Connect with us

kerala

ബജറ്റ് വിഹിതം നല്‍കാതെ തദ്ദേശ സ്ഥാപനങ്ങളെ സര്‍ക്കാര്‍ വഞ്ചിച്ചു, നഷ്ടമായത് 3000 കോടി; പ്രതിഷേധവുമായി എല്‍.ജി.എം.എല്‍

യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് മാര്‍ച്ച് 31ന് അര്‍ദ്ധരാത്രി വരെ ട്രഷറികളില്‍ ബില്ലുകള്‍ സ്വീകരിക്കുകയും പണം അനുവദിക്കുകയും ചെയ്തിരുന്നു.

Published

on

തിരുവനന്തപുരം : 2023-24 സാമ്പത്തിക വര്‍ഷത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ബജറ്റ് വിഹിതം പൂര്‍ണ്ണമായി അനുവദിക്കാതെ സര്‍ക്കാര്‍ കബളിപ്പിച്ചുവെന്ന് ലോക്കല്‍ ഗവണ്‍മെന്റ് മെമ്പേഴ്‌സ് ലീഗ് (എല്‍.ജി.എം.എല്‍). ഇതിലൂടെ 3000 കോടിയോളം രൂപയാണ് നഷ്ടപ്പെട്ടത്.

സര്‍ക്കാര്‍ പിടിച്ചു വെച്ച തുക ഈ വര്‍ഷം അധിക വിഹിതമായി അനുവദിക്കണമെന്നും ഇല്ലെങ്കില്‍ ജനപ്രതിനിധികള്‍ക്ക് ശക്തമായ പ്രക്ഷോഭ രംഗത്തിറങ്ങേണ്ടി വരുമെന്നും എല്‍.ജി.എം.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഷറഫുദ്ദീന്‍, ഭാരവാഹികളായ സി.മുഹമ്മദ് ബഷീര്‍ മണ്ണാര്‍ക്കാട്, അഡ്വ.എ.കെ മുസ്തഫ പെരിന്തല്‍മണ്ണ, ഗഫൂര്‍ മാട്ടൂല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

സര്‍ക്കാറിന്റെ ബജറ്റ് വിഹിതം കണക്കാക്കി പദ്ധതി തയ്യാറാക്കിയ തദ്ദേശ സ്ഥാപനങ്ങള്‍ക്ക്, പ്രവൃത്തി പൂര്‍ത്തീകരിച്ചപ്പോള്‍ പണം അനുവദിക്കാതെ സര്‍ക്കാര്‍ ഒഴിഞ്ഞു മാറുകയായിരുന്നു. മെയിന്റനന്‍സ് ഗ്രാന്റിന്റെ അവസാന ഗഡുവായ 1215 കോടിയും ജനറല്‍ പര്‍പ്പസ് ഗ്രാന്റിലെ അവസാന മൂന്ന് ഗഡുക്കളായ 557 കോടിയും 2023-24 സാമ്പത്തിക വര്‍ഷം അനുവദിച്ചിട്ടില്ല. ഇത്തരത്തില്‍ ബജറ്റ് വിഹിതം അനുവദിക്കാത്ത സാഹചര്യം ഇതിന് മുമ്പുണ്ടായിട്ടില്ല.

അനുവദിച്ച ബജറ്റ് വിഹിതത്തില്‍ തന്നെ 487.8 കോടിയുടെ മെയിന്റനന്‍സ് ഗ്രാന്റ് ബില്ലുകളും 668.32 കോടി രൂപയുടെ വികസന ഫണ്ട് ബില്ലുകളും മാര്‍ച്ച് 31ന് ശേഷം തുക അനുവദിക്കാതെ തിരിച്ചു നല്‍കി. ഇത്ര വലിയ തുകയുടെ ബില്ലുകള്‍ മടക്കിയ നടപടിയും അസാധാരണമാണ്. മാര്‍ച്ച് 27 വരെ മാത്രമാണ് ട്രഷറികളില്‍ ബില്ല് സ്വീകരിച്ചത്. ഇതിന് ദിവസങ്ങള്‍ക്ക് മുമ്പ് സമര്‍പ്പിച്ച ബില്ലുകള്‍ പോലും മാര്‍ച്ച് 31ന്‌ശേഷം ട്രഷറികളില്‍ നിന്നും മടക്കി നല്‍കിയിട്ടുണ്ട്.

യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് മാര്‍ച്ച് 31ന് അര്‍ദ്ധരാത്രി വരെ ട്രഷറികളില്‍ ബില്ലുകള്‍ സ്വീകരിക്കുകയും പണം അനുവദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലം മുതല്‍ ട്രഷറി കുരുക്ക് ആരംഭിച്ചു. ഇത്തവണ ഒക്ടോബര്‍ മുതല്‍ ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തുകയും ബജറ്റ് വിഹിതം വൈകിപ്പിക്കുകയുമാണുണ്ടായത്. നിശ്ചിത സമയത്തിനകം പദ്ധതി പൂര്‍ത്തീകരിച്ചിട്ടും പണം അനുവദിക്കാതെ ബില്ല് തിരിച്ച് നല്‍കിയ നടപടി തദ്ദേശസ്ഥാപനങ്ങളെ തളര്‍ത്തും.

തിരിച്ചു നല്‍കിയ ബില്ലുകളുടെ തുക 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് വിഹിതത്തില്‍ നിന്നും കണ്ടെത്തണമെന്ന നലിപാടിലേക്കാണ് സര്‍ക്കാര്‍ നീങ്ങുന്നത്. ഈ സാഹചര്യമുണ്ടായാല്‍ നിലവില്‍ അംഗീകാരം വാങ്ങിയ 2024-25 വര്‍ഷത്തെ മിക്ക പദ്ധതികളും ഉപേക്ഷിക്കേണ്ടി വരും. സര്‍ക്കാറിന്റെ വികലമായ നയങ്ങള്‍ മൂലം രൂപപ്പെട്ട സാമ്പത്തിക പ്രതിസന്ധി തദ്ദേശസ്ഥാപനങ്ങളില്‍ കെട്ടിവെക്കാനാണ് ധനവകുപ്പ് ശ്രമിച്ചത്.

തിരിച്ച് നല്‍കിയ ബില്ലുകളുടെ തുക അധിക വിഹിതമായി അനുവദിക്കുന്നതിനും 2023-24 വര്‍ഷത്തെ മെയിന്റനന്‍സ് ഗ്രാന്റിന്റെയും ജനറല്‍ പര്‍പ്പസ് ഗ്രാന്റിന്റെയും അവസാന ഗഡുക്കള്‍ പൂര്‍ണ്ണമായും 2024-25 വര്‍ഷത്തില്‍ അധിക വിഹിതമായി അനുവദിക്കുന്നതിനും സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. 24 മുനിസിപ്പാലിറ്റികള്‍ക്ക് തടയപ്പെട്ട ധനകാര്യ കമ്മീഷന്‍ ഗ്രാന്റും 2024-25 വര്‍ഷത്തില്‍ അധികമായി ലഭ്യമാക്കുന്നതിനും നടപടി സ്വീകരക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

kerala

എന്‍സിപിയില്‍ മന്ത്രിമാറ്റം: ശശീന്ദ്രന്‍ സ്ഥാനമൊഴിയും, തോമസ് കെ തോമസ് മന്ത്രിയാകും

മന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള എൻസിപിയിലെ പടലപിണക്കങ്ങൾ പലപ്പോഴായി മറനീക്കി പുറത്തുവന്നിരുന്നു. രണ്ടര വർഷം കഴിയുമ്പോൾ മന്ത്രിസ്ഥാനം ഒഴിഞ്ഞു തരാം എന്ന ധാരണ എ. കെ ശശീന്ദ്രൻ അംഗീകരിച്ചില്ല എന്നതായിരുന്നു തോമസ് കെ. തോമസിന്റെ പരാതി.

Published

on

എൻസിപിയിലെ മന്ത്രിസ്ഥാന തർക്കങ്ങൾക്ക് സമവായമായതോടെ തോമസ് കെ തോമസ് മന്ത്രിയാകും. ഇതോടെ നിലവിലെ വനം വകുപ്പ് മന്ത്രി സ്ഥാനം എ.കെ ശശീന്ദ്രൻ ഒഴിയും. ശശീന്ദ്രന് എൻസിപിയുടെ സംസ്ഥാന അധ്യക്ഷ ചുമതല നൽകാനാണ് ധാരണ. മുംബൈയിലെത്തി എൻസിപി ദേശീയ അധ്യക്ഷൻ ശരത് പവാറുമായി ശശീന്ദ്രൻ അടക്കമുള്ള നേതാക്കൾ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. മുഖ്യമന്ത്രിയും മുന്നണി നേതൃത്വവുമായും ശരത് പവാർ ചർച്ച നടത്തും. മന്ത്രിമാറ്റത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടും നിർണായകമായേക്കും. വിഷയത്തിൽ ഒരാഴ്ചയ്ക്കകം അന്തിമ തീരുമാനം ഉണ്ടായേക്കും.

മന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള എൻസിപിയിലെ പടലപിണക്കങ്ങൾ പലപ്പോഴായി മറനീക്കി പുറത്തുവന്നിരുന്നു. രണ്ടര വർഷം കഴിയുമ്പോൾ മന്ത്രിസ്ഥാനം ഒഴിഞ്ഞു തരാം എന്ന ധാരണ എ. കെ ശശീന്ദ്രൻ അംഗീകരിച്ചില്ല എന്നതായിരുന്നു തോമസ് കെ. തോമസിന്റെ പരാതി. എന്നാൽ അങ്ങനെയൊരു ധാരണ പാർട്ടിയിൽ ഇല്ലെന്നാണ് എ. കെ ശശീന്ദ്രൻ വാദിച്ചിരുന്നത്.

മന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കിയാൽ എംഎൽഎ സ്ഥാനവും രാജിവെക്കുമെന്നായിരിന്നു ശശീന്ദ്രൻ്റെ നേരത്തേയുള്ള നിലപാട്. എന്നാല്‍ കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടാൽ മന്ത്രിസ്ഥാനം രാജിവെക്കുമെന്ന് കഴിഞ്ഞ ദിവസം ശശീന്ദ്രൻ പറഞ്ഞിരുന്നു. മന്ത്രി സ്ഥാനത്തിന് പകരം സംസ്ഥാന അധ്യക്ഷ സ്ഥാനം വേണമെന്ന ആവശ്യം ശരത് പവാറിനു മുന്നിൽ ശശീന്ദ്രൻ ഉന്നയിക്കുമെന്ന റിപ്പോർട്ടുകളെ ശരിവെക്കുന്നതാണ് പുതിയ തീരുമാനം.

Continue Reading

kerala

ലെബനനിലെ പേജര്‍ സ്‌ഫോടനം; മലയാളി റിന്‍സന്‍ ജോസിന്റെ ബള്‍ഗേറിയന്‍ കമ്പനിയിലേക്ക് അന്വേഷണം

പേജര്‍ വാങ്ങാനുള്ള കരാരില്‍ റിന്‍സന്റെ കമ്പനിയായ നോര്‍ട്ട ഗ്ലോബല്‍ ഉള്‍പ്പെട്ടിരുന്നതായാണ് വിവരം.

Published

on

ലെബനനിലെ പേജര്‍ സ്‌ഫോടനത്തില്‍ നോര്‍വീജിയന്‍ പൗരനായ മലയാളി റിന്‍സന്‍ ജോസിന്റെ ബള്‍ഗേറിയന്‍ കമ്പനിയിലേക്ക് അന്വേഷണം ആരംഭിച്ചു. ഈ കമ്പനിയാണ് പേജര്‍ വാങ്ങാനുള്ള കരാറില്‍ ഏര്‍പ്പെട്ടിരുന്നത്.

ലെബനനില്‍ പേജര്‍ സ്‌ഫോടനം നടന്ന ദിവസം മുതല്‍ റിന്‍സണ്‍ ജോസിനെ കാണാതായെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്. പേജര്‍ വാങ്ങാനുള്ള കരാരില്‍ റിന്‍സന്റെ കമ്പനിയായ നോര്‍ട്ട ഗ്ലോബല്‍ ഉള്‍പ്പെട്ടിരുന്നതായാണ് വിവരം. ഇടനിലക്കാരനായ ക്രിസ്റ്റ്യാന ബാര്‍സണിയ്ക്ക് പേജറുകള്‍ ലഭിക്കുന്നതിനുള്ള സാമ്പത്തിക ഇടപാട് നടത്തിയത് റിന്‍സന്റെ കമ്പനിയാണ് എന്നാണ് വിവരം.

ഇടനിലക്കാരന് 1.3 മില്യണ്‍ പൗണ്ട് ഈ കമ്പനി വഴിയാണ് കൈമാറിയത് എന്നാണ് അറിയുന്നത്. ഇസ്രയേലി സുരക്ഷാ ഏജന്‍സിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ആളാണ് ക്രിസ്റ്റ്യാന. റിന്‍സണ്‍ ജോസിന്റെ ഉടമസ്ഥതയിലുള്ള നോര്‍ട്ട ഗ്ലോബല്‍ 2022 ഏപ്രിലിലാണ് സ്ഥാപിച്ചത്. സോഫിയയിലെ റെസിഡന്‍ഷ്യല്‍ വിലാസത്തിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. ഇവര്‍ മുഖേനയാണ് ഇസ്രയേലിന്റെ ഷെല്‍ കമ്പനിയെന്ന് സംശയിക്കുന്ന ഹംഗറിയിലെ ബിഎസി കണ്‍സള്‍ട്ടിങ്ങില്‍നിന്ന് ഹിസ്ബുല്ലയ്ക്ക് പേജറുകള്‍ കൈമാറിയത്.

പേജറുകളുടെ പണമിടപാട് റിന്‍സന്റെ നോര്‍ട്ട ഗ്ലോബല്‍ വഴിയാണ് നടന്നിട്ടുള്ളതെന്ന് ബള്‍ഗേറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പേജര്‍ സ്‌ഫോടനങ്ങളില്‍ തയ്വാന്‍ കമ്പനിയുടെ പങ്ക് സംശയിക്കപ്പെട്ടിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ തയ്വാന്‍ കമ്പനി നിഷേധിച്ച് രംഗത്തുവന്നിരുന്നു. യുഎന്‍ സുരക്ഷാസമിതിയുടെ അടിയന്തര യോഗം ഇന്ന് ചേരും.

 

Continue Reading

kerala

തൃശ്ശൂര്‍ പൂരം കലക്കല്‍: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെ.സുധാകരന്‍

പൂരം കലക്കിയെന്ന് ആരോപണം നേരിടുന്ന സര്‍ക്കാര്‍ നടത്തുന്ന ഒരു അന്വേഷണത്തിലും കേരള ജനതയ്ക്ക് വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു

Published

on

തൃശ്ശൂര്‍ പൂരം കലക്കിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. അന്വേഷണം നടക്കുന്നതായി അറിവില്ലെന്നാണ് പോലീസ് ആസ്ഥാനത്ത് നിന്ന് വിവരാവകാശ രേഖയ്ക്ക് മറുപടി നല്‍കിയിരിക്കുന്നത്. ഇത് സ്ഥീരികരിക്കുന്ന പ്രതികരണമാണ് തൃശ്ശൂര്‍ സിറ്റി പോലീസും നല്‍കിയത്.

ഇതിലൂടെ തന്നെ അന്വേഷണം അട്ടിമറിക്കപ്പെട്ടെന്ന് വ്യക്തമാണ്. പൂരം കലക്കിയതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുണ്ടെന്ന് പറഞ്ഞ് മുഖ്യമന്ത്രിയും സിപിഎമ്മും ചേര്‍ന്ന് ഇത്രയും നാള്‍ കേരളജനതയെ കബളിപ്പിക്കുകയായിരുന്നു. പൂരം കലക്കിയെന്ന് ആരോപണം നേരിടുന്ന സര്‍ക്കാര്‍ നടത്തുന്ന ഒരു അന്വേഷണത്തിലും കേരള ജനതയ്ക്ക് വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയെ തൃശ്ശൂരിൽ വിജയിപ്പിക്കുന്നതിന് സിപിഎമ്മും ആര്‍എസ്എസും നടത്തിയ ഗൂഢാലോചനയുടെ നേര്‍ചിത്രമാണ് വിവരാവകാശ രേഖലയിലൂടെ പുറത്തുവന്നത്. ആര്‍എസ്എസ് ബന്ധമുള്ള എഡിജിപിയെ മുഖ്യമന്ത്രി പൂരം കലക്കിയതിന്റെ അന്വേഷണ ചുമതലയേല്‍പ്പിച്ചതും അന്വേഷണം അട്ടിമറിക്കാനുള്ള ലക്ഷ്യത്തോടെയാണെന്നും അദ്ദേഹം ആരോപിച്ചു.

മുഖ്യമന്ത്രിയുടെ വിശ്വസ്തനായ എഡിജിപിക്കെതിരെ സ്വര്‍ണ്ണക്കടത്ത്, കൊലപാതകം, അനധികൃത സ്വത്ത് സമ്പാദനം ഉള്‍പ്പെടെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും സര്‍വീസില്‍ നിന്ന് പുറത്താക്കാതെ സംരക്ഷിക്കുന്നതിന് പിന്നില്‍ ഇതിനെല്ലാമുള്ള പ്രത്യുപകാരമാണ്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ നിന്നും മുഖ്യമന്ത്രിക്ക് രക്ഷപ്പെടാനാണ് തൃശ്ശൂരില്‍ ബിജെപിയെ വിജയിപ്പിക്കാനുള്ള രഹസ്യ ക്വട്ടേഷന്‍ ഏറ്റെടുത്ത് സിപിഎം നടപ്പാക്കിയതെന്നും കെ.സുധാകരന്‍ ആരോപിച്ചു.

ആരോപണവിധേയനെ ഉപയോഗിച്ച് കേസ് അന്വേഷിപ്പിക്കുന്ന വിചിത്രമായ കാര്യങ്ങളാണ് കേരളത്തില്‍ നടക്കുന്നത്. കള്ളനെ താക്കോല്‍ ഏല്‍പ്പിക്കുക എന്നൊക്കെ കേട്ടിട്ടെയുള്ളു. എന്നാലത് ഇപ്പോള്‍ പിണറായി ഭരണത്തില്‍ കാണുകയാണ്. സംഘപരിവാര്‍ മനസ്സുള്ള മുഖ്യമന്ത്രിക്ക് ആര്‍എസ്എസ് ബന്ധമുള്ളവരെ സംരക്ഷിക്കുന്നത് ക്രെഡിറ്റാണ്. മുഖ്യമന്ത്രിക്ക് സംഘപരിവാറിനെ ഭയമാണ്. സിപിഎമ്മിലെ കാവിവത്കരണത്തെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയാണ് സിപിഎമ്മിനെ നയിക്കുന്നത്. അതാണ് സിപിഎം ഇന്ന് നേരിടുന്ന ഏറ്റവും വലിയ ജീര്‍ണ്ണതയെന്നും കെ.സുധാകരന്‍ പറഞ്ഞു.

Continue Reading

Trending