Connect with us

kerala

വാഹന ഉടമയുടെ അപകട മരണം: ലൈസന്‍സില്ലെന്ന കാരണത്താല്‍ ഇന്‍ഷ്വൂറന്‍സ് നിഷേധിക്കാനാവില്ല

സേവനത്തില്‍ വീഴ്ച വരുത്തിയതിന് 25,000 രൂപയും കോടതി ചെലവായി 10,000 രൂപയും നല്‍കണമെന്നും കെ. മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവില്‍ പറഞ്ഞു.

Published

on

പ്രീമിയം സ്വീകരിച്ച ശേഷം ലൈസന്‍സില്ലെന്ന കാരണത്താല്‍ ഇന്‍ഷ്വൂറന്‍സ് നിഷേധിക്കാനാവില്ലെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. നിലമ്പൂര്‍ അമരമ്പലം സ്വദേശി ഏലിയാമ്മ ‘ഫ്യൂച്ചര്‍ ജനറലി’ ഇന്‍ഷ്വൂറന്‍സ് കമ്പനിക്കെതിരെ സമര്‍പ്പിച്ച ഹരജിയിലാണ് ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. ‘ടവേര’ കാറിന്റെ ഉടമയായിരുന്ന ഭര്‍ത്താവ് കുര്യന്‍ 2015 ഡിസംബര്‍ 29ന് രാത്രി 12.15 മണിയോടെ ചോക്കാട് കല്ലാമൂലയില്‍ വച്ചുണ്ടായ വാഹന അപകടത്തില്‍ മരണപ്പെട്ടിരുന്നു. ഡ്രൈവിംഗ് ലൈസന്‍സുള്ള പേരമകനായിരുന്നു വാഹനമോടിച്ചിരുന്നത്. വാഹന ഉടമയ്ക്ക് പരിരക്ഷ നല്‍കുന്ന ഇന്‍ഷ്വൂറന്‍സ് പോളിസിയുമുണ്ടായിരുന്നു. എന്നാല്‍ ഇന്‍ഷ്വൂറന്‍സ് പോളിസി പ്രകാരം നല്‍കേണ്ടിയിരുന്ന രണ്ട് ലക്ഷം രൂപ നല്‍കാന്‍ കമ്പനി തയ്യാറായില്ല. വാഹന ഉടമയ്ക്ക് ഇന്‍ഷ്വൂറന്‍സ് പരിരക്ഷ ലഭിക്കാന്‍ ഡ്രൈവിംഗ് ലൈസന്‍സുകൂടി വേണമായിരുന്നുവെന്നും മരണപ്പെട്ട വാഹന ഉടമയ്ക്ക് അതുണ്ടായിരുന്നില്ലെന്നും പറഞ്ഞാണ് ഇന്‍ഷ്വൂറന്‍സ് നിഷേധിച്ചത്. ഇതേ തുടര്‍ന്നാണ് ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്.

വാഹന ഉടമയുടെയും കുടുംബത്തിന്റെയും പരിരക്ഷയാണ് ഓണര്‍ കം ഡ്രൈവര്‍ പോളിസിയുടെ ഉദ്ദേശമെന്നിരിക്കെ പ്രീമിയം സ്വീകരിച്ച ശേഷം ഇന്‍ഷ്വൂറന്‍സ് നിഷേധിക്കുന്നത് അനുചിതമായ നടപടിയാണെന്നും പരാതിക്കാരിക്ക് തുക നല്‍കണമെന്നും കമ്മീഷന്‍ ഉത്തരവിട്ടു. വാഹനമോടിച്ചിരുന്നത് നിയമാനുസൃതം ലൈസന്‍സ് ഉണ്ടായിരുന്നയാളാണോ എന്നും സ്വന്തം വാഹനം അപകടത്തില്‍പ്പെട്ടിട്ടാണൊ മരണമോ വൈകല്യമോ സംഭവിച്ചതെന്നും മാത്രമേ ഇന്‍ഷ്വൂറന്‍സ് കമ്പനി നോക്കേണ്ടതുള്ളു. ഒരു വാഹനത്തിന്റെ ഉടമയാകാന്‍ ഡ്രൈവിംഗ് ലൈസന്‍സ് നിര്‍ബന്ധമില്ല എന്നിരിക്കെ വാഹന ഉടമയുടെ ഇന്‍ഷ്വൂറന്‍സ് പരിരക്ഷയ്ക്ക് ലൈസന്‍സ് വേണമെന്ന നിബന്ധനക്ക് അടിസ്ഥാനമില്ലെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. പരാതിക്കാരിക്ക് രണ്ട് ലക്ഷം രൂപ ഹരജി തിയ്യതി മുതല്‍ ഒമ്പത് ശതമാനം പലിശയോടെ നല്‍കണമെന്നും സേവനത്തില്‍ വീഴ്ച വരുത്തിയതിന് 25,000 രൂപയും കോടതി ചെലവായി 10,000 രൂപയും നല്‍കണമെന്നും കെ. മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവില്‍ പറഞ്ഞു.

 

kerala

സയ്യിദ് അബൂബക്കര്‍ ബാഫഖി തങ്ങള്‍ വിടവാങ്ങി

ബാഫഖി തങ്ങള്‍ മെമ്മോറിയല്‍ ട്രസ്റ്റ് ചെയര്‍മാനും ജിദ്ദ കെഎംസിസി പ്രഥമ പ്രസിഡണ്ടുമായിരുന്നു.

Published

on

സയ്യിദ് അബ്ദുറഹ്‌മാന്‍ ബാഫഖി തങ്ങളുടെ മകന്‍ സയ്യിദ് അബൂബക്കര്‍ ബാഫഖി തങ്ങള്‍ (75) വിടവാങ്ങി. ബാഫഖി തങ്ങള്‍ മെമ്മോറിയല്‍ ട്രസ്റ്റ് ചെയര്‍മാനും ജിദ്ദ കെഎംസിസി പ്രഥമ പ്രസിഡണ്ടുമായിരുന്നു. ദീര്‍ഘകാലം ജിദ്ദ കെഎംസിസി ഉപദേശകസമിതി ചെയര്‍മാനുമായിരുന്നു. കോഴിക്കോട് നടക്കാവിലെ ജില്ലാ പള്ളി കമ്മിറ്റിയുടെ ട്രഷററായും പ്രവര്‍ത്തിച്ചു.

ഭാര്യ: ശരീഫ നഫീസ ബീവി (കാരക്കാട്). മക്കള്‍ : സയ്യിദ് സമീര്‍ ബാഫഖി (സൗദി), ശരീഫ ശബീല ബീവി, ശരീഫ സഫീറ ബീവി, പരേതയായ ശരീഫ ഖദീജ ബീവിയാണ് ഉമ്മ. മരുമക്കള്‍: സയ്യിദ് ഇസ്മാഈല്‍ ബാഫഖി (മലേഷ്യ), സയ്യിദ് നൗഫല്‍ ജിഫ്രി തങ്ങള്‍, ശരീഫ അഫ്ലഹ ബീവി. സഹോദരങ്ങള്‍: സയ്യിദ് ഹുസ്സൈന്‍ ബാഫഖി, സയ്യിദ് അബ്ദുള്ള ബാഫഖി, സയ്യിദ് ഇബ്രാഹിം ബാഫഖി, സയ്യിദ് ഹംസ ബാഫഖി, സയ്യിദ് അലി ബാഫഖി, സയ്യിദ് ഹസ്സന്‍ ബാഫഖി, സയ്യിദ് അഹമ്മദ് ബാഫഖി, ശെരീഫ മറിയം ബീവി, ശെരീഫ നഫീസ ബീവി.

മയ്യിത്ത് നമസ്‌കാരം ഇന്ന് രാവിലെ 8 .30 കൊയിലാണ്ടി വലിയകത്ത് പള്ളിയില്‍. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി, ഓര്‍ഗനൈസിങ് സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍, ഡോ.എംകെ മുനീര്‍ എംഎല്‍എ തുടങ്ങിയവര്‍ അനുശോചിച്ചു.

Continue Reading

kerala

ഇടുക്കി കല്ലാര്‍കുട്ടി ഡാമിന്റെ ഒരു ഷട്ടര്‍ തുറന്നു, ജാഗ്രതാ നിര്‍ദ്ദേശം

ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിലാണ് ഷട്ടര്‍ തുറക്കാനുള്ള നീക്കമുണ്ടായത്.

Published

on

ഇടുക്കി കല്ലാര്‍കുട്ടി ഡാമിന്റെ ഒരു ഷട്ടര്‍ തുറന്നു. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിലാണ് ഷട്ടര്‍ തുറക്കാനുള്ള നീക്കമുണ്ടായത്. നിയന്ത്രിത അളവില്‍ ഷട്ടറുകള്‍ തുറന്നാണ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്.

മുതിരപ്പുഴയാറിന്റേയും പെരിയാറിന്റേയും തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമന്നു നിര്‍ദ്ദേശമുണ്ട്. ഇടുക്കിയിലെ അപകട സാധ്യതയുള്ള പ്രദേശങ്ങളിലെ റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തി വയ്ക്കാനും കലക്ടര്‍ ഉത്തരവിട്ടു.

ഇടുക്കിയില്‍ വിനോദ സഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ജല വിനോദങ്ങള്‍, ട്രക്കിങ്, സഹസിക വിനോദ സഞ്ചാര പരിപാടികള്‍ എന്നിവയ്ക്കും നിരോധനമുണ്ട്.

Continue Reading

kerala

കപ്പല്‍ അപകടം; മുഴുവന്‍ ജീവനക്കാരെയും രക്ഷപ്പെടുത്തി

കൊച്ചി തീരത്തിനടുത്ത് വെച്ചുണ്ടായ കപ്പലപകടത്തില്‍ ചരക്കുകപ്പലില്‍ ഉണ്ടായിരുന്ന 24 ജീവനക്കാരെയും രക്ഷപ്പെടുത്തി.

Published

on

കൊച്ചി തീരത്തിനടുത്ത് വെച്ചുണ്ടായ കപ്പലപകടത്തില്‍ ചരക്കുകപ്പലില്‍ ഉണ്ടായിരുന്ന 24 ജീവനക്കാരെയും രക്ഷപ്പെടുത്തി. കപ്പിലിന്റെ ക്യാപ്റ്റന്‍ റഷ്യന്‍ പൗരനാണ്. കൂടാതെ 20 ഫിലിപ്പൈന്‍സ് ജീവനക്കാരും, രണ്ട് യുക്രൈന്‍ പൗരന്മാരും ഒരു ജോര്‍ജിയ പൗരനുമാണ് കപ്പലില്‍ ഉണ്ടായിരുന്നത്. MSC Elsa 3 കപ്പലാണ് അറബിക്കടലില്‍ വെച്ച് 28 ഡിഗ്രി ചരിഞ്ഞത്.

അതേസമയം കപ്പലപകടത്തില്‍് 9 കാര്‍ഗോകള്‍ കപ്പലില്‍നിന്നും കടലില്‍ വീണിരുന്നു. ഇതേ തുടര്‍ന്ന് സംസ്ഥാനത്ത എല്ലാ തീരദേശ മേഖലകളിലും ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു. അപകടകരമായ വസ്തുവാണ് കപ്പലപകടത്തില്‍ കടലില്‍ വീണതെന്ന് കോസ്റ്റ് ഗാര്‍ഡ് മുന്നറിയിപ്പ് നല്‍കിയിരുന്നു. തീരത്ത് അടിയുന്ന വസ്തുക്കളില്‍ സ്പര്‍ശിക്കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം വസ്തുക്കള്‍ കരയ്ക്ക് അടിഞ്ഞാല്‍ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലോ, 112 എന്ന നമ്പറിലേക്കോ വിവരം അറിയിക്കണമെന്നും അറിയിപ്പ് നല്‍കി.

മറൈന്‍ ഗ്യാസ് ഓയിലാണ് കടലില്‍ വീണതെന്നാണ് സൂചന.

Continue Reading

Trending