Culture
ഇതൊരു വലിയ തുടക്കം; സബാാാഷ്

കമാല്‍ വരദൂര്‍
ഇന്ത്യന്‍ ക്രിക്കറ്റിന് കേരളം നല്‍കിയ സംഭാവന എന്തെന്നു ചോദിച്ചാല്‍ ടിനു യോഹന്നാന്‍, എസ് ശ്രീശാന്ത് തുടങ്ങി ഒന്നോ രണ്ടോ കളിക്കാരെ ചൂണ്ടിക്കാണിക്കാനേ നമുക്ക് കഴിയാറുള്ളൂ. കുറച്ചുകൂടി ഉദാരമായി ചിന്തിച്ചാല്‍ പോലും ബേസില്‍ തമ്പി, സഞ്ജു സാംസണ്‍, അനന്ത പത്മനാഭന്‍ തുടങ്ങിയ ഏതാനും പേരുകളില്‍ ഒതുങ്ങും. രഞ്ജി ട്രോഫി തുടങ്ങിയ ആഭ്യന്തര ചാമ്പ്യന്‍ഷിപ്പുകളില്‍ കേരളത്തിന് വലിയ മികവ് പുലര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ സീസണില്‍ നമ്മുടെ ടീം നന്നായി കളിച്ചെങ്കിലും സമ്മര്‍ദം കാരണമാകാം പ്രാഥമിക ഘട്ടം പിന്നിട്ട് മുന്നോട്ടുപോകാന്‍ നമുക്ക് കഴിഞ്ഞില്ല. അതിനിടയില്‍, ടീമിലുണ്ടായ പടലപ്പിണക്കങ്ങളും വിവാദങ്ങളും നമ്മെ ഏറെ വേദനിപ്പിക്കുകയും ചെയ്തു.
നന്നായി കളിക്കുന്ന പ്രതിഭയുള്ള മികച്ച കളിക്കാര്‍ നമുക്കുണ്ട്. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും നാം ഒട്ടും പിറകിലുമല്ല. കാസര്‍കോട്ടും വയനാട്ടും പെരിന്തല്‍മണ്ണയിലും തൊടുപുഴയിലുമെല്ലാം നിലവാരമുള്ള ഗ്രൗണ്ടുകളും മറ്റു സംവിധാനങ്ങളുമുണ്ട്. കേരള ക്രിക്കറ്റ് അസോസിയേഷന്റെ സമീപനവും പോസിറ്റീവാണ്. എന്നിട്ടും എന്തുകൊണ്ടാണ് ആഭ്യന്തര ക്രിക്കറ്റിലും രഞ്ജിയിലുമെല്ലാം മികച്ച പ്രകടനം കാഴ്ചവെക്കാന്‍ നമുക്ക് കഴിയാത്തത്? എന്ത് ഹിമാലയന്‍ പ്രതിബന്ധമാണ് നമുക്കു മുന്നിലുള്ളത്? യഥാര്‍ത്ഥത്തില്‍, അത്തരമൊരു കടമ്പയോ പ്രതിബന്ധമോ ഇല്ല എന്നു തെളിയിക്കുകയാണ് വയനാട് കൃഷ്ണഗിരി സ്‌റ്റേഡിയത്തില്‍ ഗുജറാത്തിനെ തോല്‍പ്പിച്ചു കൊണ്ട് കേരളം ചെയ്തിരിക്കുന്നത്. ഈ സീസണില്‍ നമ്മുടെ പെര്‍ഫോമന്‍സ് ഒട്ടും സ്ഥിരതയുള്ളതായിരുന്നില്ല. ഗൗതം ഗംഭീറിനെ പോലുള്ള (അദ്ദേഹം കേരളത്തിനെതിരെ കളിച്ചില്ലെങ്കിലും) വലിയ പേരുകളുള്ള ഡല്‍ഹിയെ നമ്മള്‍ തോല്‍പ്പിച്ചു. അതേസമയം, തമിഴ്‌നാടിനോട് തോല്‍ക്കുകയും ഹിമാചലിനെ തകര്‍ത്ത് നോക്കൗട്ടിലെത്തുകയും ചെയ്തു.
ക്രിക്കറ്റ് ലോകത്തിന് വയനാട്ടിലെ സ്‌റ്റേഡിയം അത്ര പരിചയമില്ല. കൃഷ്ണഗിരി സ്റ്റേഡിയം മുമ്പും മത്സരങ്ങള്‍ക്ക് വേദിയായിട്ടുണ്ടെങ്കിലും രഞ്ജി നോക്കൗട്ട് മത്സരം സവിശേഷമായിരുന്നു. ഗുജറാത്ത് അവരുടെ കരുത്തരായ പേസര്‍മാരെ ഉപയോഗിച്ച് കേരളത്തെ 200-ല്‍ കുറവ് റണ്‍സിന് ഒതുക്കി. നമ്മളാകട്ടെ, അതിലും മികച്ച രീതിയില്‍ ബേസില്‍ തമ്പിയുടെയും സന്ദീപ് വാര്യരുടെയും തകര്‍പ്പന്‍ ബൗളിങില്‍ അവരെ തകര്‍ത്തു കളഞ്ഞു. പേസ് ബൗളര്‍മാരുടെ സ്വപ്‌നഭൂമിയും ബാറ്റ്‌സ്മാന്മാരുടെ പേടിസ്വപ്‌നവുമാണ് പെര്‍ത്തിലെ വാക്ക ഗ്രൗണ്ട്. ഇപ്പോള്‍ ഇന്ത്യയിലെ വാക്ക ഗ്രൗണ്ടായി മാറിയിരിക്കുകയാണ് കൃഷ്ണഗിരി സ്‌റ്റേഡിയം. മൂന്ന് ദിവസത്തിനുള്ളില്‍ നാല്‍പ്പത് വിക്കറ്റുകളാണ് ഇവിടെ വീണത്. സാഹചര്യങ്ങള്‍ക്കനുസരിച്ച് പന്തെറിഞ്ഞ നമ്മുടെ ബൗളര്‍മാര്‍ക്ക് – വിശേഷിച്ചും ബേസിലിനും സന്ദീപിനും – മാര്‍ക്ക് നല്‍കണം. പാര്‍ത്ഥിവ് പട്ടേല്‍, അക്ഷര്‍ പട്ടേല്‍, പീയുഷ് ചൗള തുടങ്ങിയ ദേശീയ താരങ്ങളടങ്ങുന്ന ഗുജറാത്ത് ടീം അനായാസ വിജയം പ്രതീക്ഷിച്ചാണ് ഇവിടെ വന്നത്. പക്ഷേ, അവര്‍ക്കെതിരെ രണ്ട് ഇന്നിങ്‌സിലും ഒന്നിനൊന്ന് മെച്ചപ്പെട്ട രീതിയിലാണ് ബേസിലും സന്ദീപും പന്തെറിഞ്ഞത്. സാധാരണ ഗതിയില്‍ ഒരു ഇന്നിങ്‌സില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന ഒരു പേസര്‍ക്ക് രണ്ടാം ഇന്നിങ്‌സില്‍ അത്ര മികവ് പുലര്‍ത്താന്‍ കഴിഞ്ഞു കൊള്ളണമെന്നില്ല. സാങ്കേതിക മികവുള്ളവരാണ് പാര്‍ത്ഥിവ് അടക്കമുള്ള മുന്‍നിര ബാറ്റ്‌സ്മാന്മാര്‍. ശ്രദ്ധയോടെയാണ് അവര്‍ കളിക്കുന്നത്. പക്ഷേ, അവരുടെ ശ്രദ്ധ പാളുംവിധത്തിലുള്ള ബൗ ണ്‍സും സ്വിങുമൊക്കെയാണ് നമ്മുടെ ബൗളര്‍മാര്‍ കാഴ്ചവെച്ചത്. അവര്‍ക്കു മുന്നിലാണ് ഗുജറാത്ത് പതറിയത്.
രഞ്ജിയിലെ കേരളത്തിന്റെ കന്നി സെമിഫൈനല്‍ മത്സരവും വയനാട്ടില്‍ തന്നെയാണ്, ഈ മാസം 24 മുതല്‍. വിദര്‍ഭയാണ് ഇനി മുന്നിലുള്ള എതിരാളി. ആവശ്യത്തിലധികം പരിചയസമ്പത്തും മികവുമുള്ള വസീം ജാഫര്‍ അടങ്ങുന്ന ടീമാണ് വിദര്‍ഭ. ഹിമാലയന്‍ ബാറ്റ്‌സ്മാന്‍ എന്നു വിളിക്കാവുന്ന താരമാണ് ജാഫര്‍. 41-ാം വയസ്സിലും കൂസലില്ലാതെയാണ് അദ്ദേഹം റണ്‍സടിച്ചു കൂട്ടുന്നത്. ഈ സീസണില്‍ അദ്ദേഹത്തിന് ഡബിള്‍ സെഞ്ച്വറിയുണ്ട്. എങ്കില്‍പ്പോലും വിദര്‍ഭക്കെതിരെ വയനാട്ടിലെ വേഗതയും ബൗണ്‍സുമുള്ള വിക്കറ്റില്‍ കേരളം ശക്തര്‍ തന്നെയാണ്. പേസര്‍മാര്‍ക്കു പുറമെ ജലജ് സക്‌സേനയെപ്പോലെ ക്വാളിറ്റി ഓള്‍റൗണ്ടര്‍ കേരളത്തിനുണ്ട്. പരിക്കുകാരണം സഞ്ജു സാംസണ്‍ കളിച്ചേക്കില്ലെങ്കിലും ആ വിടവ് നികത്താനുള്ള കരുത്ത് നമുക്കുണ്ട്.
ഇതൊരു വലിയ തുടക്കമാണ്. ആഭ്യന്തര ക്രിക്കറ്റില്‍ കൂടുതല്‍ കരുത്ത് കൈവരിക്കാനുള്ള അവസരമാണിത്. ഈ മത്സരത്തിനു ശേഷമായിരുന്നു ഐ.പി.എല്‍ ലേലം നടന്നിരുന്നതെങ്കില്‍ നമ്മുടെ കളിക്കാര്‍ക്ക് കൂടുതല്‍ ശ്രദ്ധ ലഭിക്കുമായിരുന്നു. ഏതായാലും, കേരള ക്രിക്കറ്റിന്റെ മുന്നോട്ടുള്ള കുതിപ്പില്‍ നിര്‍ണായക നാഴികക്കല്ലാണ് ഈ വിജയം എന്ന കാര്യത്തില്‍ സംശയമില്ല.
Film
ഇരുപതാം ദിവസം പിന്നിട്ട് പ്രേക്ഷകഹൃദയങ്ങൾ കവർന്ന് ‘നരിവേട്ട’ മുന്നോട്ട്

ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അബിൻ ജോസഫിന്റെ തിരക്കഥയിൽ അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട ഗംഭീര പ്രദർശന വിജയം നേടി മുന്നേറുന്നു. ഇതിനോടകം മൂന്നാം ആഴ്ച പിന്നിട്ടിരിക്കുന്ന നരിവേട്ടയുടെ പ്രദർശനം ഭാഷാഭേദമില്ലാതെ ഏവർക്കും ആസ്വദിക്കാവുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്. അതോടൊപ്പം ആഗോള ബോക്സ് ഓഫീസില്‍ 22 കോടിയിലധികം നരിവേട്ട നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഒന്നിലധികം യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിരിക്കുന്ന ചിത്രത്തിൽ വർഗീസ് പീറ്റർ എന്ന ചെറുപ്പക്കാരന്റെ ജീവിതയാത്ര കൂടിയാണ് പറയുന്നത്. മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച പൊളിറ്റിക്കല്‍ സോഷ്യോ ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന നരിവേട്ട നോണ്‍ ലീനിയറായാണ് ആവിഷ്കരിച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക – നിരൂപക പ്രശംസയും അതോടൊപ്പം ഓസ്ട്രേലിയയിൽ നടന്ന പ്രീമിയർ ഷോയിൽ മികച്ച പ്രതികരണവും കരസ്ഥമാക്കിയ ചിത്രമിപ്പോൾ ടോവിനോ തോമസ് എന്ന നടന്റെയും സ്റ്റാറിന്റെയും കരിയർ ഗ്രാഫ് വളർച്ചയുടെയും കാരണമായി മാറിയിരിക്കുകയാണ്.
ആദിവാസി ഭൂമി പ്രശ്നം എന്ന സാമൂഹിക വിഷയത്തെ മുന്നില്‍ നിര്‍ത്തി തന്നെ 2003 ഫെബ്രുവരി 19ന് വയനാട്ടിലെ മുത്തങ്ങയില്‍ നടന്ന സംഭവങ്ങളെ കഥാകാരന്റെ ഭാവന കൂടി ചേര്‍ത്തുവെച്ച് അവതരിപ്പിക്കുകയാണ് നരിവേട്ട. മുത്തങ്ങ സമര കാലത്ത് പരക്കെ പറയപ്പെട്ടിരുന്ന സംശയങ്ങളാണ് സിനിമയുടെ അടിത്തട്ടിലൂടെ സഞ്ചരിക്കുന്നത്. അതോടൊപ്പം ചെങ്ങര സമരം, പൂയംകുട്ടി സമരം തുടങ്ങിയ സകല സമരങ്ങളോടും ഐക്യപ്പെടുന്ന തരത്തില്‍ അതിലെ കണ്ടെന്റുകളെയെല്ലാം നീതിപൂര്‍വമായി സമീപിച്ചിരിക്കുന്ന സിനിമ കൂടിയാണിത്. ചിത്രത്തിൽ ബഷീറായി എത്തിയ സുരാജ് വെഞ്ഞാറമൂട്, ഡിഐജി കേശവദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചേരൻ, ആര്യ സലീം, പ്രിയംവദ കൃഷ്ണൻ എന്നിവർ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.
ഇന്ത്യൻ സിനിമ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിചിരിക്കുന്നത്. ഇഷ്ഖില്‍ നിന്നും നരിവേട്ടയിലെത്തുമ്പോഴുള്ള അനുരാജ് മനോഹറെന്ന സംവിധായകന്റെ സംവിധാന മികവും , ജേക്സ് ബിജോയുടെ സംഗീത മികവുമാണ് ചിത്രത്തെ ഏറെ ആകർഷകമാക്കിയത്. അബിൻ്റെ എഴുത്തിനും അനുരാജിന്റെ മേക്കിങ്ങിനും ഒപ്പംനിന്നുകൊണ്ട് ഒരു സിംഫണിതന്നെ തീർക്കുകയായിരുന്നു ജേക്സ് ബിജോയ്. ഛായാഗ്രഹണം നിർവഹിച്ച വിജയ്, സംഗീതം നൽകിയ ജേക്സ് ബിജോയ്, എഡിറ്റർ ഷമീർ മുഹമ്മദ്, ആർട്ട് ചെയ്ത ബാവ എന്നിവരുടെ സംഭാവനകളും ഗംഭീരമായി തന്നെ പ്രതിഫലിക്കുന്നുണ്ട്.
Film
വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
-
Celebrity3 days ago
‘എന്നെ വേടന് എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്
-
kerala2 days ago
പടിയൂര്‍ ഇരട്ടക്കൊലപാതകം; പ്രതി പ്രേംകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി
-
kerala3 days ago
പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; എസ്.എഫ്.ഐ നേതാവിനെതിരെ പോക്സോ കേസ്
-
kerala3 days ago
ഞാൻ ആർക്കും എതിരല്ല ; എതിർപ്പ് സിസ്റ്റത്തിനോട്; വേടൻ
-
kerala3 days ago
കേരള സര്‍വകലാശാല സെനറ്റിലേക്ക് ആര്‍എസ്എസ് അനുകൂലിയെ നിയമനം നടത്തി ഗവര്‍ണര്‍
-
india2 days ago
അഹമ്മദാബാദില്‍ വിമാനം തകര്‍ന്ന് വീണ മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ചു
-
More3 days ago
‘വിദ്യാർത്ഥികൾ ചൂഷണവിധേയമാകുന്നതിൽ ജാഗ്രത പാലിക്കണം’: ഇന്ത്യൻ ഹൈക്കമീഷണർ
-
gulf2 days ago
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു