columns
വ്യക്തിവിവരങ്ങള്‍ സംരക്ഷിക്കുവാന്‍ ഈ നിയമം പര്യാപ്തമോ?
ഇന്റര്‍നെറ്റ് സ്വകാര്യത സൂചികയില്‍ (ഇന്റര്‍നെറ്റ് പ്രൈവസി ഇന്‍ഡക്‌സ് 2022) പ്രകാരം 68% ജനങ്ങളും വ്യക്തിപരമായ വിവരങ്ങള്‍ യാതൊരു ശ്രദ്ധയുമില്ലാതെയാണ് വിവിധ ആവശ്യങ്ങള്‍ക്കായി നല്‍കുന്നത് എന്ന് ചുണ്ടിക്കാണിച്ച സാഹചര്യത്തില്‍ പുതിയ നിയമം പൗരന്മാര്‍ അറിഞ്ഞിരിക്കേണ്ട ഒന്നായി മാറിയിരിക്കുന്നു.

ടി ഷാഹുല്‍ ഹമീദ്
വിവരസാങ്കേതിക മന്ത്രാലയം ഇക്കഴിഞ്ഞ നവംബര്‍ 18ന് പൊതുജനങ്ങളുടെ മുമ്പാകെ അവതരിപ്പിച്ച ഡിജിറ്റല്‍ വ്യക്തിവിവര സംരക്ഷണ ബില്‍ (ഡിജിറ്റല്‍ പേഴ്‌സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ബില്‍ 2022) സമ്മിശ്ര പ്രതികരണമാണ് സൃഷ്ടിച്ചിട്ടുള്ളത്. ഡിസംബര്‍ 17 നുള്ളില്‍ അഭിപ്രായം രേഖപ്പെടുത്തേണ്ട കരട് ബില്ലിന്റെ വിശദാംശങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്. 2017ല്‍ സുപ്രീംകോടതി ആധാര്‍ വിവരങ്ങള്‍ സ്വകാര്യ കമ്പനികള്‍ ഉപയോഗിക്കുന്നത് ഭരണഘടന വിരുദ്ധമാണെന്ന് വിധിച്ചത് മുതല്‍ സാധാരണ ജനങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്നതിന്റെ ദൃഷ്ടാന്തങ്ങള്‍ ഒന്നിന് പുറകെ ഒന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ് പുതിയ നിയമം പ്രസക്തമാകുന്നത്. ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപയോഗം വര്‍ഷത്തില്‍ 8% വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്റര്‍നെറ്റിലൂടെ ഒരു പുതിയ മാര്‍ക്കറ്റ് രൂപപ്പെടുകയും ഇകോമേഴ്‌സ് യാഥാര്‍ത്ഥ്യമാവുകയും ചെയ്തതോടെ പലസ്ഥലങ്ങളിലായി വിവിധ ആവശ്യങ്ങള്‍ക്ക് വേണ്ടി നല്‍കിയ വ്യക്തിപരമായ വിവരങ്ങള്‍ വ്യാപകമായി ദുരുപയോഗം ചെയ്യാന്‍ തുടങ്ങി. ഇന്റര്‍നെറ്റ് സ്വകാര്യത സൂചികയില്‍ (ഇന്റര്‍നെറ്റ് പ്രൈവസി ഇന്‍ഡക്‌സ് 2022) പ്രകാരം 68% ജനങ്ങളും വ്യക്തിപരമായ വിവരങ്ങള്‍ യാതൊരു ശ്രദ്ധയുമില്ലാതെയാണ് വിവിധ ആവശ്യങ്ങള്‍ക്കായി നല്‍കുന്നത് എന്ന് ചുണ്ടിക്കാണിച്ച സാഹചര്യത്തില്‍ പുതിയ നിയമം പൗരന്മാര്‍ അറിഞ്ഞിരിക്കേണ്ട ഒന്നായി മാറിയിരിക്കുന്നു.
ലോകത്ത് ഇന്റര്‍നെറ്റ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന(96.5 %)നോര്‍വെയിലാണ് നിലവില്‍ ഏറ്റവും ശക്തമായ വിവരസംരക്ഷണ നിയമുള്ളത്. 194 രാജ്യങ്ങളില്‍ 137 രാജ്യങ്ങളിലും (71%)നിലവില്‍ വ്യക്തി വിവര സംരക്ഷണ നിയമങ്ങളുണ്ട് .9 % രാജ്യങ്ങള്‍ നിലവില്‍ നിയമമുണ്ടാക്കുന്ന പ്രക്രിയയിലാണ്. 15% രാജ്യങ്ങളില്‍ ഒരു നിയമവും ഇക്കാര്യത്തില്‍ ഇല്ല. ഏഷ്യയിലെ 55% രാജ്യങ്ങളില്‍ മാത്രമേ വിവരം സംരക്ഷണ നിയമം ഉള്ളൂ . 6 മാസത്തെ സാവകാശം അഭിപ്രായം സ്വരൂപിച്ച് യു.എ.ഇയില്‍ 2021ല്‍ പാസാക്കിയ നിയമം ഇക്കാര്യത്തില്‍ വേറിട്ട് നില്‍ക്കുന്നു. നിര്‍മ്മിതി ബുദ്ധിയില്‍ അധിഷ്ഠിതമായ ഭരണക്രമം ലോകത്ത് വ്യാപിക്കുമ്പോള്‍ അല്‍ഗോരിതങ്ങള്‍ ലോകത്തെ നിയന്ത്രിക്കുകയും ഭരണകൂടങ്ങളുടെ തീരുമാനങ്ങള്‍ നിര്‍മിത ബുദ്ധിയിലൂടെ എടുക്കുന്ന കാലം വരാന്‍ സാധ്യതയുള്ള ലോകത്ത് വ്യക്തികളുടെ വിവരങ്ങള്‍ക്ക് മൂല്യമേറുകയാണ്. യൂറോപ്യന്‍ യൂണിയന്‍ നാലുവര്‍ഷം മുമ്പ് നിയമം ഉണ്ടാക്കിയതിനുശേഷമാണ് നമ്മുടെ രാജ്യം സമഗ്രമായ ഒരു നിയമം ഇക്കാര്യത്തില്‍ ഉണ്ടാക്കുന്നത്.
2017ല്‍ സുപ്രീംകോടതി പുട്ടുസ്വാമി ഇന്ത്യ എന്ന കേസില്‍ സ്വകാര്യത ഒരു മൗലികാവകാശമായി അംഗീകരിച്ചതിനുശേഷം 2018 ല്‍ കേന്ദ്രസര്‍ക്കാര്‍ ശ്രീകൃഷ്ണ കമ്മിറ്റി രൂപീകരിക്കുകയും 2019 ലോകസഭയില്‍ നിയമം അവതരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രാബല്യത്തിലായില്ല. കൂടാതെ 2022ലെ ബഡ്ജറ്റ് പ്രസംഗത്തിലും ഇത്തരത്തില്‍ ഒരു നിയമം ഉണ്ടാക്കുമെന്ന് ധനമന്ത്രി സൂചിപ്പിച്ചിട്ടുണ്ടായിരുന്നു.
ഇമെയില്‍ , ഫോണ്‍ ചാറ്റുകള്‍, പോസ്റ്ററുകള്‍ ചാറ്റുകള്‍, ലൈക്കുകള്‍, കമന്റുകള്‍, ചിത്രങ്ങള്‍, വീഡിയോ, ഓണ്‍ലൈന്‍ ടാക്‌സി സേവനങ്ങള്‍, ഓണ്‍ലൈന്‍ ഭക്ഷണങ്ങള്‍, സിനിമകള്‍, പാട്ടുകള്‍ എന്നിങ്ങനെയുള്ള വിവിധ സാമൂഹിക ഇടങ്ങളില്‍ മനുഷ്യര്‍ സൂക്ഷ്മമായി കൈമാറുന്ന വിവരങ്ങളാണ് ദുരുപയോഗം ചെയ്യാതെ സംരക്ഷിക്കേണ്ടത്. വ്യക്തിഗത വിവരങ്ങള്‍ ഉപഭോക്തൃ ശൈലി വെളിപ്പെടുത്തുന്നതിനാല്‍ പൗരാവകാശങ്ങളില്‍ ഒന്നായ സ്വകാര്യത ഏറ്റവും വലിയ വെല്ലുവിളി നേരിടും. ഈ നിയമം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. 5 അന്താരാഷ്ട്ര നിബന്ധനകള്‍ ആയ നോട്ടീസ്, സമ്മതം (തിരഞ്ഞെടുക്കല്‍ ), പങ്കാളിത്തത്തിനുള്ള വഴി, സുരക്ഷിതത്വം, നിയമനടപടികള്‍ സ്വീകരിക്കല്‍ എന്നിവയില്‍ പൂര്‍ണമായും ആശയങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടാണ് പുതിയ നിയമം രൂപപ്പെട്ടു വന്നിട്ടുള്ളത്. രാജ്യത്തെ ജനങ്ങള്‍ ഡിജിറ്റല്‍ പൗരന്മാരായി തീരുകയും സാങ്കേതികവിദ്യ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ സൃഷ്ടിക്കുകയും ചെയ്യുന്ന കാലത്ത് വിവര സമ്പദ് വ്യവസ്ഥ രാജ്യത്ത് നിലനില്‍ക്കുന്നതിനാല്‍ വ്യക്തികളുടെ വിവരങ്ങള്‍ സംരക്ഷിക്കേണ്ടത് അനിവാര്യതയായി മാറിയിരിക്കുകയാണ്.
വ്യക്തികളുടെ അവകാശങ്ങള്‍ സംരക്ഷിച്ചു നിയമപരമായ ആവശ്യങ്ങള്‍ക്ക് ഡാറ്റ ഉപയോഗിക്കാന്‍ വേണ്ടിയാണ് നിയമം. പുതിയ നിയമത്തില്‍ ഡാറ്റ എന്നാല്‍ എന്ത് എന്ന് നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ ഒളിഞ്ഞും തെളിഞ്ഞും നെറ്റ്‌വര്‍ക്കിലുടെ ശേഖരിക്കുന്ന എല്ലാം വിവരങ്ങളും പുതിയ നിയമത്തിന്റെ പരിധിയില്‍ വരുമോ എന്നതില്‍ നിശ്ചയമില്ല. ഡാറ്റ കൃത്യമായി നല്‍കാതിരിക്കുകയും തെറ്റായ രീതിയില്‍ നല്‍കുകയും ചെയ്താല്‍ പതിനായിരം രൂപ ഡാറ്റ നല്‍കുന്ന ആള്‍ക്ക് പിഴ വിധിക്കും എന്ന് നിയമത്തില്‍ പറഞ്ഞിട്ടുണ്ട്. ഡാറ്റ കൈവശം വച്ചിരിക്കുന്ന വരെ ഡാറ്റാ ഫിഡുഷ്യറി എന്നാണ് നിയമം വിശേഷിപ്പിക്കുന്നത്. തെറ്റായ രീതിയില്‍ ഡാറ്റ ഉപയോഗിച്ചാല്‍ പഴയനിയമത്തില്‍ നിന്നും വിഭിന്നമായി 15 കോടിയില്‍ നിന്നും 500 കോടി രൂപ പിഴ ഈടാക്കുമെന്നത് വലിയ ചുവടുവെപ്പാണ്. പക്ഷേ അത് എങ്ങനെ ചുമത്തും എന്നതില്‍ നിയമത്തിന്റെ റൂള്‍ ഉണ്ടാക്കിയാല്‍ മാത്രമേ മനസിലാവുകയുള്ളൂ.
വ്യക്തിഗത വിവരങ്ങളുടെ രഹസ്യാത്മകത, വിശ്വാസ്യത എന്നിവയില്‍ സര്‍ക്കാറിനും ഇളവുണ്ടാവില്ല എന്ന് നിയമത്തില്‍ പറയുന്നുണ്ട്. എങ്കിലും ഉചിതമായ നിയന്ത്രണം ഉണ്ടാക്കാം എന്നത് സര്‍ക്കാര്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ട്. വ്യക്തിപരമായ വിവരങ്ങള്‍ അവിചാരിതമായി പുറത്തുവിടുകയോ മറ്റുള്ളവര്‍ക്ക് നല്‍കുകയോ മറ്റു ഉദ്ദേശത്തിനു വേണ്ടി ഉപയോഗിക്കുകയോ ചെയ്യുന്നത് കടുത്ത ലംഘനമാണ് എന്ന് നിയമത്തില്‍ വിവക്ഷിക്കുന്നു. വ്യക്തിപരമായ ഡാറ്റ ഉപയോഗിക്കുന്നുണ്ടെങ്കില്‍ ഡാറ്റാ ഫിഡുഷ്യറി ഡാറ്റാ നല്‍കിയവര്‍ക്ക് (ഡാറ്റാ പ്രിന്‍സിപ്പല്‍) ന് വ്യക്തമായ ഭാഷയില്‍ നോട്ടീസ് നല്‍കുകയും അവരില്‍ നിന്നും ആവശ്യമായ സമ്മതപത്രം വാങ്ങിക്കുകയും വേണം. ഒരിക്കല്‍ സമ്മതപത്രം വാങ്ങിയാല്‍ അത് ഏത് സമയത്തും റദ്ദ് ചെയ്യാന്‍ ഡാറ്റ നല്‍കിയവര്‍ക്ക് സാധിക്കും എന്നത് ഈ നിയമത്തിന്റെ സര്‍ഗാത്മകതയാണ്. ചില സന്ദര്‍ഭങ്ങളില്‍ ഡാറ്റ സ്വമേധയാ നല്‍കിയതായി കണക്കാക്കുന്ന സന്ദര്‍ഭങ്ങളുമുണ്ട്. അടിയന്തരമായ മെഡിക്കല്‍ എമര്‍ജന്‍സി ഘട്ടത്തില്‍ അല്ലെങ്കില്‍ ജോലിയുമായി ബന്ധപ്പെട്ട് പൊതുവിവരങ്ങള്‍ ശേഖരിക്കുന്ന ഘട്ടത്തില്‍ കടം തിരിച്ചടവ് എന്നിവ ചില ഉദാഹരണങ്ങള്‍ മാത്രം.
വിവരങ്ങള്‍ ശേഖരിക്കുന്ന വ്യക്തി അതീവ സുരക്ഷാ സൗകര്യം ഒരുക്കണം. ഡാറ്റ സ്വീകരിക്കുന്ന വ്യക്തിയുടെ വിവരം പുറത്ത് വിടണം. കുട്ടികളുടെ കാര്യത്തില്‍ സമ്മതം വേണം. വിവരം നല്‍കിയത് സംബന്ധിച്ച് വിവരങ്ങള്‍ ദുരുപയോഗം ചെയ്തു എന്ന് ആര്‍ക്കെങ്കിലും സംശയം തോന്നിയാല്‍ ആദ്യം ഡാറ്റ നല്‍കിയവര്‍ക്ക് തന്നെ പരാതി നല്‍കണം. തുടര്‍ന്ന് ഏഴു ദിവസത്തിനകം വിവര സംരക്ഷണ ബോര്‍ഡില്‍ പരാതി നല്‍കണം. ഇക്കാര്യത്തില്‍ ഡാറ്റ നല്‍കിയവര്‍ക്ക് തന്റെ ഭാഗം പറയാന്‍ മറ്റൊരാളെ നോമിനേറ്റ് ചെയ്യാവുന്നതാണ് ഇതിനായി കേന്ദ്രസര്‍ക്കാര്‍ വിവര സംരക്ഷണ ബോര്‍ഡ് ഡാറ്റപ്രൊട്ടക്ഷന്‍ ബോര്‍ഡ് രൂപീകരിക്കും. പ്രസ്തുത ബോര്‍ഡ് സമാന സ്വഭാവം ഉള്ള ബോര്‍ഡ് പോലെ രാഷ്ട്രീയക്കാരുടെ ഇട താവളം ആകുമോ എന്നതില്‍ ആശങ്ക ഉണ്ട്.
സേവന ദാതാക്കള്‍ വിവരസുരക്ഷ ഓഡിറ്റ് നടത്തണമെന്ന് നിയമം പറയുന്നുണ്ടെങ്കിലും അത് ഏതുതരത്തില്‍ നടത്തണം, പരിശോധിക്കാനുള്ള സംവിധാനം എന്ത് എങ്ങനെ സുരക്ഷ ഉറപ്പുവരുത്തണം എന്നതൊന്നും നിയമത്തില്‍ പ്രതിപാദിക്കുന്നില്ല. കൂടാതെ കണ്‍സെന്റ് മാനേജര്‍ സ്ഥാപനങ്ങള്‍ക്ക് വേണമെന്ന് പറയുന്നുണ്ടെങ്കിലും അവരുടെ യോഗ്യത, നിയമനം എന്നിവയില്‍ നിയമം മൗനം പാലിക്കുന്നു. പുതിയ വിവരസുരക്ഷാ ബില്‍ പ്രകാരം 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സാമൂഹിക മാധ്യമങ്ങളില്‍ അക്കൗണ്ട് തുടങ്ങാന്‍ രക്ഷിതാക്കളുടെ സമ്മതം വേണം. ഓണ്‍ലൈനായി ശേഖരിക്കുന്ന വ്യക്തി വിവരമാണെങ്കിലും കുട്ടികളില്‍ നിന്ന് ശേഖരിച്ച് പിന്നീട് ഡിജിറ്റലായി സൂക്ഷിക്കുന്ന വിവരങ്ങളും നിയമത്തിന്റെ പരിധിയില്‍ വരും. നിലവില്‍ ഫേസ്ബുക്ക് അക്കൗണ്ട് ആരംഭിക്കുവാന്‍ 13 വയസ് പൂര്‍ത്തിയായാല്‍ മതി. രക്ഷിതാക്കള്‍ക്ക് വന്ന അസുലഭമായ സന്ദര്‍ഭം ഫലപ്രദമായ ഉപയോഗിച്ച് 18 വയസ് വരെയുള്ള കുട്ടികളെ സംരക്ഷിക്കുവാന്‍ ഈ നിയമം മൂലം സാധിക്കുന്നതാണ്. അയക്കുന്ന സന്ദേശം മറ്റാര്‍ക്കും വായിക്കാന്‍ കഴിയാത്ത ഫോണ്ടിലേക്ക് മാറ്റി സൂക്ഷിക്കുന്ന പ്രവണതയാണ് ഇപ്പോള്‍ നിലവിലുള്ളത്. ആയതില്‍ ഡാറ്റ പ്രിന്‍സിപ്പല്‍ നല്‍കിയ വിവരങ്ങള്‍ ബിഗ് ഡാറ്റയിലൂടെ വിശകലനം നടത്തി ബിസിനസ് സംവിധാനത്തില്‍ ഉപയോഗിക്കുന്നത് തടയാന്‍ ഈ നിയമം പര്യാപ്തമല്ല. സ്മാര്‍ട്ട്‌ഫോണ്‍, ഇകോമേഴ്‌സ് സോഷ്യല്‍ മീഡിയ, ഐ.ഒ.ടി (ഇന്റര്‍നെറ്റ് ഓഫ് തിങ്ങ്‌സ്) എന്നിവയില്‍ ബന്ധിതമായ ആധുനിക യുഗത്തിലെ വികസന മാറ്റങ്ങളുടെ മുഴുവന്‍ ചലനങ്ങളും ഒപ്പിയെടുക്കുവാന്‍ പുതിയ നിയമം കൂടുതല്‍ കാര്യക്ഷമമാകേണ്ടതുണ്ട്.
ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം അഭിമാനകരമായ ജീവിതം തടസപ്പെടുത്തുന്നതിനുള്ള പലകാര്യങ്ങളും വിവര ചോര്‍ച്ചയില്‍ കടന്നുവരുന്നതിനാല്‍ പഴുതടച്ച ഒരു നിയമമാണ് രാജ്യം പ്രതീക്ഷിക്കുന്നത്. ഡാറ്റാ മോഷണം പോയാലും നഷ്ടപ്പെട്ടാലും സെക്ഷന്‍ 14 പ്രകാരമുള്ള പരിഹാരം ബോര്‍ഡിനെ സമീപിക്കലാണ് എന്ന് പറയുന്നുണ്ടെങ്കിലും അത് കേന്ദ്രീകൃതമാണോ സംസ്ഥാന, ജില്ലാതലങ്ങളില്‍ ഉണ്ടാകുമോ എന്ന് നിയമം കൃത്യമായി വ്യക്തമാക്കുന്നില്ല. സെക്ഷന്‍ 15 പ്രകാരം ഡാറ്റ നല്‍കുന്നവരുടെ പരാതി പറയുന്നതിന് മറ്റൊരാളെ നോമിനേറ്റ് ചെയ്യാം എന്ന് പറയുന്നത് വക്കീലന്മാര്‍ ഈ മേഖലയില്‍ വലിയ രീതിയില്‍ കടന്നു വരികയും പാവപ്പെട്ടവന് എത്തിപ്പിടിക്കാന്‍ കഴിയാത്ത വിധം ചിലവേറിയ ഒരു പ്രക്രിയായി ഇത് മാറുമോയെന്ന ആശങ്കയും ഉയര്‍ത്തപ്പെടുന്നുണ്ട്. ഡാറ്റ ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ അപ്പീല്‍ പോകാം എന്ന നിബന്ധന വലിയ നിയമ യുദ്ധക്കളത്തിലേക്കാണ് തള്ളി വിടുന്നത്. വലിയ കമ്പനികള്‍ മിടുക്കന്മാരായ വക്കീലന്മാരെ വെച്ച് നിയമത്തില്‍ നിന്ന് ഊരി പോകാന്‍ സാധ്യതയുണ്ട്. ഇതിന് പകരം വിദേശരാജ്യങ്ങളില്‍ ഉള്ളതുപോലെ നിര്‍മിത ബുദ്ധിയുടെ അടിസ്ഥാനത്തില്‍ തീരുമാനം ഉണ്ടാക്കിയാല്‍ ഞൊടിയിടക്കുള്ളില്‍ നടപടി ഉണ്ടാകുന്നതാണ്. അല്ലെങ്കില്‍ വര്‍ഷങ്ങളോളം ഉള്ള കാലതാമസം ഈ മേഖലയില്‍ ഉണ്ടാകുമെന്ന് ഭയപ്പെടുന്നു. സെക്ഷന്‍ 23 പ്രകാരം കുറ്റങ്ങള്‍ രാജിയാക്കാന്‍ മീഡിയേഷനും നിയമം വിഭാവനം ചെയ്യുന്നുണ്ട്. 30 വകുപ്പുകളും ആറ് അധ്യായങ്ങളും ഉള്ള നിയമത്തില്‍ പിഴ രേഖപ്പെടുത്തിയ ഒരു പട്ടികയും പൊതുജനങ്ങള്‍ക്കായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. രാജ്യം ആഗ്രഹിക്കുന്ന നിയമം കുറ്റമറ്റ രീതിയീല്‍ ഉണ്ടാകണമെങ്കില്‍ കരട് നിയമത്തില്‍ വലിയ രീതിയില്‍ ജനങ്ങള്‍ അഭിപ്രായം രേഖപ്പെടുത്തേണ്ടതുണ്ട്.
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.
കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.
ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.

റിയാസ് ഹുദവി പുലിക്കണ്ണി
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്‍മാന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്‍ ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.
ഇറാന്‍, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്‍ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന്‍ ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ
ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.
56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്
(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )
-
film22 hours ago
‘എഴുതിയ സത്യത്തോടുള്ള പക എഴുത്തുകാരന്റെ ചോരകൊണ്ട് തീര്‍ക്കാന്‍ ഭീരുക്കള്‍ കീബോര്‍ഡിന്റെ വിടവുകളില്‍ ഒളിഞ്ഞിരുന്ന് ആഹ്വാനങ്ങള്‍ നടത്തുന്നു’; എമ്പുരാന് വിവാദത്തില്‍ പ്രതികരിച്ച് മുരളി ഗോപി
-
kerala3 days ago
കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ എ നജ്മുദ്ദീൻ അന്തരിച്ചു
-
kerala3 days ago
ഇന്ദിരാഗാന്ധിയെ ഫേസ്ബുക്കിലൂടെ അപമാനിച്ചു; ആര്‍എസ്എസ് പ്രവര്ത്തകന് അറസ്റ്റില്‍
-
india2 days ago
പ്രധാനമന്ത്രിയെ പാട്ടിലൂടെ അധിക്ഷേപിച്ചു; റാപ്പര്‍ വേടനെതിരെ എന്‍.ഐ.എക്ക് പരാതി
-
Cricket2 days ago
ഐപിഎല്‍ പോരാട്ടത്തില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു – സണ്‍റൈസേഴ്സ് ഹൈദരാബാദ്
-
kerala2 days ago
പത്തനംതിട്ടയില്‍ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവം; പ്രൊട്ടക്ഷന്‍ അലാറം സ്ഥാപിച്ചു
-
india3 days ago
ആകാശച്ചുഴി ഒഴിവാക്കാന്‍ വ്യോമാതിര്‍ത്തി ഉപയോഗിക്കണമെന്ന ഇന്‍ഡിഗോ പൈലറ്റിന്റെ അഭ്യര്‍ഥന നിരസിച്ച് പാക്
-
india2 days ago
‘എന്തുകൊണ്ടാണ് നിങ്ങളുടെ രക്തം ക്യാമറകള്‍ക്ക് മുന്നില്‍ മാത്രം തിളയ്ക്കുന്നത്?’: പ്രധാനമന്ത്രിയോട് രാഹുല്‍ ഗാന്ധി