Connect with us

kerala

ക്ഷേത്രം പുനഃപ്രതിഷ്ഠയ്‌ക്ക് മുസ്‌ലിം സഹോദരങ്ങള്‍ നല്‍കിയത് 25000 രൂപ വരെ; ഇഫ്താര്‍ നടത്തി ക്ഷേത്രം ഭാരവാഹികളും

വെട്ടിച്ചിറ പുന്നത്തലയിലെ ശ്രീലക്ഷ്മി നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ കഴിഞ്ഞ ഏഴു വര്‍ഷത്തോളമായി തുടര്‍ന്നു വരുന്ന മതസാഹോദ്യപെരുമയാണു ഇക്കുറിയും മുടക്കമില്ലാതെ നടന്നത്.

Published

on

ക്ഷേത്രം പുനഃപ്രതിഷ്ഠക്ക് കാല്‍ലക്ഷം രൂപ മുതല്‍ 100രൂപവരെ നല്‍കി കൂടെ നിന്ന പ്രദേശത്തെ മുസ്‌ലിം സഹോദരങ്ങള്‍ക്ക് ക്ഷേത്രം പുനഃപ്രതിഷ്ഠാ വാര്‍ഷിക ദിനത്തിലാണ് ഇഫ്താര്‍ സംഗമം നടത്തി ക്ഷേത്രം കമ്മിറ്റി ഭാരവാഹികള്‍.  മലപ്പുറം ജില്ലയിലെ വെട്ടിച്ചിറ പുന്നത്തല ശ്രീലക്ഷ്മി നരസിംഹമൂര്‍ത്തി വിഷ്ണു ക്ഷേത്ര ഭാരവാഹികളാണു പ്രദേശത്തെ മുസ്‌ലിംസഹോദരങ്ങള്‍ക്കായി ഇഫ്താര്‍ സംഗമം നടത്തിയത്.

ഏഴു വര്‍ഷത്തോളമായി തുടര്‍ന്നു വരുന്ന മതസാഹോദര്യ പെരുമയാണ് ക്ഷേത്രത്തിന്റേത്. വെട്ടിച്ചിറ പുന്നത്തലയിലെ ശ്രീലക്ഷ്മി നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ കഴിഞ്ഞ ഏഴു വര്‍ഷത്തോളമായി തുടര്‍ന്നു വരുന്ന മതസാഹോദ്യപെരുമയാണു ഇക്കുറിയും മുടക്കമില്ലാതെ നടന്നത്.

2017ലാണു ക്ഷേത്രം പുനഃപ്രതിഷ്ഠ നടത്തുന്ന സമയത്ത് സാമ്പത്തികമായും ഭൗതികമായും പ്രദേശത്തെ മുസ്‌ലിം സഹോദരങ്ങള്‍ സഹായിച്ചത്. മുസ്‌ലിം ഭൂരിപക്ഷമുള്ള ആയിരത്തിലധികം വര്‍ഷം പഴക്കമുള്ള പുന്നത്തലയിലെ ഈ ക്ഷേത്രം അന്യാധീനപ്പെട്ടു കിടക്കുകയായിരുന്നു. തുടര്‍ന്നു 2016ല്‍ കമ്മിറ്റിയുണ്ടാക്കിയാണു പുനരുദ്ധാരണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. എന്നാല്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഹൈന്ദവ കുടുംബങ്ങളായിരുന്ന പ്രദേശത്തെ ഭൂരിഭാഗവും.

പുനഃപ്രതിഷ്ഠക്കു 15ലക്ഷത്തോളം രൂപയോളം ചെലവ് വരുമെന്നു മനസ്സിലാക്കിയതോടെയാണു വിവരം അറിഞ്ഞ് മുസ്ലിംസഹോദരങ്ങള്‍ സ്വമേധയാ മുന്നോട്ടുവന്നു സഹായങ്ങളായി മാറിയത്. ഒന്നോ രണ്ടോ വ്യക്തികളല്ല സഹായങ്ങളായി മാറിയത്. പ്രദേശത്തെ ഭൂരിഭാഗം മുസ്ലിംസഹോദരങ്ങളും ഓരോരുത്തരാല്‍ കഴിയുന്ന സഹായങ്ങള്‍ നല്‍കി. പുനഃപ്രതിഷ്ഠക്കു ഒരു വ്യക്തിയില്‍നിന്നും ലഭിച്ച ഏറ്റവും വലിയ തുകയും പ്രദേശത്തെ പ്രവാസിയായ മുസ്‌ലിംസഹോദരന്‍ നല്‍കിയതായിരുന്നു.

പുനഃപ്രതിഷ്ഠയുടെ ദിനംവന്നത് റമദാനിലായിരുന്നു. ഇതോടെയാണ് തങ്ങളെ സഹായിച്ചവരെ പരിഗണിക്കാനായി 2017ല്‍ ആദ്യമായി ഇഫ്താര്‍ സംഗമം നടത്തിയത്. തുടര്‍ന്നു 2018ലും 19ലും സമാനമായി ഇഫ്താര്‍ നടത്തി. 2020ലും 21ലും കോവിഡ് കാരണം ചടങ്ങ് നടത്തിയില്ല. തുടര്‍ന്നും സമാനമായ എല്ലാ റമദാനിലും ക്ഷേത്രം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇഫ്താര്‍ നടത്തിവരുന്നു. വെജിറ്റബിള്‍ ബിരിയാണിയും, ജ്യൂസും, ഫ്രൂട്‌സുമെല്ലാം കഴിച്ച് മനം നിറഞ്ഞാണു ഇഫ്താര്‍ കഴിഞ്ഞു നാട്ടുകാരെല്ലം മടങ്ങിയത്. എല്ലാ മതസ്തരും അടങ്ങിയതാണു ഇവിടുത്തെ ക്ഷേത്ര കമ്മിറ്റി എന്നതും മറ്റൊരു പ്രത്യേകതയാണ്.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രത്തിന്റെ ജീര്‍ണാവസ്ഥ മാറ്റി പുനഃപ്രതിഷ്ഠ നടത്താന്‍ പോന്ന സാമ്പത്തികം പ്രദേശത്തെ അന്നത്തെ നാമമാത്രമായ ഹിന്ദു സമൂഹത്തിനുണ്ടായിരുന്നില്ല. ഈ സമയം ഹൈന്ദവ വിശ്വാസികള്‍ക്കൊപ്പം സഹായവുമായി മുസ്‌ലിം സമൂഹവും ചേര്‍ന്നാണ് ക്ഷേത്രം പുനരുദ്ധരിച്ചത്.

kerala

ചെറിയ പെരുന്നാള്‍ ദിവസം പ്രവൃത്തി ദിനമാക്കി കസ്റ്റംസ് കേരള ചീഫ് കമ്മീഷണര്‍; നിര്‍ബന്ധിതമായും ഓഫിസിലെത്തണമെന്ന് അറിയിപ്പ്

29, 30, 31 ദിവസങ്ങളില്‍ നിര്‍ബന്ധിതമായും ഓഫിസിലെത്തണമെന്ന് അറിയിപ്പ്.

Published

on

ചെറിയ പെരുന്നാള്‍ ദിവസം പ്രവൃത്തി ദിനമാക്കി കസ്റ്റംസ് കേരള ചീഫ് കമ്മീഷണര്‍. 29, 30, 31 ദിവസങ്ങളില്‍ നിര്‍ബന്ധിതമായും ഓഫിസിലെത്തണമെന്ന് അറിയിപ്പ്. കേരളത്തിലെ കസ്റ്റംസ്, സെന്‍ട്രല്‍ ജി എസ് ടി ഉദ്യോഗസ്ഥര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ആര്‍ക്കും അവധി നല്‍കരുത് എന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

സാമ്പത്തിക വര്‍ഷം അവസാനമായതിനാല്‍ ബാക്കിയുള്ള ജോലികള്‍ തീര്‍ക്കാനാണ് പ്രവൃത്തി ദിനമാക്കിയതെന്നാണ് വിശദീകരണം. ഈ ദിനങ്ങളില്‍ രാജ്യ വ്യാപകമായി കസ്റ്റംസ്, ജി എസ് ടി ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതിനാലാണ് അവധി നല്‍കേണ്ടെന്ന നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നുമാണ് വിവരം. ആര്‍ക്കും അവധി നല്‍കുന്നില്ലെന്ന് ഉറപ്പാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

 

Continue Reading

kerala

കോട്ടയം നഴ്‌സിങ് കോളജ് റാഗിങ്: അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു

പ്രതികളെ അറസ്റ്റ് ചെയ്ത് 45ാം ദിവസത്തിലാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്.

Published

on

കോട്ടയം സര്‍ക്കാര്‍ നഴ്‌സിങ് കോളജില്‍ നടന്ന റാഗിങ്ങുമായി ബന്ധപ്പെട്ട് അന്വേഷണസംഘം കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. പ്രതികളെ അറസ്റ്റ് ചെയ്ത് 45ാം ദിവസത്തിലാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. 300 പേജിലധികമുള്ള കുറ്റപത്രത്തില്‍ കോളജിലെ മൂന്നാംവര്‍ഷ വിദ്യാര്‍ഥികളായ സാമുവല്‍ ജോണ്‍, രാഹുല്‍ രാജ്, റിജില്‍, വിവേക്, ജീവ എന്നിവരാണ് പ്രതികളായുള്ളത്.

അതേസമയം പഴുതടച്ച അന്വേഷണമാണ് നടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. കേസില്‍ 40 സാക്ഷികളും 32 രേഖകളുമാണുള്ളത്. ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികളായ ആറുപേരെ സീനിയേഴ്‌സ് വിദ്യാര്‍ത്ഥികളായ അഞ്ച് പ്രതികള്‍ ക്രൂരമായ റാഗിങ്ങിന് വിധേയമാക്കിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നവംബര്‍ മുതല്‍ നാലു മാസമാണ് പ്രതികള്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളെ തുടര്‍ച്ചയായി ആക്രമിച്ചത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയും പ്രതികള്‍ ആഘോഷിച്ചെന്ന് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. പ്രതികളുടെ മൊബൈല്‍ ഫോണില്‍നിന്ന് റാഗിങ്ങുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘം കണ്ടെത്തി.

സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരാണ് പ്രതികളെന്നും ഇവരുടെ കയ്യില്‍ മാരകായുധങ്ങളുണ്ടായിരുന്നെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഇരകളായ വിദ്യാര്‍ത്ഥികളില്‍ നിന്നാണ് ലഹരി ഉപയോഗത്തിന് പ്രതികള്‍ പണം കണ്ടെത്തിയതെന്നും റാഗിങ്ങിനെക്കുറിച്ച് പുറത്തുപറയാതിരിക്കാന്‍ ഇരകളെ ഭീഷണിപ്പെടുത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.

കേസിലെ അഞ്ച് പ്രതികള്‍ക്കും പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും കോട്ടയം എസ്.പി. ഷാഹുല്‍ ഹമീദ് കുറ്റപത്രത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജന്മദിനാഘോഷത്തിന് പണം നല്‍കാത്തതാണ് ജൂനിയര്‍ വിദ്യാര്‍ഥികളെ ഉപദ്രവിച്ചതെന്നാണ് പ്രതികളുടെ മൊഴി. മദ്യം വാങ്ങാന്‍ പണം ചോദിച്ചിട്ട് നല്‍കാത്തതോടെ വൈരാഗ്യം തീര്‍ക്കാന്‍ വിദ്യാര്‍ത്ഥിയെ കട്ടിലില്‍ കെട്ടിയിട്ട് കോമ്പസുകൊണ്ട് കുത്തിപ്പരിക്കേല്‍പിച്ച് ക്രൂരമായി മര്‍ദിച്ചൈന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഇതുസംബന്ധിച്ച പ്രതികളുടെ മൊഴികളും കുറ്റപത്രത്തിലുണ്ട്. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ഇതും തെളിവായി പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

Continue Reading

kerala

ചോദ്യപേപ്പര്‍ ചോര്‍ച്ച കേസ്; എം എസ് സൊല്യൂഷന്‍സ് ഉടമ ജയില്‍ മോചിതനായി

ഹൈക്കോടതിയാണ് ഒന്നാം പ്രതി ഷുഹൈബിന് ജാമ്യം അനുവദിച്ചത്.

Published

on

ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ എം എസ് സൊല്യൂഷന്‍സ് ഉടമ മുഹമ്മദ് ഷുഹൈബ് ജയില്‍ മോചിതനായി. അതേസമയം നിബന്ധനകള്‍ ഉള്ളത് കൊണ്ട് അഭിഭാഷകനുമായി സംസാരിച്ച ശേഷം പ്രതികരിക്കുമെന്നും ഷുഹൈബ് പ്രതികരിച്ചു. ഹൈക്കോടതിയാണ് ഒന്നാം പ്രതി ഷുഹൈബിന് ജാമ്യം അനുവദിച്ചത്. നേരത്തെ ഷുഹൈബിന്റെ ജാമ്യാപേക്ഷയെ ക്രൈംബ്രാഞ്ച് എതിര്‍ത്തിരുന്നു. ഇത് കണക്കിലെടുത്ത താമരശ്ശേരി മജിസ്‌ട്രേറ്റ് കോടതി ഷുഹൈബിന് ജാമ്യം അനുവദിച്ചിരുന്നില്ല. തുടര്‍ന്നാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്.

അഭിഭാഷകരായ എസ് രാജീവ്, എം മുഹമ്മദ് ഫിര്‍ദൗസ് എന്നിവര്‍ മുഖേന സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ ജാമ്യമനുവദിച്ചത്. അതേസമയം കേസിലെ നാലാം പ്രതിയുമായ അബ്ദുള്‍ നാസറിന്റെ റിമാന്‍ഡ് കാലാവധി ഏപ്രില്‍ ഒന്നു വരെ നീട്ടി. നേരത്തെ കസ്റ്റഡിയില്‍ ലഭിച്ച പ്രതികളുമായി അന്വേഷണ സംഘം നടത്തിയ തെളിവെടുപ്പിനു പിന്നാലെ ഇലക്ട്രോണിക് ഉപകരണങ്ങളും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിരുന്നു.

ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ത്തിയത് പ്യൂണായിരുന്ന അബ്ദുല്‍ നാസറാണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. പിന്നാലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

പത്താം ക്ലാസിലെ ക്രിസ്മസ് പരീക്ഷയിലെ ചോദ്യപേപ്പറിലേതിന് സമാനമായ ചോദ്യങ്ങളാണ് എം എസ് സൊല്യൂഷ്യന്‍സിന്റെ യൂട്യൂബ് ചാനലില്‍ വന്നത്. രസതന്ത്ര പരീക്ഷയിലെ ആകെ 40 മാര്‍ക്കിന്റെ ചോദ്യങ്ങളില്‍ 32 മാര്‍ക്കിന്റെ ചോദ്യങ്ങളും എം എസ് സൊല്യൂഷന്‍സിന്റെ യൂട്യൂബ് ചാനലില്‍ വന്നതായി പരാതി ഉണ്ടായിരുന്നു.

Continue Reading

Trending