Connect with us

Video Stories

ച്യൂയിംഗം ചവയ്ക്കൂ, ആരോഗ്യം നേടൂ

Published

on

ആരോഗ്യം കൈവരിക്കാന്‍ പല വഴികളും നമ്മള്‍ നോക്കാറുണ്ട്. എന്നാല്‍ ചവച്ചുകൊണ്ട് ആരോഗ്യം നേടാമെന്ന കാര്യം എത്ര പേര്‍ക്കറിയാം? അതായത് ച്യൂയിംഗം ചവക്കുന്നതും ഒരു ആരോഗ്യകരമായ പ്രവൃത്തിയാണ്. എന്നാല്‍ ഇതൊരു മോശം ദുശ്ശീലമായാണ് പലരും കാണാറുള്ളത്. എപ്പോഴും വായ ചലിപ്പിച്ചു കൊണ്ടിരിക്കുകയും ശബ്ദമുണ്ടാക്കുകയും ചവച്ചു തുപ്പി തറ വൃത്തികേടാക്കുകയും ചെയ്യുന്ന ഈ പ്രവൃത്തിയെ ആരും അംഗീകരിക്കാറില്ലെന്നതും വാസ്തവമാണ്. പ്രത്യക്ഷത്തില്‍ ഏതാനും ദൂഷ്യവശങ്ങള്‍ കാണാമെങ്കിലും ദോഷത്തേക്കാള്‍ പതിന്മടങ്ങ് ഗുണങ്ങളാണ് ച്യൂയിംഗത്തിനുള്ളത്.

വിശപ്പിനെ പിടിച്ചു നിര്‍ത്തുന്നു

ഓഫീസിലും കോണ്‍ഫറന്‍സിലും ക്ലാസ്‌റൂമിലുമൊക്കെ ആയിരിക്കുമ്പോള്‍ വിശപ്പുണ്ടാവുക സ്വാഭാവികമാണ്. ബോറടി മാറ്റാന്‍ എന്തെങ്കിലും കഴിക്കുക എന്നൊരു ശീലം തന്നെ പലര്‍ക്കുമുണ്ട്. വിശന്നു തുടങ്ങിയാല്‍പ്പിന്നെ ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാവും. ഈ പ്രശ്‌നം പരിഹരിക്കാന്‍ ലളിതമായൊരു വഴിയുണ്ട്; ച്യുയിംഗം വായിലിടുക.
ച്യുയിംഗം ചവച്ചുകൊണ്ടിരിക്കുമ്പോള്‍ വിശപ്പിന്റെ കാര്യം ശരീരം മറക്കുന്നു. അതേസമയം, കേള്‍ക്കുന്ന / ചെയ്യുന്ന കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിക്കാനും കഴിയും. ഒട്ടും ബോറടിക്കുകയുമില്ല. കോണ്‍ഫറന്‍സിലും ക്ലാസിലും മറ്റുമാവുമ്പോള്‍ മറ്റുള്ളവരെ ശല്യം ചെയ്യാത്ത രീതിയിലായിരിക്കണം ചവക്കേണ്ടത് എന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ.

തടി കുറക്കാം

ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ഭക്ഷണ നിയന്ത്രണം പാലിച്ച് തടി കുറക്കാന്‍ ശ്രമിക്കുകയാണ് നിങ്ങളെങ്കില്‍ അതിനുപറ്റി ഉറ്റ ചങ്ങാതി തന്നെയാണ് ച്യുയിംഗം. വിശക്കുമ്പോള്‍ താല്‍ക്കാലിക ഭക്ഷണമായി ശരീരത്തെ ‘പറ്റിക്കും’ എന്നതാണ് അതിന്റെ ഗുട്ടന്‍സ്. ഉയര്‍ന്ന കലോറിയുള്ള ഭക്ഷണം കൈയകലത്തിലിരുന്ന് പ്രലോഭിപ്പിക്കുകയാണെങ്കില്‍ മറ്റൊന്നുമാലോചിക്കാതെ ച്യുയിംഗം ചവച്ചു തുടങ്ങൂ. ആര്‍ത്തിയും ആഗ്രഹവും നിയന്ത്രണ പരിധിയില്‍ വരുന്നതു കാണാം. അതിനു പുറമെ, തുടര്‍ച്ചയായി ചവക്കുമ്പോള്‍ ശരീരത്തില്‍ അധിക ഊര്‍ജം സംഭരിക്കപ്പെടുന്നു. ഭാരം കുറക്കാന്‍ ഇത് സഹായകമാണ്. ഒരു മണിക്കൂര്‍ തുടര്‍ച്ചയായി ചവച്ചു കൊണ്ടിരുന്നാല്‍ 11 കലോറി വരെ നശിക്കും എന്നാണ് കണ്ടെത്തല്‍.

ദഹനം എളുപ്പമാക്കുന്നു

ഭക്ഷണത്തിനു പിറകെ ച്യുയിംഗം ശീലമാക്കുന്ന ദഹന പ്രക്രിയയെ സഹായിക്കുന്നതാണ്. ചവക്കുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന ഉമിനീര്‍ വയറ്റിലെ അമ്ലത്തിന്റെ സ്ഥിതി നല്ല രീതിയില്‍ നിലനിര്‍ത്തുന്നു. അതിന്റെ ഫലമായി ദഹനപ്രക്രിയ നല്ല രീതിയിലാവുന്നു.

പല്ലിന് ആരോഗ്യം

പല്ലുകളും കീഴ്ത്താടിയും ആരോഗ്യത്തോടെയിരിക്കാന്‍ നല്ലതാണ് ച്യുയിംഗം. ഭക്ഷണത്തിനു ശേഷം ചവക്കുമ്പോള്‍ പല്ലിനിടയില്‍ പറ്റിയിരിക്കുന്ന ഭക്ഷണത്തിന്റെ സൂക്ഷ്മാംശങ്ങളും ബാക്ടീരിയയും പുറത്തെത്തിക്കുകയും പല്ല് ദ്രവിക്കുന്നത് തടയുകയും ചെയ്യുന്നു. പല്ലുകള്‍ക്കിടയില്‍ ദ്വാരം വീഴുന്നതും (കാവിറ്റി) പല്ലിനു പുറത്ത് കടുപ്പമുള്ള ആവരണം (പ്ലാക്) സൃഷ്ടിക്കപ്പെടുന്നതും തടയുന്നു. ഉമിനീര്‍ കൂടുതലായി ഉല്‍പ്പാദിപ്പിക്കപ്പെടുന്നത് ഒരു ശുദ്ധീകരണ പ്രക്രിയയാണ്.

മനഃസംഘര്‍ഷം കുറക്കാം

ച്യുയിംഗം മനഃസംഘര്‍ഷം (സ്ട്രസ്സ്) കുറക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. വായ തുടര്‍ച്ചയായി ചലിച്ചുകൊണ്ടിരിക്കുമ്പോള്‍ ജാഗ്രത വര്‍ധിക്കുകയും ഉത്കണ്ഠ കുറയുകയും ചെയ്യുന്നു. ക്രിക്കറ്റില്‍ ബാറ്റ് ചെയ്യുന്നതിനിടെ ചില കളിക്കാര്‍ ച്യുയിംഗം ചവച്ചുകൊണ്ടിരിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ. സമ്മര്‍ദ്ദം അകറ്റാനും എതിരാളിക്കു മേല്‍ മാനസിക ആധിപത്യം സ്ഥാപിക്കാനുമുള്ള എളുപ്പവഴിയായാണിത്. പരീക്ഷാ ഹാളിലും ഇതേ വിദ്യ പരീക്ഷിക്കാവുന്നതാണ്. അനാവശ്യ ഭയം അകറ്റാനും ചോദ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഇതുകൊണ്ടു കഴിയും. ഓഫീസില്‍ നൂറുകൂട്ടം ജോലികളുടെ ഭാരം കൊണ്ട് ബുദ്ധിമുട്ടുമ്പോള്‍ ഗം ചവക്കുന്നത് ഫ്രസ്‌ട്രേഷനില്‍ നിന്നു രക്ഷപ്പെടാന്‍ സഹായിക്കും.

മനക്കരുത്ത് നേടാം

തലച്ചോറിന്റെ ചില ഘടകങ്ങളെ ച്യുയിംഗം ഉദ്ദീപിപ്പിക്കുന്നുണ്ട്. ഗം ചവയ്ക്കുമ്പോള്‍ തലച്ചോറില്‍ ഓര്‍മ കൈകാര്യം ചെയ്യുന്ന ഹിപോകാംപസ് എന്ന ഭാഗം ഉദ്ദിപ്തമാവുന്നു. തലച്ചോറിലെ രക്തചംക്രമണം സുഗമമാക്കാനും ആവശ്യത്തിന് ഓക്‌സിജന്‍ പമ്പ് ചെയ്യപ്പെടാനും സഹായിക്കുന്നു. രാത്രി ഉറക്കമിളച്ച് ജോലി ചെയ്യേണ്ടി വരുന്ന ഘട്ടങ്ങളില്‍ കട്ടന്‍ കാപ്പിയേക്കാളും സിഗരറ്റിനേക്കാളും ഫലം ചെയ്യുക ച്യുയിംഗമാണ്.

വായ്‌നാറ്റം അകറ്റാം

വായ്‌നാറ്റം സാമൂഹികമായ ഒറ്റപ്പെടലിനും മനോവിഷമത്തിനും ഇടയാക്കുന്ന കാര്യമാണ്. പല കാരണങ്ങളാല്‍ വായ്‌നാറ്റമുണ്ടാവാം. സദാസമയവും വായ വൃത്തിയായി സൂക്ഷിച്ചാല്‍ വായ്‌നാറ്റത്തെ പടിക്കു പുറത്തുനിര്‍ത്താം. അതിന് ഏറ്റവും യോജിച്ച ഒരുപായം ച്യുയിംഗം ചവക്കുക എന്നതാണ്. ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഉമിനീര്‍, ദുര്‍ഗന്ധത്തിന് കാരണമാകുന്ന ബാക്ടീരിയയുടെ അന്തകനാണ്. മധുരമില്ലാത്ത ഗം ആണ് ഈ ഉപയോഗത്തിന് നല്ലത്.
സവാള മുറിക്കുമ്പോള്‍ ച്യുയിംഗം ചവച്ചാല്‍ കരയാതെയിരിക്കാം. അബദ്ധത്തില്‍ ച്യുയിംഗം വിഴുങ്ങിയാല്‍ വര്‍ഷങ്ങളോളം അത് വയറ്റില്‍ കിടക്കുമെന്ന വിശ്വാസം തെറ്റാണ്. ദഹിക്കാത്തതിനാല്‍ മറ്റു വസ്തുക്കളേക്കാള്‍ കൂടുതല്‍ സമയം അത് ആമാശയത്തില്‍ തങ്ങിയേക്കാം. സാധാരണ ഗതിയില്‍ മറ്റെല്ലാ വസ്തുക്കളെയും പോലെ ശരീരം ച്യുയിംഗത്തിനെയും പുറന്തള്ളും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Celebrity

‘ഡിയര്‍ ലാലേട്ടന്’ ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്

സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

Published

on

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്. അര്‍ജന്റീനിയന്‍ ജേഴ്‌സിയില്‍ ‘ഡിയര്‍ ലാലേട്ടന്’ എന്നെഴുതിയ ജേഴ്‌സിയാണ് മോഹന്‍ലാലിന് സമ്മാനമായി ലഭിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാജേഷ് ഫിലിപ്പും രാജീവ് മാങ്ങോട്ടിലുമാണ് മോഹന്‍ലാലിന് മെസ്സിയുടെ ജേഴ്‌സി സമ്മാനിച്ചത്. ഇരുവര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ നന്ദി അറിയിച്ചു.

‘ജീവിതത്തിലെ ചില നിമിഷങ്ങള്‍ വാക്കുകള്‍ കൊണ്ട് പറയാന്‍ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എപ്പോഴും നിങ്ങളോടൊപ്പം നിലനില്‍ക്കും. ഇന്ന്, അത്തരമൊരു നിമിഷം ഞാന്‍ അനുഭവിച്ചു. സമ്മാനപ്പൊതി അഴിക്കുമ്പോള്‍, എന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു – ഇതിഹാസം, ലയണല്‍ മെസി ഒപ്പിട്ട ഒരു ജേഴ്‌സി എനിക്ക് ലഭിച്ചിരിക്കുകയാണ്. അതില്‍ എന്റെ പേര്, അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയിരിക്കുന്നു. മെസിയെ വളരെക്കാലമായി ആരാധിക്കുന്ന ഒരാളെന്ന നിലയില്‍, കളിക്കളത്തിലെ അദ്ദേഹത്തിന്റെ മികവിന് മാത്രമല്ല, എളിമയ്ക്കും സഹാനുഭൂതിക്കും, ഇത് ശരിക്കും സവിശേഷമായിരുന്നു. ഡോ. രാജീവ് മാങ്ങോട്ടില്‍, രാജേഷ് ഫിലിപ്പ് എന്നീ രണ്ട് പ്രിയ സുഹൃത്തുക്കളില്ലാതെ അവിശ്വസനീയ നിമിഷം സാധ്യമാകുമായിരുന്നില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി,’- മോഹന്‍ലാല്‍ കുറിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

Published

on

സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് നാലുജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

 

വരും ദിവസങ്ങളിലും ഒറ്റപ്പെട്ട മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മഴയ്ക്കൊപ്പം ഇടിമിന്നലിനുള്ള സാധ്യതയുമുണ്ട്. ശക്തമായ കാറ്റിനുള്ള സാധ്യതയും നിലനില്‍ക്കുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാം. എന്നാല്‍ കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

 

Continue Reading

kerala

കണ്ണൂര്‍ സര്‍വകലാശാലയിലെ ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ സെന്ററുകളില്‍ നിരീക്ഷകരെ നിയോഗിക്കാന്‍ തീരുമാനം

എല്ലാ പരീക്ഷ സെന്ററുകളിലും നിരീക്ഷകരെ ഏര്‍പ്പെടുത്തും.

Published

on

കണ്ണൂര്‍ സര്‍വകലാശാലയില്‍ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ നിരീക്ഷകരെ നിയോഗിക്കാന്‍ സര്‍വകലാശാല തീരുമാനം. എല്ലാ പരീക്ഷ സെന്ററുകളിലും നിരീക്ഷകരെ ഏര്‍പ്പെടുത്തും. അണ്‍ എയ്ഡഡ് കോളജുകളില്‍ നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദേശമുണ്ട്. ചോദ്യ പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് നിരീക്ഷകരുടെ സാന്നിധ്യത്തില്‍ നടത്താന്‍ നിര്‍ദേശം.

അതേസമയം ചോദ്യപേപ്പര്‍ ചോര്‍ന്ന കാസര്‍ഗോഡ് പാലക്കുന്ന് ഗ്രീന്‍ വുഡ്‌സ് കോളജിലെ പരീക്ഷ വീണ്ടും നടത്താനാണ് തീരുമാനം. മറ്റൊരു സെന്ററിലായിരിക്കും പരീക്ഷ നടത്തുക. ഈ മാസം രണ്ടിന് സെല്‍ഫ് ഫിനാന്‍സിംഗ് സ്ഥാപനമായ ഗ്രീന്‍ വുഡ് കോളജിലെ പരീക്ഷാ ഹാളില്‍ സര്‍വകലാശാല സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ബിസിഎ ആറാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി കണ്ടെത്തിയത്. വിദ്യാര്‍ഥികളുടെ വാട്‌സാപ്പില്‍ നിന്നാണ് ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ കണ്ടെത്തുന്നത്.

എന്നാല്‍ പരീക്ഷയുടെ രണ്ടു മണിക്കൂര്‍ മുന്‍പ് പ്രിന്‍സിപ്പലിന്റെ ഇ മെയിലിലേക്ക് അയച്ച ചോദ്യപേപ്പര്‍ ആണ് ചോര്‍ന്നത്. പാസ്സ്വേഡ് സഹിതം അയക്കുന്ന പേപ്പര്‍ പ്രിന്‍സിപ്പലിന് മാത്രമാണ് തുറക്കാന്‍ സാധിക്കുക. ഇത് പ്രിന്റൗട്ടെടുത്താണ് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുക. എന്നാല്‍ പരീക്ഷയ്ക്ക് മുന്‍പേ ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വാട്‌സാപ്പിലൂടെ കിട്ടിയതിനുപിന്നില്‍ പ്രിന്‍സിപ്പല്‍ അടക്കമുള്ളവരെയാണ് സംശയിക്കുന്നത്.

കണ്ണൂര്‍ കമ്മീഷണര്‍ക്കും ബേക്കല്‍ പൊലീസിനും നല്‍കിയ പരാതിയില്‍ അന്വേഷണം തുടങ്ങി. ആഭ്യന്തര അന്വേഷണത്തിന് സിന്‍ഡിക്കേറ്റ് സബ് കമ്മിറ്റിയെയും സര്‍വകലാശാല ചുമതലപ്പെടുത്തി.

 

Continue Reading

Trending