Connect with us

Sports

ഇപ്പോഴും എപ്പോഴും യാഷിന്‍

Published

on

കമാല്‍ വരദൂര്‍

മോസ്‌ക്കോ: റഷ്യയില്‍ നിന്നും ലഭിക്കുന്ന ആദ്യ ഫുട്‌ബോള്‍ ഉത്തരം ഒരു പേരാണ് -ലെവ് യാഷിന്‍….. എവിടെ ആരോടും ചോദിച്ചാലും ഫുട്‌ബോള്‍ ചര്‍ച്ചകള്‍ ആരംഭിക്കുന്നത് വിശ്രുതനായ ഈ ഗോള്‍ക്കീപ്പറില്‍ നിന്നാണ്. സോവിയറ്റ് സോക്കറിന്റെ സുവര്‍ണ കാലമെന്ന് പറയുന്നത് 1940 കള്‍ക്ക് ശേഷമാണ്. കൃത്യമായി പറഞ്ഞാല്‍ രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം. ലെനിനും സ്റ്റാലിനും പിന്നെ കമ്മ്യൂണിസവുമായുള്ള കാലത്തെ സോവിയറ്റ് ഫുട്‌ബോള്‍ ലോകത്തിന് അത്ര പരിചിതമല്ല. മിലിട്ടറി കാര്‍ക്കശ്യത്തില്‍ പക്ഷേ ആ കമ്മ്യൂണിസ കാല ഫുട്‌ബോള്‍ അച്ചടക്കത്തിന്റേതായിരുന്നു. റെഡ് ആര്‍മി ക്ലാസുകളിലെ കാര്‍ക്കശ്യത പോലെ മൈതാനത്ത് കൈവിട്ട കളികള്‍ക്ക് റഷ്യക്കാര്‍ മുതിര്‍ന്നിരുന്നില്ല. 1956 ല്‍ ഓസ്‌ട്രേലിയന്‍ നഗരമായ മെല്‍ബണില്‍ നടന്ന ഒളിംപിക്‌സാണ് സോവിയറ്റ് യൂണിയന് ലഭിക്കുന്ന ആദ്യ ഫുട്‌ബോള്‍ അംഗീകാരം. ശീതസമര വേളയായതിനാല്‍ അമേരിക്കന്‍ ചേരിക്കാര്‍ വിട്ടുനിന്ന ആ ഒളിംപിക്‌സിലെ ഫുട്‌ബോള്‍ മല്‍സരത്തില്‍ ആകെ പതിനൊന്ന് ടീമുകളാണ് മല്‍സരിച്ചിരുന്നത്. നമ്മുടെ ഇന്ത്യയുമുണ്ടായിരുന്നു കളത്തില്‍. കോഴിക്കോടിന്റെ സ്വന്തം ഒളിംപ്യന്‍ റഹ്മാന്‍ കളിച്ച ഒളിംപിക്‌സ്. നെവില്‍ ഡീസൂസ ഹാട്രിക് സ്‌ക്കോര്‍ ചെയ്ത ഒളിംപിക്‌സ്. സോവിയറ്റ് യൂണിയനായിരുന്നു സ്വര്‍ണം. അക്കാലത്ത് രാജ്യം ചര്‍ച്ച ചെയ്തിരുന്ന പ്രധാന കായികതാരം വെസ്‌വലോഡ് ബോബ്‌റോവായിരുന്നു. ഫുട്‌ബോളിലും പിന്നെ ഐസ് ഹോക്കിയിലും മികവ് പ്രകടിപ്പിച്ച താരം. ഇവരുടെയെല്ലാം കാലത്തിന് ശേഷമായിരുന്നു യാഷിന്‍ ഇതിഹാസമാവുന്നത്.
ഗോള്‍വലയത്തില്‍ പറക്കുന്ന താരം. കറുത്ത ചിലന്തിയെന്നായിരുന്നു അദ്ദേഹത്തിന്റെ വിളിപ്പേര്. അപാര വേഗതയും മെയ്‌വഴക്കവും പ്രകടിപ്പിച്ച ഗോള്‍ക്കീപ്പര്‍. സാധാരണ ഗതിയില്‍ ഗോള്‍ക്കീപ്പറെ നിര്‍വചിച്ചിരുന്നത് നിശ്ചിതമായ സ്ഥലത്ത് പന്തിനെ രക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട വ്യക്തി എന്നതാണെങ്കില്‍ യാഷിന്‍ അതില്‍ നിന്നും വിത്യസ്തനായിരുന്നു. 1963 ല്‍ ഫിഫ ആ മഹാനായ ഗോള്‍ക്കീപ്പറെ ബലന്‍ഡിയോര്‍ പുരസ്‌ക്കാരം നല്‍കി ആദരിച്ചു. ഇന്നും മറ്റൊരു ഗോള്‍ക്കീപ്പര്‍ക്ക് ഈ പുരസ്‌ക്കാരം ലഭിച്ചിട്ടില്ല. 2008 മുതല്‍ ലയണല്‍ മെസിയും കൃസ്റ്റിയാനോ റൊണാള്‍ഡോയും മാറി മാറി പങ്ക് വെക്കുന്ന ആ കിരീടം മറ്റൊരു റഷ്യക്കാര്‍ക്കും കിട്ടിയിട്ടുമില്ല.
ഒരു സാധാരണ ഫാക്ടറി തൊളിലാളിയായിരുന്നു യാഷിന്‍. താരാരാധനയില്ലാത്ത സോവിയറ്റുകാര്‍ എങ്ങനെ യാഷിനെ താരമാക്കി എന്നതില്‍ അല്‍ഭുതമില്ല. അവര്‍ക്കിടയില്‍ നിന്നുള്ള ഒരാളായിരുന്നു അദ്ദേഹം. മെല്‍ബണ്‍ ഒളിംപിക്‌സ് കഴിഞ്ഞ കാലം. യാഷിന്‍ പ്രശസ്തിയിലേക്ക് വരുന്നു. അപ്പോഴും അദ്ദേഹം യാത്ര ചെയ്യാറ് ട്രെയിനിലായിരുന്നു. വ്‌ലാഡിവോസ്‌റ്റോക്കില്‍ നിന്നും മോസ്‌ക്കോയിലേക്കുള്ള യാത്രയില്‍ യാഷിനെ കണ്ടപ്പോള്‍ ഒരു സാധാരണ കര്‍ഷകന്‍ അദ്ദേഹത്തിന്റെ കാല്‍ക്കല്‍ വീണ് വന്ദിച്ചു. എന്നിട്ട് തന്റെ കൈവശമുളള അല്‍പ്പം വിത്തുകള്‍ അദ്ദേഹത്തിന് സമ്മാനിച്ച് പറഞ്ഞു-ഇതാണ് എന്റെ സമ്മാനം. ആ സമ്മാനത്തിന്റെ വിലയെക്കുറിച്ച് പിന്നീട് യാഷിന്‍ പറഞ്ഞിട്ടുണ്ട്. ഈ കഥകളൊക്കെ പുതിയ റഷ്യക്കാര്‍ക്കുമറിയാം. അവര്‍ ഇവിടെയെത്തുമ്പോള്‍ നമ്മോട് പറയുന്നത് ഈ വിശേഷങ്ങളാണ്. 1960 ല്‍ യൂറോപ്യന്‍ കിരീടം ചൂടിയ റഷ്യന്‍ സംഘത്തിന്റെ നായകന്‍ യാഷിനായിരുന്നു. ആ ഫൈനല്‍-പ്രതിയോഗികള്‍ പഴയ ശത്രുക്കളായ യുഗോസ്ലാവ്യക്കാര്‍. മല്‍സരം അധികസമയത്തേക്ക് ദീര്‍ഘിച്ചപ്പോള്‍ സോവിയറ്റ് വലയില്‍ കോട്ട പോലെ യാഷിന്‍. അ അധികസമയത്ത് വിക്ടര്‍ പോനിഡിലിന്‍കിന്റെ ഗോള്‍-സോവിയറ്റ് ചാമ്പ്യന്മാര്‍…. 1966 ലെ ലോകകപ്പില്‍ നാലാമത് വന്നതാണ് ലോകകപ്പിലെ സോവിയറ്റ് വീരഗാഥകളില്‍ പ്രധാനം. ഇപ്പോഴിതാ അവരുടെ നാട്ടില്‍ ലോകകപ്പ്. ഇന്നവര്‍ സഊദി അറേബ്യയുമായി കളിക്കുമ്പോള്‍ എല്ലാ റഷ്യക്കാരുടെയും മനം നിറയെ യാഷിന്‍ തന്നെ…

Cricket

ഫോട്ടോ ഒന്ന് മാറിപ്പോയി; ഇന്ത്യയുടെ കിരീടനേട്ടത്തോടെ എം.എല്‍.എ മുകേഷ് എയറില്‍

2013ലെ ചാംപ്യന്‍സ് ട്രോഫിയില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് കിരീടം നേടിയ ഇന്ത്യന്‍ ടീമിന്റെ ചിത്രമാണ് മുകേഷ് പങ്കുവച്ചത്.

Published

on

കിവികളെ പരാജയപ്പെടുത്തി ചാംപ്യന്‍സ് ട്രോഫി കിരീടം ഇന്ത്യ നേടിയതോടെ രാജ്യമൊട്ടാകെ ആവേശത്തിലായിരിക്കുകയാണ്. നാനാഭാഗത്ത് നിന്നും ടീം ക്യാപ്ടന്‍ രോഹിത് ശര്‍മയ്ക്കും ടീമിനും അഭിനന്ദന പ്രവാഹമാണ്.

ഇന്ത്യ ചാംപ്യന്‍സ് ട്രോഫി നേടിയതിന് പിന്നാലെ കേരളത്തില്‍ പ്രമുഖന്‍ എയറിലായിരിക്കുകയാണ്. കൊല്ലം എംഎല്‍എയും നടനുമായ മുകേഷാണ് ട്രോള്‍ പേജുകളില്‍ നിറയുന്നത്. ഇന്ത്യയുടെ വിജയത്തിന് പിന്നാലെ മുകേഷ് ടീമംഗങ്ങള്‍ കിരീടവുമായി വിജയാഘോഷം നടത്തുന്നതിന്റെ ചിത്രം പങ്കുവച്ചിരുന്നു. എന്നാല്‍ ചിത്രം ചെറുതായി ഒന്ന് മാറിപ്പോയി.

mukesh-team-india-n

2013ലെ ചാംപ്യന്‍സ് ട്രോഫിയില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് കിരീടം നേടിയ ഇന്ത്യന്‍ ടീമിന്റെ ചിത്രമാണ് മുകേഷ് പങ്കുവച്ചത്. ശിഖര്‍ ധവാനും സുരേഷ് റെയ്‌നയും ഇഷാന്ത് ശര്‍മയും അടക്കമുള്ളവരാണ് മുകേഷ് പങ്കുവച്ച ചിത്രത്തിലുള്ളത്.

അബദ്ധം മനസിലായതോടെ മുകേഷ് പോസ്റ്റ് പിന്‍വലിച്ചു. നിലവിലെ കീരിടം നേടിയ ടീമിന്റെ ചിത്രം പങ്കുവക്കുകയും ചെയ്തു. എന്നാല്‍ ഈ പോസ്റ്റിനടിയിലും കമന്റ് പൂരമാണ്. ‘ആദ്യം ഇട്ട പോസ്റ്റ് ഡിലീറ്റ് ചെയ്തല്ലേ അന്തസ്സ് വേണമടാ അന്തസ്സ്’ എന്നാണ് ഒരു കമന്റ്. എംഎല്‍എയ്ക്ക് 2013 ല്‍ നിന്ന് 2025 ലേക്ക് വണ്ടി കിട്ടി അല്ലേ എന്ന് ചോദിച്ചുള്ള കമന്റുകളും നിരവധിയാണ്. ‘തോമസുകുട്ടി വിട്ടോ’ പോലെയുള്ള മുകേഷ് ചിത്രങ്ങളിലെ തന്നെ ഡയലോഗുകളും ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്.

Continue Reading

Cricket

കലാശപ്പോരിലെ താരമായി രോഹിത് ശര്‍മ; രചിന്‍ രവീന്ദ്ര പ്ലെയര്‍ ഒഫ് ദ ടൂര്‍ണമെന്റ്

തകര്‍പ്പന്‍ അര്‍ധസെഞ്ചറിയുമായി മുന്നില്‍നിന്ന് നയിച്ച ക്യാപ്റ്റന്‍ രോഹിതിന്റെ ഇന്നിങ്സാണ് ഇന്ത്യയ്ക്ക് തുണയായത്

Published

on

ഒരു പതിറ്റാണ്ടിനിപ്പുറം ഇന്ത്യയ്ക്ക് ചാമ്പ്യന്‍സ് ട്രോഫി കിരീടം സമ്മാനിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് ഒരു സ്‌നേഹ സമ്മാനം. ആവേശപ്പോരിലെ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരവും നേടിയെടുത്ത് ഇന്ത്യന്‍ പടനായകന്‍. വെടിക്കെട്ട് ബാറ്റിങ്ങുമായി ഇന്ത്യയെ മുന്നില്‍ നിന്ന് നയിച്ച നാകയന്‍ രോഹിത് ശര്‍മ തന്നെയായിരുന്നു ഇന്ത്യയുടെ വിജയ ശില്‍പിയും.

തകര്‍പ്പന്‍ അര്‍ധസെഞ്ചറിയുമായി മുന്നില്‍നിന്ന് നയിച്ച ക്യാപ്റ്റന്‍ രോഹിതിന്റെ ഇന്നിങ്സാണ് ഇന്ത്യയ്ക്ക് തുണയായത്. രോഹിത് 83 പന്തില്‍ ഏഴു ഫോറും മൂന്നു സിക്സും സഹിതം 76 റണ്‍സെടുത്തു. ഓപ്പണിങ് വിക്കറ്റില്‍ ശുഭ്മന്‍ ഗില്ലിനൊപ്പം രോഹിത് പടുത്തുയര്‍ത്തിയ സെഞ്ചറി കൂട്ടുകെട്ടും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി.

ന്യൂസിലന്റ് ഓപ്പണര്‍ രചിന്‍ രവീന്ദ്രയാണ് ടൂര്‍ണമെന്റിന്റെ താരം. രചിനാണ് ടൂര്‍ണമെന്റിലെ ടോപ് സ്‌കോററും. കിവീസിന്റെ മാറ്റ് ഹെന്‍ട്രിയാണ് ടൂര്‍ണമെന്റില്‍ ഏറ്റവും അധികം വിക്കറ്റുകള്‍ കൊയ്തത്.

Continue Reading

Cricket

കിവീസിനെ തകര്‍ത്ത് രോഹിതിനും ഇന്ത്യക്കും കിരീടം

ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഒരു മത്സരം പോലും തോല്‍ക്കാതെ ഇന്ത്യ ചാമ്പ്യന്മാര്‍

Published

on

ഏകദിന ക്രിക്കറ്റില്‍ കിവീസിനെ തകര്‍ത്തെറിഞ്ഞ് ചാമ്പ്യന്‍സ് ട്രോഫി അടിച്ചെടുത്ത് ഇന്ത്യ. ദുബൈ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ അരങ്ങേറിയ വാശിയേറിയ കലാശപ്പോരില്‍ ന്യൂസിലാന്‍ഡിനെ നാല് വിക്കറ്റിന് കീഴടക്കിയാണ് രോഹിതിന്റെ നീലപട ചാമ്പ്യന്‍സ് ട്രോഫിയില്‍ മുത്തമിട്ടത്. മിന്നും ബാറ്റിങ്ങുമായി ഇന്ത്യയെ മുന്നില്‍ നിന്ന് നയിച്ച നാകയന്‍ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ വിജയ ശില്‍പി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 49 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. തകര്‍പ്പന്‍ അര്‍ധസെഞ്ചറിയുമായി മുന്നില്‍നിന്ന് നയിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഇന്നിങ്‌സാണ് ഇന്ത്യയ്ക്ക് തുണയായത്. രോഹിത് 83 പന്തില്‍ ഏഴു ഫോറും മൂന്നു സിക്‌സും സഹിതം 76 റണ്‍സെടുത്തു. ഓപ്പണിങ് വിക്കറ്റില്‍ ശുഭ്മന്‍ ഗില്ലിനൊപ്പം രോഹിത് പടുത്തുയര്‍ത്തിയ സെഞ്ചറി കൂട്ടുകെട്ടും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി.

ഇന്ത്യയുടെ രണ്ടാമത്തെ ചാമ്പ്യന്‍സ് ട്രോഫി കിരീടമാണ്. 12വര്‍ഷം മുന്‍പ് 2013ലാണ് ഇന്ത്യ ആദ്യമായി ചാമ്പ്യന്‍സ് ട്രോഫി സ്വന്തമാക്കുന്നത്. രണ്ട് ലോകകപ്പ് കിരീടങ്ങള്‍(1983,2011) ഉള്‍പ്പെടെ ഏകദിനത്തില്‍ ഇന്ത്യ ഉയര്‍ത്തുന്ന നാലാമത്തെ വിശ്വകിരീടം കൂടിയാണിത്.

താരതമ്യേന കുറഞ്ഞ വിജയലക്ഷ്യം തേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തകര്‍പ്പന്‍ തുടക്കമാണ് നായകന്‍ രോഹിത് ശര്‍മ നല്‍കിയത്. രോഹിത്-ഗില്‍ ഓപണിങ് കൂട്ടുക്കെട്ട് 18.4 ഓവറില്‍ 105 റണ്‍സില്‍ നില്‍കെയാണ് പിരിയുന്നത്. ശ്രേയസ് അയ്യര്‍ (62 പന്തില്‍ 48), ശുഭ്മന്‍ ഗില്‍ (50 പന്തില്‍ 31), അക്ഷര്‍ പട്ടേല്‍ (40 പന്തില്‍ 29), വിരാട് കോലി (ഒന്ന്), ഹാര്‍ദിക് പാണ്ഡ്യ (18 പന്തില്‍ 18) എന്നിവരാണു പുറത്തായത്. ഓപ്പണിങ് വിക്കറ്റില്‍ ഇന്ത്യ സെഞ്ചറി കൂട്ടുകെട്ടുമായി മുന്നേറവേ, സ്‌കോര്‍ 105 ല്‍ നില്‍ക്കെ ശുഭ്മന്‍ ഗില്ലിനെ മിച്ചല്‍ സാന്റ്‌നറുടെ പന്തില്‍ ഗ്ലെന്‍ ഫിലിപ്‌സ് വീണ്ടുമൊരു ‘അദ്ഭുത’ ക്യാച്ചിലൂടെ പുറത്താക്കിയത് നിര്‍ണായകമായി.

ബ്രേസ്‌വെല്ലിന്റെ പന്തില്‍ കോലി പുറത്തായത് ആരാധകരെ തളര്‍ത്തി. രണ്ടു പന്തു നേരിട്ട് ഒറ്റ റണ്ണെടുത്താണ് കോലി മടങ്ങിയത്. സെഞ്ചറിയിലെത്തുമെന്നു പ്രതീക്ഷിച്ചിരുന്ന രോഹിത് ശര്‍മ, ഇടയ്ക്ക് റണ്‍നിരക്കിലുണ്ടായ വര്‍ധനവിന്റെ സമ്മര്‍ദ്ദത്തില്‍ അനാവശ്യ ഷോട്ടിനു പോയാണ് വിക്കറ്റു കളഞ്ഞത്. 27-ാം ഓവറില്‍ രചിന്‍ രവീന്ദ്രയെ സ്റ്റെപ് ഔട്ട് ചെയ്ത് ബൗണ്ടറി കടത്താന്‍ ശ്രമിച്ച രോഹിത്തിനെ പന്തു പിടിച്ചെടുത്ത കിവീസ് വിക്കറ്റ് കീപ്പര്‍ ടോം ലാതം സ്റ്റംപ് ചെയ്തു പുറത്താക്കി.

പിന്നീട് അക്ഷര്‍ പട്ടേലും ശ്രേയസും അയ്യരും ചേര്‍ന്ന് നടത്തിയ യുദ്ധം ഇന്ത്യയ്ക്കു തുണയായി. 71 പന്തുകള്‍ നേരിട്ട് 65 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്്. 48 റണ്‍സെടുത്ത ശ്രേയസ് അയ്യരെ രചിന്‍ രവീന്ദ്ര തകര്‍പ്പനൊരു ക്യാച്ചിലൂടെയാണു പുറത്താക്കിയത്. 40.5 ഓവറുകളിലാണ് ഇന്ത്യ 200 കടന്നത്. സ്പിന്നര്‍ മിച്ചല്‍ ബ്രേസ്‌വെല്ലിനെ സിക്‌സര്‍ പറത്താനുള്ള അക്ഷര്‍ പട്ടേലിന്റെ ശ്രമം വില്‍ ഒറൂക്കിന്റെ ക്യാച്ചായി അവസാനിച്ചതോടെ ഇന്ത്യ വീണ്ടും പതറി.

ഹാര്‍ദിക് പാണ്ഡ്യ തകര്‍പ്പന്‍ സിക്‌സറും ഫോറും സഹിതം ആത്മവിശ്വാസം പകര്‍ന്നെങ്കിലും, സ്‌കോര്‍ 241ല്‍ നില്‍ക്കെ അനാവശ്യ ഷോട്ടിനു ശ്രമിച്ച് പുറത്തായി. കൈല്‍ ജെയ്മിസന്റെ പന്തില്‍ ബൗണ്ടറിക്കു ശ്രമിച്ച പാണ്ഡ്യ, ജെയ്മിസനു തന്നെ ക്യാച്ച് സമ്മാനിച്ചാണ് പുറത്തായത്. 33 പന്തില്‍ പുറത്താകാതെ 34 റണ്‍സെടുത്ത കെ.എല്‍ രാഹുലും ഒമ്പത് റണ്‍സെടുത്ത രവീന്ദ്ര ജദേജയും ലക്ഷ്യം കണ്ടാണ് മടങ്ങിയത്.

നേരെത്ത, 63 റണ്‍സെടുത്ത ഡാരില്‍ മിച്ചലിന്റെയും മിഖായേല്‍ ബ്രേസ് വെല്ലിന്റെ (40 പന്തില്‍ പുറത്താകാതെ 53 ) ഇന്നിങ്‌സാണ് കിവീസിനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്.

വില്‍യങ് (15), രചിന്‍ രവീന്ദ്ര (37), കെയിന്‍ വില്യംസണ്‍ (11), ടോം ലതാം(14) ഗ്ലെന്‍ ഫിലിപ്‌സ് (34), മിച്ചല്‍ സാന്റര്‍ (8) എന്നിവരാണ് പുറത്തായത്. ഇന്ത്യക്ക് വേണ്ടി വരുണ്‍ ചക്രവര്‍ത്തി കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ടുവിക്കറ്റ് വീതം വീഴ്ത്തി.

Continue Reading

Trending