Connect with us

kerala

ഗവര്‍ണര്‍ മുഖ്യമന്ത്രി പോര് രാഷ്ട്രീയ നാടകം

Published

on

ഒരിടവേളക്കുശേഷം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനും മുഖ്യമന്ത്രി പിണറായി വിജയനും പരസ്യമായി ഏറ്റുമുട്ടിക്കൊണ്ടിരിക്കുകയാണ്. അടിക്കു തിരിച്ചടി, തിരിച്ചടിക്കു മറിച്ചടി എന്ന കണക്കെ കൊണ്ടുംകൊടുത്തും ഇരുവരും മുന്നേറുമ്പോള്‍ ഇതുകേവലം രണ്ടുവ്യക്തികള്‍ തമ്മിലുള്ള ഏറ്റുമുട്ടലല്ലെന്നും മറിച്ച് ഫെഡറല്‍ സംവിധാനത്തിനെതിരായുള്ള കേന്ദ്ര സര്‍ക്കാറിന്റെ നീക്കത്തിന്റെ ഭാഗമാണെന്നൊക്കെയുള്ള താത്വിക അവലോകനവുമായി സി.പി.എമ്മും രംഗത്തെത്തിയിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാറിനെതിരായി ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തുനല്‍കുകയും എന്നാല്‍ ഇതിന് മറുപടി ലഭിക്കാതിരുന്നതോടെ സംസ്ഥാന പൊലീസ് മേധാവിയെയും ചീഫ്‌സെക്രട്ടറിയേയും അദ്ദേഹം രാജ്ഭവനിലേക്ക് വിളിപ്പിക്കുകയുമായിരുന്നു. ഇരുവരും രാജ്ഭവനിലെത്തുന്നതിന് പകരം മുഖ്യമന്ത്രിക്ക് നേരത്തെ നല്‍കിയ കത്തിന് സര്‍ക്കാര്‍ മറുപടി നല്‍കി. ഈ കത്തില്‍ തൃപ്തനാകാതിരുന്ന ഗവര്‍ണര്‍ ഇന്നലെ കത്ത് മാധ്യമങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുകയും ചീഫ് സെക്രട്ടറിയും ഡി.ജി.പിയും ഇനി രാജ്ഭവനിലേക്ക് വരേണ്ടെന്നും അറിയിച്ചിരിക്കുകയാണ്. എന്നാല്‍ താന്‍ ഗവര്‍ണര്‍ക്കയച്ച കത്ത് പുറത്തുവിട്ടതിനെതിരെ മുഖ്യമന്ത്രിയും തിരിച്ചടിച്ചിരിക്കുകയാണ്.

മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ ഉരുളക്കുപ്പേരികണക്കെ നടത്തിക്കൊണ്ടിരിക്കുന്ന വാക്ശരങ്ങള്‍ക്ക് ഇരുവരും തമ്മിലുള്ള പോര്‍വിളി അതീവഗൗരവതരമാണെന്ന പ്രതീതി ജനിപ്പിച്ചിട്ടുണ്ടെന്നത് ഒരുയാഥാര്‍ത്ഥ്യമാണ്. പരസ്പരം അയച്ച കത്തുകളില്‍ അധികാര പരിധികളെക്കുറിച്ചുള്ള അവകാശവാദങ്ങളും വെല്ലുവിളികളുമെല്ലാം നിറഞ്ഞുനില്‍ക്കുകയാണ്. തന്റെ അധികാരം എന്താണെന്ന് കാണിച്ചു തരാമെന്നു ഗവര്‍ണര്‍ പറയുമ്പോള്‍ അങ്ങനെ പ്രത്യേകിച്ചൊരു അധികാരവും ഗവര്‍ണര്‍ക്കില്ലെന്നാണ് മുഖ്യമന്ത്രി തിരിച്ചടിക്കുന്നത്. എന്നാല്‍ ഗവര്‍ണര്‍ ഭയപ്പെടുത്താന്‍ നോക്കേണ്ടെന്നും ഇതു സംസ്ഥാനത്തെ പ്രതിരോധത്തിലാക്കാന്‍ കേന്ദ്രം ഗവര്‍ണറെ ഉപയോഗിക്കുകയാണെന്നും കാലാവധി കഴിഞ്ഞ ആരിഫ്ഖാന്‍ വെറും കെയര്‍ ടേക്കര്‍ മാത്രമാണെന്നുമാണ് സര്‍ക്കാറിന് പിന്തുണയുമായെത്തിയ സി.പി.എമ്മിന്റെ അവകാശ വാദം. ഈ വീരവാദങ്ങളും അവകാശവാദങ്ങളും കേരളത്തിലെ ജനങ്ങളെ വഞ്ചിക്കാനുള്ള ട്രപ്പീസുകളിയായി മാത്രമേ ഒന്നും രണ്ടും പിണറായി സര്‍ക്കാറുകളുടെ കാലത്തെ സംഭവവികാസങ്ങളെ വിലയിരുത്തുന്ന ആര്‍ക്കും കാണാന്‍ സാധിക്കു. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചുനടന്ന സ്വര്‍ണക്കള്ളക്കടത്തുള്‍പ്പെടെയുള്ള രാജ്യദ്രോഹക്കുറ്റങ്ങളുടെ പേരില്‍ വന്‍ രാഷ്ട്രീയ കോലാഹലങ്ങള്‍ക്കാണ് ഒന്നാം പിണറായി സര്‍ക്കാറിന്റെ അവസാന കാലങ്ങളില്‍ കേരളം സാക്ഷ്യംവഹിച്ചത്. ഗവര്‍ണര്‍ മാത്രമല്ല, കേന്ദ്ര സര്‍ക്കാറും ബി.ജെ.പിയുമെല്ലാം ഇതിനേക്കാള്‍ വലിയ വായില്‍ പിണറായി വിജയനെ അഴിയെണ്ണിക്കുമെന്ന് കട്ടായം പറയുകയും അരഡസനോളം അന്വേഷണ ഏജന്‍സികള്‍ സെക്രട്ടറിയേറ്റിനുമുകളിലൂടെ വട്ടമിട്ടുപറക്കുകയും ചെയ്തിട്ടും ആലില അനങ്ങുകയുണ്ടായില്ല. എന്നു മാത്രമല്ല കോണ്‍ഗ്രസിതരമുക്തഭാരതവും കേരളവും ലക്ഷ്യംവെച്ച് പരസ്പര ഡീലിങ്ങിലൂടെ പിണറായി വിജയന്‍ വീണ്ടും മുഖ്യമന്ത്രി പദത്തില്‍ അവരോധിതനാവുകയുമാണ് ചെയ്തിരിക്കുന്നത്.

ലാവലിന്‍ കേസുപോലെ വിരലിലൊതുങ്ങാത്ത ആരോപണ ശരങ്ങള്‍ പിണറായി വിജയനെ തുറിച്ചുനോക്കുന്നുണ്ടെങ്കിലും ഒന്നില്‍പോലും തീര്‍പ്പ് കല്‍പ്പിക്കപ്പെടാതിരിക്കുകയുമാണ്. സി.പി.എമ്മും ആര്‍.എസ്.എസും തമ്മിലുള്ള പരസ്പര ബാന്ധവത്തെക്കുറിച്ച് പഴയ മനസാക്ഷി സൂക്ഷിപ്പുകാര്‍ തന്നെ നാടാകെ വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുകയുമാണ്. സ്വര്‍ണക്കടത്ത്, വര്‍ഗീയ ധ്രുവീകരണ പരാമര്‍ശം, ആര്‍.എസ്.എസ് ബാന്ധവം എന്നിവയുടെ പേരില്‍ ഒരു പി.ആര്‍ ഏജന്‍സിക്കും മിനുക്കിയെടുക്കാന്‍ കഴിയാത്തവിധം കേരള മുഖ്യമന്ത്രിയുടെ മുഖം വികൃതമായിക്കൊണ്ടിരിക്കുമ്പോള്‍ ഈ ഏറ്റുമുട്ടല്‍ നാടകം സ്വാഭാവികമായും സംശയത്തിന്റെ നിഴലിലാണ്. വരാനിരിക്കുന്ന ചേലക്കര, പാലക്കാട് ഉപതിരഞ്ഞെടുപ്പുകളില്‍ സി.പി.എമ്മും ബി.ജെ.പിയും ധാരണയിലെത്തിക്കഴി ഞ്ഞുവെന്നുള്ള മുന്‍ സഹയാത്രികന്‍ പി.വി അന്‍വറിന്റെ വെളിപ്പെടുത്തലും ഇവിടെ ചേര്‍ത്തുവായിക്കേണ്ടതാണ്. ഏതായാലും എല്ലാകാലവും എല്ലാവരെയും മണ്ടന്മാരാക്കാമെന്ന മൂഢധാരണയില്‍ നിന്ന് കേരള ഗവര്‍ണറും മുഖ്യമന്ത്രിയും ഇനിയെങ്കിലും പിന്മാറണം.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഭരണകൂട അഹന്തയുടെ രക്തസാക്ഷി

പെട്രോള്‍ പമ്പിന് എന്‍.ഒ.സി നല്‍കുന്നത് മനപൂര്‍വം വൈകിപ്പിച്ചുവെന്നും അവസാനം എങ്ങനെയാണ് ഇത് നല്‍കിയതെന്ന് തനിക്കറിയാമെന്നും ഇതുമായി ബന്ധപ്പെട്ട കൂടുതല്‍കാര്യങ്ങള്‍ രണ്ടുദിവസത്തിനകം വെളിപ്പെടുത്തുമെന്നുമായിരുന്നു പി.പി ദിവ്യയുടെ ഭീഷണി.

Published

on

ഭരണകൂട അഹന്തയുടെ രക്തസാക്ഷിയാണ് ഇന്നലെ ജീവനൊടുക്കിയ കണ്ണൂര്‍ ജില്ലാ എ.ഡി.എം നവീന്‍ബാബു. ജന്മനാട്ടില്‍ തന്നെ സര്‍വീസ് അവസാനിപ്പിക്കണമെന്ന ആഗ്രഹത്തോടെ ഏറെ നാളുകളുടെ കാത്തിരിപ്പിന് ശേഷം ലഭിച്ച സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് സഹപ്രവര്‍ത്തകര്‍ നല്‍കിയ യാത്രയയപ്പിനിടെ ക്ഷണിക്കാതെ കയറിവന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ പരസ്യമായി അധിക്ഷേപിച്ചതില്‍ മനംനൊന്താണ് നവീന്‍ബാബു ജീവന്‍ അവസാനിപ്പിച്ചത്. പെട്രോള്‍ പമ്പിന് എന്‍.ഒ.സി നല്‍കുന്നത് മനപൂര്‍വം വൈകിപ്പിച്ചുവെന്നും അവസാനം എങ്ങനെയാണ് ഇത് നല്‍കിയതെന്ന് തനിക്കറിയാമെന്നും ഇതുമായി ബന്ധപ്പെട്ട കൂടുതല്‍കാര്യങ്ങള്‍ രണ്ടുദിവസത്തിനകം വെളിപ്പെടുത്തുമെന്നുമായിരുന്നു പി.പി ദിവ്യയുടെ ഭീഷണി.

ഈ ഉദ്യോഗസ്ഥന് ഉപഹാരസമര്‍പ്പണം നടത്തുന്ന സാഹചര്യത്തില്‍ താന്‍ ഇവിടെ ഉണ്ടാകാന്‍ പാടില്ലെന്നുകൂടി കുട്ടിച്ചേര്‍ത്ത്, സഹപ്രവര്‍ത്തകരുടെ മുന്നില്‍ വെച്ച് അവഹേളിക്കാവുന്നതിന്റെ അങ്ങേയറ്റവും പൂര്‍ത്തീകരിച്ച് അഹങ്കാരത്തിന്റെ മൂര്‍ത്തീഭാവമായി പെരുമാറിയ ശേഷമായിരുന്നു ഇവരുടെ ഇറങ്ങിപ്പോക്ക്. സ്വന്തം സഹപ്രവര്‍ത്തകരുടെ മുന്നില്‍വെച്ച് അപ്രതീക്ഷിതമായി അവഹേളിക്കപ്പെട്ടതിനെ തുടര്‍ന്ന് മാനസികമായി തകര്‍ന്നുപോയ നവീന്‍ അതീവമനപ്രയാസത്തോടെയാണ് കലക്ടറേറ്റില്‍ നിന്ന്
മടങ്ങിപ്പോയത്.

നവീന്‍ ബാബുവിന്റെ മരണം രണ്ടാം പിണറായി സര്‍ക്കാറിന്റെ കാലത്ത് കേരളത്തില്‍ നിലനില്‍ക്കുന്ന അധികാര വര്‍ഗ അഹന്തതയിലേക്കും ഭരണകുട മാഫിയാ ബന്ധങ്ങ ളിലേക്കുമുള്ള നേരിട്ടുള്ള വിരല്‍ചൂണ്ടലായി മാറിയിരിക്കു കയാണ്. എ.ഡി.എം പോലുള്ള ജില്ലാ ഭരണകുടത്തിന്റെ ഉ ന്നതപദവിയിലിരിക്കുന്ന വ്യക്തിയോട് ഉത്തരവാദപ്പെട്ട ജനപ്രതിനിധിക്ക് ഇത്രയും നികൃഷ്ടമായ രീതിയില്‍ പെരുമാറാന്‍ എങ്ങനെ കഴിയുന്നുവെന്നും അതിനുള്ള ധൈര്യം എവിടെനിന്നു ലഭിക്കുന്നുവെന്നുമുള്ളത് പരിശോധനക്ക് വിധേയമാക്കപ്പെടുമ്പോള്‍ അതിന്റെയെല്ലാം ചുരുളുകള്‍ നിഷ്പ്രയാസം അഴിഞ്ഞുവരും.

ജില്ലാകലക്ടര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങിലേക്ക് ക്ഷണിക്കപ്പെടാതെ കയറിവരികയും വായില്‍ തോന്നിയതൊക്കെ വിളിച്ചുപറഞ്ഞ് ഇറങ്ങിപ്പോവുകയും ചെയ്യുമ്പോള്‍ ഈ ഭരണാധികാരികളൊക്കെ വെച്ചുപുലര്‍ത്തുന്ന മാനസികാവസ്ഥയുടെ ജീര്‍ണ തയാണ് പ്രതിഫലിക്കപ്പെടുന്നത്. ഓരോ ഫയലുകളും ഓരോ ജീവിതങ്ങളാണെന്ന മുഖ്യമന്ത്രിയുടെ വാക്കുകളെ ഉദ്ദരിക്കുന്ന അവര്‍ ആര്‍ക്കുവേണ്ടി ഏതുഫയലിന്റെ കാര്യത്തിലാണ് ഇത്ര ആത്മാര്‍ത്ഥതയോടെ ഇടപെട്ടത് എന്നതും പ്രസക്തമാണ്. പെട്രോള്‍ പമ്പിന്റെ എന്‍.ഒ.സിക്കുവേണ്ടി ഇത്രമേല്‍ ആവേശത്തോടെ ഇടപെടുകയും അവര്‍ വിചാരിച്ച അതേവേഗതയില്‍ കാര്യങ്ങള്‍ നടപ്പാകാത്തതിന്റെ പേരില്‍ ഒരു ഉദ്യോഗസ്ഥന്റെ യാത്രയയപ്പ് ചടങ്ങ് അലങ്കോലപ്പെടുത്തുകയും ചെയ്യുമ്പോള്‍ അതിനുപിന്നിലെ ചേദോ വികാരവും തീര്‍ത്തും സംശയാസ്പദമാണ്. ഇക്കാര്യത്തില്‍ പെട്രോള്‍ പമ്പ് ഉടമ മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയുടെ കോപ്പി ഞൊടിയിടയില്‍ തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുക കൂടി ചെയ്യുമ്പോള്‍ കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തതവരികയാണ്.

കാസര്‍കോട് ജില്ലയുടെ ചുമതലയുണ്ടായിരുന്ന നവീന്‍ ബാബു കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്താണ് കണ്ണൂരിലേക്കെത്തിയത്. തിരഞ്ഞെടുപ്പ് കാലത്ത് ഉദ്യോഗസ്ഥ തലപ്പത്തെ സ്വാഭാവിക സ്ഥലംമാറ്റമായിരുന്നു ഇതെങ്കിലും പാര്‍ട്ടി താല്‍പര്യപ്രകാരം അദ്ദേഹം അവിടെ തന്നെ തുടരുകയായിരുന്നു. പാര്‍ട്ടി അനുഭാവിയായിരുന്ന അദ്ദേഹം സി.പി.എം അനുകൂല സംഘടനയുടെ ഭാരവാഹിയും നേതാക്കള്‍ക്കെല്ലാം സുസമ്മതനുമായിരുന്നു. അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയില്‍ തങ്ങളു ടെ സ്വന്തക്കാരനെന്ന നിലയില്‍ നവീന്‍ബാബുവിനെ പാര്‍ ട്ടി പ്രതിഷ്ഠിച്ചിരുന്നത്.

ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രിയങ്കര നായ ഉദ്യോഗസ്ഥനായിട്ടുപോലും ഇത്രമേല്‍ ക്രൂശിക്കപ്പെടുകയും ജീവിതം അവസാനിപ്പിക്കുകയും ചെയ്യേണ്ടിവന്നു വെങ്കില്‍ അധികാരവര്‍ഗത്തിന്റെ അഹന്ത എത്രമാത്രം ശക്തിയിലാണ് ഉദ്യോഗസ്ഥ സംവിധാനത്തെ വരിഞ്ഞുമുറുക്കിയിരിക്കുന്നത് എന്നതിന് മറ്റൊരു തെളിവ് ആവശ്യമി ല്ല. റവന്യൂ വകുപ്പിന്റെ ചുമതലയുള്ള മന്ത്രിപോലും മിടുക്കനും കഴിവുറ്റവനുമെന്ന് സാക്ഷ്യപ്പെടുത്തുന്ന ഒരു ഉദ്യോഗസ്ഥന് ഈ ദുര്‍ഗതിയുണ്ടാവുമ്പോള്‍ ആരുടെ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായാണ് ഭരണചക്രം കറങ്ങിക്കൊണ്ടിരിക്കുന്നത് എന്നതാണ് ജനങ്ങളില്‍നിന്നുയരുന്ന ചോദ്യം. ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജില്ലയുടെ പരമാധികാരിയായ കലക്ടര്‍പോലും കൈകാലുകള്‍ ബന്ധിപ്പിക്കപ്പെട്ട അവസ്ഥയില്‍ തലതാഴ്ത്തി ഇരിക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. ഇത്ര ധാരുണമായ സംഭവുമു ണ്ടായിട്ടും ദിവ്യയെ തള്ളിപ്പറയാന്‍ സി.പി.എം ഇതുവരെ തയാറായിട്ടില്ലെന്നതും ഇവിടെ ചേര്‍ത്തുവായിക്കേണ്ടതാ ണ്. ചുരുക്കത്തില്‍ ഭരണ രംഗത്ത് കേരളം എത്തിപ്പെട്ടിരിക്കുന്ന അരാജകത്വമാണ് കണ്ണൂര്‍ ജില്ലാപഞ്ചായത്തിന്റെ പെരുമാറ്റവും എ.ഡി.എമ്മിന്റെ മരണവും നല്‍കുന്ന സൂചന.

Continue Reading

kerala

എകെജി സെന്‍റര്‍ ഓഫീസ് സെക്രട്ടറി അടുത്ത ബന്ധു; മന്ത്രി റിയാസിന്‍റെ സ്റ്റാഫിലും ബന്ധു; എന്നിട്ടും പെട്രോള്‍ പമ്പിന്‍റെ എന്‍ഒസിക്ക് കൈക്കൂലിയോ?

ഒരു മനുഷ്യനെ ആത്മഹത്യയിലേക്ക് തളളിവിട്ട പ്രസിഡന്‍റിന് തക്കതായ ശിക്ഷ കൊടുക്കണമെന്നാവശ്യത്തിനു വേണ്ടിയാണ് പ്രതിപക്ഷവും ജീവനക്കാരും ഇപ്പോഴും തെരുവില്‍ ശക്തമായി പ്രതിഷേധിക്കുന്നത്

Published

on

സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമായ പി.പി. ദിവ്യ ഉന്നയിച്ചത് എഡിഎം നവീന്‍ ബാബു ഒരു പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കാനായി കൈക്കൂലി വാങ്ങിയെന്നായിരുന്നു. അതിനു പിന്നാലെയാണ് എഡിഎം നവീന്‍ ജീവനൊടുക്കിയതും. നവീന്‍റെ യാത്രയയപ്പു ചടങ്ങില്‍  ക്ഷണിക്കാതെ വരുകയും അദ്ദേഹത്തെ രൂക്ഷമായ രീതിയില്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. ആ സംഭവത്തിന് പിറ്റേ നാള്‍ നവീന്‍ ജീവനൊടുക്കി.

ഒരു മനുഷ്യനെ ആത്മഹത്യയിലേക്ക് തളളിവിട്ട പ്രസിഡന്‍റിന് തക്കതായ ശിക്ഷ കൊടുക്കണമെന്നാവശ്യത്തിനു വേണ്ടിയാണ് പ്രതിപക്ഷവും ജീവനക്കാരും ഇപ്പോഴും തെരുവില്‍ ശക്തമായി പ്രതിഷേധിക്കുന്നത്.

ദിവ്യയും  എഡിഎമ്മും തമ്മിലുള്ള പ്രശ്നത്തിനു പ്രധാനകാരണം ടി.വി പ്രശാന്തന്‍ എന്ന ആളുടെ പെട്രോള്‍ പമ്പ് തുടങ്ങാനുള്ള ശ്രമങ്ങളില്‍ ദിവ്യ ഇടപെട്ടത് മൂലമാണ്. എഡിഎമ്മിനെ നേരില്‍ വിളിച്ച് പ്രശാന്തിന്‍റെ ആവശ്യങ്ങള്‍ ചെയ്ത് കൊടുക്കണമെന്ന് ദിവ്യ തന്നെ പറഞ്ഞിരുന്നു.  പ്രശാന്തിന്‍റെ കാര്യത്തില്‍ ദിവ്യ കാര്യമായ ഇടപെടല്‍ നടത്തിയതിന് പ്രധാനമായും ഒരു ഉത്തരം മാത്രമേയുള്ളു അത് പ്രശാന്തിന്‍റെ സിപിഎമ്മിനോടുള്ള ബന്ധമാണ്.

സിപിഎം സംസ്ഥാനകമ്മിറ്റി ഓഫീസായ എകെജി സെന്‍റര്‍ ഓഫീസ് സെക്രട്ടറി ബിജു കണ്ടക്കൈയ്യും മന്ത്രി റിയാസിന്‍റെ പേഴ്സണല്‍ സ്റ്റാഫിലുള്ള രതീഷ് കണ്ടക്കൈയ്യും പ്രശാന്തന്‍റെ അടുത്ത ബന്ധുക്കളാണ്. കൂടാതെ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.വി. ഗോവിന്ദനും ബന്ധുവാണ്. ഇതുതന്നെയാണ് പ്രശാന്തനു വേണ്ടി ദിവ്യ രംഗത്തിറങ്ങാന്‍ കാരണം. നിരന്തരം ആവശ്യപ്പെട്ടിട്ടും നടത്തികൊടുക്കാത്തിലെ വൈരാഗ്യമാണ് വിളിക്കാത്ത ചടങ്ങിലെത്തി ദിവ്യ തീര്‍ത്തതെന്നാണ് ആരോപണം.

സര്‍ക്കാര്‍ സംവിധാനവുമായി വളരെ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവര്‍ക്കു പോലും ഇതാണോ അവസ്ഥ എന്ന ചോദ്യവും ഉയരുന്നുണ്ട്. കൈക്കൂലി ആവശ്യപ്പെട്ടപ്പോള്‍ തന്നെ വിജിലന്‍സിനെ അറിയിക്കാമായിരുന്നു പ്രശാന്തന്. കടുത്ത നടപടി ഉറപ്പാക്കാന്‍ പോന്ന അടുപ്പക്കാരും ഉണ്ട്. എന്നാല്‍ അതിനൊന്നും നില്‍ക്കാതെ കൈക്കൂലി കൊടുത്ത് അനുമതി വാങ്ങിയ ശേഷം പ്രതികാരം തീര്‍ക്കാന്‍ ഒരുങ്ങിയെന്നാണ് ഇവരുടെ തന്നെ വാദം പോലെ കൈക്കൂലി ഇടപാട് നടന്നെന്ന് കണക്കുകൂട്ടിയാല്‍ ഉണ്ടാകുന്ന പ്രതീതി. ദിവ്യയുടെ നേതൃത്വത്തില്‍ നടന്ന ഗൂഢാലോചനയാണ് ഇതെല്ലാം എന്ന ധാരണയാണ് ഇതോടെ മറനീക്കി പുറത്ത് വരുന്നത്.

Continue Reading

kerala

മഞ്ചേശ്വരം കോഴക്കേസിൽ കെ. സുരേന്ദ്രന് തിരിച്ചടി; കുറ്റമുക്തനാക്കിയ വിധിക്ക് ഹൈകോടതി സ്റ്റേ

സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയത് സിപിഎം-ആർഎസ്എസ് ഡീലിന്റെ ഭാ​ഗമായാണെന്ന ആരോപണം പ്രതിപക്ഷം ശക്തിമാക്കിയതിനു പിന്നാലെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

Published

on

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന് തിരിച്ചടി . പ്രതികളെ കുറ്റവിമുക്തരാക്കിയ കാസർകോട് ജില്ലാ സെഷൻസ് കോടതി വിധി ഹൈക്കോടതി സ്റ്റേ ചെയ്തു. സർക്കാർ നൽകിയ റിവിഷൻ ഹരജി ഫയലിൽ സ്വീകരിച്ചു.സുരേന്ദ്രന് നോട്ടീസ് അയക്കും.

സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയത് സിപിഎം-ആർഎസ്എസ് ഡീലിന്റെ ഭാ​ഗമായാണെന്ന ആരോപണം പ്രതിപക്ഷം ശക്തിമാക്കിയതിനു പിന്നാലെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

കേസില്‍ സുരേന്ദ്രൻ ഉൾപ്പടെ 6 ബിജെപി നേതാക്കളെയും കാസർകോട് ജില്ലാ സെഷൻസ് കോടതി കുറ്റവിമുക്തരാക്കിയിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിലെ ബിഎസ്പി സ്ഥാനാർഥിയായിരുന്ന കെ. സുന്ദരയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി നാമനിർദേശ പത്രിക പിൻവലിപ്പിച്ചെന്നായിരുന്നു ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിലെ കണ്ടെത്തൽ.

പകരമായി രണ്ടരലക്ഷം രൂപയും മൊബൈൽ ഫോണും സുന്ദരയ്ക്ക് നൽകി. എന്നാൽ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് സുരേന്ദ്രനടക്കമുള്ളവർ വിടുതൽ ഹരജി നൽകി. ഇത് അംഗീകരിച്ചുകൊണ്ടാണ് കോടതി ആറുപ്രതികളെയും കേസിൽ നിന്ന് ഒഴിവാക്കിയത്.

അതേസമയം കേസിൽ പൊലീസിന് വീഴ്ചയെന്ന് കോടതി കണ്ടെത്തിയിരുന്നു. കുറ്റപത്രം സമർപ്പിച്ചത് സമയ പരിധി കഴിഞ്ഞ് ഒരു വർഷവും ഏഴു മാസവും പിന്നിട്ട ശേഷമാണെന്നും കാലതാമസം ഉണ്ടായതിൽ പ്രത്യേക കാരണം ബോധിപ്പിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. തെരഞ്ഞെടുപ്പ് കോഴക്കേസിൽ ഒരു വർഷത്തിനകം കുറ്റപത്രം സമർപ്പിക്കണമെന്നിരിക്കെയാണ് പൊലീസിന് കാലതാമസം സംഭവിച്ചത്.

Continue Reading

Trending