Connect with us

Health

നിപ ബാധിച്ച് മരിച്ച കുട്ടി അമ്പഴങ്ങ കഴിച്ചെന്ന് സംശയം; പ്രദേശത്ത് വവ്വാൽ സാന്നിധ്യം

നിപ ബാധിച്ച് മരിച്ച കുട്ടിയുമായി തിരുവനന്തപുരം, പാലക്കാട് സ്വദേശികൾക്കും സമ്പർക്കം ഉണ്ട്. ആരോഗ്യ വകുപ്പ് വിശദമായ റൂട്ട്മാപ്പ് പുറത്ത് വിട്ടു

Published

on

മഞ്ചേരി പാണ്ടിക്കാടില്‍ 14 വയസുകാരന് നിപ ബാധിച്ചത് കാട്ടമ്പഴങ്ങയില്‍ നിന്നാണെന്ന് പ്രാഥമിക നിഗമനം. ഐ.സി.എം.ആര്‍ സംഘം വിശദമായ പരിശോധന നടത്തും. സമ്പര്‍ക്ക പട്ടികയിലുള്ള 13 പേരുടെ പരിശോധന ഫലം ഇന്ന് വരും. 14 കാരന് നിപ വന്നതിന്റെ ഉറവിടം ആരോഗ്യ വകുപ്പ് ഏതാണ്ട് കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമെ ഇക്കാര്യം സ്ഥിരീകരിക്കാന്‍ കഴിയൂ.

അതേസമയം കുട്ടിയുടെ സുഹൃത്തുക്കളാരും കാട്ടമ്പഴങ്ങ കഴിച്ചിട്ടില്ല. കുട്ടി അമ്പഴങ്ങ ഭക്ഷിച്ച സ്ഥലത്ത് വവ്വാലുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.

കുട്ടിയുടെ മാതാപിതാക്കളും അമ്മാവനും ഉള്‍പെടെ 13 പേരുടെ പരിശോധന ഫലം ഇന്ന് വരും. ഐ.സി.എം.ആര്‍ സംഘം മഞ്ചേരി മെഡിക്കല്‍ കോളജ് സന്ദര്‍ശിക്കും. നിപയുടെ ഉറവിടം സംബന്ധിച്ച പരിശോധനയില്‍ ഐ.സി.എം.ആറിലെ ശാസ്ത്രജ്ഞരും പങ്കാളികളാകും. പുന്നെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ മൊബൈല്‍ ലാബ് എത്തുന്നതോടെ പരിശോധനകള്‍ വേഗത്തിലാകും.

അതിനിടെ നിപ ബാധിച്ച് മരിച്ച കുട്ടിയുമായി തിരുവനന്തപുരം, പാലക്കാട് സ്വദേശികള്‍ക്കും സമ്പര്‍ക്കം ഉണ്ട്. ആരോഗ്യ വകുപ്പ് വിശദമായ റൂട്ട്മാപ്പ് പുറത്ത് വിട്ടു. സമ്പര്‍ക്ക പട്ടികയിലുള്ള 6 പേര്‍ക്ക് പനിയുണ്ട്. കുട്ടിയെ ചികിത്സിച്ച നഴ്‌സ് ഉള്‍പെടെ രണ്ട് പാലക്കാട് ജില്ലക്കാര്‍ നിരീക്ഷണത്തിലാണ്.

കുട്ടി ചികിത്സക്ക് എത്തിയ ആശുപത്രിയില്‍ അതേസമയം ചികിത്സക്ക് വന്ന തിരുവനന്തപുരം സ്വദേശിക്ക് കടുത്ത പനി തുടരുകയാണ്. ഇദ്ദേഹത്തിനെപ്പം ഉണ്ടായിരുന്ന മറ്റൊരാളും ഇവരോടെപ്പം സഞ്ചരിച്ച മറ്റ് രണ്ട് പേരും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ട്.

Health

സംസ്ഥാനത്ത് വൈറല്‍ ന്യുമോണിയ പടരുന്നു ; ലക്ഷണങ്ങള്‍ തിരിച്ചറിയാം

പ്രായമായവരും മറ്റ് ആരോഗ്യ പ്രശ്നങ്ങളുള്ളവരും പെട്ടെന്ന് ടെസ്റ്റ് ചെയ്യുകയും ആന്റിവൈറല്‍ മരുന്നുകള്‍ കഴിക്കുകയും ചെയ്തില്ലെങ്കില്‍ ന്യുമോണിയയായി മാറുകയും ഗുരുതരാവസ്ഥയിലേക്ക് പോവുകയുംചെയ്യും.

Published

on

കേരളത്തില്‍ വൈറല്‍ ന്യുമോണിയ പടരുന്നു. മലബാർമേഖലയില്‍ അസുഖം വലിയതോതില്‍ വ്യാപിക്കുന്നുണ്ട്. എച്ച്‌-1 എൻ-1, എച്ച്‌-3 എൻ-2 എന്നിവയാണ് പടരുന്നത്. പനിയും അനുബന്ധ പ്രശ്നങ്ങളുമായെത്തുന്ന പ്രായമായവർ, മറ്റു അസുഖങ്ങളുള്ളവർ, ശ്വാസംമുട്ടലുമായെത്തുന്നവർ എന്നിവരില്‍ നടത്തുന്ന പരിശോധനാഫലം 90 ശതമാനവും പോസിറ്റീവാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.

പ്രായമായവരും മറ്റ് ആരോഗ്യ പ്രശ്നങ്ങളുള്ളവരും പെട്ടെന്ന് ടെസ്റ്റ് ചെയ്യുകയും ആന്റിവൈറല്‍ മരുന്നുകള്‍ കഴിക്കുകയും ചെയ്തില്ലെങ്കില്‍ ന്യുമോണിയയായി മാറുകയും ഗുരുതരാവസ്ഥയിലേക്ക് പോവുകയുംചെയ്യും. നാലാഴ്ചവരെ വെന്റിലേറ്ററില്‍ കിടക്കേണ്ടിവരുന്നവരുണ്ടെന്നും ആരോഗ്യവിദഗ്ധർ പറഞ്ഞു.

അണുബാധയുണ്ടായി മൂന്നുമുതല്‍ അഞ്ച് ദിവസംകൊണ്ടാണ് രോഗലക്ഷണം ഉണ്ടാവുന്നത്. ഏഴുദിവസത്തോളം രോഗവ്യാപനത്തിന് സാധ്യതയുണ്ട്. രോഗി സ്വയം ക്വാറൻ്റീനില്‍ പോകുന്നതാണ് നല്ലത്. പുറത്തുപോകുന്നുണ്ടങ്കില്‍ മാസ്സ് ധരിക്കണം. ജലദോഷം, തൊണ്ടവേദന, ശരീരവേദന എന്നിവയോടെ തുടങ്ങി ശക്തമായ പനിയും ചുമയുമായി പിന്നീട് ന്യുമോണിയയായി മാറുകയാണ് ചെയ്യുന്നത്. വായു അറകളില്‍ രോഗാണുക്കള്‍ പെരുകി ശ്വസനേന്ദ്രീയത്തില്‍ വീക്കവും പഴുപ്പും ഉണ്ടാകുന്ന അവസ്ഥയാണ് ന്യുമോണിയ.

വൈറല്‍ ന്യുമോണിയയും സാധാരണ ന്യുമോണിയയും തമ്മിലുള്ള ലക്ഷണങ്ങളില്‍ വലിയ വ്യത്യാസങ്ങളൊന്നുമില്ലെങ്കിലും രക്തപരിശോധനയും എക്സ്-റേയും ഉപയോഗിച്ച്‌ ഇവ വേർതിരിച്ചറിയാൻ സാധിക്കും. വൈറസ് ശ്വാസകോശത്തെ ബാധിക്കുമ്പോഴാണ് വൈറല്‍ ന്യുമോണിയ ഉണ്ടാകുന്നത്. ഇൻഫ്ലുവൻസയാണ് ഏറ്റവും സാധാരണമായ കാരണം. സാധാരണ ജലദോഷം ഉണ്ടാകുന്നതിലൂടെയും ഈ വൈറസ് ബാധ ഉണ്ടാകാം.

സാധാരണയായി, ഈ വൈറസുകള്‍ നിങ്ങളുടെ ശ്വസനവ്യവസ്ഥയുടെ മുകള്‍ ഭാഗത്തെയാണ് ബാധിക്കുന്നത്. ഇവ പിന്നീട് ശ്വാസകോശത്തിലേക്ക് ഇറങ്ങുമ്ബോഴാണ് പ്രശ്നം ആരംഭിക്കുന്നത്. തുടർന്ന്, ബാക്ടീരിയ ന്യുമോണിയ പോലെ തന്നെ ശ്വാസകോശത്തിലെ ചെറിയ വായു സഞ്ചികള്‍ രോഗബാധിതരാകുകയും വീർക്കുകയും ചെയ്യും. അവയില്‍ ദ്രാവകം നിറയും. ചുമ, പനി, ശരീരവേദന, കഫത്തിന്റെ നിറവ്യത്യാസം, നെഞ്ചുവേദന, ക്ഷീണം, വിശപ്പില്ലായ്മ, ശ്വാസതടസം എന്നിവയാണ് വൈറല്‍ ന്യുമോണിയയുടെ ലക്ഷണങ്ങള്‍.

Continue Reading

Health

എച്ച് വൺ എൻ വൺ: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

രോഗലക്ഷണങ്ങൾ കാണുമ്പോൾ ഉടനടി ആരോഗ്യ പ്രവർത്തകരെ അറിയിക്കുകയും ഡോക്ടറെ കാണുകയും ശാസ്ത്രീയ ചികിത്സ സ്വീകരിക്കേണ്ടതുമാണ്.

Published

on

മലപ്പുറം ജില്ലയിലെ വണ്ടൂർ, പെരിന്തൽമണ്ണ, കുറ്റിപ്പുറം, എടപ്പാൾ, തവനൂർ,പൊന്നാനി എന്നീ മേഖലകളിൽ എച്ച് വൺ എൻ വൺ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതിനാൽ, ഇത്തരം പനികൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫീസർ ഡോക്ടർ ആർ രേണുക അറിയിച്ചു.

വായുവിലൂടെ പകരുന്ന ഇത്തരം രോഗങ്ങളെ പ്രതിരോധിക്കുന്നതിനായി എല്ലാ വിദ്യാർഥികളും നിർബന്ധമായും മാസ്ക് ധരിക്കേണ്ടതാണ്. ഗർഭിണികൾ, ചെറിയ കുട്ടികൾ, പ്രായമായവർ, ഇതരരോഗങ്ങൾ ഉള്ളവർ എന്നിവർ രോഗലക്ഷണങ്ങൾ കൃത്യമായി ശ്രദ്ധിക്കേണ്ടതാണ്. രോഗലക്ഷണങ്ങൾ കാണുമ്പോൾ ഉടനടി ആരോഗ്യ പ്രവർത്തകരെ അറിയിക്കുകയും ഡോക്ടറെ കാണുകയും ശാസ്ത്രീയ ചികിത്സ സ്വീകരിക്കേണ്ടതുമാണ്.

ചികിത്സക്കല്ലാതെ അനാവശ്യമായിട്ടുള്ള ആശുപത്രി സന്ദർശനങ്ങൾ പൂർണ്ണമായും ഒഴിവാക്കേണ്ടതും, ആശുപത്രികളിൽ പോകുന്ന സമയത്ത് കൃത്യമായി മാസ്ക് ധരിക്കുകയും ചെയ്യേണ്ടതാണ്. വായുവിലൂടെ പകരുന്ന അസുഖം ആയതിനാൽ മാസ്ക് ധരിക്കുന്നത് രോഗപ്രതിരോധത്തിന് സഹായിക്കും.

എന്താണ് H1N1

ഇൻഫ്ളുവൻസ വൈറസ് കാരണം ഉണ്ടാകുന്ന ഒരു രോഗമാണ് എച്ച് 1 എൻ1 പനി.

ലക്ഷണങ്ങൾ

സാധാരണ പകർച്ചപ്പനിയുടെയും (വൈറൽ ഫിവർ) എച്ച് 1 എൻ 1 പനിയുടെയും ലക്ഷണങ്ങൾ ഏതാണ്ട് ഒന്നുതന്നെയാണ്. പനി, ജലദോഷം, ചുമ, ശരീരവേദന, തൊണ്ടവേദന, വിറയൽ, ക്ഷീണം, ശ്വാസംമുട്ടൽ തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. ചിലരിൽ ഛർദ്ദിയും വയറിളക്കവും ഉണ്ടാകും•

രോഗ പകർച്ച

രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കുചീറ്റുമ്പോഴും തുപ്പുമ്പോഴും അന്തരീക്ഷ ത്തിലേയ്ക്ക് വ്യാപിക്കുന്ന വൈറസ് ശ്വസിക്കുമ്പോഴും വൈറസിനാൽ മലിനമാക്കപ്പെട്ട വസ്തുക്കളുമായി സമ്പർക്കമുണ്ടാകുമ്പോഴുമാണ് രോഗപ്പകർച്ച ഉണ്ടാകുന്നത്. (പൊതുവെ കൈകളിൽക്കൂടി). കടുത്ത പനി, ചുമ, കടുത്ത തൊണ്ടവേദന എന്നീ രോഗലക്ഷണങ്ങൾ പ്രകടമാകും. പതിവിലും ശക്തമായ രീതിയിൽ രോഗം തുടരുകയാണെങ്കിൽ ചിലപ്പോൾ ആശുപത്രിയിൽ ക്കിടത്തി ചികിത്സവേണ്ടിവരാം.

ചികിത്സ

എച്ച്1 എൻ1 വൈറസിനെതിരെ ഉപയോഗിക്കുന്ന Oseltamivir (ഓസൾട്ടാമിവ്യർ) മരുന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രം മുതൽക്കുള്ള എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യമായി ലഭിക്കുന്നു.

പ്രതിരോധമാർഗ്ഗങ്ങൾ

എച്ച് 1 എൻ 1 രോഗലക്ഷണങ്ങൾ ഉള്ളവർ വീടിനുള്ളിൽ കഴിയുക, പൂർണ്ണവിശ്രമമെടുക്കുക. സ്കൂൾ, ഓഫീസ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നു വിട്ടുനിൽക്കുക. പോഷകാഹാരം കഴിക്കുക. പോഷണ ഗുണമുള്ള പാനീയങ്ങൾ കുടിക്കുക. മാസ്ക് ധരിക്കുക, ചുമയ്ക്കുമ്പോഴും തു മ്പോഴും തൂവാല കൊണ്ട് വായും മൂക്കും മൂടുക.സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടയ്ക്ക് കഴുകുക

കൈ കഴുകാതെ കണ്ണിലോ മുക്കിലോ വായിലോ തൊടരുത്.രോഗബാധിതരെ കഴിവതും സന്ദർശിക്കരുത്, ആവശ്യമെങ്കിൽ 1 മീറ്റർ അകലം പാലിക്കുക. ആവശ്യാനുസരണം ഉറങ്ങുക, പോഷകഗുണമുള്ള ഭക്ഷണം കഴിക്കുക. മിതമായ വ്യായാമം ചെയ്യുക തുടങ്ങിയ ആരോഗ്യകരമായ ജീവിത ശൈലികൾ പിന്തുടരുക. പ്രായമുള്ളവർ കുട്ടികൾ ഇതര രോഗങ്ങൾ ഉള്ളവർ എന്നിവർ മൂക്കും വായും മൂടുന്ന തരത്തിൽ മാസ്ക് ധരിക്കുന്നത് നല്ലതാണ് . ഇവർ അടച്ചിട്ട മുറികളിൽ അധിക നേരം കഴിയാതിരിക്കുക.

ഗർഭിണികൾക്ക് എച്ച് 1 എൻ 1 രോഗബാധ ഉണ്ടായാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകാനും മരണം സംഭവിക്കാനും സാധ്യത ഉണ്ട്. അതിനാൽ ഗർഭിണികൾ പ്രത്യേകം ശ്രദ്ധിക്കുകയും രോഗലക്ഷണങ്ങൾ കണ്ടാൽ തൊട്ടടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ പോയി ഡോക്‌ടറെ കണ്ട് മരുന്ന് കഴിക്കുകയും ചെയ്യേണ്ടതാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

Continue Reading

Health

നിപ: ജനങ്ങളുടെ ഭീതി അകറ്റണം; കേന്ദ്ര ആരോഗ്യ മന്ത്രിയുമായി ചര്‍ച്ച നടത്തി ഇ.ടി മുഹമ്മദ് ബഷീര്‍

ഇക്കാര്യത്തില്‍ എല്ലാവിധ സഹകരണവും ഉണ്ടാകുമെന്നും ഏത് വിധത്തിലും സഹായിക്കുമെന്നും മന്ത്രി എം പിക്ക് ഉറപ്പ് നല്‍കി.

Published

on

മലപ്പുറം ജില്ലയില്‍ നിപ വൈറസ് ബാധിച്ചതിനെ തുടര്‍ന്ന് 14 വയസ്സുകാരന്‍ മരണപ്പെട്ട സംഭവത്തില്‍ സംസ്ഥാനമാകെ തന്നെ മുള്‍മുനയില്‍ ആണെന്നും ഇക്കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ യോജിച്ച് നിന്നുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി ജനങ്ങളുടെ ഭീതി അകറ്റണമെന്നും ഇ. ടി.മുഹമ്മദ് ബഷീര്‍ എംപി ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദയെ കണ്ട് കത്ത് നല്‍കി.

പൂനെ ആസ്ഥാനമായുള്ള വൈറോളജി ഡിപ്പാര്‍ട്ട്‌മെന്റ് നിപ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ച ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ഈ കാര്യത്തില്‍ വലിയ പരിഭ്രാന്തിയുണ്ട്. ഇത്തരം വൈറസിന്റെ സാന്നിധ്യം സംസ്ഥാനത്ത് നേരത്തെ ഉണ്ടായ സന്ദര്‍ഭങ്ങളില്‍ നടന്ന മുന്‍കരുതലുകളും പ്രതിരോധ പ്രവര്‍ത്തനങ്ങളും സൂചിപ്പിച്ചു.ജില്ലക്ക് അനുവദിച്ച വൈറോളജി ലാബ് ഉടന്‍ യാഥാര്‍ഥ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും എം. പി ആവശ്യപ്പെട്ടു.

നിലവിലെ സാഹചര്യത്തില്‍ ജനങ്ങളുടെ ഭീതി അകറ്റാനും രോഗ വ്യാപനം തടയാനുമുള്ള പരിശ്രമങ്ങള്‍ക്ക് കൂടുതല്‍ വിദഗ്ദരുടെ സേവനം ആവശ്യമാണെങ്കില്‍ കേന്ദ്ര ഗവണ്‍മെന്റ് യുദ്ധകാല അടിസ്ഥാനത്തില്‍ തന്നെ നല്‍കണമെന്നും എംപി കത്തില്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ എല്ലാവിധ സഹകരണവും ഉണ്ടാകുമെന്നും ഏത് വിധത്തിലും സഹായിക്കുമെന്നും മന്ത്രി എം പിക്ക് ഉറപ്പ് നല്‍കി. വി കെ ഹാരിസ് ബീരാന്‍ എം. പി യും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

 

Continue Reading

Trending