Connect with us

kerala

ആധാര്‍- ആര്‍സി പൊരുത്തമില്ലെങ്കില്‍ വാഹന വകുപ്പിന്റെ സേവനം മുടങ്ങും

വാഹനവുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങള്‍ക്കും ഫീസ് അടയ്ക്കുന്നതിനു വാഹന ഉടമയുടെ ആര്‍സിയിലെ പേരും ആധാറിലെ പേരും ഒന്നായിരിക്കണം

Published

on

മോട്ടര്‍ വാഹന വകുപ്പിന്റെ ‘പരിവാഹന്‍’ സൈറ്റില്‍ വാഹന റജിസ്‌ട്രേഷന്‍ (ആര്‍സി) രേഖയും ഉടമകളുടെ ആധാറും ലിങ്ക് ചെയ്തതോടെ ആധാര്‍ കാര്‍ഡിലും ആര്‍സിയിലും പേരും ഫോണ്‍ നമ്പറും മാറ്റമുള്ളവര്‍ക്ക് വാഹനസംബന്ധമായ സേവനങ്ങള്‍ക്കു ബുദ്ധിമുട്ടനുഭവപ്പെട്ടുതുടങ്ങി. വാഹനവുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങള്‍ക്കും ഫീസ് അടയ്ക്കുന്നതിനു വാഹന ഉടമയുടെ ആര്‍സിയിലെ പേരും ആധാറിലെ പേരും ഒന്നായിരിക്കണം.

ആധാറില്‍ നല്‍കിയ ഫോണ്‍ നമ്പര്‍ ആര്‍സിയിലും നല്‍കണം. നിലവില്‍ നേരത്തേ എടുത്ത ആധാര്‍ കാര്‍ഡിലും പേരിനൊപ്പം ഇനിഷ്യല്‍ ഇല്ലാത്ത പ്രശ്‌നമുണ്ട്. എന്നാല്‍ ആര്‍സിയില്‍ ഇനിഷ്യല്‍ ഉണ്ടാകും. ഈ വ്യത്യാസം ഉള്ളവര്‍ക്കു മോട്ടര്‍ വാഹന വകുപ്പിന്റെ സേവനം ലഭിക്കുന്നതിനു ഇനി തടസ്സം വരും.

ബാങ്ക് വായ്പയില്‍ വാങ്ങുന്ന വാഹനങ്ങള്‍ക്ക് തിരിച്ചടവു കഴിഞ്ഞാല്‍ ആര്‍സിയില്‍ നിന്നു ബാങ്ക് വായ്പ ഭാഗം ഒഴിവാക്കുന്നതിനും ഉടമവകാശം മാറ്റുന്നതിനുമൊന്നും ആധാര്‍, ആര്‍സി വിവരങ്ങള്‍ വ്യത്യസ്തമായാല്‍ പരിവാഹന്‍ സൈറ്റില്‍ ഫീസടയ്ക്കാന്‍ കഴിയില്ല. ഇത്തരക്കാര്‍ ആര്‍സിയിലെ വിവരങ്ങള്‍ മാറ്റുകയോ അതല്ലെങ്കില്‍ ആധാര്‍ കാര്‍ഡില്‍ ആര്‍സിയിലെപ്പോലെ പേരും ഫോണ്‍ നമ്പറും നല്‍കുകയോ വേണ്ടിവരും.10 ദിവസം മുന്‍പാണ് വാഹന റജിസ്‌ട്രേഷന്‍ (ആര്‍സി) രേഖയും ആധാറും കേന്ദ്ര സര്‍ക്കാര്‍ ലിങ്ക് ചെയ്തത്. പരിവാഹന്‍ സൈറ്റില്‍ ഫീസ് അടയ്ക്കാന്‍ ഓണ്‍ലൈന്‍ കേന്ദ്രങ്ങളില്‍ എത്തിയ പലര്‍ക്കും സൈറ്റില്‍ പ്രവേശിക്കാന്‍ കഴിയാതെയായി. ഇത്തരം വാഹന ഉടമകള്‍ മാറ്റം വരുത്തി ആര്‍ടിഒ അപ്രൂവല്‍ നേടിയാലേ ഇനി പരിവാഹന്‍ സൈറ്റില്‍ പണം അടയ്ക്കാന്‍ കഴിയൂ.

ഏതൊരു വാഹന ഉടമയ്ക്കും ഓണ്‍ലൈനില്‍ ആര്‍സിയും ആധാറും ലിങ്ക് ചെയ്യാന്‍ കഴിയും. പരിവാഹന്‍ സൈറ്റില്‍ ആര്‍സിയിലെ പേരും ഫോണ്‍ നമ്പറും തിരുത്താം. ശേഷം ഓണ്‍ലൈനില്‍ തന്നെ ആര്‍ടിഒ അപ്രൂവല്‍ ഓപ്ഷന്‍ എന്ന ബട്ടന്‍ ക്ലിക് ചെയ്ത് അപ്രൂവലിനു അയയ്ക്കണം. ആര്‍ടിഒ അപ്രൂവല്‍ ലഭിച്ചാല്‍ വിവിധ ഫീസുകള്‍ അടയ്ക്കാന്‍ കഴിയും. എന്നാല്‍ ഓണ്‍ലൈനില്‍ മാറ്റത്തിനു സര്‍ക്കാര്‍ ഫീസ് ഈടാക്കുന്നില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കുവൈത്തിലെ മലയാളി നഴ്‌സ് ദമ്പതിമാരുടെ മരണം; മൃതദേഹങ്ങൾ തിങ്കളാഴ്ച നാട്ടിലെത്തിച്ചേക്കും

Published

on

കുവൈത്ത് സിറ്റി: അബ്ബാസിയയിൽ മലയാളി നഴ്സ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. എറണാകുളം സ്വദേശിനി ബിൻസിയും കണ്ണൂർ സ്വദേശി സൂരജും മരിച്ച സംഭവത്തിലാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് പ്രാഥമിക നിഗമനം. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിന് സമീപത്തെ ഫ്ളാറ്റിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതാണെന്ന് കരുതുന്നു. കുടുംബപ്രശ്നങ്ങളാണ് വഴക്കിലേക്ക് നയിച്ചതെന്നാണ് പറയപ്പെടുന്നത്. മൂന്നിലും ഒന്നിലും പഠിക്കുന്ന ഇവരുടെ കുട്ടികൾ കഴിഞ്ഞ ഒരു വർഷമായി ബിൻസിയുടെ മാതാപിതാക്കളുടെ അടുത്താണ്. ഇത്തവണ ഇരുവരും അവധിക്ക് നാട്ടിലെത്തിയ ശേഷം ബിൻസിയാണ് ആദ്യം തിരിച്ചു പോയത്. ഈസ്റ്റർ അവധിക്കു ശേഷം അഞ്ചു ദിവസം മുൻപാണ് സൂരജ് തിരിച്ചു പോയത്. ഓസ്ട്രേലിയയ്ക്ക് പോകാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരുന്നെന്ന് അടുത്ത ബന്ധുക്കൾ വ്യക്തമാക്കി. മെഡിക്കലടക്കം  പൂർത്തിയാക്കി വീസയ്ക്കു വേണ്ടി കാത്തിരിക്കുന്ന സമയത്താണ് ഇത്തരമൊരു ദുരന്തമുണ്ടായതെന്ന് ബന്ധുക്കൾ പറഞ്ഞു.

ബുധനാഴ്ച രാത്രി ദമ്പതികൾ തമ്മിൽ വഴക്ക് കൂടിയ ശബ്ദം കേട്ടതായി അയൽവാസികൾ പറഞ്ഞു. പിന്നീട് സംഭവസ്ഥലത്തെത്തിയ പൊലീസിന് വാതിൽ തുറക്കാനായില്ല. പ്രോസിക്യൂട്ടറുടെ അനുമതിയോടെ വാതിൽ തകർത്താണ് പൊലീസ് അകത്തു കടന്നത്. തുടർന്ന് രണ്ട് പേരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പബ്ലിക് പ്രോസിക്യൂട്ടറും ഫോറൻസിക് സംഘവും എത്തി തെളിവുകൾ ശേഖരിച്ചു. മൃതദേഹങ്ങൾ ഫോറൻസിക് പരിശോധനയ്ക്കുശേഷം നാട്ടിലേക്ക് കൊണ്ടുപോകും.

Continue Reading

kerala

സംസ്ഥാനത്ത് വരും മണിക്കൂറില്‍ വ്യാപക മഴയ്ക്ക് സാധ്യത; 6 ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർക്കോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. വരും മണിക്കൂറിൽ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയെന്നു പ്രവചനം. തിരുവനന്തപുരം, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർക്കോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. വരുന്ന മൂന്ന് മണിക്കൂർ നേരത്തേയ്ക്കാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.

പത്തനംതിട്ട, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച്, കൊല്ലം, ആലപ്പുഴ, തൃശൂർ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർക്കോട്. ചെവ്വാഴ്ച മൂന്ന് ജില്ലകളിലാണ് യെല്ലോ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ചൊവ്വാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്.

ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

Continue Reading

kerala

സംഘപരിവാര്‍ കൊലപ്പെടുത്തിയ അഷ്‌റഫിന്റെ വീട് സന്ദര്‍ശിച്ച് യൂത്ത് ലീഗ് നേതാക്കള്‍

Published

on

മംഗലാപുരത്തെ സംഘ പരിവാർ ക്രിമിനലുകൾ തല്ലിക്കൊന്ന വയനാട് പുൽപള്ളിയിലെ അഷ്റഫിന്റെ വസതി മുസ്ലിം യൂത്ത് ലീഗ് ദേശീയ നേതൃസംഘം സന്ദർശിച്ചു. അഷ്റഫിന്റെ പിതാവ് കുഞ്ഞീതു, മാതാവ് റൂഖിയ്യ, സഹോദരൻ ഹമീദ് എന്നിവരുമായി സംസാരിച്ച നേതാക്കൾ കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകുംവരെയുള്ള നിയമപോരാട്ടത്തിന് കുടുംബത്തിനൊപ്പം നിലകൊള്ളുമെന്ന് ഉറപ്പ് നൽകി. മാനസിക അസ്വസ്തത നേരിടുന്ന അഷ്റഫിനെ വർഗീയത തലക്ക് പിടിച്ചവർ സംഘം ചേർന്ന് ആക്രമിക്കുകയും കൊല്ലപ്പെട്ടപ്പോൾ പാക് അനുകൂല മുദ്രാവാക്യം വിളിച്ചതായി കള്ളം പ്രചരിപ്പിക്കുകയും ചെയ്തതാണ്. സാക്ഷി മൊഴികളും പോലീസ് റിപ്പോർട്ടും സംഘി ഭീകരരുടേത് കള്ളപ്രചാരണമാണെന്ന് വ്യക്തമാക്കുന്നുണ്ട്. സത്യ സന്ധമായ അന്വേഷണത്തിലൂടെ ഇരുപതോളം പ്രതികളെ അറസ്റ്റ് ചെയ്ത കർണാടക സർക്കാർ അന്വേഷണം വഴി തിരിച്ചു വിടാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തതും പ്രശംസനീയമാണെന്ന് യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു.

മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി സികെ സുബൈർ, യൂത്ത് ലീഗ് ദേശീയ നേതാക്കളായ അഡ്വ ഫൈസൽ ബാബു, ടിപി അഷ്റഫലി, സികെ ശാക്കിർ, മുഫീദ തസ്നി, സംസ്ഥാന ട്രഷറർ പി ഇസ്മായിൽ, വയനാട് ജില്ല പ്രസിഡന്റ് എംപി നവാസ്, സെക്രട്ടറി സി.എച്ച് ഫസൽ എന്നിവരാണ് യൂത്ത് ലീഗ് നേതൃസംഘതിലുണ്ടായിരുന്നത്. മുസ്ലിം ലീഗ് ജില്ല സെക്രട്ടറി പി.പി അയൂബ്, മണ്ഡലം ലീഗ് പ്രസിഡന്റ് എം എ അസൈനാർ, പുൽപ്പളളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ് ദിലീപ് കുമാർ, ഷബീർ അഹമ്മദ്, സമദ് കണ്ണിയൻ, സി.കെ മുസ്തഫ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാട്ടി ഗഫൂർ, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് അബൂബക്കർ മക്തൂമി, ബീരാൻ പുൽപള്ളി, റിയാസ് കല്ലുവയൽ, ഗ്രാമ പഞ്ചായത്ത് മെമ്പർ സുമ ബിനീഷ്, സജിൻലാൽ തുടങ്ങിയവരും യൂത്ത് ലീഗ് ദേശീയ നേതാക്കൾക്കൊപ്പം അഷ്റഫിന്റെ വസതിയിലെത്തിയിരുന്നു.

Continue Reading

Trending