Connect with us

Article

മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമോ

ഡാമിനു സുരക്ഷാഭീഷണി ആശങ്ക മാത്രമാണെന്നാണു കോടതി അഭിപ്രായപ്പെട്ടിരിക്കുന്നത്.

Published

on

നാലു ജില്ലകളിലെ നിരപരാധികളായ ലക്ഷകണക്കിന് ആളുകളുടെ ഹൃദയത്തില്‍ തീ കോരിയിടുന്നതാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് കഴിഞ്ഞ ദിവസമുണ്ടായ സുപ്രീം കോടതി രണ്ടംഗ ബെഞ്ചിന്റെ നിരീക്ഷണം. ഡാമിനു സുരക്ഷാഭീഷണി ആശങ്ക മാത്രമാണെന്നാണു കോടതി അഭിപ്രായപ്പെട്ടിരിക്കുന്നത്. 135 വര്‍ഷത്തെ കാലവര്‍ഷം അണക്കെട്ട് അതിജീവിച്ചതാണെന്നും ആകാശം ഇടിഞ്ഞുവീഴുമെന്ന് കാര്‍ട്ടൂണ്‍ കഥാപാത്രം പറയുന്നതുപോലെയാണ് ഭീഷണിയെക്കുറിച്ചുള്ള ആശങ്കയെന്നും ബെഞ്ച് നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ഋഷികേശ് റോയ്, എസ്.വി.എന്‍ ഭട്ടി എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നിരീക്ഷണം. വര്‍ഷങ്ങളായി ഡാം പൊട്ടുമെന്ന ഭീതിയില്‍ ആളുകള്‍ ജീവിക്കുകയാണെന്നും എന്നാല്‍ ഡാമിന്റെ ആയുസ് പറഞ്ഞതിനേക്കാള്‍ രണ്ടിരട്ടി കഴിഞ്ഞല്ലോയെന്നും കോടതി ചോദിച്ചു. സുരക്ഷാഭീഷണിയു ണ്ടെന്ന് പറയപ്പെടുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്ന കേരളത്തില്‍ പ്രവര്‍ത്തിച്ചിട്ടുള്ളവരാണ് തങ്ങള്‍. 135 വര്‍ഷത്തെ കാലവര്‍ഷം മറികടന്നതാണ്. ആ അണക്കെട്ട് നിര്‍മ്മിച്ചവരോട് നന്ദി പറയുന്നുവെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ഋഷികേശ് റോയ് നേരത്തെ കേരള ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസായിരുന്നു. ജസ്റ്റിസ് എസ്.വി.എന്‍ ഭട്ടി ഹൈക്കോടതിയില്‍ ആക്ടിംഗ് ചീഫ് ജസ്റ്റിസായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അ ണക്കെട്ട് ഉയര്‍ത്തുന്ന ഭീഷണിയുമായി ബന്ധപ്പെട്ട് ഡോ. ജോ ജോസഫ് ഫയല്‍ ചെയ്ത ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ഈ നിരീക്ഷണം. അണക്കെട്ടുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ മൂന്നംഗ ബെഞ്ച് പരിഗണിക്കുന്ന സാഹചര്യത്തില്‍ ഈ ഹര്‍ജിയും ആ ബെഞ്ച് പരിഗണിക്കുന്നതിനായി മാറ്റുകയും ചെയ്തിട്ടുണ്ട്. അതായത് ഡാമിന്റെ സുരക്ഷ സംബന്ധിച്ചുള്ള അന്തിമ വിധി മൂന്നംഗ ബെഞ്ചില്‍ നിന്നാണ് ഉണ്ടാവുക.

കേരളത്തെ സംബന്ധിച്ചിടത്തോളം കോടതിയുടെ നിരീക്ഷണം നിരാശാജനകമാണ്. സുപ്രീംകോടതിയില്‍ കേസ് വരുമ്പോഴെല്ലാം തോല്‍ക്കുന്ന പതിവാണ് കേരളത്തിനുള്ളത്. രാജ്യം കണ്ട ഏറ്റവും മികച്ച അഭിഭാഷകരെ ഇറക്കിയാണ് തമിഴ്‌നാട് കേസ് നടത്തുന്നത്. മൂന്നംഗ ബെഞ്ചില്‍ കേരളത്തിന്റെ വാദമുഖങ്ങള്‍ വ്യക്തമായും കൃത്യമായും അവതരിപ്പിക്കാന്‍ കഴിയുക എന്നതാണ് പുതിയ ഡാമിനു വേണ്ടിയുള്ള സം സ്ഥാനത്തിന്റെ ശ്രമങ്ങള്‍ വിജയത്തിലെത്തിക്കാന്‍ ആവശ്യമായി വേണ്ടത്. അതീവ ഗൗരവത്തില്‍തന്നെ ഇതിനെ കാണേണ്ടതുണ്ട്. സുരക്ഷാഭീഷണി ആശങ്ക മാത്രമാണ് എന്നു പറഞ്ഞ് കേരളത്തിനു സമാധാനമായി കിടന്നുറങ്ങാനാവില്ല. ആയിരക്കണക്കിനാളുകള്‍ ഈ ആശങ്ക പേറി എത്രകാലം ജീവിക്കുമെന്നത് ഗൗരവമുള്ള പ്രശ്നം തന്നെയാണ്. 2000ല്‍ മുല്ലപ്പെരിയാര്‍ ഭാഗത്തുണ്ടായ ഭൂകമ്പം ഡാമിന്റെ സമീപവാസികളെയും കേരളത്തിനെ പൊതുവെയും ഭയചകിതരാക്കിയിരുന്നു. ഡാമിന് സമീപമുള്ള ബേബി ഡാമും സുരക്ഷിതമല്ലെന്ന വാര്‍ത്തയും ആശങ്ക വര്‍ധിപ്പിക്കുന്നു. ഭ്രംശമേഖലയിലാണ് ഡാം സ്ഥിതി ചെയ്യുന്നത് എന്ന് ചില പഠനങ്ങളില്‍ പറയുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ട് ഉയര്‍ത്തുന്ന സുരക്ഷാ ഭീഷണി സംബന്ധിച്ച് നേരത്തേ ന്യൂയോര്‍ക്ക് ടൈംസ് ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. തകര്‍ച്ചാ സാധ്യതയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഡാമാണ് മുല്ലപ്പെരിയാറിലേത് എന്നാണ് ലേഖനത്തില്‍ വിശദീകരിക്കുന്നത്. നദീസംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍ നാഷണല്‍ റിവേഴ്സ് എന്ന സംഘടനയുടെ ഡയറക്ടര്‍മാരായ ജോഷ് ക്ലെം, ഇസബെല്ല വിങ്ക്ലര്‍ എന്നിവര്‍ ചേര്‍ന്നാണ് ലേഖനം എഴുതിയത്. മുല്ലപ്പെരിയാറിന്റെ സുരക്ഷ സംബന്ധിച്ച് പല വിദഗ്ധരും ആശങ്കകള്‍ പങ്കുവച്ചിട്ടുണ്ട്. കേരള സര്‍ക്കാര്‍ ഈ വിഷയം വര്‍ഷങ്ങളായി തമിഴ്നാടിനും കേന്ദ്ര സര്‍ക്കാരിനും മുന്നില്‍ അവതരിപ്പിക്കുന്നതുമാണ്. ഓരോ വര്‍ഷക്കാലത്തും മലയാളികളുടെ നെഞ്ചില്‍ തീകോരിയിടുകയാണ് മുല്ലപ്പെരിയാര്‍ ഡാം. അണക്കെട്ടില്‍ വെള്ളം നിറയുമ്പോള്‍ മലയാളികളുടെ നെഞ്ചില്‍ നിറയുന്നത് തീയാണ്. ഒരു ദിവസ ത്തിലധികം നിര്‍ത്താതെ മഴ പെയ്താല്‍ കേരളത്തിലെ നഗരങ്ങളും ഗ്രാമങ്ങളുമെല്ലാം വെള്ളത്തിനടിയിലാകുന്ന അവസ്ഥയാണിപ്പോള്‍. ഈ ആശങ്കകള്‍ക്കൊപ്പം മുല്ലപ്പെരിയാറും നില കൊള്ളാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി.

ഡാം തകര്‍ച്ചയും അതുമൂലം ജീവനാശവും പ്രകൃതി നാശവും പല രാജ്യങ്ങളിലും ഉണ്ടായിട്ടുണ്ട്. അമേരിക്കയില്‍ പെന്‍ സില്‍വാനിയയിലെ സൗത്ത് ഫോര്‍ക് ഡാം 1889 മേയ് 31 ന് തകര്‍ന്നു. പ്രദേശത്ത് അസാധാരണമാംവിധം വീശിയടിച്ച കാറ്റിനെത്തുടര്‍ന്നാണ് ഡാം തകരാന്‍ ഇടയായത്. 2209 പേരാണ് ദുരന്തത്തില്‍ മരിച്ചത്. 17 മില്യണ്‍ ഡോളറിന്റെ നാശവും ഉണ്ടായി. ഇംഗ്ലണ്ടിലെ ഷെഫീല്‍ഡില്‍ 1864ലുണ്ടായ ഡേല്‍ ഡൈക് റിസര്‍വോയര്‍ അപകടവും 244 പേരുടെ ജീവനെടുത്തു. ചെറിയൊരു വിള്ളല്‍ ഡാമിലുണ്ടെന്ന് ഒരു എഞ്ചിനീയര്‍ കണ്ടെത്തി മണിക്കൂറുകള്‍ക്കകമാണ് അപകടം. ബ്രസീലിലെ ഡാം ഐ എന്ന് വിളിക്കപ്പെടുന്ന ബ്രുമദിഞ്ഞോ ഡാം 2019ല്‍ തകര്‍ന്ന താണ് അടുത്തകാലത്തുണ്ടായ വലിയ നാശം വിതക്കുന്ന ഒന്ന്. 120 കിലോമീറ്റര്‍ നീളത്തില്‍ 21 മുനിസിപ്പാലിറ്റികള്‍ ഇല്ലാതായി. 270 പേര്‍ മരിച്ചു. പലരെയും കണ്ടെത്താനേ കഴിഞ്ഞില്ല. സുര്‍ക്കി മിശ്രിതം ഉപയോഗിച്ചു നിര്‍മ്മിക്കപ്പെട്ട കാലപ്പഴക്കം ചെന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ശക്തമായ ഒരു വെള്ളപ്പാച്ചിലിനെ പ്രതിരോധിക്കാന്‍ കഴിയില്ല, അതുകൊണ്ട്തന്നെ അണക്കെട്ടിന്റെ താഴ്വരയില്‍ താമസിക്കുന്ന ജനങ്ങള്‍ക്ക് അ ണക്കെട്ട് സുരക്ഷാഭീഷണിയാണ്. ലോകത്തില്‍ ഇന്ന് നിലവിലുള്ള ഉയരം കൂടിയ ഭൂഗുരുത്വ അണക്കെട്ടുകളില്‍ ഏറ്റവും പഴക്കമുള്ള അണക്കെട്ടാണ് മുല്ലപ്പെരിയാറിലേത്. നിര്‍മ്മാണ കാലഘട്ടത്തില്‍ ഇത് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടായിരുന്നു. സുര്‍ക്കി മിശ്രിതം ഉപയോഗിച്ചു നിര്‍മിച്ച അണക്കെട്ടുകളില്‍ ലോകത്ത് ഇന്ന് നിലവിലുള്ള ഏക അണക്കെട്ട് എന്ന പ്രത്യേകതയും ഇതിനുണ്ട്. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള അണക്കെട്ടുകളില്‍ ഒന്നാണ് മുല്ലപ്പെരിയാര്‍.

അപകടം സംഭവിച്ചതിന് ശേഷം നടത്തുന്ന കുറ്റപ്പെടുത്തലുകളേക്കാളും നല്ലത് അപകടം വരാതെ നോക്കുക എന്നതാണ്. 50 വര്‍ഷത്തേക്കു നിര്‍മിച്ച അണക്കെട്ട് 135 വര്‍ഷം നില നിന്നു എന്നു പറയുമ്പോള്‍ അതിന്റെ സുരക്ഷിതത്വം മാത്രമല്ല എടുത്തുകാണേണ്ടത്. എന്തിനും ഒരു കാലപരിധിയുണ്ട്. അതു കഴിഞ്ഞും നിലനില്‍ക്കുന്നുവെങ്കില്‍ അതു സുരക്ഷിതമായതുകൊണ്ടാണെന്ന് ആശ്വസിച്ച് മുന്നോട്ടുപോകാനാവില്ലെന്ന് ബന്ധപ്പെട്ട എല്ലാവരും മനസിലാക്കേണ്ടതുണ്ട്.

Article

അവസാനിക്കാത്ത യുദ്ധക്കൊതി

EDITORIAL

Published

on

യുദ്ധം ഒന്നിനും പരിഹാരമല്ലെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ദൃഷ്ടാന്തമാണ് മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്ന റഷ്യ, യുക്രെയിന്‍ യുദ്ധം. അവ ബാക്കിയാക്കുന്നത് വിജയമോ പരാജയമോ അല്ല, മിറിച്ച് തീരാനഷ്ടങ്ങളാണെന്നും ഇരു രാജ്യങ്ങളിലെയും ജനത ഒരുപോലെ ലോകത്തോട് വിളിച്ചുപറയുകയാണ്. 57,000ത്തിലധികം പേരുടെ മരണത്തിനും വ്യാപക അഭയാര്‍ഥി പ്രവാഹത്തിനുമാണ് യുക്രെയിന്‍ മാത്രം സാക്ഷ്യം വഹിച്ചത്. റഷ്യക്കുണ്ടായ നഷ്ടങ്ങള്‍ വേറെയും. ഏകദേശം 44 ദശലക്ഷം ജനസംഖ്യയുള്ള ജനാധിപത്യ രാജ്യമായ യുക്രെയിന്‍, വിസ്തീര്‍ണ്ണം അനുസരിച്ച് റഷ്യയേക്കാള്‍ 28 മടങ്ങ് ചെറിയ രാജ്യമാണ്. അതുകൊണ്ടുതന്നെ 2022 ഫെബ്രുവരിയില്‍ ആരംഭിച്ച യുദ്ധം അതിവേഗം അവസാനിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു റഷ്യ ആയുധമെടുത്തിരുന്നതെങ്കില്‍ രണ്ടാം ലോക മഹായുദ്ധത്തിനുശേഷം യൂറോപ്പിലെ ഏറ്റവും വലുതും മാരകവുമായ സംഘര്‍ഷമായി ഈ അധിനിവേശം മാറിക്കഴിഞ്ഞിരിക്കുകയാണ്. തുടക്കത്തില്‍ റഷ്യ ഉദ്ദേശിച്ചതുപോലെ കാര്യങ്ങള്‍ നീങ്ങിയിരുന്നുവെങ്കിലും പിന്നീട് യുക്രെയിന്‍ അതിശക്തമായ പ്രതിരോധവും പ്രത്യാക്രമണവുമാണ് നടത്തിയത്. നഷ്ടപ്പെട്ട ചില പ്രദേശങ്ങള്‍ തിരിച്ചുപിടിച്ചുവെന്ന് മത്രമല്ല, റഷ്യന്‍ പ്രദേശത്തേക്ക് അവര്‍ കടന്നു കയറ്റങ്ങളും നടത്തി.

റഷ്യ യുക്രെയിന്‍ സങ്കര്‍ഷത്തിനുള്ള സാഹചര്യങ്ങള്‍ ഒരു പ്രഭാതത്തില്‍ രൂപപ്പെട്ടതല്ല. അതിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 1949 ല്‍ നാറ്റോ രൂപീകരിക്കുന്നത് മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് സോവിയറ്റ് യൂണിയന്‍ വികസിയ്ക്കാതിരിക്കുക എന്ന ലക്ഷ്യവുമായാണ്. നിലവില്‍ 30 രാജ്യങ്ങള്‍ അംഗങ്ങളായുള്ള ഒരു രാഷ്ട്രാന്തരീയമായ സൈനിക സഖ്യമാണ് നാറ്റോ. രണ്ടാം ലോകയുദ്ധത്തിന് ശേഷവും വന്‍ ശക്തിയായി നിലകൊണ്ട് അമേരിക്കയുടെ നേതൃത്വത്തില്‍ രൂപീകരിച്ച നാറ്റോയില്‍ പിന്നീടാണ് മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ ചേരുന്നത്. ഇത്തരത്തില്‍ യൂറോപ്പിലെ ഏറ്റവും വലി യ രണ്ടാമത്തെ രാജ്യവും കരിങ്കടലിനോട് ചേര്‍ന്ന് കിടക്കുന്നതുമായ യുക്രെയിന്‍ നാറ്റോയില്‍ ചേരുന്നത് സ്വാഭാവിക മായും റഷ്യ തടയുന്നു. താരതമ്യേന ചെറിയ സൈനിക ശക്തിയായ യുക്രെയിന്‍ നാറ്റോയില്‍ ചേരുന്നതോടെ റഷ്യ യുടെ ഭാവിക്ക് ഭീഷണിയാവുമെന്ന പുടിന്റെ കണക്കുകൂട്ടലായിരുന്നു അതിനു പിന്നില്‍. എന്നാല്‍ 2021 ലാണ് പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി യുക്രെയിനിനെ നാറ്റോയില്‍ ചേരാന്‍ അനുവദിക്കണമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡനോട് ആവശ്യപ്പെടുന്നത്. ഇത് റഷ്യയെ വീണ്ടും ചൊടിപ്പിച്ചു. അതോടെ സംഘര്‍ഷം രൂക്ഷമായി. 2014 ല്‍ റഷ്യ യുക്രെയ്ന്‍ ആക്രമിക്കുകയും ക്രൈമിയന്‍ ഉപദ്വീപ് പിടിച്ചടക്കുകയും ചെയ്യുകയും പ്രസിഡന്റ് പുടിന്റെ പിന്തുണയുള്ള വിമതര്‍ കിഴക്കന്‍ യുക്രെയിനിന്റെ വലിയൊരു പ്രദേശം പിടിച്ചെടുക്കുകയും സൈന്യവുമായി യുദ്ധം ചെയ്യുകയും ചെയ്തിരുന്നു. ഈ യുദ്ധം 14,000ലധികം ജീവനുകളാണ് അപഹരിച്ചത്. 2022 ഫെബ്രുവരി 24നു ആരംഭിച്ച ആക്രമണത്തിന് പ്രത്യേക മിലിട്ടറി ഓപ്പറേഷന്‍ എന്നാണു പുടിന്‍ വിശേഷിപ്പിച്ചിരുന്നത്. റഷ്യന്‍ പ്രസിഡന്റിന്റെ ഈ പ്രഖ്യാപനത്തോടെ, യുക്രെയിനിന്റെ മൂന്നു ദിശയില്‍ നിന്ന് ഇരച്ചു കയറിയ റഷ്യന്‍ സൈന്യം തലസ്ഥാനമായ കീവ് വരെയെത്തി. പ്രസിഡണ്ട് വോളോഡിമര്‍ സെലെന്‍സി സ്ഥാനമൊഴിയണമെന്നും തങ്ങള്‍ക്കു കീഴടങ്ങണമെന്നുമുള്ള ആവശ്യങ്ങള്‍ക്കു മുന്നില്‍ യുക്രെയിനിന്റെ പ്രതിരോധം ലോക ശ്രദ്ധയാകര്‍ഷിച്ചു. സാധാരണക്കാരെ അണിനിരത്തി യുക്രെയിന്‍ പ്രതിരോധിച്ച കരയുദ്ധത്തില്‍ റഷ്യയുടെ പട്ടാളം തോറ്റു പിന്‍വാങ്ങി. പിന്നെയായിരുന്നു യുക്രെയിനിലെ വന്‍നഗരങ്ങളിലുടനീളം റഷ്യ കനത്ത വ്യോമാക്രമണം നടത്തിയത്. നിരവധി പേര്‍ കൊല്ലപ്പെടുകയും രണ്ടാം ലോകമഹായുദ്ധത്തിനുശേഷം യു റോപ്പിലെ ഏറ്റവും വലിയ അഭയാര്‍ഥി പ്രവാഹത്തിന്റെ കാഴ്ച ലോകം കണ്ടതും.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇടപെടലാണ് യുദ്ധത്തിന്റെ മൂന്നാം വാര്‍ഷികത്തെ ശ്രദ്ധേയമാക്കുന്നത്. ഒരു അംഗരാജ്യം ആക്രമണം നേരിടുമ്പോള്‍ എല്ലാ നാറ്റോ അംഗരാജ്യങ്ങളും ആ അധിനിവേശത്തിനെതിരെ പ്രവര്‍ത്തിക്കും എന്ന പ്രഖ്യാപനത്തെ അടിസ്ഥാനമാ ക്കി അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും വലിയ പിന്തുണയാണ് യുക്രെയിന് നല്‍കിയിരുന്നത്. ജോ ബൈഡന്‍ കാലത്ത് വ്യാപകമായ രീതിയില്‍ രാജ്യത്തേക്ക് ആയുധമെത്തുകയും ഇത് റഷ്യയെ കടുത്ത പ്രതിരോധത്തിലേക്ക് തള്ളിവിടുകയും ചെയ്തിരുന്നു. എന്നാല്‍ ട്രംപ് റഷ്യയുടെ പക്ഷത്ത് നിന്ന് സംസാരിക്കുകയും യുക്രെയിന്‍ പ്രസിഡന്റ് സെലന്‍സ്‌കിയാണ് യുദ്ധത്തിന്റെ കാരണക്കാരനെന്ന് നി ലപാടെടുക്കകയും ചെയ്തിരിക്കുകയാണ്. യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയുടെയോ യുക്രെയിനിന്റെയോ സാനിധ്യത്തിലല്ലാതെ സ്വന്തം നിലക്ക് ശ്രമങ്ങളാരംഭിച്ചിരിക്കുകയുമാണ്. പക്ഷേ ഫലസ്തീന്‍ അധിനിവേശത്തിലെന്നപോലെ തന്‍പോരിമക്കുവേണ്ടിയുള്ള കാട്ടിക്കൂട്ടലുകളല്ലാതെ ആ ത്മാര്‍ത്ഥമായ എന്തെങ്കിലും ശ്രമങ്ങള്‍ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടാവാനുള്ള ഒരു സാധ്യതയുമില്ല. മറ്റുരാജ്യങ്ങളുടെ പരമാധികാരത്തിലേക്ക് കടന്നുകയറാന്‍ പലഘട്ടങ്ങളിലും പലരീതിയിലുള്ള സംഘര്‍ഷങ്ങളും അമേരിക്ക രൂപപ്പെടുത്തിയെടുത്തിട്ടുണ്ട്. ട്രംപിന്റെ ഇപ്പോഴത്തെ ശ്രമം അതിന്റെ ഭാഗമായിക്കൂടെന്നില്ല. ഏതായാലും മാനവരാശിക്കു തന്നെ നാശം വിതക്കാന്‍ ശേഷിയുള്ള ഈ യുദ്ധത്തില്‍ നിന്ന് ഇരു രാജ്യങ്ങളും പിന്തിരിയാന്‍ ഇനിയും വൈകിക്കുട. യുദ്ധം അവസാനിപ്പിക്കാനുള്ള ആത്മാര്‍ത്ഥ ശ്രമങ്ങളാണ് ലോക രാഷ്ട്രങ്ങളുടെ ഭാഗത്തുനിന്നുണ്ടാവേണ്ടത്.

Continue Reading

Article

പ്രതിസന്ധിക്കിടയിലെ ശമ്പള മേള

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും അനാവശ്യ ശമ്പള വര്‍ധന വരുത്തിയും യാത്രാബത്ത കൂട്ടിയും കേസുകള്‍ നടത്താന്‍ വന്‍ തുക അഭിഭാഷകര്‍ക്ക് കൊടുത്തും ധൂര്‍ത്ത് ആഘോഷമാക്കുകയാണ് ഇടതു സര്‍ക്കാര്‍

Published

on

ഇന്ത്യയിലെ ഉയര്‍ന്ന ജീവിതനിലവാരവും ഉയര്‍ന്ന ആളോഹരി വരുമാനവുമുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. എന്നാല്‍, കേരള സര്‍ക്കാര്‍ സാമ്പത്തിക ചുഴിയില്‍പെട്ടു നട്ടം തിരിയുകയാണ്. ശമ്പളം കൊടുക്കാനും പെന്‍ഷന്‍ കൊടുക്കാനും പലിശനല്‍കാനും ക്ഷേമ, വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനും പണമില്ലാതെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയില്‍ നട്ടംതിരിയുകയാണ് സര്‍ക്കാര്‍. പല ഘട്ടങ്ങളിലായി മുഖ്യമന്ത്രി മുതല്‍ മന്ത്രിമാര്‍ വരെ ഇക്കാര്യം സമ്മതിച്ചതുമാണ്. ഇങ്ങനെയൊക്കെയാണെങ്കിലും സര്‍ക്കാറിന്റെ ധൂര്‍ത്തിന് ഒരു കുറവുമില്ലെന്നത് പരമ സത്യമാണ്. പ്രതിപക്ഷം ഇക്കാര്യം പലവട്ടം ഓര്‍മപ്പെടുത്തിയിട്ടുമുണ്ട്. എന്നാലിപ്പോള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും അനാവശ്യ ശമ്പള വര്‍ധന വരുത്തിയും യാത്രാബത്ത കൂട്ടിയും കേസുകള്‍ നടത്താന്‍ വന്‍ തുക അഭിഭാഷകര്‍ക്ക് കൊടുത്തും ധൂര്‍ത്ത് ആഘോഷമാക്കുകയാണ് ഇടതു സര്‍ക്കാര്‍. മറുവശത്ത് ജീവിക്കാന്‍ ഗതിയില്ലാതെ തെരുവില്‍ സമരം ചെയ്യുന്ന പാവപ്പെട്ടവരെ പാടേ മറന്നാണ് സര്‍ക്കാറിന്റെ ധൂര്‍ത്തെന്നത് ഓര്‍ക്കണം.

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പി.എസ്.സി) ചെയര്‍മാന്‍, അംഗങ്ങള്‍ എന്നിവരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞ ദിവസമാണ് മന്ത്രിസഭായോഗം തീരുമാനമെടുത്തത്. ചെയര്‍മാന്റെ ശമ്പള സ്‌കെയില്‍ ജില്ലാ ജഡ്ജിമാരുടെ പരമാവധി സൂപ്പര്‍ ടൈം സ്‌കെയിലിനും അംഗങ്ങളുടേത് ജില്ലാ ജഡ്ജിമാരുടെ പരമാവധി സെലക്ഷന്‍ ഗ്രേഡിനും സമാനമായി പരിഷ്‌കരിക്കാനാണ് തീരുമാനം. 2,24,100 രൂപയാണ് ജില്ലാ ജ ഡ്ജിമാരുടെ സൂപ്പര്‍ ടൈം സ്‌കെയില്‍ പരമാവധി അടിസ്ഥാ ന ശമ്പളം. ഈ നിരക്കില്‍ ചെയര്‍മാന്റെ ശമ്പളം നിലവില്‍ 2.60 ലക്ഷത്തില്‍ നിന്ന് നാലു ലക്ഷത്തിലധികമായി ഉയരും. അംഗങ്ങളുടെ അടിസ്ഥാന ശമ്പളം 2,19,090 രൂപയായാണ് ഉയരുന്നത്. അവര്‍ക്കും ആനുകൂല്യങ്ങളടക്കം നാലു ലക്ഷം രൂപവരെ ലഭിക്കും. 2.42 ലക്ഷമാണിപ്പോള്‍ ആനുകൂല്യങ്ങളടക്കം ലഭിക്കുന്നത്. ശമ്പള വര്‍ധനവിന് 2016 മുതല്‍ പ്രാബല്യമുണ്ടാ കുമെന്ന് തീരുമാനിച്ചിരുന്നുവെങ്കിലും വലിയ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന വിശകലനത്തെതുടര്‍ന്ന് ഈ തീരുമാനത്തില്‍നിന്ന് സര്‍ക്കാര്‍ പിന്നാക്കം പോയിട്ടുണ്ട്. ചെയര്‍മാനടക്കം 21 പി.എസ്.സി അംഗങ്ങളാണുള്ളത്.

പി.എസ്.സി അംഗങ്ങളുടെ ശമ്പള വര്‍ധനവിന് പിന്നാലെ, കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രതിനിധി കെ.വി തോമസിന്റെ യാത്രാബത്ത ഉയര്‍ത്താനും നിര്‍ദേശമുണ്ട്. പ്രതിവര്‍ഷ തുക 11.31 ലക്ഷം ആക്കാനാണ് പൊതുഭരണ വകുപ്പിന്റെ ശുപാര്‍ശ. ബുധനാഴ്ച ചേര്‍ന്ന സബ്ജക്ട് കമ്മിറ്റി യോഗത്തിലാണ് വിഷയം വന്നത്. അഞ്ച് ലക്ഷം രൂപയായിരുന്നു സംസ്ഥാന ബജറ്റില്‍ കെ.വി തോമസിന് യാത്രാബത്തയായി അ നുവദിച്ചിരുന്നത്. എന്നാല്‍, കഴിഞ്ഞവര്‍ഷം 6.31 ലക്ഷം രൂപ ചിലവായതിനാല്‍ അഞ്ച് ലക്ഷം രൂപ പോരെന്നും 11.31 ലക്ഷം വേണമെന്നും ധനവകുപ്പിനോട് പൊതുഭരണ വകുപ്പിന്റെ പ്രോട്ടോക്കോള്‍ വിഭാഗം ശുപാര്‍ശ ചെയ്യുകയായിരുന്നു. ഓണറേറിയം ഇനത്തില്‍ പ്രതിവര്‍ഷം ലക്ഷങ്ങള്‍ കെ.വി തോമസിന് ലഭിക്കുന്നുണ്ട്. ഇതിനുപുറമെയാണ് യാത്രബത്ത ഇരട്ടിയാക്കാനുള്ള നിര്‍ദേശം. സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ ട്രഷറി യന്ത്രണത്തില്‍ ഇളവുവരുത്തി 12.50 ലക്ഷം രൂപ കെ.വി തോമസിന് ഓണറേറിയം നല്‍കിയതും ആരോപണത്തിന് ഇടയാക്കിയിരുന്നു. കാബിനറ്റ് റാങ്ക് നല്‍കിയുള്ള കെ.വി തോമസിന്റെ നിയമനം അനാവശ്യ ചെലവാണെന്ന് പ്രതിപക്ഷം നിരന്തരം ആരോപണം ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് യാത്രാബത്ത ഉയര്‍ത്താനുള്ള ശുപാര്‍ശ. ഹൈക്കോടതി അഭിഭാഷകരുടെ ശമ്പളവും കുത്തനെ കൂട്ടിയിട്ടുണ്ട്. 30,000 രൂപ വരെയുടെ വര്‍ധനവാണ് ശമ്പളത്തില്‍ വരുത്തിയിരിക്കുന്നത്. സ്‌പെഷ്യല്‍ ഗവ. പ്ലീഡറുടെ ശമ്പളം 1.20 ലക്ഷത്തില്‍ നിന്നും 1.50 ലക്ഷമാക്കി ഉയര്‍ത്തി. സീനിയര്‍ പ്ലീഡറുടെ ശമ്പളം 1.10 ല്‍ നിന്നും 1.40 ലക്ഷവും പ്ലീഡര്‍മാറുടേത് 1 ലക്ഷത്തില്‍ നിന്നും 1.25 ലക്ഷവുമാക്കി. മൂന്ന് വര്‍ഷത്തെ മുന്‍കാല പ്രാബല്യത്തോടെയാണ് ശമ്പള വര്‍ധന നല്‍കിയിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ വൈകുന്നതും മുടങ്ങുന്നതും മാത്രമല്ല, തൊഴിലുറപ്പ് പദ്ധതിയിലടക്കം പണിയെടുത്ത പലര്‍ക്കും കുലി നല്‍കാനാകാത്ത സ്ഥിതിയും നെല്‍കര്‍ഷകര്‍ ഉള്‍പ്പടെ പല കര്‍ഷകര്‍ക്കും സംഭരിച്ച നെല്ലിന് പണം നല്‍കാനാവാത്ത സ്ഥിതിയുമുള്ളപ്പോള്‍തന്നെയാണ് സ്വന്തക്കാര്‍ക്ക് വാരിക്കോരി ശമ്പള വര്‍ധനവ് ഏര്‍പ്പെടുത്തുന്നത് എന്നത് ജനങ്ങളെ കളിയാക്കുന്നതിന് തുല്യമാണ്.

എല്‍.എസ്.എസ്, യു.എ സ്.എസ് സ്‌കോളര്‍ഷിപ്പ് തുക കൊടുക്കാതായിട്ട് വര്‍ഷങ്ങളായി. റേഷന്‍ കടയിലെ ജീവനക്കാര്‍ ഇയ്യിടെ കൂലി വര്‍ധന ആവശ്യപ്പെട്ട് സമരത്തിനിറങ്ങിയപ്പോള്‍ അവരെ കളിയാക്കിയ സര്‍ക്കാറാണിപ്പോള്‍ വന്‍ ശമ്പള വര്‍ധന ഏര്‍പെടുത്തിയത്. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ സപ്ലൈകോയിലെ സബ്‌സിഡി സാധനങ്ങള്‍ വരെ വെട്ടിക്കുറച്ചു. മൂന്നു മാസമായി മുടങ്ങിക്കിടക്കുന്ന വേതനത്തിനും വേതന വര്‍ധനവിനും വേണ്ടി സെക്രട്ടേറിയറ്റിനു മുന്നില്‍ ആശാ വര്‍ക്കര്‍മാര്‍ സമരം നടത്തുകയാണ്. പത്തു ദിവസത്തിലധികമായി നടത്തുന്ന സമരം കണ്ടില്ലെന്നു നടിക്കുന്ന അതേ സര്‍ക്കാരാണ് ലക്ഷങ്ങള്‍ മാസ ശമ്പളം വാങ്ങുന്നവരുടെ ശമ്പളം വീണ്ടും വര്‍ധിപ്പിച്ചത്. ശമ്പളവും പെന്‍ഷനും ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാതെ കെ.എസ്.ആര്‍.ടി.സിയിലെ ജീവനക്കാരും വിരമിച്ചവരും നട്ടംതിരിയുന്നതും ഇതേ കേരളത്തിലാണ്. വയോധികരും വിധവകളും ഭിന്നശേഷിക്കാരും ഉള്‍പ്പെടെയുള്ളവര്‍ക്കു മാസങ്ങളോളം പെന്‍ഷന്‍ നല്‍കാതിരുന്നു. ഇപ്പോഴും മൂന്നു മാസത്തെ കുടിശികയുണ്ട്. ജീവനക്കാര്‍ക്കും പെന്‍ഷന്‍ കാര്‍ക്കുമായി ഒരു ലക്ഷം കോടി രൂപയുടെ കുടിശികയാണ് നിലവിലുള്ളത്. ഖജനാവില്‍ പണമില്ലാത്തതില്‍ പ്രത്യേക പരിഗണന നല്‍കേണ്ട വിഭാഗങ്ങളുടെ പദ്ധതി വിഹിതം പോലും ചരിത്രത്തില്‍ ആദ്യമായി വെട്ടിക്കുറച്ച സര്‍ക്കാരാണ് രാഷ്ട്രീയ നിയമനത്തിലൂടെ ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്നവര്‍ക്ക് വീണ്ടും ലക്ഷങ്ങള്‍ കൂട്ടിക്കൊടുത്തത്. പെന്‍ഷന്‍ പറ്റിയ ഉന്നത ഉദ്യോഗസ്ഥരുടെ പട തന്നെയുണ്ട് സംസ്ഥാനത്ത്. ഇവരെ തീറ്റിപ്പോറ്റുന്നതിനും സര്‍ക്കാറിന് ഒരു വൈമനസ്യവുമില്ല.

ഗവണ്‍മെന്റ്‌റിന്റെ വരുമാനവും ചെലവും തമ്മിലുള്ള അന്തരം സര്‍ക്കാര്‍ മനസിലാക്കണം. പരിമിതമായ വിഭവങ്ങളും അപരിമിതങ്ങളായ ആവശ്യങ്ങളും തമ്മിലുള്ള വിടവ് സുക്ഷ്മവും യുക്തവുമായ ആസൂത്രണ പ്രക്രിയയിലൂടെയാണു പരിഹരിക്കപ്പെടേണ്ടത്. സ്വന്തക്കാര്‍ക്ക് വാരിക്കോരിയും അല്ലാത്തവര്‍ മുണ്ടുമുറുക്കി ജീവിക്കട്ടെയെന്ന നിലപാട് സര്‍ക്കാര്‍ മാറ്റിയേ മതിയാകൂ.

Continue Reading

Article

വെല്ലുവിളി തുടരുന്ന കേന്ദ്ര സര്‍ക്കാര്‍

529.50 കോടി രൂപയുടെ പുനര്‍നിര്‍മാണം ഒന്നര മാസം കൊണ്ടു പൂര്‍ത്തിയാക്കണമെന്ന വിചിത്രമായ നിര്‍ദേശമാണ് ഇതോടൊപ്പം സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്.

Published

on

ദീര്‍ഘനാളത്തെ മുറവിളിക്കുശേഷം മുണ്ടക്കെ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിത പ്രദേശങ്ങളുടെ പുനര്‍നിര്‍മാണത്തിനായി വായ്പയായി പണം അനുവദിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി ദുരന്തബാധിതരോടുള്ള വെല്ലുവിളിയാണ്. ടൗണ്‍ഷിപ് ഉള്‍പ്പെടെയുള്ളവയുടെ നിര്‍മാണപ്രവര്‍ ത്തികള്‍ക്കാണ് പണം അനുവദിച്ചത്. എന്നാല്‍ 529.50 കോടി രൂപയുടെ പുനര്‍നിര്‍മാണം ഒന്നര മാസം കൊണ്ടു പൂര്‍ത്തിയാക്കണമെന്ന വിചിത്രമായ നിര്‍ദേശമാണ് ഇതോടൊപ്പം സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. ടൗണ്‍ഷിപ്പ്, പാലം, സ്‌കൂള്‍, റോഡുകള്‍ എന്നിവയെല്ലാം ഈ കാലയളവിനുള്ളില്‍ നിര്‍മിക്കേണ്ടതുണ്ട്. ഒരിക്കലും സംസ്ഥാനത്തിന് ഉതകരുതെന്ന രീതിയിലാണ് ഇപ്പോഴത്തെ ഈ വായ്പയെന്നത് ഒറ്റനോ ട്ടത്തില്‍ തന്നെ ആര്‍ക്കും ബോധ്യമാണ്. രാജ്യം ദര്‍ശിച്ചതില്‍ വെച്ചേറ്റവും വലിയ ദുരന്തങ്ങളിലൊന്നിന് സാക്ഷിയാകേണ്ടിവന്ന ഭൂപ്രദേശം കേരളത്തിലായിപ്പോയി എന്നതിന്റെ പേരില്‍ ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായതു മുതല്‍ തീര്‍ത്തും അവഗണനാപരമായ സമീപനമാണു കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. കേരളം രാജ്യത്തെ ഒരു സംസ്ഥാനമാണെന്ന യാഥാര്‍ത്ഥ്യത്തെ കാറ്റില്‍ പറത്തി, ഫെഡറല്‍ സംവിധാനത്തിന്റെ അന്തസത്തയെ നഗ്‌നമായി ലംഘിച്ച്, ഭരണഘടനയെ പോലും ചോദ്യംചെയ്തുകൊണ്ടുള്ള മോദി സര്‍ക്കാറിന്റെ സമീപനം അഭംഗുരം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ ചരിത്രത്തിലിന്നേവരെ ഒരു സര്‍ക്കാറും ഒരു പ്രദേശത്തോടും കാണിച്ചിട്ടി ല്ലാത്ത തരത്തിലുള്ള വിവേചനമാണ് വയനാട് ദുരന്തത്തിനു പിന്നാലെ കേരളം അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

ഉരുള്‍പൊട്ടലിന്റെ കാഠിന്യത്തില്‍ സര്‍വസ്വവും നശിച്ചുപോയ ഒരു ജനതയെ പുനരധിവസിപ്പിക്കുകയെന്ന ലക്ഷ്യത്തില്‍ രണ്ടായിരം കോടിരൂപയുടെ ഒരു പ്രത്യേക പാക്കേജാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്. ദുരന്തനിവാരണ ഘട്ടത്തില്‍ കേന്ദ്രസേനയെ അനുവദിച്ചും തൊട്ടുപിന്നാലെ പ്രധാനമന്ത്രി നേരിട്ടെത്തിയും പ്രതീക്ഷാ നിര്‍ഭരമായ സമീപനങ്ങളായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നത്. എന്നാല്‍ പിന്നീടങ്ങോട്ട് ബി.ജെ.പി സര്‍ക്കാര്‍ അവരുടെ തനിരൂപം പുറത്തെടുക്കുന്ന
താണ് കാണാന്‍ കഴിഞ്ഞത്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട സൈന്യത്തിന്റെ ചിലവും വ്യോമസേനയുടെ ഹെലികോപ്റ്ററിന്റെ വായ്പയുമെല്ലാം എഴുതിവാങ്ങി സംസ്ഥാനത്തെ അമ്പരപ്പിച്ചുകളയുകയായിരുന്നു. പ്രത്യേക പാക്കേജ് അനുവദിച്ചില്ലെന്നുമാത്രമല്ല, ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റുപോലും സംസ്ഥാനത്തെ പരിഹസിക്കുന്ന തരത്തിലുള്ളതായിരുന്നു. ഇത്രയും വലിയൊരു ദുരന്തത്തിന് സാക്ഷിയായ പ്രദേശത്തിന്റെ പേരുപോലും ബജറ്റില്‍ ഇടംപിടിച്ചില്ലെന്നത് രാഷ്ട്രീയ തിമിരം എത്രക്രൂരമായ തരത്തിലാണ് ഈ സര്‍ ക്കാറിനെ ബാധിച്ചിരിക്കുന്നത് എന്നതിന്റെ തെളിവാണ്. മനുഷ്യന്റെ ജീവനും സ്വത്തിനും സുരക്ഷിതത്വം നല്‍കുക എന്നതാണ് ഒരു ഭരണകൂടത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം. അത്തരം അവസ്ഥക്ക് ഭീഷണിയുണ്ടാകുമ്പോള്‍ ഇന്ത്യയെ പോലുള്ള ഫെഡറല്‍ സംവിധാനം നിലനില്‍ക്കുന്ന രാജ്യത്ത് കേന്ദ്രവും സംസ്ഥാനവും ഒരുമിച്ചുനിന്നാണ് ആ ഉത്തരവാദിത്തം നിര്‍വഹണം നടത്തേണ്ടത്. എന്നാല്‍ എല്ലാ ഉത്തരവാദിത്തവും സംസ്ഥാനത്തിന്റെ തലയില്‍വെച്ചുകെട്ടുകയും ന്യായമായും ലഭിക്കേണ്ട അവകാശങ്ങള്‍ ചോദിക്കുമ്പോള്‍ അതിനെ ഔദാര്യമായിക്കണ്ട് പ്രായോഗികമല്ലാത്ത സമീപനം സ്വീകരിക്കുകയും ചെയ്യുന്നത് ഒരു പരിഷ്‌കൃത ഭരണകൂടത്തിന് ഒട്ടും ചേരാത്ത ഒന്നാണ്. കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരും സംസ്ഥാന ബി.ജെ.പി നേതൃത്വവും സ്വീകരിക്കുന്ന നിലപാടുകള്‍ അവരുടെ തനിനിറം പുറത്തുകൊണ്ടുവരുന്നതും മലയാളികളുടെ മനസ്സില്‍നിന്ന് അവരെ കൂടുതല്‍ അകറ്റിനിര്‍ത്താന്‍ ഉതകുന്നതുമാണ്. ബജറ്റില്‍ കേരളത്തോടും വയനാടിനോടുമുള്ള അവഗണനയെക്കുറിച്ച് രാഷ്ട്രീയ നേതൃത്വത്തിന്റെ പ്രതികരണം ഇത് കേരള ബജറ്റല്ല, കേന്ദ്ര ബജറ്റാണ് എന്നായിരുന്നെങ്കില്‍ കേരളം പിന്നോക്കമാണെന്ന് പ്രഖ്യാപിച്ചാല്‍ എന്തെങ്കിലുമൊക്കെ തരാമെന്നായിരുന്നു സംസ്ഥാനത്തുനിന്നുള്ള കേന്ദ്രമന്ത്രിയുടെ പക്ഷം.

അവകാശങ്ങള്‍ ചോദിച്ചുവാങ്ങുന്നതില്‍ സംസ്ഥാന സര്‍ക്കാറിന് സംഭവിക്കുന്ന വീഴ്ച്ചകളും കേന്ദ്ര അവഗണനക്ക് വളമായി മാറുന്നു എന്നത് നിഷേധിക്കാന്‍ കഴിയാത്ത യാഥാര്‍ത്ഥ്യമാണ്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനെന്നവണ്ണം സംസ്ഥാനത്തുവെച്ച് കേന്ദ്രത്തിനെതിരെ വ ലിയവായില്‍ സംസാരിക്കുന്ന മുഖ്യമന്ത്രിയും കൂട്ടരും കേന്ദ്രത്തിലെത്തുമ്പോള്‍ സായിപ്പിനെ കാണുമ്പോള്‍ കവാത്തുമറക്കുകയെന്നതുപോലെ നിശബ്ദരായിത്തീരുകയാണ്. കൃത്യമായ കണക്കു സമര്‍പ്പിക്കാത്തതിനാലാണ് സംസ്ഥാനത്തിന് സഹായം നിഷേധിച്ചതെന്ന കേന്ദ്രത്തിന്റെ ആരോപണത്തെ പ്രതിരോധിക്കാന്‍പോലും സംസ്ഥാന സര്‍ക്കാറിന് സാധിച്ചിട്ടില്ല. അവഗണനക്കെതിരെ ഡല്‍ഹിയില്‍ പ്രത്യക്ഷ സമരംപോലുള്ള ശക്തമായ നടപടികളിലേക്കു നീങ്ങാനുള്ള സന്നദ്ധത പോലും സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായില്ല. ഈ അനീതിക്കെതിരെ പ്രതിപക്ഷ ത്തോടൊപ്പം ചേര്‍ന്ന് ശക്തമായ പോരാട്ടം നടത്തി അര്‍ഹമായ അവകാശങ്ങള്‍ നേടിയെടുക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി പിണറായി സര്‍ക്കാര്‍ പ്രകടിപ്പിക്കേണ്ടതുണ്ട്.

Continue Reading

Trending