Connect with us

Travel

ചരിത്രവും പഴങ്കഥകളും പറയുന്ന പൈതൃക നഗരത്തിലൂടെ

പതിനഞ്ചാം നൂറ്റാണ്ടില്‍ തെക്കേ ഇന്ത്യ ഭരിച്ച വിജയ നഗരസാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ഹംപി ഒരുകാലത്ത് ബീജിംഗ് കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും മികച്ച വാണിജ്യ നഗരമായിരുന്നു. 1565ല്‍ നടന്ന തളിക്കോട്ട യുദ്ധത്തിലുടെയാണ് ഹംപി തകര്‍ക്കപ്പെടുന്നത്.

Published

on

ജാബിര്‍ കാരയാപ്പ്

പൈതൃകം തേടി…പൗരാണികതയുടെ ഉള്‍ക്കാഴ്ചകളിലേക്ക് ഒരു യാത്ര…കര്‍ണാടകയിലെ ബെല്ലാരി ജില്ലയിലെ ഹംപി യാത്രയെ ഇങ്ങനെ വിശേഷിപ്പിക്കാം. ചരിത്രവും പഴങ്കഥകളും കൂടിക്കലര്‍ന്ന ഭൂതകാലത്തിന്റെ കഥ പറയുന്ന ഹംപിയിലേക്കുള്ള യാത്ര അല്‍പം ചരിത്ര ബോധത്തോടെയാണെങ്കില്‍ യാത്രികന് അതൊരുപാട് അനുഭവങ്ങള്‍ നല്‍കും. അല്ലെങ്കില്‍ അവയെല്ലാം വെറും പാറക്കൂട്ടങ്ങള്‍ മാത്രമായി തോന്നിയേക്കാം. കാലാവസ്ഥയും വലിയൊരു ഘടകമായ ഹംപി യാത്രക്ക് നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള സമയമാണ് അനുയോജ്യം. നവംബറില്‍ പോലും ചൂടിനു കുറവില്ല.

പതിനഞ്ചാം നൂറ്റാണ്ടില്‍ തെക്കേ ഇന്ത്യ ഭരിച്ച വിജയ നഗരസാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ഹംപി ഒരുകാലത്ത് ബീജിംഗ് കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും മികച്ച വാണിജ്യ നഗരമായിരുന്നു. 1565ല്‍ നടന്ന തളിക്കോട്ട യുദ്ധത്തിലുടെയാണ് ഹംപി തകര്‍ക്കപ്പെടുന്നത്.
ശില്‍പചാരുത നിറഞ്ഞ കൊട്ടാരങ്ങളും മണ്ഡപങ്ങളുമെല്ലാം കാണാനാവുന്ന, ഏത് ഭാഗത്തും കോട്ട കെട്ടി ഭദ്രമാക്കിയ ഹംപി നഗരം 1336ലാണ് സ്ഥാപിതമാവുന്നത്. മുസ്ലിം കച്ചവടക്കാരും യുറോപ്യന്‍ കച്ചവട പ്രതിനിധികളുമെല്ലാമെത്തിയിരുന്ന ഹംപിയുടെ പ്രതാപം ഡെക്കാന്‍ സുല്‍ത്താന്മാര്‍ വിജയനഗരത്തെ പരാജയപ്പെടുത്തിയതോടെ അസ്തമിക്കുന്നു.

മനോഹരമായ പാറക്കെട്ടുകളാണ് എവിടെയും. ശില്‍പചാരുതക്കൊപ്പം തുംഗഭദ്രാ നദി ഒഴുകുന്നുണ്ട് അരികിലൂടെ. സഞ്ചാരിയുടെ കണ്ണിന് കുളിരേകുന്ന കാഴ്ചകളാണ് ഹംപിയിലുടനീളം. ജൈനക്ഷേത്രങ്ങള്‍, ശിവക്ഷേത്രം, ലോട്ടസ് മഹല്‍, ആനപ്പന്തി തുടങ്ങി നിരവധി ചരിത്ര ശേഷിപ്പുകള്‍ ഹംപിയിലെത്തുന്ന സഞ്ചാരിയുടെ മനസിനും കണ്ണിനും മറക്കാനാവാത്ത കുളിര് നല്‍കുന്നു.

ഇന്തോ-ഇസ്ലാമിക് നിര്‍മാണരീതിയാണ് മിക്ക കെട്ടിടങ്ങള്‍ക്കും. പുഷ്‌കര്‍ണി എന്ന് പേരിലറിയപ്പെടുന്ന കുളവും കരിങ്കല്‍ രഥവും സഞ്ചാരികളെ ഹംപിയിലേക്ക് വിളിക്കുന്ന പ്രധാന ആകര്‍ഷണമായി മുന്നിലുണ്ട്. ഹംപിയുടെ കാഴ്ചകള്‍ വിശാലമായ ചരിത്രത്തിലേക്ക് കൊണ്ടുപോകുമെന്നതിനാല്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ചരിത്രാന്വേഷകരെയും പഠിതാക്കളെയും ധാരാളം കാണാം ഇവിടെ. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പഠനവും നടക്കുന്നു.
കണ്ണൂരില്‍ നിന്ന് വയനാട് വഴിയായതിനാല്‍ പതിനഞ്ച് മണിക്കൂറോളം നീണ്ടു ബസ് യാത്ര. വൈകീട്ട് പുറപ്പെട്ട് അടുത്ത ദിവസം പുലര്‍ച്ചയോടെയാണ് ഹംപിക്കടുത്തുള്ള ഹോസ്പെട്ടിലെത്തിയത്. ഒരുപാട് ഹമ്പുകള്‍ കടന്നുള്ള ഹംപിയിലേക്കുള്ള നീണ്ട യാത്ര മനസിനെ ഒന്നുകൂടി വിശാലമാക്കുകയായിരുന്നു.
അല്‍പം വിശ്രമിച്ച് പ്രഭാത ഭക്ഷണം കഴിച്ച് സമയം ഒട്ടും പാഴാക്കാതെ ഹംപിയിലേക്ക് പുറപ്പെട്ടു. ടൂറിസ്റ്റ് ബസ് കണ്ടതോടെ ഗൈഡുമാരും മറ്റും മെല്ലെ മെല്ലെ ഒപ്പം കൂടുന്നുണ്ട്. ഒടുവില്‍ ഒരു ഗൈഡിനൊപ്പം രാവിലെ തന്നെ ഹംപിയുടെ ചരിത്രം തേടി ഞങ്ങള്‍ പുറപ്പെട്ടു. ആദ്യം പോയത് വിത്താല ക്ഷേത്രത്തിലേക്കായിരുന്നു. ഹംപിയിലെത്തിയാല്‍ നിര്‍ബന്ധമായും കണ്ടിരിക്കണം വിജയ് വിത്താല ക്ഷേത്രം. ഗൈഡ് മഞ്ജുനാഥ് ഇംഗ്ലീഷും ഹിന്ദിയും കലര്‍ത്തി ഹംപിയുടെ ചരിത്രവും പൗരാണികതയുമെല്ലാം പറഞ്ഞ് ഞങ്ങളെ ചരിത്രത്തിന്റെ ഉള്ളറകളിലേക്ക് നയിക്കുകയാണ്.
ചരിത്രം കൃത്യമായി തിരിച്ചറിയാന്‍ ഹംപിയെ ശരിയായി മനസിലാക്കിയ ഒരാള്‍ കൂടെയുണ്ടാവുന്നത് നന്നാവും. അതിനാല്‍ തന്നെ മിക്ക സഞ്ചാരികള്‍ക്കൊപ്പവുംകാണാം ഗൈഡിനെ. ഇനി കാഴ്ചകള്‍ കാണാന്‍ മാത്രമാണെങ്കില്‍ അങ്ങനെയുമാവാം. രണ്ട് ദിവസമെങ്കിലും വേണം ഹംപിയുടെ കാഴ്ചകള്‍ കാണാന്‍. എങ്കിലും ഒരു ദിവസം കൊണ്ട് പ്രധാന സ്മാരകങ്ങളിലൂടെയും സ്ഥലങ്ങളിലൂടെയും ഒന്നു കറക്കിത്തരും ഗൈഡുമാര്‍. കനത്ത ചൂടില്‍ കൂറ്റന്‍ പാറകള്‍ തരുന്ന കുളിര് മാത്രമാണ് ആശ്വാസം. യാത്ര തടസപ്പെടാത്ത വിധം ലഭിച്ച ചെറിയ മഴയും ഞങ്ങള്‍ക്ക് ആശ്വാസമായി.
ഒരുപാട് ഐതിഹ്യം പറയാനുണ്ട് ഹംപിക്ക്. പമ്പ എന്ന പേരില്‍ നിന്നാണ് ഹംപി എന്ന പേര് വന്നത്. ഏത് ഭാഗത്തും കോട്ട കെട്ടി ഭദ്രമാക്കിയ ഹംപിയെ കീഴടക്കാന്‍ ശത്രുക്കള്‍ക്ക് അത്ര എളുപ്പമായിരുന്നില്ല. എതിരാളികള്‍ പലപ്പോഴായി നടത്തിയ അക്രമത്തിന്റെ ശേഷിപ്പുകള്‍ കാണാം കോട്ടകളില്‍. രാജാവിനും രാജകുടുംബത്തിനുമുള്ള എല്ലാ സൗകര്യങ്ങളും മികച്ച ചാരുതയോടെയാണ് നഗരത്തില്‍ പണി തീര്‍ത്തിരിക്കുന്നത്. അതെല്ലാം അറിഞ്ഞുതന്നെ കാണണം. അല്ലെങ്കില്‍ അതെല്ലാം വെറും ശിലകളായി മാത്രം തോന്നിയേക്കാം.

നിര്‍മ്മാണ വൈദഗ്ധ്യത്തിന്റെ നേര്‍തെളിവുകളായി പുഷ്‌കര്‍ണി കുളവും മറ്റും കണ്‍മുന്നില്‍ കാഴ്ചകളായി എത്തുന്നു.
കൊത്തുപണികളാല്‍ സമൃദ്ധമായ ഹംപിയില്‍ കാണാനേറെയുണ്ട്. ക്ഷേത്രസമുച്ചയത്തിലെ സംഗീതമണ്ഡപവും കല്‍രഥവും ഏറെ പ്രശസ്തമാണ്. കൃത്യമായ അളവില്‍ മുറിച്ചെടുത്ത അടിത്തറയും അതിനു മുകളില്‍ ആനയും കുതിരയും ഉള്‍പ്പെടുന്ന രീതിയിലുള്ള യുദ്ധരംഗങ്ങളും കൊത്തിവെച്ചിരിക്കുന്നത് കാണാം പതിനഞ്ചാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ക്ഷേത്രത്തില്‍. തൂണുകളില്‍ ഒന്ന് താളബോധത്തോടെ സപര്‍ശിച്ചാല്‍ മെല്ലെ ആസ്വദിക്കാം സംഗീതം. മഞ്ജുനാഥ് കല്ലുകളില്‍ തട്ടി സരിഗമ കേള്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ അത് ആസ്വദിക്കാന്‍ നമുക്ക് ആയിരുന്നോ ആവോ…വിശപ്പ് മെല്ലെ മെല്ലെ വരവറിയിക്കുന്നുണ്ട്.
മറ്റൊരു ആകര്‍ഷണമാണ് ആനപ്പന്തി. യുദ്ധങ്ങള്‍ക്കും മറ്റാവശ്യങ്ങള്‍ക്കും ഉപയോഗിച്ചിരുന്ന വിജയനഗര സാമ്രാജ്യത്തിലെ ആനകളെ സംരക്ഷിക്കാനായി നിര്‍മിച്ച ചതുരാകൃതിയിലുള്ളൊരു കെട്ടിടമാണ് എലിഫന്റ് സ്റ്റേപ്പിള്‍. 999 ആനകളില്‍ പ്രധാനപ്പെട്ട ആനകള്‍ക്ക് താമസിക്കാനുള്ള പ്രത്യേകയിടം. 11 കൂറ്റന്‍ ഗോപുരങ്ങള്‍ ഇന്തോ-ഇസ്ലാമിക് രീതിയിലാണ് പണിതിട്ടുള്ളത്.
ഇനി ക്വീന്‍സ് ബാത്ത് ഏരിയയിലേക്കാണ്. അന്നത്തെ കാലത്ത് രാജ്ഞിയുടെയും കൊട്ടാരത്തിലെ മറ്റു സ്ത്രീകളുടെയും കുളിപ്പുരയാണ് ക്വീന്‍സ് ബാത്ത്. 30 മീറ്റര്‍ സ്‌ക്വയറിലായി പരന്ന് കിടക്കുന്ന സമചതുരാകൃതിയിലുള്ള ഈ വിസ്മയം ഒരുപാട് ചെറുതൂണുകളും കിളിവാതിലുകളും നിറഞ്ഞതാണ്. വളരെ മികച്ച രീതിയില്‍ ജലവിതരണ സമ്പ്രദായത്തിനുള്ള സംവിധാനങ്ങളും കെട്ടിടത്തിന് പിറകില്‍ കാണാം.
ക്വീന്‍സ് ബാത്ത് ഏരിയ ഓടിക്കറങ്ങി കണ്ടു ഞങ്ങള്‍. ശില്‍പചാരുതക്കൊപ്പം ആസൂത്രണവൈദഗ്ധ്യത്തിന്റെയും മികവ് കാണാം ഹംപിയിലുടനീളം. വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിക്കുന്നതിനും മറ്റുമുള്ള സംവിധാനത്തിലടക്കം കാണാം ഈ വൈദഗ്ധ്യം. അതിനിടയില്‍ നിരവധി ചെറുഅമ്പലങ്ങളിലും വിരിഞ്ഞ താമരയുടെ ആകൃതിയിലുള്ള ലോട്ടസ് മഹലിലുമെല്ലാം ഓട്ടപ്രദക്ഷിണം നടത്താം.
1000 കണക്കിന് അമ്പലങ്ങളുണ്ട് ഹംപിയില്‍. എല്ലാം കാണല്‍ പ്രായോഗികമല്ല. പക്ഷെ വിരുപാക്ഷ, ഹസാര അടക്കമുള്ള പ്രധാന അമ്പലങ്ങള്‍ തീര്‍ച്ചയായും കാണണം. ഹംപിയില്‍ പോയിട്ട് വിരുപാക്ഷ ക്ഷേത്രം കാണാതെ മടങ്ങുന്നത് ശരിയല്ല. യുദ്ധത്തില്‍ ഹംപിയിലെ മിക്ക അമ്പലങ്ങളും നശിച്ചെങ്കിലും വിരുപാക്ഷ അമ്പലം തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്. ഹംപി തീര്‍ത്ഥാടനത്തിലെ ഏറ്റവും പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് വിരുപാക്ഷ ക്ഷേത്രം.

വിജയനഗര കാലഘട്ടത്തിലെ ഏറ്റവും പ്രധാനിയായ ആരാധനാമൂര്‍ത്തി വിരുപാക്ഷദേവന്റെ ആരാധനക്കായാണ് പണി കഴിപ്പിച്ചത്. കൂറ്റന്‍ പ്രവേശന കവാടങ്ങള്‍, വിശാലമായ ക്ഷേത്രമുറ്റം, വിസ്മയകരമായ രീതിയില്‍ കൊത്തുപണി നിറഞ്ഞ കല്‍ത്തൂണുകളുമെല്ലാം ഹംപിയുടെ ഗതകാലത്തെ ഓര്‍മ്മപ്പെടുത്തുന്നു. ഇനിയും കാണാനേറെയുണ്ട് ഈ പൈതൃക നഗരിയില്‍.
കുന്നിന്‍ മുകളിലെ കാഴ്ചകള്‍ നയനാനന്ദകരമാണ്. ഏറ്റവും പ്രശസ്തമായ ആകര്‍ഷണങ്ങളിലൊന്നായ മങ്കി ക്ഷേത്രം പുണ്യസ്ഥലമായി കണക്കാക്കപ്പെടുന്നു. 570 ലധികം പടികള്‍ കയറണം ഇവിടെയെത്താന്‍. മലകയറ്റം കുത്തനെയുള്ളതാണെങ്കിലും മനോഹരമായ കാഴ്ചകള്‍ നടത്തം എളുപ്പമാക്കുന്നു. പ്രദേശവാസികള്‍ കസേരയിലിരുത്തി ചുമടായി പടികള്‍ കയറ്റുന്ന ഫ്രഞ്ച് സ്വദേശിയുടെ മുഖത്തെ ആകാംഷ പറയുന്നുണ്ട് ഇവിടെത്തെ ആശ്ചര്യമെന്തെന്ന്. കൊടുംചൂടിനൊടുവില്‍ ഉയരങ്ങളില്‍ നിന്ന് മെല്ലെ വീശിയടിക്കുന്ന നല്ല കാറ്റ്, ചുറ്റും പരന്നു കിടക്കുന്ന ഹംപി നഗരത്തിന്റെ കാഴ്ച, എല്ലാം കൂടി ഒത്തുവരുമ്പോള്‍ 575 പടികളൊന്നും ഒരുപടിയല്ലെന്ന് തോന്നും. അത്രക്ക് മനോഹരമാണ് ഈ വാനരരാജ്യം.
കിഷ്‌കിന്ധ അഥവാ വാനരരാജ്യമായും അറിയപ്പെടുന്ന ഇവിടെ അധികാരമറിയിച്ച് കുരങ്ങന്മാര്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കളിക്കുന്നുണ്ട്.

കാഴ്ചകള്‍ കണ്ണിന് കുളിര് നല്‍കുന്നതിനിടയിലും വിശപ്പ് പിടിമുറുക്കുകയാണ്. നേരത്തെ ഏര്‍പ്പാട് ചെയ്തതിനാല്‍ അല്‍പമെങ്കിലും മലയാളി ടച്ചുള്ള ഭക്ഷണം കിട്ടിയിരുന്നു. വിശ്രമിക്കാന്‍ സമയമില്ല. ഭക്ഷണം കഴിച്ച് യാത്ര തുടര്‍ന്നു. വിനോദ സഞ്ചാരകേന്ദ്രങ്ങളെല്ലാം അടുത്തടുത്തായതിനാല്‍ ഹംപിയിലെത്തിയാല്‍ കാഴ്ചകള്‍ കാണാന്‍ ഏറെ സമയമുണ്ടാവും. യാത്രക്ക് കൂടുതല്‍ സമയം ചെലവഴിക്കേണ്ടി വരുന്നില്ലെന്നത് ഹംപി യാത്രയെ എപ്പോഴും സജീവമാക്കുന്നു.
വൈകീട്ടോടെ തുംഗഭദ്ര ഡാം ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു. തുംഗഭദ്രയില്‍ രാത്രിയോടെ എത്തുന്ന രീതിയില്‍ യാത്രാപദ്ധതി ഒരുക്കിയാല്‍ നല്ലത്. ഡാമിന്റെ രാത്രികാല കാഴ്ചയും പൂന്തോട്ടത്തില്‍ ഒരുക്കിയ ജലനൃത്തവും അത്രത്തോളം നയനനാന്ദകരമാണ്. ഈ കാഴ്ചയും കണ്ട് അന്നത്തെ അനുഭവങ്ങള്‍ക്ക് വിരാമമിട്ട് നേരത്തെ തയ്യാറാക്കിയ റൂമൂകളിലേക്ക് മടങ്ങി. സൂര്യോദയവും സൂര്യാസ്തമയവും കാണാനും സഞ്ചാരികള്‍ ഹംപിയിലെത്തുന്നുണ്ട്.

അടുത്ത ദിവസം രാവിലെ പുറപ്പെട്ടത് ചിത്രദുര്‍ഗ കോട്ടയിലേക്കായിരുന്നു. ഹംപിയില്‍ നിന്ന് 130 ഓളം കിലോമീറ്ററോളം ദൂരമുണ്ട് ചിത്രദുര്‍ഗയിലേക്ക്. ഹംപിയിലെത്തിയാല്‍ ചിത്രദുര്‍ഗ കൂടി പോവുന്നത് നന്നാവും. ഹംപിയെക്കാള്‍ പച്ചപ്പുള്ള പ്രദേശമാണിത്. ഒടുവില്‍ ഉച്ചയോടെ ചിത്രദുര്‍ഗയിലെത്തി. ആകാശത്തോളം കെട്ടിപ്പൊക്കിയ കവാടകള്‍ പഴമയുടെ പ്രൗഢി വിളിച്ചോതുന്നു. ഉള്ളറകളിലേക്ക് കയറും തോറും മറ്റൊരു ലോകത്തേക്ക് പോവുകയാണ് കാഴ്ചകള്‍. കാലടികള്‍ ചലിപ്പിക്കും തോറും കോട്ടയുടെ ഗാംഭീര്യം അടുത്തറിയുകയാണ്.
ഇനിയൊമൊരുപാടുണ്ട് യുനെസ്‌കോയുടെ പൈതൃക ലിസ്റ്റിലുള്‍പ്പെട്ട ഹംപിയിലും പരിസരം പ്രദേശങ്ങളിലും. യാത്രപദ്ധതിയില്‍ മറ്റു സ്ഥലങ്ങളുമുള്ളതിനാല്‍ ഒരുവട്ടം കൂടി വരാമെന്ന വാക്കോടെ… മനസില്ലാ മനസുമായി അടുത്ത കേന്ദ്രം ലക്ഷ്യമാക്കി കാലടികള്‍ മെല്ലെമെല്ലെ പിന്നോട്ട് വെച്ചു… യാത്രയും ജീവിതവുമങ്ങനെയാണ്. ഇനിയുമെത്ര ചെയ്തുതീര്‍ക്കാന്‍ എന്നതാണ് അതിന് ജീവവായു നല്‍കുന്നതും.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

FOREIGN

കസാഖ്സ്ഥാൻ മധ്യേഷ്യയിലെ സ്വിറ്റസർലൻഡ്

കസാഖ് ഭാഷയാണ്‌ ഔദ്യോഗിക ഭാഷ, റഷ്യൻ ഭാഷയേയും ഔദ്യോഗിക ഭാഷ എന്ന നിലയിൽ ഉപയോഗിക്കപ്പെടുന്നു.

Published

on

ഷംസുദ്ദീൻ പള്ളിയാളി

യാത്രകളെ സ്നേഹിക്കുന്നവരെ എന്നും സ്വീകരിക്കാൻ വാതിൽ തുറന്നു കാത്തിരിക്കുന്ന മനോഹരമായ അത്ഭുത ലോകമാണ് കസാഖ്സ്ഥാൻ. താഴ്‌വാരങ്ങളും സമതലങ്ങളും മഞ്ഞിൻ തലപ്പാവ് അണിഞ്ഞു നിൽക്കുന്ന പർവ്വത നിരകളും കാഴ്ചകളുടെ ഒരു വസന്ത കാലമാണ് അവിടെ ഒരുക്കിയിരിക്കുന്നത്.

വലിപ്പത്തിൽ ലോകത്തിലെ ഒൻപതാം സ്ഥാനത്തു നിൽക്കുന്ന രാജ്യമാണ് കസാഖ്സ്ഥാൻ അസ്താന ആണ് കസാഖ്സ്ഥാൻ തലസ്ഥാനം. പക്ഷെ ഭൂപ്രകൃതി കൊണ്ടും മറ്റു പല കാര്യങ്ങൾ കൊണ്ടും കൂടുതൽ വിനോദ സഞ്ചാരികൾ എത്തുന്ന സ്ഥലം അവിടത്തെ ഏറ്റവും വലിയ നഗരമായ അൽമാട്ടിയാണ്. പർവ്വതങ്ങളാൽ ചുറ്റ പെട്ട്, തടാകങ്ങളും ,ഉദ്യാനങ്ങളുമായി അൽമാട്ടി തന്നെയാണ് ഏറ്റവും മനോഹരമായ നഗരം.
വൈവിധ്യങ്ങളായ ജനവിഭാഗങ്ങൾ കസാഖ്സ്ഥാനിൽ കാണപ്പെടുന്നു. സ്റ്റാലിന്റെ ഭരണകാലത്ത് നടന്ന വലിയ നാടുകടത്തലുകൾ ഇതിനൊരു കാരണമായിതീർന്നിട്ടുണ്ട്.

മതസ്വാതന്ത്ര്യം നിലനിൽക്കുന്നു, അതിനാൽ തന്നെ വ്യത്യസ്തവിശ്വാസങ്ങൾ രാജ്യത്ത് കണ്ടുവരുന്നു. ഇസ്‌ലാമാണ്‌ ഏറ്റവും വലിയ മതം. കസാഖ് ഭാഷയാണ്‌ ഔദ്യോഗിക ഭാഷ. റഷ്യൻ ഭാഷയേയും ഔദ്യോഗിക ഭാഷ എന്ന നിലയിൽ ഉപയോഗിക്കപ്പെടുന്നു.
1990 ഒക്ടോബർ 25 ന് സോവിയറ്റ് യൂണിയനിലെ ഒരു റിപ്പബ്ലിക്കായി കസാഖ്സ്ഥാൻ തങ്ങളുടെ പ്രദേശത്തിന്റെ പരമാധികാരം പ്രഖ്യാപിച്ചു.
കഴിഞ്ഞ മാർച്ച് 28 നു ദമ്മാമിൽ നിന്നും ജിദ്ദ വഴി 8 മണിക്കൂറോളം യാത്ര ചെയ്താണ് ഞങ്ങൾ അൽമാട്ടി വിമാനം ഇറങ്ങിയത്. യാത്രയുടെ ക്ഷീണമെല്ലാം നഗരത്തിന്റെ ആകാശ കാഴ്ചകൾ കണ്ടതോടെ ഇല്ലാതായി.
ഇന്ത്യക്കാർക്ക് വിസ വേണ്ടാത്ത ഒരു രാജ്യമാണ് കസാഖ്സ്താൻ. അവിടെ നമുക്ക് വിസ ഇല്ലാതെ പ്രവേശിച്ചു തുടർച്ചയായി 14 ദിവസം വരെ താമസിക്കാം.

എയർപോർട്ടിൽ നിന്നും നേരെ അൽമാട്ടി നഗരത്തിൽ നിന്നും 300 കിലോമീറ്റർ അകലെയുള്ള ‘കോൽസയി വില്ലേജിലേക്കു’ ഗൈഡ് കം ഡ്രൈവറായ കസാഖ് സ്വദേശിയുടെ കൂടെ യാത്രയായി.അൽമാട്ടി നഗരത്തിന്റെ തിരക്കുകൾ ഒക്കെ കഴിഞ്ഞു പതുക്കെ വെളിയിലേക്കു ഇറങ്ങി തുടങ്ങി. അവിടെ നിന്നും കാണുന്ന കാഴ്ചകൾ സുന്ദരമായിരുന്നു .മഞ്ഞു അവസാനം,വസന്ത കാലത്തിന്റെ തുടക്കം ,വഴി അരികിലെ മരങ്ങൾ എല്ലാം തന്നെ ഇലകൾ പൊഴിചിരിക്കുന്നു.

ഏഷ്യയിലെ സ്വിറ്റ്സർലൻഡ് എന്ന് എന്തുകൊണ്ടാണ് കസാഖ്സ്ഥാനെ വിളിക്കുന്നത് എന്ന് മനസിലാക്കി തരുന്ന കാഴ്ചകൾ ആയിരുന്നു ഞങ്ങൾക്കു മുൻപിൽ വഴിയിലുടനീളം കാണാൻ കഴിഞ്ഞത്.
നഗരം വിട്ടതോടെ വഴികൾ വിജനമായി തുടങ്ങി ,അൽമാട്ടി നഗരത്തിൽ നിന്നും 6 മണിക്കൂറോളം സഞ്ചരിച്ചു ,കാറിലെ റേഡിയോയിൽ കസാഖ് ‘റോക്ക് മ്യൂസിക്കിന്റെ പതിഞ്ഞ താളത്തിന്റെ അകമ്പടിയോടെ രാത്രി 9 മണിയോയുടെ കോൽസായി വില്ലേജ് ഹോം സ്റ്റേയിലെത്തിച്ചേർന്നു .അവിടെ കസാഖ് വൃദ്ധ ദമ്പതികൾ തനത് കസാഖ് അത്താഴം ഒരുക്കി കാത്തിരിക്കുന്നുണ്ടായിരുന്നു ,മുട്ടയും, ബ്രെഡും, ചീസും, ബിസ്‌ക്കറ്റും ഒക്കെ തന്നെ ആയിരുന്നു.പക്ഷെ നല്ല ഭക്ഷണം തന്നെ ആയിരുന്നു..
ആ രാത്രി അവിടെ തങ്ങി പിറ്റേന്ന് 29 നു ‘കോൽസായി തടാകം’ കണ്ടു കൊണ്ട് സന്ദർശനം ആരംഭിക്കാനാണ് തീരുമാനിച്ചിരുന്നത്.

ചൂട് പിടിപ്പിച്ച റൂമിൽ നിന്നും അതി രാവിലെ എണീറ്റ് നോക്കുമ്പോൾ കണ്ട കാഴ്ചകൾ തന്നെ അതിശയകരമായിരുന്നു,ഇന്നലെ രാത്രി കണ്ട വഴികളും വീടിന്റെ പരിസരവും രാത്രിയിലെ മഞ്ഞു വീഴ്ചയിൽ മൂടി കിടക്കുന്നു ,അസ്ഥികൾ തുളച്ചു കയറുന്ന തണുപ്പും,ലോകത്തിൽ എവിടെ പോയാലും ചെയ്യാറുള്ള പതിവുള്ള പ്രഭാത സവാരി അന്ന് മാറ്റി വെക്കേണ്ടി വന്നു,രാവിലെ തനത് കസാഖ് പ്രാതൽ കഴിച്ചു കോൽസായി തടാകം സന്ദർശിക്കാൻ പുറപ്പെട്ടു.വഴികൾ വിജനം തന്നെയായിരുന്നു,ഗ്രാമങ്ങളിൽ കസാക്കുകാർ എല്ലാം തന്നെ മാംസത്തിനും ,പാലിനുമായി കുതിരകളെ വളർത്തുന്നു ,കൂടെ ആടുകളും.

കോൽസായി തടാകം കിർഗിസ്ഥാൻ അതിർത്തിയിൽ നിന്നും 10 കിലോ മാത്രം അകലെയുള്ള കോൽസയി ദേശീയ ഉദ്യാനത്തിൽ സ്ഥിതി ചെയ്യുന്ന കോൽസായി തടാകം സമുദ്ര നിരപ്പിൽ നിന്നും 1.8 കിലോ ഉയരത്തിലും ,1 കിലോമീറ്റർ നീളത്തിലും ,400 മീറ്റർ വീതിയിലും ,80 മീറ്ററോളം ആഴത്തിലുമാണ്.29 നു രാവിലെ 9 മണിക്ക് കോൽസായി ഗ്രാമത്തിൽ നിന്നും മഞ്ഞു രാത്രി മഞ്ഞിൽ പുതച്ച വഴികൾ താണ്ടി അവിടെ എത്തുമ്പോൾ -5 ഡിഗ്രി ആയിരുന്നു തടാകത്തിലെ താപ നില,ഭാഗികമായി മഞ്ഞിൽ മൂടിയ തടാകത്തിന്റെ കാഴ്ച അതിമനോഹരമായിരുന്നു.കടുത്ത മഞ്ഞു വീഴ്ച മൂലം സഞ്ചാരികളുടെ എണ്ണം വളരെ കുറവായിരുന്നു.തടാകത്തിലൂടെയുള്ള ബോട്ടിങ്ങും നിർത്തി വെച്ചിരിക്കുന്നു.

അവിടെ നിന്നും തുടർന്ന് 100 കിലോമീറ്റർ അകലെയുള്ള ബ്ലാക്ക് കാന്യൺ & ചാരിയോൻ കാന്യൺ (Black ക്യാനിയന് & Charyn Canyon) കാണാൻ യാത്ര തുടർന്നു.

ബ്ലാക്ക് കാന്യൺ & ചാരിയോൻ കാന്യൺ ബ്ലാക്ക് കാന്യൺ (കരോയ് ഗോർജ്), അൽമാറ്റി മേഖലയിൽ സ്ഥിതി ചെയ്യുന്ന ശ്രദ്ധേയമായ ഒരു പ്രകൃതിദത്ത ആകർഷണമാണ്,അതിശയിപ്പിക്കുന്ന പാറക്കെട്ടുകളും ആഴമേറിയതും വളഞ്ഞുപുളഞ്ഞതുമായ മലയിടുക്കുകൾ കാരണം യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഗ്രാൻഡ് കാന്യണുമായി താരതമ്യപ്പെടുത്താം.മഞ്ഞു ഇല്ലെങ്കിലും തണുത്ത കാറ്റും കൊണ്ട് ആകെ തണുത്ത കാലാവസ്ഥ തന്നെയായിരുന്നു ഇവിടെയും ,തണുപ്പിനെ പ്രതിരോധിക്കാൻ എല്ലാവരും ജാക്കറ്റും ഷൂസും ഗ്ലൗസും ചെവി മൂടുന്ന മഫ്ളറും ഒക്കെ ധരിച്ചു കൊണ്ട് കസാഖികളും ,ഇന്ത്യക്കാർ ഉൾപ്പെടെ വിദേശികളായ നിരവധി സഞ്ചാരികളെ അവിടെ കാണാൻ കഴിഞ്ഞു.
ഞങ്ങളുടെ ആ ദിവസത്തെ അടുത്ത ലക്ഷ്യസ്ഥാനം ശ്രദ്ധേയമായ ചാരിയോൻ കാന്യൺ ആയിരുന്നു.

അമേരിക്കയിലെ ഗ്രാൻഡ് കാന്യണിന് ശേഷം ലോകത്തിലെ രണ്ടാമത്തെ വലിയ മലയിടുക്കായി ചാരിയോൻ കാന്യൺ കണക്കാക്കപ്പെടുന്നു,മനോഹരമായ പ്രകൃതിദത്ത നിറങ്ങളുള്ള പാറക്കെട്ടുകൾ ,തീർത്തും യാത്രക്ക് അനുയോജ്യമായ താപനിലയായിരുന്നു അവിടെ.അൽമാട്ടിയിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ ( കിഴക്കായി, കസാഖ്-ചൈനീസ് അതിർത്തിയോട് ചേർന്നാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഏകദേശം 154 കിലോമീറ്റർ (96 മൈൽ) നീളമുള്ള ഈ മലയിടുക്ക്. 2004 ഫെബ്രുവരി 23 ന് സ്ഥാപിതമായ ചാരിയോൻ ദേശീയോദ്യാനത്തിന്റെ ഭാഗമാണിത്, അൽമാറ്റി മേഖലയിലെ ഉയ്ഗൂർ, റൈംബെക്ക്, എൻബെക്ഷികസാഖ് ജില്ലകളുടെ പ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.

അന്ന് വൈകിട്ടോടെ അൽമാട്ടിയിൽ തിരിച്ചെത്തി ,പിറ്റേ ദിവസം 30 നു രാവിലെ ഷിംബുലാക്കിലേക്കുള്ള യാത്രയായിരുന്നു. ഷിംബുലാക്ക്
തലേന്ന് രാത്രി ഷിംബുലാക്കിലെ കാലാവസ്ഥ പരിശോധിച്ചപ്പോൾ ‘0’ ഡിഗ്രിയിലും താഴെയാണ് താപനില കാണിക്കുന്നത്.കനത്ത മഞ്ഞു വീഴ്ചയും ഉണ്ടെന്ന് അറിഞ്ഞതോടെ മുൻപുള്ള ഭാഗങ്ങളിൽ സൂചിപ്പിച്ച പോലെ തണുപ്പിനെ പ്രതിരോധിക്കാൻ എല്ലാവരും ജാക്കറ്റും ഷൂസും ഗ്ലൗസും ചെവി മൂടുന്ന മഫ്ളറും ഒക്കെ ധരിച്ചു പുറത്തിറങ്ങി.
കസാക്കിസ്ഥാനിലെ അൽമാട്ടിക്കടുത്തുള്ള ഒരു പ്രശസ്തമായ സ്കീ റിസോർട്ടാണ് ഷിംബുലാക്ക്, പ്രശസ്തമായ ഹൈ-പർവത സ്കേറ്റിംഗ് റിംഗ് “മെഡ്യൂ” നേക്കാൾ അല്പം ഉയരത്തിൽ സൈലിസ്കി അലാറ്റൗ പർവതനിരയിൽ സ്ഥിതിചെയ്യുന്നു.

3500 മീറ്റർ ഉയരത്തിൽ ഇലി അലതൗ ദേശീയോദ്യാനത്തിന്റെ പ്രദേശത്താണ് ഷിംബുലാക്ക് സ്ഥിതി ചെയ്യുന്നത്.കസാഖ്‌സ്ഥാനിലും കിർഗിസ്ഥാനിലും ഉസ്‌ബെക്കിസ്താനിലും ചൈനയിലുമായി പറന്നു കിടക്കുന്ന ടിയാൻ ഷാൻ പർവതവ്യവസ്ഥയുടെ (പുരാതന മൗണ്ട് ഇമിയോൺ) ഭാഗമാണ് ട്രാൻസ്-ഇലി അലാറ്റൗ എന്നും അറിയപ്പെടുന്ന ഇലി അലാറ്റൗ . ടിയാൻ ഷാനിൻ്റെ ഏറ്റവും വടക്കേയറ്റത്തെ പർവതനിരയാണിത്.1940 കളിൽ ആണ് പഴയ സോവിയറ് യൂണിയനിൽ പെട്ട സ്കീയിങ് ആളുകൾ ഈ സ്ഥലം സ്‌കേറ്റിംഗിന് പറ്റിയതായി കണ്ടു പിടിച്ചത്. ഏകദേശം മൂന്നു മണിക്കൂറോളം മല നടന്നു കയറിയാണ് ആളുകൾ മുകളിലെത്തി സ്കീയിങ് ചെയ്തിരുന്നത്. പിന്നീട് 1954 ൽ ആയിരത്തി അഞ്ഞൂറോളം മീറ്റർ വരുന്ന സ്കീ തൗ നിർമ്മിച്ചു.
1983-ൽ ഇത് സോവിയറ്റ് യൂണിയൻ്റെ ഒളിമ്പിക് സ്കീയിങ് പരിശീലന കേന്ദ്രമായി മാറി. ഇതിനെ തുടർന്ന് , റെസ്റ്റോറൻ്റുകളും ഹോട്ടലുകളും ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളും സൗകര്യങ്ങളും വന്നു തുടങ്ങി.ബേസ് എലിവഷൻ 2200 മീറ്ററും മുകളിലെ എലിവഷൻ 3500 മീറ്ററുമാണ്.അതായതു 1000 കൂടുതൽ മീറ്റർ എലിവഷനിൽ വ്യത്യാസം ഉണ്ട്.

മൂന്നു ലെവലുകളുള്ള കേബിൾ കാറിലാണ് ഏറ്റവും മുകളിലേക്ക് പോകേണ്ടത്. അവിടെനിന്നും ഉള്ള ആ ക്യാബിനിലെ യാത്ര ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു കാഴ്ച്ച സമ്മാനിക്കുന്നതായിരിക്കും എന്ന് യാത്ര തുടങ്ങിയപ്പോൾ ഞങ്ങൾ ചിന്തിച്ചില്ലെങ്കിലും കുറച്ചു ദൂരം മുന്നോട്ടു പോയപ്പോൾ മനസിലായി. നല്ല പഞ്ഞിക്കെട്ടു പോലത്തെ മഞ്ഞു വീണു കിടക്കുന്ന മലനിരകൾ.താഴെ നിറയെ ക്രിസ്ത്മസ് ട്രീ മരങ്ങൾ,അതിൽ മുഴുവൻ മഞ്ഞു വീണു വെളുത്തിരുന്നു.ഏകദേശം ഇരുപതു മിനിട്ടു നീണ്ട യാത്ര അവസാനിച്ചത് ആദ്യത്തെ സ്റ്റേഷനിലാണ്.അവിടെ ഇറങ്ങി അടുത്ത യൂണിറ്റിൽ കയറി വേണം രണ്ടാമത്തെ സ്റ്റേഷനിലേക്ക് പോകാൻ.

ഇവിടെ നിന്നും രണ്ടു രീതിയിൽ ഉള്ള ഗൊണ്ടോല കാറുകൾ ഉണ്ട്, ഫുൾ കവേർഡ് ആയിട്ടുള്ളതും, പിന്നെ മുൻവശം തുറന്ന കാറുകളും. തുറന്ന കാറുകൾ ഇപ്പോൾ സ്‌കേറ്റിംഗിന് പോകുന്ന ആളുകൾക്ക് മാത്രമേ അനുവദിച്ചിട്ടൊള്ളൂ . രണ്ടാമത്തെയും കഴിഞ്ഞു ഒടുവിൽ മൂന്നാമത്തെ സ്റ്റേഷൻ വരെ എത്തി.മുകളിലൂടെ കേബിൾ കാറിൽ പോകുമ്പോൾ കാണുന്ന കാഴ്ചകൾ നമ്മുടെ മനസിനെ വളരെ അധികം ആനന്ദിപ്പിക്കും എന്ന് നിസംശയം പറയാം.എവിടെ നോക്കിയാലും നല്ല വെള്ള പഞ്ഞി വിരിച്ച പോലെ നീണ്ടു നിവർന്നു കിടക്കുന്ന മലനിരകൾ. ഉറുമ്പിൻ നിരകൾ വരി വരിയായി പോകുന്ന പോലെ താഴെ സ്കേറ്റിംഗ് ചെയ്യുന്ന ഒരു കൂട്ടം ആളുകൾ. മഞ്ഞുകണങ്ങൾ വീണു കിടക്കുന്ന തരുനിരകൾ,തുളച്ചു കയറുന്ന നല്ല തണുപ്പ്, ഒഴുകി നടക്കുന്ന കോടമഞ്ഞു.ഏറ്റവും മുകളിലുള്ള സ്റ്റേഷനിൽ തണുപ്പ് അതി കഠിനം ആയിരുന്നു.

പിറ്റേന്ന് മാർച്ച് 31 നു ഞങ്ങളുടെ യാത്ര അൽമ-അരസനിലേക്കായിരുന്നു.
അൽമ-അരസൻ അൽമാറ്റിയുടെ തെക്ക്-പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു പർവത മലയിടുക്കാണ് അൽമ-അരസൻ . ട്രാൻസ്-ഇലി അലാറ്റൗവിന്റെ വടക്കൻ ചരിവിൽ 1780 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്നു. ബിഗ് അൽമാറ്റിയുടെ പോഷകനദിയായ പ്രോഖോദ്നയ നദി മലയിടുക്കിലൂടെ ഒഴുകുന്നു.മനോഹരമായ മഞ്ഞു മൂടിയ പാറക്കെട്ടുകൾക്കു ഇടയിലൂടെ ,അരികിലൂടെ ഒഴുക്കുന്ന മഞ്ഞു ഉരുകി ഒഴുക്കുന്ന പ്രോഖോദ്നയ നദി, കുന്നു കയറി മുകളിലേക്കുള്ള ഈ യാത്ര ഒരിക്കലും മറക്കാൻ കഴിയില്ല,മിനുസ്സമാർന്ന ഐസ് പ്രതലത്തിൽ ബാലൻസ് തെറ്റി യാത്രയിലുടനീളം സഞ്ചാരികൾ വീഴുന്ന കാഴ്ച കണ്ടു ,ശ്രദ്ധിച്ചില്ലെങ്കിൽ ഇത് അപകടം ഉണ്ടാക്കും,മുകളിൽ സഞ്ചാരികൾക്കു സൾഫർ നീരുറവകളിൽ കുളിക്കാനുള്ള സൗകര്യവുമുണ്ടു
ഏപ്രിൽ 1 നു കസാഖ്സ്ഥാൻ തലസ്ഥാനമായ ‘അസ്താന’ യിലേക്ക് ഒരു ദിവസത്തെ സന്ദർശനത്തിനായി പുറപ്പെട്ടു.

അസ്താന രാവിലെ 8 മണിക്ക് അസ്താന നൂർസുൽത്താൻ നസർബയേവ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി പുറത്തേക്കു എത്തുമ്പോഴും നഗരം തണുപ്പിന്റെ ആലസ്യത്തിൽ തന്നെയായിരുന്നു. 1997 ലാണ് സർക്കാർ തലസ്ഥാനം അൽമാറ്റിയിൽ നിന്ന് അസ്താനയിലേക്ക് മാറ്റി, 23 മാർച്ച് 2019ൽ നൂർ-സുൽത്താൻ എന്ന് പുനർനാമകരണം ചെയ്തു. 2022 ൽ എതിർപ്പുകളെത്തുടർന്ന് കസാഖ്സ്താന്റെ ആദ്യ പ്രസിഡന്റ് നൂർ സുൽത്താൻ നസർബയേവിനോടുള്ള ആദരസൂചകമായി നൽകിയ നൂർ സുൽത്താൻ എന്ന തലസ്ഥാന നാമം വീണ്ടും അസ്താന എന്നാക്കി.താരതമ്യേനെ പുതിയ നഗരമായ അസ്താന കസാക്കിസ്ഥാന്റെ വടക്കൻ-മധ്യഭാഗത്ത് ഇഷിം നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്.
കസാക്കിസ്ഥാന്റെ സ്വാതന്ത്ര്യത്തെ പ്രതീകപ്പെടുത്തുന്ന ബൈതെരെക് ടവർ (Baiterek), ഖാൻ ഷാറ്റിർ സെന്റർ ( Khan Shatyr Entertainment Center), മധ്യേഷ്യയിലെ ഏറ്റവും വലിയ ഹസ്രത്ത് സുൽത്താൻ പള്ളി എന്നിവയുൾപ്പെടെയുള്ള ആധുനിക ലാൻഡ്‌മാർക്കുകൾക്ക് ഈ നഗരം പ്രശസ്തമാണ്. സാംസ്കാരികവും ,അന്തർദേശീയ കോൺഫെറെൻസുകൾക്കും പരിപാടികൾക്ക് ആതിഥേയത്വം വഹിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും കൊട്ടാരം (Palace of Peace and Reconciliation), സംഭാഷണത്തിന്റെയും സഹകരണത്തിന്റെയും കേന്ദ്രമെന്ന നിലയിൽ നഗരത്തിന്റെ പങ്കിനെ എടുത്തുകാണിക്കുന്നു.
ഒരൊറ്റ ദിസവസത്തെ തിരക്കിട്ട അസ്താന സന്ദർശനത്തിന് ശേഷം അന്ന് രാത്രി തന്നെ അൽ മാട്ടിയിൽ തിരിച്ചെത്തി ,പിറ്റേന്ന് ഏപ്രിൽ 2 നു ‘കോക് ടോബാ’ സന്ദർശിക്കാനായിരുന്നു പരിപാടി.

കോക് ടോബാ അൽ മാട്ടി നഗരത്തിലെ പ്രധാന “ലാൻഡ് മാർക്ക് ” ആണ് കോക് ടോബ . നഗര ഹൃദയത്തിൽ തന്നെ ഉള്ള ഒരു വലിയ ഒരു മല അല്ലെങ്കിൽ കുന്നിൻ പ്രദേശമാണിത് ,സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 1100 മീറ്റർ ഉയരത്തിലാണ് ഇതിന്റെ മുകൾഭാഗം. കോക് ടോബയിലേക്കു നമ്മുക്ക് റോഡ് മാർഗവും, കേബിൾ കാർ വഴിയും നമ്മുക്ക് എത്തിച്ചേരാം, ഞങ്ങൾ കേബിൾ കാർ ആണ് തിരഞ്ഞെടുത്തത്.

1960-കൾ വരെ, കോക്‌ടോബ് കുന്ന് “വെരിജിന “(റഷ്യൻ) എന്നാണ് അറിയപ്പെട്ടിരുന്നത്. സോവിയറ്റ് കാലഘട്ടത്തിന് മുമ്പ്, ഈ കുന്ന് നഗരവാസികളുടെ പ്രിയപ്പെട്ട ഒത്തുചേരൽ സ്ഥലമായിരുന്നു. അവിടെ നിന്ന്, വേനൽക്കാലത്ത്, അവർ മെയ് ദിന ആഘോഷങ്ങൾ സംഘടിപ്പിച്ചു, ശൈത്യകാലത്ത്, സ്കീയിംഗിനും, സ്ലെഡിംഗിനും ഈ കുന്ന് ജനപ്രിയമായിരുന്നു.1960 കളുടെ തുടക്കത്തിൽ, കസാഖ് എസ്എസ്ആറിൻ്റെ കമ്മ്യൂണിക്കേഷൻസ് മന്ത്രാലയം ഒരു ടെലിവിഷൻ ബ്രോഡ്കാസ്റ്റിംഗ് ടവർ നിർമ്മിക്കുന്നതിനുള്ള ഒരു പദ്ധതി ആരംഭിച്ചു, രാജ്യത്തിന് മുഴുവൻ സേവനം നൽകുന്ന ഒരു പദ്ധതി ആയിരുന്നു അവരുടെ ലക്‌ഷ്യം. 1975 ആയപ്പോഴേക്കും പുതിയ അൽമാട്ടി ടവറിൻ്റെ പദ്ധതികൾ പൂർത്തിയായി. കസാക്കിസ്ഥാനെ മുഴുവൻ ഉൾക്കൊള്ളാൻ കഴിയുന്ന ഒരു പ്രക്ഷേപണ ഘടന സൃഷ്ടിക്കുക എന്നതായിരുന്നു ലക്ഷ്യം. 1978 ൽ അവർ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങി.

അൽമാട്ടി നഗരത്തിനു മുകളിലൂടെയാണ് കോക് ടോബ കേബിൾ കാർ സഞ്ചരിക്കുന്നത്. മഞ്ഞിൽ കിരീടം അണിഞ്ഞ ട്രാൻസ്-ഇലി അലാറ്റൗ പർവ്വത നിരകളുടെ തഴവാരത്തോളം നീണ്ടു കിടക്കുന്ന അൽമാട്ടി നഗരത്തിന്റെ അതി മനോഹരമായ കാഴ്ചകൾ ആയിരുന്നു നമ്മളെ എതിരേറ്റത്. മുകളിൽ എത്തി പുറത്തു ഇറങ്ങിയപ്പോൾ നല്ല തണുപ്പ് അനുഭവപ്പെട്ടു. അവിടെ സ്വദേശികളും വിദേശികളുമായ നിരവധി വിനോദ സഞ്ചാരികൾ ഉണ്ടായിരുന്നു. ഇന്ത്യക്കാരും ഉണ്ടായിരുന്നു അവരിൽ. രാത്രി എട്ടു മണി വരെ അവിടെ ചിലവഴിച്ചു മടങ്ങി ,പിറ്റേന്ന് പുലർച്ചെയുള്ള മടക്ക യാത്രക്ക് മുന്നോടിയായി നഗരത്തിലെ വാക്കിങ് സ്ട്രീറ്റ് സ്ട്രീറ്റ് ആയ ‘അർബാത് ‘ സ്ട്രീറ്റിൽ ഒരിക്കൽ കൂടി എത്തി ,നഗരത്തിൽ അപ്പോഴും തെരുവ് ഗായകർ പാടുന്നു ,ചുറ്റും സഞ്ചാരികളും ,ഒരു പറ്റം ചെറുപ്പക്കാരും നൃത്തം ചെയ്തു കൊണ്ടിരിക്കുന്നു.മടക്ക രാവിലെ 3 മണിക്ക് ഷാർജ വഴി ദമ്മാമിൽ ഉച്ചക്ക് മുമ്പ് തിരിച്ചെത്തി.കസാക്കിസ്ഥാൻ യാത്രയുടെ ഓരോ നിമിഷവും നമുക്ക് ആസ്വദിക്കാം അനുഭവിച്ചു അറിയാം ,കാഴ്ചകൾ ഇവിടെ ഋതുക്കൾ ഒരുക്കുന്ന തിരശീല മാറുന്നത് അനുസരിച്ചു മാറി കൊണ്ടിരിക്കും.
കസാഖിസ്ഥാനിൽ നിരവധി ഇന്ത്യക്കാർ ഉണ്ട് ,പ്രധാനമായും മെഡിക്കൽ വിദ്യർത്ഥികളും ,നിർമ്മാണ മേഖലയിലും മറ്റും ജോലി ചെയ്യുന്നവരും,കണ്ട മുഖങ്ങളിൽ എല്ലാം തന്നെ ആ രാജ്യത്ത് ജീവിക്കുന്നത് വളരെ സംതൃപ്തിയോടെയാണ് കാണാൻ കഴിയുന്നത്.
കസാഖിസ്ഥാനോട് വിട പറയുമ്പോൾ വീണ്ടും തിരിച്ചെത്തണം എന്ന വികാരമായിരുന്നു എനിക്കും കൂടെയുണ്ടായിരുന്ന സഹയാത്രക്കാർക്കും.
വളരെ ചുരുങ്ങിയ ചിലവിൽ നടത്താൻ പറ്റിയ ഒരു അന്തർദേശീയ യാത്ര തന്നെയാണ് കസാഖ്സ്ഥാൻ യാത്ര എന്ന് നിസംശയം പറയാം

Continue Reading

kerala

കരിപ്പൂരിൽ ജിദ്ദ വിമാനം റദ്ദാക്കി സ്പൈസ് ജെറ്റ്; പ്രതിഷേധവുമായി യാത്രക്കാർ

ഇന്ന് പുലർച്ചെ പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത്.

Published

on

കരിപ്പൂര്‍: കരിപ്പൂരിൽനിന്ന് ജിദ്ദയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം റദാക്കിയതിന്നെ തുടർന്ന് പ്രതിഷേധവുമായി യാത്രക്കാർ. ഇന്ന് പുലർച്ചെ പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത്.

പകരം വിമാനം ഏർപ്പെടുത്തിയിട്ടില്ല. പണം വേഗം മടക്കി നൽകണമെന്ന ആവശ്യവും സ്പൈസ് ജെറ്റ് എയർവേയ്സ് അംഗീകരിക്കുന്നില്ലെന്നാണ് പരാതിയുണ്ട്.

സ്പൈസ് ജെറ്റ് വലിയ ക്രൂരതയാണ് ചെയ്യുന്നതെന്ന് യാത്രക്കാർ പറഞ്ഞു. മൂന്ന് ദിവസത്തേക്ക് ഇനി വിമാനമില്ലെന്നാണ് പറയുന്നത്. ബോർഡിങ് പാസ് എടുത്തശേഷമാണ് വിമാനം റദ്ദാക്കുന്നത്. ഒരു സൗകര്യവും നൽകിയില്ലെന്നും ഷുഹൈബ് പറയുന്നു.

പലതവണ സമയം മാറ്റിയശേഷമാണ് ഇന്ന് പുലർച്ച പോകുമെന്ന് അറിയിച്ചത്. അതാണ് ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്. പണം തിരികെ നൽകാൻ 20 ദിവസം വരെ വേണമെന്നാണ് അധികൃതർ അറിയിക്കുന്നത്. ഇതും പ്രതിഷേധത്തിന് കാരണമായി.

Continue Reading

india

യാത്രക്കാരെ ദുരിതത്തിലാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ്; ഇന്ന് ദോഹയില്‍ നിന്ന് കണ്ണൂരിലേക്കുള്ള വിമാനം റദ്ദാക്കി

ഇന്നലെ രാവിലെ കോഴിക്കോടുനിന്ന് ദോഹയിലേക്കുള്ള എക്‌സ്പ്രസ്സ് വിമാനം ഏറെ വൈകിയാണ് പുറപ്പെട്ടത്.

Published

on

യാത്രക്കാരെ ദുരിതത്തിലാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ്. ഖത്തര്‍ ഉൾപ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്കും തിരികെയുമുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് സര്‍വീസുകള്‍ മുന്നറിയിപ്പില്ലാതെ വൈകുന്നതും റദ്ദാക്കുന്നതും യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ഇന്നലെ രാവിലെ കോഴിക്കോടുനിന്ന് ദോഹയിലേക്കുള്ള എക്‌സ്പ്രസ്സ് വിമാനം ഏറെ വൈകിയാണ് പുറപ്പെട്ടത്.

അതേസമയം ഇന്ന് രാത്രി 10 ന് ദോഹയില്‍ നിന്നും കണ്ണൂരിലേക്ക് പോകേണ്ട വിമാനം റദ്ദാക്കിയതായി കമ്പനി അധികൃതര്‍ അറിയിച്ചു. പകരം നാളെ,(ഞായര്‍) ഉച്ചയ്ക്ക് 1.15ന് മാത്രമേ വിമാനം പുറപ്പെടുകയുള്ളൂ എന്നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിൽ നിന്നും യാത്രക്കാര്‍ക്ക് ലഭിച്ച അറിയിപ്പ്. എന്നാൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഈ നടപടികൾ മൂലം അവധികഴിഞ്ഞ് നാട്ടിൽ നിന്ന് ഗൾഫിലേക്കും ഓണാവധിക്കായി നാട്ടിലേക്ക് എത്തുന്നവർക്കും തിരിച്ചടിയാവുകയാണ്.

Continue Reading

Trending