Connect with us

india

ജസ്റ്റിസ് ചന്ദ്രചൂഡ്; നീതിന്യായ സംവിധാനത്തിലെ പുതുപ്രതീക്ഷ

ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസാകുന്നതോടെ, നീതിന്യായ സംവിധാനത്തിന്റെ നടത്തിപ്പില്‍ വലിയ പ്രതീക്ഷകളാണുള്ളത്.

Published

on

ന്യൂഡല്‍ഹി: ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസാകുന്നതോടെ, നീതിന്യായ സംവിധാനത്തിന്റെ നടത്തിപ്പില്‍ വലിയ പ്രതീക്ഷകളാണുള്ളത്. ജഡ്ജിയായിരിക്കെ അദ്ദേഹം പുറപ്പെടുവിച്ച വിധികളാണ് ഈ പ്രതീക്ഷയ്ക്ക് അടിസ്ഥാനം. ഭരണഘടനാ ബെഞ്ചിന്റെ സുപ്രധാന വിധികളിലെല്ലാം അദ്ദേഹത്തിന്റെ കയ്യൊപ്പുണ്ടായിരുന്നു.

മാനുഷിക മൂല്യങ്ങളെ മുന്‍നിര്‍ത്തിയാണ് അദ്ദേഹം പലപ്പോഴും വിധി പ്രസ്താവിച്ചത്. അതില്‍ പലതും കോളിളക്കം സൃഷ്ടിച്ചതുമാണ്. ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും കയറാമെന്ന വിധി ജസ്റ്റിസ് ചന്ദ്രചൂഡ് അടങ്ങിയ ബെഞ്ചാണ് പുറപ്പെടുവിച്ചത്. ആര്‍ത്തവമുള്ള സ്ത്രീകള്‍ അമ്പലത്തില്‍ പ്രവേശിക്കാന്‍ പാടില്ല എന്ന ആചാരത്തെ കീഴ്‌മേല്‍ മറിക്കുന്നതായിരുന്നു ആ വിധി. ഇതിനെതിരെ നല്‍കിയ റിവ്യൂ ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്.

ആധാര്‍ ഭരണഘടനാനുസൃതമാണോ എന്ന ഹര്‍ജിയില്‍ ചന്ദ്രചൂഡ് പുറപ്പെടുവിച്ച ഭിന്ന സ്വരം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ആധാര്‍ നിയമപ്രകാരമാണെന്ന് വിധിയെഴുതിയ ഭരണഘടനാ ബഞ്ചിലെ നാല് പേരോടും വിയോജിച്ചായിരുന്നു അന്ന് വിയോജനക്കുറിപ്പെഴുതിയത്. സാങ്കേതിക കാര്യങ്ങളിലുണ്ടാകുന്ന മാറ്റത്തിന് അനുസരിച്ച് ഭരണഘടന നല്‍കുന്ന സംരക്ഷണങ്ങള്‍ ഇല്ലാതാകുന്നില്ലെന്ന് അദ്ദേഹം വിയോജനക്കുറിപ്പില്‍ രേഖപ്പെടുത്തി. ധനബില്ലായി ആധാര്‍ ബില്‍ അവതരിപ്പിക്കാന്‍ അനുവദിച്ച ലോക്‌സഭാ സ്പീക്കറുടെ തീരുമാനം നീതിന്യായ പരിശോധനയ്ക്ക് വിധേയമാക്കാവുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വ്യക്തി സ്വാതന്ത്ര്യത്തെ സംബന്ധിച്ച് ജസ്റ്റിസ് നടത്തിയ മറ്റൈാരു സുപ്രധാന പ്രസ്താവനയായിരുന്നു ഹാദിയ കേസിലേത്. ഹാദിയ -ഷെഫിന്‍ ജഹാന്‍ വിവാഹം റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരെ അന്നത്തെ ചീഫ് ജസ്റ്റിസായ ദീപക് മിശ്ര, ജസ്റ്റിസ്.എ.എം ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് ചന്ദ്രചൂഡ്് എന്നിവരടങ്ങിയ ബെഞ്ച് ഏകകണ്ഠമായാണ് വിധി പുറപ്പെടുവിപ്പിച്ചത്.

ഹാദിയ ഇസ്്‌ലാം മതം സ്വീകരിച്ചത് ബലപ്രയോഗത്തിലൂടെയാണെന്ന് നിരീക്ഷിച്ച് കേരള ഹൈക്കോടതി വിവാഹം റദ്ദാക്കുകയും ഹാദിയയെ മാതാപിതാക്കളുടെ കൂടെ വിടാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാല്‍ സ്വയം തിരഞ്ഞെടുക്കാന്‍ കഴിവുള്ള പ്രായപൂര്‍ത്തിയായ സ്ത്രീയാണ് ഹാദിയ എന്നായിരുന്നു സുപ്രീംകോടതി നിരീക്ഷണം. സ്വന്തമായി തീരുമാനങ്ങളെടുക്കാനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ടെന്നും വിവാഹം ഒരോ വ്യക്തിയുടെ തിരഞ്ഞെടുപ്പാണെന്നുമായിരുന്നു സുപ്രീം കോടതി നിരീക്ഷിച്ചത്.

ഭീമാ കൊറേഗാവ് കേസില്‍ ഉള്‍പ്പെട്ട അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെ ഉടന്‍ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളുകയും നാലാഴ്ച കൂടി വീട്ടുതടങ്കലില്‍ തുടരുമെന്ന് സുപ്രീം കോടതി വിധിക്കുകയും ചെയ്തിരുന്നു. അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. എന്നാല്‍ ബെഞ്ചിലെ അംഗമായിരുന്ന ജസ്റ്റിസ് ചന്ദ്രചൂഡ് ഇതിനെതിരെ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. സ്വകാര്യത മൗലികാവകാശമാണെന്നും ഇന്ത്യന്‍ ഭരണഘടനയുടെ 21ാം അനുച്ഛേദ പ്രകാരം അത് സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും ഏകകണ്ഠമായി അംഗീകരിച്ച ന്യായാധിപനാണ് ചന്ദ്രചൂഡ്. അന്തസോടെയുള്ള ജീവിതം നയിക്കണമെങ്കില്‍ ഒരു വ്യക്തിക്ക് അര്‍ഹിച്ച സ്വാതന്ത്ര്യം നല്‍കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. ജീവിക്കാനുള്ള അവകാശം പോലെ അന്തസോടെയുള്ള മരണവും മൗലികാവകാശമാണെന്ന നിലപാടാണ് ചന്ദ്രചൂഡ് സ്വീകരിച്ചത്. തല്‍ഫലമായി ദയാവധം അനുവദിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചു. വിവാഹിതയായ സ്ത്രീക്ക് സ്വന്തം ലൈംഗിക തിരഞ്ഞെടുപ്പുകള്‍ നടത്താനുള്ള അവകാശമുണ്ടെന്ന നിരീക്ഷണവും അ ദ്ദേഹം മുന്നോട്ട് വെച്ചിരുന്നു. ഭാര്യ ഭര്‍ത്താവിന്റ സ്വത്തല്ല. ഭര്‍ത്താവ് ഭാര്യയുടെ ലൈംഗിക തിരഞ്ഞെടുപ്പിന്റെ ഉടമയുമല്ല തുടങ്ങി വ്യക്തികളുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുള്ള നിരീക്ഷണങ്ങളും അദ്ദേഹം നടത്തി.

സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലാതാക്കിയ വിധിയും ഇന്ത്യന്‍ ചരിത്രത്തിലെ നിര്‍ണായകമായ ഒരു ഏടാണ്. സ്വന്തം പിതാവിന്റെ വിധികള്‍ തിരുത്തിയ ജസ്റ്റിസ് കൂടിയാണ് ഡിവൈ ചന്ദ്രചൂഡ്. ഭര്‍ത്താവിന്റെ സമ്മതമില്ലാതെ ഭാര്യ മറ്റൊരു ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകരമാണെന്ന് 1985 ല്‍ വിധിച്ചത് പിതാവ് വൈ.വി ചന്ദ്രചൂഡാണ്. എന്നാല്‍ വിവാഹിതയായ സ്ത്രീക്ക് സ്വന്തം ലൈംഗിക തിരഞ്ഞെടുപ്പ് നടത്താനുള്ള അവകാശമുണ്ടെന്ന് വിധിച്ചതിലൂടെ ആ നിയമം തിരുത്തപ്പെട്ടു. സ്വകാര്യത മൗലികാവകാശമാണെന്ന് വിധിച്ചപ്പോള്‍ അടിയന്തരാവസ്ഥക്കാലത്ത് അടിസ്ഥാന അവകാശങ്ങളെല്ലാം റദ്ദാക്കിയ പിതാവിന്റെ വിധി അദ്ദേഹം മാറ്റിയെഴുതുകയായിരുന്നു. പ്രായ പൂര്‍ത്തിയാവരുടെ പരസ്പര സമ്മതത്തോടെയുള്ള ലൈഗിംക ബന്ധവും നിയമവിധേയമാക്കി 377-ാം വകുപ്പ് റദ്ദാക്കിയ സുപ്രധാന വിധിയിലും ചന്ദ്രചൂഡിന്റെ കൈയ്യൊപ്പുണ്ട്.

 

india

ചരിത്രത്തിലാദ്യമായി ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ 21 ജഡ്ജിമാരുടെ സ്വത്തുവിവരങ്ങള്‍ പുറത്തുവിട്ട് സുപ്രീംകോടതി

അപക്സ് കോടതി തീരുമാനത്തിന്റെ ഭാഗമായി ജഡ്ജിമാരുടെ മുഴുവന്‍ സ്വത്തുവിവരങ്ങളും വെബ്സൈറ്റില്‍ തന്നെ ലഭ്യമാക്കിയതായി കോടതി അറിയിച്ചു.

Published

on

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി 21 ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങള്‍ പുറത്തുവിട്ട് സുപ്രീംകോടതി. അപക്സ് കോടതി തീരുമാനത്തിന്റെ ഭാഗമായി ജഡ്ജിമാരുടെ മുഴുവന്‍ സ്വത്തുവിവരങ്ങളും വെബ്സൈറ്റില്‍ തന്നെ ലഭ്യമാക്കിയതായി കോടതി അറിയിച്ചു. ജഡ്ജിമാരുടെ വ്യക്തിഗത സ്വത്ത് വിവരങ്ങള്‍ ഉള്‍പ്പെടെ പങ്കാളികളുടെയും മറ്റ് ആശ്രിതരുടെയും പേരിലുള്ള ആസ്തിയുടെ വിവരങ്ങളും വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്വത്ത് വിവരങ്ങള്‍ പരസ്യപ്പെടുത്താനുള്ള ഏപ്രില്‍ ഒന്നിലെ തീരുമാനപ്രകാരമാണ് ഇന്നലെ രാത്രിയോടെ വിവരങ്ങള്‍ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്.

ചീഫ് ജസ്റ്റിസ് സഞ്ജിവ് ഖന്നയ്ക്ക് ദക്ഷിണ ഡല്‍ഹിയില്‍ മൂന്ന് കിടപ്പുമുറികളുള്ള ഡിഡിഎ ഫ്ലാറ്റുള്ളതായും 55 ലക്ഷത്തോളം രൂപ ബാങ്ക് ബാലന്‍സുള്ളതായുമാണ് റിപ്പോര്‍ട്ട്. പിപിഎഫില്‍ 1,06,86,000 രൂപയുടെ നിക്ഷേപമുള്ളതായി കൃത്യമായി രേഖപ്പെടുത്തിയുണ്ട്. കൂടാതെ ഇദ്ദേഹത്തിന് സ്വന്തമായി 2015 മോഡല്‍ മാരുതി സ്വിഫ്റ്റ് കാറുമുണ്ട്.

Continue Reading

india

മകന്റെ പത്താം ക്ലാസ് തോല്‍വി കേക്ക് മുറിച്ച് ആഘോഷിച്ച് രക്ഷിതാക്കള്‍

കര്‍ണാടകയിലെ അഭിഷേക് എന്ന വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കളാണ് മകന്റെ തോല്‍വി കേക്ക് മുറിച്ച് ആഘോഷിച്ചത്.

Published

on

കര്‍ണാടകയിലെ അഭിഷേക് എന്ന വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കളാണ് മകന്റെ തോല്‍വി കേക്ക് മുറിച്ച് ആഘോഷിച്ചത്. വിജയിച്ചവരെ അനുമോദിച്ചുകൊണ്ടുളള അനുമോദനങ്ങള്‍ നമ്മുടെ നാട്ടില്‍ സാധാരയാണ്. എന്നാല്‍ കര്‍ണാടകയിലെ ഒരു വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ കേക്ക് മുറിച്ച് ആഘോഷിച്ചത് മകന്റെ പരാജയമാണ്. അടുത്ത തവണ ജയിക്കാനായി അവനെ പ്രോത്സാഹിപ്പിക്കാനാണ് ഈ ആഘോഷമെന്നാണ് കുടുംബം പറയുന്നത്.

ബഗല്‍കോട്ടിലെ അഭിഷേക് എന്ന വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കളാണ് പത്താം ക്ലാസിലെ മകന്റെ തോല്‍വിക്ക് കേക്ക് മുറിച്ചത്. 625ല്‍ 200 മാര്‍ക്ക് മാത്രമാണ് അഭിഷേകിന് നേടാനായത്. എല്ല വിഷയത്തിലും തോറ്റെങ്കിലും മകനെ കുറ്റപ്പെടുത്താതിരുന്ന രക്ഷിതാക്കളള്‍ നന്നായി പഠിക്കാന്‍ പ്രോത്സാഹനം നല്‍കുകയായിരുന്നു.

Continue Reading

india

തുടര്‍ച്ചയായ 12-ാം ദിവസവും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍

പാകിസ്താന് ഉചിതമായ തിരിച്ചടി നല്‍കിയതായി ഇന്ത്യന്‍ സൈന്യം അറിയിച്ചു.

Published

on

തുടര്‍ച്ചയായ 12-ാം ദിവസവും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍. കുപ്വാര, ബാരാമുള്ള, പൂഞ്ച്, രജൗരി, മെന്ദാര്‍, നൗഷേര, സുന്ദര്‍ബാനി, അഖ്നൂര്‍ തുടങ്ങിയ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാകിസ്താന്‍ സൈന്യത്തിന്റെ വെടിവയ്പ്പുണ്ടായി. പാകിസ്താന് ഉചിതമായ തിരിച്ചടി നല്‍കിയതായി ഇന്ത്യന്‍ സൈന്യം അറിയിച്ചു.

ഇന്ന് പുലര്‍ച്ചെയും ഇന്നലെ അര്‍ദ്ധരാത്രിയിലുമായി നിയന്ത്രണരേഖയുടെ സമീപത്ത് പാക് പ്രകോപനമുണ്ടായിയെന്ന് പ്രതിരോധ വക്താവ് അറിയിക്കുകയായിരുന്നു. ജമ്മു കശ്മീരിലെ ഏഴ് അതിര്‍ത്തി ജില്ലകളിലെ അഞ്ച് ജില്ലകളിലാണ് വെടിവയ്പ്പ് നടന്നത്. സാംബ, കതുവ ജില്ലകളിലെ അതിര്‍ത്തിയിലൊഴികെ ഇന്ന് പുലര്‍ച്ചെയും ഇന്നലെ അര്‍ദ്ധരാത്രിയിലുമായി വെടിവയ്പ്പുണ്ടായിരുന്നു.

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് സിവില്‍ ഡിഫന്‍സ് തയ്യാറെടുപ്പുകള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി. മെയ് 7 ന് സമഗ്രമായ മോക് ഡ്രില്ലുകള്‍ നടത്താന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി. വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകള്‍, സിവിലിയന്മാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സംരക്ഷണ സിവില്‍ ഡിഫന്‍സ് പ്രോട്ടോക്കോളുകളില്‍ പരിശീലനം, ക്രാഷ് ബ്ലാക്ക്ഔട്ട് നടപടിക്രമങ്ങള്‍ നടപ്പിലാക്കല്‍ എന്നിവയില്‍ ആകും മോക് ഡ്രില്‍ നടത്തുക. നിര്‍ണായകമായ അടിസ്ഥാന സൗകര്യങ്ങളും ഇന്‍സ്റ്റാളേഷനുകളും സംരക്ഷിക്കാനും നിര്‍ദേശമുണ്ട്.

Continue Reading

Trending