അരനൂറ്റാണ്ടിനടുത്ത് കാലം കർമഭൂമിയാക്കിയ മണ്ണിൽ ഖത്തർ പ്രവാസി മലയാളികളുടെ സ്വന്തം ഈസക്കാക്ക് അന്ത്യനിദ്ര. മിസൈമീറിലെ പള്ളിയെ ജനസാഗരമാക്കി. ബുധനാഴ്ച രാത്രിയിൽ ഒഴുകിയെത്തിയ ആയിരങ്ങളുടെ പ്രാർഥനകളേറ്റുവാങ്ങി ആറടി മണ്ണിലേക്ക് അദ്ദേഹം മടങ്ങി.
രാവിലെ മരണവാർത്ത എത്തിയത് മുതൽ ആശുപത്രി പരിസരങ്ങളിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങളായിരുന്നു. ശേഷം, വൈകുന്നേരം അബൂഹമൂർ പള്ളിയിലേക്ക് ഈസക്ക് അന്ത്യയാത്ര പോയപ്പോൾ അനുഗമിക്കാനും ആയിരങ്ങളെത്തി.
ഇശാനമസ്കാര ശേഷം നടന്ന മയ്യിത്ത് നമസ്കാരത്തിലും വൻ ജനക്കൂട്ടം അണിനിരന്നു. മണിക്കൂറുകൾ കാത്തിരുന്ന ശേഷമായിരുന്നു പ്രിയങ്കരനായ നേതാവിനെ അവസാനമായി ഒരു നോക്ക് കണ്ടത്.
മയ്യിത്ത് നമസ്കാരത്തിൽ പങ്കെടുക്കാൻ ഇ.ടി മുഹമ്മദ് ബഷീർ എം.പിയും മുനവ്വറലി ശിഹാബ് തങ്ങളും നാട്ടിൽ നിന്നും എത്തിയിരുന്നു. ഖത്തറിലെ വിവിധ കമ്യൂണിറ്റി, സാംസ്കാരിക സംഘടനാ ഭാരവാഹികളും പ്രവർത്തകരും ഉൾപ്പെടെ ആയിരങ്ങളെത്തി. രാത്രി വൈകിയായിരുന്നു ഖബറടക്ക ചടങ്ങുകൾ പൂർത്തിയാക്കിയത്.
അനുശോചന പ്രവാഹംകെ.എം.സി.സി ദുഃഖാചരണം ഒരാഴ്ചത്തെ മുഴുവൻ പരിപാടികളും മാറ്റി
ദോഹ: സീനിയർ വൈസ് പ്രസിഡന്റും ജീവകാരുണ്യ പ്രവർത്തകനുമായ കെ.മുഹമ്മദ് ഈസയുടെ നിര്യാണത്തിൽ ഖത്തർ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. കെ.എം.സി.സി പ്രസ്ഥാനത്തിനും ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും നെടുംതൂണായി പ്രവർത്തിച്ച അദ്ദേഹത്തിന്റെ വിയോഗം നികത്താനാവാത്ത നഷ്ടമാണ്.
ജീവകാര്യണ്യ പ്രവർത്തനം ജീവവായു പോലെയായിരുന്നു അദ്ദേഹത്തിന്. മികച്ച സംഘാടകനും നിസ്വാർഥനായ പൊതുപ്രവർത്തകനുമായ അദ്ദേഹത്തിന്റെ വിയോഗം മുഴുവൻ സമൂഹത്തിനും കനത്ത നഷ്ടമാണ്. കെ.എം.സി.സി പ്രസ്ഥാനത്തിന് നികത്താനാവാത്ത വിടവാണ് വിയോഗം സൃഷ്ടിക്കുന്നതെന്ന് അനുശോചന സന്ദേശത്തിൽ സംസ്ഥാന കമ്മിറ്റി പറഞ്ഞു.
സംസ്ഥാന മുസ്ലിം ലീഗ് നേതാക്കളും വിവിധ രാഷ്ട്രീയ സാംസ്കാരിക നേതാക്കളും അനുശോചിച്ചു. നിര്യാണത്തെ തുടർന്ന് കെ.എം.സി.സി ഖത്തർ സംസ്ഥാന കമ്മിറ്റി ഏഴ് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. എല്ലാ ഘടകങ്ങളുടെയും സംഘടനാപരമായ മുഴുവൻ പരിപാടികളും മാറ്റിവെച്ചതായി സംസ്ഥാന കമ്മിറ്റി അറിയിച്ചു.
സി.ഐ.സി
ദോഹ: കെ. മുഹമ്മദ് ഈസയുടെ വിയോഗത്തിൽ സി.ഐ.സി ഖത്തർ കേന്ദ്ര കമ്മിറ്റി അനുശോചനം അറിയിച്ചു. സമൂഹത്തിൽ എല്ലാവരെയും ചേർത്തുപിടിക്കുകയും അവരുടെയൊക്കെ സ്നേഹഭാജനമാവുകയും ചെയ്യുക എന്നത് അപൂർവ വ്യക്തിത്വങ്ങളിൽ മാത്രം കാണുന്ന സ്വഭാവ മഹിമയാണ്.
ഈസക്കയുടെ മരണവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ കണ്ട അഭൂതപൂർവമായ അനുശോചന പ്രവാഹം അദ്ദേഹത്തിൽ ഉണ്ടായിരുന്ന ഈ പ്രത്യേക സ്വഭാവം വിളിച്ചോതുന്നു.
നാലു പതിറ്റാണ്ടോളം കാത്തുസൂക്ഷിച്ച സ്നേഹബന്ധമാണ് അദ്ദേഹവുമായി സി.ഐ.സി(മുൻ ഇന്ത്യൻ ഇസ്ലാമിക് അസോസിയേഷൻ)ക്കുള്ളതെന്ന് അനുശോചനത്തിൽ എടുത്തുപറഞ്ഞു.
ഖത്തർ സംസ്കൃതി
ദോഹ: ഖത്തറിന്റെ സാമൂഹിക സാംസ്കാരിക കലാ കായിക ജീവകാരുണ്യ മേഖലകളിൽ തനത് ഇടം കണ്ടെത്തിയ കെ. മുഹമ്മദ് ഈസയുടെ വിയോഗത്തിൽ സംസ്കൃതി ഖത്തർ അനുശോചനം രേഖപ്പെടുത്തി.
ദുരിതമനുഭവിക്കുന്ന പ്രവാസികൾക്ക് എന്നും കൈത്താങ്ങായി നിന്ന, കലാകാരന്മാരെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചിരുന്ന ഈസക്കയുടെ വിയോഗം സൃഷ്ടിക്കുന്ന വിടവ് വേഗത്തിൽ നികത്താൻ കഴിയില്ലെന്നും സംസ്കൃതി അഭിപ്രായപ്പെട്ടു.
ഇന്ത്യൻ മീഡിയ ഫോറം
ദോഹ: ഖത്തറിലെ പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനും സംഘാടകനുമായിരുന്ന കെ. മുഹമ്മദ് ഈസയുടെ നിര്യാണത്തിൽ ഇന്ത്യൻ മീഡിയ ഫോറം (ഐ.എം.എഫ്) അനുശോചിച്ചു.
വർത്തമാനം ദിനപത്രത്തിന്റെ ഖത്തർ എക്സിക്യൂട്ടിവ് ഡയറക്ടറായും, വോയ്സ് ഓഫ് കേരള റേഡിയോയുടെ ഖത്തർ ഫ്രാഞ്ചൈസിലൂടെയും മാധ്യമരംഗത്തും സംഭാവനകൾ അർപ്പിക്കാൻ മുഹമ്മദ് ഈസക്ക് സാധിച്ചതായി ഇന്ത്യൻ മീഡിയ ഫോറം എക്സിക്യൂട്ടിവ് കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
പ്രവാസി വെൽഫെയർ
ദോഹ: മുഹമ്മദ് ഈസയുടെ നിര്യാണത്തില് പ്രവാസി വെല്ഫെയര് അനുശോചിച്ചു. അപ്രതീക്ഷിത വിയോഗംമൂലം ദുഃഖത്തിലായ കുടുംബത്തിന്റെയും സഹപ്രവര്ത്തകരുടെയും വേദനയിൽ പങ്കുചേരുന്നു. അദ്ദേഹം ഖത്തറിലെ മലയാളി സമൂഹത്തിനായി ചെയ്ത സേവനങ്ങള് എക്കാലവും ഓർമിക്കപ്പെടും.
ജീവകാരുണ്യ പ്രവർത്തനങ്ങൾ ആഘോഷമാക്കാതെയും പ്രവാസികളുടെ പ്രശ്നങ്ങളിൽ സക്രിയമായി ഇടപെട്ടും അദ്ദേഹം സാമൂഹിക പ്രവർത്തനത്തിൽ മാതൃകകൾ സൃഷ്ടിച്ചു.
ഇഷ്ടമേഖലകളായ കലാ പ്രവർത്തനവും കായികമേളകളും അദ്ദേഹം ഫലപ്രദമായി ജീവകാരുണ്യ പ്രവർത്തനത്തിനായി ഉപയോഗപ്പെടുത്തി.
എല്ലാത്തിന്റെയും നല്ലൊരു വിഹിതം പാവപ്പെട്ടവർക്ക് എത്തുന്ന രീതിയിൽ അദ്ദേഹം സംഘാടകനാവുന്ന സംരംഭങ്ങളെയെല്ലാം മാറ്റിയ ഈസക്കയുടെ വിയോഗം പ്രവാസികൾക്ക് കനത്ത നഷ്ടമാണെന്നും പ്രവാസി വെൽഫെയർ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.
ഗപാഖ്
ദോഹ: മുഹമ്മദ് ഈസയുടെ നിര്യാണത്തിൽ ‘ഗൾഫ് കാലിക്കറ്റ് എയർ പാസഞ്ചേഴ്സ് അസോസിയേഷൻ ഖത്തർ (ഗപാഖ്) അനുശോചിച്ചു. സംഘടനയുടെ ട്രഷററായിരുന്ന ഈസക്കയുടെ അകാലനിര്യാണം ദോഹയിലെ സാമൂഹിക ജീവകാരുണ്യ രംഗത്ത് കനത്ത നഷ്ടമാണെന്ന് ഭാരവാഹികൾ അനുശോചന സന്ദേശത്തിൽ അറിയിച്ചു.
അനുശോചന യോഗം ഇന്ന്
ദോഹ: കെ.മുഹമ്മദ് ഈസയുടെ നിര്യാണത്തിൽ അനുശോചിച്ച് കെ.എം.സി.സി ഖത്തർ സംസ്ഥാന കമ്മിറ്റി നേതൃത്വത്തിൽ ഇന്ത്യൻ കമ്യൂണിറ്റി അനുശോചന യോഗം വ്യാഴാഴ്ച നടക്കും.
വൈകുന്നേരം ഏഴ് മണിക്ക് ഐഡിയൽ ഇന്ത്യൻ സ്കൂളിൽ അനുശോചന യോഗം നടക്കുമെന്ന് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി അറിയിച്ചു.
മരിച്ചിട്ടും മുടങ്ങിയിട്ടില്ല അവരുടെ ശമ്പളം
ദോഹ: അലി ഇന്റർനാഷനൽ ജനറൽ മാനേജർ മുഹമ്മദ് ഈസയെക്കുറിച്ച് പറയുമ്പോൾ അദ്ദേഹത്തെ അറിയുന്നവർക്കെല്ലാം പറയാനുള്ളതാണ് 2017 നവംബറിലെ ആ സംഭവം. സ്വന്തം സ്ഥാപനത്തിലെ രണ്ടു ജീവനക്കാർ ഇൻഡസ്ട്രിയൽ ഏരിയയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടത്തിൽ മരിക്കുന്നു.
കോഴിക്കോട് ഒളവണ്ണ സ്വദേശി പ്രവീൺ കുമാറും തിരൂർ സ്വദേശി മുഹമ്മദലിയും. അത്താണിയായ രണ്ടുപേരുടെയും മരണം കുടുംബത്തെ അനാഥരാക്കി.
എന്നാൽ, അന്നുമുതൽ അവർ തൊഴിലുടമയുടെ സംരക്ഷണത്തിലായി. രണ്ടുപേരും മരിച്ചുവെങ്കിലും അവരുടെ ശമ്പളം അലി ഇന്റർനാഷനലിൽനിന്ന് മുടങ്ങിയില്ല. മാസാവസാനത്തിലെ തീയതിക്കു മുമ്പേ കുടുംബത്തിന്റെ അക്കൗണ്ടിൽ ശമ്പളമെത്തും.
ഏറ്റവും ഒടുവിൽ ജനുവരിയിലും അത് മുടങ്ങിയിട്ടില്ലെന്ന് സ്ഥാപനത്തിലെ ജീവനക്കാർ സാക്ഷ്യപ്പെടുത്തുന്നു. കമ്പനി ഉള്ള കാലത്തോളം അവരുടെ ശമ്പളവും തുടരും എന്ന ഈസക്കയുടെ ഉറപ്പ് തെറ്റാതെതന്നെ തുടരുന്നു. ശമ്പളം മാത്രമല്ല, ഇരുവർക്കും വീടുകളൊരുക്കാനും ഒരാളുടെ മകളുടെ വിവാഹം നടത്താനും ഈസക്ക മുന്നിൽനിന്നു.
ആറുമാസം മുമ്പായിരുന്നു മഹാരാഷ്ട്രക്കാരനായ ഒരു ജീവനക്കാരൻ ഉംറ നിർവഹിക്കാൻ പോയപ്പോൾ മരണപ്പെട്ടത്. അയാളുടെ മക്കളുടെ വിദ്യാഭ്യാസ ചെലവും ഈസക്ക ഏറ്റെടുത്തു.
ദോഹ: ഒരിക്കലെങ്കിലും ഈസക്കയുടെ സ്നേഹം അനുഭവപ്പെടാത്തവരായി സേവനരംഗത്ത് ആരുമുണ്ടാവില്ല. നന്മ, സത്യസന്ധത, കാരുണ്യ സേവന മനോഭാവം എന്നിവയുടെ പര്യായമായ ഈസക്കയുടെ വിയോഗം സമൂഹത്തിന് തീരാനഷ്ടംതന്നെ യാണ്. പരലോക മോക്ഷത്തിനായി പ്രാർഥിക്കുന്നതിനോടൊപ്പം പുതുതലമുറക്ക് ഇത്തരം ജീവകാരുണ്യ പ്രതിഭകൾ പ്രചോദനമാവട്ടെ എന്ന് ആശംസിക്കുന്നു. –ശംസുദ്ദീൻ ബിൻ മുഹിദ്ദീൻ (ചെയർമാൻ റീജൻസി ഗ്രൂപ് ആൻഡ് ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ്സ്)
ദുബൈ: ഖത്തറിലെ പ്രവാസി സമൂഹത്തിന്റെ നെടുംതൂണായിരുന്നു അന്തരിച്ച ഈസക്കയെന്ന് ദുബൈ കെ.എം.സി.സി പ്രസിഡന്റ് ഡോ. അൻവർ അമീൻ ചേലാട്ട് അനുസ്മരിച്ചു. പ്രവാസികൾക്കിടയിൽ കഷ്ടപ്പെടുന്നവർക്ക് കൈത്താങ്ങായി എപ്പോഴും അദ്ദേഹമുണ്ടായിരുന്നു. തന്റെ ജീവനക്കാരെ കുടുംബാംഗങ്ങളെപ്പോലെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്തു. ഒരു നല്ല സംരംഭകനും കലാസ്നേഹിയും കൂടിയായിരുന്നു അദ്ദേഹം. -ഡോ. അൻവർ അമീൻ ചേലാട്ട് (പ്രസിഡന്റ്, ദുബൈ കെ.എം.സി.സി)