Connect with us

kerala

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ; അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം തീവ്രമായതായി കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

Published

on

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം തീവ്രമായതായി കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദം നാളെ ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുമെന്നും കാലാവസ്ഥ വകുപ്പ് പറഞ്ഞു. മധ്യ കിഴക്കന്‍ അറബിക്കടലില്‍ കര്‍ണാടക തീരത്തിന് മുകളിലായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നതിന്റെ ഫലമായി കേരളത്തില്‍ അടുത്ത ഒരാഴ്ച ഇടിമിന്നലോടു കൂടിയ മഴയുണ്ടാകുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

 

kerala

‘പ്രിയങ്ക ലോക്‌സഭയില്‍ ഉണ്ടാകേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത’: കെ.സി വേണുഗോപാല്‍

കല്‍പ്പറ്റ നഗരത്തില്‍ റോഡ് ഷോയോട് കൂടിയാണ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പണം

Published

on

പ്രിയങ്ക ഗാന്ധി കൂടുതല്‍ ദിവസം വയനാട്ടില്‍ പ്രചരണം നടത്തുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. മണ്ഡലത്തിന്റെ എല്ലായിടത്തും ഓടിയെത്താന്‍ ശ്രമിക്കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും നാളെ എത്തുമെന്നും വെളിപ്പെടുത്തി. ഇന്ന് പ്രിയങ്ക ഗാന്ധിയും സോണിയ ഗാന്ധിയും ഒരുമിച്ചാണ് എത്തുക. പ്രിയങ്ക ഗാന്ധി ലോക്‌സഭയില്‍ ഉണ്ടാകേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. അതിന് ഉജ്ജ്വലമായ പശ്ചാത്തലം വയനാട്ടിലെ ജനങ്ങള്‍ ഒരുക്കിത്തരുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രിയങ്ക പ്രത്യേക വിമാനത്തില്‍ സോണിയാഗാന്ധിക്കൊപ്പം വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ഇന്ന് രാത്രി ബത്തേരി സപ്ത ഹോട്ടലിലാണ് തങ്ങുക. നാളെ രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും എത്തും. കല്‍പ്പറ്റ നഗരത്തില്‍ റോഡ് ഷോയോട് കൂടിയാണ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പണം. ഹിമാചല്‍ പ്രദേശ്, തെലങ്കാന,കര്‍ണാടക മുഖ്യമന്ത്രിമാരും റോഡ് ഷോയുടെ ഭാഗമാകും.

അതേസമയം, പാലക്കാട്ടെ വിമതശല്യം പാര്‍ട്ടിയെ ബാധിക്കില്ലെന്ന് കെ സി വേണുഗോപാല്‍ വ്യക്തമാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വോട്ട് മറിച്ചെന്ന സരിന്റെ ആരോപണത്തില്‍ മറുപടി പറയേണ്ടത് എല്‍ഡിഎഫാണെന്നും അദ്ദേഹം പറഞ്ഞു. വോട്ട് വില്‍ക്കാന്‍ വെച്ചോയെന്ന് എല്‍ഡിഎഫ് പറയണമെന്നും വ്യക്തമാക്കി. പാലക്കാട് രണ്ടാം സ്ഥാനത്ത് വരാന്‍ എല്‍ഡിഎഫ് മത്സരിക്കട്ടെയെന്നും അദ്ദേഹം പരിഹസിച്ചു.

തെരഞ്ഞെടുപ്പ് കാലത്ത് ആര് പിന്തുണക്കാന്‍ വന്നാലും സ്വീകരിക്കുമെന്ന് വേണുഗോപാല്‍ പറഞ്ഞു. വളരെ ആത്മവിശ്വാസത്തോടെയാണ് യുഡിഎഫും കോണ്‍ഗ്രസും മുന്നോട്ടുപോവുന്നത്. എല്ലാ വെല്ലുവിളികളും അതിജീവിച്ച ആളാണ് രമ്യ ഹരിദാസ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്ന കോലാഹലങ്ങളെ അവര്‍ നേരിട്ടിട്ടുണ്ട്. ചേലക്കര യുഡിഎഫ് തിരിച്ചുപിടിക്കും – കെസി വേണുഗോപാല്‍ വ്യക്തമാക്കി.

Continue Reading

kerala

തൃശൂരില്‍ ബസും കാറും കൂട്ടിയിടിച്ച് അപകടം; കാര്‍ ഡ്രൈവര്‍ മരിച്ചു

ബസ് ഓവര്‍ടേക്ക് ചെയ്ത് വരുന്നതിനിടെ ബൈക്കില്‍ തട്ടുകയും തുടര്‍ന്ന് എതിരെ വന്നിരുന്ന കാറില്‍ ഇടിക്കുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

Published

on

കരുവന്നൂര്‍ ചെറിയപാലത്തില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ മരിച്ചു. തേലപ്പിള്ളി സ്വദേശി പെരുമ്പിള്ളി വീട്ടില്‍ നിജോ ആണ് അപകടത്തില്‍ മരിച്ചത്.

ചൊവ്വാഴ്ച്ച രാവിലെ പത്ത് മണിയോടെയാണ് അപകടം സംഭവിച്ചത്. ഇരിങ്ങാലക്കുട ഭാഗത്ത് നിന്നും വന്ന ദേവമാത ബസുമായി കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. ബസ് ഓവര്‍ടേക്ക് ചെയ്ത് വരുന്നതിനിടെ ബൈക്കില്‍ തട്ടുകയും തുടര്‍ന്ന് എതിരെ വന്നിരുന്ന കാറില്‍ ഇടിക്കുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. എന്നാല്‍ അപകടം നടന്ന ഉടനെ ബസ് ജീവനക്കാര്‍ ഇറങ്ങി ഓടിയതായും നാട്ടുകാര്‍ പറഞ്ഞു.

കാര്‍ ഡ്രൈവരെ ഉടനെ തൃശ്ശൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇരിങ്ങാലക്കുട ഫയര്‍ഫോഴ്സും ചേര്‍പ്പ് പൊലീസും സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

 

Continue Reading

Football

കേരള ബ്ലാസ്റ്റേഴ്‌സിന് നേരെ അതിക്രമം; മുഹമ്മദന്‍ സ്‌പോര്‍ട്ടിംഗിന് ഒരു ലക്ഷം രൂപ പിഴ

കേരള ബ്ലാസ്റ്റേഴ്‌സിന്റെ താരങ്ങള്‍ക്കും ആരാധകര്‍ക്കും നേരെ മുഹമ്മദന്‍ സ്‌പോര്‍ട്ടിംഗിന്റെ ആരാധകര്‍ കുപ്പിയും വടിയും എറിഞ്ഞിരുന്നു.

Published

on

ഐഎസ്എല്‍ മത്സരത്തിനിടെ കേരള ബ്ലാസ്റ്റേഴ്‌സിന് നേരെയുണ്ടായ ആരാധക അതിക്രമത്തില്‍ കൊല്‍ക്കത്ത ക്ലബ്ബായ മുഹമ്മദന്‍ സ്‌പോര്‍ട്ടിംഗിന് പിഴ. ഒരു ലക്ഷം രൂപയാണ് ഐ എസ് എല്‍ ഗവേര്‍ണിങ് ബോഡി പിഴ ചുമത്തിയത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ താരങ്ങള്‍ക്കും ആരാധകര്‍ക്കും നേരെ മുഹമ്മദന്‍ സ്‌പോര്‍ട്ടിംഗിന്റെ ആരാധകര്‍ കുപ്പിയും വടിയും എറിഞ്ഞിരുന്നു.

മുഹമ്മദന്‍ സ്‌പോര്‍ട്ടിംഗില്‍ നിന്നും തൃപ്തികരമായ വിശദീകരണം ലഭിച്ചില്ലെങ്കില്‍ കൂടുതല്‍ നടപടി ഉണ്ടാകും. നോട്ടീസിന് മറുപടി നല്‍കാന്‍ നാല് ദിവസം അനുവധിച്ചു. മുഹമ്മദന്‍സ് സ്‌പോര്‍ട്ടിംഗ് ആരാധകര്‍ ആക്രമിച്ച സംഭവത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു.

കളിക്കിടെ മുഹമ്മദന്‍സിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചിരുന്നെങ്കിലും അത് നിഷേധിക്കപ്പെട്ടതോടെയാണ് ആരാധകര്‍ ആക്രമിക്കാന്‍ തുനിഞ്ഞത്.
പടക്കം പൊട്ടിക്കുക കൂടി ചെയ്തതോടെ മത്സരം നിര്‍ത്തിവെക്കേണ്ടി വന്നു.

2-1 എന്ന സ്‌കോറില്‍ ബ്ലാസ്റ്റേഴ്സ് മുഹമ്മദന്‍സിനെ തകര്‍ത്തിരുന്നു.

 

Continue Reading

Trending