റു

Published

on

റെയില്‍വേ സ്റ്റേഷനില്‍ 13കാരിക്ക് പാമ്പുകടിയേറ്റു. കൊല്ലം പുനലൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് അഞ്ചല്‍ കോട്ടുക്കല്‍ സ്വദേശി ശ്രീലക്ഷ്മിക്ക് പാമ്പുകടിയേറ്റത്. കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് ശ്രീലക്ഷ്മി വീട്ടുകാര്‍ക്കൊപ്പം റെയിൽവേസ്റ്റേഷനിലെത്തിയത്. ചെന്നെ എഗ്മോര്‍ ട്രെയിനില്‍ ഒന്നാമത്തെ പ്ലാറ്റ്‌ഫോമില്‍ വന്നിറങ്ങുകയായിരുന്നു. നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നതിനാല്‍ സ്റ്റേഷന്റെ പ്രധാനം കവാടം അടച്ചിരിക്കുകയായിരുന്നു. മറ്റൊരു കവാടം വഴി പുറത്തേക്കിറങ്ങുമ്പോഴാണ് കാലില്‍ പാമ്പുകടിയേറ്റത്. ഈ ഭാഗത്ത് വെളിച്ചവും കുറവായിരുന്നു. പാമ്പുകടിയേറ്റ് കുട്ടി നിലവിളിച്ചതോടെയാണ് കൂടെയുള്ളവര്‍ സംഭവമറിഞ്ഞത്.
അപകടനില തരണം ചെയ്തതായി ബന്ധുക്കള്‍ പറഞ്ഞു. ഓടിക്കൂടിയവര്‍ പാമ്പിനെ തല്ലിക്കൊന്നു. കാടുമൂടിക്കിടക്കുന്ന പുനലൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരം ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമായ് മാറിയിരിക്കുകയാണ്. കാടു വെട്ടിതെളിച്ചും ആവശ്യത്തിന് വെളിച്ചമൊരുക്കിയും യാത്രക്കാര്‍ക്ക് പുറത്തിറങ്ങാന്‍ സൗകര്യമൊരുക്കണമെന്ന് കാലങ്ങളായ് ഉയരുന്ന ആവശ്യമാണ്.

Continue Reading

kerala

‘അജിത്കുമാറിനായുള്ള ശിപാർശയിലൂടെ ജനങ്ങളെ പൊട്ടന്മാരാക്കുകയാണ് സർക്കാർ’: പി.വി അൻവർ

ഇപ്പോഴത്തെ ശിപാർശയ്ക്ക് പിന്നിൽ പിണറായി വിജയന്റെ താത്പര്യമാണെന്നും അൻവർ ആരോപിച്ചു

Published

on

മലപ്പുറം: എഡിജിപി എം.ആർ അജിത്കുമാറിന് വിശിഷ്ട സേവാ മെഡലിനുള്ള ശിപാർശയിലൂടെ പിണറായി ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് മുൻ എംഎൽഎ പി.വി അൻവർ. പച്ചയായ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വ്യക്തിക്കാണ് മെഡലിനുള്ള ശിപാർശ. ഐബി റിപ്പോർട്ട് പോലും അജിത്കുമാറിന് എതിരായിരുന്നല്ലോ. കേന്ദ്രം നാലു പ്രാവശ്യം നിരസിച്ചു. ഇപ്പോഴത്തെ ശിപാർശയ്ക്ക് പിന്നിൽ പിണറായി വിജയന്റെ താത്പര്യമാണെന്നും അൻവർ ആരോപിച്ചു.

അജിത് കുമാറിനെ ഡിജിപിയായി നിയമിക്കാനുള്ള പരിശ്രമം നടക്കുന്നു. അതിന് സഹായകരമാവുന്ന ഒരു ഉപകരണമായി രാഷ്ട്രപതിയുടെ സേവാ മെഡലിനെ മാറ്റാനാണ് നീക്കം. രാഷ്ട്രപതിയുടെ വിശിഷ്ട സേവാ അവാർഡ് കിട്ടിയ ഉദ്യോഗസ്ഥനാണ് എന്നൊക്കെ പറഞ്ഞ് ജനങ്ങളെ പൊട്ടന്മാരാക്കാനുള്ള ശ്രമത്തിന്റെ ഭാഗം മാത്രമാണിതെന്നും അൻവർ പ്രതികരിച്ചു.

ഇതിൽ അത്ഭുതമൊന്നുമില്ല. പിണറായിയിൽ നിന്നും ഓഫീസിൽ നിന്നും ഇത്തരം കാര്യങ്ങൾ മാത്രമാണ് പ്രതീക്ഷിക്കാനുള്ളത്. കേരളത്തിൽ ബിജെപിക്ക് സീറ്റുണ്ടാക്കി കൊടുത്തത് അജിത്കുമാറാണ്. ഇത്രകാലം അവർ പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും നടക്കാത്തൊരു കാര്യം സാധിപ്പിച്ചുകൊടുത്ത വ്യക്തിയാണ്. സ്വാഭാവികമായും ക്ലിയറൻസ് കിട്ടിയാൽ മെഡൽ കിട്ടാൻ സാധ്യതയുണ്ട്. ഇതെല്ലാം കേരളത്തിലെ ജനങ്ങൾ മനസിലാക്കട്ടെ.

അജിത്കുമാറിനെതിരെ താൻ നടത്തിയ അഴിമതിയാരോപണങ്ങളിൽ പൊലീസ് നൽകിയ ക്ലീൻ ചിറ്റ് റിപ്പോർട്ടിന്റെ കോപ്പി പോലും പരാതിക്കാരനായ തനിക്ക് നൽകിയിട്ടില്ല. റിപ്പോർട്ട് കിട്ടിയാലല്ലേ കോടതിയിൽ പോകാനാവൂ. ഇനിയിപ്പോ ആ കോപ്പി കിട്ടാൻ കോടതിയിൽ പോവേണ്ട അവസ്ഥയാണ്.

അത്രയും സംരക്ഷിതവലയമാണ് നാലുഭാഗത്തും മുഖ്യമന്ത്രി ഒരുക്കിയിരിക്കുന്നത്. അധാർമിക ബന്ധത്തിന്റെ സൂചനകൾ ജനങ്ങൾക്ക് ബോധ്യപ്പെടുന്ന തീരുമാനങ്ങളാണ് സർക്കാരിൽ നിന്നും വരുന്നത്. ഇതിനൊക്കെ തിരിച്ചടി നൽകാൻ 2026ൽ തെരഞ്ഞെടുപ്പ് വരുന്നുണ്ട്. ആ ജനകീയ കോടതിയിൽ തിരിച്ചടി ലഭിക്കും. അതിന്റെ പ്രതിഫലനം നിലമ്പൂരിലുമുണ്ടാകും.

നിലവിലെ സാഹചര്യത്തിൽ മെഡലിനുള്ള സാധ്യത വളരെ കൂടുതലാണ്. ഒരു ഒത്തുതീർപ്പിന്റെ ഭാഗമായിട്ടായിരിക്കും വീണ്ടും ശിപാർശ ചെയ്തിരിക്കുന്നത്. അധികം വൈകാതെ അക്കാര്യം വ്യക്തമാകുമെന്നും അൻവർ കൂട്ടിച്ചേർത്തു.

Continue Reading

Trending