Connect with us

Health

കായികതാരങ്ങളിലെ ഹൃദയാഘാതം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

കായിക ലോകവും ആരോഗ്യലോകവും സമീപ കാലത്ത് അവിശ്വസനീയതയോടെ നോക്കിക്കണ്ട വാര്‍ത്തയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബി സി സി ഐ അദ്ധ്യക്ഷനുമായ സൗരവ് ഗാംഗുലിക്ക് രണ്ട് തവണ ഹൃദയാഘാതം സംഭവിച്ച വാര്‍ത്ത.

Published

on

ഡോ. ഷഫീഖ് മാട്ടുമ്മല്‍
ഹെഡ്-കാര്‍ഡിയാക് സയന്‍സസ്
ആസ്റ്റര്‍ മിംസ് കോഴിക്കോട്

കായിക ലോകവും ആരോഗ്യലോകവും സമീപ കാലത്ത് അവിശ്വസനീയതയോടെ നോക്കിക്കണ്ട വാര്‍ത്തയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബി സി സി ഐ അദ്ധ്യക്ഷനുമായ സൗരവ് ഗാംഗുലിക്ക് രണ്ട് തവണ ഹൃദയാഘാതം സംഭവിച്ച വാര്‍ത്ത. ഗാംഗുലിയെ പോലെ നിരവധി കായിക താരങ്ങളാണ് സമീപ കാലത്ത് കളിക്കളത്തിലോ വ്യായാമ വേളയിലോ ഹൃദയാഘാതം സംഭവിച്ച് മരണപ്പെടുകയോ മരണത്തെ അതിജീവിക്കുകയോ ചെയ്തിരിക്കുന്നത്. ടര്‍ഫ് ഫുട്‌ബോള്‍ ഉള്‍പ്പെടെ വ്യാപകമായിരിക്കുന്ന സമീപ കാലത്ത് ഇത്തരം വാര്‍ത്തകള്‍ വ്യാപകമായി കേട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു. നിരവധിയായ ആശങ്കകളും സംശയങ്ങളും ഈ വിഷയത്തെ അധികരിച്ച് ജനങ്ങളില്‍ വ്യാപകമായിട്ടുണ്ട്.

ആരോഗ്യവാന്മാരായ കായികതാരങ്ങള്‍ക്ക് ഹൃദയാഘാതം സംഭവിക്കാനുള്ള കാരണം എന്താണ്?

രണ്ട് കാര്യങ്ങളാണ് ഇതില്‍ പ്രധാനമായും ചിന്തിക്കേണ്ടതായിട്ടുള്ളത്. ഒന്നാമതായി പൂര്‍ണ്ണ ആരോഗ്യവാനാണ് എന്ന് കരുതുന്ന ഒരു വ്യക്തിക്ക് എങ്ങിനെ ഹാര്‍ട്ട് അറ്റാക്ക സംഭവിച്ചു, രണ്ട് അത്തരമൊരു സാഹചര്യം ഉണ്ടയിരുന്നിട്ടും എങ്ങിനെ അദ്ദേഹം അത് തിരിച്ചറിയാതെ പോയി?. ഇതില്‍ പ്രധാനമായും മനസ്സിലാക്കേണ്ട കാര്യം ആരോഗ്യപരമായി ഫിറ്റാണ് എന്നത് ഹാര്‍ട്ട് അറ്റാക്ക് വരാതിരിക്കാനുള്ള കാരണമല്ല എന്നതാണ്. ഉദാഹരണമായി ജനിതകപരമായി ഹൃദായാഘാത സാധ്യതയുള്ള വ്യക്തി ശരീരം ഫിറ്റായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ് എന്നാല്‍ അതുകൊണ്ട് മാത്രം അദ്ദേഹത്തിന്റെ ഹൃദയാഘാത സാധ്യത പൂര്‍ണ്ണമായും മാറി നില്‍ക്കുന്നു എന്നര്‍ത്ഥമില്ല. ഗാംഗുലിയുടെ പിതാവിന് മുന്‍പ് ഹാര്‍ട്ട് അറ്റാക്കുണ്ടായി ആന്‍ജിയോ പ്ലാസ്റ്റി ചെയ്ത വ്യക്തിയാണ്. അതുകൊണ്ട് തന്നെ ആ പാരമ്പര്യത്തിന്റെ സ്വാധീനം ഗാംഗുലിക്കും ഉണ്ടായിരിക്കും. അദ്ദേഹം ശാരീരികമായി ഫിറ്റ് ആണ് എന്നതുകൊണ്ട് മാത്രം ആ സാധ്യത ഇല്ലാതാകുന്നില്ല. ലളിതമായ ട്രെഡ് മില്‍ ടെസ്റ്റ് മുതല്‍ സി ടി ആന്‍ജിയോഗ്രാം വരെ ചെയ്താല്‍ തിരിച്ചറിയാവുന്നതേ ഉള്ളൂ ഈ വിഷയം. എന്നാല്‍ ഇത്തരം പരിശോധനകള്‍ അദ്ദേഹം നടത്തിയിട്ടില്ല എന്ന് വേണം മനസ്സിലാക്കുവാന്‍.

കായിക താരങ്ങള്‍ കരിയര്‍ ആരംഭിക്കുമ്പോള്‍ തന്നെ ഈ പരിശോധനകള്‍ നിര്‍വ്വഹിക്കേണ്ടതുണ്ടോ?

വളരെ ചെറുപ്പത്തിലേ തന്നെയാണ് പലരും കരിയര്‍ ആരംഭിക്കുന്നത്. അതുകൊണ്ട് തന്നെ ഹൃദയാഘാത സാധ്യത കുറവാണ്. എന്നാല്‍ ശാരീരിക അദ്ധ്വാനം ആവശ്യമായ കായിക മേഖല തെരഞ്ഞെടുക്കുമ്പോള്‍ ഇത്തരം റിസ്‌ക് ഫാക്ടറുകള്‍ എല്ലാം തന്നെ പരിശോധനാ വിധേയമാക്കണം. വിദേശങ്ങല്‍ലെ പ്രമുഖ ക്ലബ്ബുകളെല്ലാം തന്നെ ടീമംഗങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ ഇത്തരം ടെസ്റ്റുകളും ഒരു മാനദണ്ഡമായി സ്വീകരിക്കുന്നുണ്ട്. അവര്‍ക്ക് ഇതിനായി സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ തന്നെയുണ്ട്. സമയത്ത് തന്നെ ആരോഗ്യപരമായ സങ്കീര്‍ണ്ണതകള്‍ തിരിച്ചറിയുന്നതും, അതിന്റെ സങ്കീര്‍ണ്ണതകള്‍ക്കുള്ള സാധ്യതകള്‍ മനസ്സിലാക്കുന്നതും ചികിത്സിച്ച് ഭേദമാക്കുന്നതും സ്‌പോര്‍ട്‌സ് കരിയര്‍ ആരംഭിക്കുന്നവര്‍ക്ക് നല്ലതാണ്. ഹൃദയാഘാതം സംഭവിച്ചവര്‍ അടുത്ത ബന്ധത്തിലുള്ളവര്‍ നിര്‍ബന്ധമായും കരിയര്‍ ആരംഭിക്കുന്നതിന് മുന്‍പും കരിയറിനിടയില്‍ കൃത്യമായ ഇടവേളകളിലും ഹൃദയത്തിന്റെ ആരോഗ്യം സുരക്ഷിതമാണെന്നുറപ്പ് വരുത്താനുള്ള പരിശോധനകള്‍ നിര്‍വ്വഹിക്കണം.

പുതിയതായി ആരോഗ്യ സംരക്ഷണത്തിന് ജിമ്മിനേയും ടര്‍ഫിനേയുമൊക്കെ ആശ്രയിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?

പ്രധാനമായും മുപ്പത്തിയഞ്ച് വയസ്സൊക്കെ കഴിഞ്ഞ ശേഷം ഇനി ആരോഗ്യം ഫിറ്റാക്കിക്കളയാം എന്ന് കരുതി ഇത്തരം കായിക വിനോദങ്ങളിലേക്ക് കടന്ന് വരുന്നവര്‍ ധാരാളമുണ്ട്. ഇവരും ഹൃദ്രോഗ പാരമ്പര്യമോ, കൊളസ്‌ട്രോള്‍, ഷുഗര്‍ മുതലായവോ ഉള്ളവരാണെങ്കില്‍ നിര്‍ബന്ധമായും കാര്‍ഡിയാക് ഹെല്‍ത്ത് ചെക്കപ്പ് നിര്‍വ്വഹിക്കണം. ഇത്തരം അവസ്ഥകളില്ലാത്തവരും കളി ആരംഭിക്കുന്നതിന് മുന്‍പ് കാര്‍ഡിയാക് ഹെല്‍ത്ത് ചെക്കപ്പ് നടത്തുന്നത് നല്ലതാണ്. കളിച്ചുകൊണ്ടിരിക്കെ അസാധാരണമായ ലക്ഷണങ്ങള്‍ (ഉദാഹരണമായി കിതപ്പ്, നെഞ്ച് വേദന മുതലായവ)കാണപ്പെടുകയാണെങ്കിലും പെട്ടെന്ന് തന്നെ ചെക്കപ്പിന് വിധേയരാകണം.
കുറേ കളിച്ച് പിന്നീട് കളി നിര്‍ത്തിയവരും ശ്രദ്ധിക്കണം. കളിക്കുന്ന സമയത്ത് ഇവരുടെ ശരീരം കളിയുമായി പൊരുത്തപ്പെട്ടിരിക്കും. എന്നാല്‍ കുറേ കാലം കളിയൊക്കെ നിര്‍ത്തിയാല്‍ ശരീരം ആ പൊരുത്തപ്പെടലിനെ ഉപേക്ഷിച്ചിരിക്കും. മനസ്സുകൊണ്ട് നമ്മള്‍ ഒ കെ ആയിരിക്കും. എന്നാല്‍ ശരീരം അത്രത്തോളം പൊരുത്തപ്പെട്ടില്ല എന്ന് വരും. ഇതും പ്രധാനപ്പെട്ട ഒരു റിസ്‌ക് ഫാക്ടര്‍ ആണ്.

കളിക്കിടെ പെട്ടെന്ന് ഹൃദയാഘാതം സംഭവിച്ചാല്‍
എന്ത് ചെയ്യണം?

വളരെ പ്രധാനപ്പെട്ട വിഷയമാണിത്. കളി ആരംഭിക്കുന്നതിന് മുന്‍പ് കാര്‍ഡിയാക് ചെക്കപ്പ് ചെയ്യണം എന്ന് പറയുന്നത് പോലെ തന്നെ കളിക്കാന്‍ തീരുമാനിച്ചിറങ്ങുന്ന ഓരോ വ്യക്തിയും നിര്‍ബന്ധമായും ബേസ്‌ക് ലൈഫ് സപ്പോര്‍ട്ട് (BLS) ല്‍ പരിശീലനം നേടിയിരിക്കണം. പെട്ടെന്നൊരാള്‍ കുഴഞ്ഞ് വീണ് കഴിഞ്ഞാല്‍ പരിഭ്രമിച്ച് മാറി നില്‍ക്കുകയോ ആംബുലന്‍സ് വരുന്നത് വരെ കാത്തുനില്‍ക്കുകയോ ചെയ്യാനിടവരരുത്. ശ്വാസഗതിയും പള്‍സും പരിശോധിച്ച ശേഷം പ്രഥമ ശുശ്രൂഷ നല്‍കാനുള്ള പരിശീലനം ഓരോ കായികതാരത്തിനും അതത് ക്ലബ്ബുകളും മറ്റും ചേര്‍ന്ന് നല്‍കേണ്ടത് നിര്‍ബന്ധമാണ്. ഇതിനായി പ്രത്യേക മൊഡ്യുളുകള്‍ പോലും തയ്യാറാക്കപ്പെട്ടിട്ടുണ്ട്. ആദ്യ മിനിട്ടുകളില്‍ നല്‍കേണ്ട പ്രധാനപ്പെട്ട ചികിത്സയായ സി പി ആര്‍ ലഭിച്ചാല്‍ തന്നെ അസുഖബാധിതനായ വ്യക്തിയുടെ ജീവന്‍ സംരക്ഷിക്കുവാന്‍ ഏറെക്കുറെ നമുക്ക് സാധിക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ചൈനയില്‍ വീണ്ടും പകര്‍ച്ചവ്യാധി വ്യാപിക്കുന്നുവോ?, ആശുപത്രികള്‍ രോഗികളാല്‍ തിങ്ങിനിറയുന്നു, ആശങ്കയോടെ ലോകം

രാജ്യത്തുടനീളം ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) പടരുന്നതായി സാമൂഹ്യ മാധ്യമ പോസ്റ്റുകളില്‍ പറയുന്നു

Published

on

കോവിഡ് മഹാമാരി സ്ഥിരീകരിച്ച് അഞ്ച് വര്‍ഷം പൂര്‍ത്തീകരിക്കുന്നതിനിടെ ചൈനയില്‍ വീണ്ടും ആശങ്ക പരത്തി പുതിയ പകര്‍ച്ചവ്യാധി വ്യാപിക്കുന്നു. രാജ്യത്തുടനീളം ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) പടരുന്നതായി സാമൂഹ്യ മാധ്യമ പോസ്റ്റുകളില്‍ പറയുന്നു. ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ്, ഇന്‍ഫ്‌ലുവന്‍സ എ, കോവിഡ്19 വൈറസുകള്‍ എന്നിങ്ങനെ ഒന്നിലധികം വൈറസ് ബാധകള്‍ ചൈനയിലുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

പുതിയ വൈറസ് വ്യാപിച്ചതിനെ തുടര്‍ന്ന് മരണസംഖ്യ വര്‍ധിച്ചിരിക്കുകയാണ്. അതേസമയം പുതിയ മഹാമാരി സ്ഥിരീകരിക്കുകയോ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കുകയോ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയൊ ചൈനീസ് ആരോഗ്യ അധികാരികളും ലോകാരോഗ്യ സംഘടനയും ചെയ്തിട്ടില്ല. ചൈനയിലേതാണെന്ന അടിക്കുറിപ്പോടെ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയില്‍ ഒരു ആശുപത്രിയില്‍ മാസ്‌ക് ധരിച്ച രോഗികള്‍ തിങ്ങിനിറഞ്ഞിരിക്കുന്നത് കാണാം. ചിലര്‍ ചുമയ്ക്കുന്നുമുണ്ട്. എന്നാല്‍ ചിത്രീകരണത്തിന്റെ ഉറവിടമൊ തിയതിയോ വ്യക്തമല്ല. മറ്റൊരു വീഡിയോയില്‍ ആശുപത്രിയിലെ ഇടനാഴി മുഴുവന്‍ മുതിര്‍ന്ന ആളുകളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. 12 മില്യണ്‍ പേരാണ് ഈ വീഡിയേ കണ്ടിരിക്കുന്നത്. ”ഇന്‍ഫ്‌ലുവന്‍സ എ, ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് എന്നീ വൈറസുകളുടെ വ്യാപനത്തെ തുടര്‍ന്ന് ചൈനയിലെ ആശുപത്രികള്‍ നിറഞ്ഞിരിക്കുന്നു. മൂന്ന് വര്‍ഷം മുന്‍പത്തെ ചൈനയിലെ കോവിഡ് കാലത്തെയാണ് ഇത് സൂചിപ്പിക്കുന്നത്” എന്ന് പോസ്റ്റില്‍ പറയുന്നു.

ഉറവിടം വ്യക്തമല്ലാത്ത ന്യുമോണിയ കേസുകള്‍ നിരീക്ഷിച്ചു വരിയാണെന്നാണ് ചൈനയുടെ രോഗ നിയന്ത്രണ അതോറിറ്റി റോയിട്ടേഴ്‌സിനോട് വ്യക്തമാക്കി. നാഷണല്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അഡ്മിനിസ്ട്രേഷന്‍ ലബോറട്ടറികള്‍ക്ക് കേസുകള്‍ പരിശോധിക്കാനും സ്ഥിരീകരിക്കാനുമുള്ള ചട്ടവും മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും നിര്‍ദേശം നല്‍കിയതായും അധികൃതര്‍ വ്യക്തമാക്കി.

അക്യൂട്ട് റെസ്പിറേറ്ററി രോഗങ്ങളുടെ ഡാറ്റ ഡിസംബര്‍ 16 മുതല്‍ 22 വരെയുള്ള വാരത്തില്‍ അണുബാധകളുടെ വര്‍ധനവ് കാണിക്കുന്നതായി വ്യാഴാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ നല്‍കിയിട്ടുണ്ട്. ശൈത്യകാലത്തും വസന്തകാലത്തും ചൈനയെ വിവിധ ശ്വാസകോശ സംബന്ധമായ പകര്‍ച്ചവ്യാധികള്‍ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് മറ്റൊരു ഉദ്യോഗസ്ഥനായ കന്‍ ബിയാവോ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അടുത്തിടെ കണ്ടെത്തിയ കേസുകളില്‍ റിനോവൈറസ്, ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് തുടങ്ങിയ രോഗാണുക്കളും ഉള്‍പ്പെടുന്നു. പ്രത്യേകിച്ച് വടക്കന്‍ പ്രവിശ്യകളില്‍ 14 വയസിന് താഴെയുള്ളവരില്‍ ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് കേസുകള്‍ വര്‍ധിച്ചിട്ടുണ്ട്. ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് ബാധിച്ചവര്‍ക്ക് ആന്റിവൈറല്‍ മരുന്നുകള്‍ നല്‍കുന്നതിനെതിരെ ഷാങ്ഹായ് ആശുപത്രിയിലെ ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (HMPV) സാധാരണയായി ജലദോഷത്തിന് സമാനമായ ലക്ഷണങ്ങള്‍ ഉണ്ടാക്കുന്ന ഒരു വൈറസാണ്. ചെറിയ കുട്ടികള്‍, പ്രായമായവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരില്‍ രോഗം ഗുരുതരമാകാന്‍ സാധ്യതയുണ്ട്. ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്തുവരുന്ന സ്രവങ്ങളിലൂടെ പടരുന്നതിനാല്‍ പെട്ടെന്ന് രോഗം പകരാനുള്ള സാധ്യത കൂടും. രോഗബാധിതരുമായുള്ള അടുത്ത സമ്പര്‍ക്കം മൂലവും രോഗം പകരാം. ചുമ, പനി, ശ്വാസം മുട്ടല്‍ തുടങ്ങിയവയാണ് രോഗത്തിന്റെ ലക്ഷണങ്ങള്‍. എച്ച്എംപിവിക്കെതിരെ വാക്‌സിന്‍ ലഭ്യമല്ല. നിലവില്‍ രോഗലക്ഷണങ്ങള്‍ കുറയ്ക്കാനുള്ള ചികില്‍സയാണ് നല്‍കി വരുന്നത്.

Continue Reading

Health

‘പനിക്ക് സ്വയം ചികിത്സ തേടരുത്’: ആരോഗ്യമന്ത്രി

സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്‌ക്കെതിരെ ജാഗ്രത പാലിക്കണം

Published

on

തിരുവനന്തപുരം: ഏത് പനിയും പകര്‍ച്ചപ്പനിയാകാന്‍ സാധ്യതയുള്ളതിനാല്‍ പനിക്ക് സ്വയം ചികിത്സ തേടരുതെന്ന് മന്ത്രി വീണ ജോര്‍ജ്. സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്‌ക്കെതിരെ ജാഗ്രത പാലിക്കണം. പ്രാരംഭ ഘട്ടത്തില്‍ ചികിത്സിക്കാത്തത് കൊണ്ടാണ് എലിപ്പനി മരണങ്ങള്‍ പലപ്പോഴും ഉണ്ടാകുന്നത്.

എലിപ്പനി സാധ്യതയുള്ളവര്‍ക്ക് പ്രോട്ടോകോള്‍ അനുസരിച്ചുള്ള ചികിത്സ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ ഉറപ്പാക്കണം. മലിന ജലത്തിലിറങ്ങിയവരില്‍ ഡോക്‌സിസൈക്ലിന്‍ കഴിക്കാത്തവരില്‍ മരണനിരക്ക് കൂടുതലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതിനാല്‍ മലിന ജലത്തിലിറങ്ങിയവര്‍ നിര്‍ബന്ധമായും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളിക കഴിക്കണം.

കൈകാലുകളില്‍ മുറിവുകളുള്ളവര്‍ മലിനജലവുമായി സമ്പര്‍ക്കം വരാതെ നോക്കുകയോ, വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയോ ചെയ്യണം. കൊതുകിന്റെ ഉറവിട നശീകരണം പ്രത്യേകം ശ്രദ്ധിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

Continue Reading

Health

ഇരുപതുകാരനില്‍ ഡെങ്കിപ്പനിയുടെ അപൂര്‍വ്വ വകഭേദം

ഒരാഴ്ചയോളം തുടര്‍ന്ന പനിയും പേശിവേദനയുമായാണ് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Published

on

ഡെങ്കിപ്പനിയുടെ അപൂര്‍വ്വ വകഭേദം കണ്ടെത്തിയതായി കോലഞ്ചേരി മെഡിക്കല്‍ കോളജ്. ചികിത്സയ്ക്കുവെണ്ടി എത്തിയ ഇരുപത് വയസ്സുകാരനിലാണ് വകഭേദം കണ്ടെത്തിയത്.

ഒരാഴ്ചയോളം തുടര്‍ന്ന പനിയും പേശിവേദനയുമായാണ് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സാധാരണ ഒരാഴ്ചയ്ക്കപ്പുറം ഡെങ്കിപ്പനി നീണ്ടുനില്‍ക്കാറില്ല. എന്നാല്‍ ഒരാഴ്ച കഴിഞ്ഞിട്ടും ശക്തമായ പനി തുടര്‍ന്നതിനാല്‍ രോഗിയെ മറ്റു പരിശോധനകള്‍ക്ക് വിധേയമാക്കി. പല അവയവങ്ങളെയും ഒരേസമയം ബാധിക്കുന്ന നീര്‍ക്കെട്ട് രോഗിക്കുള്ളതായി പരിശോധനയിലൂടെ കണ്ടെത്തി.

തുടര്‍ന്നുള്ള പരിശോധനകളില്‍ രോഗിക്ക് ഡെങ്കിപ്പനിയുടെ അപൂര്‍വ്വ രോഗാവസ്ഥയായ എച്ച്എല്‍എച്ച് സിന്‍ഡ്രോം(ഹീമോഫാഗോസൈറ്റിക് ലിംഫോഹിസ്റ്റിയോസൈറ്റോസിസ്) ഉണ്ടെന്ന് സ്ഥിരീകരിച്ചു. ചികിത്സ പൂര്‍ത്തിയാക്കി രോഗി ആശുപത്രി വിട്ടതായും കോലഞ്ചേരി മെഡിക്കല്‍ കോളജ് പറഞ്ഞു. എച്ച്എല്‍എച്ച് സിന്‍ഡ്രോം ഡെങ്കിപ്പനിയില്‍ വളരെ അപൂര്‍വ്വമായേ കാണാറുള്ളൂവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

 

Continue Reading

Trending